Saturday, December 20, 2008

പാര്‍വ്വതിമാര്‍ തുണിയഴിക്കുമ്പോള്‍


     കേരളത്തിന്‌ അഭിമാനിക്കാം. പാര്‍വ്വതി ഓമനക്കുട്ടന്‍ എന്ന തിരുവല്ലക്കാരി ലോകത്തിലെ രണ്ടാമത്തെ സുന്ദരിയാണെന്നു കണ്ടെത്തപ്പെട്ടതില്‍. വെല്‍ഡണ്‍ പാര്‍വ്വതി, വെല്‍ഡണ്‍.

     സൗന്ദര്യം ശരീരത്തിന്റെ മാത്രമല്ല ബുദ്ധിയുടേതുകൂടിയാണെന്ന്‌ ഓരോ സുന്ദരിപ്പട്ടപ്പോരും വിളിച്ചുപറയാറുണ്ട്‌. ഇത്തവണ നിര്‍ണായകമായ ആ അവസാനചോദ്യം ഇതായിരുന്നു: ദക്ഷിണാഫ്രിക്കയില്‍ വന്നപ്പോള്‍ തോന്നിയതെന്ത്‌?
പാര്‍വ്വതി ശങ്കയേതുമില്ലാതെ മറുപടി പറഞ്ഞു: 
     "ഇന്ത്യക്ക്‌ ഗാന്ധിജിയും ദക്ഷിണാഫ്രിക്കയ്‌ക്ക്‌ മണ്‌ഡേലയമുണ്ട്‌. ആതിഥ്യമര്യാദയിലും സംസ്‌കാരസമ്പന്നതയിലും രണ്ടു രാജ്യങ്ങളും ഒരുപോലാണ്‌."   പാര്‍വ്വതിക്കു മാര്‍ക്കു നേടിക്കൊടുത്തുവത്രെ ഈ ഉത്തരങ്ങള്‍!

        പാര്‍വ്വതി ലോകത്തെ രണ്ടാമത്തെ സുന്ദരിയായതില്‍ നമുക്ക്‌ അഭിമാനിക്കാനെന്തെങ്കിലുമുണ്ടോ?

        സൗന്ദര്യ മല്‍സരങ്ങള്‍ക്കെല്ലാം നിയതമായ ഒരു രൂപമുണ്ട്‌. അത്‌ മല്‍സരാര്‍ഥിയുടെ വൈറ്റല്‍ സ്റ്റാറ്റിറ്റിക്‌സില്‍ മാത്രം അധിഷ്‌ഠിതമാണ്‌. പക്ഷേ, മലയാളിയുടെ സൗന്ദര്യസങ്കല്‍പങ്ങള്‍ക്കു മീതേ ഒരു വൈറ്റല്‍ സ്റ്റാറ്റിറ്റിക്‌സിന്റെ സ്‌കെയില്‍ പ്രതിഷ്‌ഠിക്കാന്‍ എന്നെങ്കിലുമാകുമോ?

    എന്താണ്‌ മലയാളിയുടെ സൗന്ദര്യസങ്കല്‍പം? മാറുമറയ്‌ക്കാന്‍ അവകാശമില്ലാതിരുന്ന കാലത്തുനിന്ന്‌ പോരാട്ടത്തിലൂടെ മാറുമറയ്‌ക്കാന്‍ അല്‍പം തുണി വാങ്ങിയത്‌ എന്തിനായിരുന്നു? മാറു മറയ്‌ക്കാത്ത ഒരു അടിയാള സംസ്‌കാരം ഇന്നും തുടര്‍ന്നു വന്നിരുന്നെങ്കില്‍ പട്ടിണിപാവങ്ങളായ ലക്ഷക്കണക്കിനു സ്‌ത്രീകള്‍ക്ക്‌ അത്രയും കൂടി പണം ലാഭിക്കാമായിരുന്നു എന്നോര്‍ക്കുക. ഒളിച്ചു വച്ചിരിക്കുന്നതൊക്കെ ആര്‍ത്തിയോടെ നോക്കുന്ന മലയാളിയുടെ സംസ്‌കാരസമ്പന്നത സ്‌ത്രീകളുടെ മാറിടത്തിലേക്ക്‌ ഒരു പക്ഷേ ഇത്രയും ആര്‍ത്തിയോടെ നോക്കുമായിരുന്നുമില്ല.

    പക്ഷേ, ആ പോരാട്ടം വ്യര്‍ഥമായി. ജൊഹനാസ്‌ ബര്‍ഗിലെ വെളുത്ത വിധികര്‍ത്താക്കള്‍ക്കു മുന്നില്‍ പാര്‍വ്വതി തുണിയുരിഞ്ഞു. മലയാളി അസഹിഷ്‌ണുതയോടെയും കാമത്വരയോടെയും മാത്രം കാണുന്ന ബിക്കിനിയണിഞ്ഞു. നയന്‍താരയെന്ന മലയാളി തമിഴ്‌സിനിമയില്‍ ഉരിഞ്ഞതുപോലെ ചൂടന്‍ വേഷമായിരുന്നു അത്‌. പാര്‍വ്വതിയുടെ വൈറ്റല്‍ സ്റ്റാറ്റിറ്റിക്‌സ്‌ ആഗോള വിപണിക്ക്‌ അനുയോജ്യമായിരുന്നു.

     കഴിഞ്ഞദിവസം തിരുവനന്തപുരത്ത്‌ ചാലയിലൂടെ കടന്നുപോകുമ്പോള്‍ ഒരു കാഴ്‌ച കണ്ടു. പതിനഞ്ചില്‍ താഴെ പ്രായമുള്ള ഒരു പെണ്‍കുട്ടി അമ്മയോടൊപ്പം നടന്നുപോകുന്നു. ജീന്‍സും ടീ ഷര്‍ട്ടുമാണ്‌ വേഷം. വളരെ മാന്യമായി ധരിക്കാവുന്ന വസ്‌ത്രമാണത്‌. പെണ്‍കുട്ടിയുടെ പിന്‍വശമാണ്‌ ആദ്യം കണ്ണില്‍ തറച്ചത- അതെ തറച്ചത്‌. അതിനൊരു ഒളിഞ്ഞുനോട്ടത്തിന്റെ സ്വഭാവമുണ്ടായിരുന്നില്ല. കാരണം ടീഷര്‍ട്ടിന്റെ പിന്‍വശം അരയോളം ഉയര്‍ത്തിയാണ്‌ വച്ചിരിക്കുന്നത്‌. കുട്ടിയുടെ ചന്തിയുടെ മുകളില്‍ ജീന്‍സില്‍ സ്വര്‍ണ്ണനൂലുകൊണ്ടുള്ള ചിത്രത്തുന്നല്‍. ഷര്‍ട്ട്‌ താഴ്‌ത്തിയിട്ടാല്‍ ചിത്രത്തുന്നല്‍ കാണാനാകില്ലെന്നുറപ്പാണ്‌. ചിത്രത്തുന്നലുള്ള ജീന്‍സ്‌ ധരിക്കുമ്പോള്‍ ചന്തി മറയ്‌ക്കരുതെന്നാണ്‌ ഈ ജീന്‍സ്‌ പറഞ്ഞുകൊടുക്കുന്നത്‌. ആരു വേണമെങ്കിലും കണ്ടോ എന്നു വിളംബരം ചെയ്യുന്ന ഒരുതരം തുണിപൊക്കിക്കാണിക്കല്‍. എന്റെ കുഞ്ഞനുജത്തിയുടെപോലും പ്രായമില്ലാത്ത ആ കരുന്നിന്റെ നിതംബത്തില്‍ ഞാന്‍ നോക്കാതിരുന്നാലും കണ്ണുകള്‍ക്ക്‌ വഴിതെറ്റിപ്പോകും. അതിനെ തുറിച്ചനോട്ടമെന്നോ, പിഴച്ച നോട്ടമെന്നോ വിളിച്ചോളൂ?. പക്ഷേ, ആ കാഴ്‌ചയിലേക്ക്‌ കണ്ണെറിയാത്തവര്‍ മാത്രമേ വിളിക്കാവൂ.

      വസ്‌ത്രധാരണം കാലാനുസൃതമായി മാറേണ്ടത്‌ ആവശ്യമാണ്‌. മാറു മറയ്‌ക്കാത്ത കാലത്തു നിന്ന്‌ റൗക്കയും മുണ്ടും വന്നു. പിന്നെ ഇറക്കമുള്ള ബ്‌ളൗസും ലുങ്കിയും വന്നു. മേല്‍മുണ്ടും നേര്യതും ധരിച്ചിരുന്ന ആഢ്യസംസ്‌കാരം സാരി ധരിച്ചു. സെറ്റും മുണ്ടും ധരിച്ചു. ചുരിദാര്‍ സകല വസ്‌ത്രങ്ങളേയും കീഴടക്കിയപ്പോഴും സാരി ഇടയ്‌ക്കൊക്കെ മുഖംകാട്ടി. മാന്യമായി ധരിച്ചില്ലെങ്കില്‍ സാരിയും ചുരിദാറും അപകടകാരികളാണെന്നതു മറക്കുന്നില്ല.
 
      അതെന്തുമാകട്ടെ, ചിങ്ങം ഒന്നിനും കേരളപ്പിറവിയിലും മലയാളിപ്പെണ്‍കൊടിമാര്‍ സെറ്റുസാരിധരിക്കാന്‍ തുടങ്ങി. പരമ്പരാഗതമായൊരു സൗന്ദര്യസംസ്‌കാരമായിരുന്നു ആ വസ്‌ത്രം. അതാണ്‌ ജൊഹനാസ്‌ബര്‍ഗില്‍ പാര്‍വ്വതി അഴിച്ചുവച്ചത്‌.
ലോകസുന്ദരിപ്പട്ടത്തിനു മല്‍സരിക്കുമ്പോള്‍ സ്വന്തം സംസ്‌കാരം ഉപയോഗിച്ചുവേണം മല്‍സരിക്കാന്‍. പാര്‍വ്വതി ചോദ്യങ്ങള്‍ക്ക്‌ മറുപടി പറഞ്ഞത്‌ ഇംഗ്‌ളീഷിലാണ്‌, മലയാളത്തിലല്ല. മലയാളത്തില്‍ പറയണമെന്നു വാശിപിടിക്കുന്നില്ല. ഇംഗ്‌ളീഷ്‌ അറിയാമെന്നുള്ളപ്പോള്‍ ആ ഭാഷ തന്നെ ഉപയോഗിക്കാം. ലോകസുന്ദരിയായ തിരഞ്ഞെടുക്കപ്പെട്ട റഷ്യക്കാരി സെനിയ സുഖിനോവയ്‌ക്ക്‌ ഇംഗ്‌ളീഷ്‌ അറിയില്ലായിരുന്നു. ദ്വിഭാഷിയുടെ സഹായത്തോടെ മറുപടി പറഞ്ഞ സെനിയ എന്നിട്ടും ലോകസുന്ദരിയായി.

     ഫാഷന്‍ വസ്‌ത്രം ധരിച്ച്‌ റാമ്പില്‍ അന്നനട കാണിക്കുന്ന പെണ്‍തരുണിമാര്‍ക്കിടയില്‍ വ്യാജമില്ലാതെ തനി മലയാളിയായി, ഉത്തരമായിപ്പറഞ്ഞ ആ സംസ്‌കാരം ഉയര്‍ത്തിപ്പിടിച്ച്‌ പാര്‍വ്വതി നടന്നു നീങ്ങിയരുന്നെങ്കില്‍ മുഖം നിറഞ്ഞുള്ള ചിരിക്ക്‌ സൗന്ദര്യം കൂടുമെന്നുറപ്പ്‌. പക്ഷേ, സുന്ദരിയാകാന്‍ അതല്ലല്ലോ ആവശ്യം. വസ്‌ത്രം പൂര്‍ണമായും അഴിഞ്ഞുനീങ്ങുന്ന സന്ദര്‍ഭത്തില്‍ ആരും സൗന്ദര്യമല്ല നോക്കാറ്‌. നഗ്നത മാത്രമാണ്‌. അതിന്റെ ഉപയോഗമാണ്‌. പാര്‍വ്വതി ഉള്‍പ്പെടെയുള്ളവര്‍ക്ക്‌ ആ ഘട്ടത്തില്‍ എത്തിച്ചേരാന്‍ രണ്ടേ രണ്ടു കെട്ടുകള്‍ മാത്രം അഴിച്ചാല്‍ മതി.

      വൈറ്റല്‍ സ്റ്റാറ്റിറ്റിക്‌സില്‍ കൃത്രിമം കാട്ടാന്‍ ഇന്ന്‌ ഉപാധികള്‍ ഏറെയാണ്‌. നിതംബം മറഞ്ഞ്‌ മുടിയുള്ള പെണ്ണിനെ കൊതിച്ചുകൊതിച്ചു കെട്ടിയ ഒരു സൗന്ദര്യാസ്വാദകന്റെ കഥയുണ്ട്‌. ആദ്യരാത്രിയില്‍ കുളിച്ചെത്തിയ പെണ്ണ്‌ തിരുപ്പന്‍ വച്ചുകെട്ടുന്നതുകണ്ട്‌ ഞെട്ടിപ്പോയത്രെ. ഇതു പഴങ്കഥ. ഇന്ന്‌ വലിയ മുലയും ചന്തിയുമാണ്‌ പല സൗന്ദര്യാസ്വാദകരുടേയും നോട്ടം. അത്‌ നമ്മുടെ പെണ്‍പിള്ളേര്‍ക്ക്‌ നന്നായിട്ടറിയുകയും ചെയ്യാം. അതുമുതലെടുക്കാന്‍ വിപണിയില്‍ ഇന്ന്‌ സാധനങ്ങള്‍ കിട്ടും. ആദ്യരാത്രിയില്‍ അഴിച്ചുവയ്‌ക്കുന്ന ബ്രായിലും പാന്റീസിലും വലുപ്പം കൂട്ടിക്കാണിക്കാന്‍ പിടിപ്പിച്ചിരിക്കുന്ന സ്‌പോഞ്ച്‌ പാഡ്‌ കണ്ട്‌ പല യുവാക്കളും ഇളിഭ്യരാകുന്ന കാലം എത്തിക്കഴിഞ്ഞു.

      നമുക്ക്‌ ഇവയെല്ലാം എളുപ്പം വില്‍ക്കാനാകുന്ന വിപണിയുണ്ട്‌. അവിടെ ഒരു പാര്‍വ്വതി അത്യാവശ്യമാണ്‌. ലക്ഷങ്ങള്‍ വാരിക്കൊടുത്ത്‌ പാര്‍വ്വതിയെ മോഡലാക്കിയാല്‍ ഉല്‍പന്നം ചൂടപ്പം പോലെ വിറ്റഴിയും. സുസ്‌മിതയും ഐശ്വര്യയും സുന്ദരിപ്പട്ടങ്ങള്‍ ചൂടിയപ്പോള്‍ അത്തരം വിചാരണകള്‍ ഏറെ നടന്നതാണ്‌. ഉപഭോക്തൃസംസ്ഥാനമായ കേരളത്തെ കൂടുതല്‍ വിഴുങ്ങാനാണ്‌ പാര്‍വ്വതിയുടെ പട്ടം ചാര്‍ത്തലിലൂടെ ബഹുരാഷ്‌ട്രക്കുത്തകകള്‍ ശ്രമിക്കുക.

       സുസ്‌മിതയ്‌ക്കും ഐശ്വര്യക്കും പിന്നാലെയാണ്‌ നമ്മുടെ പെണ്‍കുട്ടികളുടെ സൗന്ദര്യസങ്കല്‍പം കീഴ്‌മേല്‍ മിറഞ്ഞതെന്നു മറക്കരുത്‌. ശരീരഭാഗങ്ങളത്രയും കാഴ്‌ചവസ്‌തുക്കളാക്കി പുരുഷന്‍മാരുടെ നോട്ടത്തെ അവര്‍ പിഴപ്പിക്കാന്‍ തുടങ്ങി. നമ്മുടെ നാട്ടില്‍ റോഡപകടങ്ങളുണ്ടാകുന്നതില്‍ വേഷവിധാനത്തിനുള്ള പങ്കിനെപ്പറ്റി ആരും ഗവേഷണം നടത്തിയിട്ടില്ല. കൃത്രിമ മാര്‍ഗത്തിലൂടെയോ അല്ലാതെയോ കാഴ്‌ചവസ്‌തുവായി നടക്കുന്ന പെണ്ണിനെ കണ്ട്‌ മനസ്സും കണ്ണും തെല്ലു പതറുമ്പോഴായിരിക്കാം. എതിരേ വരുന്ന വാഹനം ഇടിക്കുന്നത്‌. അല്ലെങ്കില്‍ പെട്ടെന്നു ബ്രേക്കിട്ട വാഹനത്തിന്റെ പിന്നില്‍ തട്ടുന്നത്‌. പക്ഷേ, അതാരും സമ്മതിക്കില്ലല്ലോ!

     പ്രദര്‍ശനപരത ഒരുകാലത്ത്‌ പുരുഷന്‍മാരില്‍ മാത്രമായി ഒതുങ്ങിയിരുന്നതാണ്‌. ഇന്നത്‌ തുല്യ പ്രാധാന്യത്തോടെ അതിരുകള്‍ ലംഘിച്ചുകഴിഞ്ഞു. ലോകസുന്ദരിക്കല്ലാതെ ലോക സുന്ദരന്‌ പുരസ്‌കാരം നല്‍കാന്‍ ആരുമില്ല. പക്ഷേ, പ്രാദേശികമായി സുന്ദരന്‍മാര്‍ ഉണ്ടാകുന്നുണ്ട്‌. പക്ഷേ, അവിടെയും പ്രശ്‌നമുണ്ട്‌. പുരുഷന്റെ പ്രകൃതമായ രോമം ശരീരത്തില്‍ നിന്നു നീക്കം ചെയ്‌താലെ സൗന്ദര്യമുണ്ടാകൂ. മാത്രമല്ല, അരക്കെട്ടിലെ മുഴുപ്പ്‌ വ്യക്തമാക്കുന്ന ജട്ടി മാത്രം ധരിച്ച്‌ ശരീരത്തിലെ മസിലുകള്‍ മുഴുവന്‍ വികൃതമാക്കി പെരുപ്പിച്ച്‌ നില്‍ക്കുന്ന വൃത്തികെട്ട രൂപമായിരിക്കും സുന്ദരപുരുഷന്‍. മള്‍ട്ടിജിമ്മുകള്‍ ആരോഗ്യസംരക്ഷണത്തിനല്ല, ബോഡി ബില്‍ഡിംഗിനുള്ളതാണെന്ന്‌ പ്രചരിപ്പിക്കേണ്ടത്‌ ഫാസ്റ്റ്‌ഫുഡ്‌ കാലത്ത്‌ പല തരത്തിലും അത്യാവശ്യമാണ്‌. അതുകൊണ്ടാണ്‌, പുരുഷന്‍ ധരിച്ചിരിക്കുന്ന ജട്ടിയുടെ ബ്രാന്‍ഡ്‌ നോക്കി സുന്ദരി അവന്റെ ശരീരത്തിലേക്കു വീഴുന്ന പരസ്യം ഉണ്ടായത്‌. ടീവിയില്‍ അതു കാണാന്‍ നമുക്ക്‌ യാതൊരു ഉളുപ്പുമില്ലാത്തത്‌. നമ്മുടെ യുവാക്കള്‍ അടിവസ്‌ത്രത്തിന്റെ പരസ്യം കണക്കെ പാന്റുകള്‍ അരയില്‍ നിന്ന്‌ അരച്ചാണ്‍ താഴ്‌ത്താന്‍ തുടങ്ങിയത്‌. 

      മലയാളി ഇനിയും വളരും. അതിരുകള്‍ക്കപ്പുറത്ത്‌ അറിയപ്പെടും. അതിനായി എത്ര തുണിയുരിയാനും നമുക്ക്‌ മടിയില്ലെന്ന്‌ നയന്‍താരയും പാര്‍വ്വതിയും കാണിച്ചുതരുന്നു. ആ കാഴ്‌ചകളില്‍ നിന്ന്‌ നാം അയല്‍പക്കത്തെ പെണ്‍കുട്ടിയും അത്തരക്കാരിയാണെന്ന്‌ സംശയിച്ചുതുടങ്ങുന്നു. ആ സംശയം വീട്ടിനുള്ളിലേക്കു കടക്കുന്ന കാലമുണ്ടായാല്‍? ബ്‌ളൂടൂത്തുകളും മൊബൈല്‍ അശ്ലീലങ്ങളും കാലഹരണപ്പെടുന്ന അക്കാലം വരാതിരിക്കട്ടെ. പാര്‍വ്വതിമാര്‍ ഇനിയും ജനിക്കാതിരിക്കട്ടെ! 

Friday, December 19, 2008

ഗായിക മഞ്‌ജരിയുമായി സൗഹൃദസംഭാഷണം



നാലു വര്‍ഷത്തിനുള്ളില്‍ നൂറോളം ഗാനങ്ങള്‍. സിനിമയില്‍ പാടാനെത്തിയ വര്‍ഷം തന്നെ മികച്ച ഗായികയ്‌ക്കുള്ള സംസ്ഥാന സര്‍ക്കാരിന്റെ പുരസ്‌കാരം. തെന്നിന്ത്യയിലെ സംഗീതസാമ്രാട്ടായ ഇളയരാജയുടെ സംഗീതസംവിധാനത്തില്‍ നിരവധി പാട്ടുകള്‍. മഞ്‌ജരി ഭാഗ്യം ലഭിച്ച ഗായികയാണെന്നു പറയാന്‍ ഇതിലധികം എന്തുവേണം. ഒരു വിദ്യാര്‍ഥിയുടെ ചുറുചുറുക്കോടെ തെല്ലും തലക്കനമില്ലാതെ സദാ ചിരിക്കുന്ന മുഖവുമായാണ്‌ മഞ്‌ജരി സംസാരിക്കുന്നത്‌. തിരുവനന്തപുരം വഴുതക്കാട്ടുള്ള ഹീരാ പാര്‍ക്കില്‍ ആറാം നിലയിലെ ഫ്‌ളാറ്റിലിരുന്ന്‌ മഞ്‌ജരിയുമായി നടത്തിയ സൗഹൃദസംഭാഷണത്തില്‍ നിന്ന്‌

സംഗീതയാത്രയുടെ തുടക്കം 
എന്റെ മേഖല പാട്ടാണെന്ന്‌ ആദ്യം പറഞ്ഞത്‌ ദാസങ്കിളാണ്‌. നാലിലോ അഞ്ചിലോ മറ്റോ പഠിക്കുമ്പോള്‍ മസ്‌ക്കറ്റില്‍ വച്ചാണ്‌ അദ്ദേഹത്തെ പരിചയപ്പെടുന്നത്‌. പിന്നെ എട്ടാം ക്‌ളാസില്‍ പഠിക്കുമ്പോള്‍ തരംഗിണിയുടെ എന്നുമീ പൊന്നോണം എന്ന ആല്‍ബത്തില്‍ പാടി. സംഗീതം മോഹന്‍ സിത്താര സാര്‍ ആയിരുന്നെങ്കിലും പാട്ട്‌ പറഞ്ഞു തന്നത്‌ ദാസങ്കിളാണ്‌. അങ്കിളിനൊപ്പം അതില്‍ പാടാന്‍ കഴിഞ്ഞത്‌ വലിയ ഭാഗ്യമായിരുന്നു. 

സിനിമയിലേക്ക്‌
കൈരളി ചാനലിലെ സിംഫണി എന്ന പരിപാടിയാണ്‌ സിനിമയിലേക്കു വഴിതുറന്നത്‌. ആദ്യം പാടിയത്‌ രഞ്‌ജിത്‌ സാറിന്റെ ഹലോ എന്ന സിനിമക്കുവേണ്ടിയായിരുന്നു. പക്ഷേ ആ പ്രൊജക്‌ട്‌ നടന്നില്ല. വാമനപുരം ബസ്‌ റൂട്ടിലെ പാട്ടുകളാണ്‌ ആദ്യം പുറത്തിറങ്ങിയത്‌. ആദ്യം പുറത്തുവന്ന സിനിമ അച്ചുവിന്റെ അമ്മയായിരുന്നു. അതിലെ താമരക്കുരുവിക്ക്‌ തട്ടമിട്‌..., ശ്വാസത്തിന്‍ താളം... എന്നിവയാണ്‌ പാടിയത്‌. രണ്ടും ഹിറ്റായി.

ഇളയരാജയുമായുള്ള ബന്ധം 
അതൊരു വലിയ ദൈവാനുഗ്രഹവും ഭാഗ്യവുമൊക്കെയാണ്‌. രാജാസാറിന്റെ പാട്ടുകള്‍ പണ്ടും ഇഷ്‌ടമായിരുന്നു. അദ്ദേഹത്തെ നേരില്‍ കാണാനൊക്കുമെന്നുപോലും കരുതിയതല്ല. വോയ്‌സ്‌ ടെസ്റ്റ്‌ കഴിഞ്ഞപ്പോള്‍ തന്നെ അഞ്ച്‌ പാട്ടുകള്‍ കിട്ടി. പൊന്മുടിപ്പുഴയോരത്തിലെ മൂന്നും തമിഴില്‍ കരകാട്ടക്കാരനിലെ രണ്ടും. പൊന്‍മുടിപ്പുഴയോരത്തിലെ ഒരുചിരികണ്ടാല്‍... എന്ന പാട്ട്‌ ഹിറ്റാകുകയും ചെയ്‌തു. 

തിരുവാസകം 
ഒരു ടീം വര്‍ക്കുതന്നെയായിരുന്നു തിരുവാസകം. പ്രഗത്ഭരായ അനവധിപേര്‍. ഒരു പിക്‌നിക്കിന്റെ രസവും കൂട്ടായ്‌മയുമൊക്കെ പ്രസാദ്‌ സ്റ്റുഡിയോയിലെ റെക്കോഡിംഗ്‌ സമയത്ത്‌ അനുഭവിക്കാന്‍പറ്റി. ഒരു സോളോ അതില്‍ പാടാന്‍ പറ്റിയതും വലിയൊരു ഭാഗ്യമാണ്‌. 

ഇഷ്‌ടപ്പെട്ട സംഗീതസംവിധായകന്‍
എല്ലാവരും ഗുരുതുല്യരാണ്‌. പക്ഷേ ഔസേപ്പച്ചന്‍ സാറിനൊപ്പം പാട്ടു ചെയ്യുമ്പോള്‍ വര്‍ക്കില്‍ വല്ലാത്തൊരു സ്വാതന്ത്ര്യം കിട്ടും. നമുക്ക്‌ നമ്മുടേതായ ശൈലി കൊണ്ടുവരാന്‍ അദ്ദേഹം അനുവദിക്കും. പാട്ട്‌ എത്രയും മനോഹരമാക്കാനുള്ള ആത്മവിശ്വാസം അതിലൂടെ കിട്ടും. ഒറ്റവാക്കില്‍ ടെന്‍ഷന്‍ ഫ്രീയാണ്‌ സാറിനൊപ്പമുള്ള വര്‍ക്ക്‌.



പാടിയവയില്‍ ഏതാണു മികച്ചതെന്നു ചോദിച്ചാല്‍ എല്ലാം നല്ലതായിരുന്നെന്നേ മഞ്‌ജരി പറയൂ. സ്റ്റേജ്‌ ഷോകളിലും മറ്റും ആളുകള്‍ പാടാന്‍ കൂടുതല്‍ ആവശ്യപ്പെടുന്ന പാട്ടുകള്‍
കറുത്തപക്ഷികളിലെ മഴയില്‍ രാത്രിമഴയില്‍..., ഫോട്ടോഗ്രാഫറിലെ എന്തേ കണ്ണനു കറുപ്പുനിറം... എന്നിവ ആളുകള്‍ക്ക്‌ എത്ര കേട്ടാലും മതിയാകാറില്ല. മൂന്നാമതൊരാളിലെ നിലാവിന്റെ തൂവല്‍... ആണ്‌ ഞാന്‍ അനായാസമായി പാടിയ പാട്ട്‌.

കൂടുതലിഷ്‌ടം 
ഹിന്ദുസ്ഥാനി ചായ്‌വുള്ള പാട്ടുകാളാണ്‌ ആസ്വദിച്ചു പാടാന്‍ പറ്റുന്നത്‌. കച്ചേരി ചെയ്യുന്നതും അതുതന്നെ. ഗസലിലുള്ള താല്‍പര്യവും ഹിന്ദുസ്ഥാനിയോട്‌ അടുപ്പം കൂട്ടുന്നുണ്ട്‌. ഗസലും ക്‌ളാസിക്കുകളും നല്‍കുന്ന സംതൃപ്‌തി ഒന്നു വേറേതന്നെയാണ്‌. 

ഗസല്‍ 
ഗസല്‍ ആരെങ്കിലും പാടുന്നതു കേള്‍ക്കുമ്പോള്‍ ഒപ്പം പാടിപ്പോകും. ചില ഗസല്‍ പരിപാടികളില്‍ സദസ്സിലിരിക്കുമ്പോള്‍ എന്റെ ഈ പാട്ട്‌ അടുത്തിരിക്കുന്നവര്‍ക്ക്‌ ശല്യമാകാറുണ്ട്‌.
ഉസ്‌താദ്‌ ഖാലിദ്‌ അന്‍വര്‍ ജാന്‍ ആണ്‌ ഗസലിലെ ഗുരു. പാക്കിസ്ഥാന്‍കാരനാണ്‌. മസ്‌ക്കറ്റിലാണ്‌ ഇപ്പോള്‍ താമസം. ഇടയ്‌ക്ക്‌ മസ്‌ക്കറ്റില്‍ പോയി ഇപ്പോഴും പ്രാക്‌ടീസ്‌ ചെയ്യുന്നുണ്ട്‌. 

മസ്‌ക്കറ്റ്‌
അച്ഛന്‌ അവിടെയാണ്‌ ജോലി. ഞാന്‍ ട്വല്‍ത്ത്‌ വരെ പഠിച്ചതും അവിടെയാണ്‌. ഡിഗ്രിക്കു ചേരാന്‍ നേരത്താണ്‌ തിരുവനന്തപുരത്തു വന്നത്‌. ഇപ്പോള്‍ വിമന്‍സ്‌ കോളജില്‍ മ്യൂസിക്‌ എം. എ. അവസാനവര്‍ഷം.


ഇഷ്‌ടപ്പെട്ട പാട്ടുകള്‍
പഴയകാലത്തെ പാട്ടുകള്‍. അതൊക്കെ കേള്‍ക്കുമ്പോള്‍ ആ കാലത്തെപ്പറ്റി നഷ്‌ടബോധം തോന്നും. അന്നൊരു പാട്ടുകാരിയായി ജനിക്കാന്‍ കഴിഞ്ഞില്ലല്ലോ എന്നു വിഷമവുമുണ്ടാകും. പിന്നെ സ്റ്റേജ്‌ ഷോകളിലൊക്കെ പഴയ പാട്ടുകള്‍ പാടി സംതൃപ്‌തിയടയുകയാണു പതിവ്‌. 

അടിപൊളി പാട്ടുകള്‍
മെലഡിയോടാണ്‌ കൂടുതലിഷ്‌ടം. അടിപൊളിപാട്ടുകള്‍ പാടാറുണ്ട്‌. തമിഴിലാണ്‌ അത്തരം പാട്ടുകള്‍ കൂടുതലും പാടിയിട്ടുള്ളത്‌. എന്തായാലും പാട്ടിനൊപ്പം ഡാന്‍സ്‌ ചെയ്യാന്‍ ഞാനില്ല.

പഴയ ഗായകര്‍
എല്ലാവരില്‍ നിന്നും പലതും പഠിക്കാനുണ്ട്‌. കേട്ടു മതിയാകാത്ത ശബ്‌ദം സുശീലാമ്മയുടേതാണ്‌. സുശീലാമ്മയുടെ ഒപ്പം സ്റ്റേജില്‍ പാടാന്‍ പറ്റിയിട്ടുണ്ട്‌. കഴിഞ്ഞ മാസം തിരുവനന്തപുരത്ത്‌ ദേവരാജന്‍ പുരസ്‌കാരസമര്‍പ്പണ ചടങ്ങില്‍ പാടാനെത്തിനെത്തിയപ്പോള്‍ സുശീലാമ്മ സദസ്സിന്റെ മുന്‍നിരയിലിരിക്കുന്നു. നേരേ മുന്നില്‍ നിന്നു പാടുന്നതാദ്യമാണ്‌. ആ പരിഭ്രമത്തില്‍ ഞാന്‍ ഇടയ്‌ക്ക്‌ പാട്ടിലെ ഒരു വാക്ക്‌ മറന്നുപോയി. പിന്നെ അതൊരുതരത്തില്‍ അഡ്‌ജസ്റ്റ്‌ ചെയ്‌തു. അതു മനസ്സിലാക്കിയ സുശീലാമ്മ പാട്ടുപാടിക്കഴിഞ്ഞപ്പോള്‍ കൈകളുയര്‍ത്തിക്കൊട്ടുന്നതുകണ്ടു. അപ്പോഴാണ്‌ ആശ്വാസമായത്‌.

മലയാളം 
ഞാന്‍ അവിടെയായിരുന്നപ്പോള്‍ ധാരാളം മലയാള കവിതകള്‍ വായിക്കുകയും ചൊല്ലിപ്പഠിക്കുകയും ചെയ്യുമായിരുന്നു. പലതവണ പദ്യംചൊല്ലലിന്‌ സമ്മാനം കിട്ടിയിട്ടുണ്ട്‌. ആത്മാവിലൊരു ചിത, മാമ്പഴം തുടങ്ങിയ കവിതകളൊക്കെ ഏറെ ഇഷ്‌ടമാണ്‌.


