Saturday, February 20, 2010

'കേസരി'യുടെ പേരില്‍ പത്രപ്രവര്‍ത്തക സംഘടനയില്‍ പോര്‌


ഒരിടവേളയ്‌ക്കുശേഷം ഞാന്‍ ബ്ലോഗെഴുത്തിലേക്കു തിരിച്ചുവരികയാണ്‌. വിര്‍ച്വല്‍ മീഡിയയില്‍ തന്നെ അത്യാവശ്യം സാമ്പത്തികം ലഭിക്കും വിധം എന്റെ രചനകള്‍ പ്രസിദ്ധീകരിക്കപ്പെട്ടിരുന്നതിനാലായിരുന്നു ബ്ലോഗ്‌ കുറേക്കാലമായി നിശ്ചലമായിട്ടിരുന്നത്‌. പക്ഷെ, മാധ്യമപ്രവര്‍ത്തകരുമായി ബന്ധപ്പെട്ട ഒരു സംഭവം വന്നപ്പോള്‍ പ്രസ്‌തുത ന്യൂസ്‌ പോര്‍ട്ടല്‍ എന്റെ വാക്കുകളെ നിര്‍ദ്ദയം തള്ളിക്കളഞ്ഞു. ആയതിനാല്‍ ഞാനിത്‌ ബ്ലോഗിലേക്കു പകര്‍ത്തുന്നു. പ്രസ്‌തുത വാര്‍ത്ത താഴെക്കൊടുക്കുന്നു.

തിരുവനന്തപുരം: പത്രപ്രവര്‍ത്തകരുടെ സംഘടനയായ കേരള യൂണിയന്‍ ഓഫ്‌ വര്‍ക്കിംഗ്‌ ജേര്‍ണലിസ്റ്റ്‌സ്‌ (കെ.യു.ഡബ്‌ള്യു.ജെ) തിരുവനന്തപുരം ജില്ലാ കമ്മിറ്റിയും സംസ്ഥാന സമിതിയും തമ്മില്‍ ഇടയുന്നു. ജില്ലാ കമ്മിറ്റിക്കു കീഴിലുള്ള കേസരി സ്‌മാരക ട്രസ്റ്റിന്റെ മന്ദിരനിര്‍മാണത്തില്‍ സാമ്പത്തിക ക്രമക്കേടുണ്ടെന്ന ആരോപണമാണ്‌ ഇതിനു പിന്നില്‍. സംഘടനയെ പിളര്‍ത്താന്‍ ദേശാഭിമാനിയിലെ പത്രപ്രവര്‍ത്തകരെ ഉപയോഗിച്ച്‌ സി.പി.എം നീക്കം നടത്തുകയാണെന്നും ആരോപണമുണ്ട്‌. ക്രമക്കേടുണ്ടെന്ന ആരോപണത്തിനു പിന്നിലുള്ളവരില്‍ ഭൂരിപക്ഷവും ദേശാഭിമാനിയില്‍ പ്രവര്‍ത്തിക്കുന്നവരാണെന്നതാണ്‌ ഇതിന്റെ കാരണം.

തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ നിയന്ത്രണത്തില്‍ പ്രവര്‍ത്തിക്കുന്ന കേസരി സ്‌മാരകട്രസ്റ്റും സ്വതന്ത്രമായി പ്രവര്‍ത്തിക്കുന്ന തിരുവനന്തപുരം പ്രസ്‌ ക്ലബ്ബും പിടിച്ചെടുക്കാന്‍ സംസ്ഥാന സമിതി നീക്കം നടത്തുകയാണെന്നും ആരോപണമുണ്ട്‌. ട്രസ്റ്റ്‌ ഭരണനിയന്ത്രണം സംബന്ധിച്ച കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ കഴിഞ്ഞ 14ന്‌ ചേര്‍ന്ന പൊതുയോഗം കയ്യാങ്കളിയുടെ വക്കിലാണവസാനിച്ചത്‌. ജില്ലാ കമ്മിറ്റിയുടെ പിന്നില്‍ അടിയുറച്ചു നില്‍ക്കുന്നവരും സംസ്ഥാനസമിതിക്കു പൂര്‍ണ പിന്തുണയുമായി നില്‍ക്കുന്ന ദേശാഭിമാനി സംഘവും തമ്മിലായിരുന്നു പൊതുയോഗത്തില്‍ പ്രധാനമായും 'വാടാ പോടാ' വിളി നടന്നത്‌.

