Sunday, October 4, 2009

കൂട്ടത്തോടെ മരിക്കുന്നവര്‍ ഭാഗ്യവാന്‍മാര്‍, എന്തെന്നാല്‍....



മൂന്നുനാലു വര്‍ഷം മുമ്പ്‌, ഒരു ഞായറാഴ്‌ച.

അനുവദിച്ചിട്ടില്ലാത്ത അവധി ആസ്വദിക്കുന്നതിനായി കുടുംബസമേതം അല്‍പം ദൂരെ ഒരു ബന്ധുവീട്ടില്‍ പോയതായിരുന്നു ഞാന്‍. കട്ടപ്പനയിലെ പത്രത്തിന്റെ പ്രാദേശിക ഓഫീസ്‌ അന്നു തുറന്നില്ല. രാത്രി ഏഴു മണിയോടെ തൊടുപുഴയിലെ ജില്ലാ ഓഫീസില്‍ നിന്ന്‌ ഒരു വിളി വന്നു. ഇടുക്കി ഡാമില്‍ എവിടെയോ ഒരു വള്ളം മറിഞ്ഞതായി കേള്‍ക്കുന്നു. അന്വേഷിക്കുക.

ഇടുക്കി അണക്കെട്ടിന്റെ ക്യാച്ച്‌മെന്റ്‌ ഏരിയ ഏറെ വിശാലമാണ്‌. ഇതില്‍ എന്റെ പ്രവര്‍ത്തനപരിധിയില്‍ എവിടെയോ ആണ്‌ അപകടം. യാതൊരു വിവരവും കിട്ടുന്നുമില്ല. പൊലീസോ ഫയര്‍ഫോഴ്‌സോ വിവരം അറിഞ്ഞിട്ടില്ല. ഏറെ നേരത്തെ അന്വേഷണത്തിനുശേഷം വിവരംകിട്ടി. അഞ്ചുരുളിയില്‍ നിന്നും വാഴവരയില്‍ നിന്നും വനത്തിലൂടെ സഞ്ചരിച്ചുമാത്രം എത്തിച്ചേരാവുന്ന ഒരു ഭാഗത്താണ്‌ സന്ധ്യയോടെ വള്ളം മറിഞ്ഞത്‌. രണ്ടുപേരെ കാണാതായിട്ടുണ്ട്‌. ഒപ്പം മറ്റൊരു വള്ളത്തില്‍ സഞ്ചരിച്ചവരാണ്‌ വിവരം പുറത്തറിയിച്ചത്‌. വാഴവര സ്വദേശികളെയാണ്‌ കാണാതായത്‌. അവര്‍ വനത്തില്‍ വനവിഭവങ്ങള്‍ ശേഖരിക്കാന്‍ പോയി തിരിച്ചുവരികയായിരുന്നു. വാഴവരക്കാരായ ചിലര്‍ അന്വേഷിച്ചു പോയിട്ടുണ്ട്‌.
ഏതാണ്ട്‌്‌ ഒരു മണിക്കൂറോളം വീണ്ടും ഫോണ്‍കോളുകള്‍. അവസാനം കാണാതായവരെ തിരയാന്‍ പോയ ഒരു വ്യക്തിയെ ഫോണില്‍ കിട്ടി. അപകടസ്ഥലത്ത്‌ എവിടെനിന്നോ കാറ്റത്ത്‌ ചിലപ്പോള്‍ മൊബൈലിന്‌ റേഞ്ച്‌ കിട്ടും. അങ്ങിനെ പാറിവന്ന റേഞ്ചിന്റെ സഹായത്തോടെ അയാളുമായി വിവരങ്ങള്‍ സംസാരിച്ച്‌ അന്നത്തേക്കു വാര്‍ത്താപുസ്‌തകം മടക്കി.

പിറ്റേന്ന്‌ രാവിലെ അഞ്ചുരുളിക്കു പുറപ്പെട്ടു. ഇരട്ടയാറില്‍ നിന്ന്‌ ഇടുക്കി ജലസംഭരണിയിലേക്ക്‌ വെള്ളം കൊണ്ടുവരുന്ന, മലയുടെ അടിയിലൂടെയുള്ള മൂന്നുകീലോമീറ്ററോളം ദൈര്‍ഘ്യമുള്ള വന്‍ തുരങ്കം അവസാനിക്കുന്നത്‌ അഞ്ചുരുളിയിലാണ്‌. അവിടെ ജലാശയത്തിനു മുന്നില്‍ വഴി അവസാനിക്കുന്നു. പിന്നെ, ജലാശയത്തിന്റെ തീരത്തെ ചെറു വഴിയിലൂടെ സാഹസികമായി നടക്കണം. ഞങ്ങള്‍ അവിടെയെത്തിയപ്പോഴേക്കും ഫയര്‍ഫോഴ്‌സ്‌ സംഘം ഒരു വള്ളത്തില്‍ അപകട സ്ഥലത്തേക്കു പോയി. ഞങ്ങള്‍ നടന്നു. ബോട്ടോ മറ്റു സൗകര്യങ്ങളോ ഇല്ല, ജലാശയത്തിലൂടെ പോകാന്‍.

വെള്ളത്തിന്‌ കൊടും തണുപ്പാണ്‌. മുങ്ങിത്തപ്പാനാകില്ല. നീന്തലറിയാവുന്ന ചില ആദിവാസികളും നാട്ടുകാരും മുങ്ങിനോക്കിയെങ്കിലും രക്ഷയില്ലാതെ മടങ്ങി. ഫയര്‍ഫോഴ്‌സിന്റെ പാതാളക്കരണ്ടി അവിടെ ഉപയോഗിക്കാനാകുമായിരുന്നില്ല. ജലാശയത്തിന്റെ അടിത്തട്ടുവരെ ആ ഉപകരണം ചെല്ലില്ല. മുങ്ങാനറിയാവുന്നവരോ അവര്‍ക്കാവശ്യമായ സംവിധാനങ്ങളോ ഫയര്‍ഫോഴ്‌സിനില്ല.

അപകടസ്ഥലത്ത്‌ ഞങ്ങള്‍ ചെല്ലുമ്പോള്‍ അവിടെ അത്ര മോശമല്ലാത്ത ജനക്കൂട്ടമുണ്ട്‌. അപകടത്തിന്‌ ദൃക്‌സാക്ഷിയായ വ്യക്തികള്‍ മരവിച്ച അവസ്ഥയില്‍ ഇരിക്കുന്നു. കാണാതായവരുടെ ബന്ധുക്കളും സ്ഥലത്തുണ്ട്‌. ഒപ്പം പൊലീസും ഫയര്‍ഫോഴ്‌സും. മറിഞ്ഞ വള്ളം കരയോട്‌ അടുപ്പിച്ചിട്ടിരിക്കുന്നു. തിരച്ചിലിന്‌ ഒന്നുരണ്ടു വള്ളങ്ങളല്ലാതെ ഒരു ബോട്ട്‌ പോലും ലഭിച്ചിട്ടില്ല.

കുറച്ചു കഴിഞ്ഞ്‌ സ്ഥലം എം.എല്‍.എ റോഷി അഗസ്‌റ്റിനും എത്തി. റോഷി അവിടെ നിന്ന്‌ ജില്ലാ കളക്ടറുമായി ബന്ധപ്പെട്ടു, തിരച്ചിലിനു നേവിയുടെ സഹായം അഭ്യര്‍ഥിക്കാനായി. പക്ഷെ അത്‌ ലഭ്യമായില്ല. പണം കെട്ടിവയ്‌ക്കണമെന്നതായിരുന്നു കാരണം. വെള്ളത്തിനടിയില്‍ രണ്ടു കുടുംബങ്ങളുടെ അത്താണിയാണ്‌ കാണാതായിരിക്കുന്നത്‌. വൈകുന്നേരത്തോടെ തിരച്ചില്‍ മതിയാക്കി എല്ലാവരും മടങ്ങി. ഫയര്‍ഫോഴ്‌സ്‌ നേരത്തേ തന്നെ പോയിരുന്നു. പക്ഷെ, നാട്ടുകാരും കാണാതായവരുടെ അയല്‍വാസികളും മടങ്ങിയില്ല. ആരും കണ്ടെത്തിയില്ലെങ്കിലും തങ്ങളുടെ പ്രിയപ്പെട്ടവരുടെ മൃതദേഹം താനേ വെള്ളത്തില്‍ പൊങ്ങിവരുമെന്ന്‌ അവര്‍ക്കറിയാമായിരുന്നു.
അപകടത്തിനു സാക്ഷിയായവര്‍ വീട്ടില്‍ പോയതേയില്ല. അവിടെ ജലാശയത്തിന്റെ കരയില്‍ കൊടും തണുപ്പത്ത്‌ തീകൂട്ടി തണുപ്പകറ്റി കപ്പയും കാട്ടുകിഴങ്ങും വേവിച്ച്‌ കഴിച്ച്‌ അവര്‍ മൃതദേഹങ്ങള്‍ പൊങ്ങിവരുന്നതും കാത്തിരുന്നു. പിറ്റേന്ന്‌ ഒരു മൃതദേഹം പൊന്തിവന്നു. മൂന്നാം ദിവസം അല്‍പം മാറി അടുത്തതും.

മരിച്ചത്‌ രണ്ടു കുടുംബങ്ങളുടെ ആശ്രയമായ ചെറുപ്പക്കാരാണ്‌. പക്ഷെ, അതൊരു വലിയ ദുരന്തമല്ലല്ലോ സമൂഹത്തിന്‌. അതുകൊണ്ടുതന്നെ ആ ചെറുപ്പക്കാരുടെ കുടുംബങ്ങള്‍ക്ക്‌ യാതൊരുവിധ സഹായധനവും ലഭിച്ചില്ല. എന്തിന്‌ കാണാതായാവര്‍ മനുഷ്യരും നമ്മുടെ സഹജീവികളുമാണെന്ന വസ്‌തുതപോലും അധികൃതര്‍ പരിഗണിച്ചില്ലെന്നതായിരുന്നു വാസ്‌തവം. തങ്ങളുടെ ഉറ്റവര്‍ വെള്ളത്തില്‍ ചീര്‍ത്ത ശവങ്ങളായി പൊന്തുന്നതും കാത്ത്‌ കരയ്‌ക്കു കാത്തിരുന്നവരും ഒന്നും ആവശ്യപ്പെട്ടില്ല.

ഓരോ ചെറു ദുരന്തങ്ങളിലും ഓരോ കുടുംബം അനാഥമാക്കപ്പെടുകയാണ്‌. പക്ഷെ, ഒരു കൂട്ടമരണമാണെങ്കിലല്ലാതെ സര്‍ക്കാര്‍ സംവിധാനങ്ങള്‍ അവിടേക്കു തിരിഞ്ഞുനോക്കില്ല. വാഹനാപകടമായാലും തീപിടുത്തമായാലും ബോട്ടപകടമായാലും ഉരുള്‍പൊട്ടലായാലും എല്ലാം സ്ഥിതി ഇതുതന്നെ. സര്‍ക്കാര്‍ സഹായം പ്രഖ്യാപിക്കുന്നതിന്റെ മാനദണ്ഡമെന്താണെന്ന്‌ ഇപ്പോഴും വ്യക്തമല്ല. വെള്ളത്തില്‍ കാണാതായവരെ തിരയാന്‍ യാതൊരു സജ്ജീകരണവുമില്ലാതെ നിസ്സാഹായരായി മടങ്ങുന്ന ഫയര്‍ഫോഴ്‌സ്‌ സേന സത്യത്തില്‍ ജനങ്ങള്‍ക്കു മുന്നില്‍ അപഹാസ്യരാകുകയാണ്‌.

ഇടുക്കി ജില്ലയിലെ ചെമ്മണ്ണാര്‍ ഗ്രാമത്തില്‍ കിണര്‍ വൃത്തിയാക്കാനിറങ്ങി നാലഞ്ചുപേര്‍ മരിച്ച സംഭവം ഓര്‍ക്കുന്നു. അന്ന്‌ വിവരമറിഞ്ഞ്‌ അന്‍പതു കിലോമീറ്റര്‍ അകലെയുള്ള ചെമ്മണ്ണാറിലേക്ക്‌ കട്ടപ്പനയില്‍ നിന്നു ഫയര്‍ഫോഴ്‌സ്‌ മലകയറിപ്പോയത്‌ 4000 ലിറ്റര്‍ വെള്ളവുമായി വാട്ടര്‍ ടെന്‍ഡര്‍ എന്ന വാഹനത്തിലാണ്‌. ദുരിതാശ്വാസപ്രവര്‍ത്തനത്തിനായി നിരങ്ങിനിരങ്ങി മലകയറുന്ന ഫയര്‍ഫോഴ്‌സ്‌ വാഹനത്തെ എത്രയോ വട്ടം ഞാന്‍ എന്റെ ബൈക്കുമായി പിന്നിലാക്കിയിരിക്കുന്നു. ഫയര്‍ഫോഴ്‌സ്‌ അവിടെയത്തുമ്പോഴേക്കും നല്ലവരായ നാട്ടുകാര്‍ ദുരിതാശ്വാസത്തിള്‍ തങ്ങളാലാകുന്നത്‌ ചെയ്‌തിരിക്കും.

തേക്കടിയിലും അതാണു സംഭവിച്ചത്‌. മരിച്ചവരുടെ എണ്ണം കൂടുതലാതിനാല്‍ ദുരന്തത്തിന്റെ തീവ്രത വര്‍ധിച്ചു. മരിച്ചവരുടെയെല്ലാം കുടുംബങ്ങള്‍ സാമ്പത്തികമായ അത്ര പ്രശ്‌നത്തിലായിരുന്നില്ലെങ്കിലും സര്‍ക്കാര്‍ അഞ്ചുലക്ഷം രൂപ വീതം നല്‍കി. അപ്പോഴും ഇതൊന്നുമില്ലാതെ, നൂറു കണക്കിനാളുകള്‍, ഒറ്റയ്‌ക്കൊറ്റയ്‌ക്ക്‌ നമ്മുടെ റോഡുകളിലും ജലാശയങ്ങളിലും അവസാനിക്കുന്നുണ്ട്‌. അവരുടെയൊക്കെ കുടുംബങ്ങള്‍ സഹായിക്കാന്‍ സര്‍ക്കാരോ മറ്റ്‌ സംവിധാനങ്ങളോ ഇല്ലാതെ കഷ്ടപ്പെടുന്നുമുണ്ട്‌....

Sunday, September 27, 2009

ഓണവും നോയ്‌മ്പും - സൂപ്പര്‍താരങ്ങള്‍ ആരെയാണു പേടിക്കുന്നത്‌?




മമ്മൂട്ടിയേയും മോഹന്‍ലാലിനേയും മലയാള സിനിമയിലെ സൂപ്പര്‍ താരങ്ങളായി പ്രതിഷ്‌ഠിക്കുന്നത്‌്‌ 1986ലാണ്‌്‌. ഐ.വി.ശശിയുടെ ആവനാഴിയും തമ്പി കണ്ണന്താനത്തിന്റെ രാജാവിന്റെ മകനുമായിരുന്നു ആ സിനിമകള്‍. ആ വര്‍ഷം തൊട്ടിങ്ങോട്ട്‌ പരിശോധിച്ചാല്‍ എല്ലാവര്‍ഷവും രണ്ടു താരങ്ങള്‍ക്കും ഓണച്ചിത്രങ്ങളുണ്ടായിരുന്നു. ആ പതിവ്‌ ആദ്യമായി മുടങ്ങിയത്‌ കഴിഞ്ഞ വര്‍ഷമാണ്‌. പിന്നെ ഈ വര്‍ഷവും. റമസാന്‍ നോമ്പുകാലം സിനിമകളെ ബാധിക്കുമെന്നതാണ്‌ ഇതിനു കാരണമായി പറഞ്ഞത്‌.
കഴിഞ്ഞ ഓണക്കാലത്ത്‌ സൂപ്പര്‍ താരചിത്രങ്ങളില്ലായിരുന്നെങ്കിലും വെറുതേ ഒരു ഭാര്യയുടെ ഹാംഗ്‌ ഓവര്‍ ഓണത്തിനും മാറിയിരുന്നില്ലെന്നതാണ്‌ വാസ്‌തവം. പൃഥ്വിരാജിന്റെ തലപ്പാവും, തിരക്കഥയും ഈ സമയത്ത്‌ തിയേറ്ററുകളിലുണ്ടായിരുന്നു. ബോക്‌സ്‌ ഓഫിസില്‍ വന്‍ വിജയമൊന്നുമായില്ലെങ്കിലും ഭേദപ്പെട്ട സിനിമകളെന്ന അഭിപ്രായം ഇവ നേടിയെടുത്തു. ഇത്തവണയാകട്ടെ സൂപ്പര്‍താരചിത്രങ്ങളില്ലാത്ത ഗ്യാപ്പ്‌ മുതലെടുക്കാന്‍ ഒരുപിടി ചെറുകിട സിനിമകള്‍ തിയേറ്ററുകളിലെത്തി. സിനിമ നല്ലതാണെങ്കില്‍ നോമ്പുകാലമെന്നല്ല ഒരു കാലാവസ്ഥയും സിനിമയുടെ വിജയത്തെ ബാധിക്കില്ല. പടം നല്ലതല്ലെങ്കില്‍ ഏതു കാലമായാലും അവ ബോക്‌സ്‌ ഓഫീസില്‍ തകര്‍ന്നു വീഴും.
1986 മുതല്‍ 2007 വരെ 22 വര്‍ഷങ്ങളിലായി ഓണത്തിന്‌ 27 മമ്മൂട്ടി സിനിമകളും 25 മോഹന്‍ലാല്‍ സിനിമകളുമാണ്‌ തിയേറ്ററുകളിലെത്തിയത്‌ (ബോക്‌സ്‌ കാണുക). ഇവയില്‍ മമ്മൂട്ടിയുടെ 15 സിനിമകളും മോഹന്‍ലാലിന്റെ 14 സിനിമകളും ബോക്‌സ്‌ ഓഫീസില്‍ രക്ഷപ്പെട്ടുവെന്നു പറയാം. 1998ല്‍ ഓണത്തിനിറങ്ങിയ ഹരികൃഷ്‌ണന്‍സില്‍ ഇരുവരും അഭിനയിക്കുകയും അത്‌ വിജയമാകുകയും ചെയ്‌തിരുന്നു. അതേസമയം 1990ല്‍ തലയണമന്ത്രവും 96ല്‍ തൂവല്‍ക്കൊട്ടാരവും 2006ല്‍ ക്ലാസ്‌മേറ്റ്‌സും സൂപ്പര്‍താരങ്ങളില്ലാതെ വിജയം വരിച്ച ഓണച്ചിത്രങ്ങളാണ്‌. ചില വര്‍ഷങ്ങളില്‍ രണ്ടു സൂപ്പര്‍താരങ്ങളുടെയും ഓണച്ചിത്രങ്ങള്‍ ഒരുപോലെ വിജയിച്ചപ്പോള്‍ രണ്ടുപേരുടേയും ഒരുപോലെ പരാജയപ്പെട്ട വര്‍ഷങ്ങളുമുണ്ട്‌. 1996ലും 2006ലും സൂപ്പര്‍താരങ്ങളെ കടത്തിവെട്ടി മറ്റു സിനിമകളാണ്‌ വിജയിച്ചത്‌.
നോമ്പുകാലമെന്നു പറഞ്ഞ്‌ റിലീസിംഗ്‌ മാറ്റിവയ്‌ക്കുന്നവര്‍ അതിനൊരു കാരണം തിരക്കുക മാത്രമാണ്‌ ചെയ്യുന്നതെന്നതാണ്‌ യാഥാര്‍ഥ്യം. മറ്റു സിനിമകളൊന്നുമില്ലാത്തപ്പോഴാണ്‌ മിക്കവാറും സൂപ്പര്‍താര സിനിമകള്‍ തിയേറ്ററിലെത്തുന്നത്‌. സൂപ്പര്‍താര ചിത്രങ്ങളോട്‌ പ്രേക്ഷകര്‍ കാട്ടുന്ന വിമുഖത സിനിമാക്കാര്‍ മനസ്സിലാക്കിത്തുടങ്ങിയിരിക്കുന്നുവെന്നതാണ്‌ കഴിഞ്ഞ രണ്ട്‌ ഓണത്തിനും മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റെയും സിനിമകള്‍ തിയേറ്ററിലെത്താതെ പോയതിന്റെ കാരണം. 1986 മുതല്‍ 2007 വരെയുള്ള സൂപ്പര്‍താര ചിത്രങ്ങളുടെ ലിസ്റ്റ്‌ ചുവടെ.

വര്‍ഷം മമ്മൂട്ടി മോഹന്‍ലാല്‍

1986 ആവനാഴി, നന്ദി വീണ്ടും വരിക, സായംസന്ധ്യ നമുക്കു പാര്‍ക്കാന്‍ മുന്തിരത്തോപ്പുകള്‍
1987 മണിമത്തൂരിലെ ആയിരം ശിവരാത്രികള്‍ വഴിയോരക്കാഴ്‌ചകള്‍
1988 തന്ത്രം, 1921 ആര്യന്‍
1989 ജാഗ്രത, നായര്‍സാബ്‌ വന്ദനം
1990 ഒളിയമ്പുകള്‍, അയ്യര്‍ ദി ഗ്രേറ്റ്‌ അര്‍ഹത, ഇന്ദ്രജാലം
1991 അനശ്വരം കിലുക്കം, അങ്കിള്‍ ബണ്‍
1992 പപ്പയുടെ സ്വന്തം അപ്പൂസ്‌, കിഴക്കന്‍ പത്രോസ്‌ യോദ്ധാ, അദൈ്വതം
1993 സരോവരം ഗാന്ധര്‍വ്വം, മായാമയൂരം
1994 സൈന്യം മിന്നാരം
1995 നമ്പര്‍ വണ്‍ സ്‌നേഹതീരം ബാംഗ്ലൂര്‍ നോര്‍ത്ത്‌ മാന്ത്രികം
1996 ഇന്ദ്രപ്രസ്ഥം പ്രിന്‍സ്‌
1997 കളിയൂഞ്ഞാല്‍ ചന്ദ്രലേഖ, ഗുരു
1998 ഹരികൃഷ്‌ണന്‍സ്‌ ഹരികൃഷ്‌ണന്‍സ്‌
1999 പല്ലാവൂര്‍ ദേവനാരായണന്‍ -
2000 വല്യേട്ടന്‍ -
2001 രാക്ഷസരാജാവ്‌ രാവണപ്രഭു
2002 - താണ്‌ഡവം
2003 പട്ടാളം ബാലേട്ടന്‍
2004 കാഴ്‌ച നാട്ടുരാജാവ്‌
2005 നേരറിയാന്‍ സി.ബി.ഐ നരന്‍
2006 ഭാര്‍ഗവചരിതം മൂന്നാം ഖണ്‌ഡം മഹാസമുദ്രം
2007 ഒരേ കടല്‍ അലിഭായ്‌


(കറന്റ്‌ അഫയേഴ്‌സ്‌ ഒക്ടോബര്‍ ലക്കത്തില്‍ നിന്ന്‌)

Saturday, June 6, 2009

അപകടമേഖലയറിയാതെ.....