ശിവ ബാന്‍ഡ്‌
അത്‌ യാദൃശ്ചികമായി സംഭവിച്ചതാണ്‌. ചെറിയകുട്ടിയായിരുന്നപ്പോള്‍. ആദ്യത്തെ സ്റ്റേജ്‌ പെര്‍ഫോമന്‍സ്‌ അതായിരുന്നുവെന്നു പറയാം. 

ആല്‍ബങ്ങള്‍
നിരവധി നല്ല പാട്ടുകള്‍ ആല്‍ബങ്ങളിലൂടെ കിട്ടി. ബോംബെ 
കമാല്‍സാറിന്റെയും ബാലഭാസ്‌കറിന്റെയും ഒക്കെ ആല്‍ബങ്ങലില്‍ പാടാന്‍ കഴിഞ്ഞു.







Saturday, November 15, 2008

സെന്‍സര്‍ ചെയ്യാത്ത കാഴ്‌ചകള്‍






പതിവുകള്‍ ആവര്‍ത്തിക്കാനായി മറ്റൊരു ചലച്ചിത്രമേളക്കുകൂടി തിരുവനന്തപുരം തയ്യാറെടുത്തുകഴിഞ്ഞു. ക്രമാതീതമായ തിരക്ക്‌ മേളയ്‌ക്ക്‌ ഉല്‍സവഛായ നല്‍കുന്നുണ്ടെന്നതു വാസ്‌തവമാണ്‌. പക്ഷേ അതിനും മീതേ ദുഷ്‌പേരുകള്‍ക്കും ഈ തിരക്ക്‌ വിത്തിടുന്നുണ്ട്‌.


പതിനൊന്നാമതു മേളയിലെ ജൂറിയുടെ പ്രത്യേകപുരസ്‌കാരം നേടിയ ജപ്പാന്‍ ചിത്രമായ വിസ്‌പറിങ്‌ ഓഫ്‌ ദ്‌ ഗോഡ്‌സ്‌ ഉള്‍പ്പെടെയുള്ള ചിത്രങ്ങള്‍ കാണാന്‍ പ്രേക്ഷകര്‍ ഇരച്ചു കയറിയത്‌ ഓര്‍ക്കുക. മിക്കവര്‍ക്കും ലഭിച്ചത്‌ തറ ടിക്കറ്റ്‌! ഇതേ തിരക്ക്‌ ഉണ്ടായ മറ്റൊരു ചിത്രം ബ്ലസ്സിയുടെ തന്‍മാത്രയായിരുന്നു. കൈരളിയിലെ ആദ്യ പ്രദര്‍ശനത്തിനൊപ്പം ടാഗോര്‍ തിയേറ്ററില്‍ മറ്റൊരു പ്രദര്‍ശനാവസരംകൂടി തന്‍മാത്രക്കു ലഭിച്ചു. കത്രികവീഴാത്ത കാഴ്‌ചകളായിരുന്നു ഈ തിരക്കുകള്‍ക്ക്‌ ഒരു പരിധിവരെ കാരണമായതെന്ന കളിയാക്കല്‍ ആവര്‍ത്തിച്ചു. അന്താരാഷ്‌ട്ര ചലച്ചിത്രോല്‍സവത്തിന്റെ തിരക്കിന്റെ അടിസ്‌ഥാനം വിദേശചിത്രങ്ങളിലെ ലൈംഗികദൃശ്യങ്ങള്‍ മാത്രമാണെന്ന തരത്തില്‍ പ്രചാരണം മാധ്യമങ്ങളുടെ ഭാഗത്തു നിന്നുമുണ്ടാകുന്നുണ്ട്‌. ഫിലിം ഫെസ്റ്റിവല്‍ ബുദ്ധിജീവിനാട്യങ്ങള്‍ക്കപ്പുറം ഒരു സ്റ്റാറ്റസ്‌ സിംബ ലാകുന്നുണ്ടെന്ന കാര്യവും വിസ്‌മരിച്ചുകൂടാ!


ബ്ലസ്സിയുടെ തന്മാത്ര മലയാളത്തിലെ മണ്‍മറഞ്ഞു കൊണ്ടിരിക്കുന്ന മധ്യവര്‍ത്തി സിനിമയുടെ ഓര്‍മപ്പെടുത്തലായിരുന്നു. വാണിജ്യചട്ടക്കൂട്ടില്‍ ഉറച്ചുനിന്ന്‌ കലാമേന്മ അവകാശപ്പെട്ടു തയ്യാറാക്കിയ ഈ ചിത്രം നിരവധി സര്‍ക്കാര്‍ പുരസ്‌കാരങ്ങളും നേടി. എന്നാല്‍ ചിത്രത്തിലെ ഒരു സീനിനുമേല്‍ സെന്‍സര്‍ബോര്‍ഡിന്റെ കത്രിക വീണപ്പോള്‍ അതിനെതിരെ ആരും ഒന്നും മിണ്ടിയില്ല. ഒരു പക്ഷേ സംവിധായകനും നിര്‍മാതാവും വരെ, ഒരു സംഭവമാകുമായിരുന്ന ആ ദൃശ്യം മുറിച്ചു മാറ്റപ്പെട്ടതില്‍ സന്തോഷിച്ചിരിക്കാം. കാരണം മലയാളിയുടെ സദാചാരത്തെപ്പറ്റിയും ദൃശ്യകാമനകളെപ്പറ്റിയുമെല്ലാം നന്നായറിയാവുന്നവരാണല്ലോ നമ്മുടെ സെന്‍സര്‍ ബോര്‍ഡ്‌!


മറവിരോഗത്തിലേക്കു സഞ്ചരിക്കുന്ന നായകന്‍ സുരതക്രിയക്കിടയില്‍ മറവിബാധിച്ച്‌ എഴുന്നേറ്റ്‌ ഒരു പല്ലിക്കു പിന്നാലെ പായുന്ന ദൃശ്യമാണ്‌ തിരക്കഥയില്‍ ബ്ലെസ്സി കരുതിവച്ചിരുന്നത്‌. മോഹന്‍ലാലും മീരാവാസുദേവും ഈ സീനില്‍ മടിയേതുമില്ലാതെ അഭിനയിക്കുകയും ചെയ്‌തു. ലാല്‍ അടിവസ്‌ത്രം മാത്രം ധരിച്ച്‌ ഈ പലതിലും പ്രത്യക്ഷപ്പെട്ടിട്ടുണ്ടെങ്കിലും പൂര്‍ണനഗ്നനായി ക്യാമറക്കു മുന്നിലെത്തുന്നത്‌ ആദ്യമായിട്ടായിരുന്നു! മീരാവാസുദേവിന്റെ നഗ്നത എന്നതിലുപരി മലയാളത്തിന്റെ സൂപ്പര്‍ സ്റ്റാറിന്റെ കലയോടുള്ള പ്രതിബദ്ധതയായിരുന്നു മലയാളിയുടെ ആകാംക്ഷ. പടം റിലീസായി കുറച്ചുനാള്‍ കഴിഞ്ഞുമാത്രമാണ്‌ മുറിച്ചു മാറ്റിയ ദൃശ്യത്തെപ്പറ്റി മലയാളി അറിഞ്ഞതും. അന്താരാഷ്‌ട്ര ചലച്ചിത്രോല്‍സവത്തില്‍ വെട്ടിമുറിക്കപ്പെടാത്ത തന്‍മാത്രയാണു പ്രദര്‍പ്പിച്ചത്‌. പ്രസ്‌തുത ദൃശ്യം കഴിഞ്ഞതേ പ്രേക്ഷകര്‍ തിയേറ്റര്‍ വിട്ടു. ഒരു പക്ഷേ നേരത്തേ കണ്ട ഒരു ചിത്രം വീണ്ടും മുഴുവന്‍ കണ്ടിരിക്കാനുള്ള ക്ഷമയില്ലായ്‌മയായിരുന്നിരിക്കാം ഈ ഇറങ്ങിപ്പോക്കിനു കാരണമായത്‌!


11th മേളയില്‍ ജൂറിയുടെ പ്രത്യേകപരാമര്‍ശത്തിനര്‍ഹമായ ജാപ്പനീസ്‌ ചിത്രമായ വിസ്‌പറിങ്ങ്‌ ഓഫ്‌ ദ്‌ ഗോഡ്‌ (തത്സുഷി ഒമേറി) പൂര്‍ണമായും ലൈംഗികതയിലധിഷ്‌ഠിതമായ സിനിമയായിരുന്നു. ബ്രഹ്മചര്യത്തിന്റെ കുപ്പായമിട്ട കപടആത്മീയതക്കുനേരേ ശകാരമായി മാറിയ ഈ സിനിമയില്‍ സ്‌ത്രീപുരുഷ ബന്ധത്തിലുപരി സ്വവര്‍ഗരതിക്കായിരുന്നു പ്രധാന്യം. ഒപ്പം മൃഗരതിയും, മൃഗവും മനുഷ്യനുമായുള്ള വദനക്രീഡയും കൂടിയായപ്പോള്‍ പൂര്‍ണം! ഭാര്യാഭര്‍ത്താക്കന്‍മാര്‍വരെ യാതൊരു ലിംഗവ്യത്യാസമോ ലൈംഗികദൃശ്യങ്ങള്‍ക്കു നേര്‍ക്കു പതിവുള്ള മുഖംചുളിക്കലോ ഇല്ലാതെ ചിത്രം രസിച്ചു കണ്ടു. വയലന്‍സിന്റെ കാര്യത്തിലും അത്ര പിന്നിലായിരുന്നില്ല മല്‍സരവിഭാഗത്തില്‍ പ്രദര്‍ശിപ്പിച്ച ഈ ചിത്രം!


മുന്‍പൊരു തവണ ഇറോട്ടിക്‌ ടെയില്‍സ്‌ എന്ന ചിത്രം കാണാന്‍ തള്ളിക്കയറിയ പ്രേക്ഷകര്‍ തിയേറ്ററിന്റെ കതകുകള്‍ തല്ലിത്തകര്‍ത്തുവെന്നും പിയാനോ ടീച്ചര്‍ ചെറിയ തിയേറ്ററിനൊപ്പം വലുതില്‍കൂടി പ്രദര്‍ശിപ്പിക്കേണ്ടി വന്നുവെന്നതും വാര്‍ത്താ പ്രാധാന്യം നേടിയ കാര്യങ്ങളായിരുന്നു. പിന്നീട്‌ മേള അത്തരമൊരു സംഭവത്തിനും സാക്ഷ്യം വഹിക്കാതിരുന്നത്‌ സിനിമകളില്‍ നിന്നു ലൈംഗികത വഴിമാറിയിട്ടല്ല; മറിച്ച്‌ കാഴ്‌ചക്കാരന്റെ ദൃശ്യാസക്തിയില്‍ വന്ന നിയന്ത്രണമാണെങ്കില്‍ അതൊരു ശുഭസൂചനയാണ്‌.


സ്‌പാനിഷ്‌ ചിത്രം വോള്‍വര്‍ കാണാന്‍ കൃപ തിയേറ്ററില്‍ തടിച്ചുകൂടിയവര്‍ നിരാശരായത്‌ സാങ്കേതികപ്പിഴവുമൂലം മാത്രമായിരുന്നു. അല്‍പസ്വല്‍പം അസ്വാരസ്യങ്ങളുണ്ടായെങ്കിലും സംഘാടകരുടെ മറുപടിയും വിശദീകരണവും മാനിച്ച്‌ കാണികള്‍ ശാന്തരായി. പിറ്റേന്ന്‌ ഒരു പത്രത്തില്‍ വന്ന വാര്‍ത്തയായിരുന്നു വിചിത്രം. 'ചൂടന്‍' രംഗങ്ങള്‍ കാണാന്‍ കാത്തിരുന്നവര്‍ നിരാശരായെന്നും ഒടുവില്‍ അവര്‍ 'ചൂടാ'യെന്നും ചിലര്‍ സംഘാടകന്‍ കൂടിയായ മലയാള സംവിധായകന്‍ കമലിന്റെ ഷര്‍ട്ടിനു കുത്തിപ്പിടിച്ചെന്നുവരെ അച്ചു നിരത്തി. സംഭവമതല്ലായിരുന്നെന്ന്‌ തിയേറ്ററിലുണ്ടായിരുന്നവര്‍ക്കറിയാം. പിറ്റേന്ന്‌ മേളയിലെ ചിത്രങ്ങളിലെ അശ്ലീലത്തെപ്പറ്റി അഞ്ചുകോളത്തില്‍ വിസ്‌തരിച്ച ഈ പത്രം അല്‍പം കൂടി കടന്നെഴുതി. വോള്‍വര്‍ കാണാനെത്തിയവരൊക്കെ 'ചൂടന്‍' കാണാന്‍ ലക്ഷ്യമിട്ടു വന്ന ബുദ്ധിജീവികളാണെന്നും കാണേണ്ടതൊന്നും കാണാന്‍പറ്റാതെ വന്നപ്പോഴാണ്‌ പ്രേക്ഷകര്‍ ക്ഷുഭിതരായതെന്നുമായിരുന്നു കണ്ടെത്തല്‍. ഷക്കീലപ്പടങ്ങളുടെ പിന്‍വാങ്ങലാണ്‌ അന്താരാഷ്‌ട്ര ചലച്ചിത്രോല്‍സവത്തിന്റെ തിരക്കിനു കാരണമെന്നുവരെ ഈ പത്രം കണ്ടെത്തി!


എന്നാല്‍ ഈ വാര്‍ത്ത വന്ന ദിവസമാണ്‌ വോള്‍വര്‍ പ്രദര്‍പ്പിച്ചത്‌. സാങ്കേതികത്തകരാറുമൂലം ആദ്യദിവസം വോള്‍വര്‍ പ്രദര്‍ശിപ്പിച്ചില്ല എന്നറിയാതെപോയത്‌ ഓഫിസിലിരുന്നു വാര്‍ത്ത പടച്ചതുകൊണ്ടായിരുന്നു. ലേഖകന്റെ കാഴ്‌ചപ്പാടിലുള്ള ചൂടന്‍ രംഗങ്ങളൊന്നും ഈ സിനിമയിലുണ്ടായിരുന്നില്ലെന്നുകൂടി അറിയുമ്പോള്‍ മേള നടക്കുന്നിടത്തെത്താതെ വാര്‍ത്ത തയ്യാറാക്കുന്ന പത്രപ്രവര്‍ത്തകന്റെ ഉളുപ്പില്ലായ്‌മയെ സ്‌തുതിക്കാതെ വയ്യ.
വോള്‍വറില്‍ ലൈംഗികരംഗങ്ങളില്ലെന്ന കാര്യം പ്രേക്ഷകരില്‍ മിക്കവര്‍ക്കും മുന്‍കൂട്ടിയറിയാമായിരുന്നതിനാല്‍ യഥാര്‍ഥ കാഴ്‌ചക്കാരനെത്തിയത്‌ പെട്രോ അല്‍മദോറിന്റെ ഈ സിനിമ ആസ്വദിക്കാന്‍ മാത്രമായിരുന്നു. പക്ഷേ ക്ഷീരമുള്ള അകിടിന്‍ചുവട്ടില്‍ ലൈംഗികദൃഷ്‌ടിയോടെമാത്രം നോക്കിനില്‍ക്കുന്നവര്‍ ഈ ആസ്വാദകരെയാകമാനം അപമാനിക്കുകയാണു ചെയ്‌തത്‌!
കഴിഞ്ഞ വര്‍ഷത്തെ (12-ാമത്‌) മേളയില്‍ അല്‍മദോവറിന്റെ പത്തിലധികം സിനിമകളുണ്ടായിരുന്നു. ഇതില്‍ പലതും ലൈംഗികതയുടെ അതിപ്രസരമുള്ളവയായിരുന്നു. നമുക്കിത്‌ പുതുമയാകാം. കാരണം ഇതൊക്കെ കാണാന്‍ ബ്‌ളൂടൂത്ത്‌ വന്നിട്ട്‌ അധികകാലമായില്ലല്ലോ?.!


അന്താരാഷ്‌ട്ര ചലച്ചിത്രോല്‍സവം മലയാളിക്കു തുണ്ടു പടം കാണാനുള്ള അവസരമാണെന്നു കരുതുന്നവര്‍ നിരവധിയാണ്‌. ഈ സിനിമകളിലൊക്കെ ലൈംഗികത ധാരാളമുണ്ടെന്നൊരു വിശ്വാസവും സാധാരണക്കാരായ മലയാളിക്കുണ്ടെന്നതും സത്യമാണ്‌. വിസ്‌പറിങ്ങ്‌ ഓഫ്‌ ദ്‌ ഗോഡ്‌സും കികയും പോലുള്ള ചുരുക്കം ചില ചിത്രങ്ങള്‍ ഇതു ശരിവയ്‌ക്കുകയും ചെയ്യുന്നു. പ്രസ്‌തുത ചിത്രങ്ങളില്‍ മുഖ്യകഥാപാത്രങ്ങള്‍ തന്നെയാണ്‌ ഇത്തരം രംഗങ്ങളില്‍ മറകൂടാതെയെത്തുന്നത്‌. ഇന്ത്യന്‍ സിനിമയിലാകട്ടെ മുഖ്യധാരക്കാരാരെങ്കിലും ഇത്തരമൊരു രംഗത്തില്‍ അഭിനയിക്കുന്നതിനെപ്പറ്റി ചിന്തിക്കാന്‍കൂടി നാം തയ്യാറല്ല. നയന്‍താരയും മറ്റും ചെറിയ അപവാദങ്ങളാണ്‌. ഇവിടെ വയലന്‍സ്‌ സിനിമയുടെ ഭാഗമായാലും അത്രയും അപകടകരമല്ലാത്ത ലൈംഗികത നാം അനുവദിച്ചുകൊടുക്കുകയില്ല. ലൈംഗികസിനിമകള്‍ ആവശ്യമുള്ളവര്‍ക്ക്‌ പലകാലത്തും അതിനായിമാത്രം പടച്ചു വിടുന്ന സിനിമകളുണ്ടായിരുന്നു. അതിനായിമാത്രം പിറവികൊണ്ട താരങ്ങളുമുണ്ടായിരുന്നു.


നായികമാര്‍ ശരീരം കാണിക്കുമ്പോള്‍ അത്‌ ഗ്ലാമര്‍ മാത്രമായി. അവര്‍ കേവലം പ്രേക്ഷകരെ ലക്ഷ്യമിട്ട്‌ അല്‍പവസ്‌ത്രധാരികളായപ്പോള്‍ നമുക്ക്‌ സ്‌ത്രീശരീരം വെറും വില്‍പന വസ്‌തുവും മറച്ചു വയ്‌ക്കപ്പെടുന്നതെല്ലാം താക്കോല്‍ദ്വാരത്തിലൂടെ കാണാനുള്ള പ്രചോദനത്തിന്റെ ആദ്യപഴുതുമായിമാറി. നടിമാരുടെ തലവെട്ടിയൊട്ടിച്ചും അല്ലാതെയും നീലകളിറങ്ങി. അവരെപ്പറ്റിയുള്ള ഗോസിപ്പുകള്‍ കേട്ട്‌ നാം സംതൃപ്‌തരായി. ഇതിനിടയില്‍ എന്നോ കമലാഹാസനും കലാഭവന്‍മണിയും വസ്‌ത്രമുരിഞ്ഞപ്പോള്‍ അതൊക്കെ ഞെട്ടിക്കുന്ന വാര്‍ത്തയായും മാറി. ഒടുവില്‍ സാക്ഷാല്‍ മോഹന്‍ലാല്‍ മീരവാസുദേവുമൊത്ത്‌ നടിച്ചപ്പോള്‍ കാണാനാകാത്തവനു നിരാശയും കണ്ടവന്‌ ഒരു നിശ്വാസവും.


ഡുക്കിന്റെ ദ്‌ ബോ പോലൊരു സിനിമ മലയാളത്തിലെടുക്കാന്‍ സംവിധായകരാരെങ്കിലും തുനിഞ്ഞാല്‍ അതില്‍ നടിക്കാന്‍ ഏതെങ്കിലും മുഖ്യധാരാനടി തയ്യാറാകുമോ എന്നു സംശയമാണ്‌. അഥവാ അതു യാഥാര്‍ഥ്യമായാല്‍ നമ്മുടെ സെന്‍സര്‍ബോര്‍ഡിന്റെ കത്രികമൂര്‍ച്ചയില്‍ അറ്റുവീഴും. ആ ദൃശ്യം കാണാന്‍ മറ്റൊരു ചലച്ചിത്രമേളക്കായി നാം കാത്തിരിക്കേണ്ടിയും വരും!
11-ാംമേളയിലുണ്ടായിരുന്ന സൈറ എന്ന സിനിമക്ക്‌ മൃഗസംരക്ഷണവകുപ്പിന്റെ പച്ചക്കൊടി കിട്ടാന്‍ സംവിധായകന്‍ അനുഭവിച്ച ത്യാഗവും നാം വായിച്ചറിഞ്ഞതാണ്‌. സെന്‍സര്‍മാര്‍ക്ക്‌ ഇപ്പോള്‍ മൃഗങ്ങളുടെ ദു:ഖവും ഒരു പ്രശ്‌നമാണ്‌! എന്നാല്‍ വിസ്‌പറിങ്ങ്‌ ഓഫ്‌ ദ്‌ ഗോഡില്‍ ലൈംഗികവൃത്തിയിലേര്‍പ്പെടുന്ന പന്നിയുടെ ലിഗം മുറിച്ചുമാറ്റുന്നതും മറ്റൊന്നിനെ തലക്കടിച്ചുകൊന്ന്‌ തുണ്ടം തുണ്ടമാക്കുന്നതും അന്താരാഷ്‌ട്രസിനിമകള്‍ക്കുമാത്രം സ്വന്തം!


അന്യരായ ആണും പെണ്ണും തൊട്ടുതൊട്ടിരുന്ന്‌ സിനിമകാണുന്നത്‌ ഒരു പക്ഷേ നമ്മുടെ നാട്ടില്‍ ചലച്ചിത്രോല്‍സവത്തിനു മാത്രമായിരിക്കാം. അത്‌ ലൈംഗികതയുടെ അതിപ്രസരമുള്ള സിനിമയായാലും അടുത്തിരിക്കുന്നവര്‍ക്കു നേരേ ആക്രമണങ്ങളുണ്ടായതായി കേട്ടിട്ടില്ല. പടം കഴിഞ്ഞ്‌ വെളിച്ചത്തിറങ്ങുമ്പോഴും കണ്ടിറങ്ങിയത്‌ ഒരു 'എ' പടമാണെന്ന ചമ്മലും ആരുടേയും മുഖത്തു കാണാറില്ല. എന്നാല്‍ മലയാളത്തിലിറങ്ങുന്ന ഒരു സിനിമയിലെങ്ങാന്‍ ഇത്തരമൊരു ദൃശ്യം പ്രത്യക്ഷപ്പെട്ടാല്‍ തിയേറ്ററില്‍ അസ്വാരസ്യമുയരും. തന്മാത്രയിലെ പല രംഗങ്ങളും കുടുംബപ്രേക്ഷകര്‍ക്ക്‌ അരോചകമായെന്ന ആക്ഷേപം ശ്രദ്ധിക്കുക. പെണ്ണിന്‌ ഒരു സംരക്ഷണവലയമില്ലാതെ തിയേറ്ററില്‍ പോകാന്‍ കഴിയാത്ത ഇക്കാലത്തു പ്രത്യേകിച്ചും. അതുകൊണ്ടുതന്നെയാണ്‌ ഒരു അവളുടെ രാവുകളെങ്കിലും മലയാളത്തില്‍ വീണ്ടും സംഭവിക്കാത്തത്‌!
ലൈംഗികതയുടെ കാര്യത്തില്‍ മലയാളിയുടെ മുഖംമൂടിയാണോ അതോ യഥാര്‍ഥ വ്യക്തിത്വമാണോ രാജ്യാന്തരചലച്ചിത്രമേളയില്‍ കാണുന്നത്‌. മേളയില്‍ പരസ്യമായി വന്നിരുന്ന്‌ ലൈംഗിക രംഗങ്ങള്‍ കാണുന്നവരൊന്നും മറ്റൊരവസരത്തില്‍ തിയേറ്ററില്‍പോയി ലൈംഗികരംഗങ്ങള്‍ കാണുമെന്നു വിശ്വസിക്കുക വയ്യ. അതേ സമയം തിയേറ്ററില്‍പോയി 'എ' പടങ്ങള്‍ കാണുന്നവര്‍ ചലച്ചിത്രോല്‍സവത്തിനെത്തുമെന്നും കരുതുക വയ്യ. എന്നാല്‍ ഇവരില്‍ പലരും വീട്ടിലേയോ ഓഫിസിലേയോ സ്വകാര്യതയില്‍ മൊബൈലുകളിലൂടെ വരുന്ന തുണ്ടുകള്‍ ആസ്വദിക്കുന്നുമുണ്ടാകും. കാരണം അവന്റെ രക്തത്തിന്റെ ഭാഗമാണല്ലോ ഇത്‌!


വോള്‍വറിന്റെ പ്രദര്‍ശനം സാങ്കേതിക തകരാര്‍മൂലം തടസ്സപ്പെട്ടപ്പോള്‍ ഉച്ചത്തില്‍ കൂവുകയും ഉറക്കെ പ്രതികരിക്കുകയും ചെയ്‌ത ഒരു പെണ്‍കുട്ടിയുടെ നേര്‍ക്ക്‌ ആണ്‍കുട്ടികളില്‍ ചിലര്‍ വിവിധ കമന്റുകളുമായി ചാടിയെത്തിയെങ്കിലും നാക്കിന്റെ ബലത്തില്‍ ആ ഡെലിഗേറ്റ്‌ പിടിച്ചു നിന്നു. തിയേറ്ററില്‍ വെളിച്ചം തെളിഞ്ഞപ്പോള്‍ യാതൊരു ചമ്മലുമില്ലാതെ അസ്സല്‍ പെണ്‍കുട്ടിയായി അവള്‍ തിയേറ്റര്‍ വിട്ടിറങ്ങുകയും ചെയ്‌തു. ഇത്തരമൊരു തന്റേടം എല്ലായിടത്തും കാട്ടാന്‍ പെണ്‍കുട്ടികള്‍ തയാറായാല്‍ നമ്മുടെ സ്‌ത്രീപുരുഷ സങ്കല്‍പവും രാജ്യാന്തരനിലവാരത്തിലേക്കുയരും!

മുറിച്ചുമാറ്റാത്തത്‌: തന്മാത്രയുടെ യഥാര്‍ഥ രൂപം കാണാന്‍ പ്രേക്ഷകര്‍ ഇടിച്ചു കയറിയെന്നറിഞ്ഞപ്പോള്‍, ഈ പ്രിന്റ്‌ പ്രദര്‍ശിപ്പിക്കാനുള്ള അവസരം ഫിലിം സൊസൈറ്റികള്‍ക്കു കിട്ടിയാല്‍ കടം മുഴുവന്‍ വീട്ടാമായിരുന്നുവെന്ന്‌, ജീവശ്വാസം വലിക്കുന്ന ഒരു ഫിലിം സൊസൈറ്റിയുടെ പ്രവര്‍ത്തകന്‍?..
-

Thursday, October 23, 2008

മാന്‍ഷന്‍ ഹൗസ്‌ (ഇരട്ട ക്ലൈമാക്‌സുള്ള കഥ)

മേശപ്പുറത്ത്‌ പൊതിയഴിച്ചുവെച്ച സ്‌ഫടികശില്‍പത്തിനുമേല്‍ വെളിച്ചം വീണ്‌ ഏഴായി പെരുകി. ചില്ലുകൊട്ടാരത്തിന്റെ ഉള്‍പ്രദേശങ്ങളില്‍ അരുന്ധതിയുടെ സ്വപ്‌നങ്ങള്‍ സുതാര്യമായി.

മനോഹരമായൊരു വീട്‌, ചില്ലില്‍ തീര്‍ത്ത ശില്‍പിയെ അവള്‍ പ്രണയിക്കാന്‍ തുടങ്ങിയിരിക്കുന്നു...!
"ഇതില്‍ നമ്മുടെ കിടപ്പുമുറി എവിടെയായിരിക്കും മാധവാ?''

അരുന്ധതിയുടെ പദപ്രശ്‌നങ്ങളില്‍ ഇനി മുറികളുടെ സ്‌ഥാനം തെറ്റാന്‍ തുടങ്ങുമെന്നറിയാവുന്ന മാധവന്‍ ആ ചില്ലുകൊട്ടാരത്തെ തിരിച്ചു പായ്‌ക്കറ്റിലാക്കി, വര്‍ണ്ണക്കടലാസുകൊണ്ടു പൊതിഞ്ഞ്‌ നിറമുള്ള റിബ്ബണ്‍ ചുറ്റി 'പുതിയ വീടിന്റെ ഐശ്വര്യത്തിനും ജീവിതസമൃദ്ധിക്കും സ്‌നേഹപൂര്‍വ്വം മാധവനും അരുന്ധതിയും' എന്നൊരു കുറിപ്പും ചാര്‍ത്തി നെടുവീര്‍പ്പിട്ട്‌ തിരിയുമ്പോഴും, ആ നീണ്ട സമയമത്രയും അരുന്ധതിയുടെ കണ്ണുകള്‍ പദപ്രശ്‌നത്തിന്റെ പൂരണം തേടിക്കൊണ്ടിരിക്കുകയായിരുന്നെന്ന്‌ മാധവന്‍ വീണ്ടുമറിഞ്ഞു.
``വീടിന്റെ വാടക കൊടുത്തുവോ?''
``നമ്മുടെ വീടിന്റെ ഭിത്തികള്‍ക്ക്‌ എന്തു നിറമാണു മാധവാ നല്‍കേണ്ടത്‌?''
``എനിക്കറിയാം, നീ സ്വപ്‌നലോകത്തുതന്നെയാണ്‌. വാടക വാങ്ങാന്‍ അയാള്‍ വന്നപ്പോള്‍, അടുക്കളയിലെ ചോര്‍ച്ച കാണിച്ചുകൊടുക്കാന്‍ നീ മറന്നില്ലേ?''
``മാധവാ, ഈ കളിവീടുപോലെ ചില്ലുകൊണ്ടു നമ്മുടെ വീടിനും ഭിത്തികെട്ടിയാല്‍ കാണാന്‍ നല്ല രസമായിരിക്കും...''
ഒന്നു നിര്‍ത്തി അരുന്ധതി തുടര്‍ന്നു-
``പക്ഷേ, ഒരു കുഴപ്പമുണ്ട്‌. വീട്ടിലാരെങ്കിലും വന്നാല്‍ നിനക്കു സ്വാതന്ത്ര്യത്തോടെ എന്നെക്കെട്ടിപ്പിടിച്ചൊരുമ്മ തരാന്‍ പോലുമാകില്ല!''
``മാത്രമല്ല ചില്ലാകുമ്പോള്‍ കയ്യൊന്നു തട്ടിയാല്‍ പെട്ടെന്നുടഞ്ഞു വീഴാനും മതി; ദാ, ഇങ്ങനെ-'' മാധവന്‍ മേശപ്പുറത്തിരുന്ന ചില്ലു ഗ്ലാസ്‌ നിലത്തേക്കെറിഞ്ഞു.

ചിതറിയ ചില്ലു കഷണങ്ങളിലേക്കു ഞെട്ടിയുണര്‍ന്ന അരുന്ധതി മാധവനെ പകച്ചു നോക്കി. പൊട്ടിയ വക്കുകളില്‍ വെളിച്ചം നിറഭേദങ്ങള്‍ ചമയ്‌ക്കുന്നതും നോക്കി നിര്‍വികാരനായി നില്‍ക്കുന്ന അവനെ കെട്ടിപ്പിടിച്ച്‌, അരുന്ധതി ഏങ്ങലടിച്ചു കരയാന്‍ തുടങ്ങി.
* * * * * * * *

മാധവന്‍ നല്‍കിയ ഉപഹാരം പൊതിയഴിച്ച്‌ ഷോക്കേസില്‍ പ്രതിഷ്‌ഠിക്കാനായി വിനോദ്‌ തിരിഞ്ഞപ്പോള്‍ ആരും കേള്‍ക്കാതെ അരുന്ധതി മാധവനോട്‌ കുസൃതിപ്പെട്ടു. ``നമുക്കും ഹൗസ്‌വാമിംഗ്‌ ഗംഭീരമാക്കാം. ചുളുവില്‍ കിട്ടും ഒത്തിരി സാധനങ്ങള്‌, കണ്ടില്ലേ?''

അകത്തു നിന്നെത്തിയ വിനോദിന്റെ ഭാര്യ അരുന്ധതിയെ കൈപിടിച്ച്‌ അടുക്കളയിലേക്കു കൊണ്ടു പോയപ്പോള്‍ വിനോദ്‌ മാധവനേയും കൊണ്ട്‌ സ്വീകരണമുറിയുടെ സമീപത്തെ വെളിച്ചം കടക്കാത്ത ചെറിയ മുറിയിലേക്കു കയറി. വല്ലപ്പോഴും കൂട്ടുകാരോടൊത്തു മദ്യപിക്കാന്‍ പ്രത്യേക താല്‍പ്പര്യത്തോടെ രൂപകല്‍പ്പന ചെയ്യിച്ച മുറിയുടെ സമശീതോഷ്‌ണങ്ങളില്‍ നേര്‍ത്ത സ്‌ഥായിയില്‍ ബാബുരാജ്‌ പാടുന്നു. രണ്ടുമൂന്നു പേര്‍ മൃദുശബ്‌ദങ്ങളുടെ പിന്നണിയോടെ ഒപ്പം ആടുന്നു.

