വാര്‍ത്തകളില്‍ നിന്ന് മൂന്നാര്‍ ഒഴിയുന്നില്ല. ഒരുപക്ഷേ കേരളത്തില്‍ ഇതാദ്യമാകാം, ഒരു സംഭവം തുടര്‍ച്ചയായി പത്രത്താളുകളില്‍ ഒരു മാസത്തിലധികം നീണ്ടുനില്‍ക്കുന്നത്. സാധാരണഗതിയില്‍ മറ്റെന്തെങ്കിലും സംഭവം വന്ന് ഇതിനെ കുത്തിയൊലിപ്പിച്ചുകൊണ്ടു പോകേണ്ടതാണ്.
ഉദാഹരണത്തിന് ഇടുക്കിയിലെ തന്നെ മുല്ലപ്പെരിയാര്‍... എന്തായിരുന്നു പുകില്‍. ഒരാഴ്‌ചപോലും ആയുസ്സില്ലാതെ ആ വിഷയം ഒടുങ്ങി. അണക്കെട്ടു പൊട്ടുമെന്നു ഭയന്ന് പുതിയൊരു ഡാമിനായി പെരിയാര്‍ തീരവാസികള്‍ നടത്തുന്ന അനിശ്‌ചിതകാല സമരം ഇരുനൂറാം ദിവസത്തിലേക്കു കടക്കുകയാണ്. പത്രങ്ങളുടെ ലോക്കല്‍ പോജില്‍ മാത്രം ആ സമരം ഒതുങ്ങുന്നു. വരുന്ന മഴക്കാലത്ത് വാര്‍ത്തക്കു ക്ഷാമം നേരിടുന്ന മുഹൂര്‍ത്തത്തില്‍ ഏതെങ്കിലും പത്രക്കാരന്‍ വന്ന് മുല്ലപ്പെരിയാര്‍ ഡാമിനെ ഒന്നു കുത്തിനോക്കി വീണ്ടും വിവാദമുണ്ടാക്കിയേക്കാം.
പറഞ്ഞു വന്നത് മൂന്നാറിനെപ്പറ്റിയാണ്. എന്താണ് മൂന്നാര്‍ ഒരു മാസമായിട്ടും മാധ്യമങ്ങളില്‍ നിറഞ്ഞു നില്‍ക്കുന്നത്... കോടിക്കണക്കിനു രൂപ പത്രമാധ്യമങ്ങള്‍ക്കു പരസ്യം നല്‍കുന്ന സ്ഥാപനങ്ങളെപ്പോലും സഹായിക്കാന്‍ മിനക്കെടാതെ അവര്‍ അച്യുതാനന്ദനൊപ്പം (സര്‍ക്കാരിനൊപ്പമല്ല) നിലകൊണ്ടു. ഇടയ്‌്‌ക്കു വിവാദങ്ങള്‍ ഉണ്ടാകാഞ്ഞിട്ടല്ല. സര്‍ക്കാരിനു തന്നെ രാജിവച്ചിറങ്ങിപ്പോകാന്‍ ഒരു എസ്.എ.ടി. സംഭവം മാത്രം മതിയായിരുന്നു. ഇപ്പോള്‍ പനി ഗുരുതരമാകുമ്പോഴും മൂന്നാര്‍ ഒഴിഞ്ഞുപോകാന്‍ മടിക്കുകയാണ്. എന്തുകൊണ്ട്... പിണറായി കളിച്ച ഒരു രാഷ്ട്രീയ നാടകത്തിന്റെ ഫലമല്ലായിരുന്നോ ഇത്.
