Saturday, July 21, 2007

എഴുത്തുകാരേ ഇതിലേ ഇതിലേ...

ചുരുക്കം ചിലരുടെ എതിര്‍പ്പുണ്ടായെങ്കിലും എന്റെ ഉദ്യമത്തിന്‌ കൂടുതല്‍പേരുടെ പിന്തുണ ഉണ്ടെന്ന്‌ എന്റെ ജിമെയില്‍ ഐഡിയിലേകക്‌ു വന്ന മെയിലുകള്‍ തെളിയിക്കുന്നു.
ഏവൂരാന്‍ ഉള്‍പ്പെടെയുള്ള ബ്ലോഗ്‌ തമ്പുരാക്കന്‍മാര്‍ പകര്‍പ്പവകാശക്കത്തി കാട്ടി പേടിപ്പിച്ചപ്പോള്‍ ഞാനൊന്നു ഭയന്നതാണ്‌. എന്തായാലും കൃതികള്‍ അച്ചടിക്കാന്‍ അനുമതി നല്‍കിയവര്‍ നിരവധിയാണ്‌. ചിലര്‍ ലിങ്കു തന്നപ്പോള്‍ ചിലര്‍ ബ്ലോഗിന്റെ വിലാസം നല്‍കി മാറ്റര്‍ എടുക്കാന്‍ അനുവാദം തരികയായിരുന്നു. ആയതിനാല്‍ പല ബ്ലോഗര്‍മാരും തങ്ങളുടെ സൃഷ്ടികള്‍ അച്ചടിക്കപ്പെട്ടുകാണാന്‍ ആഗ്രഹിക്കുന്നുണ്ടെന്നുറപ്പായി.
എല്ലാവര്‍ക്കും വിശാലമനസ്‌കനു ലഭിച്ച ഭാഗ്യം കിട്ടിയെന്നു വരില്ലല്ലോ. ആയതിനാല്‍ അത്തരം മികച്ച എഴുത്തുകാരെ കണ്ടെത്താനും അവരില്‍ നിന്ന്‌ സൃഷ്ടികള്‍ അച്ചടിക്കാനുള്ള അനുവാദം വാങ്ങിത്താരാനും ഏവൂരാന്‍ ഉള്‍പ്പെടെയുള്ള ബ്ലോഗിലെ സ്ഥിരം ക്ഷണിതാക്കള്‍കൂടി സഹകരിക്കണമെന്ന്‌ താഴ്‌മയോടെ അപേക്ഷിക്കുന്നു.
എന്ന്‌
പകര്‍പ്പവകാശനിയമവിധേയന്‍
നിങ്ങളുടെ
സഹപത്രാധിപര്‍...

Thursday, July 19, 2007

ബ്ലോഗര്‍മാര്‍ക്ക്‌ അച്ചടിമാധ്യമത്തിലേക്കു സ്വാഗതം

പ്രിയ ബൂലോഗ ബ്ലോഗര്‍മാരെ,
തിരുവനന്തപുരത്തു നിന്നിറങ്ങുന്ന ഒരു രാഷ്ട്രീയ സാമൂഹ്യ വാരികയുടെ പ്രധാന സഹ പത്രാധിപരായി ഞാന്‍ ജോലിക്കു കയറിയിട്ടുണ്ട്‌. മികച്ച രചനകള്‍ ഈ വാരികയിലേക്കു കണ്ടെത്താനുള്ള യജ്ഞത്തിലാണു ഞാന്‍. മികച്ച രചനകളെല്ലാം ബ്ലോഗുകളിലേക്ക്‌ അപഹരിക്ക്‌പ്പെടുന്നതാണ്‌ ഇന്ന്‌ അച്ചടി മാധ്യമങ്ങള്‍ക്ക്‌ ഇതു കിട്ടാതാകുന്നതിന്റെ പ്രധാനകാരണമെന്ന്‌ ഞാന്‍ മനസ്സിലാക്കുന്നു.
ആയതിനാല്‍, പ്രിയ ബ്ലോഗര്‍മാരെ ഞാന്‍ അച്ചടി മാധ്യമത്തിലേക്കു സ്വാഗതം ചെയ്യുന്നു. ബ്ലോഗുകളില്‍ വരുന്ന മികച്ച രചനകള്‍ ഞാന്‍ പ്രസിദ്ധീകരിക്കാം. പക്ഷേ പല ബ്ലോഗര്‍മാരുടേയും യഥാര്‍ഥ പേര്‌ ലഭ്യമാകുന്നില്ലെന്നൊരു പ്രതിസന്ധിയുണ്ട്‌. ആയതിനാല്‍ ബ്ലോഗിലെ രചനകള്‍ എന്നു കാണിച്ച്‌ ഒരു പംക്തിയാണ്‌ ആദ്യം വിഭാവനം ചെയ്യുന്നത്‌.
തനിമലയാളം തിരഞ്ഞ്‌ കണ്ടെത്തുന്ന രചനകള്‍ പ്രസിദ്ധീകരിക്കാനുദ്ദേശിക്കുന്ന വിവരം ഞാന്‍ ഒരു കമന്‌റിലൂടെ അറിയിക്കും. കമന്‌റിലൂടെയോ എന്റെ ജിമെയില്‍ വിലസത്തിലോ മറുപടി നല്‍കാം. സ്വന്തം പേര്‌ വരണമെന്ന്‌ ആഗ്രഹമുള്ളവര്‍ പേര്‌, ബ്ലോഗ്‌ പേര്‌ എന്നിവ മെയില്‍ ചെയ്‌തു തന്നാല്‍ മതി. പ്രസിദ്ധീകരണവുമായി ബന്ധപ്പെട്ട്‌ നിങ്ങള്‍ക്കുള്ള അഭിപ്രായങ്ങളും എന്നെ അറിയിക്കാം. ബ്ലോഗില്‍ ഞാന്‍ നിങ്ങളുടെ മാറ്റര്‍ കാണുന്നില്ലെന്ന്‌ സംശയമുണ്ടെങ്കില്‍ പ്രസ്‌തുത മാറ്ററിലേക്ക്‌ ഒരു ലിങ്ക്‌ മെയിലില്‍ തന്നാല്‍ മതി.
നാം തമ്മിലുള്ള എല്ലാ കമ്യൂണിക്കേഷനുകളും കമന്റ്‌ അല്ലെങ്കില്‍ മെയില്‍ വഴി മാത്രമായിരിക്കുമെന്ന്‌ പ്രത്യേകം ശ്രദ്ധിക്കുക. മലയാള ഭാഷയിലെ ഈ ബ്ലോഗ്‌ അധിഷ്‌ഠിത പ്രഥമ സംരംഭത്തിന്‌ എല്ലാവരുടേയും പിന്തുണ അഭ്യര്‍ഥിക്കുന്നു, ഒപ്പം വിലപ്പെട്ട നിര്‍ദ്ദേശങ്ങളും. അഞ്ചല്‍കാരന്റെ ഫല്‍ഗൂന്‌ വീണുകിട്ടിയ മഹാഭാഗ്യം ആദ്യ രചനയായി ഞാന്‍ സ്വീകരിക്കുന്നു. അ്‌ഞ്ചാല്‍കാരന്‍ ഉള്‍പ്പെടെ ആര്‍ക്കെങ്കിലും എതിര്‍പ്പുണ്ടെങ്കില്‍ ഉടന്‍ അ്‌റിയിക്കുക.എന്റെ ജിമെയില്‍ വിലാസം
tcrajeshin@gmail.com

എന്റെ ബ്ലോഗുകള്‍
http://www.vakrabuddhi.blogspot.com/
http://www.aksharappottan.blogspot.com/
http://www.thakitimuthan.blogspot.com/
http://www.kadambary.blogspot.com/

Tuesday, July 17, 2007

വേതാളകഥകള്‍- ആധുനികാനന്തരം

ആധുനികാനന്തരം വേതാളം പരഞ്ഞ കഥകള്‍ക്ക്‌ ഒരു പ്രത്യേകതയുണ്ട്‌. തനിക്കുതന്നെ നാണക്കേടുണ്ടാക്കുന്ന മറ്റുചില വേതാളജന്‍മങ്ങളുടെ കഥകളായിരുന്നു ഈ വേതാളത്തിനു പറയാനുണ്ടായിരുന്നത്‌. നല്ലവനായ രാജാവിനെ ചതിയില്‍പെടുത്താന്‍ തുനിഞ്ഞ്‌ നാലുപാടും നിന്ന്‌ ആക്രമിക്കുന്ന അഭിനവവേതാളങ്ങളുടെ കഥകളെന്നു വേണമെങ്കില്‍ പറയാം. അതില്‍ രണ്ടെണ്ണം മാത്രം സാമ്പിളിനു താഴെക്കൊടുക്കുന്നു.