മാധവനു മുന്നിലെ സ്‌ഫടികചഷകത്തിലേയ്‌ക്ക്‌ വിനോദ്‌ കൃത്യം മുപ്പതുമില്ലി അളന്നൊഴിച്ചു. ഒരു ഐസ്‌ ക്യൂബും ഒരു സോഡയുടെ പകുതിയും. നിറയാത്ത ഗ്ലാസില്‍ നിന്നു മാധവന്‍ മുഖമുയര്‍ത്തിയപ്പോള്‍ വിനോദ്‌ ചിരിച്ചുകൊണ്ടു കുപ്പിയുയര്‍ത്തി.
`` നിനക്കായ്‌ മാത്രം കരുതിയത്‌ - മാന്‍ഷന്‍ഹൗസ്‌. നിന്റെ സ്‌ഥിരം സാധനം ഞങ്ങളൊക്കെ ഓസീയാര്‍ പാര്‍ട്ടിയല്ലേ!''
കൂട്ടുകാര്‍ ചിരിച്ചു. ബാബുരാജ്‌ ഇപ്പോഴും ശോകഗാനം തുടരുകയാണ്‌. ഇടയ്‌ക്കൊരു 'സബാഷ്‌' പറഞ്ഞതാരാണ്‌?
മദ്യക്കുപ്പികളും സോഡാകുപ്പികളും നിരവധി ഒഴിഞ്ഞപ്പോള്‍ മാധവനുമുന്നില്‍ തീര്‍ന്നത്‌ കൃത്യം ഒന്നര പെഗ്ഗ്‌, ഒന്നരക്കുപ്പി സോഡയും.
കുഴഞ്ഞുപോയ പിന്നണി ശബ്‌ദങ്ങളില്‍ മനംമടുത്തിട്ടാണോ എന്നറിയില്ല ബാബുരാജിന്റെ പാട്ട്‌ എപ്പോഴോ നിലച്ചിരുന്നു.
അപ്പോള്‍ ഒരു സൂത്രധാരനെപ്പോലെ വിനോദ്‌ അവതരണമാരംഭിച്ചു. `` ഇവന്‍ മാധവന്‍, എന്റെ സ്വപ്‌നഭവനത്തിന്റെ ശില്‍പ്പി. വീടിന്റെ രൂപവും ചെലവും നിശ്‌ചയിച്ച്‌ ഒടുക്കം പേരിട്ടുതന്നതും ഇവന്‍ തന്നെ''
സുഹൃത്തുക്കളുടെ വയറ്റിലും തലയിലും തിരയടിച്ചിരുന്ന മദ്യക്കടല്‍ ഒരത്‌ഭുതജീവിയെ കരക്കെത്തിച്ചു ശാന്തമായി.
``നഗരത്തിലെ സ്വകാര്യ കണ്‍സ്‌ട്രക്‌ഷന്‍ കമ്പനിയിലെ നിരവധി ആര്‍ക്കിടെക്‌ടുകളില്‍ ഒരുവന്‍. ദിവസക്കൂലിക്കെങ്കിലും ആത്‌മാര്‍ത്ഥമായി പണിയെടുക്കുന്നവന്‍. വീട്ടുകാരെ ധിക്കരിച്ച്‌ ഒരു പെണ്ണിനേയും വിളിച്ചിറക്കിപ്പോയി ജീവിതമന്ദിരം പണിതു തുടങ്ങിയവന്‍. സര്‍വ്വോപരി മനസില്‍ നിരവധി സ്വപ്‌നസൗധങ്ങള്‍ മറ്റുള്ളവര്‍ക്കായ്‌ സൂക്ഷിക്കുന്ന പ്രതിഭാശാലി!''
ഒരാള്‍ മാധവന്റെ ഗ്ലാസിലേക്ക്‌ കയ്യിലിരുന്ന കുപ്പിയില്‍ നിന്ന്‌ അല്‌പം മദ്യം പകര്‍ന്നു. സോഡ ഒഴിക്കാന്‍ തുടങ്ങിയപ്പോള്‍ വിനോദ്‌ തടഞ്ഞു.
``വേണ്ട, അവന്റെ സ്‌ഥിരം അളവ്‌ ഒന്നര പെഗ്ഗാണ്‌. അതും മാന്‍ഷന്‍ ഹൗസ്‌ മാത്രം. രണ്ടും ഇന്നത്തേക്കു സഫലീകരിക്കപ്പെട്ടു കഴിഞ്ഞു.

കൂട്ടച്ചിരിയുടെ ക്രൗര്യത്തില്‍ നിന്നു രക്ഷപ്പെടാന്‍ മാധവന്‍ വെമ്പുമ്പോള്‍ വീടിന്റെ അകക്കോണുകളിലൂടെ പുതിയ പദപ്രശ്‌നക്കളങ്ങള്‍ രൂപീകരിച്ച്‌ അരുന്ധതി മന്ദമന്ദം......
ഓരോരോ ബഹളങ്ങളില്‍ അസ്വസ്‌ഥപ്പെട്ടിരുന്ന മാധവനും അരുന്ധതിയും ഒറ്റപ്പെടലിലൂടെ ഒന്നായി തിരിച്ചിറങ്ങുകയായിരുന്നു.
* * * * * * * *

അരുന്ധതി കരയുകയായിരുന്നില്ല.

നെറ്റിയില്‍ നിന്നു താഴേയ്‌ക്ക്‌ മാധവന്‍ ചുണ്ടുകള്‍ സഞ്ചരിപ്പിച്ച്‌ ഗന്ധത്തെ ആവാഹിക്കുമ്പോള്‍ അരുന്ധതി ചിരിച്ചതുമില്ല. കീഴ്‌താടിയും ശംഖുവടിവൊത്ത കഴുത്തും കടന്ന്‌ മാധവന്റെ ചുണ്ടുകള്‍ മാറിടത്തിലെത്തിയപ്പോള്‍ അരുന്ധതി സ്വപ്‌നം കാണാന്‍തുടങ്ങി.
``നമ്മുടെ വീടിന്‌ വിനോദിന്റെ വീടിനോളം വലിപ്പം വേണ്ട. നമുക്ക്‌ മൂന്ന്‌ മുറികളെന്തിന്‌? നമുക്കിരുവര്‍ക്കും കൂടിയൊന്ന്‌. പിന്നെ നമ്മുടെ മാത്രമായ ... വിനോദിന്റെ വീടുപോലെ ആ മുറിയില്‍ കളിപ്പാട്ടങ്ങള്‍ക്കായൊരലമാരി, ചിത്രപ്പണികള്‍ ചെയ്‌തൊരു തൊട്ടില്‍, ചുവരില്‍ നിറയെ കാര്‍ട്ടൂണ്‍ കഥാപാത്രങ്ങള്‍....''

മാധവന്‍ ഞെട്ടി എഴുന്നേറ്റ്‌ വിലകൂടിയ കോണ്‍ടം പായ്‌ക്കറ്റ്‌ പൊട്ടിച്ചപ്പോള്‍ അരുന്‌ധതിയുടെ സ്വപ്‌നങ്ങള്‍ വീടിന്റെ സൗന്ദര്യത്തിന്‌ അടിത്തറ പാകുകയായിരുന്നു.

ചെലവിന്റെ ഗ്രാഫിനൊപ്പം ഒരിക്കലും ഉയരാത്ത വരവിന്റെ നേര്‍വരകളെ മെരുക്കിനിര്‍ത്തി ബാങ്ക്‌ ബാലന്‍സിന്റെ ചതുരപ്പെട്ടികളോര്‍ത്ത്‌ മാധവന്‍ പിന്നെ വിറകൊണ്ടു. പൂര്‍ത്തിയാക്കാത്ത സ്വപ്‌നക്കൂടിന്റെ അരികുകളില്‍ വെറുതെ നിറങ്ങള്‍ ചാര്‍ത്താനായി അവന്‍ അരുന്ധതിയില്‍ നിന്നു സ്വതന്ത്രനായി.

ഒരോ ദിവസവും വീടിന്റെ പ്ലാന്‍ മാറ്റി വരപ്പിക്കാനായാണ്‌ അരുന്ധതി സ്വപ്‌നം കാണുന്നത്‌. പത്രത്തിലോ ടി.വി യിലോ മറ്റെവിടെയെങ്കിലുമോ കാണുന്ന ക്ലോസറ്റിന്റെയും പെയിന്റിന്റേയും ഇന്റീരിയല്‍ ഡെക്കറേഷനുകളുടെയും പരസ്യ ഭംഗികള്‍ക്കുള്ളിലെ ചതുര്‍മാനതയില്‍ അരുന്‌ധതി സ്വപ്‌നങ്ങളെ പുനര്‍നിര്‍മ്മിക്കും.

ദരിദ്രനാരായണന്റെ സങ്കല്‍പ്പലോകങ്ങള്‍ക്ക്‌ വില നിശ്‌ചയിക്കുന്ന സിനിമകളില്‍ അവള്‍ തന്റെ കൂടാരം കണ്ടെത്തി. പുതിയ ഏതെങ്കിലും വീടു കണ്ടാല്‍ അന്നു രാത്രി അവളുടെ പദപ്രശ്‌നക്കളങ്ങളില്‍ മാധവനു ദിക്കുമുട്ടും.

ചിലപ്പോഴൊക്കെ, അതെ ചിലപ്പോഴൊക്കെമാത്രം അരുന്‌ധതി വാചാലയാകാറുണ്ട്‌. കേള്‍ക്കൂ-
``മാധവാ, നമ്മുക്കൊരു ഒറ്റ നില വീടുമതി. പക്ഷേ, ഡ്രോയിംഗ്‌ റുമില്‍ നിന്നു മുകളിലേക്കൊരു സ്‌റ്റെയര്‍കേസ്‌ നിര്‍ബന്‌ധമായും വേണം. എന്നിട്ട്‌ മുകള്‍ നിലയിലായി മുളങ്കമ്പുകളും പനയോലകളും കൊണ്ട്‌ ഒരു കൊച്ചുകുടില്‍ - പുല്ലുമേഞ്ഞതായിരിക്കണമത്‌. നിനക്ക്‌ സ്വസ്‌ഥമായിരുന്ന്‌ വരയ്‌ക്കാനും ഇടയ്‌ക്കൊക്കെ നമുക്ക്‌ സല്ലപിക്കാനും... അല്ലെങ്കില്‍ വേണ്ട, അതിനൊക്കെ വലിയ ചെലവാകും. മൂന്നു മുറിയും അടുക്കളയും മതി നമുക്ക്‌. അകത്തെ ചുവരുകളില്‍ നിറയെ പെയ്‌ന്റിങുകള്‍ വാങ്ങി വയ്‌ക്കാം - രവിവര്‍മ്മ, ദാലി, പിക്കാസോ, പട്‌വര്‍ധന്‍... പിന്നെ നമുക്കറിയാവുന്ന ചിത്രകാരന്‍മാരുടെയൊക്കെ പടങ്ങള്‍. തറ മൊസൈക്കിടുന്നതിലും നന്ന്‌ മാര്‍ബിള്‍ തന്നെയാണ്‌, അല്ലേ മാധവാ? അടുക്കളയില്‍ മാര്‍ബിളിട്ടാ തെന്നിവീഴ്വോന്നു പേടീണ്ട്‌. എന്നാലും വേണ്ടീല, നിന്റെ എത്ര കൂട്ടുകാര്‍ വരാന്‍ സാദ്ധ്യതയുള്ള വീടാ. ഒരു സിവില്‍ എഞ്ചിനീയറുടെ വീടിന്‌ മോടിയില്ലാണ്ടിരുന്നാല്‍ പറ്റ്വോ?''

മാധവന്റെ മുന്നിലെ ഡ്രോയിങ്‌ പേപ്പറില്‍ സ്വന്തം വീടിന്റെ ജ്യാമിതീയതകള്‍ തെറ്റുംവരെ അരുന്ധതി സംസാരിച്ചുകൊണ്ടേയിരിക്കും. അവളുടെ സ്വപ്‌നങ്ങള്‍ തളിര്‍ക്കുന്നതും മൊട്ടിട്ടു പൂക്കുന്നതും കായ്‌ക്കുന്നതും ഒടുവില്‍ വാടിക്കൊഴിയുന്നതും മാധവന്‍ അറിയാതെയല്ല. തന്റെ ഇന്നത്തെ വരുമാനത്തില്‍ നിന്ന്‌ ഒരായുസ്സ്‌ മുഴുവന്‍ സമ്പാദിച്ചാലും അരുന്ധതിയുടെ സ്വപ്‌നങ്ങളെ സാക്ഷാത്‌കരിക്കാനാകില്ലല്ലോയെന്ന്‌ മാധവന്‍ ഉത്‌കണ്‌ഠപ്പെടുമ്പോള്‍ അവളുറങ്ങിക്കാണണം......
* * * * * * * *

ബാങ്കില്‍ നിന്നുമിറങ്ങുമ്പോള്‍ പലിശനിരക്കുകളും കാലാവധിയും തിരിച്ചടവുകളും ചേര്‍ന്ന്‌ മാധവന്റെ തലയ്‌ക്കുള്ളിലൊരു ഭാര്‍ഗ്ഗവീനിലയം രൂപപ്പെടുകയായിരുന്നു. രക്ഷപ്പെടാന്‍ ആശ്രയിച്ച ഒന്നര പെഗ്ഗ്‌ എം. എച്ചില്‍ അര ദിവസത്തെ ശമ്പളവും വീടിന്റെ ലഘുതമസാധാരണ ഗുണിതങ്ങളും അവഗണിക്കപ്പെട്ടു.

സ്‌ഥിരമായ ജോലിയോ, നിശ്‌ചിത വരുമാനമോ, വരുമാനത്തെളിവോ ഇല്ലാത്ത ഒരുവന്‌ മണിമാളികകള്‍ സ്വപ്‌നം കാണാന്‍ ഒരു ബാങ്കിന്റെയും വായ്‌പ ആവശ്യമില്ലെന്ന്‌ സ്വയം ആശ്വസിപ്പിച്ച്‌ വീടണഞ്ഞ മാധവനിലേയ്‌ക്ക്‌ അരുന്ധതി ഉണര്‍ന്നു.

രാവിലെ വായിക്കാന്‍ മറന്ന ദിനപ്പത്രത്തിന്റെ അകത്താളുകളിലെ ഒരു വാര്‍ത്തയില്‍ പകല്‍ മുഴുവന്‍ മനസ്സുടക്കിക്കിടന്ന അവള്‍, ക്ഷീണിതനായ മാധവന്റെ വിളറിയ മുഖത്ത്‌ അല്‍പനേരം നോക്കിനിന്നു. ശേഷം നിവര്‍ത്തിയ പത്രത്താളുകളിലേയ്‌ക്ക്‌ അവനെ ബോധവാനാക്കി.
അതിലൊരു കഥയുണ്ടായിരുന്നു, ഒരു യുവാവിന്റെ കഥ. പുര പണിയാന്‍ കൊതിച്ച ഇടത്തരക്കാരന്‍. അവനും സ്വപ്‌നം കണ്ടിരുന്നു. അവനു മുന്നില്‍ വായ്‌പാ പദ്ധതികള്‍ തേനും പാലുമായി. വീടുയര്‍ന്നു......
ഒടുക്കം തിരിച്ചടവിനു ഗതിയില്ലാതെ ആശയറ്റ പാവം യുവാവ്‌ ആത്‌മഹത്യ ചെയ്‌തില്ല. പക്ഷേ, മനസിന്റെ സമനില തെറ്റി ചങ്ങലയില്‍ ബന്‌ധനസ്‌ഥനായി... മാറാത്ത മനോരോഗത്തിന്‌ പലിശ നിശ്‌ചയിച്ച്‌, മുടങ്ങിയ തിരിച്ചടവുകള്‍ പിടിച്ചുവാങ്ങാന്‍ ജപ്‌തി നോട്ടീസുമായി ചെണ്ട കൊട്ടാതെ ബാങ്കുകാര്‍......

വാര്‍ത്തയോടൊപ്പം, ബന്ധനസ്‌ഥനായി കിടക്കുന്ന അവന്റെ പടവുമുണ്ടായിരുന്നു.
അന്ന്‌ അരുന്ധതി വീടിനെപ്പറ്റി സ്വപ്‌നങ്ങള്‍ നെയ്‌തില്ല, ഡ്രോയിങ്‌ പേപ്പറില്‍ ഒറ്റപ്പെട്ട മാധവനെ പിന്നില്‍ നിന്നു പയ്യെ സ്‌പര്‍ശിച്ച്‌ നെറുകയിലൊരു രാച്ചുംബനം പകര്‍ന്ന്‌ അവള്‍ കിടക്കയില്‍ ചുരുണ്ടു.
മാധവന്‍ വിരലുകളിലുടെ കണക്കന്വേഷിച്ചു. വരവ്‌, ചെലവ്‌, നീക്കിബാക്കി- തുച്ഛമായൊരു ഇഷ്‌ടികച്ചതുരം...

പിന്നെ, എല്ലാം സഫലമാക്കാന്‍ വഴികണ്ടെത്തിയവനെപ്പോലെ ചെറുതായി പുഞ്ചിരിച്ച്‌, വിളക്കണച്ച്‌, അരുന്‌ധതിയുടെ പിന്നില്‍ അവനും ചുരുണ്ടു.
* * * * * * * *


(കഥയുടെ രണ്ടു പര്യവസാനങ്ങള്‍ താഴെക്കൊടുക്കുന്നു. വായനക്കാര്‍ക്ക്‌ തങ്ങളുടെ താല്‍പര്യത്തിനനുസരിച്ച്‌ ക്ലൈമാക്‌സ്‌ വായിച്ചു കഥ പൂര്‍ത്തിയാക്കാവുന്നതാണ്‌- കഥാകൃത്ത്‌. )

പരമകാഷ്‌ഠ- ഒന്ന്‌

മാര്‍ബിള്‍ പതിച്ച മുറിയിലെ നിറം മങ്ങാത്ത ചുവരില്‍ നിന്ന്‌ അജ്‌ഞാതനായ ചിത്രകാരന്റെ അര്‍ത്ഥം മനസിലാകാത്ത നിറക്കൂട്ട്‌ ഇളക്കിയെടുക്കാന്‍ അരുന്ധതി ഒരു ശ്രമം നടത്തിനോക്കി.
``ഇതെന്തിനാ മാധവാ ഇത്ര ഉറപ്പിച്ചുവച്ചിരിക്കുന്നത്‌? എങ്ങോട്ടെങ്കിലുമൊന്നു മാറ്റി പിടിപ്പിക്കാന്‍ തോന്നിയാല്‍ നടക്കുമോ?''
``അതവിടെ ഇരിക്കട്ടെ അരുന്ധതീ .നീയൊന്ന്‌ കുളിച്ചുഷാറാക്‌''
``ഉം, എന്താ ഉദ്ദേശ്യം?''
`` നിന്റെ സ്വപ്‌നഭവനത്തിലെ നമ്മുടെ ആദ്യരാത്രിയാണിന്ന്‌, നമുക്കതാഘോഷിക്കേണ്ടേ?''

കുളിക്കാനുള്ള വാസനസോപ്പും ടവ്വലും എടുത്തുകൊടുത്ത്‌ മാധവന്‍തന്നെ അവളെ കുളിമുറിയിലേക്കാനയിച്ചു. ഉടയാടകളുരിഞ്ഞെറിഞ്ഞ്‌ ഷവറിനു കീഴില്‍ നിര്‍വൃതിപ്പെടുന്ന അരുന്‌ധതിയെ അടിമുടി നോക്കി മാധവന്‍ പുറത്തിറങ്ങി കതകുചാരി.

അരുന്‌ധതി ആവശ്യപ്പെട്ട ടോസ്റ്റുചെയ്‌ത ബ്രഡ്‌ഡും ചിക്കന്‍ ഫ്രൈഡ്‌ റൈസും തീന്‍മേശയിലൊരുക്കി റൂം ബോയ്‌ കടന്നു പോയിരുന്നു.

ബ്രീഫ്‌കേസില്‍ നിന്നു ഡയറിയെടുത്ത്‌ മേശപ്പുറത്തുവച്ച്‌ മാധവന്‍ അന്നത്തെ തീയതിയില്‍ സങ്കലനം തുടങ്ങി.
പഞ്ചനക്ഷത്ര സ്യൂട്ടിന്റെ വാടക-
ആശുപത്രിച്ചെലവ്‌-
മറ്റുചെലവുകള്‍-
ശിഷ്‌ടം?.

ഒപ്പിട്ട ഒരു ചെക്ക്‌ ഡയറിത്താളില്‍ അടയാളംവച്ച്‌ മാധവനെഴുന്നേറ്റു. മനോഹരമായി വിരിച്ചിട്ട കിടക്കയില്‍ ആരോ നെയ്‌ത ആശംസ-
`` വിഷ്‌ യൂ സ്വീറ്റ്‌ ഡ്രീംസ്‌......''

അക്ഷരങ്ങളില്‍ പുളയുന്ന സര്‍പ്പങ്ങളില്‍ നിന്നു കണ്ണെടുത്തപ്പോഴേക്കും അരുന്‌ധതി കുളികഴിഞ്ഞിറങ്ങി. വസ്‌ത്രം മാറും മുമ്പേ അവളെ തന്നിലേക്കടുപ്പിച്ച്‌ ചുണ്ടില്‍ ചുംബിച്ച്‌ കിടക്കയിലെ അക്ഷരങ്ങള്‍ക്കുമീതേ അവളെ കിടത്തി. പിന്നെ സ്വപ്‌നങ്ങള്‍ക്കൊപ്പം അവര്‍ നൃത്തമാടി.

തണുത്ത വെള്ളത്തില്‍ മുഖംകഴുകി ആലസ്യമകറ്റി മാധവനെത്തുമ്പോഴേയ്‌ക്കും വസ്‌ത്രങ്ങള്‍ ധരിച്ച്‌ അരുന്‌ധതി വീണ്ടും സുന്ദരിയായിരുന്നു.

ഫ്രൈഡ്‌റൈസില്‍ സോസൊഴിക്കാന്‍ തുടങ്ങിയ അരുന്‌ധതിയെ മാധവന്‍ തടഞ്ഞു. എന്നിട്ട്‌ പെട്ടിയില്‍ നിന്ന്‌, പ്രത്യേകം കരുതിയിരുന്ന സോസ്‌ എടുത്തുകൊണ്ടു വന്നൊഴിച്ച്‌ ഇരുവരും അരുചിയില്ലാതെ ഭക്ഷിക്കാന്‍ തുടങ്ങി.

ഒപ്പം, എം.എച്ചിന്റെ പൈന്റ്‌ കുപ്പിയില്‍ നിന്ന്‌ അവസാനത്തെ തുള്ളിയും ഗ്ലാസിലൂറ്റി വെള്ളം ചേര്‍ക്കാതെ മാധവന്‍ ഒറ്റ മോന്ത്‌. പതിവു ക്വാട്ട തെറ്റിച്ച്‌ അന്ന്‌ അപ്പോള്‍ നാലുപെഗ്ഗ്‌ തികഞ്ഞിരുന്നു.
ക്രമംതെറ്റിയ പതിവുകള്‍ക്കൊടുവില്‍ അവരുറങ്ങാന്‍ കിടന്നു. അവര്‍ ഉറക്കമാരംഭിച്ചപ്പോഴേക്കും, ``സ്വപ്‌നങ്ങള്‍ സ്വപ്‌നങ്ങളേ നിങ്ങള്‍ സ്വര്‍ഗ്ഗകുമാരികളല്ലോ.......'' എന്നു പാടിക്കൊണ്ടിരുന്ന ചെറിയ പാട്ടുപെട്ടിയും കാസെറ്റിന്റെ ദൈര്‍ഘ്യം തീര്‍ന്ന്‌ പാട്ടുനിര്‍ത്തിയിരുന്നു.

പരമകാഷ്‌ഠ- രണ്ട്‌

പതിവുപോലെ അരുന്ധതി രാവിലെ ഉണര്‍ന്നു. തലേന്ന്‌ സ്വപ്‌നങ്ങളൊന്നും അവള്‍ കണ്ടിരുന്നില്ലെന്ന്‌ മുഖഭാവത്തില്‍ നിന്ന്‌ മാധവന്‍ വായിച്ചെടുത്തു. ഒരു പത്രവാര്‍ത്തക്ക്‌ മനുഷ്യനെ ഇത്രക്കു മാറ്റാനാകുമെന്നു മാധവന്‍ കരുതിയിരുന്നില്ല.

പ്രഭാതകൃത്യങ്ങള്‍ക്കു ശേഷം മാധവന്‍ ഓഫിസിലേക്കു പോകാനിറങ്ങാന്‍ തുടങ്ങുമ്പോഴാണ്‌ അയാള്‍ കയറി വന്നത്‌. മുഖം നിറഞ്ഞ ചിരിയുമായി ഒരു എക്‌സിക്യൂട്ടീവ്‌.
"സാര്‍ ഒരു വീടു പണിയാന്‍ ഉദ്ദേശിക്കുന്നുവെന്നു കേട്ടു വന്നതാണ്‌."
"താല്‍പര്യമുണ്ടായിരുന്നു, ഇന്നലെ രാത്രി വരെ! നേരം പുലര്‍ന്നപ്പോള്‍ ആ താല്‍പര്യം ഏതാണ്ടില്ലാതായ മട്ടാണ്‌..."
"സാര്‍ ഒന്നുകൊണ്ടും വിഷമിക്കേണ്ട. എനിക്കു താങ്കളെ സഹായിക്കാന്‍ കഴിയും!"
മാധവന്‍ ഒന്നു പുഞ്ചിരിച്ചു. നിസ്സഹായതയും നിര്‍വ്വികാരതയും നിറഞ്ഞ ചിരി.
"ഞങ്ങളുടെ ധനകാര്യ സ്ഥാപനം താങ്കള്‍ക്കാവശ്യമായ പണം നല്‍കും. തുച്ഛമായ പലിശ, വരുമാനത്തെളിവിനായി അനാവശ്യ രേഖകളൊന്നും വേണ്ട, നടപടിക്രമങ്ങളും കുറവാണ്‌...!"
"മുതല്‍ തിരിച്ചടക്കേണ്ടാത്ത ലോണ്‍ വല്ലതുമുണ്ടോ?"
"20 വര്‍ഷം കൊണ്ടു തിരിച്ചടച്ചാല്‍മതി സര്‍, സ്ഥലവും വീടും കൂടി വാങ്ങാന്‍ സാറിന്‌ ഇപ്പോള്‍ എത്ര രൂപയാണു വേണ്ടത്‌?"
അപ്പോഴാണ്‌ അരുന്ധതി വാതില്‍പ്പുറത്തേക്കു വന്നത്‌.
"ലോണെടുത്താല്‍ പ്രത്യുപകാരമായി ഭ്രാന്താശുപത്രിയില്‍ ഞങ്ങള്‍ക്കു രണ്ടു പേര്‍ക്കും കൂടി ഒരു സെല്ല്‌ ബുക്കു ചെയ്‌തു തരുമോ, സൗജന്യമായിട്ട്‌?"
അപ്രതീക്ഷിതമായ ആ ചോദ്യം കേട്ട്‌ ആദ്യം ഞെട്ടിയത്‌ മാധവനാണ്‌. അരുന്ധതി ഉദ്ദേശിച്ചതെന്തെന്നറിയാതെ എക്‌സിക്യൂട്ടീവ്‌ ഒന്നു പകച്ചു.
"ഇരുപതു വര്‍ഷം കൊണ്ട്‌്‌ ഞങ്ങള്‍ പണം തിരിച്ചടയ്‌ക്കുമെന്ന്‌ നിങ്ങള്‍ക്ക്‌ എന്താണുറപ്പ്‌?"
"അത്‌.... സാറിനെപ്പറ്റി ഞാന്‍ അന്വേഷിച്ചു, എല്ലാവര്‍ക്കും നല്ല അഭിപ്രായമാണ്‌. സാറിന്റെ സാലറിയും ഞാന്‍ തിരക്കി..."
"ജാതകം കൂടി നോക്കിക്കാണും..."
ഇപ്പറയുന്നതൊക്കെ അരുന്ധതി തന്നെയോ എന്ന്‌ മാധവന്‍ അതിശയിച്ചു.
"കടം കയറി മുടിയാനുള്ള വിധി അതില്‍ കണ്ടതുകൊണ്ടാകും ഈ വരവ്‌ അല്ലേ..?"
"അരുന്ധതീ...!" അന്ധാളിപ്പോടെ മാധവന്‍ വിളിച്ചു.

എന്തോ പന്തികേടു മണത്ത എക്‌സിക്യൂട്ടീവ്‌ പിന്നെ വരാമെന്നു പറഞ്ഞിറങ്ങിയപ്പോള്‍ പൊട്ടിക്കരഞ്ഞുകൊണ്ട്‌ അരുന്ധതി മാധവനെ കെട്ടിപ്പിടിച്ചു.
ഓഫിസില്‍ അന്ന്‌ മാധവന്‌ കെട്ടിടങ്ങളുടെ ജ്യാമിതീയതകള്‍ ഒന്നൊന്നായി പിഴച്ചു. അതുകൊണ്ടു തന്നെ ഉച്ചക്ക്‌ അവധിയെടുത്ത്‌ മാധവനിറങ്ങി. എ.ടി.എം. കൗണ്ടറില്‍ നിന്ന്‌ കുറച്ചു പണവുമെടുത്ത്‌ അവന്‍ ബാറിലേക്കു നടന്നു. മനപ്പൂര്‍വ്വമായിരുന്നു ആ പോക്ക്‌. ആരോ വിളിച്ചതുപോലെ. അതും പതിവുള്ള സ്ഥലത്തേക്കായിരുന്നുമില്ല.

അരണ്ട വെളിച്ചത്തില്‍ മാന്‍ഷന്‍ ഹൗസിന്റെ കുപ്പിയുടെ സൗന്ദര്യം ആദ്യമായി മാധവന്‍ കണ്ടു! ഒന്നരപ്പെഗ്ഗിന്റെ പതിവു കണക്ക്‌ അന്നു തെറ്റുകയായിരുന്നു. ബില്ലു തീര്‍ത്തശേഷം കയ്യില്‍ ബാക്കി വന്ന പണത്തിനു വീണ്ടും കുടിച്ചു. എന്നിട്ട്‌ റോഡിലേക്കിറങ്ങി നടന്നു.

മാധവന്റെ ആടിയാടിയുള്ള വരവില്‍ അരുന്ധതി നിസ്സാഹായയായി. ഒന്നും മിണ്ടാതെ മാധവന്‍ വാഷ്‌ബേസിനു മുന്നിലെത്തി കുനിഞ്ഞു. അവന്റെ ഓരോ കോശങ്ങളില്‍ നിന്നും മാന്‍ഷന്‍ ഹൗസ്‌ പുറന്തള്ളപ്പെട്ടു. അതിന്റെ അസഹ്യഗന്ധത്തില്‍ മനംമടുത്ത അരുന്ധതിയും ഓക്കാനത്തോടെ ഛര്‍ദ്ദിക്കാന്‍ ഇടം തേടി. ബാത്ത്‌റൂമിലെ തറയോടുകള്‍ക്കുമുകളിലേക്ക്‌ അരുന്ധതിയും അജീര്‍ണ്ണങ്ങളെ ഒഴുക്കിക്കളഞ്ഞ്‌ ശുദ്ധയായി.

