Saturday, December 20, 2008

പാര്‍വ്വതിമാര്‍ തുണിയഴിക്കുമ്പോള്‍


     കേരളത്തിന്‌ അഭിമാനിക്കാം. പാര്‍വ്വതി ഓമനക്കുട്ടന്‍ എന്ന തിരുവല്ലക്കാരി ലോകത്തിലെ രണ്ടാമത്തെ സുന്ദരിയാണെന്നു കണ്ടെത്തപ്പെട്ടതില്‍. വെല്‍ഡണ്‍ പാര്‍വ്വതി, വെല്‍ഡണ്‍.

     സൗന്ദര്യം ശരീരത്തിന്റെ മാത്രമല്ല ബുദ്ധിയുടേതുകൂടിയാണെന്ന്‌ ഓരോ സുന്ദരിപ്പട്ടപ്പോരും വിളിച്ചുപറയാറുണ്ട്‌. ഇത്തവണ നിര്‍ണായകമായ ആ അവസാനചോദ്യം ഇതായിരുന്നു: ദക്ഷിണാഫ്രിക്കയില്‍ വന്നപ്പോള്‍ തോന്നിയതെന്ത്‌?
പാര്‍വ്വതി ശങ്കയേതുമില്ലാതെ മറുപടി പറഞ്ഞു: 
     "ഇന്ത്യക്ക്‌ ഗാന്ധിജിയും ദക്ഷിണാഫ്രിക്കയ്‌ക്ക്‌ മണ്‌ഡേലയമുണ്ട്‌. ആതിഥ്യമര്യാദയിലും സംസ്‌കാരസമ്പന്നതയിലും രണ്ടു രാജ്യങ്ങളും ഒരുപോലാണ്‌."   പാര്‍വ്വതിക്കു മാര്‍ക്കു നേടിക്കൊടുത്തുവത്രെ ഈ ഉത്തരങ്ങള്‍!

        പാര്‍വ്വതി ലോകത്തെ രണ്ടാമത്തെ സുന്ദരിയായതില്‍ നമുക്ക്‌ അഭിമാനിക്കാനെന്തെങ്കിലുമുണ്ടോ?

        സൗന്ദര്യ മല്‍സരങ്ങള്‍ക്കെല്ലാം നിയതമായ ഒരു രൂപമുണ്ട്‌. അത്‌ മല്‍സരാര്‍ഥിയുടെ വൈറ്റല്‍ സ്റ്റാറ്റിറ്റിക്‌സില്‍ മാത്രം അധിഷ്‌ഠിതമാണ്‌. പക്ഷേ, മലയാളിയുടെ സൗന്ദര്യസങ്കല്‍പങ്ങള്‍ക്കു മീതേ ഒരു വൈറ്റല്‍ സ്റ്റാറ്റിറ്റിക്‌സിന്റെ സ്‌കെയില്‍ പ്രതിഷ്‌ഠിക്കാന്‍ എന്നെങ്കിലുമാകുമോ?

    എന്താണ്‌ മലയാളിയുടെ സൗന്ദര്യസങ്കല്‍പം? മാറുമറയ്‌ക്കാന്‍ അവകാശമില്ലാതിരുന്ന കാലത്തുനിന്ന്‌ പോരാട്ടത്തിലൂടെ മാറുമറയ്‌ക്കാന്‍ അല്‍പം തുണി വാങ്ങിയത്‌ എന്തിനായിരുന്നു? മാറു മറയ്‌ക്കാത്ത ഒരു അടിയാള സംസ്‌കാരം ഇന്നും തുടര്‍ന്നു വന്നിരുന്നെങ്കില്‍ പട്ടിണിപാവങ്ങളായ ലക്ഷക്കണക്കിനു സ്‌ത്രീകള്‍ക്ക്‌ അത്രയും കൂടി പണം ലാഭിക്കാമായിരുന്നു എന്നോര്‍ക്കുക. ഒളിച്ചു വച്ചിരിക്കുന്നതൊക്കെ ആര്‍ത്തിയോടെ നോക്കുന്ന മലയാളിയുടെ സംസ്‌കാരസമ്പന്നത സ്‌ത്രീകളുടെ മാറിടത്തിലേക്ക്‌ ഒരു പക്ഷേ ഇത്രയും ആര്‍ത്തിയോടെ നോക്കുമായിരുന്നുമില്ല.