വേതാളം കഥ പറഞ്ഞുതുടങ്ങി:
പ്രിയപ്പെട്ട രാജാവേ, ഓരോ കഥയുടെയും ഒടുക്കം ഞാനൊരു ചോദ്യം ചോദിക്കും. അതിനു ശരിയായ ഉത്തരം പറഞ്ഞില്ലെങ്കില്‍ എനിക്കുകുഴപ്പമൊന്നുമില്ല. ഉത്തരം കണ്ടെത്തേണ്ട ബാധ്യത താങ്കള്‍ക്കു മാത്രമായിരിക്കും!
കഥ ഒന്ന്‌ഒന്നര വ്യാഴവട്ടം മുമ്പാണ്‌. മൂന്നാര്‍ ഒരു ടൂറിസ്റ്റു കേന്ദ്രം മാത്രമായി നിലനില്‍ക്കുന്ന കാലം. അന്ന്‌ മൂന്നാറിന്‌ കിഴക്കുള്ള കൊട്ടക്കാമ്പൂരില്‍ മാത്രമായിരുന്നില്ല കഞ്ചാവു കൃഷി. ഇടുക്കി ജില്ലയുടെ പല ഭാഗങ്ങളിലും ചെറുതും വലുതുമായ നിരവധി കഞ്ചാവു കര്‍ഷകര്‍ ഉണ്ടായിരുന്നു.കുരുമുളകും ഏലവും തേയിലയും റിസോര്‍ട്ടും വരുമാനമാര്‍ഗമായ കൃഷികളാകുന്നതിനു മുമ്പ്‌ ഇടുക്കിയുടെ സാമ്പത്തിക നട്ടെല്ല്‌ കഞ്ചാവ്‌ ആയിരുന്നെന്നതാണു സത്യം. ഇന്ന്‌ ഇടുക്കിയില്‍ റിസോര്‍ട്ടു കൃഷിയാണ്‌ ഇടിച്ചു നിരത്തുന്നതെങ്കില്‍ അന്ന്‌ കഞ്ചാവ്‌ വെട്ടിനിരത്തിലിനായിരുന്നു പ്രാധാന്യം. കോടികള്‍ പോക്കറ്റില്‍ വീഴുന്ന ഇടപാടായിരുന്നതിനാല്‍ പൊലീസും എക്‌സൈസും എല്ലാം കഞ്ചാവുകര്‍ഷകരെ തൊടാന്‍ മടിക്കുന്ന കാലം. അന്ന്‌ (ഇന്നും) കഞ്ചാവു റെയ്‌ഡുകളെപ്പറ്റി പ്രചരിച്ചിരുന്ന ഒരു കഥയുണ്ടായിരുന്നു. വന്‍കിട തോട്ടങ്ങള്‍ക്കു വെളിയില്‍ കൃഷിക്കാര്‍ ചില ഡെമോ തോട്ടങ്ങള്‍ നിര്‍മിക്കും. അധികം ഗുണമേന്‍മയില്ലാത്ത, വളം ചെയ്‌ത്‌ പുഷ്‌ടിപ്പെടുത്താത്ത മുരടിച്ച കഞ്ചാവു ചെടികളായിരിക്കും ഇവിടെ ഉണ്ടാകുക. റെയ്‌ഡിനെത്തുന്ന ഉദ്യോഗസ്ഥര്‍ ഒരു ഉടമ്പടിയുടെ പുറത്ത്‌ ഈ തോട്ടങ്ങളില്‍ വാക്കത്തി വീഴ്‌ത്തും.
അങ്ങിനെ കഞ്ചാവു കൃഷിയും വെട്ടിനിരത്തലും നിര്‍ബാധം തുടരുമ്പോഴാണ്‌ പൈനാവിലെ കാട്ടിനുള്ളില്‍ സ്ഥിതിചെയ്യുന്ന ജില്ലാ ഭരണസിരാകേന്ദ്രത്തിലേക്ക്‌ ചുറുചുറുക്കുള്ള ഒരു ചെറുപ്പക്കാരന്‍ കാക്കിക്കുപ്പായം ധരിച്ചെത്തുന്നത്‌. അന്നും ഇന്നത്തെപോലെ കഞ്ചാവിനൊപ്പം വിവാദങ്ങള്‍ക്കും വളക്കൂറുള്ള മണ്ണായിരുന്നു ഇടുക്കി. ഇടുക്കിക്കാര്‍ ഇന്നത്തെപോലെ വളരെ സെന്‍സിറ്റീവായിരുന്നു അന്നും. (സെന്‍സിറ്റീവായതിനാലാണല്ലോ അവര്‍ മൂന്നാര്‍ ഇടിച്ചു നിരത്തിലിനെതിരേ പരസ്യമായി രംഗത്തുവരാന്‍ ധൈര്യം കാണിച്ചത്‌). ഇടുക്കിക്കാരുടെ മനശ്ശാസ്‌ത്രമറിഞ്ഞ ചെറുപ്പക്കാരന്‍ പോലീസ്‌ മേധാവി ജനങ്ങളിലേക്ക്‌ ഇറങ്ങിച്ചെന്നു. മുഖ്യകലാപരിപാടി കഞ്ചാവു വേട്ടയായിരുന്നു. വെട്ടിനരത്തപ്പെട്ട തോട്ടങ്ങള്‍ പലതും ഉന്നതങ്ങളില്‍ സ്വാധീനമുള്ളവരുടേതെന്നു പ്രചരിപ്പിക്കപ്പെട്ടു. ഇന്നത്തെപോലെ മുക്കിനു മുക്കിന്‌ പ്രാദേശികപത്രബ്യൂറോകള്‍ അന്നുണ്ടായിരുന്നില്ല. തൊടുപുഴയിലും പൈനാവിലുമൊക്കെ പ്രവര്‍ത്തിച്ചിരുന്ന പത്രബ്യൂറോകളിലുള്ള മാധ്യമത്തമ്പുരാക്കന്‍മാര്‍ പൊലീസ്‌ മേധാവിക്കു വേണ്ടത്ര പിന്തുണ നല്‍കി. വെട്ടിവെട്ടി കഞ്ചാവു തോട്ടങ്ങള്‍ക്കു വംശനാശം വന്നുതുടങ്ങിയെന്ന്‌ ഇടുക്കിക്കാര്‍ സത്യമായും വിശ്വസിച്ചു.
അങ്ങിനിരിക്കെ ദാ വരുന്നു മേധാവിക്കിട്ടു തട്ട്‌. പിന്നെയായിരുന്നു പുകില്‌. ഇടുക്കിയില്‍ നിന്നു സ്ഥലം മാറ്റപ്പെട്ട സത്യസന്ധനായ ഉദ്യോഗസ്ഥനുവേണ്ടി നാടുനീളെ പോസ്‌റ്ററുകള്‍ പതിഞ്ഞു. വിവിധ സംഘടനകള്‍ രംഗത്തു വന്നു. പത്രങ്ങള്‍ ആവശ്യത്തിലധികം സ്ഥലം നീക്കിവച്ചു. എനിതനേറെപ്പറയുന്നു, കഞ്ചാവുവേട്ടയിലൂടെ കിട്ടിയതിലുമധികം പ്രശസ്‌തി സ്ഥലംമാറ്റ നടപടിക്കെതിരായ ജനവികാരത്തിലൂടെ അദ്ദേഹം നേടിയെടുത്തു. പക്ഷേ നാട്ടാരുടെ കണ്ണിലുണ്ണിക്കു സ്ഥലംമാറ്റത്തില്‍ നിന്നു രക്ഷപ്പെടാനായില്ല.
സംഗീതത്തെ ജീവനുതുല്യം സ്‌നേഹിക്കുന്ന ഇദ്ദേഹം ഇതിനിടയില്‍ ചില പഴയ ഈണങ്ങളെ പൊളിച്ചെഴുതി സിനിമയില്‍ പ്രതിഷ്‌ഠിക്കുകയും ചെയ്‌തു. കഞ്ചാവു വേട്ട മാത്രമല്ല, സംഗീതവേട്ടയും അത്യാവശ്യം തന്റെ കുപ്പായത്തിനിണങ്ങുന്നതാണെന്ന്‌ അദ്ദേഹം തെളിയിച്ചു. ഈണം മാറ്റി പാട്ടിനെ കൊന്നത്‌ അധികമാര്‍ക്കും സുഖിക്കാതെവന്നതിനാല്‍ ആ കച്ചവടം അധികനാള്‍ തുടരാന്‍ കക്ഷിക്കായില്ല. സര്‍ക്കാര്‍ ഭരമേല്‍പിക്കുന്ന ജോലിക്കിടയില്‍ മറ്റു ചില അനാമത്തു പണികളില്‍ ഏര്‍പ്പെടുന്നവര്‍ക്ക്‌ ആവശ്യത്തിനു പബ്‌ളിസിറ്റി കിട്ടിത്തുടങ്ങുന്ന കാലമായിരുന്നല്ലോ അത്‌. കഞ്ചാവു വേട്ടയിലൂടെ കിട്ടിയ പബ്ലിസിറ്റിക്കു പിന്നാലെ വന്നുചേര്‍ന്ന ഈ നക്ഷത്രം കൂടി തന്റെ സിവില്‍ ഡ്രസ്സിന്റെ കോളറില്‍ ഇദ്ദേഹം ഫെവിക്കോള്‍ വച്ച്‌ ഒട്ടിച്ചു ചേര്‍ത്തു.
പിന്നെയും പ്രതീക്ഷിക്കാത്ത പലയിടത്തും ജനങ്ങള്‍ ഈ പേരുകേട്ടു. തങ്ങളുടെ നാട്ടില്‍ നിന്നു സ്ഥലം മാറിപ്പോയ നല്ലവരായി ഉദ്യോഗസ്ഥര്‍ പുറത്തു പേരെടുക്കുന്നത്‌ ഇടുക്കിക്കാര്‍ക്ക്‌ ഇഷ്‌ടമാണ്‌. ഇവര്‍ കാര്യമായി ഉപദേശിച്ചാല്‍ ഇടുക്കിയിലെ ജനങ്ങള്‍ അനുസരിക്കാറുമുണ്ട്‌. പക്ഷേ കഞ്ചാവു കൃഷി നിര്‍ത്തണമെന്ന്‌ ഈ പൊലീസ്‌ മേധാവി ഉപദേശിക്കാതിരുന്നതിനാലാവാം അതിനു കാര്യമായ കുറവുണ്ടായില്ല. പക്ഷേ ഈ മേധാവിയുടെ ഒരു ഉപദേശം ജനം കേട്ടില്ലെന്നു നടിച്ചു. കാക്കിക്കുപ്പായമിട്ട്‌ വ്യാജ സി.ഡികള്‍ക്കെതിരേ നടത്തിയ പ്രചരണമായിരുന്നു അത്‌. എയ്‌ഡ്‌സിനെതിരേ സുരേഷ്‌ഗോപി ബോധവല്‍ക്കരണം തുടങ്ങിയതും വൈകിട്ടത്തെ പരിപാടിക്കുകൂടാന്‍ മോഹന്‍ലാല്‍ ജനങ്ങളെ ക്ഷണിച്ചു തുടങ്ങിയതും ഒക്കെ ഇദ്ദേഹത്തിന്റെ പരസ്യവേലകളുടെ അനുകരണമായിരുന്നെന്ന്‌ ആക്ഷേപമുയരുകയും ചെയ്‌തു. പക്ഷേ വ്യാജ സി.ഡി.മാത്രം നിലച്ചില്ല. അപ്പോള്‍പിന്നെ പഴയ കഞ്ചാവു വേട്ടപോലെ വ്യാജ സി.ഡികളെ വേട്ടയാടാന്‍ ഇദ്ദേഹം ഇറങ്ങിത്തിരിക്കുമെന്ന്‌ ജനം ന്യായമായും വിശ്വസിച്ചു. പക്ഷേ അതുണ്ടായില്ല. എന്നു മാത്രമല്ല. വ്യജ സി.ഡി. വേട്ടക്കിറങ്ങിയ മീശവച്ച, അധികം ചിരിക്കാത്ത കാക്കിക്കുപ്പായക്കാരന്‍ കേറിയങ്ങുമേഞ്ഞത്‌ സുസ്‌മേരവദനനായ ഈ ഉദ്യോഗസ്ഥന്റെ സത്യസന്ധതക്കു മേലേയായിരുന്നു. പിന്നെ ജനം കണ്ടതും കേട്ടതും മറ്റൊരു സിനിമാക്കഥ.
ഭാര്യയുടെ പേരില്‍ പടുത്തുയര്‍ത്തിയ സംഗീതോല്‍പാദനവിപണനകേന്ദ്രം നിറയെ വ്യജന്‍മാരായിരുന്നത്രെ. വെട്ടിനിരത്തിയ കഞ്ചാവുചെടികള്‍ വീട്ടില്‍കൊണ്ടുപോയി സൂക്ഷിക്കുന്നെന്നു കേട്ടപോലൊരു അടിയായി ജനത്തിനത്‌.
ഇതിനിടയില്‍ മൂന്നാറിനടുത്ത്‌ ചിന്നക്കനാലില്‍, കൃത്യമായി പറഞ്ഞാല്‍ സൂര്യനെല്ലിക്കു പോകുന്ന റോഡില്‍ ഇദ്ദേഹത്തിന്റെ സഹോദരന്റെ ഉടമസ്ഥതയില്‍ ഒരു കോട്ട കെട്ടി. തകര്‍ക്കാന്‍ പറ്റാത്ത വിശ്വാസമാണല്ലോ ഇതിന്റെയൊക്കെ കൈമുതല്‍. മൂന്നാര്‍ കോട്ടക്കു പിന്നിലെ ഫണ്ടിങ്ങിനെപ്പറ്റിയൊക്കെ അന്നേ സംശയമുണ്ടായിരുന്നെങ്കിലും എല്ലാരും അത്‌ മനസ്സിലൊളിപ്പിച്ചു. സത്യസന്ധനായ കഞ്ചാവുവേട്ടക്കാരനു നേരേ അത്തരമൊരു ആരോപണം ഉന്നയിക്കാനാകുമോ.പക്ഷേ ജനത്തിന്റെ മനസ്സിലിരുപ്പ്‌ തെറ്റിയില്ല. മീശക്കാരന്‍ കാക്കിക്കുപ്പായക്കാരന്‍ കേറി നിരങ്ങിയിറങ്ങിക്കഴിഞ്ഞപ്പോള്‍ സംശയങ്ങളില്‍ പലതിനും സാധൂകരണമായി. ഒടുക്കം വിജിലന്‍സുകൂടി പറഞ്ഞു, ഇതു മുഴുവന്‍ കള്ളപ്പണമാണ്‌. വരുമാനത്തില്‍ കവിഞ്ഞ സ്വത്ത്‌ കണ്ടെത്തിയിട്ടുണ്ട്‌..
ഇതൊക്കെ ഒന്നോ രണ്ടോ വര്‍ഷം കൊണ്ട്‌. ഉണ്ടാക്കിയതാണെന്നതു മാത്രം വിജിലന്‍സ്‌ പറഞ്ഞത്‌ അത്രക്കങ്ങ്‌ ദഹിച്ചിട്ടില്ല. പഴയ ചടയന്‍ കഞ്ചാവിന്റെ മണം ഈ പണത്തില്‍ നിന്നുയരുന്നുണ്ടോ എന്ന്‌ അവര്‍ക്കു മാത്രമല്ല ഈ വേതാളത്തിനും സംശയമുണ്ട്‌. ഇനി പറ രാജാവേ ഈ കഥയിലെ കഥാപാത്രത്തിന്‌ ആരുമായെങ്കിലും സാമ്യമുണ്ടോ. ഉണ്ടെങ്കില്‍ അതിന്‌ വേതാളം ഉത്തരവാദിയല്ല.

