Thursday, October 2, 2008

വൈദ്യുതിപ്രതിസന്ധി: കുറ്റവാളികള്‍ ആര്‌?






വൈദ്യുതിപ്രതിസന്ധി: കുറ്റവാളികള്‍ ആര്‌?




ഇടുക്കി ജലസംഭരണി വറ്റുകയും വൈദ്യുതി പ്രതിസന്ധി ഉടലെടുക്കുകയും ചെയ്‌തപ്പോള്‍ ആശങ്കപ്പെട്ടവര്‍ മറന്നു പോയ ഒന്നുണ്ട്‌, പൊട്ടാന്‍ വെമ്പി നില്‍ക്കുന്ന ഒരു ജലബോംബാണ്‌ ഇടുക്കി ജില്ല! ഇപ്പോള്‍ ഇതു പറയുന്നത്‌ എന്തിനെന്നാവും സംശയം. കേരളത്തിലെ എല്ലാ ജില്ലകളിലുമുള്ളവര്‍ ഇടുക്കിയെ ഓര്‍ക്കുന്നതും ആശങ്കപ്പെടുന്നതും വൈദ്യുത പ്രതിസന്ധി ഉടലെടുക്കുമ്പോള്‍ മാത്രമാണ്‌. മുല്ലപ്പെരിയാറിന്റെ കാര്യത്തില്‍ തമിഴ്‌നാട്‌ കേരളത്തോടു വച്ചുപുലര്‍ത്തുന്ന മനോഭാവം തന്നെയാണ്‌, അല്ലാത്തപ്പോള്‍, പുറം ജില്ലക്കാര്‍ ഇടുക്കിയോടു പുലര്‍ത്തുന്നത്‌.

മഴക്കാലത്ത്‌ ഇരുപതിലധികം അണക്കെട്ടുകളിലായി ഇവിടെ കെട്ടി നിര്‍ത്തുന്നത്‌ 150 ടി.എം.സി.വെള്ളമാണ്‌. ഒരു ടി.എം.സി. എന്നാല്‍ നൂറുകോടി ഘനഅടി എന്നര്‍ഥം. കേരളത്തിലെ ആദ്യത്തേതും ഏറ്റവും ചെറുതുമായ പള്ളിവാസല്‍ ജലവൈദ്യുതപദ്ധതിതൊട്ട്‌ ഏഷ്യയിലെ ആദ്യത്തെ ആര്‍ച്ചുഡാമും കേരളത്തിലെ ഏറ്റവും വലിയ ജലവൈദ്യുത പദ്ധതിയുമായ ഇടുക്കി വരെ ഇതില്‍ ഉള്‍പ്പെടും. അയല്‍ സംസ്ഥാനമായ തമിഴ്‌നാടിന്‌ വെള്ളവും വെളിച്ചവും നല്‍കുന്ന മുല്ലപ്പെരിയാറും സ്വകാര്യമേഖലയിലെ രണ്ടു ജലവൈദ്യുതപദ്ധതികളില്‍ ഏറ്റവും വലുതായ കുത്തുങ്കല്‍ പദ്ധതിയും. സംസ്‌ഥാന വൈദ്യുതബോര്‍ഡ്‌ പതിനൊന്നാം പദ്ധതിയില്‍പ്പെടുത്തി പൂര്‍ത്തീകരിക്കാന്‍ ലക്ഷ്യമിടുന്ന ഏഴു മേജര്‍ സ്‌കീമുകളില്‍ നാലെണ്ണവും ഇടുക്കിയിലാണ്‌. ഇതൊക്കെയായിട്ടും ഇടുക്കിയെച്ചൊല്ലി ആര്‍ക്കും ആശങ്കയില്ല!