രണ്ടായിരത്തി എട്ടിലെ ഒരു പകല്‍.
നേര്‍ത്ത മഴ പെയ്യുന്നുണ്ട്‌. ഓഫിസില്‍ കാര്യമായ ജോലിയൊന്നും ഉണ്ടായിരുന്നില്ല. ബ്യൂറോ ചീഫിന്റെ മേശപ്പുറത്ത്‌ മിനിട്ടുകള്‍കൊണ്ട്‌ കുമിഞ്ഞുകൂടുന്ന പ്രസ്‌താവനകള്‍ ഓരോന്നായി എടുത്തു. പത്രത്തിലെ സ്ഥലസൗകര്യമില്ലായ്‌മ അറിയാവുന്നതിനാല്‍ അവയിലേറെയും വേസ്റ്റ്‌ ബിന്നിലേക്ക്‌ പൊയ്‌ക്കൊണ്ടിരുന്നു.
അല്‍പം കഴിഞ്ഞപ്പോള്‍ മീറ്റിംഗ്‌ കഴിഞ്ഞ്‌ ചീഫ്‌ എത്തി.
"വെറുതെ ഇരിക്കുകയാണോ?"
പണി ചെയ്യാന്‍ സ്വതേ അല്‍പം മടിയുള്ളതിനാല്‍ ഞാന്‍ ഒന്നു ചിരിച്ചു
"ഒരു പണി തരാം...."
ചെയ്യാതിരിക്കാനാകില്ലല്ലോ എന്ന നിസ്സംഗതയോടെ ചീഫിനെ നോക്കി.
"കണ്ണമ്മൂലയ്‌ക്കടുത്ത്‌ ഒരു ചെറിയ കുന്നിടിച്ചു നിരത്തുന്നുണ്ട്‌. എയര്‍പോര്‍ട്ടിനുള്ള മണ്ണെടുപ്പാണെന്നാണ്‌ കേട്ടത്‌. അവിടെ സമീപത്തുള്ള ഒരു സര്‍ക്കാര്‍ സ്ഥാപനവുമായി എന്തോ തര്‍ക്കമുണ്ടായതായി കേട്ടു. ഫോട്ടോഗ്രാഫറുമായി ഒന്നു പോയി നോക്ക്‌."
ഇറങ്ങാന്‍ നേരം അദ്ദേഹം ഒന്നുകൂടി പറഞ്ഞു.
"മണ്ണെടുക്കുന്ന കരാറുകാരന്റെ വേര്‍ഷന്‍ നിര്‍ബന്ധമായും വേണം. വാല്യു അഡിഷന്‍....."
ഫോട്ടോഗ്രാഫറുടെ ബൈക്കിനു പിന്നിലിരുന്ന്‌ കണ്ണമ്മൂലയിലേയ്‌ക്ക്‌.
മഴ ചാറുന്നുണ്ട്‌.
മണ്ണിടിക്കുന്ന സ്ഥലത്തെത്തി. മഴയായതിനാല്‍ പണി നടക്കുന്നില്ല. തുരന്നുമാറ്റിയ കുന്നിന്റെ നെഞ്ചില്‍ കൂര്‍ത്ത നഖങ്ങളും നീട്ടി ഒരു ബുള്‍ഡോസര്‍ കിടപ്പുണ്ട്‌. റോഡിനടുത്ത്‌ മണ്ണു മാറ്റിക്കൊണ്ട്‌ നിന്നിരുന്ന രണ്ടു പേരെ കണ്ടു. അവരോടു വിവരം തിരക്കി. പ്രശ്‌നമൊന്നുമുള്ളതായി തങ്ങള്‍ക്കറിയില്ലെന്നായിരുന്നു മറുപടി.
മണ്ണെടുത്ത്‌ ഇടിഞ്ഞുതീരാറായ കുന്നിന്റെ വശത്ത്‌ പൂട്ടിയ ഗെയിറ്റിനുള്ളില്‍ ഒരു സര്‍ക്കാര്‍ കെട്ടിടം. ബോര്‍ഡിലെ അക്ഷരങ്ങള്‍ മാഞ്ഞുപോയിരുന്നു.
വഴിയരികില്‍ നിന്നവരുടെ കണ്ണൊന്നു തെറ്റിയെന്നു ബോധ്യമായപ്പോള്‍ മണ്ണെടുപ്പിന്റെ ചില സ്‌നാപ്പുകള്‍ ഫോട്ടോഗ്രാഫര്‍ പകര്‍ത്തി. വീണ്ടും ആ തൊഴിലാളികളുടെ അടുത്തെത്തി ഞാന്‍ ചോദിച്ചു.
"കോണ്‍ട്രാക്ടറുടെ ഫോണ്‍ നമ്പര്‍ ഒന്നു തരുമോ?"
"നമ്പററിയില്ല. ആ പാലത്തിന്റെ അരികിലെ റോഡിലൂടെ പോയാല്‍ മതി. അദ്ദേഹം വീട്ടിലുണ്ട്‌. കോണ്‍ട്രാക്ടര്‍ രാജേഷിന്റെ വീടേതാണെന്നു ചോദിച്ചാല്‍ മതി."
കരാറുകാരന്റെ പേര്‌ എന്റെ പേരു തന്നെയായതിനാല്‍ മാറിപ്പോകില്ലെന്നുറപ്പിച്ചു.
പാലത്തിന്റെ അരികിലെ റോഡിലൂടെ കുറേ ദൂരം പോയി. വഴിയില്‍ കണ്ട ഒരാളോട്‌ വീടു ചോദിച്ചു.
"അല്‍പം കൂടി പോണം. വീടിന്റെ മുറ്റത്ത്‌ ഒരു വലിയ പ്രാവിന്‍കൂടുണ്ട്‌."
ഞങ്ങള്‍ വീണ്ടും മുന്നോട്ട്‌. വഴിയില്‍ നിന്ന മറ്റൊരാള്‍ കൃത്യമായ വഴി പറഞ്ഞുതന്നു. ചതുപ്പിനു സമാനമായ ഒരു ചെറു മൈതാനത്തുകൂടി ബൈക്ക്‌ ഉ്‌ള്ളിലേക്കു കയറ്റി.
ഒരു പഴയ വീട്‌. മുന്നിലെ ഷെഡ്ഡില്‍ ചുവന്ന സ്‌കോര്‍പ്പിയോ. ഒന്നുരണ്ടു ബൈക്കുകള്‍. ഞങ്ങള്‍ അല്‍പം മാറ്റി ബൈക്കൊതുക്കി വീട്ടിലേക്കു കയറിച്ചെന്നു. പരിസരത്തു നിന്ന്‌ ഒന്നു രണ്ടുപേര്‍ സംശയദൃഷ്ടിയോടെ നോക്കുന്നുണ്ട്‌, ബൈക്കിലെ പ്രസ്‌ സ്റ്റിക്കര്‍ കണ്ടിട്ടാകണം.
വീട്ടില്‍ നിന്നിറങ്ങിവന്ന പയ്യന്‍സിനോട്‌ ചോദിച്ചു
"കോണ്‍ട്രാക്ടര്‍ രാജേഷിന്റെ വീടല്ലേ?"
"അതെ"
"അദ്ദേഹമുണ്ടോ?"
ഞങ്ങള്‍ വരവിന്റെ ഉദ്ദേശ്യം പറഞ്ഞു.
"ചേട്ടന്‍ കുളിക്കുകയാണ്‌."
"ഓ, ഞങ്ങള്‍ വെയ്‌റ്റു ചെയ്യാം."
മഴ അല്‍പം ശക്തിപ്രാപിച്ചു.
"കയറി ഇരിക്ക്‌."
ഒട്ടും മൃദുത്വമില്ലാത്ത ആതിഥേയത്വം.
ഞങ്ങള്‍ വരാന്തയില്‍ കയറിയിരുന്നു. പണിക്കാരുടെ വസ്‌ത്രങ്ങളും പണിയായുധങ്ങളും കൂട്ടിയിട്ടിരിക്കുന്ന വൃത്തിയില്ലാത്ത വരാന്ത. അകത്തെ മുറിയില്‍ ഉറക്കെ സംസാരിച്ചുകൊണ്ട്‌ ചിലര്‍ ടി.വി. കാണുന്നു. ഞങ്ങളെ ആരും മൈന്‍ഡു ചെയ്യുന്നുപോലുമില്ല.
സമയം ഇഴഞ്ഞാണു നീങ്ങുന്നത്‌. അര മണിക്കൂറായിട്ടും ചേട്ടന്റെ കുളി കഴിഞ്ഞ ലക്ഷണമില്ല. ഞങ്ങള്‍ ആദ്യം കണ്ട പയ്യന്‍സിനോട്‌ വീണ്ടും ചോദിച്ചു.
"ചേട്ടന്‍ കുളികഴിഞ്ഞിട്ടില്ല..."
"ആകെയൊരു പന്തികേട്‌, പോയാലോ" ഫോട്ടോഗ്രാഫര്‍ എന്റെ ചെവിയില്‍ പറഞ്ഞു.
ഇതിനിടയില്‍ ആരൊക്കെയോ അവിടെ വന്നു, പോയി.
ഞാന്‍ വീണ്ടും ആ പയ്യന്‍സിന്റെ അടുക്കലെത്തി.
"രാജേഷിന്റെ മൊബൈല്‍ നമ്പര്‍ ഒന്നു തരുമോ, ഞാന്‍ വിളിച്ചോളാം."
പയ്യന്‍സ്‌ അകത്തേക്കു പോയി. അല്‍പം കഴിഞ്ഞു തിരിച്ചെത്തിയിട്ടു പറഞ്ഞു. "എന്റെ നമ്പര്‍ തരാം. ഇതില്‍ വിളിച്ചാല്‍ മതി, ചേട്ടനെ കിട്ടും."
ആ നമ്പറും വാങ്ങി ഞങ്ങള്‍ തിരിച്ചുപോന്നു.
വാര്‍ത്താശേഖരണം വിജയിക്കാത്തതിനാല്‍ അന്നത്തെ ഷെഡ്യൂള്‍ പാഴായി.
കുറച്ചു ദിവസത്തിനുശേഷം, എന്റെ നൈറ്റ്‌ ഡ്യൂട്ടിയുടെ ദിവസമാണ്‌. ഓഫിസിലെത്തിയപ്പോള്‍ സഹപ്രവര്‍ത്തകന്‍ കംപ്യൂട്ടറില്‍ വാര്‍ത്ത അടിക്കുന്ന തിരക്കിലാണ്‌.
"എന്തെടേയ്‌, സ്‌കൂപ്പു വല്ലതും തടഞ്ഞോ?"
"ഒന്നും പറയണ്ടടേയ്‌, ഒരു ഗുണ്ടയുടെ വീട്ടില്‍ പൊലീസിന്റെ റെയ്‌ഡ്‌. അതിനു പിന്നാലെ പോയി."
"എന്നിട്ട്‌?"
"ബോംബ്‌, വടിവാള്‌, തോക്ക്‌, പിച്ചാത്തി എന്നു വേണ്ട പൂത്ത പണം വരെയല്ലേ പോലീസു പൊക്കിയത്‌."
"അതെവിടെടേയ്‌?"
"കണ്ണമ്മൂലയ്‌ക്കപ്പുറത്തുള്ള തോടിന്റെ കരയിലൂടെ ഒരു വഴിയുണ്ട്‌. അതിലെ ഇത്തിരിയങ്ങു പോണം. അപ്പോള്‍ ഒരു ചതുപ്പുപോലുള്ള മൈതാനം അതിനപ്പുറത്ത്‌ പഴയവീട്‌. ചെന്നുപെടാന്‍ കുറേ പാടാണ്‌"
ഒരു ഞെട്ടലോടെ ഞാന്‍ ചോദിച്ചു.
"വീട്ടുമുറ്റത്തു പ്രാവിന്റെ കൂടുണ്ടോ?"
"അതെങ്ങിനെ നിനക്കറിയാം. അവിടാരുന്നോ നിനക്കു മുമ്പു പണി?"
"ഉണ്ടോ?"
"ഉണ്ട്‌."
ഞെട്ടല്‍ വിറയലായി മാറി.
അന്നു ചെന്നുപെട്ടത്‌ ഒരു ഗുണ്ടാസങ്കേതത്തില്‍ തന്നെയായിരുന്നു, തെറ്റിയില്ല.
"പുത്തന്‍പാലം രാജേഷുമായി നിനക്കെന്താടേയ്‌ കണക്ഷന്‍?"
"അയാളെന്റെ ഘാതകനാകാഞ്ഞത്‌ ഭാഗ്യം!"
ഞാന്‍ കഥ വിവരിച്ചു.
സത്യത്തില്‍ പുത്തന്‍പാലം രാജേഷെന്ന ഗുണ്ടയായിരുന്നു ആ കോണ്‍ട്രാക്ടര്‍ എന്നറിഞ്ഞിരുന്നെങ്കില്‍ ഞങ്ങള്‍ അതിന്റെ പരിസരത്തുകൂടിപോലും പോകില്ലായിരുന്നു.

എങ്കിലും കരാറുകാരനെതേടി പോയ ഞങ്ങളുടെ ഒരു ധൈര്യമേ....!


(തിരുവനന്തപുരത്തെ ഒരു മജിസ്‌ട്രേറ്റിന്റെ വീട്‌ ആക്രമിച്ചെന്ന പരാതിയില്‍ പുത്തന്‍പാലം രാജേഷിനെ കഴിഞ്ഞദിവസം പൊലീസ്‌ അറസ്റ്റുചെയ്‌തു. വിനീഷ്‌ വധത്തെ തുടര്‍ന്നുള്ള ഗുണ്ടാവേട്ടയുടെ ഭാഗമായിക്കൂടിയായിരുന്നു അറസ്റ്റ്‌)

Saturday, May 30, 2009

മക്കാമിയാ അഥവാ ഉദാരവല്‍ക്കരണകാലത്തെ കുടകള്‍


  മെയ്‌ മാസം ആദ്യമാണെന്നു തോന്നുന്നു. രാത്രി രണ്ടു പെഗ്ഗും വിഴുങ്ങി ഊര്‍ജ്ജസ്വലനായി വീട്ടിലെത്തിയ എന്റെ നേരേ മകന്‍ ഒറ്റച്ചാട്ടം... "മക്കാമിയാ ഡീഷ്യും ഡിഷ്യും...." എനിക്കു കാര്യം പിടികിട്ടിയില്ല.... അന്തിച്ചു നില്‍ക്കുന്ന എന്നെ നോക്കി അവന്‍ ചിരി തുടങ്ങി.

  രണ്ടുദിവസം കഴിഞ്ഞ്‌ ടി.വി. കണ്ടുകൊണ്ടിരിക്കെ യാദൃശ്ചികമായി ആ വാക്കുകള്‍ എന്റെ കാതില്‍ പതിഞ്ഞു. 'മക്കാമിയാ....' കണ്ണുകള്‍ സ്‌ക്രീനിലെത്തിയപ്പോഴേക്കും ആ പരസ്യം കഴിഞ്ഞുപോയി. സംഗതി അല്‍പം പിശകാണെന്ന്‌ എനിക്കു തോന്നി. പിന്നീടാണ്‌ ബോധ്യം വന്നത്‌. ഈ മണ്‍സൂണ്‍ കാലമെത്താന്‍ കാത്ത്‌ അണിയറയില്‍ അണിഞ്ഞൊരുങ്ങുന്ന കുടയുടെ പരസ്യമാണ്‌.

    വര്‍ഷങ്ങള്‍ക്കു മുമ്പ്‌ റേഡിയോയുടെ കാലത്ത്‌ സ്ഥിരമായി കാതില്‍ മുഴങ്ങിയിരുന്ന ഒരു പരസ്യമുണ്ടായിരുന്നു. മഴ മഴാ.... കുട കുടാ... മഴവന്നാല്‍ സെന്റ്‌ ജോര്‍ജ്‌ കുടകള്‍.... ആലപ്പുഴയില്‍ നിന്നു വരുന്ന സെന്റ്‌ ജോര്‍ജു കുടകള്‍തന്നെ കടയില്‍ പോയി വാങ്ങും. കടയില്‍ ചെല്ലുമ്പോള്‍ തന്നെ ഹോട്ടലിലെ മെനു കാര്‍ഡ്‌ പോലൊരു സാധനം കടക്കാരന്‍ നീട്ടും അതില്‍ കുടയുടെ മോഡലുകളും വിലയുമുണ്ടാകും. ഇഷ്ടമുള്ളതു വാങ്ങാം.

    മൂന്നുനാലു വര്‍ഷം ഒരു കുട തന്നെ എന്തായാലും ഉപയോഗിക്കാനാകുമായിരുന്നു. ഇടുക്കിയിലെ നശിച്ച കാറ്റത്തുപോലും ഈ കുടകള്‍ ഒന്നു രണ്ടു വര്‍ഷം അതിജീവിച്ചിരുന്നു. പലപ്പോഴും സ്‌കൂളില്‍ അടിയുണ്ടാക്കാനും ഈ കുടകള്‍ തന്നെയായിരുന്നു ആയുധം.
ഒറ്റക്കമ്പിയില്‍ നിവര്‍ത്തുന്ന ശീലക്കുടയുടെ കാലത്ത്‌ നടുവെ ഒടിച്ചു മടക്കാവുന്ന ഫോറിന്‍ കുട ഒരു വിസ്‌മയമായിരുന്നു. പിന്നെപ്പിന്നെ സ്‌പ്രിംഗിന്റെ കരകര ശബ്ദവുമായി ഞെക്കുമ്പം തെറിക്കുന്ന കുട വന്നു. ത്രീഫോള്‍ഡ്‌ കുടയെത്തിയപ്പോഴാകട്ടെ അതിനു ഞെക്കുമ്പം തെറിപ്പിക്കുന്ന സുനാമണി ഉണ്ടായിരുന്നില്ല.

    പെരുമഴ പെയ്യുമ്പോള്‍ കൂടെപ്പഠിക്കുന്ന പെണ്‍പിള്ളേരുടെ കുടയില്‍ കയറാന്‍ കൊതിച്ച്‌ പലപ്പോഴും കുടയെടുക്കാതെ സ്‌കൂളില്‍പോകും. ഒരു കുടക്കീഴില്‍ പറ്റിച്ചേര്‍ന്ന്‌ നനുത്ത വയറിലൊന്നു ചുറ്റിപ്പിടിച്ച്‌ മഴയ്‌ക്കും കുടയ്‌ക്കും നന്ദി പറഞ്ഞ്‌ നടക്കുന്നത്‌ സ്വപ്‌നം കണ്ട്‌ എത്രയോ രാത്രികള്‍ ഉറങ്ങാതെ കിടന്നിരിക്കുന്നു. എന്നിട്ടും ആരും കുടയില്‍ കയറ്റിയില്ല. തിമിര്‍ത്തു പെയ്യുന്ന മഴയെ നോക്കി പുറത്തിറങ്ങാനാകാതെ നില്‍ക്കുമ്പോള്‍ ആരും ഒരു കുട കടംതന്നതുപോലുമില്ല.

     പിന്നെ്‌പിന്നെ കുട മറന്നു വയ്‌ക്കാനുള്ള വസ്‌തുവായി മാറി. മറയ്‌ക്കാനല്ല, മറക്കാന്‍. സ്‌കൂളില്‍, കടയില്‍ ആരുടെയെങ്കിലും വീട്ടില്‍, യാത്രചെയ്യുന്ന വാഹനത്തില്‍ ്‌അങ്ങനെ വഴിയിലുപേക്ഷിക്കപ്പെട്ട എത്രയെത്ര കുടകള്‍. മറവിയെ പേടിച്ച്‌ പലപ്പോഴും പഴയ കുടകള്‍ പൊടിയ തട്ടിയെടുക്കും. കുട നന്നാക്കുകാരന്‌ രണ്ടോ മൂന്നോ രൂപ കൊടുത്ത്‌ വിട്ടുപോയ ശീല കമ്പിയില്‍ തുന്നിപ്പിടിപ്പിക്കും. ഉപയോഗശൂന്യമായ കുടക്കമ്പികൊണ്ട്‌ അമ്പും വില്ലുമുണ്ടാക്കി കളിക്കും.

     സെന്റ്‌ ജോര്‍ജ്‌ കമ്പനി രണ്ടായി പിരിഞ്ഞതോടെയാണ്‌ കുടയുടെ രൂപവും ഭാവവും മാറിയത്‌. പോപ്പിയായിരുന്നു ആകര്‍ഷിക്കുന്ന പേരും പരസ്യവുമെങ്കിലും ആകര്‍ഷിക്കുന്ന കുടകള്‍ വന്നത്‌ ജോണ്‍സില്‍ നിന്നായിരുന്നു. ഓരോ വര്‍ഷവും കുടപ്പരസ്യങ്ങളുടെ വൈവിധ്യം കണ്ണിനും കാതിനും കുളിരായി. പോപ്പിക്കുട്ടന്‍ ഒരു ഓര്‍മയായി ഇപ്പോഴും ഉള്ളിലുണ്ട്‌.
       "ഉണ്ണിക്കിന്നൊരു കുടവേണം
         ഉമ്മകുടകൊടുക്കാന്‍ കുട വേണം..." എന്ന പാട്ട്‌ സൂപ്പര്‍ഹിറ്റായിരുന്നു ഒരു കാലത്ത്‌. പിന്നെ മഴയത്ത്‌ തുള്ളിക്കളിക്കുന്ന ആ ഗുണ്ടുമണിപ്പയ്യനും. പിന്നെ ഓരോ വര്‍ഷവും പരസ്യങ്ങള്‍ മാറിമാറി വന്നു, കുടകളും.