Tuesday, October 21, 2008

കാരുണ്യപര്‍വ്വം

2002 ജൂലൈ 14 ഞായര്‍
പത്രപ്രവര്‍ത്തകനായതുകൊണ്ടുമാത്രം ഞായറാഴ്‌ച അനുവദിച്ചുകിട്ടാത്ത അവധി ഓഫിസിലിരുന്ന്‌ ഉറക്കം തൂങ്ങി തീര്‍ക്കുകയായിരുന്നു. പരിചയക്കാരായ രണ്ടു ഓട്ടോഡ്രൈവര്‍മാര്‍ ഓഫിസിലെത്തി. തളര്‍വാതം പിടിച്ച ഒരു രോഗിയെ കുറച്ചകലെയുള്ള ആയുര്‍വേദ ആശുപത്രിയില്‍ നിന്ന്‌ ഇറക്കി വിട്ടുവെന്നും അയാളെ ഓട്ടോറിക്ഷയില്‍ കിടത്തിയിരിക്കുകയാണെന്നും എന്തെങ്കിലും ചെയ്യണമെന്നുമായിരുന്നു അവരുടെ ആവശ്യം.
ഞാന്‍ ഇറങ്ങിച്ചെന്നു. ഓട്ടോറിക്ഷയുടെ പിന്‍സീറ്റിലിരിക്കുന്ന രണ്ടു സ്‌ത്രീകളുടെ മടിയില്‍ കറുത്തു മെലിഞ്ഞ ഒരു മനുഷ്യന്‍ ബോധരഹിതനായി കിടക്കുന്നു. ഒപ്പമുള്ള സ്‌ത്രീകളില്‍ ഒന്ന്‌ അയാളുടെ സഹോദരിയാണ്‌. മറ്റേത്‌ ഭാര്യയും. ഞാനുടന്‍തന്നെ അവരെ സമീപത്തെ സര്‍ക്കാര്‍ ആശുപത്രിയിലെത്തിച്ചു. ഡോക്‌ടര്‍ പരിചയക്കാരനായിരുന്നതിനാല്‍ കാര്യങ്ങള്‍ അദ്ദേഹത്തെ പറഞ്ഞേല്‍പിച്ചു
തമിഴ്‌ വംശജര്‍ പാര്‍ക്കുന്ന ഒരു കോളനിയിലാണ്‌ അവരുടെ വീട്‌. പാട്ടപെറുക്കിവിറ്റുകിട്ടുന്ന പണം മാത്രമാണു വരുമാനം. 35കാരനായ ദേവസ്യയുടെ ഭാര്യയായിരുന്നു റാണിയെന്ന ആ പെണ്‍കുട്ടി. മഞ്ഞ നിറമുള്ള ചുരിദാറിന്റെ ടോപ്പു മാത്രം ധരിച്ച്‌ കറപിടിച്ച പല്ലുകള്‍ കാട്ടിച്ചിരിച്ച്‌ കലപിലസംസാരിക്കുന്ന അവളുടെ പ്രായമാണ്‌ എന്നെ ഞെട്ടിച്ചത്‌- 15 വയസ്‌. മാത്രമല്ല മാനസികമായി അത്ര പക്വതയുമില്ല ആ കുട്ടിക്ക്‌. ആരോരുമില്ലാത്ത അവളെ ചാലക്കുടിയിലെ ഒരു കോളനിയില്‍ നിന്നാണ്‌ ദേവസ്യ വിവാഹം ചെയ്‌തത്‌.
പിറ്റേന്ന്‌ ദേവസ്യയുടെ ആരോഗ്യസ്ഥിതിയറിയാന്‍ ഞാന്‍ ഡോക്‌ടറുമായി ബന്ധപ്പെട്ടു. അപകടാവസ്ഥ തരണം ചെയ്‌തിട്ടില്ല. പരമാവധി ശ്രമിക്കുന്നുണ്ട്‌. ഡോക്‌ടര്‍ പിന്നീടു പറഞ്ഞ രഹസ്യമാണ്‌ എന്നെ ശരിക്കും ഞെട്ടിച്ചത്‌. റാണി ഗര്‍ഭിണിയാണ്‌!
ബാലവിവാഹം, 15 വയസുകാരിയുമായുള്ള ലൈംഗികബന്ധത്തെ പീഢനമായിക്കാണണമെന്ന നിയമം? വാര്‍ത്ത പുറത്തുവിട്ടാല്‍ രോഗം ഭേദമായെത്തുന്ന ദേവസ്യയെ കാത്തിരിക്കുന്നത്‌ ജയിലാകുമെന്നുറപ്പ്‌. അതുകൊണ്ടുതന്നെ ഞാന്‍ മനപ്പൂര്‍വ്വം ആ ഹ്യൂമന്‍ ഇന്ററസ്റ്റ്‌ എക്‌സ്‌ക്‌ളൂസീവ്‌ സ്റ്റോറി ഉപേക്ഷിച്ചു.
രണ്ടു മൂന്നു ദിവസംകഴിഞ്ഞ്‌ ഓഫിസിലെത്തിയ എന്നെത്തേടി റാണിയും ദേവസ്യയുടെ അമ്മയും കാത്തിരിപ്പുണ്ടായിരുന്നു. ദേവസ്യയെ മെഡിക്കല്‍ കോളജിലേക്കു കൊണ്ടുപൊയ്‌ക്കൊള്ളാന്‍ ഡോക്‌ടര്‍ നിര്‍ദ്ദേശിച്ചിരിക്കുന്നു. ഞാന്‍ ഡോക്‌ടറുമായി ബന്ധപ്പെട്ടു. ഇനി ആ താലൂക്ക്‌ ആശുപത്രിയില്‍ ചികില്‍സ നല്‍കിയിട്ട്‌ ഒരു കാര്യവുമില്ലെന്നായിരുന്നു ഡോക്‌ടറുടെ മറുപടി.
നൂറു കിലോമീറ്റര്‍ അകലെയാണു മെഡിക്കല്‍ കോളജ്‌. ആംബുലന്‍സിനു മാത്രം ആയിരത്തിലധികം രൂപ ചെലവുവരും. ഞാന്‍ പത്രപ്രവര്‍ത്തകനെന്ന സ്വാധീനം ഉപയോഗിച്ച്‌ ചിലരുമായി ബന്ധപ്പെട്ടു. ഒരു മണിക്കൂറുകൊണ്ട്‌ 2450 രൂപ പിരിഞ്ഞുകിട്ടി. പണം ദേവസ്യയുടെ സഹോദരിയെ ഏല്‍പിച്ച്‌ അവരെ ആംബുലന്‍സില്‍ കയറ്റി മെഡിക്കല്‍ കോളജിലേക്കയച്ചു.
ഒരാഴ്‌ച കഴിഞ്ഞപ്പോള്‍ ഞാന്‍ ജോലി ചെയ്യുന്ന പത്രത്തിന്റെ ഒന്നാംപേജു വാര്‍ത്ത എന്നെ വീണ്ടും ഞെട്ടിച്ചു. മെഡിക്കല്‍ കോളജില്‍ ഭര്‍ത്താവിനെ ശുശ്രൂഷിച്ചുകഴിയുന്ന ഗര്‍ഭിണിയും 15കാരിയുമായ റാണിയുടെ കഥ. ഞാന്‍ മനപ്പൂര്‍വ്വം ഉപേക്ഷിച്ച സ്റ്റോറി. മുതിര്‍ന്ന പത്രപ്രവര്‍ത്തകയായ കെ. ആര്‍. മീരയുടെ ബൈലൈനിലാണ്‌ സ്റ്റോറി. ഞാനുടന്‍ മീരയുമായി ബന്ധപ്പെട്ട്‌ ആദ്യസംഭവങ്ങള്‍ ധരിപ്പിച്ചു. ഫോളോ അപ്പിനാവശ്യമായ വിവരങ്ങളും നല്‍കി. വാര്‍ത്തയെതുടര്‍ന്ന്‌ റാണിയേയും ദേവസ്യയേയും നവജീനന്‍ ഏന്ന സന്നദ്ധ സംഘടന ഏറ്റെടുത്തു. ദേവസ്യയുടെ രോഗം കുറഞ്ഞപ്പോള്‍ അവര്‍ അവിടേക്കുപോയി. ഇതിനിടയില്‍ ആശുപത്രിയിലെ ബാത്‌റൂമില്‍ തെന്നി വീണ്‌ റാണിയുടെ ഗര്‍ഭം അലസിപ്പോയിരുന്നു.
വൈകാതെ എനിക്ക്‌ 25 കിലോമീറ്റര്‍ അകലെയുള്ള മറ്റൊരു ബ്യൂറോയിലേക്കു സ്ഥലം മാറ്റമായി. മൂന്നുമാസം കഴിഞ്ഞപ്പോള്‍ റാണിയും അമ്മായിയമ്മയും എന്നെത്തേടിയെത്തി. ദേവസ്യയെ അടുത്തുള്ള ഒരു പുവര്‍ ഹോമില്‍ ആക്കിയിരിക്കുകയാണെന്നും നവജീവനിലേക്കു കൊണ്ടുപോകാന്‍ സഹായിക്കണമെന്നുമായിരുന്നു ആവശ്യം. ഞാന്‍ നവജീവനുമായി ബന്ധപ്പെട്ടു.
തമിഴ്‌നാട്ടിലെ വീട്ടിലേക്ക്‌ ദേവസ്യയെ കൊണ്ടു പോകാന്‍ പ്രലോഭിപ്പിച്ചത്‌ ബന്ധുക്കളായിരുന്നു. അതില്‍ റാണി വീണു. പത്രവാര്‍ത്തയെ തുടര്‍ന്ന്‌ ഉദാരമതികള്‍ നല്‍കിയ ഒരു ലക്ഷത്തിലധികം രൂപ തട്ടിയെടുക്കുകയായിരുന്നു അവരുടെ ലക്ഷ്യം. റാണിയുടെ ശാഠ്യത്തെത്തുടര്‍ന്നാണ്‌ നവജീവനില്‍ നിന്ന്‌ അവരെ തമിഴ്‌നാട്ടിലെ കമ്പത്തേക്കു വിട്ടത്‌. പക്ഷേ പണം കൊടുത്തുവിടാതിരുന്നതിനാല്‍ റാണിക്കു പെരുവഴിയായിരുന്നു ശരണം. അങ്ങിനെയാണ്‌ അവര്‍ വീണ്ടും എന്നെത്തേടിയെത്തിയത്‌.
നവജീവനിലെ തോമസേട്ടന്റെ നിര്‍ദ്ദേശപ്രകാരം മറ്റൊരാംബുലന്‍സ്‌ വരുത്തി ഞാന്‍ അവരെ വീണ്ടും കോട്ടയത്തിനുവിട്ടു.
ഒരുമാസം കഴിഞ്ഞപ്പോള്‍ കെ. ആര്‍. മീര എന്നെ ഫോണില്‍ വിളിച്ചു. ദേവസ്യ മരിച്ചു. ബന്ധുക്കളെ വിവിരമറിയിക്കാന്‍ മാര്‍ഗമെന്തെങ്കിലുമുണ്ടോ? ഞാന്‍ ഏറെ ശ്രമിച്ചെങ്കിലും അതു നടന്നില്ല. ഒടുവില്‍ നവജീവന്റെ മേല്‍നോട്ടത്തില്‍ ദേവസ്യയുടെ ശരീരം സംസ്‌കരിച്ചു.
പിന്നീടായിരുന്നു റാണിയുടെ ജീവിതം കൂടുതല്‍ വഴിതെറ്റിയത്‌. നവജീവന്‍ അധികൃതരുടെ കണ്ണുവെട്ടിച്ചു പുറത്തുകടന്ന അവള്‍ കുറേ നാടോടികള്‍ക്കൊപ്പം കൂടി കഞ്ചാവിനടിമയായി. അവരുടെ പിടിയില്‍ നിന്നു മോചിപ്പിച്ച്‌ വീണ്ടും നവജീവനില്‍കൊണ്ടുവന്നെങ്കിലും അവള്‍ നിന്നില്ല.
ഏതാനും ദിവസങ്ങള്‍ക്കുശേഷം റാണി വീണ്ടും എന്നെത്തേടി ഓഫിസിലെത്തി. അതും മദ്യലഹരിയില്‍. തന്റെ പേരില്‍ നവജീവന്‍ ബാങ്കിലിട്ടിരിക്കുന്ന പണം കിട്ടണം. ഭര്‍ത്താവിന്‌ ഒരു കല്ലറ പണിയണം. കറപിടിച്ച പല്ലുകള്‍കാട്ടിച്ചിരിച്ച്‌ മദ്യത്തിന്റെ മണവുമായി നിന്ന റാണിയെ ഞാന്‍ കണക്കറ്റു ശകാരിച്ചു. അവള്‍ എന്നോടു ദേഷ്യപ്പെട്ട്‌ ഇറങ്ങിപ്പോയി.
പിന്നീടിതുവരെ റാണിയെപ്പറ്റി വിവരമൊന്നുമില്ല. തമിഴ്‌നാട്ടിലൂടെ സഞ്ചരിക്കുമ്പോഴൊക്കെ തെരുവോരത്ത്‌ എന്റെ കണ്ണുകള്‍ അവളെ തിരയാറുണ്ട്‌. ഒന്നുകില്‍ ഒക്കത്തൊരു അനാഥകുഞ്ഞുമായി, അല്ലെങ്കില്‍ ഏതെങ്കിലും ചുവന്ന തെരുവില്‍ അവള്‍ ഇപ്പോള്‍ അലയുന്നുണ്ടാകുമോ?

Saturday, October 11, 2008

ഒറീസ കലാപത്തില്‍ കാണാതെപോകുന്നത്‌

ഒറീസയില്‍ ആഗസ്റ്റ്‌ 25ന്‌ വിശ്വഹിന്ദുപരിഷത്ത്‌ നേതാവ്‌ സ്വാമി ലക്ഷ്‌മണാനന്ദ സരസ്വതിയും നാല്‌ അനുയായികളും കൊല്ലപ്പെട്ടതിനെ തുടര്‍ന്നുണ്ടായ വര്‍ഗീയ കലാപം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ വന്‍ പ്രതിഷേധമാണു സൃഷ്‌ടിച്ചത്‌. കേരളത്തില്‍ നിന്ന്‌ പ്രതിഷേധമുയര്‍ത്താന്‍ ഇടതു-വലതുമുന്നണികളും മതനിരപേക്ഷ സംഘടനകളും യത്‌നിച്ചു. അപ്പോഴൊന്നും ഈ കലാപത്തിന്റെ കാരണമെന്തെന്നതിനെപ്പറ്റി ആരും അന്വേഷിച്ചില്ല, അഥവാ അറിയാമായിരുന്നിട്ടും അറിഞ്ഞില്ലെന്നു നടിച്ചു. കാരണം ക്രിസ്‌ത്യന്‍ വിഭാഗം പലര്‍ക്കും ഒഴിവാക്കാനാകാത്ത വോട്ട്‌ ബാങ്കാണ്‌.
ഖണ്‌ഡാമല്‍ ജില്ലയിലാണ്‌ വര്‍ഗീയസംഘര്‍ഷം ഏറ്റവും രൂക്ഷമായിരുന്നത്‌. മലയാളികളായ ചില വൈദികരും കന്യാസ്‌ത്രീകളും അവിടെ ഹിന്ദുമതഭ്രാന്തന്‍മാരുടെ ഇരകളാണെന്ന്‌ വിളിച്ചുപറഞ്ഞ്‌ കേരളത്തിലെ മതേതര നേതാക്കളും ചില പത്രങ്ങളും ക്രിസ്‌ത്യാനികളെ ഇളക്കിവിട്ടു.
അഭയയും അനൂപയും കന്യാസ്‌ത്രീ മഠങ്ങളുടെ ഇരകളായ കേരളത്തില്‍ അതിനെതിരെ ശബ്‌ദമുയര്‍ത്താത്തവര്‍ മെഴുകുതിരികളും കത്തിച്ച്‌ തെരുവിലിറങ്ങി. കേരളത്തില്‍ മാത്രമേ ഈ പ്രീണനം നടക്കൂ. കാരണം ഇവിടുത്തെ ഹിന്ദുഭൂരിപക്ഷം ഏറെയും കമ്യൂണിസ്റ്റ്‌, സോഷ്യലിസ്റ്റ്‌ മതങ്ങളില്‍ വിശ്വസിക്കുന്നവരാണല്ലോ!

ഒറീസയില്‍ ആളിപ്പടര്‍ന്ന കലാപത്തിന്റെ അടിവേരുകള്‍ സുവിശേഷവല്‍ക്കരണത്തിലാണെത്തുക. ഹിന്ദുമതത്തിലെ ചാതുര്‍വര്‍ണ്യമാണ്‌ ബഹുജനങ്ങളെ ക്രിസ്‌ത്യാനികളാക്കിയതെന്ന്‌ ചരിത്രപുസ്‌തകത്തില്‍ എഴുതിവച്ചവരൊക്കെ ഇതു കണ്ടില്ലെന്നു നടിച്ചു. നാഗാലാന്‍ഡിലും മിസോറാമിലും ആദിവാസി ഗോത്രങ്ങളെ ഒന്നടങ്കം മത പരിവര്‍ത്തനം നടത്തിയവര്‍ ആ ശ്രമം ഒറീസയിലും തുടരുകയാണ്‌. കേരളത്തില്‍ ഇതിന്‌ കാര്യമായ സ്‌കോപ്പില്ലെന്നു കണ്ടവര്‍ ഒറീസയിലേക്കു കുടിയേറി. കാരണം ക്രിസ്‌ത്യാനികളാക്കപ്പെടുന്നവരുടെ തലയെണ്ണിയാണ്‌ അവിടെ പണം കിട്ടുക.
അശരണര്‍ക്ക്‌ ശരണമാകുകയാണ്‌ തങ്ങളുടെ ലക്ഷ്യമെന്ന്‌ സുവിശേഷവല്‍ക്കരണത്തിന്റെ വക്താക്കളായ മിഷണറിമാര്‍ പറയുന്നു. ഉന്നതവിദ്യാഭ്യാസത്തിന്‌ യോഗ്യരായ പാവപ്പെട്ടവരെ തഴഞ്ഞ്‌ പണക്കാര്‍ക്കു വേണ്ടി മാത്രം പരസ്യമായി പ്രവര്‍ത്തിക്കുന്ന കേരളത്തിലെ മിഷണറിമാര്‍ ഇവരുടെ സഹോദരങ്ങളാണെന്നോര്‍ക്കണം. കേരളത്തിലെ പാവം പിന്നോക്കക്കാരനെ പ്രലോഭിപ്പിച്ച്‌ ക്രിസ്‌ത്യാനിയാക്കിമാറ്റി അവന്റെ സംവരണാനുകൂല്യം പോലും ഇല്ലാതാക്കിയ ഇവര്‍ക്ക്‌ ഇവിടെ ഇന്നും മാന്യതയുടെ വേഷമാണുള്ളത്‌.
കേരളത്തിലെ ആദിവാസി മേഖലകളില്‍ ഒരുകാലത്ത്‌ മതപരിവര്‍ത്തനം ശക്തമായിരുന്നു. അത്‌ അവിടെനിന്ന്‌ പിന്നോക്കക്കാരിലേക്കു കടന്നു. അങ്ങനെ പടിപടിയായി മുകളിലേക്കു കയറാനുള്ള ശ്രമത്തിനിടയില്‍ എസ്‌.എന്‍.ഡി.പി യോഗവും മറ്റ്‌ സാമുദായിക സംഘടനകളും കെട്ടുറപ്പോടെ ചെറുത്തു നിന്നതിനാല്‍ അവര്‍ക്കത്‌ ഉപേക്ഷിക്കേണ്ടിവന്നു. എന്നിട്ടും സ്വന്തംപേരിന്റെ ഭാഗമായി കൃഷ്‌ണനേയും ശിവനേയും മറ്റും വഹിച്ച്‌ പള്ളിയില്‍പോയി മുട്ടുകുത്തിമാത്രം പ്രാര്‍ത്ഥിക്കുന്ന വലിയൊരു സമൂഹം കേരള - തമിഴ്‌നാട്‌ അതിര്‍ത്തികളില്‍ ഇപ്പോഴുമുണ്ടെന്നോര്‍ക്കണം.
ഇസ്ലാമും ക്രൈസ്‌തവമതവും പരിവര്‍ത്തനത്തെ അനുകൂലിക്കുന്നവരാണ്‌. ഹിന്ദുമതത്തിന്റെ ചട്ടക്കൂടില്‍ അങ്ങനെയൊന്നില്ലതാനും. അതുകൊണ്ടാണ്‌ ഹിന്ദുമതത്തില്‍ നിന്നു മാത്രം മറ്റു മതങ്ങളിലേക്ക്‌ പരിവര്‍ത്തനം നടക്കുന്നത്‌. ഒറ്റപ്പെട്ട ഉദാഹരണങ്ങളല്ലാതെ ക്രിസ്‌തുമതം സ്വീകരിച്ച ഇസ്ലാമിനെ ആര്‍ക്കെങ്കിലും കാണിച്ചുതരാമോ? അതുപോലെ തിരിച്ചും.
ഇസ്‌ളാമിന്‌ ചെറുത്തു നില്‍ക്കാനുള്ള ശേഷിയുണ്ട്‌. ഹിന്ദുവിനതില്ല. ഹിന്ദു ചെറുത്തുനിന്നാല്‍ അത്‌ വര്‍ഗീയതയാകും. ആര്‍.എസ്‌.എസും, വി.എച്ച്‌.പിയും സ്വീകരിക്കുന്ന ചെറുത്തുനില്‍പിന്റെ രീതിയുടെ പ്രശ്‌നംകൂടിയാണിത്‌. ഇവിടെ ഈ സംഘടനകളെ എതിര്‍ക്കുന്നത്‌ മറ്റ്‌ വര്‍ഗീയ സംഘടനകളും രാഷ്‌ട്രീയകക്ഷികളും ഒറ്റക്കെട്ടായിട്ടാണ്‌. അതേസമയം മതപരിവര്‍ത്തനം നടത്തുന്ന ക്രിസ്‌ത്യന്‍ മിഷണറിമാര്‍ ഉള്‍പ്പെടെയുള്ളവരെ എതിര്‍ക്കാന്‍ ഹിന്ദു സംഘടനകള്‍ മാത്രമേയുള്ളു. രാഷ്‌ട്രീയക്കാര്‍ക്ക്‌ ഈ മിഷണറിമാര്‍ കണ്ണിലെ കൃഷ്‌ണമണിയാണ്‌. അതാണ്‌ ഇവരുടെ ധൈര്യവും.
നാഗാലാന്‍ഡിലും മിസോറാമിലുമൊന്നും ഇന്ന്‌ ആദിവാസി ഗോത്രങ്ങളില്ല. ആദിവാസി സമൂഹം ഹൈന്ദവമാണെന്നു വിശ്വസിക്കുന്നത്‌ പരമ്പരാഗതമായ സങ്കല്‍പമാണ്‌. കാരണം ഹൈന്ദവതയ്‌ക്ക്‌ ചട്ടക്കൂടില്ല. അത്‌ ഒരു സംസ്‌കാരമാണ്‌. തുറന്നുകിടക്കുന്ന അവിടേക്ക്‌ ആര്‍ക്കും എപ്പോള്‍ വേണമെങ്കിലും കടന്നുവരാം, ഇറങ്ങിപ്പോകാം. അതിനു ചട്ടക്കൂടുണ്ടാക്കിയത്‌ സാമുദായങ്ങളും അവരുടെ സംഘടനകളും ചില തീവ്രവാദസംഘടനകളും മാത്രമാണ്‌.
നമ്മുടെ ക്ഷേത്രങ്ങള്‍ പലതും ഈശ്വരദര്‍ശനത്തിനു നിബന്ധനകള്‍ വയ്‌ക്കുമ്പോള്‍ ആദിവാസിയുടെ ക്ഷേത്രത്തില്‍ വിലക്കുകളില്ല. അവിടെ മദ്യവും മാംസവും നിഷിദ്ധമല്ല, ഷര്‍ട്ടൂരേണ്ട, കുളിച്ചില്ലെങ്കിലും കുഴപ്പമില്ല, പള്ളികള്‍പോലെ! ആദിവാസികള്‍ക്ക്‌ ആവശ്യം ദൈവം നല്‍കുന്ന പണമാണ്‌. അതു വേണ്ടുവോളം നല്‍കാന്‍ ക്രൈസ്‌തവമതത്തിനു കഴിയുന്നുണ്ടെന്നതിനാല്‍ അവര്‍ ജ്ഞാനസ്‌നാനം ചെയ്യപ്പെടുന്നു. അല്ലാതെ വിദ്യാഭ്യാസവും മരുന്നും കിട്ടാനാണെങ്കില്‍ ക്രിസ്‌ത്യാനിയാകുന്നതെന്തിന്‌?
ഒറീസയിലെ കണക്കുകള്‍ നോക്കുക. ഖണ്‌ഡാമല്‍ ജില്ലയില്‍ മാത്രം 1991ലെ സെന്‍സസ്‌ പ്രകാരം ക്രൈസ്‌തവരുടെ എണ്ണം 75,597 ആയിരുന്നു. പത്തു വര്‍ഷം കഴിഞ്ഞപ്പോള്‍ ഇത്‌ 1,17,950 ആയി ഉയര്‍ന്നു. 1981ല്‍ ഒറീസയില്‍ ജനസംഖ്യയുടെ 1.7 ശതമാനമായിരുന്ന ക്രൈസ്‌തവര്‍ 2001ല്‍ 2.4 ശതമാനമായിട്ടാണ്‌ വര്‍ധിച്ചത്‌. ഇത്‌ വെറുമെരു വര്‍ധനവല്ല.
കേരളത്തിലെപോലെ ഇനി പെറ്റുകൂട്ടണമെന്ന്‌ അവിടുത്തെ ക്രിസ്‌ത്യാനിയോട്‌ ഒരു വികാരിയും ആഹ്വാനം ചെയ്‌തിരുന്നില്ല. പിന്നെയോ, മതപരിവര്‍ത്തനത്തിലൂടെ പിടിച്ചെടുത്തതാണ്‌ ഈ എണ്ണപ്പെരുപ്പം.

ഖണ്‌ഡാമലിലെ ജനസംഖ്യയുടെ 80 ശതമാനം വരുന്ന ദലിതര്‍ എല്ലാവരാലും അവഗണിക്കപ്പെട്ടുകിടക്കുകയായിരുന്നു. കൊടിയ ദാരിദ്ര്യത്തിനിടയില്‍ അവര്‍ക്കു കിട്ടിയ കച്ചിത്തുരുമ്പായിരുന്നു ക്രിസ്‌തുമതത്തിലേക്കുള്ള പരിവര്‍ത്തനം. ക്രൈസ്‌തവ മിഷണറിമാരുടെ പ്രവര്‍ത്തനങ്ങള്‍ക്ക്‌ ഉദ്ദേശ്യശുദ്ധിയുണ്ടായിരുന്നെങ്കില്‍ മതപരിവര്‍ത്തനം നടത്താതെ അവര്‍ സേവ ചെയ്യേണ്ടിയിരുന്നു. അതുണ്ടായില്ല.
ഒറീസയില്‍ മതപരിവര്‍ത്തനത്തിന്‌ ഏറെയും വിധേയരായത്‌ പാണ വിഭാഗത്തില്‍പെട്ടവരാണ്‌. സംവരണത്തിന്‌ അര്‍ഹരായ ഇവര്‍ക്ക്‌ പക്ഷേ, മതപരിവര്‍ത്തനം നടന്നുകഴിഞ്ഞാല്‍ ആനുകൂല്യം കിട്ടില്ല. അത്‌ മറച്ചുവച്ചായിരുന്നു തല്‍ക്കാല ലാഭത്തിനായി മിഷണറിമാര്‍ ഇവരെ പരിവര്‍ത്തനം നടത്തിയത്‌. ദളിതര്‍ക്കും അവരുടെ സംവരണത്തിനും വേണ്ടി ഘോരഘോരം പ്രസംഗിക്കുന്ന നമ്മുടെ രാഷ്‌ട്രീയക്കാര്‍ ഇതൊക്കെ കണ്ടില്ലെന്നു നടിക്കുകയാണ്‌. സംവരണനിഷേധത്തിലുള്ള അമര്‍ഷം ഈ വിഭാഗത്തിലെ അല്‍പമെങ്കിലും ചിന്താശേഷിയുള്ള യുവാക്കളെ പ്രകോപിതരാക്കിയിട്ടുണ്ട്‌.
ഇതിനിടയില്‍ വര്‍ഗീയകലാപത്തിന്റെ പേരില്‍ സഹതാപം നേടാനാണ്‌ ക്രൈസ്‌തവ സമൂഹം ശ്രമിക്കുന്നത്‌. നുവാപാഡയില്‍ ഹിന്ദുതീവ്രവാദികളുടെ ആക്രമണത്തില്‍ രജനി മാജി എന്ന ഹിന്ദുയുവതി കൊല്ലപ്പെട്ടിരുന്നു. പദംപൂര്‍ വനിതാകോളജ്‌ വിദ്യാര്‍ഥിനിയായിരുന്ന ഈ 22കാരി ഒരു അനാഥാലയത്തിലെ കുട്ടികളെ രക്ഷിക്കാന്‍ ശ്രമിക്കുമ്പോഴാണ്‌ അക്രമികളെറിഞ്ഞ തീപ്പന്തത്തിനിരയായത്‌. അവിടെയുണ്ടായിരുന്ന ഒരു വൈദികന്‍ മൂത്രപ്പുരയില്‍ കയറി രക്ഷപ്പെട്ടു. പക്ഷെ, പുറംലോകത്തു നടന്ന പ്രചരണം ഒരു ക്രൈസ്‌തവയുവതിയാണ്‌ കൊല്ലപ്പെട്ടതെന്നാണ്‌. അക്രമം മാത്രമറിയാവുന്ന ഹിന്ദു തീവ്രവാദികള്‍ക്കെതിരേ വികാരമുണ്ടാക്കാനുള്ള ഒരു തന്ത്രമായിരുന്നു ഇത്‌.
ലക്ഷ്‌മണാനന്ദയെ വധിച്ചതിന്റെ ഉത്തരവാദിത്തം ഏതാനും ദിവസം മുമ്പാണ്‌ മാവോയിസ്റ്റുകള്‍ ഏറ്റെടുത്തത്‌. മാവോയിസ്റ്റുകളും രാഷ്‌ട്രീയക്കാരും എന്തുകൊണ്ടാണ്‌ മതപരിവര്‍ത്തനത്തെ എതിര്‍ക്കാത്തതെന്ന്‌ ചിന്തിക്കുക.
വീണ്ടും ആക്രമിക്കാതിരിക്കാന്‍ തോന്നാത്തവണ്ണം ശക്തമായി തിരിച്ചടിക്കുന്ന രീതിയാണ്‌ ഹിന്ദുതീവ്രവാദികള്‍ പലപ്പോഴും സ്വീകരിക്കുന്നത്‌. അത്‌ അനവധി നിരപരാധികളെ കൊലക്കത്തിക്കിരയാക്കുകയും ചെയ്യും. ഒറീസയില്‍ ഇത്തവണ സംഭവിച്ചതും അതു തന്നെയാണ്‌. കലാപത്തിന്റെ വിഷവിത്ത്‌ വിതച്ചത്‌ ക്രിസ്‌ത്യന്‍ മിഷണറിമാരായിരുന്നു. അതില്‍ നിന്ന്‌ വളര്‍ന്ന വിഷഫലത്തിന്റെ ദുരന്തം, വിതച്ചവര്‍ക്കൊപ്പം നിരപരാധികളും അനുഭവിക്കേണ്ടിവന്നു. ഇപ്പോഴാകട്ടെ അതിന്റെ പേരില്‍ കേരളത്തിലുള്‍പ്പെടെ മുതലെടുപ്പു നടക്കുന്നു. ക്രൈസ്‌തവ മാനേജ്‌മെന്റുകളുടെ കീഴിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചിട്ടുവരെ പ്രതിഷേധം നടന്നു.
ഇസ്ലാം മതപരിവര്‍ത്തനം നടത്തിയിരുന്നത്‌ പലപ്പോഴും ഭീഷണിയുടെ സ്വരമുപയോഗിച്ചായിരുന്നു. പ്രലോഭിപ്പിക്കാന്‍ അവര്‍ക്കു കോപ്പില്ല, ക്രിസ്‌ത്യാനികളെ അപേക്ഷിച്ച്‌. അതേസമയം ക്രൈസ്‌തവസഭകള്‍ ഒരിക്കലും അക്രമത്തിന്റെ പാത സ്വീകരിച്ചിരുന്നില്ല. പണവും സുഖവും വാഗ്‌ദാനം ചെയ്‌ത്‌ പ്രലോഭനത്തിന്റെ വഴിയിലൂടെയാണ്‌ അവര്‍ മതപരിവര്‍ത്തനം നടത്തിയത്‌.
ലോകത്ത്‌ ഇന്ത്യയോളം മതസ്വാതന്ത്ര്യം നല്‍കുന്ന മറ്റൊരു രാജ്യമില്ല. ഇവിടം മതേതരമായതാണ്‌ അതിനു കാരണം. ഹിന്ദുക്കള്‍ അറബിരാജ്യങ്ങളിലോ, ക്രൈസ്‌തവരാജ്യങ്ങളിലോ പോയി ആരേയും മതപരിവര്‍ത്തനത്തിനു പ്രേരിപ്പിക്കുന്നില്ല. അങ്ങനെചെയ്‌താല്‍ അവര്‍ക്ക്‌ പിന്നീടൊരിക്കലും ജയിലഴികള്‍ക്കുള്ളില്‍ നിന്നു പുറത്തുവരാനാകില്ല. മാത്രമല്ല, അങ്ങിനെ പരിവര്‍ത്തനം ചെയ്‌തപ്പെടാവുന്നതല്ല ഹൈന്ദവസംസ്‌കാരം. സമീപകാലത്ത്‌ മാലിയില്‍ മതപരിവര്‍ത്തനത്തിനു ശ്രമിച്ച ഒരു മിഷണറിക്ക്‌ ജയിലിലാകേണ്ടിവന്നത്‌ വാര്‍ത്തയായിരുന്നു.
ഇന്ത്യയില്‍ ക്രൈസ്‌തവര്‍ ന്യൂനപക്ഷമാണെന്നാണ്‌ വാദം, അതുപോലെ ഇസ്ലാമും. പക്ഷേ ആഗോളവല്‍ക്കരണം വരികയും ലോകം ഒരു കുടക്കീഴിലാകുകയും ചെയ്യുമ്പോള്‍ യഥാര്‍ഥ ന്യൂനപക്ഷമായി മാറുന്നത്‌ ഹിന്ദു സമൂഹമാണ്‌. ലോകത്ത്‌ ക്രൈസ്‌തവരും ഇസ്ലാമും വന്‍ ഭൂരിപക്ഷമാണെന്നോര്‍ക്കുക. മറ്റൊരു രാജ്യത്തും മതന്യൂനപക്ഷങ്ങള്‍ക്കില്ലാത്ത പ്രവര്‍ത്തനസ്വാതന്ത്ര്യവും സാഹചര്യവും ആനുകൂല്യങ്ങളും ഇന്ത്യയിലുണ്ട്‌. അതു മുതലെടുത്ത്‌ കൂടുതലാളുകളെ തങ്ങളുടെ മതത്തിലേക്ക്‌ ആകര്‍ഷിക്കാനാണ്‌ യഥാര്‍ഥ വര്‍ഗീയവാദികള്‍ ശ്രമിക്കുന്നത്‌. ഇതിനോട്‌ പ്രതികരിക്കുന്നവരെ ഹിന്ദു തീവ്രവാദിയെന്നു മുദ്രകുത്തുക കൂടി ചെയ്യുമ്പോള്‍ കലാപം യാഥാര്‍ഥ്യമാകുന്നു. ഇന്ത്യയെ അതിഭീകരമായ ഒരു വര്‍ഗീയ സംഘര്‍ഷത്തിലേക്കായിരിക്കും ഇത്‌ നയിക്കുക.
മതപരിവര്‍ത്തനത്തെ മുളയിലേ നുള്ളാന്‍ ഇനിയാകില്ല. പക്ഷേ അതിന്റെ വളര്‍ച്ച തടയാനായാല്‍ ഹൈന്ദവതീവ്രവാദത്തിന്‌ ഇവിടെ ശക്തിപ്പെടാനാകില്ല. അതുകൊണ്ട്‌ ഒറീസയിലെ ന്യൂനപക്ഷപീഡനത്തെ എതിര്‍ക്കും മുമ്പ്‌ മതപരിവര്‍ത്തനത്തിനെതിരെ ഒരു ചെറുവിരലെങ്കിലും അനക്കാന്‍ നാം തയ്യാറാകേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.