രാജാവിന്റെ മറുപടി വരും മുമ്പ്‌ വേതാളം രണ്ടാം കഥ തുടങ്ങി.
ദല്‍ഹിയിലും ഹരിദ്വാറിലുമെല്ലാം ചരസ്സടിച്ചു നടന്ന ഒരു എഴുത്തുകാരനുണ്ടായിരുന്നു. ആധുനികതയില്‍ കഞ്ചാവുപുകച്ചയാളാണു കക്ഷി. വെള്ളിയാങ്കല്ലിലെ തുമ്പികളുടെ കൂട്ടുകാരന്‍. ആ അക്ഷരസംയുക്തങ്ങള്‍ വായിച്ച്‌ മുടിവളര്‍ത്തിയവര്‍ എത്ര? സ്‌ത്രീനഗ്നത കാണാന്‍ മോഹം മൂത്ത്‌ അമ്മായിയുടെ വസ്‌ത്രം ഉയര്‍ത്തിനോക്കുന്ന അപ്പുവിനെ വായിച്ച്‌ എത്ര യുവാക്കള്‍ നെടുവീര്‍പ്പിട്ടു! രോമവും ലിംഗവുമുള്ള പുരുഷനെയാണ്‌ തനിക്കിഷ്‌ടമെന്നു ഹിപ്പിക്കാരനായ സഹോദരനോടു തുറന്നടിച്ച സഹോദരിയെ വായിച്ച്‌ എത്രപേര്‍ അന്തം വിട്ടു! അല്‍ഫോന്‍സച്ചനും രമേശനുമൊക്കെ ദീര്‍ഘനിശ്വാസങ്ങളായും ഉറക്കം നഷ്‌ടപ്പെടുത്തുന്ന സ്വപ്‌നങ്ങളായും അനുവാചകന്റെ മനസ്സിലൂടെ എത്രകാലം അലഞ്ഞു, ഇന്നും അലയുന്നു!
ഇതിനിടയില്‍ മാഹിയില്‍ നിന്ന്‌ ഡല്‍ഹി വഴി തൃശൂരു വന്നിറങ്ങിയതും പോരാ ആവശ്യമില്ലാത്ത പണി ചെയ്‌ത്‌ ഉള്ള പേരു കൂടി കളയേണ്ട വല്ല കാര്യവുമുണ്ടോ ഇദ്ദേഹത്തിന്‌. വെറും അത്തപ്പാടികളായ നിരവധി യുവാക്കളുടെ ജന്‍മം അസ്‌തിത്വ വേദന സൃഷ്‌ടിച്ച്‌ നശിപ്പിച്ചിട്ടുണ്ട്‌ ഇദ്ദേഹമെന്ന കാര്യം സമ്മതിച്ചാലും ഇല്ലെങ്കിലും സത്യം തന്നെയാണ്‌. ആ മാന്യദേഹത്തിന്‌ അക്കാദമി ഭാരവാഹിസ്ഥാനം നല്‍കിയതിനേയും സന്തോഷത്തോടെയേ കാണാനാകൂ. കാരണം എഴുത്തു നിര്‍ത്തി വീട്ടിലിരിക്കേണ്ട പ്രായത്തിന്‌, ഒറ്റവാക്കില്‍ പറഞ്ഞാല്‍ സാഹിത്യത്തിലെ പെന്‍ഷന്‍കാലം, സൂചന നല്‍കുന്ന ഒന്നാണല്ലോ ഇത്‌. അക്കാദമി വക അവാര്‍ഡും വിളമ്പി, വല്ലപ്പോഴുമൊക്കെ സാഹിത്യ സാംസ്‌കാരിക നായന്‍മാരുടെ സംയുക്തപ്രസ്‌താവനയില്‍ ഒരൊപ്പും പോടി കഴിഞ്ഞു കൂടിയാല്‍ പോരായിരുന്നോ ഇദ്ദേഹത്തിന്‌?
മതി! പക്ഷേ എഴുതാനുള്ള ആ വേദന അസഹ്യമായാല്‍ സഹിക്കാന്‍ പറ്റുമോ? ആരും എഴുതിപ്പോകും! പിന്നെ എന്തു ചവറെഴുതിയാലും പ്രസിദ്ധീകരിക്കാനും അതു വാങ്ങി വായിക്കാനും ആളുണ്ടാകുമെന്നും ഇവര്‍ക്കറിയാം. വായിച്ചിട്ട്‌ വായനക്കാരന്‍ പറയുന്ന തെറി എഴുതിയവനോ പ്രസിദ്ധീകരിച്ചവനോ കേള്‍ക്കേണ്ടതില്ലല്ലോ! അങ്ങിനെ അദ്ദേഹത്തിന്റെ കഥ സിണ്ടിക്കേറ്റ്‌ പത്രത്തിന്റെ വാരികയില്‍തന്നെ വന്നു. കഥ ദിനോസറുകളുടെ കാലം. ഹൊ, ജുറാസിക്‌ പാര്‍ക്കിന്റെ അടുത്തഭാഗം വല്ലതുമാകും കഥയെന്നു കരുതി വായനക്കാരന്‍ ആര്‍ത്തിയോടെ വാങ്ങി വായിച്ചു. ഇതിലും എത്രയോ മികച്ചതായിരുന്നു രാജന്‍ കൈലാസിന്റെ ബുള്‍ഡോസറുകളുടെ വഴി എന്ന പഴയ കവിതയെന്ന്‌ വായനക്കാരനു സ്വാഭികമായും തോന്നി.
കാലികമല്ലാത്തതായി കഥയിലുണ്ടായിരുന്ന ഏക വസ്‌തു ദിനോസറായിരുന്നു. എന്തിനു ദിനോസറിനെ പ്രതിഷ്‌ഠിച്ചു? അത്‌ ബുള്‍ഡോസറാണെന്നു നേരിട്ടങ്ങു പറഞ്ഞിരുന്നെങ്കില്‍ ആരും കേസുകൊടുക്കാനൊന്നും പോകുകയില്ലായിരുന്നല്ലോ എന്നൊക്കെ വായനക്കാരനു തോന്നി. അങ്ങിനിരിക്കെ എഴുതിയ ആള്‍ക്കൊരു സംശയം. തന്റെ കഥ വായനക്കാര്‍ക്കു മനസ്സിലായിക്കാണില്ലേ. മനസ്സിലാകായ്‌മയാണല്ലോ ഇപ്പോഴത്തെ ഒരു സ്റ്റൈല്‍! എന്നാപ്പിന്നെ അതങ്ങു പരിഹരിക്കാമെന്നു കരുതി ഒരു പ്രസ്‌താവനയങ്ങുകൊടുത്തു. ദിനോസര്‍ എന്നതു കൊണ്ടുദ്ദേശിച്ചത്‌ ബുള്‍ഡോസറുകളെയാണ്‌. സംഭവം നടക്കുന്നത്‌ മൂന്നാറിന്റെ പശ്ചാത്തലത്തിലാണ്‌. കഥയിലെ മുഖ്യ കഥാപാത്രം സാക്ഷാല്‍ മുഖ്യ മന്ത്രിതന്നെയാണ്‌.
അതായത്‌ മറ്റൊരോ തുടങ്ങിവച്ച ദിനോസര്‍ ദൗത്യം കേട്ടറിഞ്ഞെത്തിയ ഗോവിന്ദമ്മാമന്‍ ദിനോസറിനെ നയിക്കാന്‍ തുടങ്ങുന്നതും പിന്നെ സ്വന്തം വീടുതന്നെ ദിനോസറിനെകൊണ്ട്‌ ഇടിച്ചു നിരത്തുന്നതുമാണ്‌ കഥ.
നാടുനീളെ സാഹിത്യ സാംസ്‌കാരികപ്രവര്‍ത്തര്‍ കേരള മുഖ്യമന്ത്രിക്ക്‌ മൂന്നാര്‍ ദൗത്യത്തിനു പിന്തുണ നല്‍കുമ്പോള്‍ ഇത്ര പിന്തിരിപ്പനായി കഥ എഴുതാന്‍ ഇദ്ദേഹത്തിനല്ലാതെ മറ്റാര്‍ക്കു സാധിക്കും. രാജാവേ? വേതാളത്തിന്റെ ചോദ്യമിതാണ്‌. ഈ വൃദ്ധസാഹിത്യകേസരിയെ ഈ കഥയെഴുതാന്‍ പ്രേരിപ്പിച്ച ചേതോവികാരം മൂന്നാര്‍ ദൗത്യത്തിന്റെ പിന്നിലെ പബ്ലിസിറ്റിയോ അതോ മറ്റു വല്ല ഉദ്ദേശ്യവുമാണോ? ഉത്തരം പറയും മുമ്പ്‌ ഒരു വ്യവസ്ഥയുണ്ട്‌. സാഹിത്യ അക്കാദമി പ്രസിഡന്റു സ്ഥാനം കിട്ടിയതിന്റെ ഉപകാരസ്‌മരണയാണ്‌ ഈ കഥയെന്നു മാത്രം പറയരുത്‌. കാരണം, ഇതു പ്രസിദ്ധീകരിച്ചത്‌ ദീപികയിലല്ല, മാതൃഭൂമിയിലാണ്‌.
ഉത്തരം പറഞ്ഞാല്‍ തന്നെ കൊട്ടാരത്തില്‍ നിന്ന്‌ അച്ചടക്ക നടപടി എടുത്തു പുറത്താക്കിയെങ്കിലോ എന്നു ഭയന്ന്‌ രാജാവ്‌ മിണ്ടിയില്ല. രാജാവിന്റെ മൗനം കണ്ട്‌ ദേഷ്യം വന്ന വേതാളം അടുത്ത കഥതേടി ഒറ്റപ്പറക്കല്‍. ശുഭം.