    പക്ഷേ, ആ പോരാട്ടം വ്യര്‍ഥമായി. ജൊഹനാസ്‌ ബര്‍ഗിലെ വെളുത്ത വിധികര്‍ത്താക്കള്‍ക്കു മുന്നില്‍ പാര്‍വ്വതി തുണിയുരിഞ്ഞു. മലയാളി അസഹിഷ്‌ണുതയോടെയും കാമത്വരയോടെയും മാത്രം കാണുന്ന ബിക്കിനിയണിഞ്ഞു. നയന്‍താരയെന്ന മലയാളി തമിഴ്‌സിനിമയില്‍ ഉരിഞ്ഞതുപോലെ ചൂടന്‍ വേഷമായിരുന്നു അത്‌. പാര്‍വ്വതിയുടെ വൈറ്റല്‍ സ്റ്റാറ്റിറ്റിക്‌സ്‌ ആഗോള വിപണിക്ക്‌ അനുയോജ്യമായിരുന്നു.

     കഴിഞ്ഞദിവസം തിരുവനന്തപുരത്ത്‌ ചാലയിലൂടെ കടന്നുപോകുമ്പോള്‍ ഒരു കാഴ്‌ച കണ്ടു. പതിനഞ്ചില്‍ താഴെ പ്രായമുള്ള ഒരു പെണ്‍കുട്ടി അമ്മയോടൊപ്പം നടന്നുപോകുന്നു. ജീന്‍സും ടീ ഷര്‍ട്ടുമാണ്‌ വേഷം. വളരെ മാന്യമായി ധരിക്കാവുന്ന വസ്‌ത്രമാണത്‌. പെണ്‍കുട്ടിയുടെ പിന്‍വശമാണ്‌ ആദ്യം കണ്ണില്‍ തറച്ചത- അതെ തറച്ചത്‌. അതിനൊരു ഒളിഞ്ഞുനോട്ടത്തിന്റെ സ്വഭാവമുണ്ടായിരുന്നില്ല. കാരണം ടീഷര്‍ട്ടിന്റെ പിന്‍വശം അരയോളം ഉയര്‍ത്തിയാണ്‌ വച്ചിരിക്കുന്നത്‌. കുട്ടിയുടെ ചന്തിയുടെ മുകളില്‍ ജീന്‍സില്‍ സ്വര്‍ണ്ണനൂലുകൊണ്ടുള്ള ചിത്രത്തുന്നല്‍. ഷര്‍ട്ട്‌ താഴ്‌ത്തിയിട്ടാല്‍ ചിത്രത്തുന്നല്‍ കാണാനാകില്ലെന്നുറപ്പാണ്‌. ചിത്രത്തുന്നലുള്ള ജീന്‍സ്‌ ധരിക്കുമ്പോള്‍ ചന്തി മറയ്‌ക്കരുതെന്നാണ്‌ ഈ ജീന്‍സ്‌ പറഞ്ഞുകൊടുക്കുന്നത്‌. ആരു വേണമെങ്കിലും കണ്ടോ എന്നു വിളംബരം ചെയ്യുന്ന ഒരുതരം തുണിപൊക്കിക്കാണിക്കല്‍. എന്റെ കുഞ്ഞനുജത്തിയുടെപോലും പ്രായമില്ലാത്ത ആ കരുന്നിന്റെ നിതംബത്തില്‍ ഞാന്‍ നോക്കാതിരുന്നാലും കണ്ണുകള്‍ക്ക്‌ വഴിതെറ്റിപ്പോകും. അതിനെ തുറിച്ചനോട്ടമെന്നോ, പിഴച്ച നോട്ടമെന്നോ വിളിച്ചോളൂ?. പക്ഷേ, ആ കാഴ്‌ചയിലേക്ക്‌ കണ്ണെറിയാത്തവര്‍ മാത്രമേ വിളിക്കാവൂ.

      വസ്‌ത്രധാരണം കാലാനുസൃതമായി മാറേണ്ടത്‌ ആവശ്യമാണ്‌. മാറു മറയ്‌ക്കാത്ത കാലത്തു നിന്ന്‌ റൗക്കയും മുണ്ടും വന്നു. പിന്നെ ഇറക്കമുള്ള ബ്‌ളൗസും ലുങ്കിയും വന്നു. മേല്‍മുണ്ടും നേര്യതും ധരിച്ചിരുന്ന ആഢ്യസംസ്‌കാരം സാരി ധരിച്ചു. സെറ്റും മുണ്ടും ധരിച്ചു. ചുരിദാര്‍ സകല വസ്‌ത്രങ്ങളേയും കീഴടക്കിയപ്പോഴും സാരി ഇടയ്‌ക്കൊക്കെ മുഖംകാട്ടി. മാന്യമായി ധരിച്ചില്ലെങ്കില്‍ സാരിയും ചുരിദാറും അപകടകാരികളാണെന്നതു മറക്കുന്നില്ല.
 