മാധ്യമസിണ്ടിക്കേറ്റിനെ വിദഗ്‌ധമായി കബളിപ്പിച്ച് നടത്തിയ പിണറായി വിജയം ആട്ടക്കഥ. എസ്.എ.ടി. പ്രശ്‌നം മൂലം തന്റെ കൂട്ടത്തില്‍പെട്ട ശ്രീമതിടീച്ചര്‍ രാജിവെയ്‌ക്കേണ്ടി വരുമെന്നു തോന്നിയ സമയത്ത് പിണറായി മൂന്നാറിലെത്തി. പിണറായിയെ തോല്‍പിക്കാന്‍ അച്യുതാനന്ദന്‍ ഇടിച്ചുനിരത്തലിനിറങ്ങി. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ മൂന്നാറിലെ വന്‍കിടക്കാര്‍ നല്‍കിയ പിരിവിന്റെ വലിപ്പമറിയാവുന്ന പ്രദേശികനേതൃത്വം ഒടുവില്‍ പ്ലേറ്റു മാറ്റിവച്ചു. പൊഴിക്കലില്‍ അച്ചുമാമന്‍ ഉറച്ചു നിന്നപ്പോള്‍ ഇടുക്കിയില്‍ വി.എസ്.പക്ഷത്തുറച്ചു നിന്നവര്‍ കളം മാറ്റിച്ചവിട്ടി. ഒടുവില്‍ പ്രശ്‌നമാകുമെന്നു വന്നപ്പോള്‍ സി.പി.ഐയും തിരിഞ്ഞു.
നിങ്ങള്‍ക്കറിയാമോ, സി.പി.ഐയുടേയും എ.ഐ.ടി.യു.സിയുടേയും നേതാവും മുന്‍ നിയമസഭാ ഡെപ്യൂട്ടി സ്‌പീക്കറുമായ സി.എ.കുര്യന്റെ മകന്‍ ടാറ്റാ കമ്പിനിയില്‍ ഉന്നതോദ്യോഗസ്ഥനാണ്.
മൂന്നാര്‍ ഇടിച്ചു നിരത്തല്‍ തുടങ്ങിയപ്പോള്‍ പരസ്യത്തോടു കൂറുകാട്ടി മാറിനിന്നാല്‍ ജനങ്ങള്‍ എതിരാകുമെന്നറിയാവുന്ന മാധ്യമങ്ങളും മറ്റൊന്നും ആലോചിച്ചില്ല. കണ്ണില്‍കണ്ടവരെയെല്ലാം കള്ളന്‍മാരാക്കി. ഇനി രസം കണ്ടോളൂ... തങ്ങള്‍ കയ്യേറ്റക്കാരല്ലെന്നു കാണിച്ച് ബി.സി.ജി.ഗ്രൂപ്പും അബാദ് ഗ്രൂപ്പും ടാറ്റയും പത്രപ്പരസ്യം നല്‍കി. സി.പി.ഐ ആകട്ടെ പത്രസമ്മേളനവും നോട്ടീസ് വിതരണവുമാണ് നടത്തിയത്. വന്‍കിടക്കാരെപ്പോലെ തന്നെ അവരും പറയുന്നു, ഞങ്ങള്‍ കോടതിയില്‍പോകും.... ഇവരും വന്‍കിടക്കാരും പറയുന്നത് ഒരേ കാര്യമല്ലേ. അപ്പോള്‍ സി.പി.ഐയെ ഒഴിവാക്കിയാല്‍ മറ്റുള്ളവരേയും ഒഴിവാക്കണം. സി.പി.ഐക്കു നഷ്ടം നല്‍കേണ്ടി വന്നാല്‍ മറ്റുള്ളവര്‍ക്കും അതു നല്‍കണം.ചാന്‍സലര്‍ റിസോര്‍ട്ടിന്റെ മുന്‍വശത്തെ ഗേറ്റ് പൊളിച്ചപോലൊരു പണി മാത്രമേ സി.പി.ഐ വിലാസം മൂന്നാര്‍ ടൂറിസ്റ്റുഹോമിലും ദൗത്യസംഘം നടത്തിയിരുന്നുള്ളു. വിളവുതിന്നുന്ന വേലിയെക്കണ്ടപ്പോള്‍ പത്രക്കാര്‍ക്കു കൗതുകം വര്‍ധിച്ചതിനാല്‍ അതിനല്‍പം പ്രാധാന്യം കൂടിപ്പോയെന്നു മാത്രം. പക്ഷേ ശക്തമായൊന്നു പ്രതികരിക്കാന്‍ ടാറ്റയെ തൊട്ടുകളിക്കും വരെ സി.പി.ഐക്കു കാത്തിരിക്കേണ്ടി വന്നു.