കേരളത്തിലുടനീളം ജില്ലാ പ്രസ്‌ ക്ലബ്ബുകള്‍ പ്രവര്‍ത്തിക്കുന്നത്‌ കെ.യു.ഡബ്ല്യു.ജെയുടെ ജില്ലാ ഘടകങ്ങള്‍ എന്ന നിലയിലാണ്‌. എന്നാല്‍ തിരുവനന്തപുരത്തു മാത്രം പ്രസ്‌ ക്ലബ്ബ്‌ സ്വതന്ത്രസംഘടനയാണ്‌. കെ.യു.ഡബ്‌ള്യു.ജെയുടെ ജില്ലാ ഘടകത്തിനു കീഴില്‍ ഇവിടെയുള്ളത്‌ കേസരി സ്‌മാരക ട്രസ്റ്റാണ്‌. ജില്ലാ ഘടകത്തിന്റെ ഭാരവാഹികള്‍ തന്നെയാണ്‌ ട്രസ്റ്റിന്റെയും ഭാരവാഹികള്‍. പ്രസ്‌ ക്ലബ്ബിന്റെ സ്വതന്ത്രഭരണസമിതി പിരിച്ചുവിട്ട്‌ കേസരിയുമായി ലയിപ്പിക്കണമെന്ന ആവശ്യവും സംസ്ഥാനസമിതി മുന്നോട്ടു വച്ചതായിട്ടാണ്‌ അറിയുന്നത്‌.
പുളിമൂട്‌ ജംഗ്‌ഷനില്‍ തലയുയര്‍ത്തി നില്‍ക്കുന്ന കേസരി മന്ദിരമാണ്‌ ട്രസ്റ്റിന്റെ പ്രധാന ആസ്‌തി.

ഇപ്പോഴത്തെ ഭരണ സമിതി ഈ മന്ദിരം മോടിപിടിപ്പിച്ച്‌ താഴെയുള്ള രണ്ടുനിലകള്‍ വാടകയ്‌ക്കു നല്‍കിയിട്ട്‌ അധികകാലമായില്ല. ഈ പുനര്‍നിര്‍മാണത്തില്‍ വന്‍ സാമ്പത്തിക ക്രമക്കേടു നടന്നതായാണ്‌ നിലവിലുള്ള ഭരണസമിതിയെ എതിര്‍ക്കുന്നവര്‍ ആരോപിക്കുന്നത്‌.
ഇരുപതു ലക്ഷത്തോളം രൂപ ചെലവു പ്രതീക്ഷിച്ചു തുടങ്ങിയ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ എഴുപതു ലക്ഷം രൂപ ചെലവാക്കിയാണ്‌ പൂര്‍ത്തിയാക്കിയതെന്ന്‌ സംസ്ഥാനസമിതിക്കൊപ്പം നില്‍ക്കുന്നവര്‍ കുറ്റപ്പെടുത്തുന്നു. എന്നാല്‍ വഴിവിട്ട്‌ ഒരൂരൂപ പോലും ചെലവാക്കിയിട്ടില്ലെന്നും എല്ലാറ്റിനും കൃത്യമായ കണക്കുണ്ടെന്നുമാണ്‌ മറുവിഭാഗത്തിന്റെ വാദം.

പുതിയ കെട്ടിടത്തിന്റെ താഴത്തെ നിലയില്‍ ഒരു മൊബൈല്‍ ഷോപ്പും ഹിന്ദുസ്ഥാന്‍ ലാറ്റക്‌സിന്റെ കോണ്ടം വില്‍പനശാലയും ഒന്നാം നിലയില്‍ മാതൃഭൂമി ബുക്‌സിന്റെ വില്‍പനശാലയുമാണുള്ളത്‌. ഏതാണ്ട്‌ ഒന്നര ലക്ഷത്തോളം രൂപ ഇവയുടെ വാടകയിനത്തില്‍ പ്രതിമാസം ട്രസ്റ്റിനു ലഭിക്കുന്നുണ്ട്‌. ഡിപ്പോസിറ്റ്‌ ഇനത്തില്‍ ലഭിച്ചിട്ടുള്ള 15 ലക്ഷത്തിന്റെ ബാങ്ക്‌ പലിശയും കേസരി ഹാളിന്റെ വാടകയും പുറമെ.