(കറന്റ്‌ അഫയേഴ്‌സ്‌ മാസിക ഫെബ്രുവരി 2009)

Saturday, October 4, 2008

ഈ വിധികര്‍ത്താക്കളെന്തിനാണു കരയുന്നത്‌?




ഈ വിധികര്‍ത്താക്കളെന്തിനാണു കരയുന്നത്‌?

“അതുശരി, തെറ്റായിട്ടാണല്ലേ പഠിച്ചു വച്ചിരിക്കുന്നത്‌? കൊള്ളാം...“
“മോനേ, അത്യാവശ്യം വേണ്ടത്‌ അക്ഷര സ്‌ഫുടതയാണെന്നു മറക്കരുത്‌....“
മലയാളചാനല്‍ ചരിത്രത്തില്‍ സൂപ്പര്‍ഹിറ്റായി മാറിയ ഒരു റിയാലിറ്റിഷോയിലെ വിധികര്‍ത്താവിന്റെ പതിവുവാക്കുകളാണിത്‌. സംഗീതപ്രധാനമായ മല്‍സരത്തിലെ രണ്ടു ഗുരുതരമായ പിശകുകള്‍ തന്നെയാണിവ. വിധികര്‍ത്താക്കള്‍ സത്യസന്ധമായാണു മാര്‍ക്കിടുന്നതെങ്കില്‍ ഇവര്‍ രണ്ടുപേരും മല്‍സരത്തില്‍ നിന്നു പുറത്താകുമെന്നുറപ്പ്‌. പക്ഷേ പാട്ടിന്‌ എഴുപത്തഞ്ചില്‍ അറുപതും, തെറ്റ്‌ ചോദ്യം ചെയ്‌തു വെളിച്ചത്തുകൊണ്ടുവന്ന ഇന്ററാക്ഷന്‌ ഇരുപത്തഞ്ചില്‍ പതിനഞ്ചും നല്‍കി ആകെ നൂറില്‍ എഴുപത്തഞ്ചു മാര്‍ക്ക്‌ മല്‍സരാര്‍ഥിക്കു കൊടുക്കുമ്പോള്‍ നമുക്കു ന്യായമായും പ്രതീക്ഷിക്കാം ഈ സംഗതികളെല്ലാം ശ്രദ്ധിച്ച്‌ പാടിയാടുന്ന കുട്ടിക്ക്‌ ഒരു തൊണ്ണൂറു മാര്‍ക്കെങ്കിലും കിട്ടുമെന്ന്‌. എന്നാല്‍ നല്‍കിയ മാര്‍ക്കുകളില്‍ പരമാവധി ഈ എഴുപത്തഞ്ചാണെന്നു വന്നാല്‍ നാം ആരെ കുറ്റപ്പെടുത്തണം?
കുറ്റപ്പെടുത്തേണ്ടത്‌ മൊബൈല്‍ഫോണും കയ്യില്‍പിടിച്ച്‌ പോക്കറ്റടിക്കാന്‍ ഇരുന്നുകൊടുക്കുന്ന പ്രേക്ഷകനെയാണ്‌. എലിമിനേഷന്‍ റൗണ്ടില്‍ ഓരോ മല്‍സരാര്‍ഥി പുറത്താകുമ്പോഴും അകത്താകുമ്പോഴും അവതാരകയും വിധികര്‍ത്താക്കളും സ്ഥിരമായി പറയുന്ന വാക്കുണ്ട്‌- എസ്‌.എം.എസ്‌. ചതിച്ചു അല്ലെങ്കില്‍ എസ്‌.എം. എസ്‌ തുണച്ചു എന്ന്‌. ക്രെഡിറ്റും ഡെബിറ്റും ഒരു പോലെ പതിച്ചുകിട്ടുന്ന ഈ എസ്‌.എം.എസിന്‌ ഒരു നോക്കുകുത്തിയുടെ റോള്‍ മാത്രമേയുള്ളുവെന്ന്‌ പാവം പ്രേക്ഷകര്‍ക്കറിയില്ല.
മുന്‍കൂട്ടി ചിത്രീകരിച്ചു വയ്‌ക്കുന്ന എലിമിനേഷന്‍ റൗണ്ടില്‍ പുറത്താകുന്നവര്‍പോലും അത്‌ സംപ്രേഷണം ചെയ്യപ്പെടും മുമ്പ്‌ വരെയുള്ള ഓരോ മല്‍സര എപ്പിസോഡിലും പെര്‍ഫോം ചെയ്‌ത്‌ പ്രേക്ഷകരോട്‌ വോട്ടഭ്യര്‍ഥിക്കുന്നു. ഇവര്‍ പുറത്തായതറിയാതെ പ്രേക്ഷകര്‍ എസ്‌.എം.എസ്‌. അയച്ചു വിഡ്‌ഢികളാകുന്നു. സീരിയലുകളിലൂടെ പ്രേക്ഷകനെ യാതൊരു ഉളുപ്പുമില്ലാതെ വിഡ്‌ഢിയാക്കുന്ന ചാനലുകള്‍ പഠിച്ചതല്ലേ പാടൂ!
മുമ്പ്‌ നടന്ന മല്‍സരത്തിലെ സംഗതി നോക്കുക. ഒരാളുടെ പാട്ടിനു കാര്യമായ തെറ്റുകുറ്റങ്ങളൊന്നും വിധികര്‍ത്താക്കള്‍ പറഞ്ഞു കണ്ടില്ല. എന്നിട്ടും മാര്‍ക്കിട്ടത്‌ ഏറ്റവും കുറഞ്ഞ സ്‌ളാബില്‍. അതേസമയം അതിനു മുമ്പു പാടിയ ഒരു പെണ്‍കുട്ടിയുടെ പാട്ടില്‍ ആദ്യ നാലുവരിയില്‍തന്നെ നിരവധി തെറ്റുകള്‍ വിധികര്‍ത്താക്കള്‍ ചൂണ്ടിക്കാട്ടി. പക്ഷേ മാര്‍ക്കു വീണത്‌ ഉയര്‍ന്ന സ്‌ളാബില്‍. ആ മല്‍സരാര്‍ഥി ഡെയ്‌ഞ്ചര്‍ സോണില്‍പോലുമെത്താതെ ഇന്‍ ആയി. അധികമാരും ശ്രദ്ധിക്കാത്ത ഈ വൈരുധ്യത്തിലാണ്‌ വിധികര്‍ത്താക്കളുടെ കണ്ണീര്‍ തുളുമ്പുന്നത്‌.
മിക്ക കണ്ടസ്റ്റന്റുകളും പുറത്താകുമ്പോള്‍ വിധികര്‍ത്താക്കളും അവതാരികയുമെല്ലാം ചേര്‍ന്ന്‌ കൂട്ടക്കരച്ചിലാണ്‌. ഒരു ബ്‌ളാക്ക്‌ ആന്‍ഡ്‌ വൈറ്റ്‌ ദൃശ്യത്തിന്റെ പിന്നണിയില്‍ നിന്ന്‌ പോകാതെന്നിളവെയില്‍ക്കുരുവീ... എന്ന ശോകഗാനമുയരും ചെയ്‌തിരുന്നു. ഇത്തരം കോപ്രായങ്ങള്‍ ആവര്‍ത്തിക്കുന്നതു സ്ഥിരമായി കാണുന്ന പ്രേക്ഷകന്‍ ഒരു കോമഡി ഷോ കാണുന്നതിലും ആത്മാര്‍ഥമായാണു ചിരിക്കുന്നതെന്ന്‌ പിന്നണി പ്രവര്‍ത്തകര്‍ അറിയാഞ്ഞിട്ടാണോ? കണ്ണീരൊഴുക്കുന്നവരെ മാത്രം ചിത്രീകരിക്കാനായി ഒരു ക്യാമറ സജ്ജീകരിച്ചിട്ടുണ്ടെന്നു തോന്നും ഈ ദൃശ്യങ്ങള്‍ കാണുമ്പോള്‍.
ഒരുതവണ എലിമിനേഷന്‍ റൗണ്ടില്‍ പുറത്താക്കപ്പെട്ടവരൊന്നും കരഞ്ഞില്ല. എന്നിട്ടും അവതാരിക കരഞ്ഞു. എന്തിന്‌ ചിത്രീകരണസമയത്തുമാത്രം ഇവരെ നേരില്‍ കണ്ട അതിഥി നടി പോലും കരഞ്ഞു. ഒരു ഗ്‌ളിസറിന്‍ പ്രയോഗത്തെ പ്രേക്ഷകര്‍ ഓര്‍ത്താല്‍ അത്ഭുതപ്പെടാനുണ്ടോ? വിധിയറിയാന്‍ വേദിയിലെത്തിയ അന്ധനായ ഗായകനോട്‌ വിധികര്‍ത്താക്കള്‍ പറഞ്ഞത്‌ തങ്ങള്‍ക്കു മോനോടൊപ്പം പാട്ടു ചെയ്യാന്‍ ആഗ്രഹമുണ്ടെന്നാണ്‌. പ്രശസ്‌ത പിന്നണി ഗായിക ഈ യുവാവിനെ അഭിനന്ദിച്ച്‌ പ്രത്യേകം കത്തും സമ്മാനവും കൊടുത്തയയ്‌ക്കുകയും ചെയ്‌തു. എന്നിട്ടും ആ ഗായകന്‍ ഔട്ട്‌. വിധി വന്നപ്പോള്‍ വിധികര്‍ത്താക്കളായ രണ്ടുപേര്‍ക്കും ഒന്നും പറയാനില്ലെന്നായിരുന്നു മറുപടി. നാലു തവണ ഡെയ്‌ഞ്ചര്‍ സോണിലെത്തിയ ഈ യുവാവിനെ ഇത്തവണ എസ്‌.എം.എസ്‌. തുണച്ചില്ലെന്ന്‌ അവതാരിക പറയുമ്പോള്‍ ഇതിനുമുമ്പെല്ലാം എസ്‌.എം.എസ്‌. കൊണ്ടു മാത്രമാണ്‌ ഇന്നായതെന്നൊരു ധ്വനി അതിലുണ്ടാകുന്നു.
പുതിയ മല്‍സരത്തില്‍ ജന്മനാ അന്ധയായ ഗായിക പാടിക്കഴിയുമ്പോള്‍ മലയാളത്തിലെ പഴയ സൂപ്പര്‍നായിക കണ്ണീര്‍ വാര്‍ത്തുകൊണ്ട്‌ ചോദിക്കുന്നു, ‘മോള്‍ക്ക്‌ കാഴ്‌ച തിരിച്ചുകിട്ടാന്‍ ഒരു സാധ്യതയുമില്ലേ‘യെന്ന്‌. ഇല്ലെന്ന്‌ ഉറപ്പായ മറുപടികിട്ടുമ്പോള്‍ നടി പൊട്ടിക്കരഞ്ഞുകൊണ്ട്‌ പറയുകയാണ്‌ - “മോള്‍ക്ക്‌ കാഴ്‌ചകിട്ടാന്‍ എന്തെങ്കിലും സാധ്യതയുണ്ടെങ്കില്‍ എവിടെവേണെമെങ്കിലും കൊണ്ടുപോയി ചികില്‍സിക്കാം, ചെലവുമുഴുവന്‍ ഞാന്‍ വഹിച്ചോളാം....“ എന്ന്‌. സ്വന്തം കുട്ടിയുടെ ഭാവിനോക്കാതെ വിവാഹമോചനശ്രമം തുടരുന്ന ഈ നടി വഴിയോരത്ത്‌ ഓരോ പകലിലും വെയിലേറ്റു പാടുന്ന അന്ധഗായകരെ കണ്ടിട്ടുണ്ടാകില്ല. അവരുടെ മുന്നിലെ ബക്കറ്റില്‍ നാണയത്തുട്ടുകള്‍ എറിഞ്ഞിട്ടുപോകുന്ന സാദാരണക്കാരന്റെ ആത്മാര്‍ഥതപോലും ഈ അതിഥിവിധികര്‍ത്താവിന്‌ ഉള്ളതായി തോന്നിയില്ല, പ്രകടനം കണ്ടപ്പോള്‍.
വിധികര്‍ത്താക്കള്‍ മാര്‍ക്ക്‌ പ്രഖ്യാപിക്കുന്നുണ്ടെങ്കിലും ഓരോ മല്‍സരാര്‍ഥിക്കും ലഭിച്ച എസ്‌. എം. എസ്‌. വോട്ട്‌ എത്രയെന്ന്‌ ഒരിടത്തും പറയുന്നില്ല. അഥവാ പറഞ്ഞാല്‍തന്നെ ഈ സ്‌കോര്‍ യാഥാര്‍ഥ്യമാണെന്നു തെളിയിക്കാന്‍ ചാനലുകള്‍ക്കാവില്ലെന്നതാണു വസ്‌തുത. അല്‍പം മുമ്പുവരെയുണ്ടായിരുന്ന ഗ്യാലപ്‌ പോളിന്റെ വിശ്വാസ്യതപോലും ഈ ഇലക്‌ട്രോണിക്‌ വോട്ടിംഗിനില്ലെന്നതാണു സത്യം.
യഥാര്‍ഥ സംഗീതപ്രതിഭകളെ വാര്‍ത്തെടുക്കുകയല്ല ഈ മല്‍സരത്തിന്റെ ഉദ്ദേശ്യമെന്നു വ്യക്തമാണ്‌. സാക്ഷാല്‍ യേശുദാസ്‌ ഈ വേദിയിലെത്തി പാടിയാല്‍ താടി വടിച്ചിട്ടുവരാനും ഷര്‍ട്ടും മുണ്ടുമുരിഞ്ഞുമാറ്റി തിളങ്ങുന്ന ബനിയനും പാന്റ്‌സും ധരിച്ചുവരാനുമാകും വിധി. അതു പ്രഖ്യാപിക്കുന്നത്‌ പാട്ടിന്റെ എ.ബി.സി.ഡി. അറിയില്ലാത്ത പണ്ടെങ്ങോ സില്‍വര്‍ സ്‌ക്രീനില്‍ മുഖം കാണിച്ചു മറഞ്ഞുപോയ ഏതെങ്കിലും ഗ്‌ളാമര്‍ നടിയായിരിക്കും.
ഇപ്പോള്‍ തിമിര്‍ത്തോടുന്ന റിയാലിറ്റി ഷോയുടെ ആദ്യ ഭാഗം തുടങ്ങുമ്പോള്‍ 140 എപ്പിസോഡുകളില്‍ മല്‍സരം എത്തിക്കുക എന്നതായിരുന്നു ലക്ഷ്യം. പക്ഷേ വര്‍ധിച്ചു വന്ന പ്രേക്ഷകപ്രീതി ഇതിനെ 200 എപ്പിസോഡുകളിലേക്കു നീട്ടാന്‍ പ്രേരിപ്പിച്ചു. അതിനുമപ്പുറം നീട്ടിക്കൊണ്ടുപോകാന്‍ മല്‍സരമായതിനാല്‍ സാധിക്കുകയുമില്ല. പക്ഷേ സീരിയലിനേക്കാള്‍ റേറ്റിംഗ്‌ ഉള്ള പ്രൈം ടൈം പരിപാടിയായി ഇതിനെ മാറ്റാന്‍ ചാനലിനു സാധിച്ചു. ക്രെഡിബിലിറ്റി ഉള്ള ഒരു ചാനലിനു ചേരാത്തതായിരുന്നു പിന്നെ നടക്കുന്നത്‌. ഒരു എസ്‌.എം.എസിന്‌ മൂന്നു രൂപ വച്ചു പ്രേക്ഷകനു ചെലവാകുകയും അതില്‍ ഒരു രൂപ ചാനലിനു ലഭിക്കുകയും ചെയ്യുമ്പോഴാണ്‌ പ്രേക്ഷകനെ വിഡ്‌ഢിവേഷം കെട്ടിക്കുന്നതിലെ വസ്‌തുതയെന്തെന്നു മനസ്സിലാകുക. ഇത്‌ ഒരു മാധ്യമത്തിനും ഭൂഷണമല്ല.
പല റൗണ്ടുകളിലും മല്‍സരാര്‍ഥിക്കു പെര്‍ഫോം ചെയ്യുന്നതിന്‌ ആയിരക്കണക്കിനു രൂപ ചെലവാകുന്നുണ്ട്‌. സ്റ്റേജില്‍ അത്ര മോശമല്ലാത്ത സെറ്റിട്ടാണ്‌ മല്‍സരാര്‍ഥികള്‍ പാടിയാടുന്നത്‌. ഈ റൗണ്ടുകളില്‍ പുറത്താക്കപ്പെടുന്നവര്‍ക്ക്‌ തുച്ഛമായ വിലയുടെ സമ്മാനങ്ങളാണ്‌ ലഭിക്കുക. ഈ സമ്മാനങ്ങളും വാങ്ങി വേദി വിട്ടിറങ്ങുന്നവരെ ഉത്‌ക്കണ്‌ഠയുടെ മുള്‍മുനയില്‍ നിര്‍ത്തിയാണ്‌ വിധിപ്രഖ്യാപിക്കുന്നത്‌. വധശിക്ഷ പ്രതീക്ഷിച്ചു നില്‍ക്കുന്നവരെപ്പോലെയാണ്‌ ഓരോ മല്‍സരാര്‍ഥിയും വേദിയില്‍ നില്‍ക്കുന്നത്‌. പുറത്തായാല്‍ പിന്നെ കെട്ടിപ്പിടിച്ചു പൊട്ടിക്കരയലായി. തങ്ങളുടെ ജീവിതം ഇവിടെ തീര്‍ന്നുവെന്ന ധാരണയിലാണോ ഓരോ മല്‍സരാര്‍ഥിയും വേദിവിട്ടിറങ്ങുന്നതെന്നു തോന്നിപ്പോകും.
അമൃതാചാനലിന്റെ സൂപ്പര്‍ സിംഗറില്‍ വിജയിച്ചവരെ വച്ച്‌ സംവിധായകന്‍ കമല്‍ പടം പിടിച്ചെങ്കിലും അത്‌ എട്ടുനിലയില്‍ പൊട്ടി എന്നോര്‍ക്കുക. ഇത്തരം റിയാലിറ്റി ഷോകള്‍ക്ക്‌ മേക്കപ്പിട്ടു നടക്കുന്ന സൊസൈറ്റി ലേഡിമാരുടെ വിലമാത്രമാണുള്ളതെന്നതിന്റെ തെളിവാണിത്‌. ചിലര്‍ അംഗീകരിക്കപ്പെട്ടിട്ടുണ്ടെന്ന കാര്യം മറച്ചുവ്‌ക്കുന്നില്ല. റിയാലിറ്റി ഷോ മല്‍സരം എന്നതിലുപരി മല്‍സരാര്‍ഥികളുടെ സൗഹൃദത്തിന്റെ തീഷ്‌ണതയാണു കാണിക്കുന്നതെന്ന്‌ ഓരോ എലിമിനേഷന്‍ റൗണ്ടിലും അവതാരിക കണ്ണീരില്‍ കുതിര്‍ന്ന മുഖം വക്രിപ്പിച്ചു പറയുന്നുണ്ട്‌. പക്ഷേ ഇതിലും തീഷ്‌ണമായ സൗഹൃദങ്ങള്‍ നമ്മുടെ ക്യാംപസുകളിലും വിവിധ ക്യാംപുകളിലും ഇപ്പോഴുമുണ്ടെന്നു മറക്കരുത്‌. ഇനി ഇത്തരമൊരു റിയാലിറ്റി ഷോയില്‍ കണ്ടു പരിചയപ്പെട്ട രണ്ടു മല്‍സരാര്‍ഥികളെ തമ്മില്‍ വിവാഹം കഴിപ്പിക്കുയും അതു ഷോ തീരും മുമ്പു തന്നെ ലൈവായി കാണിക്കുകയുംകൂടി ചെയ്‌താല്‍ എല്ലാം പൂര്‍ണമാകും.
ഇത്തരം മല്‍സരങ്ങള്‍ക്കായി ഓരോ കച്ചവടസ്ഥാപനവും കോടികള്‍ സമ്മാനത്തുകയായും മറ്റും മുടക്കുമ്പോള്‍ ആ പണം സാധാരണക്കാരന്റെ പോക്കറ്റടിച്ചുണ്ടാക്കുന്നതാണെന്നു മറക്കുന്നു. റിയാലിറ്റി ഷോകള്‍ ഉള്‍പ്പെടെയുള്ള ചാനല്‍ പരിപാടികളിലും മറ്റും നല്‍കുന്ന സമ്മാനത്തുകയുടെ കാര്യത്തില്‍ ഒരു പരിധി നിശ്‌ചയിക്കാന്‍ സര്‍ക്കാര്‍ ഇടപെടേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. അല്ലെങ്കില്‍ അരക്കോടി സമ്മാനം നല്‍കുമ്പോള്‍ മറ്റൊരു അരക്കോടി ദരിദ്രജനവിഭാഗത്തിനുവേണ്ടി അതാതു ചാനലുകളുമായി സഹകരിച്ച്‌ ചെലവിടണമെന്ന്‌ നിയമം കൊണ്ടുവരണം.
അമൃതാചാനലിന്റെ വനിതാരത്‌നം പരിപാടി വ്യത്യസ്‌തമായ ഒരു റിയാലിറ്റി ഷോയായിരുന്നു. വീട്ടമ്മമാരുടെ കലാ അഭിരുചിയും സാമൂഹ്യപ്രതിബദ്ധതയും എല്ലാം ഈ ഷോ പുറത്തെടുത്തു. ഇതില്‍ ആദ്യതവണ ഒന്നാമതെത്തിയ ഹീര നമ്പൂതിരി ഒരു ഡോക്‌ടറാണ്‌. ഹീര എന്തുകൊണ്ടും മിടുക്കിയാണെന്ന കാര്യത്തില്‍ ആര്‍ക്കും എതിരഭിപ്രായമുണ്ടാകില്ല. ഹീരയുടെ ഏതാണ്ടെല്ലാ പ്രകടനവും ആസ്വദിച്ചു കണ്ടെങ്കിലും ഒരു റൗണ്ടില്‍ അല്‍പം വിഷമം തോന്നി. അത്‌ സാമൂഹ്യസേവനപരീക്ഷണത്തിലാണ്‌.
മറ്റ്‌ മല്‍സരാര്‍ഥികള്‍ സ്‌കൂളിലും അനാഥാലയത്തിലും സഹായവുമായി എത്തിയപ്പോള്‍ ഹീര പോയത്‌ ഒരു ആദിവാസിക്കുടിയിലേക്ക്‌ മരുന്നും മറ്റുമായാണ്‌. മറ്റുള്ളവര്‍ ഡോക്‌ടര്‍മാരാകാത്തതിനാല്‍ ഇത്തരമൊരു പെര്‍ഫോമന്‍സ്‌ ഒരിക്കലും സാധ്യമല്ല. മറിച്ച്‌ ഹീരയെപ്പോലൊരു ഡോക്‌ടര്‍ മല്‍സരത്തിന്റെ ഭാഗമായിട്ടാണ്‌ ആദിവാസികള്‍ക്കു മരുന്നുമായി പോയത്‌. ശരിക്കും മല്‍സരാര്‍ഥിക്കു മൈനസ്‌ പോയിന്റാണ്‌ ഈ റൗണ്ടില്‍ നല്‍കേണ്ടിയിരുന്നത്‌. മാത്രമല്ല ഈ മല്‍സരാര്‍ഥികള്‍ അന്നു ചെയ്‌ത സാമൂഹ്യസേവനത്തിലേതെങ്കിലും തുടരുന്നുണ്ടോ എന്നു കൂടി അന്വേഷിക്കുന്നതു നന്നായിരിക്കും.
വായനക്കാര്‍ക്കായി മല്‍സരങ്ങള്‍ നടത്താറുള്ള പത്രങ്ങള്‍ പുലര്‍ത്തുന്ന ഒരു കീഴ്‌വഴക്കമുണ്ട്‌. സമ്മാനം നല്‍കുമ്പോള്‍ ചില വ്യക്തമായ മാനദണ്‌ഡങ്ങള്‍ പുലര്‍ത്തുന്നതാണത്‌. മലയാളത്തിലെ ഒരു പ്രമുഖ പത്രം പല മല്‍സരങ്ങളിലും വടക്കന്‍ ജില്ലകളിലുള്ളവര്‍ക്കു സ്ഥിരമായി സമ്മാനം നല്‍കാറുണ്ട്‌. തങ്ങള്‍ക്കു സര്‍ക്കുലേഷന്‍ കുറവുള്ള അവിടെ കളം പിടിക്കുക എന്ന ലക്ഷ്യമാണിതിനുള്ളത്‌. അതുപോലെ തന്നെ സമ്മാനം നല്‍കുമ്പോള്‍ വിജയിക്കുന്നയാളിന്റെ മതവും ജാതിയുമെല്ലാം പരിഗണിക്കും. സര്‍ക്കുലേഷനില്‍ മുന്നില്‍ നില്‍ക്കുന്ന രണ്ടു പത്രങ്ങള്‍ പലപ്പോഴും മുസ്ലിം വിഭാഗക്കാര്‍ക്കു സമ്മാനം കൊടുക്കുന്നത്‌ സര്‍ക്കുലേഷന്‍ ലക്ഷ്യത്തോടെ മാത്രമാണ്‌. ഇതില്‍ ഒരു പത്രമാകട്ടെ കഴിയുന്നതും ക്രിസ്‌ത്യന്‍ വിഭാഗക്കാര്‍ക്കു നല്‍കാതെ ശ്രദ്ധിക്കാറുമുണ്ട്‌. നറുക്കെടുപ്പുകള്‍ പലപ്പോഴും പ്രഹസനമാണെന്നു സാരം.
സംഗീതപ്രാധാന്യമുള്ള റിയാലിറ്റി ഷോകളില്‍ മല്‍സരാര്‍ഥി പുറത്താകുമ്പോള്‍ വിധികര്‍ത്താക്കള്‍ കരയുന്നതെന്തിനാണ്‌ ? മല്‍സരാര്‍ഥിയുടെ പെര്‍ഫോമന്‍സ്‌ താരതമ്യേന മോശമായതിനാലാണ്‌ അവര്‍ പുറത്താകുന്നതെങ്കില്‍ വിധികര്‍ത്താക്കള്‍ കരയേണ്ട കാര്യമുണ്ടോ? വന്‍തുകതന്നെ പ്രതിഫലമായി ലഭിക്കുമ്പോള്‍ സമ്മര്‍ദ്ദങ്ങള്‍ക്കു വഴങ്ങാതിരിക്കാന്‍ അവര്‍ക്കാവില്ല. അതുകൊണ്ടുതന്നെ തങ്ങളുടെ മാര്‍ക്കിടലില്‍ അവര്‍ക്കു വെള്ളം ചേര്‍ക്കേണ്ടിവരുന്നു. കഴിവുള്ളവരും അര്‍ഹരായവരും പുറത്താകുമ്പോള്‍ തങ്ങളോടും തങ്ങളെ തങ്ങളാക്കിയ കലയോടും ചെയ്യുന്ന കൊലച്ചതിയോര്‍ത്ത്‌ മനംനൊന്തിട്ടാകണം ഈ വിധികര്‍ത്താക്കള്‍ കരയുന്നത്‌.

തട്ടിപ്പിന്റെ ജനകീയ മുഖം

ചാനലുകളുടെ എസ്‌.എം.എസ്‌. വോട്ടിംഗ്‌ പണമുണ്ടാക്കാനുള്ള മാര്‍ഗ്ഗം മാത്രമാണ്‌. ഒരു സന്ദേശവോട്ട്‌ മൊബൈലില്‍ നിന്നു പായുമ്പോള്‍ ഉപഭോക്താവിനു നഷ്‌ടപ്പെടുന്നത്‌ മൂന്നു രൂപയാണ്‌. ഇതില്‍ ഒരു രൂപ മൊബൈല്‍ സേവനദാതാവിന്‌. ഒരു രൂപ ചാനലിന്‌. അവശേഷിക്കുന്ന ഒരു രൂപ സേവനം ഏകീകരിക്കുന്ന ബാംഗ്ലൂര്‍ ആസ്ഥാനമായ കമ്പനിക്കും. എല്ലാ ചാനലുകളുടേയും മൊബൈല്‍ സേവനദാതാക്കളുടേയും എസ്‌.എം.എസ്‌. തട്ടിപ്പുകള്‍ ഏകീകരിക്കുന്നത്‌ ഈ ഒരു കമ്പനിയാണ്‌. ഈ രംഗത്ത്‌ അവരുടെ കുത്തക തന്നെയാണെന്നു പറയാം.
എസ്‌.എം. എസിനേക്കാള്‍ കൂടുതല്‍ തുക ഈടാക്കുന്ന മറ്റു ചില തട്ടിപ്പുകളുണ്ട്‌. ചെറിയ മല്‍സരങ്ങളാണവ. 30 ലക്ഷം രൂപവരെയാണു സമ്മാനം. ഉത്തരം പറയാന്‍ വിളിച്ചാല്‍ മിനിട്ടിന്‌ 11 രൂപ വച്ചു നഷ്‌ടപ്പെടും. ആവേശപൂര്‍വ്വം പലരും മല്‍സരത്തില്‍ പങ്കെടുത്തു സ്‌കോര്‍ വര്‍ധിപ്പിക്കുമ്പോള്‍ മൊബൈല്‍ കമ്പനിയുടേയും ബാംഗ്ലൂര്‍ കമ്പനിയുടേയും കീശ വീര്‍ക്കും. ഇതിന്റെയൊന്നും മല്‍സരവിജയികള്‍ ആരൊക്കെയാണെന്ന്‌ കമ്പനികള്‍ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. മല്‍സരം മാത്രമേയുള്ളു, സമ്മാനമില്ലെന്നര്‍ഥം.
ഈ പുതിയ തട്ടിപ്പ്‌ കണ്ട്‌ ഇരിക്കപ്പൊറുതിയല്ലാതെ ചില പത്രങ്ങളും ഇതിനു പിന്തുണയുമായി ഇറങ്ങിയതാണു കഷ്‌ടം. വിളിക്കുന്നവനെ കൊള്ളയടിക്കുന്ന ഈ പണം കൂടി കിട്ടിയിട്ടു വേണോ ഇവരുടെ കടം വീട്ടാന്‍? മൊബൈല്‍ കമ്പനിക്കും മറ്റും പത്രത്തിലെ പരസ്യം വലിയൊരു മുതല്‍ക്കൂട്ടാണ്‌. പത്രത്തിനാകട്ടെ സാമ്പത്തികനേട്ടമല്ലാതെ മറ്റൊന്നുമില്ലതാനും. എന്നിട്ടും നിന്നുകൊടുക്കുന്നത്‌ പണത്തോടുള്ള അത്യാര്‍ത്തി കൊണ്ടാണോ? മലയാള ഭാഷയെ നവീകരിക്കാനിറങ്ങിപ്പുറപ്പെട്ടവര്‍ സ്വന്തം ചാനലിനും റേഡിയോയ്‌ക്കും ഇംഗ്‌ളീഷില്‍ പേരിട്ടപ്പോള്‍ ഇതിലൊക്കെ എന്തുമാത്രം ആത്മാര്‍ഥത ഉണ്ടെന്നു വായനക്കാരന്‍ തന്നെ ചിന്തിച്ചാല്‍ മതി.
എസ്‌.എം.എസിലെ തട്ടിപ്പു പുറത്തായിത്തുടങ്ങിയതേ അമൃതാ ചാനല്‍ ഒരു മുഴം നീട്ടിയെറിഞ്ഞു. ഇതിലൂടെ കിട്ടുന്ന വരുമാനം സാധുക്കളായ കുട്ടികളുടെ വിദ്യാഭ്യാസച്ചെലവിനും മറ്റുമായി ഉപയോഗിക്കുമെന്ന്‌ അവര്‍ പരസ്യം ചെയ്‌തു. അത്രയും നന്ന്‌. ഇനി ഏഷ്യാനെറ്റും മനോരമയുമെല്ലാം എന്തെങ്കിലും ദുരന്തമുണ്ടാകുമ്പോള്‍ പിരിക്കാനിറങ്ങും, സാമൂഹ്യ പ്രതിബദ്ധതയുടെ പേരു പറഞ്ഞ്‌!
നാം മലയാളികള്‍ ഇങ്ങിനെ എന്തെല്ലാം കാണാനിരിക്കുന്നു, അനുഭവിക്കാനും!


Thursday, October 2, 2008

വൈദ്യുതിപ്രതിസന്ധി: കുറ്റവാളികള്‍ ആര്‌?






വൈദ്യുതിപ്രതിസന്ധി: കുറ്റവാളികള്‍ ആര്‌?