      അതെന്തുമാകട്ടെ, ചിങ്ങം ഒന്നിനും കേരളപ്പിറവിയിലും മലയാളിപ്പെണ്‍കൊടിമാര്‍ സെറ്റുസാരിധരിക്കാന്‍ തുടങ്ങി. പരമ്പരാഗതമായൊരു സൗന്ദര്യസംസ്‌കാരമായിരുന്നു ആ വസ്‌ത്രം. അതാണ്‌ ജൊഹനാസ്‌ബര്‍ഗില്‍ പാര്‍വ്വതി അഴിച്ചുവച്ചത്‌.
ലോകസുന്ദരിപ്പട്ടത്തിനു മല്‍സരിക്കുമ്പോള്‍ സ്വന്തം സംസ്‌കാരം ഉപയോഗിച്ചുവേണം മല്‍സരിക്കാന്‍. പാര്‍വ്വതി ചോദ്യങ്ങള്‍ക്ക്‌ മറുപടി പറഞ്ഞത്‌ ഇംഗ്‌ളീഷിലാണ്‌, മലയാളത്തിലല്ല. മലയാളത്തില്‍ പറയണമെന്നു വാശിപിടിക്കുന്നില്ല. ഇംഗ്‌ളീഷ്‌ അറിയാമെന്നുള്ളപ്പോള്‍ ആ ഭാഷ തന്നെ ഉപയോഗിക്കാം. ലോകസുന്ദരിയായ തിരഞ്ഞെടുക്കപ്പെട്ട റഷ്യക്കാരി സെനിയ സുഖിനോവയ്‌ക്ക്‌ ഇംഗ്‌ളീഷ്‌ അറിയില്ലായിരുന്നു. ദ്വിഭാഷിയുടെ സഹായത്തോടെ മറുപടി പറഞ്ഞ സെനിയ എന്നിട്ടും ലോകസുന്ദരിയായി.

     ഫാഷന്‍ വസ്‌ത്രം ധരിച്ച്‌ റാമ്പില്‍ അന്നനട കാണിക്കുന്ന പെണ്‍തരുണിമാര്‍ക്കിടയില്‍ വ്യാജമില്ലാതെ തനി മലയാളിയായി, ഉത്തരമായിപ്പറഞ്ഞ ആ സംസ്‌കാരം ഉയര്‍ത്തിപ്പിടിച്ച്‌ പാര്‍വ്വതി നടന്നു നീങ്ങിയരുന്നെങ്കില്‍ മുഖം നിറഞ്ഞുള്ള ചിരിക്ക്‌ സൗന്ദര്യം കൂടുമെന്നുറപ്പ്‌. പക്ഷേ, സുന്ദരിയാകാന്‍ അതല്ലല്ലോ ആവശ്യം. വസ്‌ത്രം പൂര്‍ണമായും അഴിഞ്ഞുനീങ്ങുന്ന സന്ദര്‍ഭത്തില്‍ ആരും സൗന്ദര്യമല്ല നോക്കാറ്‌. നഗ്നത മാത്രമാണ്‌. അതിന്റെ ഉപയോഗമാണ്‌. പാര്‍വ്വതി ഉള്‍പ്പെടെയുള്ളവര്‍ക്ക്‌ ആ ഘട്ടത്തില്‍ എത്തിച്ചേരാന്‍ രണ്ടേ രണ്ടു കെട്ടുകള്‍ മാത്രം അഴിച്ചാല്‍ മതി.

