Saturday, October 4, 2008

ഈ വിധികര്‍ത്താക്കളെന്തിനാണു കരയുന്നത്‌?




ഈ വിധികര്‍ത്താക്കളെന്തിനാണു കരയുന്നത്‌?

“അതുശരി, തെറ്റായിട്ടാണല്ലേ പഠിച്ചു വച്ചിരിക്കുന്നത്‌? കൊള്ളാം...“
“മോനേ, അത്യാവശ്യം വേണ്ടത്‌ അക്ഷര സ്‌ഫുടതയാണെന്നു മറക്കരുത്‌....“
മലയാളചാനല്‍ ചരിത്രത്തില്‍ സൂപ്പര്‍ഹിറ്റായി മാറിയ ഒരു റിയാലിറ്റിഷോയിലെ വിധികര്‍ത്താവിന്റെ പതിവുവാക്കുകളാണിത്‌. സംഗീതപ്രധാനമായ മല്‍സരത്തിലെ രണ്ടു ഗുരുതരമായ പിശകുകള്‍ തന്നെയാണിവ. വിധികര്‍ത്താക്കള്‍ സത്യസന്ധമായാണു മാര്‍ക്കിടുന്നതെങ്കില്‍ ഇവര്‍ രണ്ടുപേരും മല്‍സരത്തില്‍ നിന്നു പുറത്താകുമെന്നുറപ്പ്‌. പക്ഷേ പാട്ടിന്‌ എഴുപത്തഞ്ചില്‍ അറുപതും, തെറ്റ്‌ ചോദ്യം ചെയ്‌തു വെളിച്ചത്തുകൊണ്ടുവന്ന ഇന്ററാക്ഷന്‌ ഇരുപത്തഞ്ചില്‍ പതിനഞ്ചും നല്‍കി ആകെ നൂറില്‍ എഴുപത്തഞ്ചു മാര്‍ക്ക്‌ മല്‍സരാര്‍ഥിക്കു കൊടുക്കുമ്പോള്‍ നമുക്കു ന്യായമായും പ്രതീക്ഷിക്കാം ഈ സംഗതികളെല്ലാം ശ്രദ്ധിച്ച്‌ പാടിയാടുന്ന കുട്ടിക്ക്‌ ഒരു തൊണ്ണൂറു മാര്‍ക്കെങ്കിലും കിട്ടുമെന്ന്‌. എന്നാല്‍ നല്‍കിയ മാര്‍ക്കുകളില്‍ പരമാവധി ഈ എഴുപത്തഞ്ചാണെന്നു വന്നാല്‍ നാം ആരെ കുറ്റപ്പെടുത്തണം?
കുറ്റപ്പെടുത്തേണ്ടത്‌ മൊബൈല്‍ഫോണും കയ്യില്‍പിടിച്ച്‌ പോക്കറ്റടിക്കാന്‍ ഇരുന്നുകൊടുക്കുന്ന പ്രേക്ഷകനെയാണ്‌. എലിമിനേഷന്‍ റൗണ്ടില്‍ ഓരോ മല്‍സരാര്‍ഥി പുറത്താകുമ്പോഴും അകത്താകുമ്പോഴും അവതാരകയും വിധികര്‍ത്താക്കളും സ്ഥിരമായി പറയുന്ന വാക്കുണ്ട്‌- എസ്‌.എം.എസ്‌. ചതിച്ചു അല്ലെങ്കില്‍ എസ്‌.എം. എസ്‌ തുണച്ചു എന്ന്‌. ക്രെഡിറ്റും ഡെബിറ്റും ഒരു പോലെ പതിച്ചുകിട്ടുന്ന ഈ എസ്‌.എം.എസിന്‌ ഒരു നോക്കുകുത്തിയുടെ റോള്‍ മാത്രമേയുള്ളുവെന്ന്‌ പാവം പ്രേക്ഷകര്‍ക്കറിയില്ല.
മുന്‍കൂട്ടി ചിത്രീകരിച്ചു വയ്‌ക്കുന്ന എലിമിനേഷന്‍ റൗണ്ടില്‍ പുറത്താകുന്നവര്‍പോലും അത്‌ സംപ്രേഷണം ചെയ്യപ്പെടും മുമ്പ്‌ വരെയുള്ള ഓരോ മല്‍സര എപ്പിസോഡിലും പെര്‍ഫോം ചെയ്‌ത്‌ പ്രേക്ഷകരോട്‌ വോട്ടഭ്യര്‍ഥിക്കുന്നു. ഇവര്‍ പുറത്തായതറിയാതെ പ്രേക്ഷകര്‍ എസ്‌.എം.എസ്‌. അയച്ചു വിഡ്‌ഢികളാകുന്നു. സീരിയലുകളിലൂടെ പ്രേക്ഷകനെ യാതൊരു ഉളുപ്പുമില്ലാതെ വിഡ്‌ഢിയാക്കുന്ന ചാനലുകള്‍ പഠിച്ചതല്ലേ പാടൂ!