ഇടുക്കി ജലസംഭരണി വറ്റുകയും വൈദ്യുതി പ്രതിസന്ധി ഉടലെടുക്കുകയും ചെയ്‌തപ്പോള്‍ ആശങ്കപ്പെട്ടവര്‍ മറന്നു പോയ ഒന്നുണ്ട്‌, പൊട്ടാന്‍ വെമ്പി നില്‍ക്കുന്ന ഒരു ജലബോംബാണ്‌ ഇടുക്കി ജില്ല! ഇപ്പോള്‍ ഇതു പറയുന്നത്‌ എന്തിനെന്നാവും സംശയം. കേരളത്തിലെ എല്ലാ ജില്ലകളിലുമുള്ളവര്‍ ഇടുക്കിയെ ഓര്‍ക്കുന്നതും ആശങ്കപ്പെടുന്നതും വൈദ്യുത പ്രതിസന്ധി ഉടലെടുക്കുമ്പോള്‍ മാത്രമാണ്‌. മുല്ലപ്പെരിയാറിന്റെ കാര്യത്തില്‍ തമിഴ്‌നാട്‌ കേരളത്തോടു വച്ചുപുലര്‍ത്തുന്ന മനോഭാവം തന്നെയാണ്‌, അല്ലാത്തപ്പോള്‍, പുറം ജില്ലക്കാര്‍ ഇടുക്കിയോടു പുലര്‍ത്തുന്നത്‌.

മഴക്കാലത്ത്‌ ഇരുപതിലധികം അണക്കെട്ടുകളിലായി ഇവിടെ കെട്ടി നിര്‍ത്തുന്നത്‌ 150 ടി.എം.സി.വെള്ളമാണ്‌. ഒരു ടി.എം.സി. എന്നാല്‍ നൂറുകോടി ഘനഅടി എന്നര്‍ഥം. കേരളത്തിലെ ആദ്യത്തേതും ഏറ്റവും ചെറുതുമായ പള്ളിവാസല്‍ ജലവൈദ്യുതപദ്ധതിതൊട്ട്‌ ഏഷ്യയിലെ ആദ്യത്തെ ആര്‍ച്ചുഡാമും കേരളത്തിലെ ഏറ്റവും വലിയ ജലവൈദ്യുത പദ്ധതിയുമായ ഇടുക്കി വരെ ഇതില്‍ ഉള്‍പ്പെടും. അയല്‍ സംസ്ഥാനമായ തമിഴ്‌നാടിന്‌ വെള്ളവും വെളിച്ചവും നല്‍കുന്ന മുല്ലപ്പെരിയാറും സ്വകാര്യമേഖലയിലെ രണ്ടു ജലവൈദ്യുതപദ്ധതികളില്‍ ഏറ്റവും വലുതായ കുത്തുങ്കല്‍ പദ്ധതിയും. സംസ്‌ഥാന വൈദ്യുതബോര്‍ഡ്‌ പതിനൊന്നാം പദ്ധതിയില്‍പ്പെടുത്തി പൂര്‍ത്തീകരിക്കാന്‍ ലക്ഷ്യമിടുന്ന ഏഴു മേജര്‍ സ്‌കീമുകളില്‍ നാലെണ്ണവും ഇടുക്കിയിലാണ്‌. ഇതൊക്കെയായിട്ടും ഇടുക്കിയെച്ചൊല്ലി ആര്‍ക്കും ആശങ്കയില്ല!

ഇടുക്കി എന്തു പിഴച്ചു?
കേരളം വൈദ്യുതി പ്രതിസന്ധിയില്‍ വീര്‍പ്പുമുട്ടുമ്പോള്‍ അതിന്റെ കാരണം ഇടുക്കിയിലെ വരള്‍ച്ചയാണോ നമ്മുടെ വൈദ്യുതി ധൂര്‍ത്താണോ എന്ന്‌ അധികമാരും ചിന്തിക്കുന്നില്ല. നാടുനീളെ കോണ്‍ക്രീറ്റ്‌ സൗധങ്ങള്‍ കെട്ടിപ്പൊക്കിയും വെള്ളം മണ്ണില്‍ താഴാനനുവദിക്കാതെ തറയോടുകള്‍ പാകിയും പ്രകൃതിവിരുദ്ധമായി സഞ്ചരിച്ച നമ്മള്‍ മഴ കുറയുമ്പോള്‍ കാലാവസ്ഥാനിരീക്ഷണകേന്ദ്രത്തെ നോക്കി കൊഞ്ഞനംകുത്തും.
ഏതാനും മാസം മുമ്പ്‌ തിരുവനന്തപുരത്ത്‌ ടാഗോര്‍ തി.യേറ്ററില്‍ നടന്ന ഒരു പരിപാടിയില്‍ പങ്കെടുക്കാന്‍ കര്‍ണാടകത്തില്‍ സേവനമനുഷ്‌ഠിക്കുന്ന ഒരു മലയാളി ഐ.എ.എസ്സുകാരന്‍ എത്തി. അദ്ദേഹത്തോടൊപ്പം കേരളത്തിലെ ഒരു മന്ത്രിയും. മന്ത്രി പോയിക്കഴിഞ്ഞ്‌ ഐ.എ.എസുകാരന്‍ പ്രസംഗം തുടങ്ങിയത്‌ ഇങ്ങനെയാണ്‌ :
" ഐ.എ.എസുകാര്‍ക്ക്‌ ഒരു കുഴപ്പമുണ്ട്‌. എവിടെപ്പോയാലും ഈ കോട്ട്‌ വലിച്ചുകയറ്റും. ഇവിടെയെത്തിയപ്പോഴാണ്‌ അതിന്റെ ദോഷം മനസ്സിലായത്‌. ഹൊറിബിള്‍.... ഈ ചൂട്‌ സഹിക്കാവുന്നതിനപ്പുറമാണെന്ന്‌ ഞാന്‍ മന്ത്രിയോടു പറയുകയായിരുന്നു. എന്തായാലും ഈ തിയേറ്റര്‍ വൈകാതെ എയര്‍ കണ്ടീഷന്‍ ചെയ്യുന്ന കാര്യം സര്‍ക്കാരിന്റെ പരിഗണനയിലാണെന്ന്‌ അദ്ദേഹം പറഞ്ഞു..."
തിരുവനന്തപുരത്ത്‌ ശീതീകരിക്കാത്ത ചുരുക്കം തിയേറ്ററുകളിലൊന്നാണ്‌ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ടാഗോര്‍ തിയേറ്റര്‍. വൈകാതെ അവിടവും ശീതീകരിക്കപ്പെടും. തലസ്ഥാനത്ത്‌ സാംസ്‌കാരിക പരിപാടികള്‍ക്കു പലതിനും വേദിയാകുന്ന വൈലോപ്പിള്ളി സംസ്‌കൃതിഭവന്‍ മാത്രമാണ്‌ വൈദ്യുത ധൂര്‍ത്തില്‍ നിന്ന്‌ ഒഴിവായി നില്‍ക്കുന്ന സര്‍ക്കാര്‍ സ്ഥാപനം. അവിടെ കൂത്തമ്പലത്തിലും പുറത്തെ പുല്‍ത്തകിടിയിലും പരിപാടികള്‍ ആസ്വദിച്ചിരിക്കാന്‍ ഫാന്‍ പോലുമില്ലെന്നതാണ്‌ വാസ്‌തവം.
ഇരിക്കുമ്പോഴും നില്‍ക്കുമ്പോഴും കിടക്കുമ്പോഴും പെടുക്കുമ്പോഴും അത്‌ ശീതീകൃതമുറികള്‍ക്കുള്ളില്‍ മാത്രമായിരിക്കണമെന്ന്‌ മലയാളിയുടെ വൈറ്റ്‌ കോളര്‍ വിഭാഗം ശഠിക്കുന്നു. എയര്‍കണ്ടീഷനറുകള്‍ ഏറ്റവും കുറച്ചുള്ള ഇടുക്കിജില്ലപോലും ഈ അവസ്ഥയില്‍ എന്നെത്തുമെന്നു പറയുക വയ്യ. വേനല്‍ക്കാലത്തും രാത്രി കിടന്നുറങ്ങണമെങ്കില്‍ കരിമ്പടത്തിനടിയില്‍ കിടക്കേണ്ട കാലാവസ്ഥയായിരുന്നു കുറച്ചുകാലം മുമ്പുവരെ മൂന്നാറില്‍ ഇപ്പോള്‍ അവിടെ മോന്തായങ്ങളില്‍ ഫാന്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്‌. വൈകാതെ റിസോര്‍ട്ടുകള്‍ പലതും എ.സിയാകും. നാടുമുഴുവന്‍ എ.സിയെ ചൂഷണം ചെയ്യുമ്പോള്‍ ഇടുക്കിക്കാരെന്തിനു കുറയ്‌ക്കണം?
ഒരു പ്രമുഖ ഇന്ധനക്കമ്പനിയുടെ എം.ഡി. കഴിഞ്ഞ പുതുവല്‍സരദിനത്തില്‍ തന്റെ സ്ഥാപനത്തിലെ ജീവനക്കാരോടു നടത്തിയ പ്രഭാഷണത്തില്‍ സാന്ദര്‍ഭികമായി പരാമര്‍ശിച്ച ഒരു സംഗതിയുണ്ട്‌.
ഔദ്യോഗിക ആവശ്യത്തിന്‌ ജപ്പാനില്‍ ഒരു കമ്പനിയിലെത്തിയ അദ്ദേഹം അവിടെയാരും ഓവര്‍ക്കോട്ട്‌ ധരിച്ചിട്ടില്ലെന്നുകണ്ട്‌ അത്ഭുതപ്പെട്ടുപോയി. കമ്പനിയിലെ ഉന്നതോദ്യോഗസ്ഥനോട്‌ ഇതേപ്പറ്റി ചോദിച്ചപ്പോള്‍ ലഭിച്ച മറുപടിയായിരുന്നു ശ്രദ്ധേയം. ജീവനക്കാര്‍ കൂടുതല്‍പേര്‍ ഓവര്‍ക്കോട്ട്‌ ധരിക്കുന്തോറും കമ്പനിയുടെ വര്‍ക്കിംഗ്‌ ഏരിയകള്‍ കൂടുതലായി ശീതീകരിക്കേണ്ടിവരും. അതുണ്ടാക്കുന്ന ഊര്‍ജ്ജ നഷ്‌ടവും ചെലവും കുറയ്‌ക്കുകയാണ്‌ ഓവര്‍ക്കോട്ട്‌ ഉപേക്ഷിച്ചതിന്റെ കാരണം.
നേരത്തേ പറഞ്ഞ ഐ.എ.എസുകാരന്റെ പരാതിയും ഈ നിരീക്ഷണവും ചേര്‍ത്തുവായിക്കുമ്പോള്‍ കേരളത്തിന്റെ യഥാര്‍ഥ പ്രശ്‌നം പിടികിട്ടും. എന്നിട്ട്‌ ഇടുക്കിയുടെ ദുരന്തത്തിലേക്കു പോകാം.

ജലസംഭരണികളുടെ നാട്‌
തമിഴ്‌നാടിനു ജലം നല്‍കാനായി മാത്രം ആകെ ഭൂപ്രകൃതിയുടെ നാലു ശതമാനം മാറ്റിവച്ചിരിക്കുന്ന വിശാലമനസ്‌കരാണു കേരളം. പ്രതിവര്‍ഷം 70 ടി.എം.സി വെള്ളമാണ്‌ മുല്ലപ്പെരിയാറില്‍ നിന്ന്‌ തമിഴ്‌നാട്ടിലേക്ക്‌ ഒഴുകുന്നത്‌. ലോവര്‍ ക്യാംപിലെ പവര്‍ ഹൗസില്‍ 140 മെഗാവാട്ട്‌ ശേഷിയുള്ള ജനറേറ്ററുകള്‍ സ്ഥാപിച്ച്‌ അവര്‍ വൈദ്യുതി ഉല്‍പാദിപ്പിക്കുന്നു. ബാക്കി ജലം ഒഴുകി വൈഗയിലെത്തുമ്പോള്‍ അവിടെയുമുണ്ട്‌ ചെറുകിട ജലവൈദ്യുത പദ്ധതി. ഇതു കൂടാതെ പുതുതായി എട്ട്‌ മെഗാവാട്ടിന്റെ ഒന്നും നാല്‌ മെഗാവാട്ടിന്റെ ഏഴും പദ്ധതികളുടെ നിര്‍മാണം തമിഴ്‌നാട്‌ തുടങ്ങിക്കഴിഞ്ഞു. വൈദ്യുതോല്‍പാദനത്തിനുശേഷമുള്ള വെള്ളം തമിഴകത്തെ ഉര്‍വ്വരമാക്കി ഒഴുകുകയാണ്‌.
മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ വെള്ളം ഉപയോഗിച്ചുമാത്രം തമിഴ്‌നാട്‌ ഓരോ വര്‍ഷവും ഉണ്ടാക്കുന്ന ലാഭം 750 കോടി രൂപ വരും. പുതിയ പദ്ധതികള്‍ പൂര്‍ത്തിയാകുന്നതോടെ ഇത്‌ വര്‍ധിക്കുകയും ചെയ്യും. മുല്ലപ്പെരിയാറിനെ മാറ്റി നിര്‍ത്തി ചിന്തിച്ചാല്‍ കേരളത്തില്‍ ഉല്‍പാദിപ്പിക്കുന്ന ഏഴായിരത്തിലധികം മില്യണ്‍ യൂണിറ്റ്‌ വൈദ്യുതിയില്‍ 4,300 മില്യണ്‍ യൂണിറ്റും ഇടുക്കി ജില്ലയില്‍ നിന്നാണ്‌. പതിനൊന്നാം പദ്ധതി ലക്ഷ്യമിടുന്ന എണ്ണൂറ്‌ മില്യണ്‍ യൂണിറ്റില്‍ നാനൂറും ഇവിടെ നിന്നായിരിക്കും.
ഇത്രയൊക്കെയായാലും ഇടുക്കിയില്‍ വൈദ്യുതി എത്താത്ത അനവധി ഗ്രാമങ്ങളുണ്ട്‌. ആവശ്യത്തിന്‌ വോള്‍ട്ടേജുള്ള മേഖലകള്‍ ചുരുങ്ങും. മഴയൊന്നു ചാറിയാല്‍ സാങ്കേതിക തകരാറില്‍പെട്ട്‌ ഇടുക്കിയുടെ മിക്ക ഭാഗങ്ങളും ഇരുട്ടിലാകും. വേനല്‍ കടുക്കുന്ന ഏപ്രില്‍, മെയ്‌ മാസങ്ങളില്‍ കടുത്ത ജലക്ഷാമം നേരിടാത്ത പ്രദേശങ്ങള്‍ ഇടുക്കിയിലില്ല. തമിഴ്‌നാടിനോടു ചേര്‍ന്നു കിടക്കുന്ന കരുണാപുരം പഞ്ചായത്ത്‌ മഴനിഴല്‍ പ്രദേശമായി മാറിക്കൊണ്ടിരിക്കുകയാണെന്നു വിദഗ്‌ദ്ധര്‍ പറയുന്നു. വെള്ളം കൊടുക്കാനും മുടക്കാനും ഇടുക്കിയില്‍ വാട്ടര്‍ അതോറിട്ടിയുടെ കാര്യമായ പ്രവര്‍ത്തനമൊന്നുമില്ല. മഴയാണ്‌ ഇടുക്കിയുടെ പ്രധാന ജലസേചന ഏജന്‍സി.
ബ്രിട്ടീഷുകാരുടെ കാലത്തു തുടങ്ങിയ, അനൈക്യകേരളത്തിലെ ആദ്യ ജലവൈദ്യുതപദ്ധതിയാണ്‌ പള്ളിവാസല്‍. ഈ പദ്ധതിപ്രദേശത്തിന്റെ അമ്പതു കിലോമീറ്റര്‍ ചുറ്റളവിലാണ്‌ ഭൂതത്താന്‍കെട്ട്‌, മാട്ടുപ്പെട്ടി, പൊന്‍മുടി, കല്ലാര്‍കുട്ടി, ആനയിറങ്കല്‍, കുത്തുങ്കല്‍, ചെങ്കുളം അണക്കെട്ടുകള്‍.
ചെളിവന്നുമൂടി സംഭരണശേഷി അനുദിനം കുറയുന്ന കല്ലാര്‍കുട്ടി അണക്കെട്ടില്‍ നിന്ന്‌ കഷ്‌ടിച്ച്‌ 20 കിലോമീറ്റര്‍ മാറി ലോവര്‍ പെരിയാര്‍ അണക്കെട്ട്‌. ഇവിടെ നിന്ന്‌ 20 കിലോമീറ്ററില്‍ താഴെ ദൂരമേയുള്ളു ഇടുക്കിയിലേക്ക്‌. ഇടുക്കി പദ്ധതിയുടെ ഭാഗമായ ജലസംഭരണിയുടെ മൂന്നു വശത്തും അണകളാണ്‌. ഇടുക്കി ആര്‍ച്ചുഡാം കൂടാതെ, നോക്കിയാല്‍ കാണാവുന്ന ദൂരത്ത്‌ കുളമാവ്‌, ചെറുതോണി അണക്കെട്ടുകളും. പെരിയാര്‍ ടൈഗര്‍ റിസര്‍വ്വില്‍പ്പെട്ട, തേക്കടി തടാകമെന്നു പേരുകേട്ട മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ നിന്ന്‌ കേവലം 40 കിലോമീറ്റര്‍ മതി (റോഡ്‌ മാര്‍ഗമല്ല) ഇടുക്കി ജലസംഭരണിയിലെത്താന്‍.
മലമ്പ്രദേശത്തുനിന്ന്‌ താഴോട്ടിറങ്ങിയാല്‍, മൂലമറ്റം പവര്‍ഹൗസില്‍ നിന്നു പുറത്തേക്കൊഴുകുന്ന വെള്ളം മലങ്കരയില്‍ അണകെട്ടി തടഞ്ഞുനിര്‍ത്തിയിരിക്കുന്നതു കാണാം. വൈദ്യുതോല്‍പാദനം മുഖ്യ ലക്ഷ്യമല്ലാത്ത ഇടുക്കിയിലെ ഏക അണക്കെട്ടാണിത്‌.
ഇവ കൂടാതെ ഇരട്ടയാറിലും കല്ലാറിലും അഴുതയിലുമെല്ലാം ചെറിയ ഡൈവേര്‍ഷന്‍ ഡാമുകള്‍. പിന്നെ ഏലത്തോട്ടങ്ങളിലുള്‍പ്പെടെ ജലസേചനത്തിനായി ചെക്ക്‌ ഡാമുകള്‍ എന്ന പേരില്‍ എണ്ണമില്ലാത്തത്ര സംഭരണികള്‍. ഇതില്‍ കൈലാസപ്പാറയിലും കാമാക്ഷിവിലാസത്തും വണ്ടന്‍മേട്ടിലും ശാന്തമ്പാറയിലും ഉടുമ്പഞ്ചോലയിലുമൊക്കെയുള്ളത്‌ സാമാന്യം വലിയ തടയണകളാണ്‌. ചിലയിടത്തൊക്കെ ബോട്ടിങ്‌ സൗകര്യമുണ്ടെന്നു കേള്‍ക്കുമ്പോള്‍ ഇവയുടെ വലുപ്പവും ഗൗരവവും ബോധ്യമാകും.

പ്രകൃതി പ്രതികരിക്കുന്നു
മൂന്നു വര്‍ഷം മുമ്പ്‌ കുളമാവിനു സമീപം പോത്തുമറ്റത്ത്‌ കുന്നിന്‍മുകളിലെ തേയിലത്തോട്ടത്തില്‍ ഒരു ചെക്ക്‌ ഡാം തകര്‍ന്നപ്പോള്‍ ഒലിച്ചുപോയി മണ്ണടിഞ്ഞത്‌ ഒരു കുടുംബത്തിലെ അഞ്ചുപേരായിരുന്നു. ഇടുക്കിയുടെ നെഞ്ചില്‍ മനുഷ്യന്‍ വീര്‍പ്പുമുട്ടിച്ചുകൊണ്ടിരിക്കുന്ന ജലത്തിന്റെ താണ്‌ഡവം തുടങ്ങിയതിവിടെയാണ്‌.
മണ്ണിനടിയില്‍ നിന്ന്‌ ഉരുള്‍പൊട്ടിവന്ന ജലപ്രവാഹങ്ങളില്‍പെട്ട്‌ ജില്ലയില്‍ ഇതുവരെ നൂറുകണക്കിനാളുകളാണ്‌ മരിച്ചത്‌. പല കുടുംബങ്ങളും തുടച്ചുനീക്കപ്പെട്ടു. ഓരോ മഴക്കാലത്തും ഇടുക്കി ദുരന്തത്തിനായി കാതോര്‍ക്കുന്നുണ്ട്‌. ഇപ്പോള്‍ പ്രകൃതി ഒരുക്കുന്ന ദുരന്തത്തിനല്ല, അനാസ്ഥയുടെ കൊടുംദുരന്തത്തിനാണ്‌ ഇടുക്കി കാക്കുന്നത്‌. അതും തുടങ്ങിക്കഴിഞ്ഞു. പോത്തുപാറ ദുരന്തം മറവിയിലാകും മുമ്പ്‌ കഴിഞ്ഞ വര്‍ഷം പന്നിയാറില്‍ കണ്ടത്‌ മലമുകളില്‍ നിന്നു വരാനിരിക്കുന്ന സുനാമിയുടെ മുന്നറിയിപ്പായിരുന്നു.
പൊന്‍മുടി അണക്കെട്ടില്‍ നിന്ന്‌ തുരങ്കത്തിലൂടെ സര്‍ജുകുന്നിലെത്തുന്ന വെള്ളം വാല്‍വുഹൗസില്‍ ഒരു നിമിഷം തടുത്തു നിര്‍ത്തുകയും പിന്നെ രണ്ടു പെന്‍സ്റ്റോക്കു പൈപ്പുകളിലൂടെ താഴോട്ടൊഴുകി, അതു നാലായി, വെള്ളത്തൂവലിലെ പന്നിയാര്‍ പവര്‍ഹൗസിലെത്തി ഊര്‍ജ്ജപ്രവാഹത്തിനു നിദാനമാകുകയാണ്‌ ചെയ്യുന്നത്‌. പെന്‍സ്റ്റോക്ക്‌ പൈപ്പിലെ ചോര്‍ച്ച തടയാനാകാത്തതിനാല്‍ വാല്‍വു ഹൗസില്‍ വെള്ളം തടയാനായിരുന്നു ജീവനക്കാരുടെ ശ്രമം. പക്ഷേ കെട്ടിനിര്‍ത്തപ്പെട്ട വെള്ളത്തിന്റെ സ്വാതന്ത്രേ്യച്ഛ അവിടെ പൊട്ടിത്തെറിച്ചു. പൊലിഞ്ഞ മനുഷ്യശരീരത്തില്‍ ഒന്ന്‌ ഇപ്പോഴും മണ്ണിനടിയിലാണ്‌. വാളറയ്‌ക്കും കട്ടപ്പനക്കും പിന്നാലെ ജലതാണ്‌ഡവത്തില്‍പെട്ട ശരീരങ്ങള്‍ ആര്‍ക്കും കാണാനാകാതെ ഇപ്പോള്‍ പന്നിയാറിലും മണ്ണുമൂടപ്പെട്ടു കിടക്കുന്നു.
പന്നിയാര്‍ ഒരു റിഹേഴ്‌സലായിരുന്നു. മലമുകളില്‍ തടുത്തു നിര്‍ത്തപ്പെട്ട വെള്ളം ഒരു ദുര്‍ബലപഴുതിലൂടെ ചീറ്റിത്തെറിച്ചാല്‍ സംഭവിക്കാവുന്ന ദുരന്തത്തിന്റെ മിനിയേച്ചര്‍. മുമ്പൊരിക്കല്‍ കല്ലാര്‍കുട്ടി അണക്കെട്ടിലെ ചെളി കഴുകിക്കളയാന്‍ ഷട്ടറുകള്‍ തുറന്നുവിട്ടപ്പോള്‍ നേര്യമംഗലം മുതല്‍ ആലുവ വരെ കുടിവെള്ളത്തിനായി നെട്ടോട്ടമോടി. പെരിയാറില്‍ ചെളി നിറഞ്ഞപ്പോള്‍, കുളിരുംകൊണ്ട്‌ ഒഴുകി നടക്കുന്ന പര്‍വ്വതനിരയുടെ പനിനീരിനെ എല്ലാവരും ശപിച്ചു. ആ പ്രശ്‌നം പരിഹരിക്കപ്പെട്ടപ്പോള്‍ എല്ലാം ശാന്തമായി.

പുതുമയല്ലാതായ ഭൂകമ്പം
1988 ജൂണ്‍ മാസത്തിലാണ്‌ ഇടുക്കി ആദ്യമായി വിറച്ചത്‌. മിനിട്ടുകളുടെ ഇടവേളയില്‍ ഒന്നിലധികം ഭൂചലനങ്ങള്‍. വീടുകളുടെ ഭിത്തികള്‍ വിണ്ടുകീറി. പാത്രങ്ങള്‍ തെറിച്ചുവീണു. റിക്‌ടര്‍ സ്‌കെയില്‍ പറഞ്ഞതനുസരിച്ച്‌ ചലനശക്തി അഞ്ചിനടുത്തായിരുന്നു. ആളപായമുണ്ടാകാതിരുന്നതുമാത്രം ഭാഗ്യം. അങ്ങിനെ കേരളത്തിലാദ്യമായി ഇടുക്കിക്കാര്‍ ഭൂചലനം എന്തെന്ന്‌ അനുഭവിച്ചു. പിന്നീട്‌ ചെറുചലനങ്ങളായി. എത്രയോ തവണ! ഇടുക്കിക്കാര്‍ക്ക്‌ ഭൂചലനം കാറ്റും മഴയും പോലൊന്നായി. കാറ്റും മഴയും ജീവനുകളപഹരിച്ചപ്പോള്‍ ഭൂചലനം മാത്രം ആരെയും കവര്‍ന്നില്ല. അന്നേ പലരും പറഞ്ഞു, അണക്കെട്ടുകള്‍ ഇടുക്കി ജില്ലയ്‌ക്ക്‌ ശാപമാകുകയാണെന്ന്‌. പക്ഷേ തകര്‍ക്കാനാകാത്ത വിശ്വാസമാണല്ലോ നമ്മുടെ കൈമുതല്‍. കാല്‍ച്ചുവട്ടിലെ മണ്ണ്‌ ഒഴുകിപ്പോകുമ്പോഴും പാട്ടവും പട്ടയവുമായിരുന്നു ഇടുക്കിക്കാരന്റെ പ്രശ്‌നങ്ങള്‍. പള്ളിക്കും പട്ടക്കാര്‍ക്കും ഏറ്റുപിടിക്കാനുണ്ടായിരുന്നതും അതായിരുന്നു. മനുഷ്യജീവനേക്കാള്‍ വിലയായിരുന്നു ഭൂമിക്ക്‌.
ഒരു വ്യാഴവട്ടത്തിനുശേഷം രണ്ടായിരത്തില്‍ ഭൂമി വീണ്ടും കുലുങ്ങി. മുല്ലപ്പെരിയാര്‍ അണയുടെ ചായം പൂശിയ മേനിയില്‍ വിള്ളലുകളുണ്ടായി. അവിടെനിന്നു വെള്ളം പനിച്ചിറങ്ങാന്‍ തുടങ്ങി. കേരളത്തിലെ രാഷ്‌ട്രീയനേതൃത്വങ്ങള്‍ തേക്കടി തടാകത്തിലൂടെ മുല്ലപ്പെരിയാറിലേക്ക്‌ ഉല്ലാസയാത്രകള്‍ സംഘടിപ്പിച്ചു. സ്ഥലത്തെത്തി പരിശോധന നടത്തിയ വിദഗ്‌ദ്ധര്‍ പറഞ്ഞു, മുല്ലപ്പെരിയാര്‍ ഡാം അപകടകരമായ ഭൂഭ്രംശമേഖലയിലാണു സ്ഥിതിചെയ്യുന്നത്‌. ഒരു ചെറുചലനം കൂടിയുണ്ടായാല്‍ അതു തകരാം. മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ പരമാവധി സംഭരിക്കാവുന്ന ജലത്തിന്റെ അളവ്‌ 16 ടി.എം.സി. ആണ്‌. ഇടുക്കി സംഭരണിയില്‍ ഇത്‌ 78 ഉം.
ഇപ്പോള്‍ ഇടുക്കി വീണ്ടും ജനശ്രദ്ധയിലെത്തിയിരിക്കുകയാണ്‌. കഴിഞ്ഞ കുറേ വര്‍ഷങ്ങള്‍ക്കുള്ളിലെ ഏറ്റവും കുറഞ്ഞ ജലനിരപ്പാണ്‌ അതിനു കാരണം. കല്ലാര്‍കുട്ടിയിലെ ചെളി കഴുകിയിറക്കിയപ്പോള്‍ കൊച്ചിക്കു വെള്ളംകുടി മുട്ടിയെങ്കില്‍ ഇടുക്കി ജലസംഭരണിയിലെ ജലനിരപ്പു താഴ്‌ന്നപ്പോള്‍ കേരളം മുഴുവന്‍ ഇരുട്ടിലായി. എന്നിട്ടും ഈ നാടിനോട്‌ ആര്‍ക്കും കൂറില്ലെന്നതാണു വാസ്‌തവം.

അതിജീവനത്തിനുള്ള പോരാട്ടം
പരാജയപ്പെടുമെന്നുറപ്പുള്ള യുദ്ധത്തിന്‌
പടയാളികളെ ആവശ്യമുണ്ട്‌.
ഇതൊരു പരസ്യവാചകമായിരുന്നു. കേരളത്തിലെ കലാലയങ്ങളിലെ നോട്ടീസ്‌ ബോര്‍ഡുകളില്‍ പതിക്കാന്‍ അയച്ചുകിട്ടിയ പോസ്റ്ററുകളിലെ വാചകം. നെടുങ്കണ്ടം എം.ഇ.എസ്‌. കോളജില്‍ ഇംഗ്ലീഷ്‌ വിഭാഗം അധ്യാപകനും മുല്ലപ്പെരിയാര്‍ സംരക്ഷണസമിതി ചെയര്‍മാനുമായ പ്രൊഫ. സി.പി.റോയി എന്ന പരിസ്ഥിതി പ്രവര്‍ത്തകനാണ്‌ ഈ പോസ്റ്ററിനു പിന്നില്‍ പ്രവര്‍ത്തിച്ചത്‌.
2006ല്‍ ശക്തിപ്പെട്ട സമരമാണത്‌. മുല്ലപ്പെരിയാറില്‍ പുതിയ അണ പണിയണം. ഇതുപൊട്ടിയാല്‍ കുതിച്ചെത്തുന്ന വെള്ളത്തെ തടഞ്ഞു നിര്‍ത്താനുള്ള കരുത്ത്‌ ഇടുക്കി സംഭരണിക്കുണ്ടാകുമെന്ന്‌ ആരും കരുതുന്നില്ല. അങ്ങിനെ വന്നാല്‍ കേരളം എത്രകാലം ഇരുളിലാകുമെന്ന്‌ അധികമാരും ആലോചിക്കുന്നില്ല. അതുകൊണ്ടാണ്‌ മുല്ലപ്പെരിയാര്‍ സമരസമിതിയുടെ ഉപവാസം രണ്ടാം വാര്‍ഷികത്തോടടുക്കുമ്പോഴും ഇടുക്കി ജില്ലയുടെ പുറത്തുള്ളവര്‍ അതിന്റെ അലയടി കേട്ടില്ലെന്നു നടിക്കുന്നത്‌.
സുനാമി ദുന്തമുണ്ടായപ്പോള്‍ എല്ലാവരും വിദഗ്‌ദ്ധരെയുള്‍പ്പെടെ പഴിചാരി. എന്തുകൊണ്ടു ദുരന്തം മുന്‍കൂട്ടി കാണാനായില്ലെന്നായിരുന്നു ചോദ്യം. ആ പ്രശ്‌നം മുല്ലപ്പെരിയാറിലുണ്ടാകരുതെന്നാണ്‌ സര്‍ക്കാര്‍ ആഗ്രഹിക്കുന്നത്‌. അതുകൊണ്ടാണ്‌ ജലനിരപ്പ്‌ 136 അടി എത്തുമ്പോഴേക്കും സര്‍ക്കാര്‍ രക്ഷാപ്രവര്‍ത്തനത്തിനു മുന്നൊരുക്കം തുടങ്ങുന്നത്‌. പെരിയാറിന്റെ തീരങ്ങളില്‍ ഒന്നിലധികം കണ്‍ട്രോള്‍ റൂമുകള്‍. മൈക്ക്‌ അനൗണ്‍സ്‌മെന്റിനുള്ള സന്നാഹങ്ങള്‍. സന്നദ്ധരായ ഫയര്‍ഫോഴ്‌സ്‌.
കേരളത്തിലെ 13 ജില്ലകളിലും ദുരന്തനിവാരണത്തിന്‌ അനിവാര്യമായ എമര്‍ജന്‍സി റെസ്‌ക്യു ടെണ്ടര്‍ എന്ന വാഹനം അഗ്നിശമനസേനക്കു നല്‍കിയിട്ടുണ്ട്‌. പക്ഷേ ഏറ്റവും അനിവാര്യമായ ഇടുക്കിയില്‍ മാത്രം അതില്ല. എന്നാല്‍ മുല്ലപ്പെരിയാറില്‍ വെള്ളം പൊങ്ങുമ്പോള്‍ ഇടുക്കിയില്‍ ഈ വാഹനവും പൊങ്ങും. സര്‍ക്കാര്‍ മറ്റെവിടെനിന്നെങ്കിലും പൊക്കിക്കൊണ്ടുവരുമെന്നു സാരം. പക്ഷേ നന്നായി നീന്താനറിയാവുന്ന ഒരാള്‍പോലും ഈ സേനക്കൊപ്പമുണ്ടാകാറില്ല. മാത്രമല്ല, അണപൊട്ടി വെള്ളപ്പാച്ചിലുണ്ടായാല്‍ ഈ വണ്ടി ഉള്‍പ്പെടെ സകലതും ഒലിച്ചുപോകും. എന്നിട്ടും സര്‍ക്കാര്‍ ഇതൊക്കെ ചെയ്യുന്നത്‌ പാവം പെരിയാര്‍ തീരവാസികളെ ഓര്‍ത്തുള്ള വിഷമം കൊണ്ടാണ്‌!
മുല്ലപ്പെരിയാര്‍ അണക്കെട്ട്‌ പൊട്ടിയാല്‍ ഇന്നത്തെ ദുരന്തനിവാരണ സംവിധാനങ്ങള്‍ക്കു നോക്കുകുത്തിയായി നില്‍ക്കാനേ കഴിയൂ എന്നതാണു വാസ്‌തവം. അണക്കെട്ടിന്റെ സുരക്ഷാഭീഷണിയെപ്പറ്റി പഴുതുകളില്ലാതെ തമിഴ്‌നാടിനോടു പയറ്റി സുപ്രീംകോടതിയില്‍ വാദിച്ചു ജയിക്കാന്‍ സാധിക്കാത്ത കേരളത്തിന്‌ ഈ ക്രൂരമായ തമാശയെങ്കിലും ചെയ്യാതിരിക്കാനാകില്ലല്ലോ!
ഇപ്പോള്‍ മുല്ലപ്പെരിയാറില്‍ അപകടകരമായ ജലനിരപ്പില്ല. അവിടെ പ്രശ്‌നം തമിഴ്‌നാട്‌ പുതിയ ജലവൈദ്യുതപദ്ധതികള്‍ തുടങ്ങുന്നതാണ്‌. ഇടുക്കി വരണ്ടുണങ്ങിയതാണ്‌. അവ മാത്രമാണ്‌ കേരളത്തിന്റെ ഇപ്പോഴത്തെ പ്രശ്‌നം. പക്ഷേ മലയാളിയുടെ സ്വഭാവത്തിന്റെ ഭാഗമായ ധൂര്‍ത്ത്‌ ഇവിടെയും വില്ലനാകുന്നത്‌ ആരും ഓര്‍ക്കുന്നില്ല. വരുന്ന ഓണത്തിനും നാം നാടാകെ വൈദ്യുത ദീപാലങ്കാരങ്ങള്‍ അണിയിച്ചൊരുക്കാനുള്ള ആലോചനയിലാണ്‌.