       ബാല്യത്തിന്‌ പൂക്കളുള്ള വര്‍ണക്കുടകളോട്‌ വല്ലാത്തൊരു ആകര്‍ഷണമുണ്ടാകും. എല്‍.കെ.ജിയില്‍ ചേര്‍ത്തപ്പോള്‍ വാങ്ങിക്കൊടുത്ത പൂക്കളുള്ള കുട ഇപ്പോഴും മകന്‍ ഉപയോഗിക്കുന്നുണ്ട്‌. ഇടക്കാലത്ത്‌ പീപ്പി ഊതുന്നതും ലൈറ്റ്‌ തെളിയുന്നതുമൊക്കെയായ കുടകള്‍ വന്നു. അന്നൊന്നും അവന്‌ ഓര്‍മ ഉറച്ചിട്ടില്ലാത്തതിനാല്‍ പ്രശ്‌നമുണ്ടായില്ല. പക്ഷെ, ഇത്തവണ അവന്‍ ശാഠ്യം പിടിച്ചു, മക്കാമിയാ വേണം.

         സ്‌കൂള്‍ ബാഗും ചെരുപ്പുമെല്ലാം വാങ്ങാന്‍ പോയ ദിവസം തിരുവന്തപുരത്തെ കടകള്‍ മുഴുവന്‍ കയറിയിറങ്ങി, മക്കാമിയാ കുട തേടി. കിട്ടിയില്ല. സാധനം വന്നിട്ടില്ലെന്നായിരുന്നു കടക്കാരുടെ മറുപടി. പക്ഷെ, മകന്‍ സമ്മതിച്ചില്ല.
"ഞാനെത്ര ദിവസമായി അച്ഛനോടു പറയുന്നു മക്കാമിയാ വാങ്ങിത്തരാന്‍. അത്‌ മുഴുവന്‍ തീര്‍ന്നു പോയതായിരിക്കും..." അവന്‍ നിരാശനായി.
അങ്ങിനെ കഴിഞ്ഞദിവസം കാത്തിരുന്ന മക്കാമിയാ കുടയെത്തി. കടയില്‍ ചെന്ന ചോദിച്ചതേ കടക്കാരന്‍ പറഞ്ഞു. "ഭയങ്കര ഡിമാന്റാ... കുറച്ചേ കിട്ടിയുള്ളു. ഇത്‌ ഇന്നു തന്നെ തീരുന്ന ലക്ഷണമുണ്ട്‌."



         കൂടു പൊട്ടിച്ച്‌ മക്കാ മിയാ പുറത്തെടുത്തു. സാധാരണ കുട്ടിക്കുടയുടെ വലിപ്പത്തില്‍ കടുംവര്‍ണത്തിലുള്ള കുട. നിറമുള്ള പിടി കാണാന്‍ യാതൊരു ഭംഗിയുമില്ല. അതാണ്‌ കുട്ടികളെ പ്രീണിപ്പിക്കുന്ന ബബിള്‍ ബ്രേക്കര്‍. കടക്കാരന്‍ അതിന്റെ പ്രവര്‍ത്തനം വിവരിച്ചു.
                 
       പിടിയില്‍ ഘടിപ്പിച്ചിരിക്കുന്ന ചെറിയൊരു പ്‌ളാസ്റ്റിക്‌ കമ്പ്‌, അതിന്റെ അറ്റത്തൊരു വട്ടം. നാം വീട്ടിലെത്തി ഒരു പാത്രത്തില്‍ അല്‍പം ഷാമ്പൂ കലക്കണം. അതില്‍ ഈ വട്ടം മുക്കി പതിയെ ഊതണം. ബബിളുകള്‍ രൂപപ്പെട്ടുവരും. (ഉല്‍സവപ്പറമ്പില്‍ പത്തുരൂപ കൊടുത്താല്‍ പാത്രവും ഷാംപൂ വെള്ളവും കുഴലും എല്ലാം കൂടി കിട്ടും.)

പിടിയില്‍ തന്നെ രണ്ട്‌ പ്‌ളാസ്റ്റിക്‌ കമ്പുകളുണ്ട്‌. അറ്റം അല്‍പം കൂര്‍ത്തതും ചൂണ്ടപോലൊരു കൊളുത്തുള്ളതും. ഇതാണ്‌ മിസൈല്‍. കുടപ്പിടിയുടെ അറ്റത്ത്‌ കെട്ടിയ റബ്ബര്‍ ബാന്‍ഡില്‍ കൊളുത്ത്‌ കൊളുത്തി പറപ്പിക്കണം. ബബിളിനു നേരേ തൊടുത്താല്‍ പരസ്യത്തില്‍ പറയുന്ന ബബിള്‍ പൊട്ടിക്കാനുള്ള മിസൈലായി. (ഒരീര്‍ക്കില്‍ ഒടിച്ച്‌ റബര്‍ ബാന്‍ഡില്‍ തൊടുത്തു വിടാവുന്നതേയുള്ളു, പക്ഷെ, സാധനം ബ്രാന്‍ഡഡ്‌ ആകില്ലല്ലോ).



      പത്തു നൂറു രൂപ പോയിക്കിട്ടി എന്നു മനസ്സില്‍ പറഞ്ഞ്‌ സാധനമെടുക്കാന്‍ പറഞ്ഞു. പൊതിഞ്ഞു വാങ്ങി പേഴ്‌സെടുത്തപ്പോഴാണ്‌ കടക്കാരന്‍ പരഞ്ഞ വിലകേട്ടു ഞെട്ടിയത്‌. 240 രൂപ. പരമാവധി 140 രൂപയ്‌ക്കുള്ള സാധനമാണ്‌. എന്തു ചെയ്യാം, പരസ്യത്തിന്റെയിനത്തിലായിരിക്കും ബാക്കി 100 എന്നു കരുതി സമാധാനിച്ച്‌ കടവിട്ടിറങ്ങി.

        ഇപ്പോള്‍ വീട്ടില്‍ എനിക്കു പണിയാണ്‌. ഷാംപൂ കലക്കണം, ബബിള്‍ ഉണ്ടാക്കണം. മിസൈല്‍ എയ്യണം. ഞാനും ഭാര്യയും മകനും മാറിമാറി നോക്കിയിട്ടും ഇതുവരെ മിസൈല്‍ ഉപയോഗിച്ച്‌ ഒരു ബബിള്‍പോലും പൊട്ടിക്കാനായിട്ടില്ല. ഇതിനിടയില്‍ മിസൈല്‍ ദേഹത്തു കൊണ്ടതു മിച്ചം. കമ്പനിക്കാര്‍ നിയമപ്രകാരം തന്ന മുന്നറിയിപ്പ്‌ - മുതിര്‍ന്നവരുടെ സഹായത്തോടെ മാത്രമേ മിസൈല്‍ ഉപയോഗിക്കാവൂ, കണ്ണില്‍ കൊള്ളാതെ സൂക്ഷിക്കണം - പാലിക്കാത്ത ഞങ്ങളല്ലേ കുറ്റക്കാര്‍?




        ദോഷം പറയരുതല്ലോ വീട്ടിലെത്തി കുട നിവര്‍ത്തപ്പോഴാണ്‌ ഒപ്പം ഒരു ചെറു കവര്‍ ഷാംപൂ സൗജന്യമുണ്ടെന്നു കണ്ടത്‌. പക്ഷെ, കടക്കാരനതു തന്നിരുന്നില്ല. ഇതിനാണു പറയുന്നത്‌ മനുഷ്യനെ വെറുതേ 'മക്കാമിയാ' ആക്കരുതെന്ന്‌....!

       (ഇത്തവണ മറ്റൊരു പ്രത്യേകത കൂടി ശ്രദ്ധയില്‍പെട്ടു. കുട്‌പ്പരസ്യം പത്രമാധ്യമങ്ങളിലില്ല. ഒരു കാലത്ത്‌ മെയ്‌ പകുതി മുതല്‍ ഒന്നിടവിട്ട ദിവസങ്ങളില്‍ പോപ്പിയും ജോണ്‍സും മാറിമാറി പത്രങ്ങളുടെ ഒന്നാം പേജിലുണ്ടായിരുന്നു. ഇത്തവണ അത്‌ ടെലിവിഷനില്‍ മാത്രം....!) 

Monday, April 20, 2009

വിലയില്ലാതെപോയ നാല്‌ ജന്മങ്ങള്‍


    ഞാന്‍ ഇത്തവണ വോട്ടു ചെയ്‌തില്ല.
    ഇടുക്കിജില്ലയിലെ കല്ലാര്‍ പട്ടം കോളനി ഗവ. എല്‍.പി. സ്‌കൂളില്‍ 68-ാം നമ്പര്‍ ബൂത്തിലായിരുന്നു എനിക്ക്‌ വോട്ട്‌. രാവിലെ 7.30ന്‌ ഞാന്‍ ക്യൂവില്‍ നില്‍ക്കുമ്പോള്‍ മുന്നില്‍ പതിനഞ്ചോളം പേരുണ്ട്‌. സ്‌ത്രീകള്‍ ആരും തന്നെയില്ല. വോട്ടിംഗ്‌ മെഷീന്‍ കേടായതിനാല്‍ ഏഴേകാലോടെ വോട്ടെടുപ്പ്‌ തടസ്സപ്പെട്ടതാണ്‌. 8.40 വരെ ഞാന്‍ ക്യൂവില്‍ നിന്നു. അപ്പോഴേക്കും പത്തിരുപതു സ്‌ത്രീകള്‍ മറ്റൊരു ക്യൂവായി അവിടെയെത്തിയിരുന്നു. പകരം കൊണ്ടുവന്ന മെഷീനും അരമണിക്കൂര്‍ കഴിഞ്ഞിട്ടും പ്രവര്‍ത്തനക്ഷമമായില്ല. ഇത്തവണ എന്തുവന്നാലും വോട്ടുചെയ്യണമെന്ന വാശിയോടെയാണ്‌ ഞാന്‍ തിരുവനന്തപുരത്തു നിന്ന്‌ വിഷു അവധിക്ക്‌ ഇടുക്കിയിലെത്തിയത്‌. വോട്ടു ചെയ്‌ത്‌ ഒമ്പതരയോടെ അവിടെ നിന്നു തിരുവനന്തപുരത്തിനു തിരിച്ചുപോരാനായിരുന്നു പദ്ധതി. ഒടുവില്‍ മടക്കയാത്ര മുടങ്ങാതിരിക്കാന്‍ ഞാന്‍ വോട്ടു ചെയ്യേണ്ടതില്ലെന്നു തീരുമാനിച്ചു.  എട്ടേമുക്കാലായപ്പോള്‍ കയ്യിലിരുന്ന സ്‌ളിപ്പും വലിച്ചെറിഞ്ഞ്‌ ഞാന്‍ ക്യൂവില്‍ നിന്നിറങ്ങി നടന്നു.

     വോട്ടു ചെയ്യാനാകാത്തതില്‍ വളരെ വിഷമത്തോടെയാണ്‌ തിരുവനന്തപുരത്ത്‌ തിരിച്ചെത്തിയത്‌. ഇവിടെത്തി കംപ്യൂട്ടറില്‍ മെയില്‍ബോക്‌സ്‌ തുറന്നപ്പോഴാണ്‌ മലയാള മനോരമയിലെ സീനിയര്‍ റിപ്പോര്‍ട്ടറായ ജാവേദ്‌ പര്‍വേഷ്‌ എനിക്ക്‌ ഫോര്‍വേര്‍ഡ്‌ ചെയ്‌ത ഒരു മെയില്‍ ശ്രദ്ധയില്‍പെട്ടത്‌. ശശി തരൂരിന്റെ പേരില്‍ ട്രിവാന്‍ഡ്രം ബ്‌ളോഗേഴ്‌സ്‌ ഗ്രൂപ്പില്‍ നടന്ന കൂട്ടയടിയുടെ ആലസ്യത്തിലായിരുന്നു എന്റെ ഇന്‍ബോക്‌സ്‌. അതിനിടയില്‍ ഈ മെയില്‍ എന്നെ ശരിക്കും ഞെട്ടിച്ചു. മാത്രമല്ല, വോട്ടു ചെയ്യാതെ മടങ്ങിപ്പോന്നതില്‍ അപ്പോള്‍ എന്തെന്നില്ലാത്ത ആശ്വാസവും തോന്നി.

    കൊച്ചിയിലെ 'സൊസൈറ്റി ഫോര്‍ ഓര്‍ഗന്‍ റിട്രീവല്‍ ആന്‍്‌ഡ്‌ ട്രാന്‍സ്‌പ്‌ളാന്റേഷന്‍' (സോര്‍ട്ട്‌) എന്ന സംഘടനയുടെ സെക്രട്ടറിയായ ഡോ.രമേഷ്‌ എസ്‌. ഷേണായ്‌ ജാവേദിനയച്ച മെയിലായിരുന്നു അത്‌. അവയവമാറ്റത്തിന്‌ സന്നദ്ധരാവുന്നവരിലൂടെ കുറേപ്പേര്‍ക്കെങ്കിലും ജീവിതം നല്‍കാന്‍ സദാ പ്രവര്‍ത്തനനിരതമായ സംഘടനയാണ്‌ സോര്‍ട്ട്‌. തിരഞ്ഞെടുപ്പിന്‌ ഏതാനും നാള്‍ മുമ്പ്‌ തനിക്കുണ്ടായ ഒരനുഭവം ഏറെ ഹൃദയവേദനയോടെയാണ്‌ ഡോ. ഷേണായ്‌ തന്റെ മെയിലില്‍ വിവരിക്കുന്നത്‌.

     റോഡപകടത്തില്‍പെട്ട്‌ മസ്‌തിഷ്‌കമരണം സംഭവിച്ച 30കാരനെ ഉത്തരകേരളത്തിലെ ഒരാശുപത്രിയില്‍ പ്രവേശിപ്പിച്ചു. ജീവിതത്തിലേക്കു തിരിച്ചുവരില്ലെന്നുറപ്പായ മകന്റെ അവയവങ്ങളെല്ലാം ദാനം ചെയ്യാന്‍ തങ്ങള്‍ തയ്യാറാണെന്ന്‌ ആ യുവാവിന്റെ മാതാപിതാക്കള്‍ ആശുപത്രി അധികൃതരെ അറിയിച്ചു. ആ ചെറുപ്പക്കാരന്റെ ഹൃദയവും കരളും വൃക്കകളും മറ്റ്‌ നാലു ജീവനുകള്‍ക്ക്‌ താങ്ങായി മാറിയാല്‍ അതിലൂടെ ഒരു ജന്മപുണ്യം സഫലമാകുമെന്ന വിശ്വാസത്തിലായിരുന്നു അവര്‍. ആശുപത്രി അധികൃതര്‍ ഇക്കാര്യം ഉടന്‍തന്നെ ഡോ. ഷേണായിയെ അറിയിച്ചു.

      പക്ഷെ, അപ്പോഴാണ്‌ പ്രതിസന്ധി ഉടലെടുത്തത്‌. അവയവങ്ങള്‍ എടുത്ത്‌ മറ്റൊരു ശരീരത്തില്‍ തുന്നിപ്പിടിപ്പിക്കാന്‍ സൗകര്യമുള്ള റിട്രീവല്‍ സെന്റര്‍ വടക്കന്‍കേരളത്തില്‍ ഒരിടത്തുമില്ല. പിന്നെ അവശേഷിക്കുന്ന മാര്‍ഗം മസ്‌തിഷ്‌കമരണം സംഭവിച്ച ചെറുപ്പക്കാരനെ കൊച്ചിയിലെത്തിക്കുക എന്നതു മാത്രമാണ്‌. ആ യുവാവിനെ റോഡ്‌ മാര്‍ഗം കൊച്ചിയിലെത്തിക്കാന്‍ കുറഞ്ഞത്‌ 8 -10 മണിക്കൂര്‍ വേണം. അവയവങ്ങള്‍ നീക്കം ചെയ്യാന്‍ അഞ്ച്‌- ആറ്‌ മണിക്കൂര്‍ വേറെ. ആ പുണ്യദേഹം തിരിച്ചുകൊണ്ടുപോകാന്‍ വീണ്ടും പത്തു മണിക്കൂറോളം... ഇക്കാരണത്താല്‍ യുവാവിന്റെ സഹോദരങ്ങള്‍ക്ക്‌ അവയവദാനം നടത്തുന്നതിനോട്‌ യോജിപ്പില്ലായിരുന്നു.
ഈ സാഹചര്യത്തിലാണ്‌ ഡോ. ഷേണായി പ്രതിവിധിയെപ്പറ്റി ആലോചിച്ചത്‌. ഹെലിക്കോപ്‌റ്ററില്‍ ഈ യുവാവിന്റെ ശരീരം കൊച്ചിയിലെത്തിച്ചാല്‍ ആ ജീവന്‍ നാലു പേരിലൂടെ ഇനിയും ലോകം കാണും. കേരളത്തില്‍ അപൂര്‍വ്വമായ മഹദ്‌കര്‍മത്തിന്‌ അതൊരു ഉദാത്ത മാതൃകയുമാകും. പക്ഷെ, ഹെലിക്കോപ്‌റ്റര്‍ എങ്ങനെ സംഘടിപ്പിക്കും?

      ഡോ. ഷേണായി അതിനുള്ള ശ്രമം തുടങ്ങി. കൊച്ചി നേവല്‍ ബേസില്‍ നിന്നാണ്‌ പെട്ടെന്ന്‌ ഈ ആകാശവാഹനം ലഭ്യമാക്കാനാകുക. അദ്ദേഹം ജില്ലാ കളക്ടറുമായി ബന്ധപ്പെട്ടു. പക്ഷെ, കളക്ടര്‍ ഒരു മീറ്റിംഗിലായിരുന്നതിനാല്‍ ആ ശ്രമം നിഷ്‌ഫലമായി. ഡോ. ഷേണായി അടുത്തതായി ജനപ്രതിനിധികളെ ആശ്രയിച്ചു. എം.പിയും എം.എല്‍.എയും ഇതില്‍ ഉള്‍പ്പെടും. (അവരുടെ പേരുകള്‍ എന്തായാലും ഡോ.ഷേണായി വ്യക്തമാക്കുന്നില്ല) ആദ്യം വിളിച്ചയാള്‍ താനൊരാഘോഷത്തിലാണെന്നു പറഞ്ഞ്‌ പെട്ടെന്നു ഫോണ്‍ കട്ടാക്കി. (മൊബൈല്‍ ഫോണ്‍ കട്ടാക്കാനുള്ളതാണല്ലോ!) രണ്ടാമത്തെ ആളാകട്ടെ, വടക്കന്‍ കേരളത്തിലെ ജില്ലാ കളക്ടറുമായി ബന്ധപ്പെടാന്‍ നിര്‍ദ്ദേശിക്കുകയാണു ചെയ്‌തത്‌. (കൊച്ചി നേവല്‍ ബെയ്‌സില്‍ നിന്ന്‌ ഹെലിക്കോപ്‌റ്റര്‍ ലഭ്യമാക്കാന്‍ തന്റേതായ യാതൊരു ശ്രമവും നടത്താതെ തലയൂരാനായിരുന്നില്ലേ ഈ ജനപ്രതിനിധി അത്തരമൊരു നിര്‍ദ്ദേശം നല്‍കിയത്‌?) ഇത്തരമൊരു സാഹചര്യത്തില്‍ എന്തു ചെയ്യണമെന്നതിനെപ്പറ്റി തനിക്ക്‌ യാതൊരു ഐഡിയയുമില്ലെന്നാണ്‌ മൂന്നാമത്തെ ജനപ്രതിനിധി പറഞ്ഞത്‌. എന്തെങ്കിലും മാര്‍ഗം തെളിഞ്ഞാല്‍ തിരിച്ചു വിളിക്കാമെന്നു പറഞ്ഞ അദ്ദേഹം വിവിരമറിയാന്‍പോലും പിന്നെ തിരിച്ചുവിളിച്ചില്ലെന്നു ഡോ. ഷേണായി പറയുന്നു.

    എല്ലാ ശ്രമങ്ങളും പരാജയപ്പെട്ടപ്പോള്‍ യുവാവിന്റെ രണ്ടു കണ്ണുകള്‍ മാത്രം ദാനം ചെയ്‌ത്‌ മാതാപിതാക്കള്‍ സംതൃപ്‌തരായി. തിമിര ശസ്‌ത്രക്രിയ നടത്താന്‍പോലും വിദേശത്തേക്ക്‌ സര്‍ക്കാര്‍ ചെലവില്‍ യാത്രപോകുന്ന ജനപ്രതിനിധികളുടെ നാട്ടിലാണ്‌ അപൂര്‍വ്വമായി മാത്രം സംഭവിക്കാവുന്ന നാലു ജീവനുകള്‍ നിലനിര്‍ത്താനുള്ള ശ്രമം പാഴായിപ്പോയത്‌. തിരഞ്ഞെടുപ്പുകാലത്ത്‌ ഇന്ത്യയുടെ ആകാശത്ത്‌ ഹെലിക്കോപ്‌റ്ററുകളുടെ ട്രാഫിക്‌ ജാം ആണെന്ന സിവില്‍ ഏവിയേഷന്‍ മന്ത്രാലയത്തിന്റെ വെളിപ്പെടുത്തല്‍കൂടി ഇതിനോടു ചേര്‍ത്തു വായിക്കുക.

     കേരളത്തിലെ പ്രധാന സര്‍ക്കാര്‍ ആശുപത്രികളും മെഡിക്കല്‍ കോളജുകളും അവയവമാറ്റശസ്‌ത്രക്രിയക്ക്‌ ഉപയുക്തമാകും വിധം സജ്ജീകരിക്കണമെന്ന ആവശ്യത്തിന്‌ ഏറെ പഴക്കമുണ്ട്‌. ഇതേപ്പറ്റി മന്ത്രിമാരോട്‌ ആവശ്യപ്പെട്ടപ്പോള്‍ ഒരു മന്ത്രി ചോദിച്ചത്‌ ഡോക്ടര്‍മാര്‍ അവയവ കച്ചവടം ചെയ്യില്ലെന്ന്‌ എന്താണുറപ്പ്‌ എന്നായിരുന്നു. ജനപ്രതിനിധിയായിക്കഴിഞ്ഞാല്‍ സ്വന്തം അധികാരം വില്‍ക്കില്ലെന്ന്‌ യാതൊരു ഉറപ്പുമില്ലാത്തവര്‍ക്കുതന്നെ ജനങ്ങള്‍ വോട്ടുകുത്തുന്നതിനാലാണ്‌ ഇവരൊക്കെ ജയിച്ചുപോകുന്നതെന്ന്‌ ആ മന്ത്രി മറന്നു. മറ്റൊരാള്‍ ഇക്കാര്യത്തില്‍ സോര്‍ട്ടിന്‌ സഹായവാഗ്‌ദാനം ചെയ്‌തെങ്കിലും ഒന്നുമുണ്ടായില്ലെന്ന്‌ ഡോ.ഷേണായി പറയുന്നു.

