Thursday, July 12, 2007

ഇനി പാലോറ മാതയ്‌ക്ക്‌ നിക്ഷേപം തിരിച്ചു നല്‍കാം

മാധ്യമ സിണ്ടിക്കേറ്റ്‌ യാഥാര്‍ഥ്യമാണെങ്കിലും അല്ലെങ്കിലും മാധ്യമ ഭീകരത എന്നൊന്ന്‌ കേരളത്തിലുണ്ടെന്ന്‌ തെളിയിച്ചിരിക്കുകയാണ്‌ ദേശാഭിമാനി. ഉപദേശിച്ചുനേരേയാക്കാന്‍ ശ്രമിക്കുന്നവരേയും കളിയാക്കി തോല്‍പിക്കാന്‍ ശ്രമിക്കുന്നവരേയും 'എന്നെ തല്ലേണ്ടമ്മാവാ ഞാന്‍ നന്നാകില്ല' എന്ന പഴമൊഴികൊണ്ടാണ്‌ ദേശാഭിമാനി നേരിടുന്നത്‌.

നാട്ടുകാരെ 'നേര്‌ നേരത്തെയറിയിക്കാന്‍' വേണ്ടി പാലോറ മാതയുടെ കുടുംബംവിറ്റുകിട്ടിയ പണം കൊണ്ട്‌ തുടങ്ങിയ പത്രമാണിതെന്ന്‌ ഇപ്പോഴത്തെ നടത്തിപ്പുകാര്‍ മനപ്പൂര്‍വ്വം മറന്നു. മലയാള മനോരമ വന്‍ നികുതിവെട്ടിപ്പു നടത്തിയതും മാതൃഭൂമിയുടെ മുതലാളിഗൗഡര്‍ സര്‍ക്കാര്‍ ഭൂമി വെട്ടിപ്പിടിച്ചതുമെല്ലാം ഒന്നാം പേജില്‍ നിരത്തിയടിച്ചത്‌ 'നേര്‌' എന്ന തത്വത്തിലടിയുറച്ചു വിശ്വസിച്ചിരുന്നതിനാലാണ്‌. ഒടുവില്‍ പൊട്ടനെ ചതിച്ച ചട്ടനെ പാര്‍ട്ടിദൈവങ്ങള്‍ ചതിച്ചിരിക്കുന്നു.

മാതൃഭൂമിയും ദേശാഭിമാനിയിലൂടെ സി.പി.എമ്മും തമ്മില്‍ ഇപ്പോള്‍ നടത്തുന്ന പോര്‌ ഒരു മാധ്യമഭീകരതയെ ഓര്‍മിപ്പിക്കുന്നുണ്ടെങ്കില്‍ തെറ്റുപറയാനാകില്ല. എതിരാളിയുടെ വാര്‍ത്തയും പരസ്യവും തമസ്‌കരിക്കുന്ന, പ്രചാരവര്‍ധനവിനായി വിലകെട്ട ആരോപണംപോലും ഉന്നയിക്കുന്ന മാധ്യമപ്പോര്‌ ഏറെക്കാലമായി കേരളം കാണുന്നുണ്ടായിരുന്നു. മനോരമയും മാതൃഭൂമിയും തമ്മിലായിരുന്നു കുറച്ചുകാലം മുമ്പു വരെ ഇത്‌. ഇടക്കാലത്ത്‌ അതൊന്നൊതുങ്ങി.

പിന്നെ പാര്‍ട്ടിയില്‍ ഔദ്യോഗികപക്ഷത്തിന്റെ താല്‍പര്യങ്ങള്‍ക്കു നിരക്കാത്ത രീതിയില്‍ വാര്‍ത്ത കൊടുക്കുന്ന പത്രങ്ങള്‍ക്കെതിരേ ദേശാഭിമാനി വഴി പാര്‍ട്ടി യുദ്ധം തുടങ്ങി. ഒരു കാലത്ത്‌ മറ്റു പത്രങ്ങളുടെ വാര്‍ത്തകള്‍ക്കു മറുപടി നല്‍കാന്‍ മാത്രമേ ദേശാഭിമാനിയില്‍ സ്ഥലമുണ്ടായിരുന്നുള്ളു. ഒടുവില്‍ പത്രസ്ഥലം മുഴുവന്‍ മാറ്റിവച്ചാലും അതിനു തികയില്ലെന്നു വന്നതോടെ വിശദീകരണത്തിലൂടെയുള്ള പ്രതിരോധം നിര്‍ത്തി ആക്രമണം തുടങ്ങി. അങ്ങിനെയാണ്‌ മാതൃഭൂമി ഉടമ എം.പി.വീരേന്ദ്രകുമാറിനെതിരേ കയ്യേറ്റ ആരോപണങ്ങളുമായി ദേശാഭിമാനി രംഗത്തു വന്നത്‌.