      വൈറ്റല്‍ സ്റ്റാറ്റിറ്റിക്‌സില്‍ കൃത്രിമം കാട്ടാന്‍ ഇന്ന്‌ ഉപാധികള്‍ ഏറെയാണ്‌. നിതംബം മറഞ്ഞ്‌ മുടിയുള്ള പെണ്ണിനെ കൊതിച്ചുകൊതിച്ചു കെട്ടിയ ഒരു സൗന്ദര്യാസ്വാദകന്റെ കഥയുണ്ട്‌. ആദ്യരാത്രിയില്‍ കുളിച്ചെത്തിയ പെണ്ണ്‌ തിരുപ്പന്‍ വച്ചുകെട്ടുന്നതുകണ്ട്‌ ഞെട്ടിപ്പോയത്രെ. ഇതു പഴങ്കഥ. ഇന്ന്‌ വലിയ മുലയും ചന്തിയുമാണ്‌ പല സൗന്ദര്യാസ്വാദകരുടേയും നോട്ടം. അത്‌ നമ്മുടെ പെണ്‍പിള്ളേര്‍ക്ക്‌ നന്നായിട്ടറിയുകയും ചെയ്യാം. അതുമുതലെടുക്കാന്‍ വിപണിയില്‍ ഇന്ന്‌ സാധനങ്ങള്‍ കിട്ടും. ആദ്യരാത്രിയില്‍ അഴിച്ചുവയ്‌ക്കുന്ന ബ്രായിലും പാന്റീസിലും വലുപ്പം കൂട്ടിക്കാണിക്കാന്‍ പിടിപ്പിച്ചിരിക്കുന്ന സ്‌പോഞ്ച്‌ പാഡ്‌ കണ്ട്‌ പല യുവാക്കളും ഇളിഭ്യരാകുന്ന കാലം എത്തിക്കഴിഞ്ഞു.

      നമുക്ക്‌ ഇവയെല്ലാം എളുപ്പം വില്‍ക്കാനാകുന്ന വിപണിയുണ്ട്‌. അവിടെ ഒരു പാര്‍വ്വതി അത്യാവശ്യമാണ്‌. ലക്ഷങ്ങള്‍ വാരിക്കൊടുത്ത്‌ പാര്‍വ്വതിയെ മോഡലാക്കിയാല്‍ ഉല്‍പന്നം ചൂടപ്പം പോലെ വിറ്റഴിയും. സുസ്‌മിതയും ഐശ്വര്യയും സുന്ദരിപ്പട്ടങ്ങള്‍ ചൂടിയപ്പോള്‍ അത്തരം വിചാരണകള്‍ ഏറെ നടന്നതാണ്‌. ഉപഭോക്തൃസംസ്ഥാനമായ കേരളത്തെ കൂടുതല്‍ വിഴുങ്ങാനാണ്‌ പാര്‍വ്വതിയുടെ പട്ടം ചാര്‍ത്തലിലൂടെ ബഹുരാഷ്‌ട്രക്കുത്തകകള്‍ ശ്രമിക്കുക.

       സുസ്‌മിതയ്‌ക്കും ഐശ്വര്യക്കും പിന്നാലെയാണ്‌ നമ്മുടെ പെണ്‍കുട്ടികളുടെ സൗന്ദര്യസങ്കല്‍പം കീഴ്‌മേല്‍ മിറഞ്ഞതെന്നു മറക്കരുത്‌. ശരീരഭാഗങ്ങളത്രയും കാഴ്‌ചവസ്‌തുക്കളാക്കി പുരുഷന്‍മാരുടെ നോട്ടത്തെ അവര്‍ പിഴപ്പിക്കാന്‍ തുടങ്ങി. നമ്മുടെ നാട്ടില്‍ റോഡപകടങ്ങളുണ്ടാകുന്നതില്‍ വേഷവിധാനത്തിനുള്ള പങ്കിനെപ്പറ്റി ആരും ഗവേഷണം നടത്തിയിട്ടില്ല. കൃത്രിമ മാര്‍ഗത്തിലൂടെയോ അല്ലാതെയോ കാഴ്‌ചവസ്‌തുവായി നടക്കുന്ന പെണ്ണിനെ കണ്ട്‌ മനസ്സും കണ്ണും തെല്ലു പതറുമ്പോഴായിരിക്കാം. എതിരേ വരുന്ന വാഹനം ഇടിക്കുന്നത്‌. അല്ലെങ്കില്‍ പെട്ടെന്നു ബ്രേക്കിട്ട വാഹനത്തിന്റെ പിന്നില്‍ തട്ടുന്നത്‌. പക്ഷേ, അതാരും സമ്മതിക്കില്ലല്ലോ!