ഇടുക്കി എന്തു പിഴച്ചു?
കേരളം വൈദ്യുതി പ്രതിസന്ധിയില്‍ വീര്‍പ്പുമുട്ടുമ്പോള്‍ അതിന്റെ കാരണം ഇടുക്കിയിലെ വരള്‍ച്ചയാണോ നമ്മുടെ വൈദ്യുതി ധൂര്‍ത്താണോ എന്ന്‌ അധികമാരും ചിന്തിക്കുന്നില്ല. നാടുനീളെ കോണ്‍ക്രീറ്റ്‌ സൗധങ്ങള്‍ കെട്ടിപ്പൊക്കിയും വെള്ളം മണ്ണില്‍ താഴാനനുവദിക്കാതെ തറയോടുകള്‍ പാകിയും പ്രകൃതിവിരുദ്ധമായി സഞ്ചരിച്ച നമ്മള്‍ മഴ കുറയുമ്പോള്‍ കാലാവസ്ഥാനിരീക്ഷണകേന്ദ്രത്തെ നോക്കി കൊഞ്ഞനംകുത്തും.
ഏതാനും മാസം മുമ്പ്‌ തിരുവനന്തപുരത്ത്‌ ടാഗോര്‍ തി.യേറ്ററില്‍ നടന്ന ഒരു പരിപാടിയില്‍ പങ്കെടുക്കാന്‍ കര്‍ണാടകത്തില്‍ സേവനമനുഷ്‌ഠിക്കുന്ന ഒരു മലയാളി ഐ.എ.എസ്സുകാരന്‍ എത്തി. അദ്ദേഹത്തോടൊപ്പം കേരളത്തിലെ ഒരു മന്ത്രിയും. മന്ത്രി പോയിക്കഴിഞ്ഞ്‌ ഐ.എ.എസുകാരന്‍ പ്രസംഗം തുടങ്ങിയത്‌ ഇങ്ങനെയാണ്‌ :
" ഐ.എ.എസുകാര്‍ക്ക്‌ ഒരു കുഴപ്പമുണ്ട്‌. എവിടെപ്പോയാലും ഈ കോട്ട്‌ വലിച്ചുകയറ്റും. ഇവിടെയെത്തിയപ്പോഴാണ്‌ അതിന്റെ ദോഷം മനസ്സിലായത്‌. ഹൊറിബിള്‍.... ഈ ചൂട്‌ സഹിക്കാവുന്നതിനപ്പുറമാണെന്ന്‌ ഞാന്‍ മന്ത്രിയോടു പറയുകയായിരുന്നു. എന്തായാലും ഈ തിയേറ്റര്‍ വൈകാതെ എയര്‍ കണ്ടീഷന്‍ ചെയ്യുന്ന കാര്യം സര്‍ക്കാരിന്റെ പരിഗണനയിലാണെന്ന്‌ അദ്ദേഹം പറഞ്ഞു..."
തിരുവനന്തപുരത്ത്‌ ശീതീകരിക്കാത്ത ചുരുക്കം തിയേറ്ററുകളിലൊന്നാണ്‌ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ടാഗോര്‍ തിയേറ്റര്‍. വൈകാതെ അവിടവും ശീതീകരിക്കപ്പെടും. തലസ്ഥാനത്ത്‌ സാംസ്‌കാരിക പരിപാടികള്‍ക്കു പലതിനും വേദിയാകുന്ന വൈലോപ്പിള്ളി സംസ്‌കൃതിഭവന്‍ മാത്രമാണ്‌ വൈദ്യുത ധൂര്‍ത്തില്‍ നിന്ന്‌ ഒഴിവായി നില്‍ക്കുന്ന സര്‍ക്കാര്‍ സ്ഥാപനം. അവിടെ കൂത്തമ്പലത്തിലും പുറത്തെ പുല്‍ത്തകിടിയിലും പരിപാടികള്‍ ആസ്വദിച്ചിരിക്കാന്‍ ഫാന്‍ പോലുമില്ലെന്നതാണ്‌ വാസ്‌തവം.
ഇരിക്കുമ്പോഴും നില്‍ക്കുമ്പോഴും കിടക്കുമ്പോഴും പെടുക്കുമ്പോഴും അത്‌ ശീതീകൃതമുറികള്‍ക്കുള്ളില്‍ മാത്രമായിരിക്കണമെന്ന്‌ മലയാളിയുടെ വൈറ്റ്‌ കോളര്‍ വിഭാഗം ശഠിക്കുന്നു. എയര്‍കണ്ടീഷനറുകള്‍ ഏറ്റവും കുറച്ചുള്ള ഇടുക്കിജില്ലപോലും ഈ അവസ്ഥയില്‍ എന്നെത്തുമെന്നു പറയുക വയ്യ. വേനല്‍ക്കാലത്തും രാത്രി കിടന്നുറങ്ങണമെങ്കില്‍ കരിമ്പടത്തിനടിയില്‍ കിടക്കേണ്ട കാലാവസ്ഥയായിരുന്നു കുറച്ചുകാലം മുമ്പുവരെ മൂന്നാറില്‍ ഇപ്പോള്‍ അവിടെ മോന്തായങ്ങളില്‍ ഫാന്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്‌. വൈകാതെ റിസോര്‍ട്ടുകള്‍ പലതും എ.സിയാകും. നാടുമുഴുവന്‍ എ.സിയെ ചൂഷണം ചെയ്യുമ്പോള്‍ ഇടുക്കിക്കാരെന്തിനു കുറയ്‌ക്കണം?
ഒരു പ്രമുഖ ഇന്ധനക്കമ്പനിയുടെ എം.ഡി. കഴിഞ്ഞ പുതുവല്‍സരദിനത്തില്‍ തന്റെ സ്ഥാപനത്തിലെ ജീവനക്കാരോടു നടത്തിയ പ്രഭാഷണത്തില്‍ സാന്ദര്‍ഭികമായി പരാമര്‍ശിച്ച ഒരു സംഗതിയുണ്ട്‌.
ഔദ്യോഗിക ആവശ്യത്തിന്‌ ജപ്പാനില്‍ ഒരു കമ്പനിയിലെത്തിയ അദ്ദേഹം അവിടെയാരും ഓവര്‍ക്കോട്ട്‌ ധരിച്ചിട്ടില്ലെന്നുകണ്ട്‌ അത്ഭുതപ്പെട്ടുപോയി. കമ്പനിയിലെ ഉന്നതോദ്യോഗസ്ഥനോട്‌ ഇതേപ്പറ്റി ചോദിച്ചപ്പോള്‍ ലഭിച്ച മറുപടിയായിരുന്നു ശ്രദ്ധേയം. ജീവനക്കാര്‍ കൂടുതല്‍പേര്‍ ഓവര്‍ക്കോട്ട്‌ ധരിക്കുന്തോറും കമ്പനിയുടെ വര്‍ക്കിംഗ്‌ ഏരിയകള്‍ കൂടുതലായി ശീതീകരിക്കേണ്ടിവരും. അതുണ്ടാക്കുന്ന ഊര്‍ജ്ജ നഷ്‌ടവും ചെലവും കുറയ്‌ക്കുകയാണ്‌ ഓവര്‍ക്കോട്ട്‌ ഉപേക്ഷിച്ചതിന്റെ കാരണം.
നേരത്തേ പറഞ്ഞ ഐ.എ.എസുകാരന്റെ പരാതിയും ഈ നിരീക്ഷണവും ചേര്‍ത്തുവായിക്കുമ്പോള്‍ കേരളത്തിന്റെ യഥാര്‍ഥ പ്രശ്‌നം പിടികിട്ടും. എന്നിട്ട്‌ ഇടുക്കിയുടെ ദുരന്തത്തിലേക്കു പോകാം.