മുമ്പ്‌ നടന്ന മല്‍സരത്തിലെ സംഗതി നോക്കുക. ഒരാളുടെ പാട്ടിനു കാര്യമായ തെറ്റുകുറ്റങ്ങളൊന്നും വിധികര്‍ത്താക്കള്‍ പറഞ്ഞു കണ്ടില്ല. എന്നിട്ടും മാര്‍ക്കിട്ടത്‌ ഏറ്റവും കുറഞ്ഞ സ്‌ളാബില്‍. അതേസമയം അതിനു മുമ്പു പാടിയ ഒരു പെണ്‍കുട്ടിയുടെ പാട്ടില്‍ ആദ്യ നാലുവരിയില്‍തന്നെ നിരവധി തെറ്റുകള്‍ വിധികര്‍ത്താക്കള്‍ ചൂണ്ടിക്കാട്ടി. പക്ഷേ മാര്‍ക്കു വീണത്‌ ഉയര്‍ന്ന സ്‌ളാബില്‍. ആ മല്‍സരാര്‍ഥി ഡെയ്‌ഞ്ചര്‍ സോണില്‍പോലുമെത്താതെ ഇന്‍ ആയി. അധികമാരും ശ്രദ്ധിക്കാത്ത ഈ വൈരുധ്യത്തിലാണ്‌ വിധികര്‍ത്താക്കളുടെ കണ്ണീര്‍ തുളുമ്പുന്നത്‌.
മിക്ക കണ്ടസ്റ്റന്റുകളും പുറത്താകുമ്പോള്‍ വിധികര്‍ത്താക്കളും അവതാരികയുമെല്ലാം ചേര്‍ന്ന്‌ കൂട്ടക്കരച്ചിലാണ്‌. ഒരു ബ്‌ളാക്ക്‌ ആന്‍ഡ്‌ വൈറ്റ്‌ ദൃശ്യത്തിന്റെ പിന്നണിയില്‍ നിന്ന്‌ പോകാതെന്നിളവെയില്‍ക്കുരുവീ... എന്ന ശോകഗാനമുയരും ചെയ്‌തിരുന്നു. ഇത്തരം കോപ്രായങ്ങള്‍ ആവര്‍ത്തിക്കുന്നതു സ്ഥിരമായി കാണുന്ന പ്രേക്ഷകന്‍ ഒരു കോമഡി ഷോ കാണുന്നതിലും ആത്മാര്‍ഥമായാണു ചിരിക്കുന്നതെന്ന്‌ പിന്നണി പ്രവര്‍ത്തകര്‍ അറിയാഞ്ഞിട്ടാണോ? കണ്ണീരൊഴുക്കുന്നവരെ മാത്രം ചിത്രീകരിക്കാനായി ഒരു ക്യാമറ സജ്ജീകരിച്ചിട്ടുണ്ടെന്നു തോന്നും ഈ ദൃശ്യങ്ങള്‍ കാണുമ്പോള്‍.
ഒരുതവണ എലിമിനേഷന്‍ റൗണ്ടില്‍ പുറത്താക്കപ്പെട്ടവരൊന്നും കരഞ്ഞില്ല. എന്നിട്ടും അവതാരിക കരഞ്ഞു. എന്തിന്‌ ചിത്രീകരണസമയത്തുമാത്രം ഇവരെ നേരില്‍ കണ്ട അതിഥി നടി പോലും കരഞ്ഞു. ഒരു ഗ്‌ളിസറിന്‍ പ്രയോഗത്തെ പ്രേക്ഷകര്‍ ഓര്‍ത്താല്‍ അത്ഭുതപ്പെടാനുണ്ടോ? വിധിയറിയാന്‍ വേദിയിലെത്തിയ അന്ധനായ ഗായകനോട്‌ വിധികര്‍ത്താക്കള്‍ പറഞ്ഞത്‌ തങ്ങള്‍ക്കു മോനോടൊപ്പം പാട്ടു ചെയ്യാന്‍ ആഗ്രഹമുണ്ടെന്നാണ്‌. പ്രശസ്‌ത പിന്നണി ഗായിക ഈ യുവാവിനെ അഭിനന്ദിച്ച്‌ പ്രത്യേകം കത്തും സമ്മാനവും കൊടുത്തയയ്‌ക്കുകയും ചെയ്‌തു. എന്നിട്ടും ആ ഗായകന്‍ ഔട്ട്‌. വിധി വന്നപ്പോള്‍ വിധികര്‍ത്താക്കളായ രണ്ടുപേര്‍ക്കും ഒന്നും പറയാനില്ലെന്നായിരുന്നു മറുപടി. നാലു തവണ ഡെയ്‌ഞ്ചര്‍ സോണിലെത്തിയ ഈ യുവാവിനെ ഇത്തവണ എസ്‌.