ഇസ്‌മായില്‍ പറയുന്നതുകേട്ടാല്‍തോന്നും മൂന്നാറില്‍ സി.പി.ഐക്കാര്‍ മാത്രമേ ഉള്ളുവെന്ന്. അതൊക്കെ പണ്ടായിരുന്നെന്ന് ഇന്നെല്ലാവര്‍ക്കും അറിയാം. ടാറ്റയുടെ അടിവേരിളകിയാല്‍ എല്ലാ പാര്‍ട്ടിക്കാരുടേയും മൂന്നാര്‍ ആധിപത്യം തകരും. തമിഴര്‍ക്കു പണിയില്ലാതെ വന്നാല്‍ പിന്നെ പ്രകടനങ്ങള്‍ക്കിറങ്ങാന്‍ ആളില്ലാതാവും. അതാണ് എ.കെ.മണിയെന്ന മുന്‍ കോണ്‍ഗ്രസ് എം.എല്‍.എ. നേരിട്ടും മറ്റുള്ളവര്‍ പരോക്ഷമായും ടാറ്റയെ രക്ഷിക്കാന്‍ ഇറങ്ങിയിരിക്കുന്നത്. ഈ അവസരം പിണറായി നന്നായി മുതലാക്കി. സിപി.ഐയുടെ ഈ അപാര ചങ്കൂറ്റത്തിനു പിന്നിലെ ചേതോവികാരം പിണറായിയുടെ രഹസ്യപിന്തുണയല്ലാതെ മറ്റെന്ത്.
സര്‍ക്കാര്‍ ഒരു വര്‍ഷം പൂര്‍ത്തിയാക്കിയതേയുള്ളു.. ഇപ്പോഴത്തെ ഈ ടെമ്പോ ഇനിയൊരു നാലുവര്‍ഷം കൂടി നിലനിര്‍ത്താന്‍ അച്ചുമാമനെക്കൊണ്ടാകില്ലെന്ന് പിണറായിക്കറിയാം. അപ്പൊപ്പിന്നെ ജനങ്ങളുടെ പിന്തുണ എന്നു പറയുന്നതിലൊന്നും വലിയ കാര്യമില്ല. അല്‍പം കഴിയുമ്പം ഭൂരിപക്ഷകഴുതകള്‍ ഇതൊക്കെ മറക്കും. അതിനിടയില്‍ മൂന്നാര്‍ ഓപ്പറേഷന്റെ പേരില്‍ വി.എസ്. പാര്‍ട്ടിയിലും ഒറ്റപ്പെടും, വന്‍കിടക്കാരുടെ സഹായം കിട്ടാതാകുകയും ചെയ്യും... ഇതല്ലേ ഈ പിണറായിവിജയം ആട്ടക്കഥയുടെ കാതല്‍....