ജലസംഭരണികളുടെ നാട്‌
തമിഴ്‌നാടിനു ജലം നല്‍കാനായി മാത്രം ആകെ ഭൂപ്രകൃതിയുടെ നാലു ശതമാനം മാറ്റിവച്ചിരിക്കുന്ന വിശാലമനസ്‌കരാണു കേരളം. പ്രതിവര്‍ഷം 70 ടി.എം.സി വെള്ളമാണ്‌ മുല്ലപ്പെരിയാറില്‍ നിന്ന്‌ തമിഴ്‌നാട്ടിലേക്ക്‌ ഒഴുകുന്നത്‌. ലോവര്‍ ക്യാംപിലെ പവര്‍ ഹൗസില്‍ 140 മെഗാവാട്ട്‌ ശേഷിയുള്ള ജനറേറ്ററുകള്‍ സ്ഥാപിച്ച്‌ അവര്‍ വൈദ്യുതി ഉല്‍പാദിപ്പിക്കുന്നു. ബാക്കി ജലം ഒഴുകി വൈഗയിലെത്തുമ്പോള്‍ അവിടെയുമുണ്ട്‌ ചെറുകിട ജലവൈദ്യുത പദ്ധതി. ഇതു കൂടാതെ പുതുതായി എട്ട്‌ മെഗാവാട്ടിന്റെ ഒന്നും നാല്‌ മെഗാവാട്ടിന്റെ ഏഴും പദ്ധതികളുടെ നിര്‍മാണം തമിഴ്‌നാട്‌ തുടങ്ങിക്കഴിഞ്ഞു. വൈദ്യുതോല്‍പാദനത്തിനുശേഷമുള്ള വെള്ളം തമിഴകത്തെ ഉര്‍വ്വരമാക്കി ഒഴുകുകയാണ്‌.
മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ വെള്ളം ഉപയോഗിച്ചുമാത്രം തമിഴ്‌നാട്‌ ഓരോ വര്‍ഷവും ഉണ്ടാക്കുന്ന ലാഭം 750 കോടി രൂപ വരും. പുതിയ പദ്ധതികള്‍ പൂര്‍ത്തിയാകുന്നതോടെ ഇത്‌ വര്‍ധിക്കുകയും ചെയ്യും. മുല്ലപ്പെരിയാറിനെ മാറ്റി നിര്‍ത്തി ചിന്തിച്ചാല്‍ കേരളത്തില്‍ ഉല്‍പാദിപ്പിക്കുന്ന ഏഴായിരത്തിലധികം മില്യണ്‍ യൂണിറ്റ്‌ വൈദ്യുതിയില്‍ 4,300 മില്യണ്‍ യൂണിറ്റും ഇടുക്കി ജില്ലയില്‍ നിന്നാണ്‌. പതിനൊന്നാം പദ്ധതി ലക്ഷ്യമിടുന്ന എണ്ണൂറ്‌ മില്യണ്‍ യൂണിറ്റില്‍ നാനൂറും ഇവിടെ നിന്നായിരിക്കും.
ഇത്രയൊക്കെയായാലും ഇടുക്കിയില്‍ വൈദ്യുതി എത്താത്ത അനവധി ഗ്രാമങ്ങളുണ്ട്‌. ആവശ്യത്തിന്‌ വോള്‍ട്ടേജുള്ള മേഖലകള്‍ ചുരുങ്ങും. മഴയൊന്നു ചാറിയാല്‍ സാങ്കേതിക തകരാറില്‍പെട്ട്‌ ഇടുക്കിയുടെ മിക്ക ഭാഗങ്ങളും ഇരുട്ടിലാകും. വേനല്‍ കടുക്കുന്ന ഏപ്രില്‍, മെയ്‌ മാസങ്ങളില്‍ കടുത്ത ജലക്ഷാമം നേരിടാത്ത പ്രദേശങ്ങള്‍ ഇടുക്കിയിലില്ല. തമിഴ്‌നാടിനോടു ചേര്‍ന്നു കിടക്കുന്ന കരുണാപുരം പഞ്ചായത്ത്‌ മഴനിഴല്‍ പ്രദേശമായി മാറിക്കൊണ്ടിരിക്കുകയാണെന്നു വിദഗ്‌ദ്ധര്‍ പറയുന്നു. വെള്ളം കൊടുക്കാനും മുടക്കാനും ഇടുക്കിയില്‍ വാട്ടര്‍ അതോറിട്ടിയുടെ കാര്യമായ പ്രവര്‍ത്തനമൊന്നുമില്ല. മഴയാണ്‌ ഇടുക്കിയുടെ പ്രധാന ജലസേചന ഏജന്‍സി.
ബ്രിട്ടീഷുകാരുടെ കാലത്തു തുടങ്ങിയ, അനൈക്യകേരളത്തിലെ ആദ്യ ജലവൈദ്യുതപദ്ധതിയാണ്‌ പള്ളിവാസല്‍. ഈ പദ്ധതിപ്രദേശത്തിന്റെ അമ്പതു കിലോമീറ്റര്‍ ചുറ്റളവിലാണ്‌ ഭൂതത്താന്‍കെട്ട്‌, മാട്ടുപ്പെട്ടി, പൊന്‍മുടി, കല്ലാര്‍കുട്ടി, ആനയിറങ്കല്‍, കുത്തുങ്കല്‍, ചെങ്കുളം അണക്കെട്ടുകള്‍.
ചെളിവന്നുമൂടി സംഭരണശേഷി അനുദിനം കുറയുന്ന കല്ലാര്‍കുട്ടി അണക്കെട്ടില്‍ നിന്ന്‌ കഷ്‌ടിച്ച്‌ 20 കിലോമീറ്റര്‍ മാറി ലോവര്‍ പെരിയാര്‍ അണക്കെട്ട്‌. ഇവിടെ നിന്ന്‌ 20 കിലോമീറ്ററില്‍ താഴെ ദൂരമേയുള്ളു ഇടുക്കിയിലേക്ക്‌. ഇടുക്കി പദ്ധതിയുടെ ഭാഗമായ ജലസംഭരണിയുടെ മൂന്നു വശത്തും അണകളാണ്‌. ഇടുക്കി ആര്‍ച്ചുഡാം കൂടാതെ, നോക്കിയാല്‍ കാണാവുന്ന ദൂരത്ത്‌ കുളമാവ്‌, ചെറുതോണി അണക്കെട്ടുകളും. പെരിയാര്‍ ടൈഗര്‍ റിസര്‍വ്വില്‍പ്പെട്ട, തേക്കടി തടാകമെന്നു പേരുകേട്ട മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ നിന്ന്‌ കേവലം 40 കിലോമീറ്റര്‍ മതി (റോഡ്‌ മാര്‍ഗമല്ല) ഇടുക്കി ജലസംഭരണിയിലെത്താന്‍.
മലമ്പ്രദേശത്തുനിന്ന്‌ താഴോട്ടിറങ്ങിയാല്‍, മൂലമറ്റം പവര്‍ഹൗസില്‍ നിന്നു പുറത്തേക്കൊഴുകുന്ന വെള്ളം മലങ്കരയില്‍ അണകെട്ടി തടഞ്ഞുനിര്‍ത്തിയിരിക്കുന്നതു കാണാം. വൈദ്യുതോല്‍പാദനം മുഖ്യ ലക്ഷ്യമല്ലാത്ത ഇടുക്കിയിലെ ഏക അണക്കെട്ടാണിത്‌.
ഇവ കൂടാതെ ഇരട്ടയാറിലും കല്ലാറിലും അഴുതയിലുമെല്ലാം ചെറിയ ഡൈവേര്‍ഷന്‍ ഡാമുകള്‍. പിന്നെ ഏലത്തോട്ടങ്ങളിലുള്‍പ്പെടെ ജലസേചനത്തിനായി ചെക്ക്‌ ഡാമുകള്‍ എന്ന പേരില്‍ എണ്ണമില്ലാത്തത്ര സംഭരണികള്‍. ഇതില്‍ കൈലാസപ്പാറയിലും കാമാക്ഷിവിലാസത്തും വണ്ടന്‍മേട്ടിലും ശാന്തമ്പാറയിലും ഉടുമ്പഞ്ചോലയിലുമൊക്കെയുള്ളത്‌ സാമാന്യം വലിയ തടയണകളാണ്‌. ചിലയിടത്തൊക്കെ ബോട്ടിങ്‌ സൗകര്യമുണ്ടെന്നു കേള്‍ക്കുമ്പോള്‍ ഇവയുടെ വലുപ്പവും ഗൗരവവും ബോധ്യമാകും.