വൈദ്യുതി ചോരുന്നത്‌
വൈകുന്നേരങ്ങളില്‍ ഒരു ബള്‍ബെങ്കിലും അണച്ച്‌ വൈദ്യുതി ലാഭിക്കാന്‍ ആഹ്വാനം ചെയ്‌തുകൊണ്ട്‌ കുറച്ചുനാള്‍ മുമ്പുവരെ ചാനലുകളില്‍ സര്‍ക്കാര്‍ വക പരസ്യം പ്രത്യക്ഷപ്പെട്ടിരുന്നു. ഈ സമയത്തൊരിക്കല്‍ രാവിലെ പത്തു മണിക്ക്‌ തിരുവനന്തപുരത്തെ പുതിയ നിയമസഭാമന്ദിരത്തോടനുബന്ധിച്ചുള്ള ബാങ്ക്വിറ്റ്‌ ഹാളില്‍ ഒരു സെമിനാര്‍ നടക്കുന്നു. കഷ്‌ടിച്ച്‌ 250 പേര്‍ക്കിരിക്കാവുന്ന ഹാളാണിത്‌. ശീതീകരിച്ച പ്രസ്‌തുത ഹാളിനുള്ളില്‍ അപ്പോള്‍ കത്തി നിന്നത്‌ 300ല്‍പരം ബള്‍ബുകള്‍! കുറഞ്ഞത്‌ നാല്‍പതു വാട്‌സ്‌ ശേഷിയുള്ള ഇവ അഞ്ചു മണിക്കൂര്‍ കത്തിക്കുമ്പോള്‍ ചെലവാകുന്നത്‌ 1,800 യൂണിറ്റ്‌ വൈദ്യുതിയാണെന്നോര്‍ക്കണം. പുതിയ നിയമസഭാ മന്ദിരത്തില്‍ ശീതീകരിക്കാത്തതായി ഒരു ഭാഗം പോലുമില്ല. അപ്പോള്‍ ഒരു പകല്‍ ഇവിടെ ഒലിച്ചുപോകുന്നത്‌ എത്ര യൂണിറ്റ്‌ വൈദ്യുതിയാണെന്ന്‌ ആര്‍ക്കെങ്കിലും തിട്ടമുണ്ടോ?
കെ.ടി.ഡി.സിക്കു കീഴിലുള്ള മസ്‌കറ്റ്‌ ഹോട്ടലില്‍ നാലോ അഞ്ചോ ശീതീകരിച്ച കോണ്‍ഫറന്‍സ്‌ ഹാളുകളുണ്ട്‌. അതിലേറെ മുറികളും. തലസ്ഥാനത്തെ ഉദ്യോഗസ്ഥ പ്രമുഖരിലേറെപ്പേരും ശീതികൃതമുറികളില്‍ കഴിയുന്നവരാണ്‌. പുതിയ കേരളത്തിലുടനീളം സര്‍ക്കാരിനുകീഴിലെ ശീതീകരിച്ച മുറികള്‍ അപഹരിക്കുന്ന വൈദ്യുതി എത്ര യൂണിറ്റാണെന്നു തിരക്കിയാല്‍ അത്‌ ചിലപ്പോള്‍ സാധാരണക്കാരന്റെ ഒരു മാസത്തെ ഉപഭോഗത്തിനു തുല്യമായിരിക്കും.
1,500 മുതല്‍ 2,000 വാട്‌സ്‌ വരെ ശേഷിയുള്ള പഴയ മോഡല്‍ എയര്‍ കണ്ടീഷണറുകള്‍ അഞ്ചു മണിക്കൂര്‍ പ്രവര്‍ത്തിച്ചാല്‍ ചെലവാകുന്നത്‌ 300 യൂണിറ്റ്‌ വൈദ്യുതിയാണെന്നാണ്‌ കണക്ക്‌. പുതിയ മോഡലുകളും കേന്ദ്രീകൃത സംവിധാനങ്ങളും നിലവില്‍ വന്നപ്പോള്‍ ഇതില്‍ കുറവുണ്ടായിരിക്കാം. പക്ഷേ എയര്‍ കണ്ടീഷണറുകള്‍ നേരിട്ടപഹരിക്കുന്നതിന്റെ എത്രയോ മടങ്ങാണ്‌ പരോക്ഷമായി നഷ്‌ടപ്പെടുത്തുന്നത്‌.
നിറയെ ജനാലകളുള്ളതും വെളിച്ചവും വായുവും യഥേഷ്‌ടം കടക്കാന്‍ സൗകര്യമുള്ളതുമായ ഒരു മുറിയില്‍ പകല്‍ സമയം ജോലിചെയ്യാന്‍ ഒരു ഫാന്‍ മാത്രം മതി. അത്യാവശ്യമെങ്കില്‍ ഒരു ട്യൂബ്‌ ലൈറ്റോ, സി.എഫ്‌.എല്‍ ലൈറ്റോ കൂടി ഉപയോഗിക്കാം. ഏഴു മണിക്കൂര്‍ നേരം ഇത്തരത്തില്‍ പ്രവര്‍ത്തിക്കുന്ന മുറിയില്‍ ചെലവാകുക 22 മുതല്‍ 25 യൂണിറ്റ്‌ വരെ വൈദ്യുതിയാണ്‌. അതേസമയം മുറി എയര്‍ കണ്ടീഷന്‍ ചെയ്‌തതാണെങ്കില്‍ പുറത്തു നിന്ന്‌ കാറ്റോ വെളിച്ചമോ കയറില്ല. ഫാന്‍ വേണ്ടെങ്കിലും ലൈറ്റ്‌ കൂടുതല്‍ വേണ്ടി വരും. എ.സിയുടേയും നാല്‌ ട്യൂബ്‌ ലൈറ്റുകളുടേയും ഏഴു മണിക്കൂര്‍ ഉപഭോഗത്തിലൂടെ ചെലവാകുന്നത്‌ 400നും 500നും ഇടയ്‌ക്ക്‌ യൂണിറ്റ്‌ വൈദ്യുതിയാണ്‌. അതായത്‌ മുറി ശീതീകരിക്കപ്പെടുമ്പോള്‍ 20 ഇരട്ടി വൈദ്യുതി ചെലവാകുമെന്നര്‍ഥം. (കണക്കുകള്‍ തിട്ടപ്പെടുത്തിയത്‌ കെ.എസ്‌.ഇ.ബിയുടെ വെബ്‌സൈറ്റിലെ പ്രത്യേക ചാര്‍ട്ട്‌ ഉപയോഗിച്ചാണ്‌). എ. സി. കൊണ്ടുള്ള ഏക ഗുണം പരിസരത്തുനിന്നുള്ള പൊടിപടലങ്ങള്‍ മുറിയില്‍ കയറില്ലെന്നതു മാത്രമാണ്‌. എലിയെ പേടിച്ച്‌ ഇല്ലം ചുടുന്നുവെന്നല്ലാതെ എന്തുപറയാന്‍!
സര്‍ക്കാരിന്റെ മാത്രമല്ല, ബാങ്കുകള്‍ ഉള്‍പ്പെടെ പല സ്ഥാപനങ്ങളും ഇപ്പോള്‍ ശീതീകരിക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്‌. അടിസ്ഥാന വര്‍ഗത്തിന്റെ ആശാകേന്ദ്രമായ എ.കെ.ജി സെന്ററും ശീതീകൃതമാണ്‌. മരപ്പട്ടികളും വവ്വാലുകളും വിഹരിക്കുന്ന, യഥാസമയം അറ്റകുറ്റപ്പണികള്‍പോലും നടത്താത്ത മന്ത്രിമന്ദിരങ്ങളിലും എ.സിക്കു കുറവില്ല. വിശേഷാവസരങ്ങളിലുള്ള വൈദ്യുതദീപാലങ്കാരങ്ങളുടെ കാര്യത്തിലും ധൂര്‍ത്തില്‍ കുറവില്ല. എന്നിട്ടും സാധാരണക്കാരന്റെ മുഖത്തുനോക്കി ഒരു ബള്‍ബ്‌ അണയ്‌ക്കൂ, വൈദ്യുതി ലാഭിക്കൂ എന്നു പറയാന്‍ നമ്മുടെ അധികാരികള്‍ക്ക്‌ ഉളുപ്പുണ്ടായിരുന്നില്ല. പവര്‍കട്ട്‌ ഏര്‍പ്പെടുത്തിയപ്പോള്‍ ആ കൊഞ്ഞനംകുത്തല്‍ പൂര്‍ത്തിയായി.
ഇത്രയും പറഞ്ഞത്‌ പവര്‍കട്ടിന്റെ ഉത്തരവാദി ഇടുക്കി ജലസംഭരണിയും പെയ്യാതെപോയ മഴയുമാണെന്ന ആരോപണത്തെ ചോദ്യം ചെയ്യാനും ദുരന്തത്തിന്റെ മുള്‍മുനയില്‍ നില്‍ക്കുന്ന ഇടുക്കി ജില്ലയെ പവര്‍കട്ട്‌ വരുമ്പോള്‍ മാത്രം ഓര്‍ക്കുന്ന രീതിയോട്‌ കലഹിക്കേണ്ടത്‌ ആവശ്യമായതിനാലുമാണ്‌. തമിഴ്‌നാട്‌ മുല്ലപ്പെരിയാറിലെ വെള്ളം കൊണ്ടുപോയി വൈദ്യുതി ഉണ്ടാക്കുന്നതിനെ നമുക്ക്‌ തടയാനാകില്ല. നമുക്ക്‌ വെളിച്ചം നഷ്‌ടപ്പെടുന്നതിന്‌ മറ്റാരെയെങ്കിലും പഴിചാരുംമുമ്പ്‌ സ്വയം ഒന്നു ചിന്തിക്കുക. അത്തരമൊരു സംസ്‌കാര രൂപീകരണം മുകള്‍ത്തട്ടില്‍നിന്നുതന്നെ തുടങ്ങേണ്ടിയിരിക്കുന്നു.









Saturday, June 21, 2008

ബൂലോഗം പൗരുഷത്തില്‍. വരിക, അര്‍മാദിക്കുക...



പ്രിയ ബൂലോഗ വാസികളെ
കുറച്ചുകാലം മുമ്പ്‌ ഞാനൊരു പോസ്‌റ്റിട്ടിരുന്നു. മികച്ച ബ്‌ളോഗ്‌ രചനകളെ അച്ചടി മാധ്യമത്തില്‍ പരിചയപ്പെടുത്താനുള്ള താല്‍പര്യം കാണിച്ച്‌. പകര്‍പ്പവകാശനിയമം പറഞ്ഞ്‌ അന്നു ചിലരൊക്കെ കണ്ണുരുട്ടുകയും ചെയ്‌തു. അത്‌ എന്തായാലും നടന്നില്ല. പിന്നെ, ഞാന്‍ ജോലി ചെയ്‌തിരുന്ന പ്രസിദ്ധീകരണത്തില്‍ നിന്നു മാറിപ്പോള്‍ ആ ശ്രമം അപ്പാടെ ഉപേക്ഷിച്ചതാണ്‌. പക്ഷേ വിധി നോക്കണേ.....
ബ്‌ളോഗര്‍മാരെല്ലാം കൂടി ഒരിക്കല്‍ അമ്പും വില്ലുമെടുത്ത്‌ ആക്രമിച്ച കലാകൗമുദിയുടെ പുതിയ പ്രസിദ്ധീകരണമാണ്‌ പൗരുഷം. മാസം തോറും ഇറങ്ങുന്ന പൗരുഷത്തിന്റെ രണ്ടാം ലക്കം തൊട്ട്‌ ബ്ലോഗിനെപ്പറ്റി ഒരു കോളം തുടങ്ങിയിരിക്കുന്നു. കാര്‍ട്ടൂണിസ്‌റ്റ്‌ സുജിത്ത്‌ വഴിയാണ്‌ ആ ദൗത്യം എന്റെ തലയില്‍ വന്നത്‌. ഞാനത്‌ സന്തോഷപൂര്‍വ്വം സ്വീകരിക്കുകയും ചെയ്‌തു.
മറ്റു പല അച്ചടി മാധ്യമങ്ങളും ചെയ്‌തപോലെ ബ്‌ളോഗിനെ ഇനി പരിചയപ്പെടുത്തേണ്ട കാര്യമില്ല. ചിലരെപ്പോലെ ബൗദ്ധികക്കസര്‍ത്തുകള്‍ക്കും ഞങ്ങള്‍ തയ്യാറല്ല. പകരം നല്ല കുറേ ബ്ലോഗ്‌ വായനക്കാരെ ഉണ്ടാക്കാനാകുമോ എന്നാണു നോട്ടം. ബ്‌ളോഗര്‍മാര്‍ അല്ലാത്ത വായനക്കാരുണ്ടാകുകയും കാലാന്തരത്തില്‍ അവര്‍ ബ്‌ളോഗര്‍മാരാകുകയും ചെയ്‌താല്‍ അതു വളരെ നന്നെന്നു ഞാന്‍ കരുതുന്നു.
അര്‍മാദിക്കാന്‍ ബ്ലോഗിടം എന്ന ആദ്യ ലേഖനം ഒരു മുഖവുര മാത്രമാണ്‌. തുടര്‍ന്നുള്ള ലക്കങ്ങളില്‍ മികച്ചതെന്നു തോന്നുന്ന ബ്ലോഗര്‍മാരെ പരിചയപ്പെടുത്താനാണ്‌ ഉദ്ദേശിക്കുന്നത്‌. ഇതില്‍ വര്‍ണ രാഷ്ട്രീയ പരിഗണനകള്‍ ഒന്നുമുണ്ടാകില്ല. വിശാലമനസ്‌കനും കുറുമാനും ഫാര്‍മറുമെല്ലാം ഇപ്പോള്‍തന്നെ മാധ്യമങ്ങള്‍ വഴി ശ്രദ്ധ പിടിച്ചുപറ്റിയിട്ടുള്ളതിനാല്‍ അവരെ പരാമര്‍ശത്തിലൊതുക്കുന്നു.
മറ്റു ചിലരെ പുറത്തേക്ക്‌ ആവാഹിക്കാനാണു ശ്രമം. ഇതിന്‌ ബൂലോഗവാസികളുടെ സഹായം ആവശ്യമുണ്ട്‌. മികച്ചതെന്നു നിങ്ങള്‍ക്കു തോന്നുന്ന ബ്‌ളോഗുകളെപ്പറ്റി ഞങ്ങള്‍ക്കെഴുതുക. അത്‌ തപാല്‍ വിലാസത്തിലോ ഈ ബ്ലോഗില്‍ കമന്റായോ എന്റെ ജീമെയിലിലലോ ആകാം. കമന്റും മെയിലും നല്‍കുന്നവര്‍ ഒരു ലിങ്കു കൂടി നല്‍കിയാല്‍ ഉപകാരം. അതാതു ബ്ലോഗര്‍മാരുമായി ബന്ധപ്പെട്ടശേഷം മാത്രമേ ഇതില്‍ കുറിപ്പുകള്‍ പ്രസിദ്ധീകരിക്കുകയുള്ളു. അനോനികള്‍ക്കു വിലക്കില്ലെന്നുകൂടി ഓര്‍മിപ്പിക്കട്ടെ.
ഞങ്ങളുടെ ഈ സംരംഭത്തിന്‌ നിങ്ങളുടെ പിന്തുണ അഭ്യര്‍ഥിച്ചുകൊണ്ട്‌ അര്‍മാദകഥകള്‍ തുടങ്ങട്ടെ......

Thursday, March 13, 2008

സുസ്‌മേഷ്‌ ചന്ത്രോത്തുമായി അഭിമുഖം

സുസ്‌മേഷും പിന്നെ ഞാനും
കഥാകൃത്തും നോവലിസ്റ്റുമായ സുസ്‌മേഷ്‌ ചന്ത്രോത്തിനെ നിങ്ങള്‍ക്കറിയാമായിരിക്കും. ഇടുക്കി ജില്ലയിലെ വെള്ളത്തൂവലില്‍ ജനനം. ഇപ്പോള്‍ 30 വയസ്‌. ഇതിനോടകം 45 കഥകളും മൂന്നു നോവലുകളും രണ്ടു തിരക്കഥകളും എഴുതി. ആദ്യ നോവലായ ഡി ഡി.സി ബുക്‌സിന്റെ നോവല്‍ കാര്‍ണിവല്‍ അവാര്‍ഡു നേടി. വെയില്‍ ചായുമ്പാള്‍ നദിയോരം, ആശുപത്രികള്‍ ആവശ്യപ്പെടുന്ന ലോകം, ഗാന്ധിമാര്‍ഗം എന്നീ കഥാസമാഹാരങ്ങളും പുറത്തിറങ്ങി. പകല്‍ ആദ്യ തിരക്കഥ. ഇനി സുസ്‌മേഷിന്റെ വഴികളിലൂടെ?. (കലാകൗമുദി പ്രസിദ്ധീകരിച്ചത്‌)

തൊണ്ണൂറുകളുടെ ആരംഭത്തില്‍ സുസ്‌മേഷിന്റെ തുടക്കം മിനി മാസികകളിലാണ്‌. ആദ്യം എഴുതിത്തുടങ്ങി, ആവേശം കയറി നടത്തിപ്പായി. അവിടെനിന്ന്‌ പ്രസിദ്ധീകരണങ്ങളിലെ മുഖ്യധാരയിലേക്കുള്ള വരവ്‌ എങ്ങിനെയായിരുന്നു?

ജനപ്രിയവാരികകള്‍ മാത്രം വായിക്കാന്‍ കിട്ടിയിരുന്ന കാലത്ത്‌ ഇടുക്കിയിലെ ഹൈറേഞ്ചില്‍ കഴിഞ്ഞിരുന്ന ഞാന്‍ എങ്ങിനെ മിനി മാസികകളുമായി പരിചയപ്പെട്ടുവെന്നത്‌ ഒരത്ഭുതമാണ്‌. ഞാനാദ്യമായി കാണുന്ന ലിറ്റില്‍ മാഗസിന്‍ മണമ്പൂര്‍ രാജന്‍ ബാബുവിന്റെ ഇന്ന്‌ മാസികയാണ്‌. ഒരയല്‍വാസിയുടെ വീട്ടിലാണു ഞാനതു കണ്ടത്‌. അതൊക്കെ നമുക്കുവേണ്ടി എങ്ങിനെയോ ഒരുക്കപ്പെട്ട സാഹചര്യങ്ങളാണ്‌. ഞാന്‍ കഥയെഴുതിത്തുടങ്ങുന്ന കാലത്ത്‌ അവ പ്രസിദ്ധീകരിക്കാന്‍ ഇന്നത്തെയത്ര മാധ്യമങ്ങളുണ്ടായിരുന്നില്ല. എന്റെ പതിനെട്ടാമത്തെ വയസുവരെ ഞങ്ങളുടെ നാട്ടില്‍ ഒരു ബ്ലാക്ക്‌ ആന്‍ഡ്‌ വൈറ്റ്‌ ടെലിവിഷന്‍ പോലും എത്തിയിരുന്നില്ല.അന്നുണ്ടായിരുന്ന പ്രധാന വാര്‍ത്താവിനിമയ മാര്‍ഗം തപാലാണ്‌. കത്തുകള്‍ നമ്മുടെ വിലാസത്തിലെത്താനുള്ള ആഗ്രഹത്തില്‍ നിന്നാണ്‌ ലിറ്റില്‍ മാഗസിനുകളുമായുള്ള ബന്ധം തുടങ്ങുന്നത്‌.ഇടുക്കിയുടെ സാംസ്‌കാരികപശ്ചാത്തലവും എന്നെ രൂപപ്പെടുത്തിയതില്‍ വളരെ വലിയ പങ്കുവഹിച്ചിട്ടുണ്ട്‌. കെ.പി.എ.സിയുടെയും കാളിദാസ കലാകേന്ദ്രത്തിന്റെയുമൊക്കെ നാടകങ്ങള്‍ വെള്ളത്തൂവലില്‍ ഓരോ വര്‍ഷവും അവതരിപ്പിക്കപ്പെട്ടിരുന്നു. രാഷ്‌ട്രീയവും സാംസ്‌കാരികവുമായ മുന്നേറ്റം അക്കാലത്തുണ്ടായി. ഒരു ഫിലിം സൊസൈറ്റിയും സജീവമായിരുന്നു. ചെറുപ്പത്തില്‍ തന്നെ ഒഡേസ പ്രദര്‍ശിപ്പിച്ച അമ്മ അറിയാന്‍ എനിക്കു കാണാന്‍പറ്റി. പിന്നെ സമാന്തര മാസികകള്‍. അടിമാലിയില്‍ നിന്നിറങ്ങിയിരുന്ന വായന, പള്ളിവാസലില്‍ നിന്നുള്ള സമഗീതം, ദേശഗീതം, കട്ടപ്പനയില്‍ നിന്നിറങ്ങിയിരുന്ന സദസ്‌.... സമഗീതത്തിന്റെ പത്രാധിപസ്ഥാനത്ത്‌ ഞാനുണ്ടായിരുന്നു. പിന്നെ അജിത്‌ ജനാര്‍ദ്ദനന്റെ ഫെമിനിസ്റ്റിലെത്തി... പിന്നെ ഇടുക്കിയില്‍ നിന്നു പോന്നശേഷം തൃശൂര്‍ കറന്റ്‌ ബുക്‌സില്‍ പ്രൂഫ്‌ റീഡറായും ന്യൂസ്‌ ലെറ്ററിന്റെ സഹപത്രാധിപരായുമൊക്കെ പ്രവര്‍ത്തിച്ചു. അക്കാലത്ത്‌ നിരവധി സമാന്തരപ്രസിദ്ധീകരണങ്ങളില്‍ കഥ പ്രസിദ്ധീകരിച്ചിരുന്നു.ഒരു മാഗസിന്‍ എഡിറ്റുചെയ്യുകയെന്ന ആഗ്രഹം പണ്ടേയുണ്ട്‌. അങ്ങിനെയാണ്‌ സ്‌കൂളില്‍ പഠിക്കുന്ന കാലത്ത്‌ അയല്‍പക്കത്തെ കൂട്ടുകാരെയും മറ്റും കൂട്ടി ഭാവന എന്ന കയ്യെഴുത്തു മാസിക തുടങ്ങിയത്‌. അമ്മാവന്‍മാരുടെ ശേഖരത്തില്‍ നിന്നു ലഭിച്ച പൂര്‍ണിമ എന്ന പഴയ ഒരു കയ്യെഴുത്തു മാസികയായിരുന്നു പ്രചോദനം.


സുസ്‌മേഷിന്റെ സുഹൃത്‌ വലയം എങ്ങനെയാണ്‌. അവരുടെ സ്വാധീനം?ഓര്‌#ംത്തുനോക്കുമ്പോള്‍ എനിക്കുതന്നെ അത്ഭുതമാണ്‌. അഞ്ചോ ആറോ ആത്മാര്‍ഥസുഹൃത്തുക്കളേ എനിക്കുള്ളു. ബാക്കിയൊക്കെ പരിചയക്കാരാണ്‌. അങ്ങനെ ധാരാളം പേരുണ്ട്‌. നമ്മളെ വായിക്കുകയും അഭിപ്രായം പറയുകയും സഹായിക്കുകയും ചെയ്യുന്നവര്‍. അവരില്‍ ഏറെ പേരോടും പലരീതിയില്‍ കടപ്പാടുമുണ്ട്‌. യാത്രകളില്‍ നിന്നാണ്‌ അതൊക്കെയുണ്ടായത്‌.


ഈ യാത്രയും അലച്ചിലും എങ്ങിനെ എഴുത്തിലും ജീവിതത്തിലും ഗുണകരമായെന്നു ചിന്തിച്ചിട്ടുണ്ടോ?

യാത്രയോട്‌ എനിക്കു ഭയങ്കര ഭ്രമമാണ്‌. ഹൈറേഞ്ചില്‍ വളരുന്നവരുടെ ഒരു വലിയ ശാപമുണ്ട്‌. അവര്‍ക്ക്‌ പലപ്പോഴും അവിടെനിന്നു പുറത്തുകടക്കാന്‍ കഴിയാറില്ല. അവിടേക്കു കുടിയേറിയെത്തിയവര്‍ കൃഷിയും ജീവിതവുമായി അവിടെത്തന്നെ ഒതുങ്ങിക്കൂടുന്നു. അവരുടെ പ്രതിഭകള്‍ അവിടെത്തന്നെ അസ്‌തമിക്കുകയാണ്‌. വെളിയില്‍ ചാടിയവരാണ്‌ രക്ഷപെട്ടിട്ടുള്ളത്‌. ഹൈറേഞ്ചിലെവിടെങ്കിലും അരയേക്കര്‍ സ്ഥലത്തു കൃഷിയും പ്രാരാബ്‌ധങ്ങളുമായി കഴിയേണ്ടിയിരുന്നവനാണു ഞാന്‍. അങ്ങിനെ സംഭവിക്കാതെ വന്നതിനു കാരണം എന്റെ യാത്രകളാണ്‌. അങ്ങിനെ കാണാന്‍ കഴിഞ്ഞ പുതിയ ഭൂവിഭാഗങ്ങളും ആളുകളും എനിക്ക്‌ അസംസ്‌കൃതവസ്‌തുക്കളായി. എഴുത്തിനേക്കാളുപരി ജീവിതത്തിലാണ്‌ അതെന്നെ വല്ലാതെ സ്വാധീനിച്ചിട്ടുള്ളത്‌.


സുസ്‌മേഷിന്റെ പല കഥകളിലും യഥാര്‍ഥ സ്ഥലങ്ങള്‍ അതേപടി വരുന്നുണ്ട്‌. കഥയുടെ ക്രാഫ്‌റ്റിലുപരിയായി ഒരു ഭൂമിക. ചെമ്മണ്ണാര്‍- നെടുങ്കണ്ടം ദേശങ്ങളിലൂടെ ഒരു രാത്രി യാത്ര, ഡി.എന്‍.എ. ബൂസ്റ്റ്‌ അവസാനം ഒടുവിലത്തെ തച്ച്‌ വരെ പല കഥയുടെയും സ്ഥലം വ്യക്തമാണ്‌.

പരിചയമില്ലാത്ത ഒരു സ്ഥലത്തെത്തിക്കഴിഞ്ഞാല്‍ ഞാന്‍ ആ നാടിനെപ്പറ്റി അറിയാന്‍ ശ്രമിക്കും. ചുറ്റുവട്ടവും ആളുകളുമൊക്കെ നിരീക്ഷണത്തില്‍ വരും. അതില്‍ കുറച്ചു ഭാവനകൂടി ചേരുമ്പോല്‍ കഥയുണ്ടാകും. സത്യത്തില്‍ ഓരോ ദേശത്തും അനേകം കഥകളുണ്ട്‌. അവ കണ്ടെത്തുകയേ വേണ്ടൂ. കേരളം വിട്ട്‌ കുറേക്കൂടി വിശാലമായി യാത്രചെയ്യാന്‍ കഴിഞ്ഞിരുന്നെങ്കില്‍ ഇതിലും നല്ല കഥകള്‍ എഴുതാന്‍ കഴിയുമായിരുന്നു.


എന്നാല്‍ ആദ്യാകാല കഥകള്‍തൊട്ടിങ്ങോട്ടു നോക്കിയാല്‍ പല കഥകളിലും കൊച്ചി വരുന്നുണ്ട്‌. കൊച്ചിയുമായുള്ള ഈ അടുപ്പത്തിന്റെ കാരണം?

പതിനാറാമത്തെ വയസിലാണ്‌ ഞാന്‍ ആദ്യമായി ഹൈറേഞ്ചില്‍ നിന്ന്‌ എറണാകുളത്തു വരുന്നത്‌. കടലും കായലും റെയില്‍വേസ്റ്റേഷനും തുറമുഖവും വിമാനത്താവളവുമൊക്കെയുള്ള ഒരു അത്ഭുതനഗരമായിരുന്നു എനിക്കു കൊച്ചി. ഒപ്പം നിറയെ ഗ്രാമങ്ങളുമുണ്ട്‌. എനിക്കു മഹാനഗരങ്ങളെ ഇഷ്‌ടമാണ്‌. ഒരു നഗരമെന്നാലോചിക്കുമ്പോള്‍ എന്റെ മനസ്സില്‍ കൊച്ചിയാണാദ്യം വരിക. കഴിഞ്ഞ നാലഞ്ചു വര്‍ഷമായി ഞാനിവിടെ സ്ഥിരതാമസക്കാരനാണ്‌. അതിന്റെ സ്വാധീനവുമുണ്ട്‌.


നോവലുകളില്‍ വരുമ്പോള്‍ നഗരവും ഗ്രാമവും ഒരേപോലെ പശ്ചാത്തലമാകുന്നു. ഡിയുടെ മാതൃക കൊച്ചിയാണോ?

ഡി ഒരു സങ്കല്‍പ നഗരമാണെങ്കിലും ഇന്നു കേരളത്തിലുള്ള മിക്ക നഗരങ്ങളുടേയും സ്വഭാവം അതിനുണ്ട്‌. പക്ഷേ തൂവാനം അതല്ല. അത്‌ എന്റെ ഗ്രാമമായ വെള്ളത്തൂവലാണ്‌. സര്‍ജുകുന്നും കഴിഞ്ഞവര്‍ഷം ദുരന്തമുണ്ടാക്കിയ പെന്‍സ്റ്റോക്ക്‌ പൈപ്പുകളും പവര്‍ഹൗസുമെല്ലാം അതില്‍ വരുന്നുണ്ട്‌. രണ്ടാമത്തെ നോവലായ ഒമ്പതിലെ കഥാപാത്രങ്ങള്‍ മിക്കവരും ഇന്നു വെള്ളത്തൂവലില്‍ ജീവിച്ചിരിക്കുന്നവരാണ്‌. എന്റെ ചെറുപ്പം മുതല്‍ ഞാന്‍ കണ്ട വെള്ളത്തൂവലിലെ വിപ്‌ളവകാരികളാണ്‌ ആ നോവലിലുള്ളത്‌. തൂവാനം ഫിലിപ്പ്‌ എന്ന നക്‌സല്‍നേതാവിന്റെ ഏകദേശരൂപം വെള്ളത്തൂവല്‍ സ്റ്റീഫനാണ്‌. കള്ളന്‍ ഇച്ചിരയും നന്ദിയാട്ട്‌ മാര്‍ക്കോസും കുഞ്ഞിക്കണ്ണനും സുപ്രിയയും എല്ലാം ഇന്നും ജീവിച്ചിരിപ്പുണ്ട്‌. നോവല്‍ പ്രസിദ്ധീകരിച്ചുവന്ന സമയത്ത്‌ ഇവരില്‍ പലരും എന്നെ വിളിച്ചിരുന്നു. കഥയിലെ തങ്ങളെ തിരിച്ചറിഞ്ഞ അവര്‍ നോവലില്‍ ചില കൂട്ടിച്ചേര്‍ക്കലുകള്‍പോലും നിര്‍ദ്ദേശിച്ചിരുന്നു. ഡിയില്‍ പക്ഷേ അത്രത്തോളം റോല്‍ മോഡലുകള്‍ വന്നിട്ടില്ല.


ഒമ്പതില്‍ ഉള്‍പ്പെടെ അനാവശ്യമായ ലൈംഗികത സൃഷ്‌ടിക്കുന്നതായി ആരോപണമുണ്ടല്ലോ?