       ഏറെ മനസ്സു വേദനിച്ചതുകൊണ്ടുമാത്രമാകാം ഡോ. ഷേണായ്‌ ഇക്കാര്യം പുറത്തുപറയുന്നത്‌. ദിവസവും രോഗാതുരമാകുന്ന നമ്മുടെ ആതുരാലയങ്ങളില്‍ മനസ്സാക്ഷിയുള്ള അനവധി ഡോക്ടര്‍മാര്‍ പണിയെടുക്കുന്നുണ്ട്‌. അവരെല്ലാം നിസ്സഹായരാണെന്നതാണ്‌ ഇവിടുത്തെ സ്ഥിതി.
നൂറുകണക്കിനാളുകള്‍ രോഗപീഡയും വേദനയുംകൊണ്ട്‌ പുളയുന്ന നാട്ടില്‍ പെയ്‌ന്‍ ആന്‍്‌ഡ്‌ പാലിയേറ്റീവ്‌ കെയര്‍ യൂണിറ്റില്ലാത്ത ഏക മെഡിക്കല്‍ കോളജ്‌ തിരുവനന്തപുരത്തേതാണ്‌. ഇതിനായി നല്‍കിയ പ്രെപ്പോസല്‍ ഇപ്പോഴും ആരോഗ്യമന്ത്രിയുടെ ഓഫിസില്‍ പൊടിപിടിച്ചു കിടക്കുന്നു.

        ഇങ്ങനെ എത്രയെത്ര കഥകള്‍. നമുക്ക്‌ ഒരു മുസ്‌തഫയെ സഹായിക്കാനായേക്കും. പക്ഷെ, അതിലും കൂടുതലായി ഇത്തരം ചില കാര്യങ്ങളില്‍ നാം പ്രതികരിക്കേണ്ടത്‌ അത്യാവശ്യമാണ്‌. ശശി തരൂരിനുവേണ്ടി നമ്മില്‍ ചിലര്‍ വെബ്‌മീഡിയയിലൂടെ പ്രചരണം നടത്തുന്ന സമയത്താണ്‌ ഡോ. ഷേണായിക്ക്‌ ജനപ്രതിനിധികളില്‍ നിന്ന്‌ ഇത്തരമൊരു ദുരനുഭവമുണ്ടായതെന്നോര്‍ക്കുക.
ഈ മെയില്‍ ഏതാനും ദിവസം മുമ്പ്‌ എനിക്കു ലഭിച്ചിരുന്നെങ്കില്‍ ഞാന്‍ വോട്ടിടാനായി ക്യൂവില്‍ നില്‍ക്കില്ലായിരുന്നു. കാരണം ഇടുക്കിയില്‍ പി.ടി.തോമസ്‌ ജയിച്ചാലും ഫ്രാന്‍സിസ്‌ ജോര്‍ജ്‌ ജയിച്ചാലും ഇതിനപ്പുറം എന്തെങ്കിലും സംഭവിക്കുമെന്ന്‌ കരുതുക വയ്യ. ഇന്ത്യന്‍ ജനാധിപത്യത്തിനു സംഭവിച്ച കേടിന്റെ പ്രതീകമായിട്ടാണ്‌ അന്ന്‌ വോട്ടിംഗ്‌ മെഷീന്‍ കേടായതെന്നു ഞാന്‍ കരുതുന്നു. അതുകൊണ്ട്‌ വോട്ടുചെയ്യാനാകാതെ പോയതില്‍ ഇപ്പോഴെനിക്കു സന്തോഷമുണ്ട്‌. മനസ്സു നിറയെ. 

Wednesday, March 25, 2009

പേരുമാറ്റാനും ഓരോരോ കാരണങ്ങള്‍


    ഓരോ തവണ കൊല്ലം വഴി ട്രെയിനില്‍ പോകുമ്പോഴും കാപ്പില്‍ എന്ന സ്റ്റേഷന്‍ ഞാന്‍ കാണാറുണ്ട്‌. ആ സ്റ്റേഷനു സമീപത്തെ പാലത്തിനടുത്ത്‌ ഒരു വീടുണ്ട്‌ - റേഡിയോ മന്ദിരം. പണ്ടൊരിക്കല്‍ ഞാന്‍ മനസ്സില്‍ അടയാളപ്പെടുത്തിയ ആ വീട്‌ കണ്ടു പിടിക്കാന്‍ സമീപകാലത്തൊക്കെ ശ്രമിച്ചിരുന്നു. പക്ഷെ, തീവണ്ടി കുതിച്ചുപായുമ്പോള്‍ നിശ്ചലമായി നില്‍ക്കുന്ന ആ വീട്‌ വീണ്ടും എനിക്കു കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. അല്‍പം പഴയ ആ വീടിന്റെ മുന്നിലെ ഗേറ്റില്‍ ഇംഗ്‌ളീഷില്‍ റേഡിയോ മന്ദിരം എന്ന്‌ എഴുതിവച്ചിട്ടുള്ളതല്ലാതെ മറ്റ്‌ അടയാളങ്ങളൊന്നും മനസ്സില്‍ ബാക്കിയുണ്ടായിരുന്നില്ല.

   ഓരോ യാത്രയിലും നാമെന്തെല്ലാം കാണുന്നു, ആരെയെല്ലാം കാണുന്നു.... ബസില്‍ പോകുമ്പോള്‍ എതിരേ പോകുന്ന ബസില്‍, അല്ലെങ്കില്‍ ബസ്‌ സ്‌റ്റാന്‍ഡില്‍, അതുമല്ലെങ്കില്‍ വഴിയരികിലെ വീട്ടുമുറ്റത്ത്‌ അങ്ങിനെ പലയിടത്തും ചില മുഖങ്ങള്‍ ഒരു നിമിഷം കൂടുതലായി നമ്മുടെ കണ്ണില്‍ പതിയാറുണ്ട്‌. ജീവിതകാലത്തിനിടയ്‌ക്ക്‌ മറ്റനേകം പേര്‍ക്കിടയില്‍ നിന്ന്‌ അല്‍പനിമിഷങ്ങള്‍ മാത്രം കൂടുതലായി അവര്‍ നമുക്കു ദര്‍ശനം തരുന്നതിന്റെ കാരണമെന്താകും? എവിടെയോ ഒരു പരിചയം പോലെ, അല്ലെങ്കില്‍ എവിടെയെങ്കിലും വച്ച്‌ കാണാനാഗ്രഹിച്ചതുപോലെ, നാം ആ മുഖത്തേക്കു സൂക്ഷിച്ചുനോക്കുമ്പോഴേക്കും വാഹനം കടന്നുപോയിരിക്കും.

   റേഡിയോ മന്ദിരം അത്തരമൊരു കാഴ്‌ചയായിരുന്നില്ല. പത്തു പന്ത്രണ്ടു വര്‍ഷം മുമ്പ്‌ തിരുവനന്തപുരത്ത്‌ നടന്ന ഒരു ചലച്ചിത്ര പഠനക്യാംപില്‍ പങ്കെടുക്കാന്‍ എത്തിയപ്പോള്‍ ഞാന്‍ പരിചയപ്പെട്ട ഒരാളുടെ വീട്ടുപേരായിരുന്നു അത്‌. നസീം എ. റഹിമെന്നോ മറ്റോ ആയിരുന്നു ആ സുഹൃത്തിന്റെ പേര്‌. വിലാസം കൃത്യമായി ഓര്‍മയിലുണ്ട്‌. റേഡിയോ മന്ദിരം, കാപ്പില്‍ തപാല്‍, ഇടവ.

    കുറേക്കാലം കത്തുകളിലൂടെ ആ സുഹൃത്തുമായി ബന്ധപ്പെട്ടിരുന്നു. ഒരിക്കല്‍ താന്‍ വിദേശത്തേക്കു പോകുന്നുവെന്ന്‌ പറഞ്ഞ്‌ അദ്ദേഹം എഴുത്തു നിര്‍ത്തി. പിന്നീട്‌ ഒരു ബന്ധവുമില്ല. ഇനിയൊട്ട്‌ കണ്ടാലറിയാനുമിടയില്ല. എങ്ങിനെയാണ്‌ വീടിനു റേഡിയോ മന്ദിരം എന്നു പേരു വന്നതെന്നു ചോദിക്കാനായില്ല. പക്ഷെ, ആ പേരിലെ കൗതുകം എന്നെ ആകര്‍ഷിച്ചിരുന്നു. പ്രത്യേകിച്ച്‌ റേഡിയോയുടെ മുന്നില്‍ ചെലവഴിച്ച കൗമാരത്തിന്റെ അവസാന നാളുകളില്‍. കൈമോശം വന്ന ആ വിലാസം പിന്നീടെപ്പോഴോ തീവണ്ടിയാത്രക്കിടയില്‍ കാഴ്‌ചയില്‍പ്പെടുകയായിരുന്നു.

   ഏതാനും ദിവസം മുമ്പ്‌ റേഡിയോ മന്ദിരം ഞാന്‍ വീണ്ടും കാണുമ്പോള്‍ നിറംമങ്ങിയ ഒരു ബ്‌ളാക്ക്‌ ആന്‍ഡ്‌ വൈറ്റ്‌ ചിത്രത്തെയാണ്‌ ആ വീട്‌ ഓര്‍മിപ്പിച്ചത്‌. ഗേറ്റിലെ അക്ഷരങ്ങള്‍ക്കും അഴികള്‍ക്കും തുരുമ്പിന്റെ നിറം. എന്നിട്ടും ആ വീടു കണ്ടപ്പോള്‍ മനസ്സിന്‌ വല്ലാത്തൊരു കുളിര്‍മ അനുഭവപ്പെട്ടു. കാലങ്ങള്‍ക്കു മുമ്പ്‌ നഷ്ടപ്പെട്ടതെന്തോ തിരിച്ചുകിട്ടിയതുപോലെ.

    റേഡിയോ മന്ദിരമെന്ന പേര്‌ മനസ്സില്‍ പതിഞ്ഞ കാലത്താണ്‌ മറ്റു ചില വീട്ടുപേരുകള്‍കൂടി എന്നെ ആകര്‍ഷിച്ചത്‌. അതും തിരുവനന്തപുരത്തു നടന്ന ഒരു സാഹിത്യ ക്യാംപില്‍ നിന്നാണ്‌ ലഭിച്ചത്‌. ഉണ്ണിക്കൃഷ്‌ണന്‍ പൂഴിക്കാടെന്ന സുഹൃത്തിന്റേതായിരുന്നു അതിലൊന്ന്‌. വീട്ടുപേര്‌ കോളപ്പാട്ടു വടക്കേതില്‍. അതേ ക്യാംപില്‍ നിന്നാണ്‌ മറ്റൊരു പേരു കിട്ടിയത്‌ ചരുവിള പുത്തന്‍വീട്‌. യമുന എസ്‌. പുളിമാത്ത്‌ എന്ന കവയിത്രിയുടേതായിരുന്നു ആ വിലാസം. എഴുത്തിന്റെ ആ ഉര്‍വ്വര കാലം കൊഴിഞ്ഞുപോയി. ഇവരില്‍ പലരും ഇന്നെവിടെയുണ്ടെന്നറിയില്ല. പക്ഷെ, ആ വീട്ടുപേരുകള്‍ എനിക്കോര്‍മയുണ്ട്‌.

    എന്റെ വീട്ടുപേരിന്‌ ഭംഗിപോരെന്നു തോന്നിയ കാലമായിരുന്നു അത്‌. പലരും പുതിയ വീടുവയ്‌ക്കുമ്പോഴാണ്‌ അനുയോജ്യമായ ഒരു പേരിടുക. മക്കള്‍ക്ക്‌ പേരിടുന്നതുപോലൊരു കര്‍മമാണത്‌. അനുയോജ്യമായ പേര്‌ കണ്ടെത്താന്‍ പലപ്പോഴും പലരും തല പുകയ്‌ക്കും. ഒടുവില്‍ പുതിയ വീട്‌ സമീപത്തെങ്ങും പണിയാനിടയില്ലെന്നു കണ്ടപ്പോള്‍ ഞാന്‍ എന്റെ വിലാസത്തില്‍ ഒരു മൂന്നക്ഷരപ്പേര്‌ പുതിയ വീട്ടുപേരായി ചേര്‍ത്തു. പേരിന്റെ മുന്നിലെ ഇനിഷ്യലിനെ പാടെ അവഗണിച്ചുള്ള നാമകരണം. (ഞങ്ങളുടെ നാട്ടില്‍ ഇനിഷ്യലിന്റെ ആദ്യ അക്ഷരം വീട്ടുപേരിന്റെ ആദ്യക്ഷരത്തെയാണ്‌ സൂചിപ്പിക്കുന്നത്‌). പോസ്‌റ്റ്‌മാനെ കണ്ട്‌്‌ വീട്ടുപേരു മാറ്റിയ വിവരം പറയുകയും വിലാസങ്ങളില്‍ പുതിയ പേരുപയോഗിക്കുകയും ചെയ്‌തതോടെ ആ പേര്‌ പതിഞ്ഞുകിട്ടി. സ്വന്തമായി ഒരു വീടു പണിതതിന്റെ സുഖമായിരുന്നു അപ്പോള്‍. പക്ഷെ, പിന്നീട്‌ താമസം മറ്റൊരിടത്തേക്കു മാറിയപ്പോള്‍ അവിടെയും അതേ പേരിലൊരു വീടുണ്ടായിരുന്നു. കത്തുകള്‍ പരസ്‌പരം മാറാന്‍ തുടങ്ങി. ഒടുവില്‍ പോസ്‌റ്റ്‌മാന്‍തന്നെ ഉപായം കണ്ടെത്തി. എന്റെ പേര്‌ മതി വീട്ടുപേരു കാര്യമാക്കേണ്ടന്നായി അദ്ദേഹം.

     വര്‍ഷങ്ങള്‍ക്കിപ്പുറം ഇടുക്കിയില്‍ നിന്ന്‌ തിരുവനന്തപുരത്തെ വാടകവീട്ടിലെത്തിയപ്പോള്‍ സ്വന്തം വീട്ടുപേരിന്‌ പ്രസക്തിയേയില്ലാതായി. ഇവിടെല്ലാം നമ്പറുകളാണ്‌. റസിഡന്റ്‌സ്‌ അസോസിയേഷന്റെയും കോര്‍പ്പറേഷന്റെയും എല്ലാം നമ്പറുകള്‍. കോര്‍പ്പറേഷന്‍ നമ്പറിനു മുന്നിലെ ടി.സി എന്ന ചുരുക്കവും എന്റെ പേരിനു മുന്നിലെ ടി.സി. എന്ന ചുരുക്കവും മറ്റൊരു യാദൃശ്ചികതയായി. ഞാനിട്ട പഴയ വീട്ടുപേര്‌ അപ്രസക്തവും.

     പേരിന്‌ സുഖം പോരെന്നു തോന്നി ഗസറ്റില്‍ പരസ്യം ചെയ്‌ത്‌ പേര്‌ മാറ്റിയവര്‍ ധാരാളമുണ്ട്‌. പക്ഷെ, എനിക്കു മാതാപിതാക്കളിട്ട പേര്‌ ആകര്‍ഷകവും അസാധാരണവുമല്ലെങ്കിലും വലിയ പോരായ്‌മയൊന്നും അതിനുള്ളതായി തോന്നിയിട്ടില്ല. പക്ഷെ, വീട്ടുപേരിന്‍രെ കാര്യത്തിലതല്ല. ഇനി വീടിനൊരു പേരിടണമെങ്കില്‍ ഞാനിനി ഒരു വീടു പണിയണം. പേരുകള്‍ ധാരാളം കയ്യിലുണ്ട്‌. വീടു പണിതാല്‍തന്നെ ഏതു പേരിടുമെന്നതാണു സംശയം. അതിലൊരു പേര്‌ ഞാനിനി എന്റെ ബ്‌ളോഗിനു നല്‍കുകയാണ്‌. വക്രബുദ്ധി എന്ന കുനുഷ്ടു പേരിനോട്‌ വിട. ബ്‌ളോഗിംഗിന്റെ തുടക്കകാലത്ത്‌ അത്ര പരിചയം പോരാതിരുന്നതിനാലാണ്‌ ബ്‌ളോഗിനും പിന്നെ ബ്‌ളോഗറായ എനിക്കും ആ പേരിട്ടത്‌. ഇനിയതു വേണ്ട.

    ഈ പേരു മാറ്റത്തെപ്പറ്റി പറയാന്‍ റേഡിയോ മന്ദിരം ഒരു നിമിത്തമായി എന്നു മാത്രം. പക്ഷെ, ഈ പോസ്‌റ്റ്‌ എഴുതിച്ചുരുക്കും മുമ്പ്‌ എ. അയ്യപ്പന്റെ നാലു വരികള്‍ ഉദ്ധരിക്കട്ടെ...

    വീടില്ലാത്തൊരുവനോട്‌ വീടിന്നൊരു പേരിടാനും
    മക്കളില്ലാത്തൊരുവനോട്‌ കുട്ടിക്കൊരു പേരിടാനും
    ചൊല്ലവേ നീ കൂട്ടുകാരാ
    രണ്ടുമില്ലാത്തൊരുവന്റെ നെഞ്ചിലെത്തീ കണ്ടുവോ?


Monday, March 23, 2009

അവധിക്കാലം വീണ്ടും വരുന്നു...

     
    അവധിക്കാലത്തിന്റെ ഓര്‍മകളിലേക്ക്‌ മനസ്സിനെ കൊണ്ടുപോയത്‌ മൈനയാണ്‌.

     അവധിയുടെ ആദ്യ ഓര്‍മകള്‍ തുള്ളിക്കളിക്കുന്നത്‌ വിഷുക്കൈനീട്ടത്തിലാണ്‌. അവധി തുടങ്ങി അധികം വൈകാതെ വിഷുവരും. നാട്ടില്‍ നാലാംക്‌ളാസു വരെയുള്ള പഠനകാലത്തായിരുന്നു വിഷു ഒരാഘോഷമായി മാറിയത്‌. കാരണം ജന്മനാടായ കോലാനിയിലെ (തൊടുപുഴ) ശ്രീകൃഷ്‌ണക്ഷേത്രത്തിലെ ഉല്‍സവം വിഷുവിനാണ്‌. ഒരേയൊരുദിവസത്തെ ആഘോഷം. രണ്ടോ മൂന്നോ രൂപയില്‍ കൂടുതല്‍ ആരും കൈനീട്ടം തരാറില്ല. എങ്കിലും എല്ലാംകൂടി പലപ്പോഴും പത്തു പതിനഞ്ചു രൂപ കിട്ടും. അവധിക്കാലത്തെ ഉല്‍സവങ്ങള്‍ മുഴുവന്‍ ആഘോഷിക്കാനുള്ളതാണ്‌ ഈ പണം. ഉല്‍സവപ്പറമ്പുകളിലെ വച്ചുവടിക്കാരുടെ അരികില്‍ കറങ്ങി നില്‍ക്കും. ഏതു വാങ്ങണമെന്നാണ്‌ സംശയം. 

   ഫിലിം തിരുകിവച്ച്‌ സിനിമ കാണുന്ന ചെറിയ ഫിലിംപെട്ടിയിലായിരുന്നു ആദ്യകൗതുകം. ഇളംപച്ച നിറമുള്ള ഒരു പെട്ടി. വീതി കൂടിയ വശത്ത്‌ വെളുത്ത പ്രതലം. കുറഞ്ഞവശത്തെ ചെറു കുഴലില്‍ ഒരു ലെന്‍സ്‌. സിനിമകള്‍ കാണാന്‍ അവസരം കിട്ടാതിരുന്ന കാലത്തെ സിനിമാതിയേറ്റര്‍ അതായിരുന്നു.

    പിന്നെ വെള്ളത്തിലിട്ട്‌ ചെറിയൊരു തിരികൊളുത്തിയാല്‍ പുകതുപ്പി മൂളിക്കൊണ്ടോടുന്ന ബോട്ട്‌. അത്‌ കാശ്‌ കൂടുതലുള്ളപ്പോള്‍ മാത്രമേ വാങ്ങാന്‍ സാധിച്ചിരുന്നുള്ളു.

     ബുദ്ധിപരീക്ഷിക്കാനുള്ള ഉപകരണമായി വാങ്ങിയ ഒരുതരം പസിലുണ്ട്‌. ഒരു സമചതുരബോര്‍ഡ്‌. അതിന്റെ ഉള്ളില്‍ സമചതുരത്തിലുള്ള നീക്കാവുന്ന കുറേ ചെറു കഷണങ്ങള്‍. അതില്‍ ഒരുവശത്ത്‌ കുറേ അക്കങ്ങളുണ്ടാകും. മറുവശത്ത്‌, ഇപ്പോഴുമോര്‍ക്കുന്നു, ഏഷ്യാഡിന്റെ ചിഹ്നമായ അപ്പുവായിരുന്നു ഉണ്ടായിരുന്നത്‌. കട്ടകള്‍ മാറ്റിമാറ്റി അപ്പുവിന്റെ രൂപമൊപ്പിക്കണം. പലപ്പോഴും മണിക്കൂറുകള്‍ നീളുന്ന പ്രയത്‌നമായിരുന്നു അത്‌. (ഇപ്പോള്‍, എത്രപെട്ടെന്ന്‌, കംപ്യൂട്ടര്‍ സ്‌ക്രീനിലെ ബെന്‍ടെന്‍ന്റെ രൂപം മകന്‍ ഏതാനും മൗസ്‌ ക്‌ളിക്കുകളിലൂടെ ചേര്‍ത്തുവയ്‌ക്കുന്നു.) പിന്നെ പല ബന്ധുവീടുകളിലേക്കാണ്‌ യാത്ര. അവിടെയെല്ലാം ഉല്‍സവത്തിന്റെ പഞ്ചാരിമേളങ്ങള്‍. ബന്ധുക്കള്‍ വാങ്ങിത്തന്നിരുന്നതും ഇത്തരം കളിപ്പാട്ടങ്ങളും മലബാര്‍മിഠായിയുമായിരുന്നു. പള്ളിപ്പെരുന്നാളിനു പോകുമ്പോള്‍ ഉല്‍സാഹം വാഴനാരില്‍ കോര്‍ത്തിട്ട അമ്മൂമ്മച്ചെവിപോലുള്ള ഉഴുന്നാട വാങ്ങാനായിരുന്നു.