     പ്രദര്‍ശനപരത ഒരുകാലത്ത്‌ പുരുഷന്‍മാരില്‍ മാത്രമായി ഒതുങ്ങിയിരുന്നതാണ്‌. ഇന്നത്‌ തുല്യ പ്രാധാന്യത്തോടെ അതിരുകള്‍ ലംഘിച്ചുകഴിഞ്ഞു. ലോകസുന്ദരിക്കല്ലാതെ ലോക സുന്ദരന്‌ പുരസ്‌കാരം നല്‍കാന്‍ ആരുമില്ല. പക്ഷേ, പ്രാദേശികമായി സുന്ദരന്‍മാര്‍ ഉണ്ടാകുന്നുണ്ട്‌. പക്ഷേ, അവിടെയും പ്രശ്‌നമുണ്ട്‌. പുരുഷന്റെ പ്രകൃതമായ രോമം ശരീരത്തില്‍ നിന്നു നീക്കം ചെയ്‌താലെ സൗന്ദര്യമുണ്ടാകൂ. മാത്രമല്ല, അരക്കെട്ടിലെ മുഴുപ്പ്‌ വ്യക്തമാക്കുന്ന ജട്ടി മാത്രം ധരിച്ച്‌ ശരീരത്തിലെ മസിലുകള്‍ മുഴുവന്‍ വികൃതമാക്കി പെരുപ്പിച്ച്‌ നില്‍ക്കുന്ന വൃത്തികെട്ട രൂപമായിരിക്കും സുന്ദരപുരുഷന്‍. മള്‍ട്ടിജിമ്മുകള്‍ ആരോഗ്യസംരക്ഷണത്തിനല്ല, ബോഡി ബില്‍ഡിംഗിനുള്ളതാണെന്ന്‌ പ്രചരിപ്പിക്കേണ്ടത്‌ ഫാസ്റ്റ്‌ഫുഡ്‌ കാലത്ത്‌ പല തരത്തിലും അത്യാവശ്യമാണ്‌. അതുകൊണ്ടാണ്‌, പുരുഷന്‍ ധരിച്ചിരിക്കുന്ന ജട്ടിയുടെ ബ്രാന്‍ഡ്‌ നോക്കി സുന്ദരി അവന്റെ ശരീരത്തിലേക്കു വീഴുന്ന പരസ്യം ഉണ്ടായത്‌. ടീവിയില്‍ അതു കാണാന്‍ നമുക്ക്‌ യാതൊരു ഉളുപ്പുമില്ലാത്തത്‌. നമ്മുടെ യുവാക്കള്‍ അടിവസ്‌ത്രത്തിന്റെ പരസ്യം കണക്കെ പാന്റുകള്‍ അരയില്‍ നിന്ന്‌ അരച്ചാണ്‍ താഴ്‌ത്താന്‍ തുടങ്ങിയത്‌. 

      മലയാളി ഇനിയും വളരും. അതിരുകള്‍ക്കപ്പുറത്ത്‌ അറിയപ്പെടും. അതിനായി എത്ര തുണിയുരിയാനും നമുക്ക്‌ മടിയില്ലെന്ന്‌ നയന്‍താരയും പാര്‍വ്വതിയും കാണിച്ചുതരുന്നു. ആ കാഴ്‌ചകളില്‍ നിന്ന്‌ നാം അയല്‍പക്കത്തെ പെണ്‍കുട്ടിയും അത്തരക്കാരിയാണെന്ന്‌ സംശയിച്ചുതുടങ്ങുന്നു. ആ സംശയം വീട്ടിനുള്ളിലേക്കു കടക്കുന്ന കാലമുണ്ടായാല്‍? ബ്‌ളൂടൂത്തുകളും മൊബൈല്‍ അശ്ലീലങ്ങളും കാലഹരണപ്പെടുന്ന അക്കാലം വരാതിരിക്കട്ടെ. പാര്‍വ്വതിമാര്‍ ഇനിയും ജനിക്കാതിരിക്കട്ടെ! 

Friday, December 19, 2008

ഗായിക മഞ്‌ജരിയുമായി സൗഹൃദസംഭാഷണം



നാലു വര്‍ഷത്തിനുള്ളില്‍ നൂറോളം ഗാനങ്ങള്‍. സിനിമയില്‍ പാടാനെത്തിയ വര്‍ഷം തന്നെ മികച്ച ഗായികയ്‌ക്കുള്ള സംസ്ഥാന സര്‍ക്കാരിന്റെ പുരസ്‌കാരം. തെന്നിന്ത്യയിലെ സംഗീതസാമ്രാട്ടായ ഇളയരാജയുടെ സംഗീതസംവിധാനത്തില്‍ നിരവധി പാട്ടുകള്‍. മഞ്‌ജരി ഭാഗ്യം ലഭിച്ച ഗായികയാണെന്നു പറയാന്‍ ഇതിലധികം എന്തുവേണം. ഒരു വിദ്യാര്‍ഥിയുടെ ചുറുചുറുക്കോടെ തെല്ലും തലക്കനമില്ലാതെ സദാ ചിരിക്കുന്ന മുഖവുമായാണ്‌ മഞ്‌ജരി സംസാരിക്കുന്നത്‌. തിരുവനന്തപുരം വഴുതക്കാട്ടുള്ള ഹീരാ പാര്‍ക്കില്‍ ആറാം നിലയിലെ ഫ്‌ളാറ്റിലിരുന്ന്‌ മഞ്‌ജരിയുമായി നടത്തിയ സൗഹൃദസംഭാഷണത്തില്‍ നിന്ന്‌