എം.എസ്‌. തുണച്ചില്ലെന്ന്‌ അവതാരിക പറയുമ്പോള്‍ ഇതിനുമുമ്പെല്ലാം എസ്‌.എം.എസ്‌. കൊണ്ടു മാത്രമാണ്‌ ഇന്നായതെന്നൊരു ധ്വനി അതിലുണ്ടാകുന്നു.
പുതിയ മല്‍സരത്തില്‍ ജന്മനാ അന്ധയായ ഗായിക പാടിക്കഴിയുമ്പോള്‍ മലയാളത്തിലെ പഴയ സൂപ്പര്‍നായിക കണ്ണീര്‍ വാര്‍ത്തുകൊണ്ട്‌ ചോദിക്കുന്നു, ‘മോള്‍ക്ക്‌ കാഴ്‌ച തിരിച്ചുകിട്ടാന്‍ ഒരു സാധ്യതയുമില്ലേ‘യെന്ന്‌. ഇല്ലെന്ന്‌ ഉറപ്പായ മറുപടികിട്ടുമ്പോള്‍ നടി പൊട്ടിക്കരഞ്ഞുകൊണ്ട്‌ പറയുകയാണ്‌ - “മോള്‍ക്ക്‌ കാഴ്‌ചകിട്ടാന്‍ എന്തെങ്കിലും സാധ്യതയുണ്ടെങ്കില്‍ എവിടെവേണെമെങ്കിലും കൊണ്ടുപോയി ചികില്‍സിക്കാം, ചെലവുമുഴുവന്‍ ഞാന്‍ വഹിച്ചോളാം....“ എന്ന്‌. സ്വന്തം കുട്ടിയുടെ ഭാവിനോക്കാതെ വിവാഹമോചനശ്രമം തുടരുന്ന ഈ നടി വഴിയോരത്ത്‌ ഓരോ പകലിലും വെയിലേറ്റു പാടുന്ന അന്ധഗായകരെ കണ്ടിട്ടുണ്ടാകില്ല. അവരുടെ മുന്നിലെ ബക്കറ്റില്‍ നാണയത്തുട്ടുകള്‍ എറിഞ്ഞിട്ടുപോകുന്ന സാദാരണക്കാരന്റെ ആത്മാര്‍ഥതപോലും ഈ അതിഥിവിധികര്‍ത്താവിന്‌ ഉള്ളതായി തോന്നിയില്ല, പ്രകടനം കണ്ടപ്പോള്‍.
വിധികര്‍ത്താക്കള്‍ മാര്‍ക്ക്‌ പ്രഖ്യാപിക്കുന്നുണ്ടെങ്കിലും ഓരോ മല്‍സരാര്‍ഥിക്കും ലഭിച്ച എസ്‌. എം. എസ്‌. വോട്ട്‌ എത്രയെന്ന്‌ ഒരിടത്തും പറയുന്നില്ല. അഥവാ പറഞ്ഞാല്‍തന്നെ ഈ സ്‌കോര്‍ യാഥാര്‍ഥ്യമാണെന്നു തെളിയിക്കാന്‍ ചാനലുകള്‍ക്കാവില്ലെന്നതാണു വസ്‌തുത. അല്‍പം മുമ്പുവരെയുണ്ടായിരുന്ന ഗ്യാലപ്‌ പോളിന്റെ വിശ്വാസ്യതപോലും ഈ ഇലക്‌ട്രോണിക്‌ വോട്ടിംഗിനില്ലെന്നതാണു സത്യം.
യഥാര്‍ഥ സംഗീതപ്രതിഭകളെ വാര്‍ത്തെടുക്കുകയല്ല ഈ മല്‍സരത്തിന്റെ ഉദ്ദേശ്യമെന്നു വ്യക്തമാണ്‌. സാക്ഷാല്‍ യേശുദാസ്‌ ഈ വേദിയിലെത്തി പാടിയാല്‍ താടി വടിച്ചിട്ടുവരാനും ഷര്‍ട്ടും മുണ്ടുമുരിഞ്ഞുമാറ്റി തിളങ്ങുന്ന ബനിയനും പാന്റ്‌സും ധരിച്ചുവരാനുമാകും വിധി. അതു പ്രഖ്യാപിക്കുന്നത്‌ പാട്ടിന്റെ എ.ബി.സി.ഡി. അറിയില്ലാത്ത പണ്ടെങ്ങോ സില്‍വര്‍ സ്‌ക്രീനില്‍ മുഖം കാണിച്ചു മറഞ്ഞുപോയ ഏതെങ്കിലും ഗ്‌ളാമര്‍ നടിയായിരിക്കും.