പ്രകൃതി പ്രതികരിക്കുന്നു
മൂന്നു വര്‍ഷം മുമ്പ്‌ കുളമാവിനു സമീപം പോത്തുമറ്റത്ത്‌ കുന്നിന്‍മുകളിലെ തേയിലത്തോട്ടത്തില്‍ ഒരു ചെക്ക്‌ ഡാം തകര്‍ന്നപ്പോള്‍ ഒലിച്ചുപോയി മണ്ണടിഞ്ഞത്‌ ഒരു കുടുംബത്തിലെ അഞ്ചുപേരായിരുന്നു. ഇടുക്കിയുടെ നെഞ്ചില്‍ മനുഷ്യന്‍ വീര്‍പ്പുമുട്ടിച്ചുകൊണ്ടിരിക്കുന്ന ജലത്തിന്റെ താണ്‌ഡവം തുടങ്ങിയതിവിടെയാണ്‌.
മണ്ണിനടിയില്‍ നിന്ന്‌ ഉരുള്‍പൊട്ടിവന്ന ജലപ്രവാഹങ്ങളില്‍പെട്ട്‌ ജില്ലയില്‍ ഇതുവരെ നൂറുകണക്കിനാളുകളാണ്‌ മരിച്ചത്‌. പല കുടുംബങ്ങളും തുടച്ചുനീക്കപ്പെട്ടു. ഓരോ മഴക്കാലത്തും ഇടുക്കി ദുരന്തത്തിനായി കാതോര്‍ക്കുന്നുണ്ട്‌. ഇപ്പോള്‍ പ്രകൃതി ഒരുക്കുന്ന ദുരന്തത്തിനല്ല, അനാസ്ഥയുടെ കൊടുംദുരന്തത്തിനാണ്‌ ഇടുക്കി കാക്കുന്നത്‌. അതും തുടങ്ങിക്കഴിഞ്ഞു. പോത്തുപാറ ദുരന്തം മറവിയിലാകും മുമ്പ്‌ കഴിഞ്ഞ വര്‍ഷം പന്നിയാറില്‍ കണ്ടത്‌ മലമുകളില്‍ നിന്നു വരാനിരിക്കുന്ന സുനാമിയുടെ മുന്നറിയിപ്പായിരുന്നു.
പൊന്‍മുടി അണക്കെട്ടില്‍ നിന്ന്‌ തുരങ്കത്തിലൂടെ സര്‍ജുകുന്നിലെത്തുന്ന വെള്ളം വാല്‍വുഹൗസില്‍ ഒരു നിമിഷം തടുത്തു നിര്‍ത്തുകയും പിന്നെ രണ്ടു പെന്‍സ്റ്റോക്കു പൈപ്പുകളിലൂടെ താഴോട്ടൊഴുകി, അതു നാലായി, വെള്ളത്തൂവലിലെ പന്നിയാര്‍ പവര്‍ഹൗസിലെത്തി ഊര്‍ജ്ജപ്രവാഹത്തിനു നിദാനമാകുകയാണ്‌ ചെയ്യുന്നത്‌. പെന്‍സ്റ്റോക്ക്‌ പൈപ്പിലെ ചോര്‍ച്ച തടയാനാകാത്തതിനാല്‍ വാല്‍വു ഹൗസില്‍ വെള്ളം തടയാനായിരുന്നു ജീവനക്കാരുടെ ശ്രമം. പക്ഷേ കെട്ടിനിര്‍ത്തപ്പെട്ട വെള്ളത്തിന്റെ സ്വാതന്ത്രേ്യച്ഛ അവിടെ പൊട്ടിത്തെറിച്ചു. പൊലിഞ്ഞ മനുഷ്യശരീരത്തില്‍ ഒന്ന്‌ ഇപ്പോഴും മണ്ണിനടിയിലാണ്‌. വാളറയ്‌ക്കും കട്ടപ്പനക്കും പിന്നാലെ ജലതാണ്‌ഡവത്തില്‍പെട്ട ശരീരങ്ങള്‍ ആര്‍ക്കും കാണാനാകാതെ ഇപ്പോള്‍ പന്നിയാറിലും മണ്ണുമൂടപ്പെട്ടു കിടക്കുന്നു.
പന്നിയാര്‍ ഒരു റിഹേഴ്‌സലായിരുന്നു. മലമുകളില്‍ തടുത്തു നിര്‍ത്തപ്പെട്ട വെള്ളം ഒരു ദുര്‍ബലപഴുതിലൂടെ ചീറ്റിത്തെറിച്ചാല്‍ സംഭവിക്കാവുന്ന ദുരന്തത്തിന്റെ മിനിയേച്ചര്‍. മുമ്പൊരിക്കല്‍ കല്ലാര്‍കുട്ടി അണക്കെട്ടിലെ ചെളി കഴുകിക്കളയാന്‍ ഷട്ടറുകള്‍ തുറന്നുവിട്ടപ്പോള്‍ നേര്യമംഗലം മുതല്‍ ആലുവ വരെ കുടിവെള്ളത്തിനായി നെട്ടോട്ടമോടി. പെരിയാറില്‍ ചെളി നിറഞ്ഞപ്പോള്‍, കുളിരുംകൊണ്ട്‌ ഒഴുകി നടക്കുന്ന പര്‍വ്വതനിരയുടെ പനിനീരിനെ എല്ലാവരും ശപിച്ചു. ആ പ്രശ്‌നം പരിഹരിക്കപ്പെട്ടപ്പോള്‍ എല്ലാം ശാന്തമായി.