സംഗീതയാത്രയുടെ തുടക്കം 
എന്റെ മേഖല പാട്ടാണെന്ന്‌ ആദ്യം പറഞ്ഞത്‌ ദാസങ്കിളാണ്‌. നാലിലോ അഞ്ചിലോ മറ്റോ പഠിക്കുമ്പോള്‍ മസ്‌ക്കറ്റില്‍ വച്ചാണ്‌ അദ്ദേഹത്തെ പരിചയപ്പെടുന്നത്‌. പിന്നെ എട്ടാം ക്‌ളാസില്‍ പഠിക്കുമ്പോള്‍ തരംഗിണിയുടെ എന്നുമീ പൊന്നോണം എന്ന ആല്‍ബത്തില്‍ പാടി. സംഗീതം മോഹന്‍ സിത്താര സാര്‍ ആയിരുന്നെങ്കിലും പാട്ട്‌ പറഞ്ഞു തന്നത്‌ ദാസങ്കിളാണ്‌. അങ്കിളിനൊപ്പം അതില്‍ പാടാന്‍ കഴിഞ്ഞത്‌ വലിയ ഭാഗ്യമായിരുന്നു. 

സിനിമയിലേക്ക്‌
കൈരളി ചാനലിലെ സിംഫണി എന്ന പരിപാടിയാണ്‌ സിനിമയിലേക്കു വഴിതുറന്നത്‌. ആദ്യം പാടിയത്‌ രഞ്‌ജിത്‌ സാറിന്റെ ഹലോ എന്ന സിനിമക്കുവേണ്ടിയായിരുന്നു. പക്ഷേ ആ പ്രൊജക്‌ട്‌ നടന്നില്ല. വാമനപുരം ബസ്‌ റൂട്ടിലെ പാട്ടുകളാണ്‌ ആദ്യം പുറത്തിറങ്ങിയത്‌. ആദ്യം പുറത്തുവന്ന സിനിമ അച്ചുവിന്റെ അമ്മയായിരുന്നു. അതിലെ താമരക്കുരുവിക്ക്‌ തട്ടമിട്‌..., ശ്വാസത്തിന്‍ താളം... എന്നിവയാണ്‌ പാടിയത്‌. രണ്ടും ഹിറ്റായി.

ഇളയരാജയുമായുള്ള ബന്ധം 
അതൊരു വലിയ ദൈവാനുഗ്രഹവും ഭാഗ്യവുമൊക്കെയാണ്‌. രാജാസാറിന്റെ പാട്ടുകള്‍ പണ്ടും ഇഷ്‌ടമായിരുന്നു. അദ്ദേഹത്തെ നേരില്‍ കാണാനൊക്കുമെന്നുപോലും കരുതിയതല്ല. വോയ്‌സ്‌ ടെസ്റ്റ്‌ കഴിഞ്ഞപ്പോള്‍ തന്നെ അഞ്ച്‌ പാട്ടുകള്‍ കിട്ടി. പൊന്മുടിപ്പുഴയോരത്തിലെ മൂന്നും തമിഴില്‍ കരകാട്ടക്കാരനിലെ രണ്ടും. പൊന്‍മുടിപ്പുഴയോരത്തിലെ ഒരുചിരികണ്ടാല്‍... എന്ന പാട്ട്‌ ഹിറ്റാകുകയും ചെയ്‌തു. 

തിരുവാസകം 
ഒരു ടീം വര്‍ക്കുതന്നെയായിരുന്നു തിരുവാസകം. പ്രഗത്ഭരായ അനവധിപേര്‍. ഒരു പിക്‌നിക്കിന്റെ രസവും കൂട്ടായ്‌മയുമൊക്കെ പ്രസാദ്‌ സ്റ്റുഡിയോയിലെ റെക്കോഡിംഗ്‌ സമയത്ത്‌ അനുഭവിക്കാന്‍പറ്റി. ഒരു സോളോ അതില്‍ പാടാന്‍ പറ്റിയതും വലിയൊരു ഭാഗ്യമാണ്‌. 