    അവധിക്കാലത്താണ്‌ സൈക്കിള്‍ യജ്ഞക്കാരെത്തിയിരുന്നത്‌. വൃത്താകൃതിയിലുള്ള മൈതാനത്ത്‌ കയറുകെട്ടിത്തിരിച്ച യജ്ഞശാല. നടുക്ക്‌ ഒരു വലിയ തൂണില്‍ പ്രകാശം ചൊരിഞ്ഞ്‌ ട്യൂബ്‌ ലൈറ്റുകള്‍. റിക്കാര്‍ഡ്‌ പാട്ടിനൊപ്പമുള്ള തട്ടുപൊളിപ്പന്‍ ഡാന്‍സായിരുന്നു ആദ്യ ഇനങ്ങള്‍. എങ്ങനെ നീ മറക്കും, മണവാളന്‍ പാറ, മിഴിയോരം നനഞ്ഞൊഴുകും, സുന്ദരീ നിന്റെ തുമ്പുകെട്ടിയിട്ട... ഇങ്ങനെ ശങ്കറിന്റെയും മേനകയുടേയും ഒക്കെ എത്രയെത്ര പാട്ടുകളാണ്‌ അവര്‍ ഡപ്പാംകൂത്ത്‌ ഡാന്‍സായി കാണിച്ചുതന്നത്‌.

    മൈതാനത്തെ ചുറ്റിക്കെട്ടിയ കയറു വേലികളില്‍ തൂങ്ങി ഓരോ ദിവസവും സര്‍ക്കസു കാണാന്‍ നില്‍ക്കുമായിരുന്നു. ഡാന്‍സിനുശേഷം ്‌അഭ്യാസം തുടങ്ങും. സൈക്കിളിലുള്ള അഭ്യാസമാണ്‌ ആദ്യം. പിന്നെ ചില മാജിക്കുകള്‍. ജീവനുള്ള മനുഷ്യനെ മണ്ണില്‍ കുഴിച്ചുമൂടുമ്പോള്‍ ശ്വാസം അടക്കിപ്പിടിച്ചാണ്‌ കണ്ടു നിന്നത്‌. പിന്നെ, ട്യൂബ്‌ ലൈറ്റിനു മുകളില്‍ കിടന്ന്‌, നെഞ്ചിനുമീതേ വീണ്ടും ട്യൂബ്‌ ലൈറ്റുകള്‍ വച്ച്‌ അതിനും മീതേ കരിങ്കല്ലുവച്ച്‌ കൂടം കൊണ്ടു തല്ലിപ്പൊട്ടിക്കുന്നതു കാണുമ്പോള്‍ ശ്വാസം നിലച്ചുപോയിരുന്നു.

   മുടികള്‍ കൂട്ടിക്കെട്ടി ജീപ്പ്‌ വലിച്ചു മാറ്റുന്നതും തലയില്‍ തീപിടിപ്പിച്ച്‌ ചായ തിളപ്പിക്കുന്നതും.... അങ്ങനെ എത്രയെത്ര അഭ്യാസങ്ങള്‍. പിന്നെ ചെറിയ ചില മാജിക്കുകള്‍, അവസാനം ഒരു ഹാസ്യ നാടകം. ഇതിനിടയില്‍ മൈന പറഞ്ഞ ലേലം വിളി. രണ്ടു രൂപയുടെ തേങ്ങ ആറും ഏഴും രൂപയ്‌ക്കാണ്‌ ലേലത്തില്‍ പോകുക. കാരണം മറ്റൊന്നുമല്ല. അമ്പതുപൈസയില്‍ വിളി തുടങ്ങും. ഒരു രൂപ വിളിക്കുന്നവന്‍ അമ്പതു പൈസകൂടി കൊടുക്കണം. വീണ്ടും വിളിക്കുന്നവന്‍ രണ്ടു വിളിച്ചാല്‍ ഒരു രൂപകൂടി നല്‍കിയിരിക്കണം. അവസാനം ലേലമുറപ്പിക്കുമ്പോള്‍ കമ്പനിക്ക്‌ ആറോ ഏഴോ ഒക്കെ കിട്ടും. ലേലം പിടിച്ചവന്‍ അവസാനമാണ്‌ വിളിച്ചതെങ്കില്‍ രണ്ടു രൂപപോലും ചെലവായിട്ടുണ്ടില്ല. ഇടയ്‌ക്കു വിളിച്ചവര്‍ക്കൊക്കെ കാശു പോയിട്ടുമുണ്ടാകും. ഒരുതരം ചൂതുകളിതന്നെ. ഇപ്പോള്‍ അത്തരം ലേലമില്ല.

   കമല്‍ സംവിധാനം ചെയ്‌ത വിഷ്‌ണുലോകം എന്ന സിനിമയ്‌ക്കുശേഷം ഞാന്‍ സൈക്കിള്‍ യജ്ഞക്കാരെ കണ്ടിട്ടില്ല.

   മറ്റൊരവധിക്കാലം പൂര്‍ണമായും മറയൂരിനുമപ്പുറത്തുള്ള കാന്തല്ലൂരിലായിരുന്നു. അന്നവിടെ, കാന്തല്ലൂര്‍ ജംഗ്‌ഷനില്‍ ട്രിപ്പുജീപ്പുകള്‍ നിര്‍ത്തിയിട്ടിരിക്കുന്നതിനടുത്തുള്ള ചെറു മൈതാനത്ത്‌ റിക്കാര്‍ഡ്‌ ഡാന്‍സിട്ട്‌ പെണ്‍വേഷംകെട്ടി ഡാന്‍സുകളിക്കുന്ന തമിഴരെ കണ്ടിട്ടുണ്ട്‌. ഒരു ഡാന്‍സ്‌ കഴിഞ്ഞുകഴിയുമ്പോള്‍ അല്‍പം മാറി നിന്ന്‌ പുകവലിക്കുന്ന പെണ്ണുങ്ങള്‍ ഒരു കൗതുകക്കാഴ്‌ച തന്നെയായിരുന്നു.

   നാലാംക്‌ളാസിനുശേഷം അവധിക്കാലം അനുഭവിച്ചിട്ടില്ലെന്നു പറയാം. തൊടുപുഴയില്‍ നിന്ന്‌ ഹൈറേഞ്ചിലേക്കുള്ള കുടിയേറ്റം നടന്നത്‌ ആ വര്‍ഷമാണ്‌. സ്‌കൂള്‍ അടച്ചാലുടന്‍ വിഷു അവധിക്ക്‌ നാട്ടിലൊന്ന്‌ു പോകും. കൈനീട്ടംതന്നെ പ്രധാന ലക്ഷ്യം. വിഷു കഴിഞ്ഞാലുടന്‍ മടക്കം. ഏപ്രില്‍ അവസാനം മുതല്‍ വെക്കേഷന്‍ ട്യൂഷന്‍ ക്‌ളാസുകള്‍..... പ്രീഡിഗ്രിയോടെ അതും ഇല്ലാതായി. കാരണം ഏപ്രില്‍ മെയ്‌ മാസത്തില്‍ മിക്കവാറും പരീക്ഷാച്ചൂടിലായിരിക്കും.

    ഡിഗ്രിയും കഴിഞ്ഞ്‌ ജോലിക്കു കയറിയതേ അവധിയുമില്ലാതായി. മലയാള മനോരമയിലെ പ്രാദേശിക ലേഖകന്‌ ഞായറാഴ്‌ചപോലും അവധിയുണ്ടായിരുന്നില്ല. ഒടുവില്‍ പത്തുവര്‍ഷംകൊണ്ട്‌ അതുമായി താദാത്മ്യം പ്രാപിച്ചു. പിന്നെ അവിടെ നിന്നിറങ്ങി. കേരളകൗമുദിയിലെ 16 മാസത്തെ ജോലിക്കിടയില്‍ കാഷ്വല്‍ ലീവ്‌ കൂടാതെ 40 ദിവസം അവധി കിട്ടേണ്ടതായിരുന്നു. കിട്ടിയത്‌ 15 ദിവസം മാത്രം. പക്ഷെ, അവധിയില്ലാതിരുന്ന പത്തു വര്‍ഷക്കാലം നോക്കുമ്പോള്‍ അതൊരു വലിയ അവധിക്കാലം തന്നെയായിരുന്നു.

   മൈന പറഞ്ഞതുപോലെ അവധി ഇപ്പോഴൊരു ഭയവും പ്രലോഭനവുമാണ്‌. ലീവെടുക്കാതെ വീട്ടിലിരിക്കാനും വര്‍ഷാവസാനം സറണ്ടര്‍ ചെയ്‌ത്‌ പണം വാങ്ങാനും സൗകര്യമുള്ള കുറേ സര്‍ക്കാര്‍ ജീവനക്കാരെങ്കിലും ഉണ്ടെന്നതു പറയാതെ വയ്യ. അവരെ ഓര്‍ത്ത്‌ അസൂയപ്പെട്ടിരുന്നു ഒരു കാലത്ത്‌.

     പക്ഷെ, ഇനി വരുന്നകാലത്ത്‌ അതൊന്നുമുണ്ടാകില്ല. രാവിലെ പത്തുമണിമുതല്‍ വൈകിട്ട്‌ നാലു വരെ മാത്രം സ്‌കൂളില്‍ പോയി പഠിച്ച നമ്മുടെ കാലം പോയി. ഇന്നത്തെ കുട്ടികള്‍ക്ക്‌ അവധിദിനമെന്തെന്നറിയില്ല. അവധദിനത്തിലും ട്യൂഷനും എന്‍ട്രന്‍സും ഒക്കെയാണ്‌. രാവിലെ ആറു മണിക്ക്‌ നടക്കാനിറങ്ങുമ്പോള്‍, പുസ്‌തകബാഗുമായി പോകുന്ന കുട്ടികളെ കാണാം. രാത്രി എട്ടു മണികഴിഞ്ഞും വീടണയാന്‍ തത്രപ്പെടുന്ന അവര്‍... പഠനംകഴിഞ്ഞ്‌ ജോലിയില്‍ കയറുമ്പോള്‍ അവധി അവര്‍ക്കൊരു പ്രശ്‌നമേയാകില്ല. ഓവര്‍ടൈം ജോലി ചെയ്‌ത്‌ പണം ഉണ്ടാക്കുക മാത്രമാകും ലക്ഷ്യം. ഇടയ്‌ക്കൊരു ദിവസം അര്‍മാദിക്കല്‍.... അതിനുള്ള പരിശീലനമാണ്‌ അവധിയില്ലാത്ത പഠനത്തിലൂടെ അവര്‍ നേടുന്നത്‌.
      
      നാമൊക്കെ അവധിയുടെ രസം അനുഭവച്ചതിനാലാണ്‌ അവധിയെപ്പറ്റിയോര്‍ത്ത്‌ നെടുവീര്‍പ്പിടുന്നത്‌..... 


Wednesday, March 18, 2009

വിചാരണകള്‍ പോകുന്ന പോക്കേ...


   പുതിയലക്കം നാട്ടുപച്ചയില്‍, എന്റെ 'നായര്‍ മാടമ്പിക്കു കൊമ്പു മുളയ്‌ക്കുമ്പോള്‍' എന്ന പോസ്‌റ്റ്‌ വിച്രണ ചെയ്യപ്പെട്ടിരിക്കുന്നു. വാചാരണകള്‍ നല്ലതാണ്‌. പക്ഷെ എന്‍.കെ എന്ന ഒളിപ്പേരില്‍ വന്ന വിചാരണ ബ്‌ളോഗിനു പുറത്തായതിനാല്‍ ആരോഗ്യകരമായ സംവാദമായി പരിണമിക്കില്ലെന്നു തോന്നിയതിനാല്‍ പ്രസ്‌തുത ഭാരം ഞാന്‍ പോസ്‌റ്റു ചെയ്യുന്നു. 

   ഈ എന്‍.കെ ഒരു നായരാണെന്നാണ്‌ എനിക്ക്‌ ഒറ്റവായനയില്‍ തോന്നിയത്‌. കാരണം, നാരുടെ ഇന്നത്തെ പ്രശ്‌നങ്ങള്‍ക്ക്‌ കാരണം പഴയകാലത്തെ പിന്നോക്കക്കാരന്‍രെ ശാപമാണെന്നു ഞാന്‍ പറഞ്ഞത്‌ അദ്ദേഹത്തിന്‌ അത്ര പിടിച്ചില്ല. മാത്രമല്ല, വെള്ളാപ്പള്ളി ഉള്‍പ്പെടെയുള്ളവരെ ഭര്‍ത്സിക്കുകയും ചെയ്‌തിരിക്കുന്നു. എന്തായാലും നായര്‍ വികാരം ഉള്ളില്‍ ഉറങ്ങിക്കിടക്കുന്നവര്‍ക്കേ ഇങ്ങനെ പറയാന്‍ പറ്റൂ. ഇതിനു മറുപടി പറയാന്‍ ചിത്രകാരനെപ്പോലുള്ളവര്‍തന്നെ വേണം.

   ഇടയ്‌ക്കു പറഞ്ഞകൊള്ളട്ടെ, നായരോട്‌ എനിക്ക്‌ വിരോധമൊന്നുമില്ല, സഹതാപമേയുള്ളു. ജാതിപറയാന്‍ താല്‍പര്യമില്ലാത്തുകൊണ്ടാണ്‌, എസ്‌.എസ്‌.എല്‍.സി ബുക്കില്‍ എന്റെ ജാതിയായി രേഖപ്പെടുത്തിയിരിക്കുന്നതും ആനുകൂല്യങ്ങളൊന്നും കിട്ടാത്ത വിബാഗത്തിലാണ്‌, നായരോ നമ്പൂരിയോ എന്നു ഞാന്‍ പറയുന്നില്ല, എല്ലാം കണക്കായതിനാല്‍.

  എന്തായാലും തിരുവനന്തപുരത്ത്‌ നായര്‍ മഹാസമ്മേളനം കൂടാനെത്തിയ കുറേ നായന്‍മാര്‍ രാത്രി കുറേ നേരം കള്ളും വാചകമടിയും കമ്യൂണിസ്റ്റ്‌ കോണ്‍ഗ്രസ്‌ തര്‍ക്കങ്ങളുമായി കൂട്ടുകൂടിയത്‌ എന്‍രെ വീട്ടിലായിരുന്നു.....
മാന്യ സുഹൃത്തുക്കളുടെ ശ്രദ്ധയിലേക്ക്‌ ഞാന്‍ നാട്ടുപച്ചയുടെ ലിങ്ക്‌ സമര്‍പ്പിക്കുന്നു. വായിക്കുക, പ്രതികരിക്കുക....

http://nattupacha.com/content.php?id=274 

  

   നായര്‍ മാടമ്പിക്ക്‌ കൊമ്പുമുളക്കുമ്പോള്‍' എന്ന ലേഖനത്തിലൂടെ വക്രബുദ്ധി ഫ്യൂഡല്‍ സാമൂഹികവ്യവസ്ഥയുടെ ജഡത്തെ പോസ്‌റ്റുമോര്‍ട്ടം ചെയ്യാന്‍ ശ്രമിക്കുന്നു. ഇന്നിന്റെ നായര്‍സമൂഹത്തിന്റെ രോഗാവസ്ഥയുടെ ബീജത്തെ ആ ജഡത്തില്‍ കണ്ടെത്തുവാനുള്ള ഒരു ശ്രമം നടത്തുകയും ചെയ്യുന്നു. വക്രമെന്ന്‌ മൂപ്പരുതന്നെ അവകാശപ്പെടുന്നുണ്ടെങ്കിലും ബുദ്ധി നേര്‍രേഖയില്‍ സഞ്ചരിക്കുന്നുണ്ടെന്ന തോന്നലുമായി വായനമുന്നേറി അവസാനഭാഗത്തെത്തുമ്പോഴാണ്‌ ബാലകൃഷ്‌ണപ്പിള്ളയുടെ അലമ്പ്‌ നാക്കിനെക്കവച്ചുവെക്കുന്നതാണ്‌ മൂപ്പരുടെ നീരീക്ഷണം എന്നുമനസ്സിലാവുക.

അതായത്‌ പഴയ ശാപമാണ്‌ നായരുടെ ഇന്നത്തെ അവസ്ഥയ്‌ക്ക്‌ കാരണം. സാമൂഹിക മുന്നോക്കാവസ്ഥയിലും സാമ്പത്തീക പിന്നോക്കാവസ്ഥയിലും ശാപത്തിന്റെ റോള്‍ കണ്ടുപിടിക്കണമെങ്കില്‍ ബുദ്ധി വക്രത്തില്‍ തന്നെ സഞ്ചരിക്കണം. അപ്പോള്‍ ഉരുത്തിരിഞ്ഞ ചില്ലറ സംശയങ്ങള്‍.

രാഷ്‌ട്രീയമായും സാമ്പത്തീകമായും മുന്‍നിരയിലുള്ള ജാട്ടുകള്‍ രാജസ്ഥാനില്‍ ഒ.ബി.സി. യാണ്‌. കര്‍ണാടകത്തിലെ നായക്‌ എസ്‌.സി.ആണ്‌. നാല്‌മുക്കാലിന്‌ ഗതിയില്ലാത്ത കേരളത്തിലെ ന്യുനപക്ഷവുമായ നായരെങ്ങനെ മുന്നാക്കക്കാരായി. സാമുഹികമായും നായര്‍ ഒ.ബി.സി.യെക്കാള്‍ മുന്നോക്കമല്ല. കള്ളുകുടിയുടെ കാര്യത്തില്‍ പോലും നായരും ഈഴവനും ഒപ്പത്തിനൊപ്പമാണ്‌. സുരാപാനശേഷം രണ്ടുകൂട്ടരും ശക്തിപരീക്ഷിക്കുന്ന ചിരവയും അമ്മിക്കല്ലും വീഴുന്നതും കിണറ്റില്‍ തന്നെയാണ്‌്‌. രണ്ടുപേരും തല്ലുന്നതും കെട്ടിയോളെത്തന്നെയാണ്‌. അപ്പോഴെന്തുകൊണ്ട്‌ നായര്‍ ഒ.ബി.സിയെങ്കിലുമാവുന്നില്ല.

അത്യാവശ്യം കോടതിയില്‍ സാക്ഷിപറയല്‍ അല്ലെങ്കില്‍ ആരും കയറാത്ത എം.എസ്‌.പി പോലുള്ളതില്‍ ഒരു കോണ്‍ഷബ്‌ള്‍ ഉദ്യോഗം. ഇതില്‍പരം മെച്ചപ്പെട്ട ജോലിയൊന്നും നായന്‍മാര്‍ക്കുണ്ടായിരുന്നില്ല. രാമചന്ദ്രന്‍നായര്‍, ഗുപ്‌തന്‍നായര്‍, കൃഷ്‌ണന്‍നായര്‍, വാസുദേവന്‍നായര്‍ പിന്നെ റേഡിയോ നാടകങ്ങളിലെ അനവധി നായന്‍മാരുമായാല്‍ വേറെ ജോലിയുള്ളവര്‍ തീര്‍ന്നു.

സര്‍ക്കാര്‍ ഗുമസ്‌തപ്പണിയില്ലാത്തതുകൊണ്ടാണ്‌ നായര്‍സമുദായം അധ:പതിച്ചുപോയതെന്ന അഭിപ്രായവും വിചാരണക്കാരനില്ല. സമുദായ പുരോഗതിക്ക്‌ മന്നത്തെയും ശ്രീനാരായണഗുരുവിനെയും പോലുള്ള ഉല്‌പതിഷ്‌ണുക്കള്‍ വിഭാവന ചെയ്‌തത്‌ വ്യവസായപുരോഗതിയും കാര്‍ഷികസംസ്‌കാരവും തന്നെയാണ്‌.

മന്നം ഷുഗര്‍മില്ലും ചന്ദ്രികാസോപ്പും കാണുക. ആലുവാ അദൈ്വതാശ്രമത്തിലെ സൂക്തങ്ങളും കൂടി വായിക്കുക - വിദ്യകൊണ്ട്‌ പ്രബുദ്ധരാവുക സംഘടനകൊണ്ട്‌ ശക്തരാവുക വ്യവസായം കൊണ്ട്‌ അഭിവൃദ്ധിപ്പെടുക. വ്യവസായം കൊണ്ട്‌ അഭിവൃദ്ധിപ്പെടുക എന്നത്‌ മാത്രം നടേശര്‍ പുറത്ത്‌ പറയാറില്ല. സ്വകാര്യമാക്കി വച്ചിരിക്കുകയാണ്‌. മുപ്പര്‍ അഭിവൃദ്ധിപ്പെട്ടുകൊണ്ടേയിരിക്കുന്നു. ഗുരു ഉദ്ദേശിച്ച വ്യവസായം എന്തായാലും ഈഴവനെയും നായരെയും നശിപ്പിച്ച ലഹരിവ്യവസായമല്ലതാനും. ഒരു ഏറ്റുകത്തി എട്ടായി ഭാഗിച്ചതിന്റെ ഒരു കഷണം മതിയല്ലോ ക്ഷൗരം ചെയ്യാന്‍ എന്നും അതാണ്‌ കള്ളുചെത്തുന്നതിലും അന്തസ്സ്‌ എന്നും ഗുരു പറഞ്ഞതായി വായിച്ചിട്ടുണ്ട്‌.

ചെത്താന്‍ തെങ്ങില്‍ വലിഞ്ഞുകയറുന്ന ഈഴവനും ചെലുത്താന്‍ പാട്ടയുമായി താഴെ കാവലിരിക്കുന്ന നായരും തമ്മിലുള്ള ആ ഉദാത്തമായഐക്യം തുടര്‍ന്നും കാത്തുസൂക്ഷിക്കുകയാണ്‌ വേണ്ടത്‌. മാത്രമല്ല കഴിവതും വേഗം ഒരു കരയോഗമോ കടല്‍യോഗമോ എന്തെങ്കിലും വിളിച്ചുചേര്‍ത്ത്‌ രണ്ടുകൂട്ടരും പണിക്കരേയും നടേശനെയും അവരുടെ അന്തരംഗങ്ങളില്‍ നിന്നും താമസംവിനാ കുടിയിറക്കിവെയ്‌ക്കുകയും വേണം.