പുതുമയല്ലാതായ ഭൂകമ്പം
1988 ജൂണ്‍ മാസത്തിലാണ്‌ ഇടുക്കി ആദ്യമായി വിറച്ചത്‌. മിനിട്ടുകളുടെ ഇടവേളയില്‍ ഒന്നിലധികം ഭൂചലനങ്ങള്‍. വീടുകളുടെ ഭിത്തികള്‍ വിണ്ടുകീറി. പാത്രങ്ങള്‍ തെറിച്ചുവീണു. റിക്‌ടര്‍ സ്‌കെയില്‍ പറഞ്ഞതനുസരിച്ച്‌ ചലനശക്തി അഞ്ചിനടുത്തായിരുന്നു. ആളപായമുണ്ടാകാതിരുന്നതുമാത്രം ഭാഗ്യം. അങ്ങിനെ കേരളത്തിലാദ്യമായി ഇടുക്കിക്കാര്‍ ഭൂചലനം എന്തെന്ന്‌ അനുഭവിച്ചു. പിന്നീട്‌ ചെറുചലനങ്ങളായി. എത്രയോ തവണ! ഇടുക്കിക്കാര്‍ക്ക്‌ ഭൂചലനം കാറ്റും മഴയും പോലൊന്നായി. കാറ്റും മഴയും ജീവനുകളപഹരിച്ചപ്പോള്‍ ഭൂചലനം മാത്രം ആരെയും കവര്‍ന്നില്ല. അന്നേ പലരും പറഞ്ഞു, അണക്കെട്ടുകള്‍ ഇടുക്കി ജില്ലയ്‌ക്ക്‌ ശാപമാകുകയാണെന്ന്‌. പക്ഷേ തകര്‍ക്കാനാകാത്ത വിശ്വാസമാണല്ലോ നമ്മുടെ കൈമുതല്‍. കാല്‍ച്ചുവട്ടിലെ മണ്ണ്‌ ഒഴുകിപ്പോകുമ്പോഴും പാട്ടവും പട്ടയവുമായിരുന്നു ഇടുക്കിക്കാരന്റെ പ്രശ്‌നങ്ങള്‍. പള്ളിക്കും പട്ടക്കാര്‍ക്കും ഏറ്റുപിടിക്കാനുണ്ടായിരുന്നതും അതായിരുന്നു. മനുഷ്യജീവനേക്കാള്‍ വിലയായിരുന്നു ഭൂമിക്ക്‌.
ഒരു വ്യാഴവട്ടത്തിനുശേഷം രണ്ടായിരത്തില്‍ ഭൂമി വീണ്ടും കുലുങ്ങി. മുല്ലപ്പെരിയാര്‍ അണയുടെ ചായം പൂശിയ മേനിയില്‍ വിള്ളലുകളുണ്ടായി. അവിടെനിന്നു വെള്ളം പനിച്ചിറങ്ങാന്‍ തുടങ്ങി. കേരളത്തിലെ രാഷ്‌ട്രീയനേതൃത്വങ്ങള്‍ തേക്കടി തടാകത്തിലൂടെ മുല്ലപ്പെരിയാറിലേക്ക്‌ ഉല്ലാസയാത്രകള്‍ സംഘടിപ്പിച്ചു. സ്ഥലത്തെത്തി പരിശോധന നടത്തിയ വിദഗ്‌ദ്ധര്‍ പറഞ്ഞു, മുല്ലപ്പെരിയാര്‍ ഡാം അപകടകരമായ ഭൂഭ്രംശമേഖലയിലാണു സ്ഥിതിചെയ്യുന്നത്‌. ഒരു ചെറുചലനം കൂടിയുണ്ടായാല്‍ അതു തകരാം. മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ പരമാവധി സംഭരിക്കാവുന്ന ജലത്തിന്റെ അളവ്‌ 16 ടി.എം.സി. ആണ്‌. ഇടുക്കി സംഭരണിയില്‍ ഇത്‌ 78 ഉം.
ഇപ്പോള്‍ ഇടുക്കി വീണ്ടും ജനശ്രദ്ധയിലെത്തിയിരിക്കുകയാണ്‌. കഴിഞ്ഞ കുറേ വര്‍ഷങ്ങള്‍ക്കുള്ളിലെ ഏറ്റവും കുറഞ്ഞ ജലനിരപ്പാണ്‌ അതിനു കാരണം. കല്ലാര്‍കുട്ടിയിലെ ചെളി കഴുകിയിറക്കിയപ്പോള്‍ കൊച്ചിക്കു വെള്ളംകുടി മുട്ടിയെങ്കില്‍ ഇടുക്കി ജലസംഭരണിയിലെ ജലനിരപ്പു താഴ്‌ന്നപ്പോള്‍ കേരളം മുഴുവന്‍ ഇരുട്ടിലായി. എന്നിട്ടും ഈ നാടിനോട്‌ ആര്‍ക്കും കൂറില്ലെന്നതാണു വാസ്‌തവം.