ഇഷ്‌ടപ്പെട്ട സംഗീതസംവിധായകന്‍
എല്ലാവരും ഗുരുതുല്യരാണ്‌. പക്ഷേ ഔസേപ്പച്ചന്‍ സാറിനൊപ്പം പാട്ടു ചെയ്യുമ്പോള്‍ വര്‍ക്കില്‍ വല്ലാത്തൊരു സ്വാതന്ത്ര്യം കിട്ടും. നമുക്ക്‌ നമ്മുടേതായ ശൈലി കൊണ്ടുവരാന്‍ അദ്ദേഹം അനുവദിക്കും. പാട്ട്‌ എത്രയും മനോഹരമാക്കാനുള്ള ആത്മവിശ്വാസം അതിലൂടെ കിട്ടും. ഒറ്റവാക്കില്‍ ടെന്‍ഷന്‍ ഫ്രീയാണ്‌ സാറിനൊപ്പമുള്ള വര്‍ക്ക്‌.



പാടിയവയില്‍ ഏതാണു മികച്ചതെന്നു ചോദിച്ചാല്‍ എല്ലാം നല്ലതായിരുന്നെന്നേ മഞ്‌ജരി പറയൂ. സ്റ്റേജ്‌ ഷോകളിലും മറ്റും ആളുകള്‍ പാടാന്‍ കൂടുതല്‍ ആവശ്യപ്പെടുന്ന പാട്ടുകള്‍
കറുത്തപക്ഷികളിലെ മഴയില്‍ രാത്രിമഴയില്‍..., ഫോട്ടോഗ്രാഫറിലെ എന്തേ കണ്ണനു കറുപ്പുനിറം... എന്നിവ ആളുകള്‍ക്ക്‌ എത്ര കേട്ടാലും മതിയാകാറില്ല. മൂന്നാമതൊരാളിലെ നിലാവിന്റെ തൂവല്‍... ആണ്‌ ഞാന്‍ അനായാസമായി പാടിയ പാട്ട്‌.

കൂടുതലിഷ്‌ടം 
ഹിന്ദുസ്ഥാനി ചായ്‌വുള്ള പാട്ടുകാളാണ്‌ ആസ്വദിച്ചു പാടാന്‍ പറ്റുന്നത്‌. കച്ചേരി ചെയ്യുന്നതും അതുതന്നെ. ഗസലിലുള്ള താല്‍പര്യവും ഹിന്ദുസ്ഥാനിയോട്‌ അടുപ്പം കൂട്ടുന്നുണ്ട്‌. ഗസലും ക്‌ളാസിക്കുകളും നല്‍കുന്ന സംതൃപ്‌തി ഒന്നു വേറേതന്നെയാണ്‌. 

ഗസല്‍ 
ഗസല്‍ ആരെങ്കിലും പാടുന്നതു കേള്‍ക്കുമ്പോള്‍ ഒപ്പം പാടിപ്പോകും. ചില ഗസല്‍ പരിപാടികളില്‍ സദസ്സിലിരിക്കുമ്പോള്‍ എന്റെ ഈ പാട്ട്‌ അടുത്തിരിക്കുന്നവര്‍ക്ക്‌ ശല്യമാകാറുണ്ട്‌.
ഉസ്‌താദ്‌ ഖാലിദ്‌ അന്‍വര്‍ ജാന്‍ ആണ്‌ ഗസലിലെ ഗുരു. പാക്കിസ്ഥാന്‍കാരനാണ്‌. മസ്‌ക്കറ്റിലാണ്‌ ഇപ്പോള്‍ താമസം. ഇടയ്‌ക്ക്‌ മസ്‌ക്കറ്റില്‍ പോയി ഇപ്പോഴും പ്രാക്‌ടീസ്‌ ചെയ്യുന്നുണ്ട്‌. 

മസ്‌ക്കറ്റ്‌
അച്ഛന്‌ അവിടെയാണ്‌ ജോലി. ഞാന്‍ ട്വല്‍ത്ത്‌ വരെ പഠിച്ചതും അവിടെയാണ്‌. ഡിഗ്രിക്കു ചേരാന്‍ നേരത്താണ്‌ തിരുവനന്തപുരത്തു വന്നത്‌. ഇപ്പോള്‍ വിമന്‍സ്‌ കോളജില്‍ മ്യൂസിക്‌ എം. എ. അവസാനവര്‍ഷം.