സ്വന്തം തറവാട്ടിലെ 38000 രൂപ മാസവരുമാനമുള്ള ദരിദ്ര ഈഴവന്റെ കാര്യം നടേശഗുരു ശരിയാക്കട്ടെ. മറ്റുള്ളവരെക്കൊണ്ടുമാത്രം കൊട്ടിച്ചു ശീലമുള്ള വ്യത്യസ്‌തനാം പണിക്കര്‍ ഒന്നു സ്വയം കൊട്ടട്ടെ. മതേതരത്വത്തിന്റെ മറവില്‍ രാജ്യത്ത്‌ നടക്കുന്ന മതാഭാസങ്ങള്‍ക്കുള്ള ജനാധിപത്യപരമായ മറുപടി ബാലറ്റിലൂടെ കൊടുക്കാനുള്ള ബുദ്ധി കേരളത്തിലെ ഈഴവനും നായര്‍ക്കുമുണ്ടെന്നാണ്‌ തോന്നുന്നത്‌. അതില്ലാതാക്കി ഈഴവ-നായന്‍മാരുടെ തലയെണ്ണി വിലപറയലാണ്‌ നടേശന്റെയും പണിക്കരുടെയും അവതാരോദ്ദേശ്യം

Monday, March 9, 2009

തോപ്പില്‍ ഭാസിയും ജി. ശങ്കരപ്പിള്ളയും നാടകമല്‍സരം കാണുകയാണ്‌...



രംഗം ഒന്ന്‌
പരലോകത്തെ നാടകമുക്കില്‍ നാടകാചാര്യന്‍മാരായ ജി.ശങ്കരപ്പിള്ളയും തോപ്പില്‍ ഭാസിയും കണ്ടുമുട്ടുന്നു.
ശങ്കരപ്പിള്ള: ഭാസി അറിഞ്ഞോ, താന്‍ പണ്ട്‌ വൈദ്യം പഠിക്കാന്‍പോയി മുങ്ങിയ തിരുവനന്തപുരത്തെ ആയുര്‍വേദകോളജില്‍ കേരള സര്‍വ്വകലാശാല യൂണിയന്റെ നാടകമല്‍സരം നടക്കുന്നു.
ഭാസി (അത്ഭുതത്തോടെ) : ഞാനൊരിടത്തും കേട്ടില്ലല്ലോ. സര്‍വ്വകലാശാല നാടകമല്‍സരമൊക്കെയാകുമ്പോള്‍ അല്‍പം പ്രചരണമൊക്കെ കാണില്ലേ?
ശങ്കരപ്പിള്ള: ഞാന്‍ കേരളകൗമുദിയുടെ ഇന്നത്തെ പരിപാടിയില്‍ കണ്ടാണറിഞ്ഞത്‌. എന്തായാലും നമുക്കൊന്നു പോയാലോ? കേരളത്തിലെ കാമ്പസ്‌ തിയേറ്ററിന്റെ ഇപ്പോഴത്തെ അവസ്ഥയെങ്ങിനെയാണെന്നു മനസ്സിലാക്കുകയും ചെയ്യാം.
ഭാസി: ഓ, ഞാനും വരാം.
(ഇരുവരും പുറത്തേക്ക്‌. രംഗം ഇരുളുന്നു)

രംഗം രണ്ട്‌
ആയുര്‍വേദകോളജ്‌ ഗ്രൗണ്ടിലേക്ക്‌ ഭാസിയും പിള്ളയും കടന്നുവരുന്നു.
ഭാസി: അല്ല പിള്ളേ, നമ്മുടെ എസ്‌.എഫ്‌.ഐക്കാര്‍ തന്നെയല്ലേ യൂണിയന്‍ ഭരിക്കുന്നത്‌?
ശങ്കരപ്പിള്ള : അതെ
ഭാസി: എന്നിട്ടിവിടെ നാടകമല്‍സരം നടക്കുന്നതിന്റെ ഒരു ബാനര്‍ പോലുമില്ലല്ലോ! യൂണിറ്റ്‌ മീറ്റിംഗിനു വരെ പോസ്റ്ററൊട്ടിച്ചു കോളജ്‌ ഭിത്തികള്‍ വൃത്തികേടാക്കാന്‍ മല്‍സരിക്കുന്ന സഖാക്കള്‍ക്കിതെന്തുപറ്റി?
ശങ്കരപ്പിള്ള: നമുക്ക്‌ സ്ഥലം മാറിപ്പോയതാകുമോ? ആരോടെങ്കിലും ചോദിക്കാം.
അതുവഴിവരുന്ന ഒരു വിദ്യാര്‍ഥിയോട്‌ ഭാസി : മോനേ, ഇവിടെങ്ങാന്‍ സര്‍വ്വകലാശാല നാടകമല്‍സരം നടക്കുന്നുണ്ടോ?
വിദ്യാര്‍ഥി : മോളിലെ ആഡിറ്റോറിയത്തില്‍ അങ്ങനെന്തോ ഉണ്ടെന്നു തോന്നുന്നു!
(വിദ്യാര്‍ത്ഥി രംഗത്തു നിന്ന്‌ പോകുന്നു. പിള്ളയും ഭാസിയും പടികള്‍ കയറുന്നു)

രംഗം മൂന്ന്‌
ആഡിറ്റോറിയം. വേദിക്കരികിലെ ക്‌ളോക്കില്‍ സമയം 11.15. ലെനിന്‍ രാജേന്ദ്രന്‍ ഉദ്‌ഘാടനപ്രസംഗം നടത്തുന്നു. വേദിയിലോ പരിസരത്തോ നാടകമല്‍സരമാണെന്നു സൂചിപ്പിക്കുന്ന ഒരു പോസ്റ്ററോ ബാനറോ ഒന്നുമില്ല.
ഉദ്‌ഘാടനപ്രസംഗം കഴിഞ്ഞ ഉടന്‍ വേദിവിടുന്ന ലെനിന്‍ രാജേന്ദ്രനും അധ്യക്ഷനായ യൂണിയന്‍ ഭാരവാഹിയും. അവശേഷിക്കുന്ന ആശംസാപ്രാസംഗികന്‍ മാത്രം വേദിയില്‍.
സദസ്സില്‍ ആയുര്‍വേദ കോളജിലെ കുറച്ചു വിദ്യാര്‍ഥികള്‍ മാത്രം. ക്‌ളാസ്‌ കട്ടു ചെയ്യിച്ച്‌ കൊണ്ടിരുത്തിയതിനാലാകാം സംഘാടകരിലൊരാള്‍ കാണികളായ അവരില്‍ നിന്ന്‌ വെള്ളപ്പേപ്പറില്‍ പേരും ക്‌ളാസും ഒപ്പം എഴുതിവാങ്ങുന്ന വിചിത്രദൃശ്യം.
ക്‌ളോക്കില്‍ സമയം 11.25, നന്ദിപ്രസംഗം കഴിഞ്ഞ്‌ വേദി ശൂന്യമാകുന്നു. നാടകമല്‍സരം ഉടന്‍ ആരംഭിക്കുമെന്ന്‌ അനൗണ്‍സ്‌മെന്റ്‌. സദസ്സിലെ രണ്ടു കസേരകളിലായി ശങ്കരപ്പിള്ളയും ഭാസിയും ഇരിപ്പുറപ്പിക്കുന്നു.
ക്‌ളോക്കില്‍ സമയം 12.25, മല്‍സരം തുടങ്ങാന്‍ വൈകിയതിനാല്‍ കുറേ കസേരകള്‍കൂടി ശൂന്യമായി.
ആദ്യ മല്‍സരനാടകമായി തന്റെ 'ഉച്ചാടനം' അരങ്ങിലെത്തുന്നുവെന്ന അനൗണ്‍സിമെന്റില്‍ സന്തോഷിച്ച്‌ ശങ്കരപ്പിള്ള. നാടകം തുടങ്ങി അല്‍പസമയത്തിനകം അദ്ദേഹം മുങ്ങുന്നു. നാടകം തീര്‍ന്നപ്പോള്‍ ശങ്കരപ്പിള്ളയെ കാണാതെ അങ്കലാപ്പിലാകുന്ന ഭാസി.

രംഗം നാല്‌.
കോളജിനു വെളിയിലെ മരത്തണല്‍. താടിക്കു കൈകൊടുത്ത്‌ ദുഃഖിതനായിരിസക്കുന്ന ശങ്കരപ്പിള്ള.അവിടേക്ക്‌ വരുന്ന ഭാസി.
ഭാസി: താനിതെന്തു മുങ്ങാ മുങ്ങിയെ? തന്നെക്കാമാതെ ഞാനാകെ വിഷമിച്ചുപോയി!
ശങ്കരപ്പിള്ള: എന്റെ ഭാസീ, ആ നാടകക്കാര്‌ എന്നെയങ്ങ്‌ 'ഉച്ചാടനം' ചെയ്‌തു കളഞ്ഞില്ലേ.
ഭാസി: പാവം പിള്ളേരെ കുറ്റപ്പെടുത്തേണ്ട. എടുത്തുകൊടുത്തവന്‍മാര്‍ക്കിട്ടാ രണ്ടു പൂശേണ്ടത്‌! എന്തായാലും താന്‍ വാ നമുക്ക്‌ ഇനിയുള്ളവ ഒന്നു നോക്കാം.

രംഗം അഞ്ച്‌
ഓഡിറ്റോറിയം. കസേരകള്‍ ഏറെയും ശൂന്യം. സര്‍വ്വകലാശാല നാടകമല്‍സരം തുടരുന്നു എന്ന്‌ അനൗണ്‍സ്‌മെന്റ്‌. രംഗത്ത്‌ ബഹളം നിറഞ്ഞ, രംഗബോധമോ രംഗഭാഷയോ വശമില്ലാത്ത ആറ്‌ നാടകങ്ങള്‍ അവതരിപ്പിച്ചു കഴിഞ്ഞപ്പോള്‍ ക്‌ളോക്കില്‍ സമയം 4.30. മല്‍സരം സമാപിച്ചെന്ന പ്രഖ്യാപനത്തെ തുടര്‍ന്ന്‌ മാര്‍ക്കുകള്‍ കൂട്ടുന്ന വിധികര്‍ത്താക്കളായ പ്രമോദ്‌ പയ്യന്നൂര്‍, സുധീര്‍ പരമേശ്വരന്‍, മധു കൊട്ടാരത്തില്‍.
അര മണിക്കൂര്‍ കഴിഞ്ഞു. മാര്‍ക്കുകള്‍ കൂട്ടിക്കഴിഞ്ഞ്‌ ഫലം പ്രഖ്യാപിക്കാനായി നോക്കുമ്പോള്‍ സംഘാടകരാരും പരിസരത്തെങ്ങുമില്ല. അവരെ തേടി മധു കൊട്ടാരത്തില്‍ പുറത്തേക്ക്‌.
ഭാസി: കൊള്ളാം, സര്‍വ്വകലാശാലയുടെ നാടകമല്‍സരം ഇങ്ങനെതന്നെവേണം നടത്താന്‍!
ശങ്കരപ്പിള്ള: നാടകപ്രവര്‍ത്തനത്തോളം വലിയ രാഷ്‌ട്രീയപ്രവര്‍ത്തനമില്ലെന്നു മനസ്സിലാക്കാത്ത വിഡ്‌ഢികളായിപ്പോയല്ലോ നമ്മുടെ പുത്തന്‍ സഖാക്കള്‍!
ഭാസി: ഇത്ര ഉദാസീനമായി മല്‍സരം സംഘടിപ്പിച്ചാല്‍ കളിക്കാനും കാണാനും ആളില്ലാതെവരുന്നതില്‍ അത്ഭുതമുണ്ടോ?
ശങ്കരപ്പിള്ള: ഇനി മല്‍സരം നടത്താന്‍ സര്‍വ്വകലാശാല പണം നല്‍കിയില്ലെന്നുവരുമോ?
ഭാസി: കൊള്ളാം. എങ്കിലിവിടെ വല്ലതും നടക്കും! നമ്മുടെ പുത്തന്‍ സഖാക്കള്‍ക്ക്‌ കലാപ്രവര്‍ത്തനത്തിന്റെ അര്‍ഥമറിയില്ലല്ലോ. പോലീസിനെ തല്ലാനോ സര്‍ക്കാര്‍ വണ്ടിക്കിട്ടു കല്ലെറിയാനോ കോലം കത്തിക്കാനോ ഒക്കെയല്ലേ ഇവര്‍ക്കറിയൂ. നാമൊക്കെ പണ്ടേ അരങ്ങൊഴിഞ്ഞതു നന്നായി ശങ്കരപ്പിള്ളേ!
അപ്പോഴേക്കും എവിടെനിന്നോ സംഘാടകനെന്നു തോന്നിക്കുന്ന ഒരാളുമായി മധു കൊട്ടാരത്തില്‍ തിരിച്ചെത്തുന്നു. തുടര്‍ന്ന്‌ ഓരോ നാടകത്തിന്റെയും തെറ്റുകുറ്റങ്ങള്‍ വിലയിരുത്തി വിധികര്‍ത്താക്കള്‍ ഫലം പ്രഖ്യാപിക്കുന്നു.
ഭാസി: പ്രമോദും സുധീറും പറഞ്ഞതത്രയും ശരിയാ. ഇതുകേട്ട്‌ പഠിക്കാന്‍ ഈ കുട്ടികള്‍ തയ്യാറായാല്‍ മതിയായിരുന്നു.
ശങ്കരപ്പിള്ള: ഇത്തരത്തിലാണ്‌ സര്‍വ്വകലാശാല യൂണിയന്റെ കലാപ്രവര്‍ത്തനമെങ്കില്‍ അങ്ങിനെയൊരാശ വേണ്ട.
ഭാസി: എന്തെങ്കിലുമാകട്ടെ നമുക്കു പോകാം.
ഭാസിയും ശങ്കരപ്പിള്ളയും അവിടെനിന്നിറങ്ങി ദേശീയ നാടകോല്‍സവം നടക്കുന്ന ടാഗോര്‍ തിയേറ്ററിലേക്ക്‌ വച്ചു പിടിച്ചു
.

(08.03.09 ഞായറാഴ്‌ച കേരള കൗമുദി ദിനപ്പത്രത്തിന്റെ എഡിറ്റോറിയല്‍ പേജില്‍ പ്രസിദ്ധീകരിച്ചത്‌)


Thursday, March 5, 2009

ഇങ്ങനെയും ചിലത്‌ ഇവിടെ നടക്കുന്നുണ്ട്‌....




      കുറച്ചുദിവസം മുമ്പൊരു വൈകുന്നേരം എനിക്ക്‌ മുവാറ്റുപുഴയില്‍ നിന്നൊരു ഫോണ്‍കോള്‍ വന്നു. ഇടുക്കിയില്‍ വീടിനടുത്തു താമസിച്ചിരുന്ന കുടുംബത്തിലെ ഗൃഹനാഥയായ റംലാക്കയാണ്‌ വിളിച്ചത്‌. അവരുടെ രണ്ടാമത്തെ മകന്‍ നസീം ഇപ്പോള്‍ മുവാറ്റുപുഴയില്‍ പഠിക്കുന്നു. അവന്‍ എന്‍ട്രന്‍സ്‌ പരീക്ഷക്ക്‌ അപേക്ഷ അയച്ചിരുന്നു. എന്നെ അവര്‍ വിളിച്ച ദിവസം അവരുടെ വീടിനടുത്തുള്ള മറ്റൊരു വീട്ടിലേക്ക്‌ എന്‍ട്രന്‍സ്‌ കമ്മീഷണറേറ്റില്‍ നിന്ന്‌ വിളിച്ചിരുന്നു. (അപേക്ഷാഫോമില്‍ അവര്‍ വച്ചിരുന്ന ഫോണ്‍ നമ്പര്‍ ആ വീട്ടിലേതായിരുന്നു.) കാര്യമറിയാന്‍ കമ്മീഷണറേറ്റിലേക്കു തിരിച്ചു വിളിച്ചപ്പോഴാണ്‌ ഫോമില്‍ ഒപ്പിടാന്‍ മറന്ന വിവരം നസീം അറിയുന്നത്‌. എത്രയും പെട്ടെന്ന്‌ കമ്മീഷണറേറ്റില്‍ എത്തി ഒപ്പിടണമെന്നുമായിരുന്നു നിര്‍ദ്ദേശം. പിറ്റേന്ന്‌ ചെല്ലാമെന്ന്‌ നസീം ഉറപ്പുനല്‍കി. ഇതേതുടര്‍ന്നാണ്‌, തിരുവനന്തപുരത്തു പത്രപ്രവര്‍ത്തകനായ എന്നെ നസീമിന്റെ ഉമ്മ വിളിക്കുന്നത്‌.

     ഫോമില്‍ നസീമും രക്ഷകര്‍ത്താവും ഒപ്പിട്ടില്ലെന്നതാണ്‌ പ്രശ്‌നം. പക്ഷേ, ഫോം പൂരിപ്പിക്കുമ്പോള്‍ ദുബായില്‍ നിന്ന്‌ അവധിക്കു നാട്ടിലുണ്ടായിരുന്ന നസീമിന്റെ പിതാവും നസീമും ഒ.എം.ആര്‍ ഫോമില്‍ ഒപ്പിട്ടിരുന്നു. അപേക്ഷാഫോം പൂരിപ്പിക്കുമ്പോള്‍ അമിതമായ ടെന്‍ഷന്‍ മൂലമാണ്‌ മാസ്റ്റര്‍ ഫോമില്‍ അവര്‍ ഒപ്പിടാന്‍ മറന്നത്‌. ഗുരുതരമായ ഒരു പിശക്‌ തന്നെയാണിത്‌. സാധാരണഗതിയില്‍ അപേക്ഷ നിരസിക്കപ്പെടാനും നസീമിന്‌ ഒരു വര്‍ഷം നഷ്‌ടപ്പെടാനും ഇതു മതി. പക്ഷെ, അയല്‍പക്കത്തെ വീട്ടിലേക്ക്‌ എന്‍ട്രന്‍സ്‌ കമ്മീഷണറേറ്റില്‍ നിന്ന്‌ ഫോണ്‍കോള്‍ വന്നപ്പോള്‍ നസീം അമ്പരന്നു. ലാന്‍ഡ്‌ ഫോണ്‍ ഇല്ലാത്തതിനാല്‍ അയല്‍പക്കത്തെ നമ്പരായിരുന്നു നസീം ഫോമില്‍ വച്ചിരുന്നത്‌.

       നസീമിന്റെ പിതാവ്‌ രണ്ടുദിവസം മുമ്പാണ്‌ ദുബായിലേക്ക്‌ പറന്നത്‌. ഇനി ഫോമില്‍ ഒപ്പിടണമെങ്കില്‍ ഉമ്മയെ സ്ഥലത്തുള്ളു. സ്വാഭാവികമായും അവരുടെ ടെന്‍ഷന്‍ വര്‍ധിച്ചു. നമുക്ക്‌ കമ്മീഷണറേറ്റില്‍ ചെല്ലുമ്പോള്‍ നിസ്സഹായാവസ്ഥ പറഞ്ഞു ബോധ്യപ്പെടുത്താമെന്ന്‌ ഞാനവരെ ആശ്വസിപ്പിച്ചു.
അന്നു രാത്രി വീണ്ടും അയല്‍വീട്ടിലേക്ക്‌ വിളിച്ച കമ്മീഷണറേറ്റിലെ ഉദ്യോഗസ്ഥര്‍ നസീമും ഉമ്മയും പോന്നിട്ടുണ്ടെന്ന്‌ ഉറപ്പാക്കുകയും ചെയ്‌തു.

       പിറ്റേന്ന്‌ ഞങ്ങള്‍ കമ്മീഷണറേറ്റിലെത്തി. പിഴവ്‌ തങ്ങളുടെ ഭാഗത്തായിരുന്നെങ്കിലും ഉദ്യോഗസ്ഥര്‍ കാണിച്ച താല്‍പര്യം നസീമിന്റെ ഉമ്മയില്‍ ആശങ്കയുണ്ടാക്കിയിരുന്നു. വേണമെങ്കില്‍ അല്‍പം കൈമടക്കു കൊടുക്കാന്‍പോലും അവര്‍ തയ്യാറായിരുന്നുവെന്നതാണ്‌ വാസ്‌തവം. അതിനാണോ കമ്മീഷണറേറ്റില്‍ നിന്നു വിളിച്ചതെന്നു സംശയമുണ്ടായിരുന്നു. പക്ഷെ കമ്മീഷണറേറ്റിലെ അനുഭവം നേരേ തിരിച്ചായിരുന്നു.
എന്‍ക്വയറിയിലെത്തി പേരും അപേക്ഷ ഫോം നമ്പറും പറഞ്ഞ ഉടന്‍ ഒപ്പിടാത്ത ഫോമുമായി ജീവനക്കാരിയെത്തി. ഒരൊപ്പിന്റെ വിലയെപ്പറ്റി ഓര്‍മിപ്പിച്ചുകൊണ്ട്‌ അവര്‍ സ്‌നേഹപൂര്‍വ്വം ശാസിച്ചപ്പോള്‍ നസീമിനും ഉമ്മയ്‌ക്കും മറുത്തുപറയാന്‍ വാക്കുകളില്ലായിരുന്നു. പിന്നെ ഇതുമായി ബന്ധപ്പെട്ട വിവിധ സെക്ഷനുകളില്‍ അവര്‍ ചെന്നു. എല്ലാവരില്‍ നിന്നും ആവശ്യത്തിനു ശാസനകിട്ടി. ഒ.എം.ആറില്‍ ഒപ്പിട്ടിരുന്ന പിതാവ്‌ സ്ഥലത്തില്ലാത്തതിനാല്‍ മാസ്റ്റര്‍ ഫോമില്‍ പിതാവ്‌ എന്നതു മാറ്റി രക്ഷകര്‍ത്താവെന്നാക്കി ഉമ്മയെ ഒപ്പിടാന്‍ അവര്‍ അനുവദിക്കുകയും ചെയ്‌തു. ഇരുവരും ഫോമില്‍ ഒപ്പിട്ടുകഴിഞ്ഞപ്പോള്‍ ഒരുദ്യോഗസ്ഥന്‍ പറഞ്ഞു:

      "നസീമിന്റെ പേരിനൊപ്പം ഡോക്‌ടറെന്നോ എന്‍ജിനീയറെന്നോ ഒക്കെ എഴുതിവച്ചിരിക്കുന്നതുകാണാന്‍ ഞങ്ങള്‍ക്കും ആഗ്രഹമുണ്ട്‌. ഇനിപോയി പഠിച്ച്‌ ധൈര്യമായി പരീക്ഷ എഴുതിക്കോളൂ."