ഇപ്പോള്‍ തിമിര്‍ത്തോടുന്ന റിയാലിറ്റി ഷോയുടെ ആദ്യ ഭാഗം തുടങ്ങുമ്പോള്‍ 140 എപ്പിസോഡുകളില്‍ മല്‍സരം എത്തിക്കുക എന്നതായിരുന്നു ലക്ഷ്യം. പക്ഷേ വര്‍ധിച്ചു വന്ന പ്രേക്ഷകപ്രീതി ഇതിനെ 200 എപ്പിസോഡുകളിലേക്കു നീട്ടാന്‍ പ്രേരിപ്പിച്ചു. അതിനുമപ്പുറം നീട്ടിക്കൊണ്ടുപോകാന്‍ മല്‍സരമായതിനാല്‍ സാധിക്കുകയുമില്ല. പക്ഷേ സീരിയലിനേക്കാള്‍ റേറ്റിംഗ്‌ ഉള്ള പ്രൈം ടൈം പരിപാടിയായി ഇതിനെ മാറ്റാന്‍ ചാനലിനു സാധിച്ചു. ക്രെഡിബിലിറ്റി ഉള്ള ഒരു ചാനലിനു ചേരാത്തതായിരുന്നു പിന്നെ നടക്കുന്നത്‌. ഒരു എസ്‌.എം.എസിന്‌ മൂന്നു രൂപ വച്ചു പ്രേക്ഷകനു ചെലവാകുകയും അതില്‍ ഒരു രൂപ ചാനലിനു ലഭിക്കുകയും ചെയ്യുമ്പോഴാണ്‌ പ്രേക്ഷകനെ വിഡ്‌ഢിവേഷം കെട്ടിക്കുന്നതിലെ വസ്‌തുതയെന്തെന്നു മനസ്സിലാകുക. ഇത്‌ ഒരു മാധ്യമത്തിനും ഭൂഷണമല്ല.
പല റൗണ്ടുകളിലും മല്‍സരാര്‍ഥിക്കു പെര്‍ഫോം ചെയ്യുന്നതിന്‌ ആയിരക്കണക്കിനു രൂപ ചെലവാകുന്നുണ്ട്‌. സ്റ്റേജില്‍ അത്ര മോശമല്ലാത്ത സെറ്റിട്ടാണ്‌ മല്‍സരാര്‍ഥികള്‍ പാടിയാടുന്നത്‌. ഈ റൗണ്ടുകളില്‍ പുറത്താക്കപ്പെടുന്നവര്‍ക്ക്‌ തുച്ഛമായ വിലയുടെ സമ്മാനങ്ങളാണ്‌ ലഭിക്കുക. ഈ സമ്മാനങ്ങളും വാങ്ങി വേദി വിട്ടിറങ്ങുന്നവരെ ഉത്‌ക്കണ്‌ഠയുടെ മുള്‍മുനയില്‍ നിര്‍ത്തിയാണ്‌ വിധിപ്രഖ്യാപിക്കുന്നത്‌. വധശിക്ഷ പ്രതീക്ഷിച്ചു നില്‍ക്കുന്നവരെപ്പോലെയാണ്‌ ഓരോ മല്‍സരാര്‍ഥിയും വേദിയില്‍ നില്‍ക്കുന്നത്‌. പുറത്തായാല്‍ പിന്നെ കെട്ടിപ്പിടിച്ചു പൊട്ടിക്കരയലായി. തങ്ങളുടെ ജീവിതം ഇവിടെ തീര്‍ന്നുവെന്ന ധാരണയിലാണോ ഓരോ മല്‍സരാര്‍ഥിയും വേദിവിട്ടിറങ്ങുന്നതെന്നു തോന്നിപ്പോകും.
അമൃതാചാനലിന്റെ സൂപ്പര്‍ സിംഗറില്‍ വിജയിച്ചവരെ വച്ച്‌ സംവിധായകന്‍ കമല്‍ പടം പിടിച്ചെങ്കിലും അത്‌ എട്ടുനിലയില്‍ പൊട്ടി എന്നോര്‍ക്കുക. ഇത്തരം റിയാലിറ്റി ഷോകള്‍ക്ക്‌ മേക്കപ്പിട്ടു നടക്കുന്ന സൊസൈറ്റി ലേഡിമാരുടെ വിലമാത്രമാണുള്ളതെന്നതിന്റെ തെളിവാണിത്‌. ചിലര്‍ അംഗീകരിക്കപ്പെട്ടിട്ടുണ്ടെന്ന കാര്യം മറച്ചുവ്‌ക്കുന്നില്ല. റിയാലിറ്റി ഷോ മല്‍സരം എന്നതിലുപരി മല്‍സരാര്‍ഥികളുടെ സൗഹൃദത്തിന്റെ തീഷ്‌ണതയാണു കാണിക്കുന്നതെന്ന്‌ ഓരോ എലിമിനേഷന്‍ റൗണ്ടിലും അവതാരിക കണ്ണീരില്‍ കുതിര്‍ന്ന മുഖം വക്രിപ്പിച്ചു പറയുന്നുണ്ട്‌. പക്ഷേ ഇതിലും തീഷ്‌ണമായ സൗഹൃദങ്ങള്‍ നമ്മുടെ ക്യാംപസുകളിലും വിവിധ ക്യാംപുകളിലും ഇപ്പോഴുമുണ്ടെന്നു മറക്കരുത്‌. ഇനി ഇത്തരമൊരു റിയാലിറ്റി ഷോയില്‍ കണ്ടു പരിചയപ്പെട്ട രണ്ടു മല്‍സരാര്‍ഥികളെ തമ്മില്‍ വിവാഹം കഴിപ്പിക്കുയും അതു ഷോ തീരും മുമ്പു തന്നെ ലൈവായി കാണിക്കുകയുംകൂടി ചെയ്‌താല്‍ എല്ലാം പൂര്‍ണമാകും.
ഇത്തരം മല്‍സരങ്ങള്‍ക്കായി ഓരോ കച്ചവടസ്ഥാപനവും കോടികള്‍ സമ്മാനത്തുകയായും മറ്റും മുടക്കുമ്പോള്‍ ആ പണം സാധാരണക്കാരന്റെ പോക്കറ്റടിച്ചുണ്ടാക്കുന്നതാണെന്നു മറക്കുന്നു. റിയാലിറ്റി ഷോകള്‍ ഉള്‍പ്പെടെയുള്ള ചാനല്‍ പരിപാടികളിലും മറ്റും നല്‍കുന്ന സമ്മാനത്തുകയുടെ കാര്യത്തില്‍ ഒരു പരിധി നിശ്‌ചയിക്കാന്‍ സര്‍ക്കാര്‍ ഇടപെടേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. അല്ലെങ്കില്‍ അരക്കോടി സമ്മാനം നല്‍കുമ്പോള്‍ മറ്റൊരു അരക്കോടി ദരിദ്രജനവിഭാഗത്തിനുവേണ്ടി അതാതു ചാനലുകളുമായി സഹകരിച്ച്‌ ചെലവിടണമെന്ന്‌ നിയമം കൊണ്ടുവരണം.
അമൃതാചാനലിന്റെ വനിതാരത്‌നം പരിപാടി വ്യത്യസ്‌തമായ ഒരു റിയാലിറ്റി ഷോയായിരുന്നു. വീട്ടമ്മമാരുടെ കലാ അഭിരുചിയും സാമൂഹ്യപ്രതിബദ്ധതയും എല്ലാം ഈ ഷോ പുറത്തെടുത്തു. ഇതില്‍ ആദ്യതവണ ഒന്നാമതെത്തിയ ഹീര നമ്പൂതിരി ഒരു ഡോക്‌ടറാണ്‌. ഹീര എന്തുകൊണ്ടും മിടുക്കിയാണെന്ന കാര്യത്തില്‍ ആര്‍ക്കും എതിരഭിപ്രായമുണ്ടാകില്ല. ഹീരയുടെ ഏതാണ്ടെല്ലാ പ്രകടനവും ആസ്വദിച്ചു കണ്ടെങ്കിലും ഒരു റൗണ്ടില്‍ അല്‍പം വിഷമം തോന്നി. അത്‌ സാമൂഹ്യസേവനപരീക്ഷണത്തിലാണ്‌.