ഒമ്പത്‌ സദാചാരത്തിനു നിരക്കുന്നതല്ലെന്നു പറഞ്ഞ്‌ അധ്യാപികയായ എന്റെ വലിയമ്മായി പോലും അത്‌ ബഹിഷ്‌കരിക്കുകയുണ്ടായി. കുടുംബബന്ധങ്ങള്‍ തകര്‍ക്കുമെന്നും അശ്ലീലത്തിന്റെ പരമകാഷ്‌ഠയാണെന്നും ആരോപണമുയര്‍ന്നു. ആണും പെണ്ണും അടുത്തടുത്തിരിക്കാന്‍പോലും മടിക്കുന്ന സമൂഹത്തില്‍ നിന്ന്‌ ഇങ്ങിനെയൊരു പ്രതികരണമുണ്ടായതില്‍ അത്ഭുതമില്ല. രതി നമുക്ക്‌ പാപമാണ്‌. നമ്മുടേത്‌ അടിച്ചമര്‍ത്തപ്പെട്ട വികാരമാണ്‌. ജീവിതത്തിന്റെ മുഖ്യധാരയില്‍ നിന്ന്‌ ഒളിച്ചുവയ്‌ക്കേണ്ടതാണു രതിയെന്നു നാം കരുതുന്നു. മലയാളി വൃത്തികെട്ടവനായതിന്റെ കാരണം ഇതാണ്‌. അങ്ങിനെയുള്ളവര്‍ക്കേ അവയില്‍ അശ്‌ളീലം കാണാന്‍ കഴിയൂ.ദീപിക വാര്‍ഷികപ്പതിപ്പില്‍ വന്ന പഴി എന്ന കഥ ഏറെ പഴികേട്ട ഒന്നാണ്‌. മതമേലധ്യക്ഷന്‍മാര്‍ക്ക്‌ അതത്ര സുഖിച്ചില്ല. അതു പ്രസിദ്ധീകരണത്തിനെടുത്ത പത്രാധിപര്‍ക്ക്‌ തൊഴില്‍ഭീഷണി വരെയുണ്ടായി. ചില യാഥാസ്ഥിതിക വായനക്കാര്‍ തെറി എഴുതി അയക്കുക വരെ ചെയ്‌തു. വായനയില്‍ ലൈംഗികസുഖം കിട്ടുന്നതിനുവേണ്ടി ഞാന്‍ ലൈംഗികത എഴുതി നിറക്കാറില്ല. അതിനു വേറേ പുസ്‌തകങ്ങള്‍ മാര്‍ക്കറ്റില്‍ കിട്ടുമല്ലോ.

കഥകള്‍ക്കും നോവലുകള്‍ക്കും പേരിടുമ്പോള്‍ വ്യത്യസ്‌ത പുലര്‍ത്താന്‍ മനപ്പൂര്‍വ്വം ശ്രമിക്കുന്നതാണോ?

അതെ. കടലുപോലെ പ്രസിദ്ധീകരണങ്ങളുണ്ടെങ്കിലും വായനക്കാര്‍ ആനുപാതികമായി കുറവാണ്‌. അവന്‌ വായിക്കാനുള്ളത്‌ തിരഞ്ഞെടുക്കാനുള്ള അവസരമുണ്ട്‌. അവരെ ആകര്‍ഷിക്കാനുള്ള ബിസിനസ്‌ തന്ത്രമാണ്‌ പേരുകളിലെ വ്യത്യസ്‌തത. എന്നാല്‍ കൃതി നിലനില്‍ക്കാന്‍ അതുമാത്രം പോരെന്നും എനിക്കറിയാം.


ഗാന്ധിമാര്‍ഗത്തില്‍ മഹാത്മാഗാന്ധിയും ഒടുവിലത്തെ തച്ചില്‍ വര്‍ത്തമാനകാലത്തു പ്രത്യക്ഷനാകുന്ന പെരുന്തച്ചനും കഥാപാത്രങ്ങളാകുമ്പോള്‍ വയസ്‌ 50ല്‍ സുവര്‍ണജൂബിലി ആഘോഷിച്ച കേരളവും ഈച്ചരവാരായരും വെള്ളായിയപ്പനുമെല്ലാം കഥാപാത്രങ്ങളാകുന്നുണ്ട്‌. മനപ്പൂര്‍വ്വമായിരുന്നോ ഇത്‌?

ഗാന്ധിയെ ഏറെ വായിച്ചിരുന്ന കാലത്തെ കഥയാണ്‌ ഗാന്ധിമാര്‍ഗം. ഒടുവിലത്തെ തച്ച്‌ പന്നിയൂരുപോയ ഒരനുഭവത്തില്‍ നിന്നുണ്ടായതാണ്‌. ഇതൊക്കെ വ്യത്യസ്‌തത തേടുമ്പോള്‍ സംഭവിക്കുന്നതാണ്‌. ആ അര്‍ഥത്തില്‍ മനപ്പൂര്‍വ്വം. എന്റെ ഓരോ കഥയും പ്രമേയത്തിലും അവതരണത്തിലും ഭാഷയിലും ഒന്നിനൊന്നു വേറിട്ടതാകാന്‍ ഞാനാഗ്രഹിക്കുന്നു. അതൊരു വെല്ലുവിളിയാണ്‌, എന്നോടുതന്നെ.


സുസ്‌മേഷിന്റെ കഥകളില്‍ സ്ഥലസാന്നിധ്യം പോലെ കാണുന്ന ഒന്നാണ്‌ ചരിത്രം. മറൈന്‍ കാന്റീന്‍ ഉള്‍പ്പെടെ പല കൃതികളുടേയും ആഖ്യാനത്തില്‍ ചരിത്രത്തിന്റെ വിരസതയുണ്ടാകുന്നില്ലേ?

ചരിത്രം എന്നെ എന്നും ആകര്‍ഷിച്ചിട്ടുണ്ട്‌. ഒരു സ്ഥലത്തെത്തിയാല്‍ ഞാനവിടം മനസ്സിലാക്കാനാണു ശ്രമിക്കുന്നതെന്നു പറഞ്ഞിരുന്നല്ലോ. ആഖ്യാനത്തില്‍ പ്രാദേശികചരിത്രം വരുന്നത്‌ അത്തരം സ്വാധീനങ്ങളുടെ ഫലമാണ്‌.വളരെ യാദൃശ്ചികമായി എഴുതിത്തുടങ്ങിയ നോവെല്ലയാണു മറൈന്‍ കാന്റീന്‍. എഴുതിക്കഴിഞ്ഞപ്പോള്‍ അതെന്നെത്തന്നെ വിസ്‌മയിപ്പിച്ചു. കന്യാസ്‌ത്രീയുടേയും വേശ്യാസ്‌ത്രീയുടേയും മരണ സമയമാണ്‌ അതിന്റെ ഇതിവൃത്തം. ചില ലാറ്റിനമേരിക്കന്‍ സിനിമകളുടെ പാറ്റേണ്‍ മനസ്സിലിട്ട്‌ എഴുതിയ നോവെല്ലയാണത്‌. ഒന്നുരണ്ടു മുഖ്യധാരാസിനിമക്കാര്‍ അത്‌ സിനിമയാക്കാന്‍ താല്‍പര്യം പ്രകടിപ്പിച്ചിട്ടുണ്ട്‌.


ഇടയ്‌ക്ക്‌ സിനിമയിലേക്കും കടന്നിരുന്നല്ലോ?

സിനിമ പണ്ടുതൊട്ടുള്ള ഒരു സ്വപ്‌നമാണ്‌. പകല്‍ ആണ്‌ ആദ്യ തിരക്കഥ. ഓടിയില്ല. കാര്‍ഷികപ്രതിസന്ധിയായിരുന്നു ഇതിവൃത്തം. ഉദ്ദേശ്യശുദ്ധിയോടെ എഴുതിയതാണ്‌. നല്ലൊരു സമീപനമായിരുന്നെന്നു പലരും പറഞ്ഞു. പക്ഷേ മാര്‍ക്കറ്റിങ്ങില്‍ വന്ന അപാകതകള്‍ സിനിമയെ ബാധിച്ചു. ഞാനെഴുതിയ കഥയായ ആശുപത്രികള്‍ ആവശ്യപ്പെടുന്ന ലോകം പകലിന്റെ സംവിധായകന്‍ നിഷാദ്‌ തന്നെ സിനിമയാക്കിയതാണു രണ്ടാമത്തേത്‌. അതിന്‌ മികച്ച ഹ്രസ്വ ചിത്രത്തിനുള്ള ഫിലിം ക്രിട്ടിക്‌സിന്റെ അവാര്‍ഡു കിട്ടിയിരുന്നു.


കഥ, തിരക്കഥ. ഒപ്പം റേഡിയോ നാടകവും സിനിമയോടുള്ള അടുപ്പമാണോ നാടകത്തിലെത്തിച്ചത്‌?

ദേവികുളം ആകാശവാണി എഴുത്തുകാരനെന്ന നിലയില്‍ എന്നെ രൂപപ്പെടുത്തിയതില്‍ വളരെ വലിയ പങ്കു വഹിച്ചിട്ടുണ്ട്‌. നിലയം തുടങ്ങിയ കാലം മുതല്‍ അവിടെ കഥകളവതരിപ്പിച്ചിരുന്നു. അന്നു കിട്ടുന്ന പ്രതിഫലം വളരെ പ്രധാനമായിരുന്നു. അങ്ങിനെ ദേവികുളം നിലയത്തിനായാണ്‌ ഞാനാദ്യം നാടകമെഴുതിയത്‌. അത്‌ പിന്നീട്‌ കേരളത്തിലെ എല്ലാ നിലയങ്ങളും സംപ്രേഷണം ചെയ്‌തു. കഴിഞ്ഞ വര്‍ഷത്തെ റേഡിയോ നാടകോല്‍സവത്തിന്‌ നാടകമെഴുതിക്കൊടുക്കണമെന്ന്‌ ആവശ്യപ്പെട്ടതനുസരിച്ചാണ്‌ അടിമവംശം എഴുതിയിത്‌. അതും ചരിത്രമായിരുന്നു. സുല്‍ത്താന റസിയയുടെ കഥ. ഞാന്‍ റേഡിയോ നാടകരചനയില്‍ ഒരു പരാജയമാണെന്ന്‌ അതോടെ മനസ്സിലായി. അടിമവംശം ഞാന്‍ കഥയായി മാറ്റിയെഴുതിയിട്ടുണ്ട്‌.എഴുത്തില്‍ നിന്നുള്ള വരുമാനത്തിന്റെ കാര്യം പറഞ്ഞല്ലോ.


എഴുത്ത്‌ വരുമാനമാര്‍ഗ്ഗമാകുമ്പോള്‍ നിലവാരത്തകര്‍ച്ചക്ക്‌ അതു വഴിതെളിക്കില്ലേ?ഒരിക്കലുമില്ല. പണ്ടൊക്കെ എഴുത്തുകാരായവരില്‍ മിക്കവരും ഒന്നുകില്‍ പത്രപ്രവര്‍ത്തകരായിരുന്നു, അല്ലെങ്കില്‍ അധ്യാപകര്‍. ചുരുക്കം ചിലര്‍ ഗുമസ്‌തന്‍മാരുമായി. അന്നതു മതി. ഇന്നാകട്ടെ ഏല്ലാ മേഖലയിലും എഴുത്തുകാരുണ്ട്‌. ഡോക്‌ടര്‍മാരും എന്‍ജിനീയര്‍മാരും മുതല്‍ മീന്‍കച്ചവടക്കാര്‍ വരെ. സാഹിത്യംകൊണ്ടുമാത്രം ജീവിക്കാമെന്നുകരുതുന്നവര്‍ വളരെ കുറവാണ്‌. മാത്രമല്ല സര്‍ഗ്ഗാത്മകതയുടെ വരവും പോക്കും എങ്ങിനെയാണെന്നും എപ്പോഴാണെന്നും പറയാനാകില്ലല്ലോ. പല എഴുത്തുകാരും സിനിമ, ടെലിവിഷന്‍ മേഖലകളിലേക്ക്‌ ഒഴുകിപ്പോകുന്നതിന്റെ കാരണമതാണ്‌. ചിലരാകട്ടെ ജോലിയുടെയും കുടുംബത്തിന്റേയും പ്രാരാബ്‌ധങ്ങള്‍ക്കിടയില്‍ സാഹിത്യത്തില്‍ മാത്രം ഒതുങ്ങുന്നു. അവര്‍ക്കു ജീവിക്കാന്‍ ജോലിയുണ്ട്‌. ഞാന്‍ സിനിമകളും ടെലിവിഷന്‍ പരിപാടികളും എഴുതുന്നത്‌ മറ്റു തൊഴിലുകള്‍ ചെയ്യാനുള്ള താല്‍പര്യമില്ലായ്‌മമൂലമാണ്‌.


പുതിയ എഴുത്തുകാരില്‍ പലരും അകാലത്ത്‌ അനുഭവങ്ങളെഴുതിത്തുടങ്ങിയിട്ടുണ്ടല്ലോ?ഞാനവയെ നിര്‍വീര്യമായ ബോംബുകളെന്നേ പറയു. അതില്‍ പലതും വ്യാജമാണെന്നതാണു സത്യം. അനുഭവക്കുറിപ്പുകള്‍ക്കു മാര്‍ക്കറ്റുണ്ടായപ്പോള്‍ അനുഭവങ്ങളില്‍ വെള്ളം ചേര്‍ക്കുകയാണു പലരും. ഈ അനുഭവങ്ങള്‍ എന്തുകൊണ്ടാണ്‌ കഥയോ കവിതയോ ആകാത്തതെന്നു ചിന്തിക്കണം.പുതിയ എഴുത്തുകാര്‍ക്കു വലിയ ക്യാന്‍വാസിനെ പേടിയാണ്‌. അവര്‍ക്കതിനു സമയവുമില്ല. എന്തുകൊണ്ടാണ്‌ പുതിയവരില്‍ നിന്ന്‌ നോവലുണ്ടാകാത്തത്‌. ഇ. സന്തോഷ്‌കുമാറും കെ.ആര്‍. മീരയും ഇന്ദുഗോപനും അല്ലാതെ നോവല്‍ രചനയില്‍ സജീവമായി നില്‍ക്കുന്ന എത്ര പുതുതലമുറ എഴുത്തുകാരുണ്ട്‌? സുഭാഷ്‌ ചന്ദ്രനും സിത്താരയും ശിഹാബുദ്ദീനും സന്തോഷ്‌ എച്ചിക്കാനവും ആര്‍. ഉണ്ണിയുമെല്ലാം നോവല്‍ എഴുതാന്‍ കഴിവുള്ളവരാണ്‌. കഥ നല്‍കിയ സല്‍പേര്‌ നോവല്‍ കളയുമോ എന്ന പേടിയാണു പലര്‍ക്കും. നോവല്‍ സാഹിത്യത്തിന്‌ മലയാളത്തിലിപ്പോള്‍ കഷ്‌ടകാലമാണ്‌! പോയ തലമുറ തന്നെയാണ്‌ നോവലില്‍ സജീവം. ഇനിയും വലിയ നോവലെഴുതണമെന്നതാണ്‌ എന്റെ ആഗ്രഹം.


നിങ്ങള്‍ പുതുതലമുറ എഴുത്തുകാര്‍ തമ്മിലുള്ള ബന്ധമെങ്ങിനെ?

നല്ല ബന്ധമുണ്ട്‌. പുതിയ തലമുറയിലെ എഴുത്തുകാരില്‍ മിക്കവരുമായും സൗഹൃദമുണ്ട്‌. സന്തോഷ്‌ എച്ചിക്കാനം, സുഭാഷ്‌ ചന്ദ്രന്‍, മധുപാല്‍, ഇ. സന്തോഷ്‌കുമാര്‍, വിനു ജോസഫ്‌, കെ.വി. അനൂപ്‌...ഒരു കഥ വന്നാല്‍ വായിച്ചശേഷം വിളിച്ച്‌ അഭിപ്രായം പറയുന്നവരാണ്‌ ഏറെയും. നല്ലതാണെങ്കില്‍ നല്ലതെന്ന്‌. ചീത്തയാണെങ്കില്‍ അതും വെട്ടിത്തുറന്നുപറയും. കേവലം സ്‌തുതിപാഠകരല്ല പുതുതലമുറയിലെ എഴുത്തുകാര്‍. അച്ചടിക്കുന്നതിനു മുമ്പ്‌ വായിക്കാന്‍ കൊടുക്കുന്ന പതിവും എനിക്കുണ്ട്‌. ഇതു കഥാകാരന്‍മാരോടു മാത്രമല്ല. എസ്‌.ജോസഫ്‌, സെബാസ്റ്റ്യന്‍, വി.എം.ഗിരിജ, പി.രാമന്‍ തുടങ്ങിയ കവികളുമായും നല്ല അടുപ്പമുണ്ട്‌. കഥയേക്കാളേറെ ഞാന്‍ വായിക്കുന്നതും കവിതകളായിരിക്കാം. പക്ഷേ ഇന്നെഴുതപ്പെടുന്ന കവിതകളിലേറെയും ഒറ്റ വായനക്കുശേഷം മറന്നുകളയാവുന്നതാണ്‌.


പഴയ തലമുറയോ?

അവരുമായി കാര്യമായ ബന്ധമൊന്നുമില്ല. അവരൊക്കെ സീനിയേഴ്‌സല്ലേ? പ്രത്യേക ചട്ടക്കൂട്ടില്‍ കഴിയുന്നവരാണവര്‍. പഴയ തലമുറക്കാരെ തേടിപ്പിടിച്ചു കൂട്ടുകൂടാനോ അവരെക്കൊണ്ട്‌ പൊക്കിപ്പറയിക്കാനോ ഒന്നും ഞാനില്ല. നിങ്ങളെ പലരേയും രൂപപ്പെടുത്തിയത്‌ പഴയ തലമുറയിലെ കൃതികളാണ്‌.


നാലുകെട്ട്‌ അമ്പതാം വര്‍ഷം ആഘോഷിക്കുകയാണിപ്പോള്‍. അങ്ങനെയൊരു കൃതി സുസ്‌മേഷില്‍ നിന്നുണ്ടാകുമെന്നു കരുതുന്നുണ്ടോ?

അതു ശരിയാണ്‌. പുതിയ തലമുറയില്‍പെട്ടവരാരും തങ്ങളുടെ കൃതിയുടെ അമ്പതാം വര്‍ഷം ആഘോഷിക്കുമെന്നു തോന്നുന്നില്ല. എം.ടിയുടെ നാലുകെട്ടിനൊപ്പം കോവിലന്റെ എ മൈനസ്‌ ബിയും ഉറൂബിന്റെ സുന്ദരികളും സുന്ദരന്‍മാരും എല്ലാം എഴുതപ്പെട്ടതിന്റെ അമ്പതാം വര്‍ഷമാണിത്‌. എന്റെ വായനയില്‍ നാലുകെട്ടിനേക്കാള്‍ സ്വാധീനമുണ്ടാക്കിയത്‌ സുന്ദരികളും സുന്ദരന്‍മാരുമാണ്‌. കോവിലനുവേണ്ടി എസ്‌.എം.എസ്‌ അയക്കാന്‍ ഇവിടെയാരുമില്ല. മലയാളം അവഗണിച്ച എഴുത്തുകാരനാണു കോവിലന്‍. പക്ഷേ നാലുകെട്ടിനു മലയാളസാഹിത്യത്തിലുള്ള നിര്‍ണായകസ്വാധീനം അവഗണിക്കാനാവില്ല. അന്നത്തെ സാമൂഹ്യചരിത്രം അതില്‍ വ്യക്തമാണ്‌. ഒപ്പം കുടുംബബന്ധങ്ങളും. സുന്ദരികളും സുന്ദരന്‍മാരും ഒരു ദേശത്തിന്റെ കഥയുമെല്ലാം ഇനിയുള്ള വര്‍ഷങ്ങളില്‍ ആഘോഷിക്കപ്പെടുമെന്നു കരുതാം. ആരും ആഘോഷിച്ചില്ലെങ്കിലും വായനക്കാരിലൂടെയും പുതിയ പതിപ്പുകളിലൂടെയും അവ മറ്റൊരുതരത്തില്‍ ആഘോഷിക്കപ്പെടുക്കൊണ്ടിരിക്കും.ഒരു കൃതിയുടെ അമ്പതാം വര്‍ഷം ഓര്‍മിക്കപ്പെടുന്നതും ഇന്നും വായനക്കാരുള്ള കൃതിയായതിനാല്‍ അതാഘോഷിക്കപ്പെടുന്നതും മനസ്സിലാക്കാം. പക്ഷേ ചില എഴുത്തുകാര്‍ മുന്‍വര്‍ഷങ്ങളില്‍ എഴുത്തുജീവിതത്തിന്റെ ഇരുപത്തഞ്ചാം വര്‍ഷം ആഘോഷിക്കുകയുണ്ടായി. ദാമ്പത്യത്തിന്റെ ഇരുപത്തഞ്ചാം വര്‍ഷം ആഘോഷിക്കുന്നതുപോലെയാണത്‌. എഴുത്തുകാരനല്ല കൃതികളാണു ജീവിക്കുന്നത്‌. ബഷീര്‍ ഇന്നും ജീവിക്കുന്നത്‌ അദ്ദേഹത്തിന്റെ കൃതികളിലൂടെയാണ്‌.


പുസ്‌തകപ്രസാധനത്തിന്റെ രീതിതന്നെ ഇപ്പോള്‍ മാറുകയാണല്ലോ. തിരക്കഥ ഒരു സാഹിത്യരൂപമായി കടന്നുവന്നുകഴിഞ്ഞു.

നിലനില്‍പ്‌ പ്രസാധകന്റെ പ്രശ്‌നമാണ്‌. പുതിയ വായനാഭിരുചി ഉണ്ടാക്കേണ്ടതും അവരുടെ ആവശ്യമാണ്‌. തിരക്കഥ അത്തരത്തില്‍ സൃഷ്‌ടിക്കപ്പെട്ട ഒന്നാണ്‌. സാഹിത്യത്തെ കൊണ്ടുനടക്കുന്നവരുടെ എണ്ണം ചെറുപ്പക്കാരില്‍ കുറയുന്നു. അവരിലേറെയും 30-35 വയസിനു മുകളില്‍ പ്രായമുള്ളവരാണ്‌. അതിനു താഴെയുള്ളവരാണ്‌ പുത്തന്‍പ്രവണതാ പുസ്‌തകങ്ങളുടെ വായനക്കാരെന്ന്‌ എനിക്കു തോന്നിയിട്ടുണ്ട്‌. പിന്നെ ദൃശ്യമാധ്യമങ്ങളുടെ പ്രളയം ആ മാധ്യമത്തിലെ അവസരങ്ങള്‍ കൂട്ടിയിട്ടുണ്ട്‌. തിരക്കഥ സിലബസില്‍ ഉള്‍പ്പെടുത്തിയതും കാരണമാകാം.


സുസ്‌മേഷിന്റെ കഥകളില്‍ ആവര്‍ത്തിക്കുന്ന ഒരു സ്‌ത്രീ സാന്നിധ്യമുണ്ട്‌. മീര. അതാകട്ടെ മിക്കപ്പോഴും നമ്പൂതിരിയായിരിക്കും. അതില്‍തന്നെ ഡോക്‌ടറാണധികം. ഈ ആവര്‍ത്തനം മനപ്പൂര്‍വ്വമാണോ?

എന്‍. എസ്‌. മാധവനു രാഘവനും വിക്‌ടര്‍ ലീനസിനു ലീലയും പോലെയാണ്‌ എനിക്കു മീര എന്നു കരുതിയാല്‍ മതി. എങ്കിലും ചോദിച്ചതുകൊണ്ടു പറയാം. എന്റെ ജീവിതത്തില്‍ പലരീതിയിലും കടന്നുവന്ന ഒരു വ്യക്തിയാണു മീര. ആ ബന്ധവും അതിന്റെ സ്വാധീനവുമാകാം ഈ ആവര്‍ത്തനത്തിലുണ്ടാകുന്നത്‌. എല്ലാക്കഥകളിലുമതില്ലെന്നോര്‍ക്കണം. ഒരേ സ്വഭാവമുള്ള കഥാപാത്രങ്ങള്‍ ആവര്‍ത്തിക്കുമ്പോള്‍ ഒരേ പേരാകുന്നതാണു നല്ലത്‌.


സുസ്‌മേഷിന്റെ രണ്ട്‌ അമ്മാവന്‍മാര്‍ പല രീതിയില്‍ പ്രശസ്‌തരാണ്‌. സാരംഗ്‌ ഗോപാലകൃഷ്‌ണന്‍. പിന്നെ പൊലീസിലെ കാര്‍ട്ടൂണിസ്റ്റായ രേഖ വെള്ളത്തൂവല്‍ എന്ന രാമചന്ദ്രന്‍. ഇവരുടെ സ്വാധീനം എഴുത്തിലേക്കുവരാന്‍ പ്രചോദനമായിട്ടുണ്ടോ?പ്രത്യക്ഷത്തില്‍ സ്വാധീനമൊന്നുമില്ല. അവര്‍ രണ്ടുപേരും വ്യാപരിക്കുന്ന മേഖലയല്ല എന്റേത്‌. കയ്യെഴുത്തുമാസികയുടെ കാലം തൊട്ട്‌ എന്നെ രൂപപ്പെടുത്തുന്നതില്‍ ഇവര്‍ സഹായമായിട്ടുണ്ട്‌. കൊച്ചമ്മാവന്‍ ഇടുക്കി പൊലീസില്‍ ജോലിനോക്കുമ്പോള്‍ നിരവധി സാംസ്‌കാരികപ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്നു. അതില്‍ പ്രധാനമാണ്‌ റോഡുപോലുമില്ലാത്ത വെണ്‍മണിയില്‍ നടത്തിയ പെരുമഴ ക്യാംപ്‌. കേരളത്തിന്റെ പല ഭാഗങ്ങളില്‍ നിന്നുള്ള പരിസ്ഥിതി പ്രവര്‍ത്തകരായ ചെറുപ്പക്കാര്‍ മഴയോടൊത്ത്‌ ഉല്ലസിച്ച ബോധവല്‍ക്കരണപരിപാടി. പത്രങ്ങള്‍ പോലും നല്ല കവറേജ്‌ കൊടുത്തു. മഴക്കുഴികള്‍ തീര്‍ത്ത്‌ മഴവെള്ളത്തെ ഭൂമിയിലേക്കിറക്കാന്‍ പത്തുവര്‍ഷം മുമ്പ്‌ ആ ക്യാംപിലൂടെ അമ്മാവന്‍ ആഹ്വാനം ചെയ്‌തിരുന്നു. അതിനെ അടിസ്ഥാനമാക്കി ഞാന്‍ തയ്യാറാക്കിയ ഡോക്യുമെന്ററിക്ക്‌ പല അവാര്‍ഡുകളും കിട്ടിയിരുന്നു. അമ്മാവന്‍മാര്‍ എന്നെ സ്വാധീനിച്ചത്‌ സാമൂഹ്യപ്രശ്‌നങ്ങളിലുള്ള അവരുടെ ഇടപെടലിലൂടെയാണ്‌. എഴുത്തില്‍ എന്റെ വഴി ഞാന്‍ തനിയെ തുറന്നതാണ്‌. അച്ഛന്റെ സ്വാധീനം ഇക്കാര്യത്തില്‍ വളരെ വലുതായിരുന്നു. കണ്ണൂരുകാരനായ അച്ഛന്‌ ഇത്തരം കാര്യങ്ങളില്‍ വ്യക്തമായ ഒരവബോധമുണ്ടായിരുന്നു. മാതൃഭൂമിയും കലാകൗമുദിയും പോലുള്ള പ്രസിദ്ധീകരണങ്ങളും എം.ടിയും പദ്‌മനാഭനും ഉള്‍പ്പെടെയുള്ള എഴുത്തുകാരും എന്റെ വായനയിലേക്കു കടന്നു വരുന്നത്‌ അച്ഛനിലൂടെയാണ്‌.


ഡോക്യുമെന്ററിയോടുള്ള പ്രണയം ഇപ്പോഴുമുണ്ടല്ലേ?

തീര്‍ച്ചയായും. സാമൂഹ്യപ്രതിബദ്ധതയുള്ള ഡോക്യുമെന്ററികള്‍ ഇപ്പോഴും എന്റെ ആഗ്രഹമാണ്‌. അമൃത ടി.വിയിലെ ഹരിതഭാരതം കൃഷിപരമ്പരയുടെ ഇരുനൂറിലധികം എപ്പിസോഡുകള്‍ക്ക്‌ ഞാനാണു സ്‌ക്രിപ്‌റ്റ്‌ എഴുതിയത്‌. അതിനായി ഇന്ത്യയില്‍ പലയിടത്തും പോയി കര്‍ഷകരെ കണ്ടു. ഭാരതത്തിന്റെ കാര്‍ഷികസംസ്‌കൃതി ഞാന്‍ അടുത്തറിഞ്ഞത്‌ അതിലൂടെയാണ്‌.


ഡി- ക്ക്‌ നോവല്‍ കാര്‍ണിവല്‍ അവാര്‍ഡു ലഭിച്ചു. ശിശുവായി മരണം മാത്രം അങ്കണം- ഇ.പി. സു,മ എന്‍ഡോവ്‌മെന്റിന്‌ അര്‍ഹമായി. അവാര്‍ഡുകളെപ്പറ്റി എന്താണു പറയാനുള്ളത്‌?

2004ലെ ഡി.സി. ബുക്‌സിന്റെ നോവല്‍ പുരസ്‌കാരമാണ്‌ സാഹിത്യത്തില്‍ എന്റെ പേര്‌ തെളിച്ചുതന്നത്‌. പലരും എന്നെ എഴുത്തുകാരനായി അതോടെ തിരിച്ചറിയാന്‍ തുടങ്ങി. നാലു വര്‍ഷത്തിനുശേഷം ഇപ്പോഴാണ്‌ മറ്റൊരവാര്‍ഡു കിട്ടുന്നത്‌. അര്‍ഹതപ്പെട്ടവര്‍ക്കു മാത്രം കൊടുത്തിട്ടുള്ളതിനാല്‍ അങ്കണത്തിന്റെ എന്‍ഡോവിമെന്റിന്‌ ഞാന്‍ വലിയ വില കല്‍പ്പിക്കുന്നുണ്ട്‌.


എന്താണ്‌ സുസ്‌മേഷിന്റെ മനസിലുള്ള സാഹിത്യസങ്കല്‍പം? അതിനോടു നീതിപുലര്‍ത്താന്‍ കഴിയുന്നുണ്ടോ?

എല്ലാവര്‍ക്കും മനസ്സിലാകുന്നതാവണം ഞാനെഴുതുന്നതെന്നു വിചാരിക്കാറുണ്ട്‌. ഡിയില്‍ നിന്ന്‌ ഒമ്പതില്‍ വന്നപ്പോള്‍ ഞാനാ ലാളിത്യമാണു സ്വീകരിച്ചത്‌. ഇന്നു വായനക്കാരെ കണ്ടെത്തുന്നതും നിലനിര്‍ത്തുന്നതും വളരെ ശ്രമകരമാണ്‌. ഓര്‍ക്കുട്ടിലും ബ്‌ളോഗിലുമൊക്കെ നമ്മള്‍ സാന്നിധ്യമറിയിക്കണം. ചുരുക്കിപ്പറഞ്ഞാല്‍ യൂണിവേഴ്‌സലായിരിക്കണം എഴുതുന്നതെന്തും. പല മേഖലകളിലുള്ള വായനക്കാരെ നാം കണ്ടെത്തണം. ആഴ്‌ചപ്പതിപ്പുകല്‍ മുടങ്ങാതെ വായിക്കുന്നത്‌ പരമ്പരാഗത വായനക്കാര്‍ മാത്രമാണ്‌. ഈ തിരിച്ചറിവിനോടു നീതി പുലര്‍ത്താന്‍ ഞാന്‍ ശ്രമിക്കുന്നുണ്ട്‌.


വായനക്കാരുമായുള്ള ബന്ധം?

അവരുടെ പിന്തുണയില്ലെങ്കില്‍ ഞാനില്ലല്ലോ. പണ്ട്‌ പല പ്രസിദ്ധീകരണങ്ങളിലേയും സൃഷ്‌ടികള്‍ക്കൊപ്പമുണ്ടായിരുന്ന വിലാസം കണ്ട്‌ കത്തെഴുതി ഞാന്‍ ധാരാളം സുഹൃത്തുക്കളെ സമ്പാദിച്ചിട്ടുണ്ട്‌. തപാലിന്റെ കാലം കഴിഞ്ഞെന്നു തോന്നുന്നതിനാലാവാം ഇപ്പോള്‍ പ്രസിദ്ധീകരണങ്ങളൊന്നും എഴുത്തുകാരുടെ വിലാസം നല്‍കാത്തത്‌. കലാകൗമുദി ഫോണ്‍ നമ്പര്‍ കെടുക്കുന്നത്‌ ഏറെ പ്രയോജനകരമാണ്‌. മുന്‍ ലക്കങ്ങളിലൊന്നില്‍ വന്ന ലേഖനത്തോടൊപ്പമുണ്ടായിരുന്ന എന്റെ ഫോണ്‍ നമ്പര്‍ കണ്ട്‌ വിളിച്ചവര്‍ നിരവധിയാണ്‌. കഥ വായിച്ചിട്ടില്ലാത്തവരും കഥകള്‍ വായിച്ചിട്ട്‌ ബന്ധപ്പെടാന്‍ മാര്‍ഗമില്ലാതിരുന്നവരുമെല്ലാം അക്കൂട്ടത്തിലുണ്ട്‌. വായനക്കാരുടെ പ്രതികരണം അറിയാന്‍ കഴിയുമ്പോഴാണ്‌ എഴുത്തു വിജയിക്കുന്നത്‌. അത്തരമൊരു ബന്ധത്തിന്‌ ഇടനിലയാകാന്‍ പ്രസിദ്ധീകരണങ്ങള്‍ക്കും കഴിയണം.
Powered By Blogger

FEEDJIT Live Traffic Feed