        നിര്‍ദ്ദാക്ഷിണ്യം അപേക്ഷ തള്ളിക്കളയാമായിരുന്നിട്ടും അതു ചെയ്യാതെ വിളിച്ചു വരുത്തി ഒപ്പീടിപ്പിക്കുകയും ഉപദേശിക്കുകയും ചെയ്‌ത ഉദ്യോഗസ്ഥരോട്‌ എങ്ങനെ നന്ദി പറയണമെന്നറിയാതെ വിതുമ്പിക്കൊണ്ടാണ്‌ നസീമും ഉമ്മയും ഓഫിസില്‍ നിന്നു പുറത്തുവന്നത്‌. കാരണം അവര്‍ വിവരം അറിയിച്ചില്ലായിരുന്നെങ്കില്‍ നസീമിന്‌ എന്‍ട്രന്‍സില്‍ ഒരു വര്‍ഷം കൂടി നഷ്‌ടപ്പെടുമായിരുന്നു. തിരിച്ചിറങ്ങിയപ്പോള്‍, ഇങ്ങിനെയും സര്‍ക്കാര്‍ ഉദ്യോഗസ്ഥരുണ്ടോ എന്നായിരുന്നു അവരുടെ അത്ഭുതം. എനിക്കും ഇത്‌ പുതിയൊരു അനുഭവമായിരുന്നു. പ്രതിഫലേച്ഛയില്ലാതെയാണ്‌ അവരിത്‌ ചെയ്‌തതെന്നോര്‍ക്കുമ്പോള്‍ ചെറിയൊരു സര്‍ട്ടിഫിക്കറ്റിനുപോലും കൈക്കൂലി ചോദിക്കുന്ന ഉദ്യോഗസ്ഥവൃന്ദത്തോടുള്ള പക കൂടി എന്നുതന്നെ പറയാം. നല്ലവരായ ഈ ഉദ്യോഗസ്ഥരുടെ സദ്‌പ്രവര്‍ത്തികള്‍ക്ക്‌ യാതൊരു പ്രചരണവും കിട്ടുന്നില്ലെന്നും ഓര്‍ക്കുക.

      ഇതേതുടര്‍ന്ന്‌ പത്രപ്രവര്‍ത്തകനെന്ന നിലയില്‍ ഞാന്‍ എന്‍ട്രന്‍സ്‌ കമ്മീഷണര്‍ ബി. എസ്‌ മാവോജിയെ ഫോണില്‍ വിളിച്ചു. പരിഹരിക്കാവുന്ന ഒരു പിഴവിന്റെ പേരില്‍ ഒരു കുട്ടിയും ശിക്ഷിക്കപ്പെടരുതെന്നാണ്‌ തങ്ങള്‍ ആഗ്രഹിക്കുന്നതെന്നാണ്‌ ആ ഉദ്യോഗസ്ഥന്‍ പറഞ്ഞത്‌.

       ദിനപ്പത്രരംഗത്തു നിന്ന്‌ വിരമിച്ചതിനാല്‍ എനിക്കിതു വാര്‍ത്തയാക്കാനായില്ല. മനോരമയിലെ സുഹൃത്തുക്കളോട്‌ വിവരം പറയുകയും ഇത്‌ നല്ലൊരു വാര്‍ത്തയാക്കാന്‍ ജോസ്‌ പനച്ചിപ്പുറം അവര്‍ക്ക്‌ അനുവാദം നല്‍കുകയും ചെയ്‌തതാണ്‌. പക്ഷെ, ചില സമയക്കുറവുകള്‍മൂലം വാര്‍ത്ത ഫയല്‍ ചെയ്യാന്‍ വൈകിയതിനാല്‍ അതിനുള്ള അവസരവും നഷ്‌ടമായി.

       തിരുവനന്തപുരത്തെ എന്‍ട്രന്‍സ്‌ കമ്മീഷണറേറ്റില്‍ രാപകലില്ലാതെയാണ്‌ ഇപ്പോള്‍ ജീവനക്കാര്‍ പണിയെടുക്കുന്നത്‌. അതിനിടയില്‍ ഏതെങ്കിലും ഫോമില്‍ പരിഹരിക്കാവുന്ന പിശകുകള്‍ കണ്ടാല്‍ അപേക്ഷകനെ വിവരമറിയിക്കും. വില്ലേജ്‌ ഓഫിസില്‍ നിന്നും മറ്റും പൂരിപ്പിച്ചുകൊടുക്കുന്നതില്‍ തെറ്റുകണ്ടാലും പുതിയ സര്‍ട്ടിഫിക്കറ്റുമായി എത്താന്‍ പറയും. കമ്മീഷണറും മറ്റ്‌ ഉദ്യോഗസ്ഥരുമെല്ലാം ഇക്കാര്യത്തില്‍ ഒറ്റക്കെട്ടാണ്‌. ഇവര്‍ക്ക്‌ എന്ത്‌ അവാര്‍ഡു നല്‍കിയാണ്‌ നാം ആദരിക്കുക? 

Thursday, February 26, 2009

നായര്‍ മാടമ്പിക്ക്‌ കൊമ്പു മുളയ്‌ക്കുമ്പോള്‍


   കേരളത്തിലെ അമ്പത്തിയെട്ട്‌ താലൂക്ക്‌ യൂണിയനുകളിലും നായര്‍ സര്‍വ്വീസ്‌ സൊസൈറ്റി ശക്തിപ്രകടനവും നായര്‍ മഹാസമ്മേളനവും നടത്തിക്കഴിഞ്ഞു. ഇനി 28ന്‌ തിരുവനന്തപുരത്ത്‌ സംസ്ഥാന നായര്‍ മഹാ സമ്മേളനം നടത്തുകയാണ്‌. തിരുവനന്തപുരത്തു നടക്കുന്ന ലോകമഹാനായര്‍സമ്മേളനത്തിലും പ്രകടനത്തിലും ലക്ഷക്കണക്കിനു നായന്‍മാര്‍ കച്ചകെട്ടി അങ്കത്തിനിറങ്ങുമെന്നാണ്‌ നായര്‍നേതാക്കള്‍ പറയുന്നത്‌. മാത്രമല്ല, ഇതിന്‌ മറ്റൊരു പ്രത്യേകതകൂടിയുണ്ട്‌.

     ചങ്ങനാശ്ശേരിയില്‍ നിന്ന്‌ അഴിച്ചുവിട്ട യാഗാശ്വമാണത്രെ താലൂക്ക്‌ യൂണിയനുകള്‍ ചുറ്റിക്കറങ്ങിക്കൊണ്ടിരിക്കുന്നത്‌. തിരുവനന്തപുരത്തെ ലക്ഷംപേരുടെ പ്രകടനം കഴിഞ്ഞ്‌ അശ്വം ചങ്ങനാശ്ശേരിക്കു മടങ്ങുമ്പോള്‍ തങ്ങള്‍ പറയുന്നതനുസരിക്കുന്ന ഒരു സര്‍ക്കാരിനെ സെക്രട്ടേറിയറ്റില്‍ കിരീടധാരണം നടത്തിയിരിക്കുമെന്നും അവര്‍ പറയുന്നു. പിണറായി വിജയന്റെ ഭാഷയില്‍ ഒരു ജാതിസംഘടനയുടെ ഔദ്ധത്യം നിറഞ്ഞ വാക്കുകള്‍.

   കേരളത്തിലെ നായന്‍മാര്‍ക്ക്‌ ഈ ശക്തി കിട്ടിയതെവിടെ നിന്നാണ്‌? ഇതുവരെ വീടിനുള്ളില്‍ നിന്നു പുറത്തിറങ്ങാന്‍ മടിച്ചിരുന്ന നായന്‍മാരെ സംഘടിപ്പിച്ചു തെരുവിലിറക്കിയതിന്റെ ക്രെഡിറ്റ്‌ നാരായണപ്പണിക്കര്‍ക്കോ സുകുമാരന്‍നായര്‍ക്കോ അല്ല, സാക്ഷാല്‍ വെള്ളാപ്പള്ളി നടേശഗുരുക്കള്‍ക്കുള്ളതാണ്‌!

   പി.എസ്‌.സിയുടെ സംവരണ നയമാണ്‌ ഇപ്പോഴത്തെ ഈ കൂട്ടംകൂടലുകള്‍ക്കു പിന്നില്‍. തങ്ങള്‍ സമദൂരസിദ്ധാന്തം ഉപേക്ഷിക്കുകയാണെന്ന്‌ നായര്‍ നേതൃത്വം സൂചിപ്പിച്ചുകഴിഞ്ഞു. വ്യക്തമായ രാഷ്‌ട്രീയ നിര്‍ദ്ദേശങ്ങള്‍ നല്‍കിയപ്പോഴൊക്കെ തന്റെ പിന്നിലുള്ളവര്‍ അനുസരണയില്ലാത്തവരാണെന്ന്‌ വെള്ളാപ്പള്ളിക്കു മനസ്സിലായിരുന്നു. കാരണം വെള്ളാപ്പള്ളി തോല്‍പിക്കാന്‍ പറഞ്ഞവരൊക്കെ ജയിച്ചുപോയി. പക്ഷേ, പണിക്കരുടെ വാക്കതല്ല. സമദൂരസിദ്ധാന്തവുമായിട്ടിരുന്നപ്പോഴും പണിക്കര്‍ മനസ്സില്‍ ആഗ്രഹിച്ചവരൊക്കെ വിജയിച്ചു. അതാണ്‌ നായരുടെ മനപ്പൊരുത്തം. ആ സിദ്ധാന്തം തല്‍ക്കാലം മാറ്റിവച്ച്‌ അടുത്തതവണ ഇടതുമുന്നണിക്കെതിരെ വോട്ടു ചെയ്യുമെന്നുതന്നെയാണ്‌ നായര്‍ സമ്മേളനങ്ങള്‍ പറഞ്ഞു വയ്‌ക്കുന്നത്‌.

   പി.എസ്‌.സി നിയമനങ്ങളിലെ 50:50 അനുപാതമാണ്‌ ഇപ്പോഴത്തെ പ്രശ്‌നങ്ങള്‍ക്കു കാരണം. വളരെ ലളിതമായി ഇതിനെ നിര്‍വ്വചിക്കാം. പകുതി സീറ്റുകളില്‍ സംവരണം, പകുതിയില്‍ മെറിറ്റ്‌. ജാതീയമായി ഈഴവര്‍ മുതല്‍ താഴോട്ടുള്ളവരെന്നു കരുതപ്പെടുന്ന ഹിന്ദുക്കളും ലത്തീന്‍ കത്തോലിക്ക, മുസ്ലിം തുടങ്ങിവരുമാണ്‌ പകുതിവരുന്ന സംവരണം അനുഭവിക്കുക. ബാക്കിയില്‍ നായര്‍ മുതല്‍ മേല്‍പ്പോട്ടുള്ളവരും കത്തോലിക്ക, മാര്‍ത്തോമ, ഓര്‍ത്തഡോക്‌സ്‌ തുടങ്ങിയവരും പെടും.

   ഒറ്റനോട്ടത്തില്‍ ഇതിലത്ര പ്രശ്‌നം തോന്നില്ല. ജാതീയമായ ശതമാനക്കണക്കൊക്കെ നോക്കിയാല്‍ ഇത്‌ ഇവിടെയെങ്ങും നില്‍ക്കില്ല. അതുകൊണ്ട്‌ കാര്യമാത്രപ്രസക്തമായ വിവരം മാത്രം സൂചിപ്പിക്കാം. വെള്ളാപ്പള്ളി മുതല്‍പേരുടെ ആവശ്യം ജനറല്‍ ലിസ്റ്റ്‌ പരിഗണിക്കാതുള്ള സംവരണമാണ്‌. അതായത്‌ മെറിറ്റില്‍ വരുന്ന പിന്നോക്കക്കാരന്‍ അങ്ങിനെതന്നെ ജോലിക്കു കയറട്ടെ. നിലവില്‍ അവരെ സംവരണലിസ്റ്റില്‍ പെടുത്തുന്ന സമ്പ്രദായം അവസാനിപ്പിക്കണം.

    ഉദാഹരണത്തിന്‌ നൂറുപേരുടെ ലിസ്റ്റില്‍ മെറിറ്റില്‍ പത്തുപേര്‍ പിന്നോക്കക്കാരാണെങ്കില്‍ അവര്‍ക്ക്‌്‌ അങ്ങിനെ തന്നെ നിയമനം നല്‍കണം. ഒപ്പം, അമ്പതുപേര്‍ക്ക്‌ സംവരണവും നല്‍കണം. ഇങ്ങിനെ വരുമ്പോള്‍ 100ല്‍ 60 പേര്‍ പിന്നോക്കക്കാരും 40 പേര്‍ മുന്നോക്കക്കാരുമാണെന്നു വരും.
സംവരണത്തിന്‌ സാമ്പത്തികപരിധി നല്‍കുമ്പോള്‍ വാര്‍ഷികവരുമാനം 4.5 ലക്ഷം രൂപ വരെയുള്ളവര്‍ക്ക്‌ സംവരണത്തിന്‌ അര്‍ഹതയുണ്ടെന്നാണ്‌ പുതിയ മാനദണ്‌ഡം. അതായത്‌ ഒരു മാസം കുടുംബത്തിന്‌ 38,000 രൂപയോളം വരുമാനമുണ്ടെങ്കില്‍പോലും സംവരണാനുകൂല്യം ലഭിക്കും. ഇത്‌ ഒമ്പതു ലക്ഷം, അതായത്‌ മാസം 75,000 രൂപയാക്കി ഉയര്‍ത്തണമെന്നാണ്‌ വെള്ളാപ്പള്ളി ആവശ്യപ്പെടുന്നത്‌. ദരിദ്രമുന്നോക്കക്കാരന്‍ പഠനത്തിലും മറ്റും പിന്നാക്കം പോകുകയും സര്‍ക്കാര്‍ ജോലിയില്‍ പിന്തള്ളപ്പെടുകയും ചെയ്യുമ്പോള്‍ സകല സൗകര്യവുമുപയോഗിച്ച്‌ പഠിച്ചും പഠിക്കാതെയും വരുന്ന സമ്പന്നപിന്നോക്കക്കാരന്‍ ജോലിയില്‍ കയറിക്കൂടുന്നു.
ഈ ആവശ്യം നേടിയെടുക്കാനായി വെള്ളാപ്പള്ളിയുടെ നേതൃത്വത്തില്‍ തിരുവനന്തപുരത്ത്‌ പി.എസ്‌.സി ഓഫിസിലേക്കു നടന്ന മാര്‍ച്ചില്‍ 49 പിന്നോക്കസംഘടനകളില്‍ നിന്നായി പതിനായിരക്കണക്കിനാളുകളാണ്‌ പങ്കെടുത്തത്‌. ഇതില്‍ അന്യായമുണ്ടെന്ന്‌ നായര്‍ക്കു തോന്നിയാല്‍ തെറ്റുണ്ടോ? അതാണ്‌ നായരുടെ സംഘടിക്കലിന്റെ ഉത്തരവാദി വെള്ളാപ്പള്ളിയാണെന്ന്‌ ആദ്യം പറഞ്ഞത്‌.

    കഴിവുള്ള തൊഴിലാളികളെ ആവശ്യമുള്ള സ്വകാര്യമേഖലയിലൊന്നും നിലവില്‍ സംവരണമില്ല. പിന്നോക്കക്കാരുടെ ഉടമസ്ഥതയിലുള്ള ഐ.ടി, പത്ര സ്ഥാപനങ്ങളിലൊക്കെ പ്രധാനകസേരകളില്‍ പലതിലും മുന്നോക്കക്കാരാണ്‌ പ്രിതിഷ്‌ഠിക്കപ്പെട്ടിരിക്കുന്നത്‌. ഇവിടങ്ങളിലൊന്നും സംവരണതത്വം ബാധകമാകില്ല. പെര്‍ഫോമന്‍സിന്റെ പേരില്‍ പിരിച്ചുവിടല്‍ വ്യാപകമായ സാഹചര്യത്തില്‍ പ്രത്യേകിച്ചും. പെര്‍ഫോമന്‍സ്‌ മോശമായാല്‍ നായരായാലും നമ്പൂതിരിയായാലും ഈഴവനായാലും മുസ്ലീമായാലും സ്ഥിതി അത്ര നന്നല്ലെന്നു ചുരുക്കം. 

    ഇനി പ്രധാന വിഷയത്തിലേക്കു തിരിച്ചുവരാം. മുന്നോക്കക്കാരുടെ മുന്‍തലമുറ ചെയ്‌തുകൂട്ടിയ പാപങ്ങളുടെ ഫലമാണ്‌ ഇപ്പോഴത്തെ ഈ തിരിച്ചടിക്കു പിന്നില്‍. ജന്മിത്ത, മാടമ്പി വ്യവസ്ഥകളിലൂടെ പകര്‍ന്നുകിട്ടിയ സുഖസൗകര്യങ്ങളില്‍ സുഖിച്ചിരുന്ന അവരാരും കാല്‍ച്ചുവട്ടിലെ മണ്ണ്‌ ഒലിച്ചുപോകുന്നതറിഞ്ഞില്ല. പിന്നോക്കാര്‍ക്കുവേണ്ടി ഒച്ചയുണ്ടാക്കാന്‍ വെള്ളാപ്പള്ളി നടേശന്‍ അവതരിച്ചതും അദ്ദേഹം മുന്നേറിയതും വളരെപ്പെട്ടെന്നായിരുന്നു. നായന്‍മാര്‍ മുത്തശ്ശിക്കഥയിലെ മുയലിനെപ്പോലെ അഹങ്കരിച്ച്‌ ഉറക്കം തൂങ്ങിയപ്പോള്‍ ആമയെപ്പോലെ മറ്റുള്ളവര്‍ ഓടിക്കയറി. അപ്പോഴാണ്‌ നായന്‍മാര്‍ക്കു ബോധോദയമുണ്ടായത്‌. അവര്‍ സംഘടിക്കാന്‍ തീരുമാനിച്ചു. അതാണ്‌ കേരളത്തിലിപ്പോള്‍ കാണുന്ന നായര്‍മഹാസമ്മേളനങ്ങളുടെ പശ്ചാത്തലം.
പക്ഷേ, ഒലിച്ചുപോകുന്ന മണ്ണില്‍ എവിടെയെങ്കിലും ചവിട്ടി നില്‍ക്കാനല്ല നായര്‍ ശ്രമിക്കുന്നത്‌. പഴയ മാടമ്പിത്തരത്തിന്റെ പൂതലിച്ചുപോയ കൊമ്പെടുത്ത്‌ ശിരസ്സില്‍കെട്ടി ആരെയൊക്കെയോ പേടിപ്പിച്ച്‌ കാര്യം നേടാനാണ്‌.

     നായര്‍ മഹാസമ്മേളനങ്ങളില്‍ ഗര്‍ജ്ജിക്കുന്ന സിംഹമായി മാറിയിരിക്കുന്നത്‌ സാക്ഷാല്‍ ആര്‍. ബാലകൃഷ്‌ണപിള്ളയാണ്‌. കൊട്ടാരക്കരയിലെ ജന്മി. സുകുമാരന്‍നായരേയും നാരായണപ്പണിക്കരേയും നിഷ്‌പ്രഭനാക്കിയാണ്‌ പിള്ളയുടെ മുന്നേറ്റം. പറയുന്നതെന്തെന്ന്‌ യാതൊരു ബോധവുമില്ലാത്ത വിടുവായത്തം.
അച്യുതാനന്ദന്‍ സര്‍ക്കാരിനെതിരെ ധാര്‍ഷ്‌ട്യത്തോടെ സംസാരിച്ച പിള്ളക്ക്‌ വ്യക്തമായ രാഷ്‌ട്രീയമുണ്ട്‌. അത്‌ മനസ്സിലാക്കിയിട്ടും പിള്ളക്കു മുന്നിലേക്ക്‌ മൈക്ക്‌ വച്ചു നീട്ടുന്ന നായര്‍നേതൃത്വം പഴയ ഫ്യൂഡല്‍ മനസ്ഥിതി പൊടിതട്ടിയെടുക്കുന്നതിന്‌ പച്ചക്കൊടി കാട്ടുകയാണ്‌. ഇപ്പോഴത്തെ ഇടതു നേതൃത്വത്തില്‍ മുന്നോക്കസമുദായക്കാരെന്നു പറയാന്‍ അധികമാരുമില്ലാത്ത സാഹചര്യത്തില്‍ പ്രത്യേകിച്ചും. കേരളത്തിന്റെ മുഖ്യമന്ത്രി ഈഴവനാണെന്ന സാമുദായിക ബോധം നായരുടെ മനസ്സില്‍ കരിപിടിച്ചു കിടപ്പുണ്ട്‌.

    പിന്നോക്കക്കാരന്‌ ക്ഷേത്രങ്ങളില്‍ പ്രവേശിക്കാന്‍ അവസരംകിട്ടിയ ക്ഷേത്രപ്രവേശനവിളംബരത്തിനും വൈക്കം സത്യഗ്രഹത്തിനും നേതൃത്വം നല്‍കിയത്‌ മുന്നോക്കസമുദായക്കാരായിരുന്നുവെന്നും ഇപ്പോള്‍ തങ്ങളെ പുറത്തുചാടിച്ച്‌ പിന്നോക്കക്കാര്‍ ക്ഷേത്രഭരണം പിടിച്ചെടുക്കുകയാണെന്നും നായര്‍മഹാസമ്മേളനങ്ങളില്‍ വിലപിക്കുന്നതുകേള്‍ക്കാം. ഒട്ടകത്തിന്‌ ഇടംകൊടുത്ത അറബിയുടെ അവസ്ഥയിലാണത്രെ നായന്‍മാരിപ്പോള്‍!
ബാലകൃഷ്‌ണപിള്ളയുടെ മറ്റുചില വാക്കുകളാണ്‌ ധാര്‍ഷ്‌ട്യത്തിന്റെ ഉത്തമോദാഹരണം. അത്‌ വാക്കുകളായിത്തന്നെ ശ്രദ്ധിക്കുക:

   "കേരളത്തില്‍ എത്രയോ പീഡനക്കേസുകള്‍ നടക്കുന്നു. ഒന്നിലെങ്കിലും ഒരു നായരുണ്ടോ. കവര്‍ച്ചക്കേസിലോ കൊലപാതക്കേസിലോ ഒരു നായരുണ്ടോ? അമ്പലപ്പുഴയില്‍ മൂന്നു പെമ്പിള്ളേര്‍ വിഷം കഴിച്ചു മരിച്ചു. ഒന്നുപോലും നായരല്ല. സന്തോഷ്‌ മാധവനാരാ? തലയ്‌ക്കു വെടിവയ്‌ക്കാന്‍ തുനിഞ്ഞ സ്വാമി ആരാ? നായന്‍മാര്‍ നല്ല അമ്മയുടെ വയറ്റില്‍ പിറന്നവരാ. അന്തസുള്ള തറവാടികള്‍!