മറ്റ്‌ മല്‍സരാര്‍ഥികള്‍ സ്‌കൂളിലും അനാഥാലയത്തിലും സഹായവുമായി എത്തിയപ്പോള്‍ ഹീര പോയത്‌ ഒരു ആദിവാസിക്കുടിയിലേക്ക്‌ മരുന്നും മറ്റുമായാണ്‌. മറ്റുള്ളവര്‍ ഡോക്‌ടര്‍മാരാകാത്തതിനാല്‍ ഇത്തരമൊരു പെര്‍ഫോമന്‍സ്‌ ഒരിക്കലും സാധ്യമല്ല. മറിച്ച്‌ ഹീരയെപ്പോലൊരു ഡോക്‌ടര്‍ മല്‍സരത്തിന്റെ ഭാഗമായിട്ടാണ്‌ ആദിവാസികള്‍ക്കു മരുന്നുമായി പോയത്‌. ശരിക്കും മല്‍സരാര്‍ഥിക്കു മൈനസ്‌ പോയിന്റാണ്‌ ഈ റൗണ്ടില്‍ നല്‍കേണ്ടിയിരുന്നത്‌. മാത്രമല്ല ഈ മല്‍സരാര്‍ഥികള്‍ അന്നു ചെയ്‌ത സാമൂഹ്യസേവനത്തിലേതെങ്കിലും തുടരുന്നുണ്ടോ എന്നു കൂടി അന്വേഷിക്കുന്നതു നന്നായിരിക്കും.
വായനക്കാര്‍ക്കായി മല്‍സരങ്ങള്‍ നടത്താറുള്ള പത്രങ്ങള്‍ പുലര്‍ത്തുന്ന ഒരു കീഴ്‌വഴക്കമുണ്ട്‌. സമ്മാനം നല്‍കുമ്പോള്‍ ചില വ്യക്തമായ മാനദണ്‌ഡങ്ങള്‍ പുലര്‍ത്തുന്നതാണത്‌. മലയാളത്തിലെ ഒരു പ്രമുഖ പത്രം പല മല്‍സരങ്ങളിലും വടക്കന്‍ ജില്ലകളിലുള്ളവര്‍ക്കു സ്ഥിരമായി സമ്മാനം നല്‍കാറുണ്ട്‌. തങ്ങള്‍ക്കു സര്‍ക്കുലേഷന്‍ കുറവുള്ള അവിടെ കളം പിടിക്കുക എന്ന ലക്ഷ്യമാണിതിനുള്ളത്‌. അതുപോലെ തന്നെ സമ്മാനം നല്‍കുമ്പോള്‍ വിജയിക്കുന്നയാളിന്റെ മതവും ജാതിയുമെല്ലാം പരിഗണിക്കും. സര്‍ക്കുലേഷനില്‍ മുന്നില്‍ നില്‍ക്കുന്ന രണ്ടു പത്രങ്ങള്‍ പലപ്പോഴും മുസ്ലിം വിഭാഗക്കാര്‍ക്കു സമ്മാനം കൊടുക്കുന്നത്‌ സര്‍ക്കുലേഷന്‍ ലക്ഷ്യത്തോടെ മാത്രമാണ്‌. ഇതില്‍ ഒരു പത്രമാകട്ടെ കഴിയുന്നതും ക്രിസ്‌ത്യന്‍ വിഭാഗക്കാര്‍ക്കു നല്‍കാതെ ശ്രദ്ധിക്കാറുമുണ്ട്‌. നറുക്കെടുപ്പുകള്‍ പലപ്പോഴും പ്രഹസനമാണെന്നു സാരം.
സംഗീതപ്രാധാന്യമുള്ള റിയാലിറ്റി ഷോകളില്‍ മല്‍സരാര്‍ഥി പുറത്താകുമ്പോള്‍ വിധികര്‍ത്താക്കള്‍ കരയുന്നതെന്തിനാണ്‌ ? മല്‍സരാര്‍ഥിയുടെ പെര്‍ഫോമന്‍സ്‌ താരതമ്യേന മോശമായതിനാലാണ്‌ അവര്‍ പുറത്താകുന്നതെങ്കില്‍ വിധികര്‍ത്താക്കള്‍ കരയേണ്ട കാര്യമുണ്ടോ? വന്‍തുകതന്നെ പ്രതിഫലമായി ലഭിക്കുമ്പോള്‍ സമ്മര്‍ദ്ദങ്ങള്‍ക്കു വഴങ്ങാതിരിക്കാന്‍ അവര്‍ക്കാവില്ല. അതുകൊണ്ടുതന്നെ തങ്ങളുടെ മാര്‍ക്കിടലില്‍ അവര്‍ക്കു വെള്ളം ചേര്‍ക്കേണ്ടിവരുന്നു. കഴിവുള്ളവരും അര്‍ഹരായവരും പുറത്താകുമ്പോള്‍ തങ്ങളോടും തങ്ങളെ തങ്ങളാക്കിയ കലയോടും ചെയ്യുന്ന കൊലച്ചതിയോര്‍ത്ത്‌ മനംനൊന്തിട്ടാകണം ഈ വിധികര്‍ത്താക്കള്‍ കരയുന്നത്‌.