ഇത്രമാത്രം വരുമാനം ലഭിച്ചുതുടങ്ങിയതാണ്‌ സംസ്ഥാന സമിതി ട്രസ്റ്റ്‌ പ്രവര്‍ത്തനത്തില്‍ കണ്ണുവയ്‌ക്കാന്‍ കാരണമെന്ന്‌ മറുവിഭാഗം ആരോപിക്കുന്നു. വെറും 5000 രൂപ മാത്രം പ്രതിമാസ വരുമാനത്തില്‍ കേസരി പ്രവര്‍ത്തിച്ചപ്പോള്‍ ആരും ട്രസ്‌റ്റ്‌ ഏറ്റെടുക്കാന്‍ തയ്യാറായിരുന്നില്ലെന്നും സംസ്ഥാന സമിതിയുടെ ഇപ്പോഴത്തെ നീക്കത്തിനു പിന്നില്‍ വരുമാനം മാത്രമാണ്‌ ലക്ഷ്യമെന്നും ആരോപണമുണ്ട്‌. അതുകൊണ്ട്‌ ഭരണഘടന ഭേദഗതി ചെയ്‌ത്‌ ട്രസ്റ്റിന്റെ ഭരണം ഏറ്റെടുക്കാനുള്ള സംസ്ഥാന നേതൃത്വത്തിന്റെ നീക്കത്തെ ജില്ലാ ഘടകം ശക്തമായി പ്രതിരോധിക്കുകയാണ്‌. ട്രസ്റ്റിന്‌ നിലവിലുള്ള 32 ലക്ഷം രൂപയുടെ കടബാധ്യത ബാങ്ക്‌ വായ്‌പ എടുത്തു വീട്ടാമെന്നായിരുന്നു ജില്ലാ ഘടകത്തിന്റെ തീരുമാനം. എന്നാല്‍ ഇതിനുള്ള ശ്രമങ്ങള്‍ക്കെല്ലാം സംസ്ഥാന നേതൃത്വത്തെ അനുകൂലിക്കുന്ന വിഭാഗം തുരങ്കം വച്ചതോടെയാണ്‌ അഭിപ്രായവ്യത്യാസം മറനീക്കി പുറത്തുവന്നത്‌. അവസാനം ഫെഡറല്‍ ബാങ്കില്‍ നിന്ന്‌ ട്രസ്റ്റിന്‌ വായ്‌പ തുക അനുവദിച്ചു കിട്ടി.

ട്രസ്റ്റിന്റെ ഭരണമാറ്റത്തെപ്പറ്റിയും ആരോപണങ്ങളെപ്പറ്റിയും ചര്‍ച്ച ചെയ്യാന്‍ കഴിഞ്ഞ ഞായറാഴ്‌ച വിളിച്ചുചേര്‍ത്ത പൊതുയോഗത്തില്‍ ഇതുവരെയുണ്ടാകാത്തത്ര ഹാജരാണ്‌ രേഖപ്പെടുത്തിയത്‌. നൂറിലധികം അംഗങ്ങള്‍ പങ്കെടുത്ത യോഗത്തില്‍ ഭൂരിപക്ഷവും ജില്ലാ സമിതിയുടെ തീരുമാനങ്ങള്‍ക്കൊപ്പമായിരുന്നു.
ആരോപണത്തില്‍ ഉറച്ചുനിന്ന പത്തുപേരില്‍ ഏഴുപേര്‍ ദേശാഭിമാനിയില്‍ നിന്നുള്ളവരായിരുന്നു. മറ്റു മൂന്നുപേര്‍ മലയാള മനോരമയിലെ രാജീവ്‌ ഗോപാലകൃഷ്‌ണന്‍, മാതൃഭൂമിയിലെ എസ്‌.രാജശേഖരന്‍ പിള്ള, കേരള കൗമുദിയിലെ ഇന്ദ്രബാബു എന്നിവരാണ്‌. ഇതില്‍ ഇന്ദ്രബാബു യോഗത്തിന്റെ അവസാനം തന്റെ അഭിപ്രായം മാറ്റി മറുഭാഗത്തിനൊപ്പം ചേര്‍ന്നു. ക്രമക്കേടിനെപ്പറ്റി അന്വേഷിക്കണമെന്നാവശ്യപ്പെട്ട്‌ രാജശേഖരന്‍പിള്ള സംസ്ഥാന സമിതിക്കു നല്‍കിയ കത്തും ഇതിനോടകം പുറത്തുവന്നിട്ടുണ്ട്‌.