അതിജീവനത്തിനുള്ള പോരാട്ടം
പരാജയപ്പെടുമെന്നുറപ്പുള്ള യുദ്ധത്തിന്‌
പടയാളികളെ ആവശ്യമുണ്ട്‌.
ഇതൊരു പരസ്യവാചകമായിരുന്നു. കേരളത്തിലെ കലാലയങ്ങളിലെ നോട്ടീസ്‌ ബോര്‍ഡുകളില്‍ പതിക്കാന്‍ അയച്ചുകിട്ടിയ പോസ്റ്ററുകളിലെ വാചകം. നെടുങ്കണ്ടം എം.ഇ.എസ്‌. കോളജില്‍ ഇംഗ്ലീഷ്‌ വിഭാഗം അധ്യാപകനും മുല്ലപ്പെരിയാര്‍ സംരക്ഷണസമിതി ചെയര്‍മാനുമായ പ്രൊഫ. സി.പി.റോയി എന്ന പരിസ്ഥിതി പ്രവര്‍ത്തകനാണ്‌ ഈ പോസ്റ്ററിനു പിന്നില്‍ പ്രവര്‍ത്തിച്ചത്‌.
2006ല്‍ ശക്തിപ്പെട്ട സമരമാണത്‌. മുല്ലപ്പെരിയാറില്‍ പുതിയ അണ പണിയണം. ഇതുപൊട്ടിയാല്‍ കുതിച്ചെത്തുന്ന വെള്ളത്തെ തടഞ്ഞു നിര്‍ത്താനുള്ള കരുത്ത്‌ ഇടുക്കി സംഭരണിക്കുണ്ടാകുമെന്ന്‌ ആരും കരുതുന്നില്ല. അങ്ങിനെ വന്നാല്‍ കേരളം എത്രകാലം ഇരുളിലാകുമെന്ന്‌ അധികമാരും ആലോചിക്കുന്നില്ല. അതുകൊണ്ടാണ്‌ മുല്ലപ്പെരിയാര്‍ സമരസമിതിയുടെ ഉപവാസം രണ്ടാം വാര്‍ഷികത്തോടടുക്കുമ്പോഴും ഇടുക്കി ജില്ലയുടെ പുറത്തുള്ളവര്‍ അതിന്റെ അലയടി കേട്ടില്ലെന്നു നടിക്കുന്നത്‌.
സുനാമി ദുന്തമുണ്ടായപ്പോള്‍ എല്ലാവരും വിദഗ്‌ദ്ധരെയുള്‍പ്പെടെ പഴിചാരി. എന്തുകൊണ്ടു ദുരന്തം മുന്‍കൂട്ടി കാണാനായില്ലെന്നായിരുന്നു ചോദ്യം. ആ പ്രശ്‌നം മുല്ലപ്പെരിയാറിലുണ്ടാകരുതെന്നാണ്‌ സര്‍ക്കാര്‍ ആഗ്രഹിക്കുന്നത്‌. അതുകൊണ്ടാണ്‌ ജലനിരപ്പ്‌ 136 അടി എത്തുമ്പോഴേക്കും സര്‍ക്കാര്‍ രക്ഷാപ്രവര്‍ത്തനത്തിനു മുന്നൊരുക്കം തുടങ്ങുന്നത്‌. പെരിയാറിന്റെ തീരങ്ങളില്‍ ഒന്നിലധികം കണ്‍ട്രോള്‍ റൂമുകള്‍. മൈക്ക്‌ അനൗണ്‍സ്‌മെന്റിനുള്ള സന്നാഹങ്ങള്‍. സന്നദ്ധരായ ഫയര്‍ഫോഴ്‌സ്‌.
കേരളത്തിലെ 13 ജില്ലകളിലും ദുരന്തനിവാരണത്തിന്‌ അനിവാര്യമായ എമര്‍ജന്‍സി റെസ്‌ക്യു ടെണ്ടര്‍ എന്ന വാഹനം അഗ്നിശമനസേനക്കു നല്‍കിയിട്ടുണ്ട്‌. പക്ഷേ ഏറ്റവും അനിവാര്യമായ ഇടുക്കിയില്‍ മാത്രം അതില്ല. എന്നാല്‍ മുല്ലപ്പെരിയാറില്‍ വെള്ളം പൊങ്ങുമ്പോള്‍ ഇടുക്കിയില്‍ ഈ വാഹനവും പൊങ്ങും. സര്‍ക്കാര്‍ മറ്റെവിടെനിന്നെങ്കിലും പൊക്കിക്കൊണ്ടുവരുമെന്നു സാരം. പക്ഷേ നന്നായി നീന്താനറിയാവുന്ന ഒരാള്‍പോലും ഈ സേനക്കൊപ്പമുണ്ടാകാറില്ല. മാത്രമല്ല, അണപൊട്ടി വെള്ളപ്പാച്ചിലുണ്ടായാല്‍ ഈ വണ്ടി ഉള്‍പ്പെടെ സകലതും ഒലിച്ചുപോകും. എന്നിട്ടും സര്‍ക്കാര്‍ ഇതൊക്കെ ചെയ്യുന്നത്‌ പാവം പെരിയാര്‍ തീരവാസികളെ ഓര്‍ത്തുള്ള വിഷമം കൊണ്ടാണ്‌!
മുല്ലപ്പെരിയാര്‍ അണക്കെട്ട്‌ പൊട്ടിയാല്‍ ഇന്നത്തെ ദുരന്തനിവാരണ സംവിധാനങ്ങള്‍ക്കു നോക്കുകുത്തിയായി നില്‍ക്കാനേ കഴിയൂ എന്നതാണു വാസ്‌തവം. അണക്കെട്ടിന്റെ സുരക്ഷാഭീഷണിയെപ്പറ്റി പഴുതുകളില്ലാതെ തമിഴ്‌നാടിനോടു പയറ്റി സുപ്രീംകോടതിയില്‍ വാദിച്ചു ജയിക്കാന്‍ സാധിക്കാത്ത കേരളത്തിന്‌ ഈ ക്രൂരമായ തമാശയെങ്കിലും ചെയ്യാതിരിക്കാനാകില്ലല്ലോ!
ഇപ്പോള്‍ മുല്ലപ്പെരിയാറില്‍ അപകടകരമായ ജലനിരപ്പില്ല. അവിടെ പ്രശ്‌നം തമിഴ്‌നാട്‌ പുതിയ ജലവൈദ്യുതപദ്ധതികള്‍ തുടങ്ങുന്നതാണ്‌. ഇടുക്കി വരണ്ടുണങ്ങിയതാണ്‌. അവ മാത്രമാണ്‌ കേരളത്തിന്റെ ഇപ്പോഴത്തെ പ്രശ്‌നം. പക്ഷേ മലയാളിയുടെ സ്വഭാവത്തിന്റെ ഭാഗമായ ധൂര്‍ത്ത്‌ ഇവിടെയും വില്ലനാകുന്നത്‌ ആരും ഓര്‍ക്കുന്നില്ല. വരുന്ന ഓണത്തിനും നാം നാടാകെ വൈദ്യുത ദീപാലങ്കാരങ്ങള്‍ അണിയിച്ചൊരുക്കാനുള്ള ആലോചനയിലാണ്‌.