Thursday, July 12, 2007

ഇനി പാലോറ മാതയ്‌ക്ക്‌ നിക്ഷേപം തിരിച്ചു നല്‍കാം

മാധ്യമ സിണ്ടിക്കേറ്റ്‌ യാഥാര്‍ഥ്യമാണെങ്കിലും അല്ലെങ്കിലും മാധ്യമ ഭീകരത എന്നൊന്ന്‌ കേരളത്തിലുണ്ടെന്ന്‌ തെളിയിച്ചിരിക്കുകയാണ്‌ ദേശാഭിമാനി. ഉപദേശിച്ചുനേരേയാക്കാന്‍ ശ്രമിക്കുന്നവരേയും കളിയാക്കി തോല്‍പിക്കാന്‍ ശ്രമിക്കുന്നവരേയും 'എന്നെ തല്ലേണ്ടമ്മാവാ ഞാന്‍ നന്നാകില്ല' എന്ന പഴമൊഴികൊണ്ടാണ്‌ ദേശാഭിമാനി നേരിടുന്നത്‌.

നാട്ടുകാരെ 'നേര്‌ നേരത്തെയറിയിക്കാന്‍' വേണ്ടി പാലോറ മാതയുടെ കുടുംബംവിറ്റുകിട്ടിയ പണം കൊണ്ട്‌ തുടങ്ങിയ പത്രമാണിതെന്ന്‌ ഇപ്പോഴത്തെ നടത്തിപ്പുകാര്‍ മനപ്പൂര്‍വ്വം മറന്നു. മലയാള മനോരമ വന്‍ നികുതിവെട്ടിപ്പു നടത്തിയതും മാതൃഭൂമിയുടെ മുതലാളിഗൗഡര്‍ സര്‍ക്കാര്‍ ഭൂമി വെട്ടിപ്പിടിച്ചതുമെല്ലാം ഒന്നാം പേജില്‍ നിരത്തിയടിച്ചത്‌ 'നേര്‌' എന്ന തത്വത്തിലടിയുറച്ചു വിശ്വസിച്ചിരുന്നതിനാലാണ്‌. ഒടുവില്‍ പൊട്ടനെ ചതിച്ച ചട്ടനെ പാര്‍ട്ടിദൈവങ്ങള്‍ ചതിച്ചിരിക്കുന്നു.

മാതൃഭൂമിയും ദേശാഭിമാനിയിലൂടെ സി.പി.എമ്മും തമ്മില്‍ ഇപ്പോള്‍ നടത്തുന്ന പോര്‌ ഒരു മാധ്യമഭീകരതയെ ഓര്‍മിപ്പിക്കുന്നുണ്ടെങ്കില്‍ തെറ്റുപറയാനാകില്ല. എതിരാളിയുടെ വാര്‍ത്തയും പരസ്യവും തമസ്‌കരിക്കുന്ന, പ്രചാരവര്‍ധനവിനായി വിലകെട്ട ആരോപണംപോലും ഉന്നയിക്കുന്ന മാധ്യമപ്പോര്‌ ഏറെക്കാലമായി കേരളം കാണുന്നുണ്ടായിരുന്നു. മനോരമയും മാതൃഭൂമിയും തമ്മിലായിരുന്നു കുറച്ചുകാലം മുമ്പു വരെ ഇത്‌. ഇടക്കാലത്ത്‌ അതൊന്നൊതുങ്ങി.

പിന്നെ പാര്‍ട്ടിയില്‍ ഔദ്യോഗികപക്ഷത്തിന്റെ താല്‍പര്യങ്ങള്‍ക്കു നിരക്കാത്ത രീതിയില്‍ വാര്‍ത്ത കൊടുക്കുന്ന പത്രങ്ങള്‍ക്കെതിരേ ദേശാഭിമാനി വഴി പാര്‍ട്ടി യുദ്ധം തുടങ്ങി. ഒരു കാലത്ത്‌ മറ്റു പത്രങ്ങളുടെ വാര്‍ത്തകള്‍ക്കു മറുപടി നല്‍കാന്‍ മാത്രമേ ദേശാഭിമാനിയില്‍ സ്ഥലമുണ്ടായിരുന്നുള്ളു. ഒടുവില്‍ പത്രസ്ഥലം മുഴുവന്‍ മാറ്റിവച്ചാലും അതിനു തികയില്ലെന്നു വന്നതോടെ വിശദീകരണത്തിലൂടെയുള്ള പ്രതിരോധം നിര്‍ത്തി ആക്രമണം തുടങ്ങി. അങ്ങിനെയാണ്‌ മാതൃഭൂമി ഉടമ എം.പി.വീരേന്ദ്രകുമാറിനെതിരേ കയ്യേറ്റ ആരോപണങ്ങളുമായി ദേശാഭിമാനി രംഗത്തു വന്നത്‌.

എന്തായാലും ഇതിനു പകരം വീട്ടാന്‍ പാര്‍ട്ടി തന്നെ വടി നല്‍കി. ആദ്യം വേണുഗോപാലിന്റെ പുറത്താക്കല്‍ നടപടി. അതിനടുത്തദിവസം തന്നെ ഏറ്റവും ലജ്ജാകരമായ വാര്‍ത്ത മാതൃഭൂമി പുറത്തുകൊണ്ടുവന്നു. സാമ്പത്തിക കുറ്റവാളിയില്‍ നിന്ന്‌ പത്രം രണ്ടുകോടി കൈപ്പറ്റിയെന്ന്‌. (ഇക്കാര്യം മനസ്സിലുള്ളതുകൊണ്ടാകാം ജനശക്തിക്കു പണമെവിടെനിന്നാണെന്ന്‌ മുട്ടിനുമുട്ടിനു പിണറായി ചോദിക്കുന്നത്‌. ഇനി ആ ചോദ്യമുയരാന്‍ സാധ്യതയില്ല. കാരണം ലോട്ടറിരാജാവില്‍ നിന്നുപോയിട്ട്‌ ഒരു ലോട്ടറി പരസ്യത്തില്‍ നിന്നുപോലുമല്ലെന്ന്‌ വായനക്കാര്‍ തന്നെ വിളിച്ചു പറഞ്ഞെന്നിരിക്കും). മാതൃഭൂമി കൊണ്ടു വരുന്ന ഒരു വാര്‍ത്തക്കും പിന്നാലെ പോകാറില്ലാത്ത മനോരമ പിറ്റേന്ന്‌ ഇതേറ്റുപിടിച്ചു. ഒടുവില്‍ മാതൃഭൂമി മഞ്ഞപ്പത്രമാണെന്നു വരെ പറഞ്ഞു പ്രിയസഖാവ്‌. മനോരമ പാര്‍ട്ടിയുടെ ആക്രമണ നിരയില്‍ രണ്ടാമതായി.

ഇതിനിടയില്‍ എം.വി.ജയരാജന്‍ സഖാവ്‌ ദേശാഭിമാനിയെപ്പറ്റി പറഞ്ഞതാണ്‌ വിചിത്രം. വടക്കന്‍ ജില്ലകളില്‍ ചന്ദ്രിക പത്രം വരുത്തുന്ന മുസ്ലിംഭവനങ്ങളില്‍ ഒപ്പം ദേശാഭിമാനിയും വരുത്തുന്നുണ്ടത്രെ! കാരണം തിരക്കിയപ്പോള്‍ സഖാവിന്‌ ആവശ്യമായ മറുപടിയും കിട്ടി. മറ്റു പത്രങ്ങളെല്ലാം സി.പി.എമ്മിനെതിരേയുള്ള വാര്‍ത്തകള്‍ മാത്രം അച്ചടിച്ച്‌ സ്ഥലം കളയുന്നതിനാല്‍ യഥാര്‍ഥ വാര്‍ത്തയറിയാനാണ്‌ ദേശാഭിമാനി വാങ്ങുന്നതെന്ന്‌. ഇതൊക്കെ വിശ്വസിക്കാന്‍ മാത്രം കഴുതയാണെന്നു ജനമെന്ന്‌ ഈ നൂറ്റാണ്ടിലും വിശ്വസിച്ചു നടക്കുന്ന നമ്മുടെ സഖാക്കള്‍ തന്നെയല്ലേ യഥാര്‍ഥ കഴുതകള്‍!

മൂന്നാര്‍ നടപടിയും സ്‌മാര്‍ട്‌ സിറ്റിയും വി.എസ്‌.അച്യുതാനന്ദന്റെ ഇമേജ്‌ വര്‍ധിപ്പിക്കുന്നുവെന്ന്‌ മാധ്യമങ്ങള്‍ എഴുതിത്തുടങ്ങിയപ്പോള്‍ മുതല്‍ തുടങ്ങിയതാണ്‌ ഈ ഹാലിളക്കം. ആരെന്തൊക്കെ പറഞ്ഞാലും മാധ്യമങ്ങള്‍ക്കു മാത്രമല്ല പ്രതിപക്ഷത്തിനുപോലും മുഖ്യമന്ത്രിയോടൊരു ബഹുമാനമുണ്ട്‌. അതുകൊണ്ടാണ്‌ മാതൃഭൂമിയെ മഞ്ഞപ്പത്രമെന്നു പി.ജയരാജന്‍ വിശേഷിപ്പിച്ചപ്പോള്‍ അതേപ്പറ്റി മുഖ്യമന്ത്രി അഭിപ്രായം പറയണമെന്ന്‌ ഉമ്മന്‍ചാണ്ടി ആവശ്യപ്പെട്ടത്‌!

അഞ്ചു വര്‍ഷം മുമ്പ്‌ മതികെട്ടാന്‍ കയ്യേറ്റം പുറത്തു വന്ന സമയം. അതിനു വഴിതെളിച്ചത്‌ അന്നത്തെ വനംമന്ത്രി കെ.സുധാകരനായിരുന്നു. സുധാകരന്‍ മതികെട്ടാന്‍ കയറിയിറങ്ങി ഒരാഴ്‌ച തികയും മുമ്പ്‌ വി.എസ്‌.അവിടെത്തി. അന്ന്‌ പാര്‍ട്ടിഭേദം മറന്ന്‌ സുധാകരന്റെ നിലപാടിന്‌ വി.എസ്‌ അന്തസ്സോടെ പിന്തുണനല്‍കി. കണ്ണൂരില്‍ പാര്‍ട്ടിയുടെ ഒന്നാം നമ്പര്‍ ശത്രുവായ സുധാകരനെ പിന്തുണച്ച്‌ സി.പി.എമ്മിന്റെ എം.എല്‍.എ. ആയ കെ.കെ.ജയചന്ദ്രന്‍ ഉള്‍പ്പെടെയുള്ളവര്‍ ഇടുക്കിയിലെ എത്രയോ വേദികളില്‍ പ്രസംഗിച്ചു. മൂന്നാര്‍ കയ്യേറ്റമുണ്ടായപ്പോള്‍ അവിടെ യു.ഡി.എഫുകാരും എല്‍.ഡി.എഫുകാരും ഒരുപോലെ ഭൂമി കയ്യേറിയിട്ടുണ്ടെന്ന്‌ പറയാനുള്ള ആര്‍ജ്ജവവും വി.എസ്‌.കാണിച്ചു. ഒടുവില്‍ മൂന്നാറിലെത്തി അവിടുള്ള പ്രാദേശിക നേതാക്കളെയും കയ്യേറ്റക്കാരുടെ ബന്ധുക്കളായ നേതാക്കളേയും കൂട്ടുപിടിച്ച്‌ വി.എസിനെതിരേ കച്ചമുറുക്കിയത്‌ ആരാണെന്ന്‌ എല്ലാവര്‍ക്കുമറിയാം. എന്നിട്ടും വി.എസ്‌. പിടിച്ചു നിന്നത്‌ അദ്ദേഹത്തിന്റെ സത്യസന്ധത കൊണ്ടു മാത്രമാണ്‌!