എന്തായാലും ഇതിനു പകരം വീട്ടാന്‍ പാര്‍ട്ടി തന്നെ വടി നല്‍കി. ആദ്യം വേണുഗോപാലിന്റെ പുറത്താക്കല്‍ നടപടി. അതിനടുത്തദിവസം തന്നെ ഏറ്റവും ലജ്ജാകരമായ വാര്‍ത്ത മാതൃഭൂമി പുറത്തുകൊണ്ടുവന്നു. സാമ്പത്തിക കുറ്റവാളിയില്‍ നിന്ന്‌ പത്രം രണ്ടുകോടി കൈപ്പറ്റിയെന്ന്‌. (ഇക്കാര്യം മനസ്സിലുള്ളതുകൊണ്ടാകാം ജനശക്തിക്കു പണമെവിടെനിന്നാണെന്ന്‌ മുട്ടിനുമുട്ടിനു പിണറായി ചോദിക്കുന്നത്‌. ഇനി ആ ചോദ്യമുയരാന്‍ സാധ്യതയില്ല. കാരണം ലോട്ടറിരാജാവില്‍ നിന്നുപോയിട്ട്‌ ഒരു ലോട്ടറി പരസ്യത്തില്‍ നിന്നുപോലുമല്ലെന്ന്‌ വായനക്കാര്‍ തന്നെ വിളിച്ചു പറഞ്ഞെന്നിരിക്കും). മാതൃഭൂമി കൊണ്ടു വരുന്ന ഒരു വാര്‍ത്തക്കും പിന്നാലെ പോകാറില്ലാത്ത മനോരമ പിറ്റേന്ന്‌ ഇതേറ്റുപിടിച്ചു. ഒടുവില്‍ മാതൃഭൂമി മഞ്ഞപ്പത്രമാണെന്നു വരെ പറഞ്ഞു പ്രിയസഖാവ്‌. മനോരമ പാര്‍ട്ടിയുടെ ആക്രമണ നിരയില്‍ രണ്ടാമതായി.

ഇതിനിടയില്‍ എം.വി.ജയരാജന്‍ സഖാവ്‌ ദേശാഭിമാനിയെപ്പറ്റി പറഞ്ഞതാണ്‌ വിചിത്രം. വടക്കന്‍ ജില്ലകളില്‍ ചന്ദ്രിക പത്രം വരുത്തുന്ന മുസ്ലിംഭവനങ്ങളില്‍ ഒപ്പം ദേശാഭിമാനിയും വരുത്തുന്നുണ്ടത്രെ! കാരണം തിരക്കിയപ്പോള്‍ സഖാവിന്‌ ആവശ്യമായ മറുപടിയും കിട്ടി. മറ്റു പത്രങ്ങളെല്ലാം സി.പി.എമ്മിനെതിരേയുള്ള വാര്‍ത്തകള്‍ മാത്രം അച്ചടിച്ച്‌ സ്ഥലം കളയുന്നതിനാല്‍ യഥാര്‍ഥ വാര്‍ത്തയറിയാനാണ്‌ ദേശാഭിമാനി വാങ്ങുന്നതെന്ന്‌. ഇതൊക്കെ വിശ്വസിക്കാന്‍ മാത്രം കഴുതയാണെന്നു ജനമെന്ന്‌ ഈ നൂറ്റാണ്ടിലും വിശ്വസിച്ചു നടക്കുന്ന നമ്മുടെ സഖാക്കള്‍ തന്നെയല്ലേ യഥാര്‍ഥ കഴുതകള്‍!