ക്രമക്കേടുണ്ടോ എന്ന്‌ അന്വേഷിക്കാന്‍ ഒരു സിവില്‍ എന്‍ജിനീയര്‍, ഒരു ചാര്‍ട്ടേഡ്‌ അക്കൗണ്ടന്റ്‌, ഒരു പത്രപ്രവര്‍ത്തകന്‍ എന്നിവരടങ്ങിയ സമിതിയെ നിയോഗിക്കാമെന്ന്‌ യോഗത്തില്‍ ജില്ലാ സമിതി തീരുമാനിച്ചെങ്കിലും മറുവിഭാഗം അത്‌ അംഗീകരിച്ചില്ല. സംസ്ഥാന സമിതി നിയോഗിച്ചിരിക്കുന്ന അന്വേഷണസമിതിയില്‍ യൂണിയന്റെ രണ്ടു ജില്ലാ സെക്രട്ടറിമാരായ ദേശാഭിമാനിക്കാരും കേരളശബ്ദത്തിലെ ചെറുകര സണ്ണി ലൂക്കോസുമാണ്‌്‌ ആദ്യംനിശ്ചയിക്കപ്പെട്ടതെന്നു പറയുന്നു. ഇത്‌ മറുവിഭാഗത്തിന്റെ ആരോപണങ്ങളെ ശക്തിപ്പെടുത്തുമെന്നു തോന്നിയതിനാല്‍ വേറേ ആളുകളെ നിശ്ചയിച്ചതായാണു സൂചന.

ആരോപണങ്ങളുമായി ബന്ധപ്പെട്ട്‌ യൂണിയന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറിയും ദേശാഭിമാനിയില്‍ പത്രപ്രവര്‍ത്തകനുമായ മനോഹരന്‍ മോറായി പൊതുയോഗത്തില്‍ പ്രസംഗിച്ചപ്പോഴാണ്‌ പ്രശ്‌നം കൂടുതല്‍ രൂക്ഷമായത്‌. മനോഹരന്റെ പ്രസംഗത്തിലെ ചില പരാമര്‍ശങ്ങള്‍ കേട്ടപ്പോള്‍ അംഗങ്ങള്‍ക്കിടയില്‍ നിന്ന്‌ ആരോ 'ഇത്‌ പിണറായിയുടെ വാക്കുകള്‍ പോലുണ്ടല്ലോ' എന്നു വിളിച്ചു പറഞ്ഞു. ഇതേ തുടര്‍ന്ന്‌ പ്രസംഗം നിര്‍ത്തിയ മനോഹരന്‍ 'ആരാടാ പിണറായിയെപ്പറ്റി പറഞ്ഞത്‌?' എന്നു ചോദിച്ചുകൊണ്ട്‌ വേദിയില്‍ നിന്നിറങ്ങി. ഒപ്പം ദേശാഭിമാനിയില്‍ ജോലി ചെയ്യുന്ന മറ്റ്‌ പത്രപ്രവര്‍ത്തകരും ക്ഷുഭിതരായി എഴുന്നേറ്റു. മാതൃഭൂമി റിപ്പോര്‍ട്ടറായ വി.എസ്‌.ശ്യാംലാല്‍ 'ഞാനാണ്‌ പറഞ്ഞത്‌' എന്നു സമ്മതിച്ച്‌ എഴുന്നേറ്റു. ശ്യാം ലാലിന്‌ പിന്തുണയുമായി മറ്റുള്ളവരും എഴുന്നേറ്റതോടെ യോഗസ്ഥലത്ത്‌ സംഘര്‍ഷാവസ്ഥ സംജാതമാകുകയായിരുന്നു. മറുവിഭാഗത്തിനാണ്‌ ഭൂരിപക്ഷമെന്നു മനസ്സിലാക്കിയതോടെ ദേശാഭിമാനിവിഭാഗം യോഗസ്ഥലത്തു നിന്നു പുറത്തുപോകുകയായിരുന്നുവത്രെ.