വൈദ്യുതി ചോരുന്നത്‌
വൈകുന്നേരങ്ങളില്‍ ഒരു ബള്‍ബെങ്കിലും അണച്ച്‌ വൈദ്യുതി ലാഭിക്കാന്‍ ആഹ്വാനം ചെയ്‌തുകൊണ്ട്‌ കുറച്ചുനാള്‍ മുമ്പുവരെ ചാനലുകളില്‍ സര്‍ക്കാര്‍ വക പരസ്യം പ്രത്യക്ഷപ്പെട്ടിരുന്നു. ഈ സമയത്തൊരിക്കല്‍ രാവിലെ പത്തു മണിക്ക്‌ തിരുവനന്തപുരത്തെ പുതിയ നിയമസഭാമന്ദിരത്തോടനുബന്ധിച്ചുള്ള ബാങ്ക്വിറ്റ്‌ ഹാളില്‍ ഒരു സെമിനാര്‍ നടക്കുന്നു. കഷ്‌ടിച്ച്‌ 250 പേര്‍ക്കിരിക്കാവുന്ന ഹാളാണിത്‌. ശീതീകരിച്ച പ്രസ്‌തുത ഹാളിനുള്ളില്‍ അപ്പോള്‍ കത്തി നിന്നത്‌ 300ല്‍പരം ബള്‍ബുകള്‍! കുറഞ്ഞത്‌ നാല്‍പതു വാട്‌സ്‌ ശേഷിയുള്ള ഇവ അഞ്ചു മണിക്കൂര്‍ കത്തിക്കുമ്പോള്‍ ചെലവാകുന്നത്‌ 1,800 യൂണിറ്റ്‌ വൈദ്യുതിയാണെന്നോര്‍ക്കണം. പുതിയ നിയമസഭാ മന്ദിരത്തില്‍ ശീതീകരിക്കാത്തതായി ഒരു ഭാഗം പോലുമില്ല. അപ്പോള്‍ ഒരു പകല്‍ ഇവിടെ ഒലിച്ചുപോകുന്നത്‌ എത്ര യൂണിറ്റ്‌ വൈദ്യുതിയാണെന്ന്‌ ആര്‍ക്കെങ്കിലും തിട്ടമുണ്ടോ?
കെ.ടി.ഡി.സിക്കു കീഴിലുള്ള മസ്‌കറ്റ്‌ ഹോട്ടലില്‍ നാലോ അഞ്ചോ ശീതീകരിച്ച കോണ്‍ഫറന്‍സ്‌ ഹാളുകളുണ്ട്‌. അതിലേറെ മുറികളും. തലസ്ഥാനത്തെ ഉദ്യോഗസ്ഥ പ്രമുഖരിലേറെപ്പേരും ശീതികൃതമുറികളില്‍ കഴിയുന്നവരാണ്‌. പുതിയ കേരളത്തിലുടനീളം സര്‍ക്കാരിനുകീഴിലെ ശീതീകരിച്ച മുറികള്‍ അപഹരിക്കുന്ന വൈദ്യുതി എത്ര യൂണിറ്റാണെന്നു തിരക്കിയാല്‍ അത്‌ ചിലപ്പോള്‍ സാധാരണക്കാരന്റെ ഒരു മാസത്തെ ഉപഭോഗത്തിനു തുല്യമായിരിക്കും.
1,500 മുതല്‍ 2,000 വാട്‌സ്‌ വരെ ശേഷിയുള്ള പഴയ മോഡല്‍ എയര്‍ കണ്ടീഷണറുകള്‍ അഞ്ചു മണിക്കൂര്‍ പ്രവര്‍ത്തിച്ചാല്‍ ചെലവാകുന്നത്‌ 300 യൂണിറ്റ്‌ വൈദ്യുതിയാണെന്നാണ്‌ കണക്ക്‌. പുതിയ മോഡലുകളും കേന്ദ്രീകൃത സംവിധാനങ്ങളും നിലവില്‍ വന്നപ്പോള്‍ ഇതില്‍ കുറവുണ്ടായിരിക്കാം. പക്ഷേ എയര്‍ കണ്ടീഷണറുകള്‍ നേരിട്ടപഹരിക്കുന്നതിന്റെ എത്രയോ മടങ്ങാണ്‌ പരോക്ഷമായി നഷ്‌ടപ്പെടുത്തുന്നത്‌.
നിറയെ ജനാലകളുള്ളതും വെളിച്ചവും വായുവും യഥേഷ്‌ടം കടക്കാന്‍ സൗകര്യമുള്ളതുമായ ഒരു മുറിയില്‍ പകല്‍ സമയം ജോലിചെയ്യാന്‍ ഒരു ഫാന്‍ മാത്രം മതി. അത്യാവശ്യമെങ്കില്‍ ഒരു ട്യൂബ്‌ ലൈറ്റോ, സി.എഫ്‌.എല്‍ ലൈറ്റോ കൂടി ഉപയോഗിക്കാം. ഏഴു മണിക്കൂര്‍ നേരം ഇത്തരത്തില്‍ പ്രവര്‍ത്തിക്കുന്ന മുറിയില്‍ ചെലവാകുക 22 മുതല്‍ 25 യൂണിറ്റ്‌ വരെ വൈദ്യുതിയാണ്‌. അതേസമയം മുറി എയര്‍ കണ്ടീഷന്‍ ചെയ്‌തതാണെങ്കില്‍ പുറത്തു നിന്ന്‌ കാറ്റോ വെളിച്ചമോ കയറില്ല. ഫാന്‍ വേണ്ടെങ്കിലും ലൈറ്റ്‌ കൂടുതല്‍ വേണ്ടി വരും. എ.സിയുടേയും നാല്‌ ട്യൂബ്‌ ലൈറ്റുകളുടേയും ഏഴു മണിക്കൂര്‍ ഉപഭോഗത്തിലൂടെ ചെലവാകുന്നത്‌ 400നും 500നും ഇടയ്‌ക്ക്‌ യൂണിറ്റ്‌ വൈദ്യുതിയാണ്‌. അതായത്‌ മുറി ശീതീകരിക്കപ്പെടുമ്പോള്‍ 20 ഇരട്ടി വൈദ്യുതി ചെലവാകുമെന്നര്‍ഥം. (കണക്കുകള്‍ തിട്ടപ്പെടുത്തിയത്‌ കെ.എസ്‌.ഇ.ബിയുടെ വെബ്‌സൈറ്റിലെ പ്രത്യേക ചാര്‍ട്ട്‌ ഉപയോഗിച്ചാണ്‌). എ. സി. കൊണ്ടുള്ള ഏക ഗുണം പരിസരത്തുനിന്നുള്ള പൊടിപടലങ്ങള്‍ മുറിയില്‍ കയറില്ലെന്നതു മാത്രമാണ്‌. എലിയെ പേടിച്ച്‌ ഇല്ലം ചുടുന്നുവെന്നല്ലാതെ എന്തുപറയാന്‍!
സര്‍ക്കാരിന്റെ മാത്രമല്ല, ബാങ്കുകള്‍ ഉള്‍പ്പെടെ പല സ്ഥാപനങ്ങളും ഇപ്പോള്‍ ശീതീകരിക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്‌. അടിസ്ഥാന വര്‍ഗത്തിന്റെ ആശാകേന്ദ്രമായ എ.കെ.ജി സെന്ററും ശീതീകൃതമാണ്‌. മരപ്പട്ടികളും വവ്വാലുകളും വിഹരിക്കുന്ന, യഥാസമയം അറ്റകുറ്റപ്പണികള്‍പോലും നടത്താത്ത മന്ത്രിമന്ദിരങ്ങളിലും എ.സിക്കു കുറവില്ല. വിശേഷാവസരങ്ങളിലുള്ള വൈദ്യുതദീപാലങ്കാരങ്ങളുടെ കാര്യത്തിലും ധൂര്‍ത്തില്‍ കുറവില്ല. എന്നിട്ടും സാധാരണക്കാരന്റെ മുഖത്തുനോക്കി ഒരു ബള്‍ബ്‌ അണയ്‌ക്കൂ, വൈദ്യുതി ലാഭിക്കൂ എന്നു പറയാന്‍ നമ്മുടെ അധികാരികള്‍ക്ക്‌ ഉളുപ്പുണ്ടായിരുന്നില്ല. പവര്‍കട്ട്‌ ഏര്‍പ്പെടുത്തിയപ്പോള്‍ ആ കൊഞ്ഞനംകുത്തല്‍ പൂര്‍ത്തിയായി.
ഇത്രയും പറഞ്ഞത്‌ പവര്‍കട്ടിന്റെ ഉത്തരവാദി ഇടുക്കി ജലസംഭരണിയും പെയ്യാതെപോയ മഴയുമാണെന്ന ആരോപണത്തെ ചോദ്യം ചെയ്യാനും ദുരന്തത്തിന്റെ മുള്‍മുനയില്‍ നില്‍ക്കുന്ന ഇടുക്കി ജില്ലയെ പവര്‍കട്ട്‌ വരുമ്പോള്‍ മാത്രം ഓര്‍ക്കുന്ന രീതിയോട്‌ കലഹിക്കേണ്ടത്‌ ആവശ്യമായതിനാലുമാണ്‌. തമിഴ്‌നാട്‌ മുല്ലപ്പെരിയാറിലെ വെള്ളം കൊണ്ടുപോയി വൈദ്യുതി ഉണ്ടാക്കുന്നതിനെ നമുക്ക്‌ തടയാനാകില്ല. നമുക്ക്‌ വെളിച്ചം നഷ്‌ടപ്പെടുന്നതിന്‌ മറ്റാരെയെങ്കിലും പഴിചാരുംമുമ്പ്‌ സ്വയം ഒന്നു ചിന്തിക്കുക. അത്തരമൊരു സംസ്‌കാര രൂപീകരണം മുകള്‍ത്തട്ടില്‍നിന്നുതന്നെ തുടങ്ങേണ്ടിയിരിക്കുന്നു.