മൂന്നാര്‍ നടപടിയും സ്‌മാര്‍ട്‌ സിറ്റിയും വി.എസ്‌.അച്യുതാനന്ദന്റെ ഇമേജ്‌ വര്‍ധിപ്പിക്കുന്നുവെന്ന്‌ മാധ്യമങ്ങള്‍ എഴുതിത്തുടങ്ങിയപ്പോള്‍ മുതല്‍ തുടങ്ങിയതാണ്‌ ഈ ഹാലിളക്കം. ആരെന്തൊക്കെ പറഞ്ഞാലും മാധ്യമങ്ങള്‍ക്കു മാത്രമല്ല പ്രതിപക്ഷത്തിനുപോലും മുഖ്യമന്ത്രിയോടൊരു ബഹുമാനമുണ്ട്‌. അതുകൊണ്ടാണ്‌ മാതൃഭൂമിയെ മഞ്ഞപ്പത്രമെന്നു പി.ജയരാജന്‍ വിശേഷിപ്പിച്ചപ്പോള്‍ അതേപ്പറ്റി മുഖ്യമന്ത്രി അഭിപ്രായം പറയണമെന്ന്‌ ഉമ്മന്‍ചാണ്ടി ആവശ്യപ്പെട്ടത്‌!

അഞ്ചു വര്‍ഷം മുമ്പ്‌ മതികെട്ടാന്‍ കയ്യേറ്റം പുറത്തു വന്ന സമയം. അതിനു വഴിതെളിച്ചത്‌ അന്നത്തെ വനംമന്ത്രി കെ.സുധാകരനായിരുന്നു. സുധാകരന്‍ മതികെട്ടാന്‍ കയറിയിറങ്ങി ഒരാഴ്‌ച തികയും മുമ്പ്‌ വി.എസ്‌.അവിടെത്തി. അന്ന്‌ പാര്‍ട്ടിഭേദം മറന്ന്‌ സുധാകരന്റെ നിലപാടിന്‌ വി.എസ്‌ അന്തസ്സോടെ പിന്തുണനല്‍കി. കണ്ണൂരില്‍ പാര്‍ട്ടിയുടെ ഒന്നാം നമ്പര്‍ ശത്രുവായ സുധാകരനെ പിന്തുണച്ച്‌ സി.പി.എമ്മിന്റെ എം.എല്‍.എ. ആയ കെ.കെ.ജയചന്ദ്രന്‍ ഉള്‍പ്പെടെയുള്ളവര്‍ ഇടുക്കിയിലെ എത്രയോ വേദികളില്‍ പ്രസംഗിച്ചു. മൂന്നാര്‍ കയ്യേറ്റമുണ്ടായപ്പോള്‍ അവിടെ യു.ഡി.എഫുകാരും എല്‍.ഡി.എഫുകാരും ഒരുപോലെ ഭൂമി കയ്യേറിയിട്ടുണ്ടെന്ന്‌ പറയാനുള്ള ആര്‍ജ്ജവവും വി.എസ്‌.കാണിച്ചു. ഒടുവില്‍ മൂന്നാറിലെത്തി അവിടുള്ള പ്രാദേശിക നേതാക്കളെയും കയ്യേറ്റക്കാരുടെ ബന്ധുക്കളായ നേതാക്കളേയും കൂട്ടുപിടിച്ച്‌ വി.എസിനെതിരേ കച്ചമുറുക്കിയത്‌ ആരാണെന്ന്‌ എല്ലാവര്‍ക്കുമറിയാം. എന്നിട്ടും വി.എസ്‌. പിടിച്ചു നിന്നത്‌ അദ്ദേഹത്തിന്റെ സത്യസന്ധത കൊണ്ടു മാത്രമാണ്‌!