ഇഷ്‌ടപ്പെട്ട പാട്ടുകള്‍
പഴയകാലത്തെ പാട്ടുകള്‍. അതൊക്കെ കേള്‍ക്കുമ്പോള്‍ ആ കാലത്തെപ്പറ്റി നഷ്‌ടബോധം തോന്നും. അന്നൊരു പാട്ടുകാരിയായി ജനിക്കാന്‍ കഴിഞ്ഞില്ലല്ലോ എന്നു വിഷമവുമുണ്ടാകും. പിന്നെ സ്റ്റേജ്‌ ഷോകളിലൊക്കെ പഴയ പാട്ടുകള്‍ പാടി സംതൃപ്‌തിയടയുകയാണു പതിവ്‌. 

അടിപൊളി പാട്ടുകള്‍
മെലഡിയോടാണ്‌ കൂടുതലിഷ്‌ടം. അടിപൊളിപാട്ടുകള്‍ പാടാറുണ്ട്‌. തമിഴിലാണ്‌ അത്തരം പാട്ടുകള്‍ കൂടുതലും പാടിയിട്ടുള്ളത്‌. എന്തായാലും പാട്ടിനൊപ്പം ഡാന്‍സ്‌ ചെയ്യാന്‍ ഞാനില്ല.

പഴയ ഗായകര്‍
എല്ലാവരില്‍ നിന്നും പലതും പഠിക്കാനുണ്ട്‌. കേട്ടു മതിയാകാത്ത ശബ്‌ദം സുശീലാമ്മയുടേതാണ്‌. സുശീലാമ്മയുടെ ഒപ്പം സ്റ്റേജില്‍ പാടാന്‍ പറ്റിയിട്ടുണ്ട്‌. കഴിഞ്ഞ മാസം തിരുവനന്തപുരത്ത്‌ ദേവരാജന്‍ പുരസ്‌കാരസമര്‍പ്പണ ചടങ്ങില്‍ പാടാനെത്തിനെത്തിയപ്പോള്‍ സുശീലാമ്മ സദസ്സിന്റെ മുന്‍നിരയിലിരിക്കുന്നു. നേരേ മുന്നില്‍ നിന്നു പാടുന്നതാദ്യമാണ്‌. ആ പരിഭ്രമത്തില്‍ ഞാന്‍ ഇടയ്‌ക്ക്‌ പാട്ടിലെ ഒരു വാക്ക്‌ മറന്നുപോയി. പിന്നെ അതൊരുതരത്തില്‍ അഡ്‌ജസ്റ്റ്‌ ചെയ്‌തു. അതു മനസ്സിലാക്കിയ സുശീലാമ്മ പാട്ടുപാടിക്കഴിഞ്ഞപ്പോള്‍ കൈകളുയര്‍ത്തിക്കൊട്ടുന്നതുകണ്ടു. അപ്പോഴാണ്‌ ആശ്വാസമായത്‌.

മലയാളം 
ഞാന്‍ അവിടെയായിരുന്നപ്പോള്‍ ധാരാളം മലയാള കവിതകള്‍ വായിക്കുകയും ചൊല്ലിപ്പഠിക്കുകയും ചെയ്യുമായിരുന്നു. പലതവണ പദ്യംചൊല്ലലിന്‌ സമ്മാനം കിട്ടിയിട്ടുണ്ട്‌. ആത്മാവിലൊരു ചിത, മാമ്പഴം തുടങ്ങിയ കവിതകളൊക്കെ ഏറെ ഇഷ്‌ടമാണ്‌.


ശിവ ബാന്‍ഡ്‌
അത്‌ യാദൃശ്ചികമായി സംഭവിച്ചതാണ്‌. ചെറിയകുട്ടിയായിരുന്നപ്പോള്‍. ആദ്യത്തെ സ്റ്റേജ്‌ പെര്‍ഫോമന്‍സ്‌ അതായിരുന്നുവെന്നു പറയാം. 

ആല്‍ബങ്ങള്‍
നിരവധി നല്ല പാട്ടുകള്‍ ആല്‍ബങ്ങളിലൂടെ കിട്ടി. ബോംബെ 
കമാല്‍സാറിന്റെയും ബാലഭാസ്‌കറിന്റെയും ഒക്കെ ആല്‍ബങ്ങലില്‍ പാടാന്‍ കഴിഞ്ഞു.







Powered By Blogger

FEEDJIT Live Traffic Feed