മനോരമയും ദീപികയും സി.ഐ.എയുടെ പണം പറ്റിയിട്ടുണ്ടെന്ന്‌ ഇടയ്‌ക്ക്‌ വി.എസ്‌.പറയുകയുണ്ടായി. എന്തു രാഷ്‌ട്രീയനിലപാടിന്റെ പേരിലായാലും വി.എസിനുവേണ്ടി വളരെയധികം മഷി ചെലവാക്കിയ പത്രമായിരുന്നു മനോരമ. അതിന്റെ ചീഫ്‌ എഡിറ്റര്‍ കെ.എം.മാത്യു എട്ടു കോളത്തില്‍ വി.എസിന്റെ പരാമര്‍ശത്തോടു ശക്തമായി പ്രതികരിച്ചെങ്കിലും വി.എസ്സിന്റെ ഭരണപരവും രാഷ്‌ട്രീയപരവുമായ നിലപാടുകളെ മനോരമ പിന്നീടും പിന്തുണക്കുക തന്നെയായിരുന്നു എന്നോര്‍ക്കുക. കാര്‍ഷിക കടാശ്വാസ കമ്മീഷന്‍ വെറും നോക്കുകുത്തിയായി മാറിയെന്ന്‌ ചെയര്‍മാന്‍ തന്നെ വെളിപ്പെടുത്തിയപ്പോള്‍ സ്വന്തം സര്‍ക്കാരായിട്ടും വി.എസ്‌.പറഞ്ഞത്‌ അതിലല്‍പം കാര്യമുണ്ടെന്നാണ്‌. കള്ളം പറയാതെ തന്റെ നിലപാടിന്റെ സത്യത്തില്‍ ദൃഢമായി ഉറച്ചു നില്‍ക്കുന്നതു തന്നെയാണ്‌ എക്കാലത്തും വി.എസ്സിന്റെ ശക്തി. പത്രങ്ങളും ജനങ്ങളും അദ്ദേഹത്തെ പിന്തുണക്കുന്നതിന്റെ കാര്യവുമിതാണ്‌. പാര്‍ട്ടിയുടെ സഖാക്കന്‍മാരും പാര്‍ട്ടിപ്പത്രവും ചേര്‍ന്നു നടത്തുന്ന നാണംകെട്ട ഇടപാടുകളില്‍ നിന്ന്‌ പാര്‍ട്ടിയേയും സര്‍ക്കാരിനേയും രക്ഷിക്കാന്‍ പാടുപെടേണ്ട ഗതികേടിലാണ്‌ വി.എസ്‌. ഇപ്പോള്‍. സി.പി.എം. എന്ന പാര്‍ട്ടി ഇപ്പോള്‍ നിലനില്‍ക്കുന്നുണ്ടെങ്കില്‍ അത്‌ വി.എസ്‌.അച്യുതാനന്ദന്‍ എന്ന മുഖ്യമന്ത്രി ഉള്ളതുകൊണ്ടു മാത്രമാണ്‌. നിയമസഭാ തിരഞ്ഞെടുപ്പിനു തൊട്ടു മുമ്പ്‌ വി.എസിനു സീറ്റു നല്‍കാനുള്ള തീരുമാനം പി.ബി. കൈക്കൊണ്ടില്ലായിരുന്നെങ്കില്‍ കേരള സര്‍ക്കാരിന്റെ ഇന്നത്തെ ഗതി എന്താകുമായിരുന്നു എന്നു ചിന്തിക്കുക.

പാര്‍ട്ടിക്കും സര്‍ക്കാരിനും എതിര്‍പ്പുകളെ അതിജീവിക്കാന്‍ സഹായമാകേണ്ട ദേശാഭിമാനി ജീര്‍ണതയുടെ അങ്ങേയറ്റത്താണ്‌. ലോട്ടറി രാജാവില്‍ നിന്നു പണം വാങ്ങിയതിനെപ്പറ്റിയുള്ള വിശദീകരണം മണിക്കൂറുകള്‍ക്കകം മാറ്റിപ്പറഞ്ഞ സഖാവ്‌, മൂന്നാര്‍ ഒഴിപ്പിക്കല്‍ കാര്യത്തില്‍ സി.പി.ഐ. മലക്കം മിറഞ്ഞപോലൊരു പ്രകടനം നടത്തി അപഹാസ്യനായിമാറി. ഇപ്പോള്‍ സ്വയം പ്രതിരോധത്തിനുപോലും മാര്‍ഗമില്ലാതെ ദേശാഭിമാനി വിയര്‍ക്കുകയാണ്‌. മൂന്നാറില്‍ അനധികൃത പട്ടയഭൂമിയില്‍ നിര്‍മിച്ച കെട്ടിടം പൊളിച്ചുമാറ്റി സി.പി.ഐ. കുറ്റം സമ്മതിക്കുന്ന കാര്യം ഗൗരവമായി ആലോചിച്ചു വരുമ്പോഴേക്കും, ബോണ്ടുകള്‍ തിരിച്ചുനല്‍കാന്‍ തീരുമാനമെടുത്ത്‌ കുറ്റസമ്മതം നടത്തിയിരിക്കുന്ന സി.പി.എം. പത്രങ്ങള്‍ക്കെല്ലാം അടിക്കാനുള്ള വടി പാര്‍ട്ടി തന്നെ സംഭാവന നല്‍കുകയാണ്‌. എന്നിട്ടും സര്‍ക്കാരിന്‌ കാര്യമായ വാട്ടം തട്ടാത്തത്‌ വി.എസിന്റെ സത്യസന്ധമായ നിലപാടുകള്‍കൊണ്ടു മാത്രമാണ്‌.

കേരളത്തില്‍ ഏറ്റവുമധികം തൊഴിലാളി പീഢനം നടക്കുന്നത്‌ പത്രസ്ഥാപനങ്ങളിലാണ്‌. മനോരമ ഉള്‍പ്പെടെയുള്ള പത്രങ്ങളില്‍ മാന്യമായ സേവന വേതന വ്യവസ്ഥകളില്ലാതെ പണിയെടുക്കുന്ന ആയിരക്കണക്കിനു ജോലിക്കാരുണ്ട്‌. മറ്റേതെങ്കിലും മേഖലയിലായിരുന്നു ഇതെങ്കില്‍ പാര്‍ട്ടി അതെന്നേ ഏറ്റെടുത്തേനെ! ദേശാഭിമാനിക്കെതിരേ പത്രങ്ങള്‍ മല്‍സരിച്ച്‌ അച്ചു നിരത്തുമ്പോള്‍ അവര്‍ക്കിട്ടു നല്ലൊരു അടികൊടുക്കാന്‍ ഈ തൊഴിലാളികളെപ്പറ്റിയുള്ള ഒറ്റ റിപ്പോര്‍ട്ടു മതി. ആ പീഢനവിവരം അറിഞ്ഞാല്‍ നാട്ടുകാര്‍ക്ക്‌ അവരെപ്പറ്റി എന്തെങ്കിലും മതിപ്പുണ്ടെങ്കില്‍ അത്‌ പകുതിയായി കുറയും. തൊഴില്‍ വകുപ്പ്‌ ഇക്കാര്യത്തില്‍ ഇടപെട്ടാല്‍ രക്ഷപ്പെടുന്നത്‌ ആയിരിക്കണക്കിനു കുടുംബങ്ങളാണ്‌. പക്ഷേ ദേശാഭിമാനി അതെഴുതാത്തിനു വ്യക്തമായ കാരണമുണ്ട്‌. തൊഴിലാളി പീഢനത്തിന്റെ കാര്യത്തില്‍ ഇവരേക്കാള്‍ ഒട്ടും പിന്നിലല്ല ദേശാഭിമാനി. വേണമെങ്കില്‍ ഒരു പടികൂടി മുന്നിലാണെന്നുതന്നെ പറയാം.

എന്തായാലും പത്രത്തിന്‌ ആവശ്യത്തിലധികം സമ്പത്തുണ്ടെന്നു തെളിഞ്ഞ സാഹചര്യത്തില്‍ പാലോറ മാതയില്‍ നിന്നുള്‍പ്പെടെ പിരിച്ച ആ പണം പലിശ സഹിതം മടക്കിക്കൊടുക്കാനെങ്കിലും പാര്‍ട്ടി തയ്യാറാകണം. അങ്ങിനെയെങ്കിലും സാധാരണക്കാരും പാര്‍ട്ടിക്കു വേണ്ടി എന്തു ത്യാഗവും സഹിക്കുന്നവരുമായ സാധാരണ സഖാക്കള്‍ രക്ഷപ്പെടട്ടെ. തങ്ങള്‍ പണം നല്‍കിയത്‌ സുരക്ഷിതമായ നിക്ഷേപസൗകര്യങ്ങളുണ്ടായിരുന്ന ഒരു പണമിടപാടു സ്ഥാപനത്തിനായിരുന്നുവെന്ന്‌ അവര്‍ ഇനിയെങ്കിലും ആശ്വസിക്കട്ടെ!

Monday, July 9, 2007

മൂന്നു കഥകള്‍-അല്‍പം പഴകിയത്‌

നമ്മുടെ സിനിമാക്കാര്‍ക്കിതു വരണം. ചുമ്മാ പടോം പിടിച്ച്‌ കാശും വാങ്ങി സുഖമായിട്ടങ്ങു ജീവിക്കാനുള്ളതിന്‌ യൂണിയന്‍ പ്രവര്‍ത്തനവുമായി ഇറങ്ങിത്തിരിച്ചിരിക്കുന്നു.