മനോരമയും ദീപികയും സി.ഐ.എയുടെ പണം പറ്റിയിട്ടുണ്ടെന്ന്‌ ഇടയ്‌ക്ക്‌ വി.എസ്‌.പറയുകയുണ്ടായി. എന്തു രാഷ്‌ട്രീയനിലപാടിന്റെ പേരിലായാലും വി.എസിനുവേണ്ടി വളരെയധികം മഷി ചെലവാക്കിയ പത്രമായിരുന്നു മനോരമ. അതിന്റെ ചീഫ്‌ എഡിറ്റര്‍ കെ.എം.മാത്യു എട്ടു കോളത്തില്‍ വി.എസിന്റെ പരാമര്‍ശത്തോടു ശക്തമായി പ്രതികരിച്ചെങ്കിലും വി.എസ്സിന്റെ ഭരണപരവും രാഷ്‌ട്രീയപരവുമായ നിലപാടുകളെ മനോരമ പിന്നീടും പിന്തുണക്കുക തന്നെയായിരുന്നു എന്നോര്‍ക്കുക. കാര്‍ഷിക കടാശ്വാസ കമ്മീഷന്‍ വെറും നോക്കുകുത്തിയായി മാറിയെന്ന്‌ ചെയര്‍മാന്‍ തന്നെ വെളിപ്പെടുത്തിയപ്പോള്‍ സ്വന്തം സര്‍ക്കാരായിട്ടും വി.എസ്‌.പറഞ്ഞത്‌ അതിലല്‍പം കാര്യമുണ്ടെന്നാണ്‌. കള്ളം പറയാതെ തന്റെ നിലപാടിന്റെ സത്യത്തില്‍ ദൃഢമായി ഉറച്ചു നില്‍ക്കുന്നതു തന്നെയാണ്‌ എക്കാലത്തും വി.എസ്സിന്റെ ശക്തി. പത്രങ്ങളും ജനങ്ങളും അദ്ദേഹത്തെ പിന്തുണക്കുന്നതിന്റെ കാര്യവുമിതാണ്‌. പാര്‍ട്ടിയുടെ സഖാക്കന്‍മാരും പാര്‍ട്ടിപ്പത്രവും ചേര്‍ന്നു നടത്തുന്ന നാണംകെട്ട ഇടപാടുകളില്‍ നിന്ന്‌ പാര്‍ട്ടിയേയും സര്‍ക്കാരിനേയും രക്ഷിക്കാന്‍ പാടുപെടേണ്ട ഗതികേടിലാണ്‌ വി.എസ്‌. ഇപ്പോള്‍. സി.പി.എം. എന്ന പാര്‍ട്ടി ഇപ്പോള്‍ നിലനില്‍ക്കുന്നുണ്ടെങ്കില്‍ അത്‌ വി.എസ്‌.അച്യുതാനന്ദന്‍ എന്ന മുഖ്യമന്ത്രി ഉള്ളതുകൊണ്ടു മാത്രമാണ്‌. നിയമസഭാ തിരഞ്ഞെടുപ്പിനു തൊട്ടു മുമ്പ്‌ വി.എസിനു സീറ്റു നല്‍കാനുള്ള തീരുമാനം പി.ബി. കൈക്കൊണ്ടില്ലായിരുന്നെങ്കില്‍ കേരള സര്‍ക്കാരിന്റെ ഇന്നത്തെ ഗതി എന്താകുമായിരുന്നു എന്നു ചിന്തിക്കുക.

പാര്‍ട്ടിക്കും സര്‍ക്കാരിനും എതിര്‍പ്പുകളെ അതിജീവിക്കാന്‍ സഹായമാകേണ്ട ദേശാഭിമാനി ജീര്‍ണതയുടെ അങ്ങേയറ്റത്താണ്‌. ലോട്ടറി രാജാവില്‍ നിന്നു പണം വാങ്ങിയതിനെപ്പറ്റിയുള്ള വിശദീകരണം മണിക്കൂറുകള്‍ക്കകം മാറ്റിപ്പറഞ്ഞ സഖാവ്‌, മൂന്നാര്‍ ഒഴിപ്പിക്കല്‍ കാര്യത്തില്‍ സി.പി.ഐ. മലക്കം മിറഞ്ഞപോലൊരു പ്രകടനം നടത്തി അപഹാസ്യനായിമാറി. ഇപ്പോള്‍ സ്വയം പ്രതിരോധത്തിനുപോലും മാര്‍ഗമില്ലാതെ ദേശാഭിമാനി വിയര്‍ക്കുകയാണ്‌. മൂന്നാറില്‍ അനധികൃത പട്ടയഭൂമിയില്‍ നിര്‍മിച്ച കെട്ടിടം പൊളിച്ചുമാറ്റി സി.പി.ഐ. കുറ്റം സമ്മതിക്കുന്ന കാര്യം ഗൗരവമായി ആലോചിച്ചു വരുമ്പോഴേക്കും, ബോണ്ടുകള്‍ തിരിച്ചുനല്‍കാന്‍ തീരുമാനമെടുത്ത്‌ കുറ്റസമ്മതം നടത്തിയിരിക്കുന്ന സി.പി.എം. പത്രങ്ങള്‍ക്കെല്ലാം അടിക്കാനുള്ള വടി പാര്‍ട്ടി തന്നെ സംഭാവന നല്‍കുകയാണ്‌. എന്നിട്ടും സര്‍ക്കാരിന്‌ കാര്യമായ വാട്ടം തട്ടാത്തത്‌ വി.എസിന്റെ സത്യസന്ധമായ നിലപാടുകള്‍കൊണ്ടു മാത്രമാണ്‌.