Sunday, June 10, 2007
Saturday, June 2, 2007
മലയാളം മീഡിയത്തെ കൊന്നതാര്
കുറച്ചുകാലം മുമ്പു വരെ എനിക്കൊരു വാശിയുണ്ടായിരുന്നു. മകനെ മലയാളം മീഡിയത്തിലേ ചേര്‍ക്കൂ എന്ന്. ഒടുവില്‍ സാഹചര്യങ്ങളുടെ സമ്മര്‍ദ്ദത്തില്‍പെട്ട് ഞാന്‍ മറിച്ചു ചിന്തിക്കാന്‍ നിര്‍ബന്ധിതനായി.അതിലാദ്യത്തേത് ഇത്തവണത്തെ പത്താംക്‌ളാസ് റിസല്‍ട്ടാണ്. വിദ്യാഭ്യാസമന്ത്രി എത്ര അഭിമാനപൂര്‍വ്വമാണ് ഉയര്‍ന്ന വിജയശതമാനത്തെപ്പറ്റി പ്രഖ്യാപനം നടത്തിയത്. 82.39 ശതമാനത്തില്‍ നിന്ന് ഇത് നൂറുശതമാനമാകാന്‍ നാം അടുത്ത പരീക്ഷാഫലം വരെയൊന്നും കാത്തിരിക്കേണ്ട. സേ പരീക്ഷയുടെ റിസല്‍ട്ടു വന്നുകഴിയുമ്പോള്‍ നൂറു ശതമാനമാകും. കുട്ടികള്‍ക്ക് ഉദാരമായി മാര്‍ക്കു നല്‍കി പത്താക്ലാസില്‍ നിന്ന് കയറിവിടുന്നതുകൊണ്ട് ഫലം സര്‍ക്കാരിനു മാത്രമാണ്. ഉയര്‍ന്ന വിജയശതമാനത്തെചൊല്ലി അഭിമാനിക്കാം, അധികം പേരൊന്നും പ്ലസ് ടു കടമ്പ കടക്കാതെ സൂക്ഷിക്കാം, അധികം വൈകാതെ ക്ലറിക്കല്‍ പോസ്‌റ്റുകള്‍ക്കുള്‍പ്പെടെ ബിരുദം അടിസ്ഥാന യോഗ്യതയാക്കിയാല്‍ എല്ലാ ബിരുദധാരികള്‍ക്കും പണി നല്‍കി അഭിമാനിക്കുകയും ചെയ്യാം. ഇത്തവണ വിജയശതമാനം ഉയരുമെന്ന് സര്‍ക്കാരിന് ഉറപ്പുണ്ടായിരുന്നു. കാരണം പരിഷ്‌കരിച്ച പാഠ്യപദ്ധതിയുടെ മേന്‍മയൊന്നുമല്ല. മാര്‍ക്കിടുന്ന കാര്യത്തില്‍ ഉദാര സമീപനം പുലര്‍ത്തണമെന്നായിരുന്നു മൂല്യനിര്‍ണയക്യാംപുകളില്‍ നല്‍കിയിരുന്ന നിര്‍ദ്ദേശം. അവര്‍ ഉദാരമായി മാര്‍ക്കിട്ടു. പത്തില്‍താഴെ മാത്രം മാര്‍ക്ക് എഴുത്തുപരീക്ഷക്കു വാങ്ങിയവര്‍ വരെ വിജയിച്ചു. കാരണം തുടര്‍ മൂല്യനിര്‍ണയം വഴി ക്ലാസുകളില്‍ അധ്യാപകര്‍ ഇരുപതില്‍ ഇരുപതു മാര്‍ക്കും കുട്ടികള്‍ക്കു സംഭാവന നല്‍കിയിരുന്നല്ലോ. ഫലമോ പത്തില്‍ താഴെ മാര്‍ക്കു വാങ്ങുന്നവനും ജയിച്ചുകയറാം. സ്‌കൂളിനു വിജയശതമാനം കൂട്ടാം. സര്‍ക്കാരിന് അഭിമാനിക്കാനുള്ള വക സംഭാവന ചെയ്യാം. മോഡറേഷന്‍ എന്ന ദുഷ്‌പേരില്ലാതെ എത്ര അനായാസമായ വിജയം. ഇതാണു സ്ഥിതിയെങ്കില്‍ നമ്മുടെ പൊതുവിദ്യാഭ്യാസ മേഖലയിലെ കുട്ടികള്‍ എങ്ങനെ മിടുക്കരായി പഠിക്കും... ഇവിടെ എങ്ങനെ ഇംഗ്ലീഷ് മീഡിയം വളരാതിരിക്കും. മലയാളിക്ക് എങ്ങനെ വിവരമുണ്ടാകും.... അടുത്ത വര്‍ഷം മുമ്പ് ചോദ്യപ്പേപ്പറുകള്‍ മുന്‍കൂട്ടി വിതരണം ചെയ്‌ത് ഉത്തരം വീട്ടില്‍ നിന്ന് എഴുതി അയക്കാവുന്ന പരീക്ഷാ സമ്പ്രദായം ഏര്‍പ്പെടുത്തുകയാകും നല്ലത്.
Subscribe to:
Posts (Atom)