പ്രശ്‌നത്തെ തുടര്‍ന്ന്‌ ജില്ലാ കമ്മിറ്റിയുടെയും ട്രസ്റ്റിന്റെയും ട്രഷറര്‍ സ്ഥാനത്തു നിന്ന്‌ ദേശാഭിമാനിയിലെ സാജന്‍ ഏവൂജിന്‍ രാജി വച്ചു. ആറു മാസം മുമ്പായിരുന്നു ഇദ്ദേഹം ട്രഷററായി തിരഞ്ഞെടുക്കപ്പെട്ടത്‌. തുടര്‍ന്ന്‌ പുതിയ ട്രഷററായി ജനയുഗത്തിലെ സന്തോഷ്‌ കുമാറിനെ പൊതുയോഗം തിരഞ്ഞെടുത്തു. മന്ദിര നിര്‍മാണ സമയത്തും സന്തോഷ്‌ കുമാറായിരുന്നു ട്രഷറര്‍.

യൂണിയന്‍ ജില്ലാ കമ്മിറ്റിയും ട്രസ്‌റ്റും ദേശാഭിമാനി വിഭാഗത്തിന്‌ പൂര്‍ണമായും അനഭിമതരായവരുടെ നിയന്ത്രണത്തിലാണിപ്പോഴെന്നു പറയുന്നു. സി.പി.എമ്മിലെ പിണറായി വിഭാഗം കടുത്ത ശത്രുവായി കണക്കാക്കുന്ന ഗൗരീദാസന്‍ നായരുടെ ഉപദേശപ്രകാരമാണ്‌ ഇപ്പോഴത്തെ സമിതി പ്രവര്‍ത്തിക്കുന്നതെന്നാണ്‌ ഇവരുടെ ആരോപണം. പൊതുയോഗത്തിലെ പ്രശ്‌നങ്ങളുടെ പേരില്‍ ജില്ലാ സമിതി പിരിച്ചുവിട്ട്‌ അഡ്‌ഹോക്ക്‌ ഭരണം ഏര്‍പ്പെടുത്താനാണ്‌ സംസ്ഥാന സമിതി ശ്രമിക്കുന്നതെന്ന്‌ ട്രസ്റ്റുമായി ബന്ധപ്പെട്ടവര്‍ ആരോപിക്കുന്നു. ഇതിന്റെ ഭാഗമായി ദേശാഭിമാനിയിലെ ചിലര്‍, ട്രസ്റ്റില്‍ എന്തൊക്കെയോ ചീഞ്ഞുനാറുന്നുവെന്ന കുപ്രചരണം ആരംഭിച്ചതായും ട്രസ്റ്റിലുള്ളവര്‍ പറയുന്നു.

കെ.യു.ഡബ്‌ള്യു.ജെ രൂപീകൃതമാകുന്നതിനും മുമ്പ്‌ 1965ല്‍ തിരുവനന്തപുരത്തെ പത്രപ്രവര്‍ത്തകര്‍ ചേര്‍ന്നു രൂപീകിരിച്ചതാണ്‌ കേസരി സ്‌മാരകട്രസ്റ്റ്‌. 1968ലാണ്‌ യൂണിയന്‍ നിലവില്‍ വന്നത്‌. പിന്നീട്‌ യൂണിയന്‌ കെട്ടിടം പണിയാന്‍ തിരുവനന്തപുരത്ത്‌ സ്ഥലം ലഭിക്കാതെ വന്നപ്പോള്‍ ചാരിറ്റബിള്‍ ആക്ട്‌്‌ പ്രകാരം പ്രവര്‍ത്തിക്കുന്ന ട്രസ്‌റ്റിനെ യൂണിയനുമായി കൂട്ടിച്ചേര്‍ത്ത്‌ അതിന്റെ പിന്‍ബലത്തില്‍ സ്ഥലം സംഘടിപ്പിക്കുകയായിരുന്നത്രെ. പിന്നീട്‌ ട്രസ്റ്റിന്റെ ചുമതല സംസ്ഥാനസമിതി ജില്ലാ സമിതിക്ക്‌ കൈമാറി. ജില്ലാ ഭാരവാഹികളും അംഗങ്ങളും ട്രസ്റ്റിന്റെയും ഭാരവാഹികളും അംഗങ്ങളുമായി തുടരാന്‍ അന്നാണ്‌ ഭരണഘടന ഭേദഗതി ചെയ്‌ത്‌ തീരുമാനിച്ചത്‌. ഇപ്പോള്‍ ട്രസ്‌റ്റിന്റെ പേരില്‍ ചിലര്‍ ഉയര്‍ത്തുന്ന കോലാഹലങ്ങള്‍ക്കു പിന്നില്‍ സംഘടനയെ പിളര്‍ത്തുക എന്ന ലക്ഷ്യമാണുള്ളതെന്ന ആരോപണമുയരാനുള്ള കാരണമിതാണ്‌.