ഏതു വ്യവസായത്തിന്റേയും ശവപ്പെട്ടിയില്‍ ആണി തറയ്‌ക്കുന്നത്‌ യൂണിയനും സംഘടനാപ്രവര്‍ത്തനവും ആണെന്നാണല്ലോ അരാഷ്‌ട്രീയവാദികളുടെ വയ്‌പ്‌. സിനിമയില്‍ സി.ഐ.ടി.യുവും, ഐ.എന്‍.ടി.യു.സിയുമൊന്നുമുണ്ടായില്ലെങ്കിലും അത്യാവശ്യം സമരത്തിനും സമരം ചെയ്‌ത്‌ അവകാശം നേടാനും ഒക്കെയുള്ള വകുപ്പ്‌ അവിടേയുമുണ്ട്‌. പക്ഷേ ചായക്കടയിലും ബോര്‍ബര്‍ഷോപ്പിലുമൊന്നും യോഗം ചേരില്ല. കവലപ്രസംഗം നടത്തി നാട്ടാരുടെ ചെവിപൊട്ടിക്കുകയുമില്ല. ബക്കറ്റു പിരിവോ ബക്കറ്റില്ലാത്ത പിരിവോ ഒന്നും പേടിക്കുകയും വേണ്ട. എവിടെ യോഗം ചേര്‍ന്നാലും ചാനല്‍ കണ്ണുകള്‍ ഒപ്പമെത്തുമെന്നും നമ്മുടെ സിനിമാസംഘടനകള്‍ക്കറിയാം. അതോണ്ടല്ലേ അവര്‍ മഴക്കാലത്ത്‌ ഒരു സമരം പ്രഖ്യാപിച്ചത്‌. ഇത്‌ സംഘടനകളുടെ എണ്ണപ്പെരുപ്പംകൊണ്ടാണെന്ന്‌ തിലകന്‍ചേട്ടനു പറയാം. ഈ സംഘടനകളൊക്കെയൊന്നു പടുത്തുയര്‍ത്താന്‍പെട്ട പാട്‌ പാടുപെട്ടവര്‍ക്കേ അറിയൂ? വയസ്സനാംകാലത്ത്‌ നോക്കാന്‍ ആരുമില്ലാതെ വിഷമിക്കുന്നവരെ സഹായിക്കാന്‍ പടം പിടിക്കാന്‍വരെയാണു താരസംഘടനയുടെ തീരുമാനം. പടം ഓടിയില്ലെങ്കില്‍ ചിലപ്പോ ഇവരുടെ വേതനത്തില്‍ നിന്നുതന്നെ നഷ്‌ടം നികത്തേണ്ടി വരും. അതപ്പോക്കാണാം.ഇതിപ്പം പറഞ്ഞുവന്നത്‌ ഈ സിനിമാക്കാര്‍ക്കിതു വരണമെന്നാണല്ലോ. യേത്‌?

നമ്മടെ അണ്ണന്‍കേറി കലക്കണ കലക്കു കണ്ടില്ല്യേ. അതുതന്നെ! ഇവിടുള്ളോര്‌ കരാറെന്നും ബാറ്റ വര്‍ധനവെന്നും മറ്റും പറഞ്ഞ്‌ കലപില കൂട്ടിക്കൊണ്ടിരിക്കുമ്പോ, അണ്ണന്‍ ഓടിത്തിമിര്‍ക്കുകല്ല്യോ. സിഗരറ്റ്‌ വായുവിലേക്കെറിഞ്ഞ്‌ വായില്‍പ്പിടിക്കാനും ഒറ്റ രൂപാനാണയം കൊണ്ട്‌ സമ്പന്നനാകാനും ഒക്കെയുള്ള ട്രിക്കു പഠിക്കാന്‍ രജനീകാന്തിനു ശിഷ്യപ്പെടാന്‍ തീരുമാനിച്ചിരിക്കുന്ന മുതുകാടാശാന്റെ ആത്മാര്‍ഥതയെങ്കിലും നമ്മുടെ സിനിമാക്കാര്‍ കാണിക്കേണ്ടേ? മമ്മൂട്ടിയോ മോഹന്‍ലാലോ മറ്റോ ഇതു കാണിച്ചാല്‍ വേണ്ടാത്തപണിക്കു പോകല്ലേ ആശാനേ എന്നു പറഞ്ഞ്‌ നമ്മുടെ പ്രേക്ഷകര്‍ പുറംതിരിഞ്ഞ്‌ ഒറ്റ നടത്തമങ്ങു നടക്കും. അതുകൊണ്ടാണ്‌ തല്‍ക്കാലം മേക്കപ്പിട്ടു സുന്ദരനായി സുന്ദരിമാരോടൊത്ത്‌ ആടിപ്പാടി രജനീകാന്തിനെ അനുകരിച്ചാല്‍ മതിയെന്ന്‌ നമ്മുടെ സൂപ്പര്‍മാര്‍ തീരുമാനിച്ചത്‌. പുതിയ പടമൊന്നും ഇപ്പം റിലീസ്‌ ചെയ്യേണ്ടന്നു വച്ചത്‌. മഴക്കാലത്ത്‌ മലയാളിയുടെ കയ്യില്‍ കാശു കാണത്തില്ലെന്നു അറിയാവുന്നതുകൊണ്ടല്ല്യോ? അപ്പം ദാ വരുന്നു സ്റ്റൈല്‍ മന്നന്‍. എന്തായിരുന്നു ആ വരവ്‌. രണ്ടു ദിവസം കഴിഞ്ഞു മഴതുടങ്ങിയതേ നാം തീരുമാനിച്ചു, ഇനി അണ്ണനെ പൂട്ടിക്കെട്ടാം. ഈ പെരുമഴയത്ത്‌ അണ്ണനെ കാണാന്‍ ഇനി ആരിടിച്ചുകേറാനാ. പക്ഷേ കണക്കുകൂട്ടലുകള്‍ തെറ്റി.

നമ്മള്‌ സംഘടനാപ്രവര്‍ത്തനവുമൊക്കെയായിട്ടിരിക്കുമ്പോ ദാണ്ടെ സ്റ്റൈല്‍ മന്നന്‍ രജനീകാന്ത്‌ സൂപ്പറൊരിടി, മഴയുടെ മോന്തക്കിട്ട്‌. കിട്ടിയപാടേ എന്റമ്മോ എന്നു വിളിച്ച്‌ മഴ അറബിക്കടലില്‍ പോയി മുങ്ങിച്ചത്തു. രജനി ഫാന്‍സ്‌ മഴക്കു പിന്നാലെ വന്ന വെയിലിലും ആടിത്തിമിര്‍ത്തു. ഇനിയെന്തായാലും ഒന്നു രണ്ടു വര്‍ഷത്തേക്ക്‌ രജനീകാന്തിന്റെ സിനിമ വരില്ലെന്നതുമാത്രമാണ്‌ മലയാള സിനിമാക്കാരുടെ ആശ്വാസം. അതുവരെ അല്‍പം സംഘടനയൊക്കെയാകാം., വോട്ടുചെയ്യാന്‍ മാത്രം പറയരുത്‌. അതുവയ്യ, വേണമെങ്കില്‍ പാര്‍ട്ടിപ്പരിപാടിക്കു പ്രസംഗിക്കാന്‍ മാത്രം വരാം. അതും അണ്ണന്‍ അടുത്തതായി അവതരിക്കുന്ന കാലത്ത്‌. അതുവരെ വിശ്രമമില്ലേയ്‌?. പട്ടിണികൂടാതെ കഴിയേണ്ടേ..

2
കേരളത്തില്‍ സിനിമാ രംഗത്തെ സൂപ്പര്‍ സ്റ്റാര്‍ ആരാണെന്നു ചോദിച്ചാല്‍ എല്ലാവര്‍ക്കും ഉടന്‍ ഒരു മറുപടി ഉണ്ടാകുമെന്നറിയാം. എന്നാല്‍ കേരളത്തിലെ ഇപ്പോഴത്തെ സൂപ്പര്‍ സ്റ്റാര്‍ ആരെന്നു ചോദിച്ചാല്‍ ?.. ചാടി ഉത്തരം പറയാന്‍ വരട്ടെ, ഓപ്‌ഷനുണ്ട്‌. അതുകൂടി കേട്ടിട്ടു പറഞ്ഞാല്‍ മതി. രജനീകാന്ത്‌, അച്യുതാനന്ദന്‍, രവീന്ദ്രന്‍, സുരേഷ്‌കുമാര്‍...

എന്തായാലും നിങ്ങള്‍ ഉത്തരം പറയാന്‍ അല്‍പം വൈകും, ഉറപ്പാണ്‌. രജനീകാന്ത്‌ നിലവില്‍ സൂപ്പര്‍ സ്റ്റാറിനുമപ്പുറത്തായതിനാല്‍ നമുക്ക്‌ ആദ്യം അദ്ദേഹത്തെ ഒഴിവാക്കാം. അച്യുതാനന്ദന്‍ ചിത്രത്തില്‍ ഒരു സഹനടന്റെ റോളില്‍ മാത്രം നടിക്കുന്നതിനാല്‍ ആ പേരും വിടാം. രവീന്ദ്രന്‌ നായകനേക്കാള്‍ ചേരുക പ്രതിനായകന്റെ വേഷമാണ്‌. പിന്നെ അവശേഷിക്കുന്നത്‌ സുരേഷ്‌കുമാര്‍. പുള്ളിക്കാരന്‌ എന്തായാലും സൂപ്പര്‍ സ്റ്റാര്‍ ആകാനുള്ള എല്ലാ യോഗ്യതയുമുണ്ട്‌. കോസ്റ്റ്യൂമില്‍ മുതല്‍ ഡയലോഗില്‍ വരെ, ആകാരം മുതല്‍ ആഹാര്യം വരെ എന്തൊരു ഗെറ്റപ്പ്‌. ഒരു ഷാജികൈലാസ്‌ സിനിമയിലെന്നപോലല്ല്യോ അദ്ദേഹം മന്ത്രിമാരെപ്പോലും വിറപ്പിക്കുന്നത്‌. ഒറ്റവാക്കില്‍ പറഞ്ഞാല്‍ ചെയ്യുന്നതെന്ത്‌ പറയുന്നതെന്ത്‌ എന്നറിയാത്ത അവസ്ഥയില്‍ സി.പി.ഐയെ കൊണ്ടെത്തിച്ചില്ലേ അദ്ദേഹം.