തട്ടിപ്പിന്റെ ജനകീയ മുഖം

ചാനലുകളുടെ എസ്‌.എം.എസ്‌. വോട്ടിംഗ്‌ പണമുണ്ടാക്കാനുള്ള മാര്‍ഗ്ഗം മാത്രമാണ്‌. ഒരു സന്ദേശവോട്ട്‌ മൊബൈലില്‍ നിന്നു പായുമ്പോള്‍ ഉപഭോക്താവിനു നഷ്‌ടപ്പെടുന്നത്‌ മൂന്നു രൂപയാണ്‌. ഇതില്‍ ഒരു രൂപ മൊബൈല്‍ സേവനദാതാവിന്‌. ഒരു രൂപ ചാനലിന്‌. അവശേഷിക്കുന്ന ഒരു രൂപ സേവനം ഏകീകരിക്കുന്ന ബാംഗ്ലൂര്‍ ആസ്ഥാനമായ കമ്പനിക്കും. എല്ലാ ചാനലുകളുടേയും മൊബൈല്‍ സേവനദാതാക്കളുടേയും എസ്‌.എം.എസ്‌. തട്ടിപ്പുകള്‍ ഏകീകരിക്കുന്നത്‌ ഈ ഒരു കമ്പനിയാണ്‌. ഈ രംഗത്ത്‌ അവരുടെ കുത്തക തന്നെയാണെന്നു പറയാം.
എസ്‌.എം. എസിനേക്കാള്‍ കൂടുതല്‍ തുക ഈടാക്കുന്ന മറ്റു ചില തട്ടിപ്പുകളുണ്ട്‌. ചെറിയ മല്‍സരങ്ങളാണവ. 30 ലക്ഷം രൂപവരെയാണു സമ്മാനം. ഉത്തരം പറയാന്‍ വിളിച്ചാല്‍ മിനിട്ടിന്‌ 11 രൂപ വച്ചു നഷ്‌ടപ്പെടും. ആവേശപൂര്‍വ്വം പലരും മല്‍സരത്തില്‍ പങ്കെടുത്തു സ്‌കോര്‍ വര്‍ധിപ്പിക്കുമ്പോള്‍ മൊബൈല്‍ കമ്പനിയുടേയും ബാംഗ്ലൂര്‍ കമ്പനിയുടേയും കീശ വീര്‍ക്കും. ഇതിന്റെയൊന്നും മല്‍സരവിജയികള്‍ ആരൊക്കെയാണെന്ന്‌ കമ്പനികള്‍ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. മല്‍സരം മാത്രമേയുള്ളു, സമ്മാനമില്ലെന്നര്‍ഥം.
ഈ പുതിയ തട്ടിപ്പ്‌ കണ്ട്‌ ഇരിക്കപ്പൊറുതിയല്ലാതെ ചില പത്രങ്ങളും ഇതിനു പിന്തുണയുമായി ഇറങ്ങിയതാണു കഷ്‌ടം. വിളിക്കുന്നവനെ കൊള്ളയടിക്കുന്ന ഈ പണം കൂടി കിട്ടിയിട്ടു വേണോ ഇവരുടെ കടം വീട്ടാന്‍? മൊബൈല്‍ കമ്പനിക്കും മറ്റും പത്രത്തിലെ പരസ്യം വലിയൊരു മുതല്‍ക്കൂട്ടാണ്‌. പത്രത്തിനാകട്ടെ സാമ്പത്തികനേട്ടമല്ലാതെ മറ്റൊന്നുമില്ലതാനും. എന്നിട്ടും നിന്നുകൊടുക്കുന്നത്‌ പണത്തോടുള്ള അത്യാര്‍ത്തി കൊണ്ടാണോ? മലയാള ഭാഷയെ നവീകരിക്കാനിറങ്ങിപ്പുറപ്പെട്ടവര്‍ സ്വന്തം ചാനലിനും റേഡിയോയ്‌ക്കും ഇംഗ്‌ളീഷില്‍ പേരിട്ടപ്പോള്‍ ഇതിലൊക്കെ എന്തുമാത്രം ആത്മാര്‍ഥത ഉണ്ടെന്നു വായനക്കാരന്‍ തന്നെ ചിന്തിച്ചാല്‍ മതി.
എസ്‌.എം.എസിലെ തട്ടിപ്പു പുറത്തായിത്തുടങ്ങിയതേ അമൃതാ ചാനല്‍ ഒരു മുഴം നീട്ടിയെറിഞ്ഞു. ഇതിലൂടെ കിട്ടുന്ന വരുമാനം സാധുക്കളായ കുട്ടികളുടെ വിദ്യാഭ്യാസച്ചെലവിനും മറ്റുമായി ഉപയോഗിക്കുമെന്ന്‌ അവര്‍ പരസ്യം ചെയ്‌തു. അത്രയും നന്ന്‌. ഇനി ഏഷ്യാനെറ്റും മനോരമയുമെല്ലാം എന്തെങ്കിലും ദുരന്തമുണ്ടാകുമ്പോള്‍ പിരിക്കാനിറങ്ങും, സാമൂഹ്യ പ്രതിബദ്ധതയുടെ പേരു പറഞ്ഞ്‌!
നാം മലയാളികള്‍ ഇങ്ങിനെ എന്തെല്ലാം കാണാനിരിക്കുന്നു, അനുഭവിക്കാനും!