കേരളത്തില്‍ ഏറ്റവുമധികം തൊഴിലാളി പീഢനം നടക്കുന്നത്‌ പത്രസ്ഥാപനങ്ങളിലാണ്‌. മനോരമ ഉള്‍പ്പെടെയുള്ള പത്രങ്ങളില്‍ മാന്യമായ സേവന വേതന വ്യവസ്ഥകളില്ലാതെ പണിയെടുക്കുന്ന ആയിരക്കണക്കിനു ജോലിക്കാരുണ്ട്‌. മറ്റേതെങ്കിലും മേഖലയിലായിരുന്നു ഇതെങ്കില്‍ പാര്‍ട്ടി അതെന്നേ ഏറ്റെടുത്തേനെ! ദേശാഭിമാനിക്കെതിരേ പത്രങ്ങള്‍ മല്‍സരിച്ച്‌ അച്ചു നിരത്തുമ്പോള്‍ അവര്‍ക്കിട്ടു നല്ലൊരു അടികൊടുക്കാന്‍ ഈ തൊഴിലാളികളെപ്പറ്റിയുള്ള ഒറ്റ റിപ്പോര്‍ട്ടു മതി. ആ പീഢനവിവരം അറിഞ്ഞാല്‍ നാട്ടുകാര്‍ക്ക്‌ അവരെപ്പറ്റി എന്തെങ്കിലും മതിപ്പുണ്ടെങ്കില്‍ അത്‌ പകുതിയായി കുറയും. തൊഴില്‍ വകുപ്പ്‌ ഇക്കാര്യത്തില്‍ ഇടപെട്ടാല്‍ രക്ഷപ്പെടുന്നത്‌ ആയിരിക്കണക്കിനു കുടുംബങ്ങളാണ്‌. പക്ഷേ ദേശാഭിമാനി അതെഴുതാത്തിനു വ്യക്തമായ കാരണമുണ്ട്‌. തൊഴിലാളി പീഢനത്തിന്റെ കാര്യത്തില്‍ ഇവരേക്കാള്‍ ഒട്ടും പിന്നിലല്ല ദേശാഭിമാനി. വേണമെങ്കില്‍ ഒരു പടികൂടി മുന്നിലാണെന്നുതന്നെ പറയാം.

എന്തായാലും പത്രത്തിന്‌ ആവശ്യത്തിലധികം സമ്പത്തുണ്ടെന്നു തെളിഞ്ഞ സാഹചര്യത്തില്‍ പാലോറ മാതയില്‍ നിന്നുള്‍പ്പെടെ പിരിച്ച ആ പണം പലിശ സഹിതം മടക്കിക്കൊടുക്കാനെങ്കിലും പാര്‍ട്ടി തയ്യാറാകണം. അങ്ങിനെയെങ്കിലും സാധാരണക്കാരും പാര്‍ട്ടിക്കു വേണ്ടി എന്തു ത്യാഗവും സഹിക്കുന്നവരുമായ സാധാരണ സഖാക്കള്‍ രക്ഷപ്പെടട്ടെ. തങ്ങള്‍ പണം നല്‍കിയത്‌ സുരക്ഷിതമായ നിക്ഷേപസൗകര്യങ്ങളുണ്ടായിരുന്ന ഒരു പണമിടപാടു സ്ഥാപനത്തിനായിരുന്നുവെന്ന്‌ അവര്‍ ഇനിയെങ്കിലും ആശ്വസിക്കട്ടെ!

1 comment:

  1. ithiloru varkabudhiyum njan kandilla.. you said the way I view also. keep writting...

    azhimathi is the vision for both parties now. we poor people were the fools. of course our leader mentioned many times this but we still dont make a good decision to keep them out of power.

    ReplyDelete

Powered By Blogger

FEEDJIT Live Traffic Feed