അഭിപ്രായ പ്രകടനത്തിന്റെ കാര്യത്തില്‍ കേരളം കണ്ട ഏറ്റവും വലിയ മലക്കം മറിച്ചിലല്ലേ സി.പി.ഐ. കഴിഞ്ഞ ദിവസങ്ങളില്‍ നടത്തിയത്‌! അടുത്ത തിരഞ്ഞെടുപ്പില്‍ കേരളത്തിലെ ഏറ്റവും വലിയ കമ്യൂണിസ്റ്റു പാര്‍ട്ടി തങ്ങളാണെന്നു വരെ സി.പി.ഐ. അഭിപ്രായപ്പെടാന്‍ സാധ്യതയുണ്ട്‌. മൂന്നാറിലെ പഞ്ചായത്തുകളില്‍ വേണമെങ്കില്‍ ഒറ്റക്കു ഭരിക്കാനുള്ള ആള്‍ബലം തങ്ങള്‍ക്കുണ്ടെന്നാണല്ലോ സി.പി.ഐയുടെ വിശ്വാസം! കേരളത്തിന്റെ ചരിത്രത്തിലാദ്യമായാണ്‌ ഒരു ടേമില്‍ ഒരു രാഷ്‌ട്രീയപ്പാര്‍ട്ടിക്കുതന്നെ റവന്യു, വനം വകുപ്പുകള്‍ ലഭിക്കുന്നത്‌. മൂന്നാറില്‍ ഭൂമി കയ്യേറ്റമുണ്ടെന്ന്‌ ഉമ്മന്‍ചാണ്ടിയും കോണ്‍ഗ്രസും ആരോപിച്ചപ്പോള്‍ സി.പി.ഐ മന്ത്രിമാരായ കെ.പി. രാജേന്ദ്രനും ബിനോയ്‌ വിശ്വവും ഒന്നിച്ചവിടെ പോയതും അതുകൊണ്ടാണ്‌. കയ്യേറ്റം ഒഴിപ്പിക്കാന്‍ മുഖ്യമന്ത്രി തന്റെ വിശ്വസ്‌തരെ നിയമിച്ചപ്പോള്‍ തുടങ്ങിയതാണ്‌ സി.പി.ഐയുടെ മുറുമുറുപ്പ്‌. ഒടുവില്‍ ജനങ്ങള്‍ വി.എസ്സിനൊപ്പമാണെന്നു കണ്ടപ്പോള്‍ അവര്‍ അത്‌ ഉള്ളിലൊതുക്കി. പക്ഷേ മൂന്നാറില്‍ പാര്‍ട്ടി പാടുപെട്ടു കെട്ടിപ്പൊക്കിയ മന്ദിരത്തിന്റെ താടിക്കിട്ടുതന്നെ സുരേഷ്‌കുമാര്‍ കയറി ചൊറിയുമെന്ന്‌ അവര്‍ സ്വപ്‌നത്തില്‍ പോലും വിചാരിച്ചിരുന്നില്ല. കേരളത്തിലെത്തുന്ന വിദേശികളെ സഹായിക്കാന്‍ സദുദ്ദേശ്യത്തോടെ പണിത ഒരു ചെറുകിട റിസോര്‍ട്ടു മാത്രമായിരുന്നു അത്‌! അതുകൊണ്ടാ സഖാവേ അതിനിത്രമോടി...വിദേശനിക്ഷേപം കേരളത്തിലേക്കു ക്ഷണിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ അച്ചുമാമന്റെ ഇഷ്‌ടക്കാര്‍ കാണിക്കുന്ന തോന്ന്യാസം അംഗീകരിച്ചുകൊടുക്കാന്‍ പറ്റുമോ? ആദ്യമൊക്കെ വേണ്ടാ വേണ്ടാന്നു വച്ചു. പിന്നെ കളി കാര്യമായി. ഇരിക്കപ്പൊറുതിയില്ലാതെ ഇസ്‌മായിലും പന്ന്യനും കൂടി മൂന്നാറിനൊരു യാത്ര പോയി. കണ്ട കാഴ്‌ച! ടാറ്റയുടെ തോട്ടത്തില്‍ പണിയെടുക്കുന്ന തങ്ങളുടെ തൊഴിലാളികള്‍, നേതാക്കള്‍? സഖാക്കള്‍ പറഞ്ഞതു കേട്ട്‌ അവര്‍ പൊട്ടിത്തെറിച്ചു. (എ.ഐ.ടി.യു.സി. സംസ്ഥാന പ്രസിഡന്റും മുന്‍ നിയമസഭാ ഡെപ്യൂട്ടി സ്‌പീക്കറുമായ സി.എ.കുര്യന്റെ മകന്‍ ഇക്കൂട്ടത്തില്‍ ഉണ്ടെന്ന്‌ ആരും തെറ്റിദ്ധരിക്കരുത്‌. അദ്ദേഹം ടാറ്റയുടെ കൊച്ചി ഓഫിസില്‍ ഒരു ചെറിയ മാനേജര്‍ മാത്രമാണ്‌.) സി.പി.ഐയുടെ പൊട്ടിത്തെറി ശബ്‌ദം കേട്ടമാത്രയില്‍ മൂന്നാറിലെ മറ്റു സിംഹങ്ങളും സടകുടഞ്ഞെഴുന്നേറ്റു. ഹൊ, വിറച്ചുപോയില്ലേ മുഖ്യമന്ത്രി!

മൂന്നാര്‍ നടപടികളുടെ മന്ത്രിസഭാ ഉപസമിതിയില്‍ ഇല്ലാത്ത സി.ദിവാകരനെത്തന്നെ വാദിക്കാന്‍ സി.പി.ഐ. നിയോഗിച്ചു. ദിവാകരന്‍ വക്കീലിന്റെ വാദം ഏറ്റു. പരാതികള്‍ പരിശോധിക്കാന്‍ ചേര്‍ന്ന ഇടതുമുന്നണി യോഗം ഉപസമിതിയെ വച്ചു. കയ്യേറ്റഭൂമിയിലുള്ള പാര്‍ട്ടി ഓഫിസുകള്‍ ഒഴിപ്പിക്കേണ്ടതില്ലെന്ന്‌ മന്ത്രിസഭ തീരുമാനിച്ചു. രാഷ്‌ട്രീയപ്പാര്‍ട്ടികള്‍ ജനാധിപത്യവ്യവസ്ഥയുടെ ഭാഗമായതിനാലാണ്‌ ഈ തീരുമാനമെന്ന്‌ സി.പി.ഐക്കാരനായ റവന്യു മന്ത്രി കെ.പി.രാജേന്ദ്രന്‍ വിശദീകരണവും നല്‍കി. സമ്മര്‍ദ്ദതന്ത്രങ്ങളില്‍ മനംമടുത്ത്‌ ദൗത്യസേനാത്തലവന്‍ സുരേഷ്‌കുമാര്‍ ദില്ലിക്കു പോയ തക്കത്തിന്‌ രാജേന്ദ്രന്‍ മന്ത്രി ഒഴിപ്പിക്കലിനു നേതൃത്വം നല്‍കാന്‍ മൂന്നാറിലേക്കു പോയി. (സുരേഷ്‌കുമാറിന്റെ കോട്ട്‌ അവിടെക്കിടപ്പുണ്ടോ എന്നു തപ്പിയിട്ടു കിട്ടിയില്ലെന്നാണ്‌ പിന്നാമ്പുറ വര്‍ത്തമാനം!)പക്ഷേ കാര്യങ്ങളങ്ങു തകിടം മറിഞ്ഞു. മുഖ്യമന്ത്രിയുടെ ഒഴിവാക്കല്‍ പ്രഖ്യാപനം കേട്ട്‌ പൊതുജനം സി.പി.ഐക്കാരെ നോക്കി മുഖം കോട്ടിച്ചിരിക്കാന്‍ തുടങ്ങി. കോടതിപോലും ലജ്ജിച്ചു തല താഴ്‌ത്തി. ഇതൊക്കെ സഹിക്കാം, ഈ അവസരം ലാക്കാക്കി ചില ആരാധനാലയങ്ങള്‍ ഭൂമി കയ്യേറാന്‍ തുടങ്ങിയത്‌ നിരീശ്വരവാദികളായ സി.പി.ഐക്കു സഹിക്കുമോ? അതുംപോട്ടെ, തങ്ങള്‍ സമരം ചെയ്‌തു നേടിയെടുത്ത അവകാശം മുതലാക്കി മറ്റുചില പാര്‍ട്ടികളും കയ്യേറ്റഭൂമിയില്‍ പാര്‍ട്ടിയാപ്പീസെന്ന ബോര്‍ഡും തൂക്കി റിസോര്‍ട്ടു പണി തുടങ്ങുമെന്ന്‌ രമേശ്‌ ചെന്നിത്തല പ്രഖ്യാപിക്കുകയും ചെയ്‌തു!വെളുക്കാന്‍ തേച്ചത്‌ ഈ വിധം പാണ്ടാകുമെന്നു സി.പി.ഐ. കരുതിയില്ല. തങ്ങളുടെ പാര്‍ട്ടി പാടുപെട്ടു പണിത കെട്ടിടത്തില്‍ തൊട്ടാല്‍ തങ്ങള്‍ക്കു നോവുമെന്നു ടി.വിക്കാര്‍ക്കു മുന്നില്‍ നെഞ്ചത്തടിച്ചു പറഞ്ഞ പന്ന്യനു പോലും പുറത്തിറങ്ങാനാകാത്ത അവസ്ഥ. ചാനലുകളിലെല്ലാം ചര്‍ച്ച. എല്ലാവരും സി.പി.ഐക്ക്‌ എതിര്‌. എല്ലാം കണ്ടുകൊണ്ടൊരാള്‍ മോളിലിരിപ്പുണ്ടല്ലോ. തക്ക സമയത്ത്‌ അദ്ദ്യേം ഇടപെട്ടു. കയ്യേറ്റഭൂമിയിലാണെങ്കില്‍ ഏതു പാര്‍ട്ടിയുടെ ഓഫീസായാലും പൊളിക്കണമെന്നു തന്നെ ബര്‍ദ്ദാന്‍ പറഞ്ഞപ്പോഴാണ്‌ കേരള നേതാക്കള്‍ക്കു ബോധോദയമുണ്ടായത്‌. തോറ്റുകൊടുക്കാന്‍പറ്റുമോ, കേരളത്തിലെ ആദ്യത്തെ കമ്യൂണിസ്റ്റു പാര്‍ട്ടിക്ക്‌? തങ്ങള്‍ക്ക്‌ ആരുടേയും ഔദാര്യം ആവശ്യമില്ലെന്നുതന്നെ വെളിയം വെളിച്ചപ്പെട്ടു. മുഖ്യമന്ത്രിയുടെ പ്രഖ്യാപനം തങ്ങള്‍ പറഞ്ഞിട്ടല്ലെന്ന്‌ ഇസ്‌മായിലും കൈകഴുകി.

ഒടുവില്‍ മൂന്നാറിലെ വിവാദമന്ദിരം പൊളിച്ചു മാറ്റി മാതൃക കാണിക്കുമെന്നുവരെ ആരും കേള്‍ക്കാതെ പ്രഖ്യാപിച്ചിരിക്കുന്നു അവര്‍.അപ്പോഴാണ്‌ സി.പി.എമ്മിനും ബോധോദയമുണ്ടായത്‌. സി.പി.ഐ. പൊളിക്കാന്‍ തീരുമാനിച്ചാല്‍ തങ്ങള്‍ക്കു നോക്കി നില്‍ക്കാനാകില്ലല്ലോ. ഈ രവീന്ദ്രന്‍ ഒരു വില്ലനായി അവതരിക്കുമെന്ന്‌ അവരാരും സ്വപ്‌നത്തില്‍പോലും കരുതിയിരുന്നതല്ലല്ലോ. പാതി രവീന്ദ്രനും പാതി പാര്‍ട്ടികള്‍ക്കും എന്ന സമവാക്യവും ഏശാതെ വന്നപ്പോള്‍ രവീന്ദ്രന്‍ പട്ടയത്തിന്റെ ബലത്തില്‍ പടുത്തുയര്‍ത്തിയ മന്ദിരം ഒഴിഞ്ഞ്‌ മാതൃകകാട്ടാനുള്ള തയ്യാറെടുപ്പിലാണ്‌ അവരും. ആദ്യം സി.പി.ഐയോ സി.പി.എമ്മോ എന്ന കാര്യത്തില്‍ മാത്രമേ ഇപ്പോള്‍ സംശയമുള്ളു. ഭരിക്കുന്ന മുന്നണിയിലെ രണ്ടു മുഖ്യ കക്ഷികളുടെ കാര്യമാണേ ഇപ്പറയുന്നത്‌. ഇനിപ്പറ, സുരേഷ്‌കുമാര്‍ തന്നെയല്ലേ സഖാവേ ഇപ്പോളത്തെ സൂപ്പര്‍ സ്റ്റാര്‍?