    നായന്‍മാരുടെ നേതൃത്വത്തില്‍ ഒറ്റ അബ്‌കാരിപോലുമില്ല. കരിഞ്ചന്തക്കാരനോ പൂഴ്‌ത്തിവയ്‌പുകാരനോ ഇല്ല. ജി. മാധവന്‍നായര്‍ റോക്കറ്റു വിട്ടതുകൊണ്ടാ പതിനൊന്നെണ്ണവും ചന്ദ്രനിലെത്തിയത്‌. ഒരു പിന്നോക്കക്കാരനായിരുന്നു അത്‌ ചെയ്‌തതെങ്കില്‍ പതിനൊന്നും പതിനൊന്നിടത്തും അതിലൊന്ന്‌ സെക്രട്ടേറിയറ്റിനു മുകളിലും വീഴുമായിരുന്നു. മാധവന്‍നായര്‍ക്കൊപ്പമുള്ള രാധാകൃഷ്‌ണനു വാലില്ലെന്നേയുള്ളൂ, അയാളും നല്ല നായരാ.

    തിരുവനന്തപുരംകാര്‍ ശ്രീപദ്‌മനാഭന്റെ നാലുകാശ്‌ ശമ്പളം വാങ്ങി ജീവിക്കാന്‍ കൊതിക്കുന്നവരാ. ഇപ്പോഴിവിടെ എത്ര നായന്‍മാരുണ്ട്‌ സര്‍ക്കാര്‍ ജോലിക്കാരായിട്ട്‌? അനവധി നല്ല നായന്‍മാരെ ലോക്‌സഭയിലേക്കു ജയിപ്പിച്ചുവിട്ട തിരുവനന്തപുരത്ത്‌ ഇപ്പോഴാരാ പ്രതിനിധി. മുഖ്യമന്ത്രിയുടെ ഭാഷയില്‍ പറഞ്ഞാല്‍ മുന്നും പിന്നും ഒരുപോലിരിക്കുന്ന ഒരുത്തന്‍. നമ്മുടെ കാര്‍ന്നോര്‍ക്കുമുണ്ട്‌ അയാളെ ജയിപ്പിച്ചതിന്റെ ഉത്തരവാദിത്വം. അന്ന്‌ അയാള്‌ കാര്‍ന്നോരുടെ വായിലോട്ട്‌ ലഡു തിരുകുന്നതുകണ്ടു. കാര്‍ന്നോര്‍ക്ക്‌ അന്ന്‌ ബാധിച്ച മുഞ്ഞബാധ ഇപ്പോഴും മാറിയിട്ടില്ല."

     ജന്മിപ്രഭാവത്തോടെ അടക്കിഭരിച്ച നാട്ടില്‍ പരാജയം രുചിച്ച രാഷ്‌ട്രീയ നേതാവിന്റേതാണ്‌ ഈ മാടമ്പത്തരം. അന്യമതസ്ഥരുടെ നേര്‍ക്കായിരുന്നു ഈ ആക്ഷേപം ചൊരിയലെങ്കില്‍ എന്താകുമായിരുന്നു സ്ഥിതി? പിണറായി വിജയന്‍പോലും ഈ വാക്കുകള്‍ കേട്ടില്ല. തങ്ങളെ അനുസരിക്കുന്നവരെ അധികാരത്തിലേറ്റുമെന്ന വാക്കുകള്‍ മാത്രമാണ്‌ പിണറായി കേട്ടതും പ്രതികരിച്ചതും.

    കൈവിട്ടുപോയ അവകാശങ്ങള്‍ തിരിച്ചുപിടിക്കാനായി പോരാട്ടത്തിനിറങ്ങുന്ന ഒരു സമുദായസംഘടന വിളിച്ചുകൂവേണ്ട വാക്കുകളല്ല ഇത്‌. ഇതേ ഫ്യൂഡല്‍ മനസ്ഥിതിയുടെ പേരിലാണ്‌ നായരും നമ്പൂതിരിയും ചവിട്ടിത്താഴ്‌ത്തപ്പെട്ടത്‌. തനിക്കു കീഴിലുള്ളവനെ മര്‍ദ്ദിച്ചും പണിയെടുപ്പിച്ചും ഭോഗിച്ചും കാളക്കൂറ്റനെപ്പോലെ മദിച്ചു നടന്നതിന്റെ ദുരന്തഫലം. അതിനുള്ള ശിക്ഷ ആവോളം കിട്ടുമ്പോഴും പഴമ്പുരാണങ്ങള്‍ നിരത്തി മേനി നടിക്കുന്നത്‌ മന്നത്തപ്പന്റെ പിന്‍മുറക്കാര്‍ക്കു ചേര്‍ന്നതല്ല. നമ്പൂരിമാരുടെ സംബന്ധകഥകള്‍ മക്കള്‍ക്കു പറഞ്ഞുകൊടുക്കാന്‍ മറക്കുകയുമരുത്‌!

   പഴമ്പുരാണങ്ങളല്ലാതെ മറ്റൊന്നും പുതിയ തലമുറയ്‌ക്കു നല്‍കാനില്ലാത്ത നായര്‍ നേതൃത്വം വെള്ളാപ്പള്ളിയെ കണ്ടു പഠിക്കണം. ഗുരു നിഷേധിച്ച മദ്യം വിറ്റുണ്ടാക്കിയ കാശുകൊണ്ടാണെങ്കിലും തന്റെയൊപ്പം നില്‍ക്കുന്നവര്‍ക്ക്‌ നേട്ടങ്ങളുണ്ടാക്കിക്കൊടുക്കാന്‍ വെള്ളാപ്പള്ളിക്കറിയാം. നായര്‍ നേതൃത്വത്തിനോ? ചങ്ങനാശ്ശേരിയിലിരുന്ന്‌ ശൃംഗരിക്കാനല്ലാതെ ഇതുവരെ എന്തു കഴിഞ്ഞു. നിവൃത്തികേടുകൊണ്ട്‌ തെങ്ങു കയറാനും കള്ളുചെത്താനുമെല്ലാം നായര്‍ സന്താനങ്ങള്‍ പോയിത്തുടങ്ങുമ്പോള്‍ പഴമ്പുരാണം പറഞ്ഞ്‌ മുറുക്കിത്തുപ്പുന്ന ഇവര്‍ സ്വന്തം കോലായയാണ്‌ വൃത്തികേടാക്കുന്നത്‌.

വെടിവട്ടം: നായന്മാര്‍ക്കിടയില്‍ പെണ്‍വാണിഭക്കാരനോ കള്ളനോ കൊലപാതകിയോ അബ്‌കാരിയോ കരിഞ്ചന്തക്കാരനോ പൂഴ്‌ത്തിവയ്‌പുകാരനോ ഒന്നുമില്ലെന്ന്‌ ആര്‍. ബാലകൃഷ്‌ണപിള്ള.
എന്തിനാ അധികം? എല്ലാത്തിനും കൂടി ഈയൊരു പിള്ളേച്ചന്‍ മതിയല്ലോ!


(ഫെബ്രുവരി ലക്കം കറന്റ്‌ അഫയേഴ്‌സ്‌ മാസികയില്‍ പ്രസിദ്ധീകരിച്ചത്‌ )

Friday, February 20, 2009

ഒരു ചെമ്പനീര്‍പ്പൂക്കാലത്തിന്റെ ഓര്‍മയ്‌ക്ക്‌....

             
        വൈകിട്ട്‌ സ്‌കൂളില്‍ നിന്നു വിളിച്ചുകൊണ്ടുവരുമ്പോള്‍ ബൈക്കിന്റെ പിന്നിലിരുന്ന യു.കെ.ജിക്കാരന്‍ മകന്‍ പൊതുവെ മ്ലാനവദനനായിരുന്നു. സാധാരണഗതിയില്‍ ചിലയ്‌ക്കല്‍ അവന്‍ നിര്‍ത്താറുള്ളതല്ല. എന്നെ പൂണ്ടടക്കം കെട്ടിപ്പിടിച്ചിട്ടുണ്ട്‌. മുന്നോട്ടുള്ള കാഴ്‌ചക്ക്‌ എന്റെ സാമാന്യം വലിയ ശരീരം അവനൊരു തടസ്സമാണ്‌. ഇടയ്‌ക്കൊക്കെ ഒരഭ്യാസിയെപ്പോലെ എഴുന്നേറ്റു നില്‍ക്കുമ്പോള്‍ ഞാന്‍ ശാസിച്ചിരുത്താറാണ്‌ പതിവ്‌. അന്ന്‌ അതുമുണ്ടായില്ല. വീട്ടിലെത്തിയപ്പോള്‍ ഞാന്‍ പലവട്ടം കാര്യം തിരക്കി. അവന്‍ വ്യക്തമായൊരു ഉത്തരം നല്‍കിയില്ല. രാത്രി ഉറങ്ങാന്‍ കിടന്നപ്പോള്‍ അമ്മയോടാണ്‌ അവന്‍ മനസ്സുതുറന്നത്‌. ആണ്‍കുട്ടികള്‍ പൊതുവെ അങ്ങിനെയാണെന്നു പറയാറുണ്ട്‌. അമ്മയോടാണ്‌ അവര്‍ക്ക്‌ കൂടുതല്‍ അടുപ്പം.
     മുറിയില്‍ വായിച്ചുകൊണ്ടിരുന്ന എന്റെ അടുത്തേക്ക്‌ ശ്രീമതി എത്തിയപ്പോള്‍ ഞാന്‍ ചോദിച്ചു
"പുത്രന്‍ എന്താ പറഞ്ഞെ?"
"നിങ്ങളുടെയല്ലേ മകന്‍, ഗുണം ഇത്തിരിയെങ്കിലും കാട്ടാതിരിക്കുമോ?"
ചിരിച്ചുകൊണ്ട്‌ ഭാര്യ അതു പറഞ്ഞപ്പോള്‍ ഞാന്‍ മുഖമുയര്‍ത്തി നോക്കി.
"അവന്റെ ക്‌ളാസിലെ അനാര്‍ക്കലി എന്ന കുട്ടി രണ്ടു മൂന്നു ദിവസമായി വരുന്നില്ലത്രെ. അതിന്റെ വിഷമമാണ്‌."
ഞാനല്‍പം ഉറക്കെയാണ്‌ ചിരിച്ചത്‌. എന്റെ ഇത്തരം നൊസ്റ്റാള്‍ജിയകള്‍ മറ്റാരേക്കാളും അറിയാവുന്നത്‌ അവള്‍ക്കാണല്ലോ.
"അതാരാണീ അനാര്‍ക്കലി?"
"ഒരു മിടുക്കിക്കുട്ടിയാ. പനിയോ മറ്റോ ആണെന്നു തോന്നുന്നു. രണ്ടുദിവസമായി കാണുന്നില്ലെന്നു പറഞ്ഞ്‌ മകന്‌ ഭയങ്കര വിഷമം."
"ഫോണ്‍ നമ്പര്‍ വല്ലതും അവന്‍ പറഞ്ഞു തന്നിട്ടുണ്ടോ, നമുക്കൊന്നു വിളിച്ചുനോക്കാമായിരുന്നു."
ഒപ്പം പഠിക്കുന്ന അടുത്ത കൂട്ടുകാരുടെ വീട്ടിലെ മാത്രമല്ല, എന്റെ രണ്ടു ഫോണ്‍ നമ്പറുകളും അവന്റമ്മയുടേയും ക്‌ളാസ്‌ ടീച്ചറിന്റേയും നമ്പറുകളും കക്ഷിക്ക്‌ കാണാപ്പാഠമാണ്‌. പക്ഷെ, അനാര്‍ക്കലിയുടെ നമ്പര്‍ മാത്രം അവന്‍ വാങ്ങിയിട്ടില്ല. മണ്ടന്‍.
"ഇത്തവണ ആനിവേഴ്‌സറിക്ക്‌ അവന്‍ ഡാന്‍സ്‌ കളിക്കാനില്ലെന്ന്‌ പറഞ്ഞു."
"കാരണം ചോദിച്ചില്ലേ?"
"അവന്‍ പറഞ്ഞില്ല. പിന്നെ ടീച്ചറെ വിളിച്ചു ചോദിച്ചപ്പോഴാണ്‌ പറഞ്ഞത്‌, പെമ്പിള്ളേരുടെ കയ്യില്‍പിടിച്ച്‌ ഡാന്‍സ്‌ കളിക്കാന്‍ അവനു വയ്യത്രെ."
ഞാന്‍ വീണ്ടും ചിരിച്ചു.
"മരമണ്ടന്‍, പിന്നെ നഷ്‌ടബോധം തോന്നിക്കോളും."
"ഏയ്‌ അക്കാര്യത്തിലും അവന്‍ നിങ്ങളുടെ മോന്‍ തന്നെയാ."
 ഭാര്യ എനിക്കിട്ടൊന്നു വച്ചു.

   മൂന്നാംക്ലാസില്‍ പഠിക്കുമ്പോഴാണ്‌ എനിക്ക്‌ ആദ്യം ഒരു പെണ്‍കുട്ടിയോട്‌ അടുപ്പം തോന്നുന്നത്‌. നാലിലെത്തിയപ്പോള്‍ അവള്‍ സ്‌കൂളില്‍ ഉണ്ടായിരുന്നില്ല. അപ്പോള്‍ മറ്റൊരു കുട്ടിയോടായി ഇഷ്‌ടം. വെറുതെ ഇഷ്‌ടപ്പെടാന്‍ നമുക്ക്‌ ആരുടേയും അച്ചാരം വേണ്ടല്ലോ. പിന്നെ ഒരോ വര്‍ഷവും ഓരോ മുഖങ്ങള്‍ മനസ്സില്‍ പതിഞ്ഞിരുന്നു. അങ്ങിനെ എത്ര വര്‍ഷങ്ങള്‍....
    
    അതൊക്കെ പ്രണയമായിരുന്നോ? മനസ്സില്‍ സൂക്ഷിക്കുന്ന പെണ്‍കുട്ടിയെ ഒരു ദിവസം കണ്ടില്ലെങ്കില്‍ നെഞ്ചിനുള്ളില്‍ ഒരു വിങ്ങലായിരുന്നു. അവള്‍ക്കെന്തുപറ്റിയെന്ന ആശങ്ക. ആരോടു ചോദിക്കാന്‍?

     എന്നെ ഇത്തരത്തില്‍ ഏതെങ്കിലും പെണ്‍കുട്ടി പ്രണയിച്ചിരുന്നോ എന്നറിയില്ല. ഇഷ്‌ടപ്പെടുകയെങ്കിലും ചെയ്‌തിരുന്നോ എന്നും അറിയില്ല. പക്ഷെ, ഞാന്‍ ഇഷ്‌ടപ്പെടലില്‍ നിന്നു പിന്‍മാറാന്‍ ഒരുക്കമായിരുന്നില്ല! കാരണം 'ജീവിതം യൗവ്വന തീഷ്‌ണവും ഹൃദയം പ്രേമസുരഭിലവുമായിരുന്ന അസുലഭ കാലഘട്ട'മായിരുന്നു അത്‌.

     പതിവിലുമധികം കാണുകയും ഇടപെടുകയും ചെയ്യുന്ന പെണ്‍കുട്ടികളോടാണ്‌ കൂടുതല്‍ അടുപ്പം തോന്നുക. പത്താം ക്‌ളാസ്‌ വരെ മിക്‌സഡ്‌ സ്‌കൂളില്‍ പഠിക്കാത്തതിനാല്‍ പെണ്‍കൂട്ടുകാര്‍ കുറവായിരുന്നു. പഠനം ഏകദേശം അവസാനിച്ച കാലത്താണ്‌ വീടിനടുത്തുള്ള ഒരു എസ്‌.ടി.ഡി ബൂത്തിലെ പെണ്‍കുട്ടി കൂട്ടുകാരിയായത്‌. ബൂത്തുടമയാണ്‌ ആ ബന്ധത്തെ സംശയദൃഷ്‌ടിയോടെ നോക്കാന്‍ തുടങ്ങിയത്‌. അപ്പോള്‍ അതൊരു രസമായി. ഇഷ്‌ടമാണെന്ന്‌ പെണ്‍കുട്ടിയോടു പറയാന്‍ ഞാനൊരിക്കലും ഒരുക്കമായിരുന്നില്ല. അതിനെ അത്രക്കു ഗൗരവത്തില്‍ മാത്രമേ ഞാനെടുത്തിരുന്നുള്ളു. എനിക്കും ഒരു കാമുകിയുണ്ടെന്ന്‌ പത്തു പേരോടു പറയണമല്ലോ!

     ഒരു ദിവസം എന്തിനോ ആ കുട്ടിയുമായി പിണങ്ങി. പിറ്റേന്ന്‌ ഞാന്‍ ബൂത്തില്‍ ചെല്ലുമ്പോള്‍ അവള്‍ അകത്തെ മുറിയില്‍ കയറി ഒളിച്ചിരുന്നു. എന്നിട്ട്‌ ടേപ്പ്‌ റിക്കോഡറില്‍ പാട്ടിട്ടു.
"എന്നോടെന്തിനീ പിണക്കം, എന്തിനാണെന്നോടീ പരിഭവം...."
    ഒരു ദിവസം ബൂത്തുടമയുടെ ഇടപെടീല്‍ ഉണ്ടായപ്പോള്‍ ഇനിയും ആ ബന്ധം മുന്നോട്ടുപോയാല്‍ പ്രശ്‌നമാകുമെന്നു തോന്നി അവസാനിപ്പിച്ചു. പെണ്‍കുട്ടിയോടു 'എനിക്കു നിന്നോടു പ്രണയമാണെന്നു പറയുന്നെല്ലാരും' എന്നു പറയാതിരുന്നതെത്ര ഭാഗ്യം!

     പിന്നീട്‌ ജോലിയിലിരിക്കെയാണ്‌ മറ്റൊരു കഥാപാത്രത്തെ കൂട്ടുകിട്ടുന്നത്‌. എല്ലാം യാദൃശ്ചികമായിരുന്നു. സംഭവങ്ങളത്രയും കുറിക്കാന്‍ സ്ഥലം പോര. ഞങ്ങളൊന്നിച്ച്‌ ദിവസവും രാവിലെയും വൈകിട്ടും നഗരമധ്യത്തിലൂടെ ഒരു കിലോമീറ്ററോളം വര്‍ത്താനം പറഞ്ഞ്‌ നടക്കും. ഓഫിസില്‍ നിന്നു കക്ഷിയെ ബസ്‌ സ്റ്റാന്‍ഡില്‍ കൊണ്ടുപോയി വിടും. ഇടുക്കിജില്ലയിലെ, പരിഷ്‌കാരമത്രക്കങ്ങെത്താത്ത പട്ടണത്തെയും അവിടുത്ത ആളുകളേയും സംബന്ധിച്ച്‌, കണ്ടാല്‍ മോശമല്ലാത്തൊരു പെണ്ണ്‌ ഒരു യുവാവിനൊപ്പം സ്ഥിരമായി നടക്കുന്നതുകണ്ടാല്‍ എട്ടൊമ്പതു വര്‍ഷം മുമ്പ്‌, പലതും തോന്നുമായിരുന്നു. (ഇപ്പോള്‍ ഈ തിരുവനന്തപുരത്ത്‌ അത്തരം കാഴ്‌ചകള്‍ കാണുമ്പോള്‍ നേരത്തേ ജനിച്ചുപോയതോര്‍ത്ത്‌ സ്വയം ശപിക്കാറുണ്ട്‌ ഞാന്‍). പോരാത്തതിന്‌ പ്രമുഖമായൊരു പത്രത്തിന്റെ റിപ്പോര്‍ട്ടര്‍ കൂടിയാണല്ലോ ഞാന്‍!
ഒടുവില്‍ ആ കുട്ടിയേയും മിടുക്കനാരോ കെട്ടിക്കൊണ്ടുപോയി.

    ഓരോരോ കാലത്തും മനസ്സില്‍ കുടിയേറിയ ആ കുട്ടികളൊക്കെ ഇപ്പോള്‍ എവിടെയായിരിക്കും? അവരെയൊക്കെ വിവാഹം കഴിച്ച ഭാഗ്യവന്‍മാര്‍ ആരായിരിക്കും? ഇനിയെവിടെയെങ്കിലും വച്ച്‌ അവരെ കണ്ടുമുട്ടിയാല്‍ പരസ്‌പരം തിരിച്ചറിയമോ? അറിയില്ല.

    മനസ്സിന്റെ കോണുകളില്‍ ഇഷ്‌ടപ്പെട്ടിറങ്ങിപ്പോയവര്‍ക്കെല്ലാം മീതേയാണ്‌ ഞാന്‍ അവസാനം ഇഷ്‌ടപ്പെട്ട പെണ്‍കുട്ടിയുടെ ജീവനുള്ള രൂപമെന്ന്‌ ഇപ്പോഴറിയുന്നു, എന്റെ ഭാര്യയുടെ.
                                                    * * * * *
പിറ്റേന്ന്‌ പുതിയ വിശേഷവുമായിട്ടാണ്‌ ഭാര്യ വന്നത്‌.
"ഞാന്‍ പറഞ്ഞില്ലേ, നിങ്ങളുടെ തനി സ്വഭാവമാണിവനെന്ന്‌?"
"എന്താ മോന്‍ പുതിയ പണി വല്ലതുമൊപ്പിച്ചോ?"
"അവന്‍ ഡാന്‍സിനു ചേരാന്‍ തീരുമാനിച്ചെന്ന്‌. "
"അതെന്താ, ചേരുന്നില്ലെന്നു പറഞ്ഞിട്ട്‌?"
"അനാര്‍ക്കലി വന്നിട്ടുണ്ടത്രെ. അവള്‍ക്കു ഡാന്‍സിനു ചേരണമെന്ന്‌. ജോടിയാകാന്‍ ടീച്ചര്‍ അവനെയാണ്‌ സെലക്‌ടുചെയ്‌തത്‌."
"അപ്പോള്‍ പെണ്‍കുട്ടികളുടെ കയ്യില്‍ പിടിച്ചു ഡാന്‍സു ചെയ്യാന്‍ അവനില്ലെന്നു പറഞ്ഞിട്ടോ?"
"എന്നാലും അനാര്‍ക്കലിയാകുമ്പോള്‍ പറ്റില്ലെന്നു പറയുന്നതെങ്ങിനെ!?"
അഞ്ചര വയസുകാരന്‍ മകന്‍ പുഴുപ്പല്ലുകാട്ടിച്ചിരിച്ച്‌ അകത്തേക്കോടിപ്പോയി.

(അനാര്‍ക്കലി എന്ന പേരല്ല ആ പെണ്‍കുട്ടിയുടേയത്‌. ഇപ്പോഴേ ഒരപകടം വരുത്തിവയ്‌ക്കേണ്ടെന്നു കരുതി മാറ്റിയതാണ്‌.)



Powered By Blogger

FEEDJIT Live Traffic Feed