9 comments:

  1. ചാനൽ റിയാലിറ്റി ഷോകളെപ്പറ്റി പറഞുകൊണ്ട് ഞാൻ വീണ്ടും....

    ReplyDelete
  2. What about Surya Tv's Voice of Kerala? There is no SMS, no cheap sentiments, only singing is important, no tears in elimination round, weekly elimination, judges encurage the candidates always. think it's really worth watching. Because there is no GIMMICS used to catch viewers. A clear show!

    ReplyDelete
  3. നാം മലയാളികള്‍ ഇങ്ങിനെ എന്തെല്ലാം കാണാനിരിക്കുന്നു

    ReplyDelete
  4. കിട്ടാത്ത മുന്തിരി പുളിയ്കും .വക്രബുദ്ധി ഏതിലാണ് പങ്കെടുത്തത് 2007 ഓ 2008 ഓ..ഔട്ടായീ..ലേ

    ReplyDelete
  5. ചാനലുകള്‍ക്ക് പ്രേക്ഷകരെ കൂട്ടാനുള്ള വൃത്തികെട്ട ഒരു തന്ത്രമാണ് ഇത്തരം റിയാലിറ്റി ഷോകള്‍.ഇത്തരം ആഭാസങ്ങള്‍ക്കെതിരെ ജനവികാരം ഉയരണം.ഇതൊരു തരം തട്ടിപ്പാണ്.
    നന്ദി..
    ആശംസകള്‍.......
    വെള്ളായണി വിജയന്‍

    ReplyDelete
  6. നന്നായി വക്രബുദ്ധി. ഇതിനു മുമ്പും പലരും റിയാലിറ്റി ഷോയെപറ്റി പോസ്റ്റിട്ട് ചര്‍ച്ച് ചെയ്തിട്ടുണ്ട്. പക്ഷേ ഈ പോസ്റ്റില്‍ ഉള്ളുകള്ളീകളെ പറ്റി കൂടുതല്‍ അറിയാന്‍ കഴിഞ്ഞു. എന്നിട്ടും ആ കുട്ടികളുടെ പാട്ടുകേള്‍ക്കാനായി വിഢിപ്പെട്ടിക്കു മുമ്പില്‍ പോകാതിരിക്കാന്‍ കഴിയുന്നില്ല.

    ReplyDelete
  7. ഉർവ്വശി അഭിനയം മറന്നിട്ടില്ല എന്നു അന്ന് മനസിലായി.
    ഡിസെബിലിറ്റ്യ് ഉള്ള കുട്ടികളേ പ്രോത്സാഹിപ്പിക്കുന്നത് നല്ലത് തന്നെ. പക്ഷേ അതു നാഴികയ്ക്ക് നാൽ‌പ്പതു വട്ടം അവരുടെ കുറവു എടുത്തു പറഞ്ഞു കണ്ണീർ വാർത്ത് അല്ല വേണ്ടിയിരുന്നത്.

    ReplyDelete
  8. അതു മാത്രമല്ല കാര്‍വര്‍ണ്ണം, ഉര്‍വശ്ശി പ്രൊത്സാഹനം, വക്രബുദ്ധി പറഞ്ഞതു പോലെ, ഡിസെബിലിറ്റി മാറുകയില്ലെന്നു ഉറപ്പു വരുത്തിയതിനു ശേഷമാണ്.

    ReplyDelete
  9. ബോബിന്‍ പറഞ്ഞതു ശരിയാണ്. അതുകൊണ്ടാണ് സൂര്യയുടെ പരിപാടിക്ക് ആളു കുറവ്.....
    ജോയ്,
    അവസരം കിട്ടാന്‍ ഞാന്‍ ഗായകനൊന്നൊമല്ല.. നോക്കിക്കാണുന്ന ഓരാള്‍ മാത്രം...
    അജീഷ്, വിജയേട്ടന്‍, അങ്കിള്‍, കാര്‍വര്‍ണം നന്ദി....

    ReplyDelete

Powered By Blogger

FEEDJIT Live Traffic Feed