3
കേരള മന്ത്രിസഭക്കിതു കഷ്‌ടകാലമോ നല്ലകാലമോ? ഉത്തരമെന്തുമായിക്കോട്ടെ, നല്ലകാലം തലക്കുമീതേ ഉദിച്ചു നില്‍ക്കുന്ന ഒരു മന്ത്രി നമുക്കേതായാലുമുണ്ട്‌. മറ്റാരുമല്ല, സാക്ഷാല്‍ ശ്രീമതിടീച്ചര്‍. രണ്ടുമൂന്നുമാസം മുമ്പ്‌ തലസ്ഥാനത്തൊരു കൂട്ടക്കൊലപാതകം നടന്നത്‌ എല്ലാരും ഓര്‍ക്കുന്നുണ്ടാകും. കൂട്ടക്കൊലപാതകമെന്നു വച്ചാല്‍ സര്‍ക്കാര്‍ തെരുവുനായ്‌ക്കളെ കൂട്ടത്തോടെ പിടികൂടി കൊല്ലിച്ചതാണെന്നു കരുതരുത്‌. നമ്മുടെ സര്‍ക്കാര്‍ വിലാസം എസ്‌.എ.ടി.ആശുപത്രിയില്‍ നാല്‌പതോളം നവജാത ശിശുകളാ മരിച്ചത്‌. അണുകേറി ബാധിച്ചതിനു ടീച്ചറെന്തു പിഴച്ചു? കേരളത്തിലെ പ്രതിപക്ഷത്തിന്‌ ഈ അണുക്കളുടെ സംഘബലം പോലുമില്ലാത്തത്‌ ടീച്ചറിനു ഗുണമായി. പക്ഷേ നമ്മുടെ മാധ്യമസിണ്ടിക്കേറ്റ്‌ അങ്ങിനെയല്ലല്ലോ. അവര്‍ ഓരോന്നു ചിക്കിചികഞ്ഞുകൊണ്ടിരിക്കും കിട്ടിക്കഴിഞ്ഞാ കൊത്തിപ്പെറുക്കി ഒരു ബഹളം. പെട്ടെന്ന്‌ അടുത്തു മേയുന്നവരും അതിനുമീതേ ചാടിവീഴും. പിന്നെ പ്രശ്‌നമായി. അതൊന്നു തടയാന്‍ പറ്റിയാല്‍ കാര്യം ഗുരുതരം പ്രശ്‌നം നിസാരം എന്ന മട്ടില്‍ അവസാനിപ്പിക്കാം.

അതുകൊണ്ടാണ്‌ ശ്രീമതിടീച്ചറിന്റെ സ്വന്തം നേതാവ്‌ പിണറായി മൂന്നാറിനൊരു വിനോദയാത്രപോയത്‌. തൊട്ടടുത്ത എസ്‌.എ.ടിയില്‍ അണുബാധമൂലം മരിച്ച ശിശുക്കളുടെ മൃതദേഹം സംസ്‌കരിക്കും മുമ്പുള്ള ഈ യാത്ര എന്തായാലും ലക്ഷ്യത്തിലെത്തി. സിണ്ടിക്കേറ്റിലെ ചാനലുകള്‍ റിലേ മൂന്നാറിലേക്കു മാറ്റിയിപ്പോള്‍ പത്രങ്ങള്‍ പലതും അവിടൊരു യൂണിറ്റു തുറന്നുവെന്നാണു ജനസംസാരം. അതൊരു വിധം കത്തിപ്പിടിപ്പിച്ച്‌ എസ്‌.എ.ടി.പ്രശ്‌നത്തില്‍ നിന്നു തലയൂരി വരുമ്പോളാണ്‌ കൊതുകുകളെല്ലാംകൂടി പാടിപ്പാഞ്ഞു വരുന്നത്‌. കഴിഞ്ഞവര്‍ഷം ഇവറ്റകളെയെല്ലാംകൂടി ഓടിച്ചു വിട്ടതാണ്‌. വല്ല ജനപ്രതിനിധികളുമായിരുന്നെങ്കില്‍ അഞ്ചു വര്‍ഷത്തേക്കു പേടിക്കേണ്ടായിരുന്നു. പക്ഷേ കൊതുകിനുണ്ടോ വല്ല വിവരവും അവ വന്ന വരവ്‌? എത്രപേരേയും കൊണ്ടാ ഈ ക്ഷുദ്രജീവികള്‍ പോയത്‌? പനി പണ്ടുമുണ്ടായിരുന്നെന്ന കാര്യം വല്ലതും ഈ പത്രക്കാര്‍ക്കറിയുമോ? ആശുപത്രിയില്‍ മരിച്ചവരൊക്കെ പനിബാധിച്ചാണു മരിച്ചതെന്നല്ലേ അവരുടെ കണ്ടെത്തല്‍. എന്തുചെയ്യാം. വന്നുവന്നു മന്ത്രി സ്ഥാനംകൂടി ഇവറ്റകളെല്ലാംകൂടി കൊണ്ടുപോകുമോ എന്ന ഭയം വന്നപ്പോഴാണ്‌ ടീച്ചര്‍ കേന്ദ്രത്തില്‍ പോയി കാലുപിടിച്ചത്‌. അന്‍പുമണി രാംദാസ്‌ അയച്ച സംഘം എന്തായാലും കാര്യമായി സഹായിച്ചു. ചിക്കുന്‍ഗുനിയ ബാധിച്ച്‌്‌ ആരും മരിച്ചില്ലെന്ന്‌ അവര്‍ കണ്ടെത്തിയത്‌ താല്‍ക്കാലിക രക്ഷയായി. എന്നിട്ടും കൊതുകുകളുണ്ടോ വിടുന്നു. ഒടുവില്‍ ആനപ്പാറേല്‍ അച്ചാമ്മ അഞ്ഞൂറാന്റെ കാലുപിടിച്ചപോലെ ടീച്ചര്‍ നമ്മുടെ ഉദാരശിരോമണിയും മനസ്സാക്ഷിയുള്ളവനുമായ സാക്ഷാല്‍ അന്തോണിച്ചനോടു കേണു.

കേട്ടപാതി കേക്കാത്തപാടി രാജ്യസുരക്ഷക്കായി അന്തോണിച്ചന്‍ ഉണര്‍ന്നു. ബാഹ്യശക്തികളുടെ ആക്രമണം പോലെ തന്നെ അപകടകരമാണ്‌ ആഭ്യന്തരയുദ്ധവും കൊതുകെങ്കില്‍ കൊതുക്‌. പട്ടാളക്കാര്‍ക്ക്‌ ഇടക്കൊരു പണിയുള്ളതു നല്ലതല്ലേ. അവര്‍ തോക്കുമായി കൊതുകുവേട്ടക്കിറങ്ങി.പിന്നയല്ലേ രസം. സാധാരണഗതിയില്‍ നമ്മുടെ പോലീസുകാരുടെ തോക്കില്‍ ഉണ്ടയുണ്ടാകാറില്ലെന്നകാര്യം നാടുമുഴുവന്‍ പാട്ടാണ്‌. ഉണ്ട ചില നേതാക്കന്‍മാര്‍ ലാപ്‌ടോപ്പിന്റെ ബാഗില്‍ ഒളിപ്പിച്ചു നടക്കുന്നതും നമുക്കറിയാം. വല്ല പിള്ളാരും പിള്ളാരുകളിക്കു നാലു കല്ലെടുത്തെറിയുമ്പോള്‍ കണ്ണീര്‍ വാതകം പ്രയോഗിക്കാനാണല്ലോ നമ്മുടെ പോലീസിനു തോക്ക്‌. പക്ഷേ പട്ടാളത്തിനങ്ങിനെയാണോ.? അല്ലെന്നായിരുന്നു സാമാന്യ ജനത്തിന്റെ വിശ്വാസം. തോക്കും പീരങ്കിയുമൊക്കെയായി കൊതുകിനെ വെടിവച്ചിടാന്‍ വരുന്ന പട്ടാളത്തെ സ്വപ്‌നം കണ്ട്‌ നമ്മുടെ പാവം പൊതുജനം ഒരു ദിവസമെങ്കിലും സുഖമായിട്ടുറങ്ങിയിട്ടുണ്ടാകും.

എന്തായാലും വൈകിയില്ല. നാട്ടില്‍ പട്ടാളമിറങ്ങി. പക്ഷേ തോക്കില്‍ നിന്നു വെടിയുണ്ടകള്‍ക്കുപകരം ശുക്‌, ശുക്‌ എന്നൊരു ശബ്‌ദവും കുറേ പുകയും പുറത്തേക്കു വരുന്നതാണു ജനം കണ്ടത്‌. ഉല്‍സവപ്പറമ്പിലെ വെടിക്കെട്ടിനിടയില്‍ ഈ ശുക്ക്‌ കേള്‍ക്കുമ്പോള്‍ വെടി ചീറ്റിപ്പോയേ എന്നാര്‍ത്തു വിളിക്കും പോലെ ഒന്നു വിളിച്ചുകൂവണമെന്നു പലര്‍ക്കും തോന്നിയെങ്കിലും മുന്നില്‍ നില്‍ക്കുന്നത്‌ പട്ടാളമാണെന്ന ബോധം അവരെ അതില്‍ നിന്നു പിന്തിരിപ്പിച്ചു. ഇനി കൊതുകെന്ന ശത്രുവിനെ തുരത്താന്‍ ഈ വെടിയൊക്കെ മതിയെന്ന്‌ നാട്ടിലെ ചില വിദ്യാസമ്പന്നര്‍ നിരക്ഷരകുക്ഷികളെ പറഞ്ഞു മനസ്സിലാക്കുകയും ചെയ്‌തു. ഫോഗിങ്ങെന്നോ മറ്റോ ആണ്‌ ഇതിനു പേരെന്ന്‌ ചാനലിലെ വാര്‍ത്ത കണ്ടപ്പോഴാണ്‌ ആളുകള്‍ക്കു പിടികിട്ടിയത്‌. എന്തായാലും അന്തോണിച്ചന്റെ പട്ടാളം പൊട്ടിച്ച പൊഹവെടി ശ്രീമതിടീച്ചറിനെ വീണ്ടും കാത്തു. ഇത്‌ ശുക്രന്റെ വിളയാട്ടമല്ലാതെ മറ്റെന്താണു സഖാവേ.. വെടിപൊട്ടിച്ചതും കൊതുകിനെ തുരത്തിയതും നമ്മടെ യു.പി.എ. സര്‍ക്കാരും അന്തോണിച്ചന്റെ പട്ടാളവുമാണെന്ന്‌ അവകാശപ്പെടുന്നതിനെപ്പറ്റി ആലോചിക്കാന്‍ പ്രതിപക്ഷം യോഗം ചേരുന്ന കാര്യം ആലോചിച്ചു വരികയാണെന്നാണു കേള്‍ക്കുന്നത്‌?
Powered By Blogger

FEEDJIT Live Traffic Feed