കുറച്ചു വര്‍ഷങ്ങള്‍ക്കു മുമ്പ്‌ വ്യാപാരികളുടെ സംഘടന പിളര്‍ത്തിയതുപോലെ പത്രപ്രവര്‍ത്തകരുടെ സംഘടനയെയും പിളര്‍ത്താന്‍ ദേശാഭിമാനിയിലെ പത്രപ്രവര്‍ത്തകരെ ഉപയോഗിച്ച്‌ സി.പി.എം ശ്രമിക്കുകയാണെന്ന്‌ ഒരു വിഭാഗം രഹസ്യമായി ആരോപിക്കുന്നുണ്ട്‌.

(ചെറിയ ചില തിരുത്തുകള്‍ വേണ്ടിവന്നിരിക്കുന്നു.
കേസരിയിലെ പൊതുയോഗത്തില്‍ പിണറായി പരാമര്‍ശത്തിന്റെ പേരില്‍ ദേശാഭിമാനി വിഭാഗം ഇറങ്ങിപ്പോയി എന്ന പരാമര്‍ശം ശരിയല്ലെന്ന്‌ യോഗത്തിലുണ്ടായിരുന്ന ചിലര്‍ വിളിച്ചറിയിച്ചിട്ടുണ്ട്‌. പ്രശ്‌നം രൂക്ഷമാകുന്ന സ്ഥിതി വന്നതോടെ മുതിര്‍ന്ന ചില അംഗങ്ങള്‍ ഇടപെടുകയും ശ്യാംലാലിന്റെ പരാമര്‍ശം തെറ്റായിപ്പോയിയെന്നു സമ്മതിപ്പിച്ച്‌ യോഗം തുടരുകയുമായിരുന്നു.
മറ്റൊരു കാര്യം വിട്ടുപോയതായും ബന്ധപ്പെട്ടവര്‍ സൂചിപ്പിച്ചു. മാധ്യമത്തിലെ റിപ്പോര്‍ട്ടറായ ജോണ്‍ പ്രസംഗിച്ചപ്പോള്‍ കെ.യു.ഡബ്‌ള്യു.ജെ സംസ്ഥാന പ്രസിഡന്റായ മനോരമയിലെ രാജഗോപാല്‍ തടസ്സപ്പെടുത്തിയതിനെതിരേയും യോഗത്തില്‍ ബഹളമുണ്ടായി. പിന്നീട്‌ രാജഗോപാലും ഇക്കാര്യത്തില്‍ തന്റെ തെറ്റു സമ്മതിച്ച്‌ പ്രശ്‌നം പരിഹരിക്കുകയായിരുന്നു.
മൂന്നാമത്തേത്‌, സാജന്‍ ഏവൂജിന്‍ ജില്ലാ ട്രഷറര്‍ സ്ഥാനം രാജിവച്ചത്‌ യോഗത്തിലല്ല. ഒരുമാസം മുമ്പു തന്നെ അദ്ദേഹം തല്‍സ്ഥാനം രാജിവച്ചിരുന്നു.
21.02.10 12.56pm)
Powered By Blogger

FEEDJIT Live Traffic Feed