4 comments:

  1. വൈദ്യുതി പ്രതിസന്ധിയുമായി ബന്ധപ്പെട്ട്‌ കുറേ ചോദ്യങ്ങളുമായി ഞാന്‍ വീണ്ടും

    ReplyDelete
  2. ശ്രദ്ധേയമായ ലേഘനം, എന്‍റെ ഇതേക്കുറിച്ചുള്ള ചെറു കുറിപ്പ് താഴെ...

    ആണവക്കരാറും പാഠ പുസ്തക വിവാദവും അരങ്ങുതകര്‍ക്കുന്നതിനിടയില്‍ സംസ്ഥാനത്ത് രണ്ട് പ്രധാന സര്‍ക്കാര്‍ തീരുമാനങ്ങളുണ്ടായത് ഏറെ ജനജീവിതം ദുരിതപൂര്‍ണ്ണമാക്കുന്നതു കൂടിയായിട്ടു പോലും ശ്രദ്ധിക്കപ്പെടാതെ പോയി, ഒരു പക്ഷെ ബസ്സ് ചാര്‍ജ്ജ് വര്‍ദ്ധനക്കും വൈദ്യുദി ലോഡ് ഷെഡിംഗ്-പവര്‍ കട്ട്-ചാര്‍ജ്ജ് വര്‍ദ്ധന പ്രഖ്യാപിക്കുവാനുള്ള യോജിച്ച സമയം കേരള സര്‍ക്കാര്‍ ഇപ്പോള്‍ കണ്ടെത്തുകയായിരുന്നോ?

    ബസ്സ് ചാര്‍ജ്ജ് വര്‍ദ്ധനയും വൈദ്യുദി പ്രതിസന്ധിയും വെവ്വേറെ ചര്‍ച്ച ചെയ്യപ്പെടേണ്ട കാര്യങ്ങളാണ്। എന്തുകൊണ്ട് വൈദ്യുദി ചാര്‍ജ്ജില്‍ (സര്‍ ചാര്‍ജ്ജ്) വര്‍ദ്ധനയുണ്ടാകുന്നു? പോരാഞ്ഞിട്ട് പവര്‍കട്ട് ലോഡ് ഷെഡിംഗ് എന്നിത്യാദി കലാ പരിപാടികളും സര്‍ക്കാര്‍ കൊണ്ടു വരുന്നു?

    ഏറെ വര്‍ഷങ്ങള്‍ക്കു ശേഷമാണ്‍ കേരളത്തില്‍ പവര്‍കട്ട് വരാന്‍ പോകുന്നത്..നിയമ പരമായി ഇപ്പോഴാണ്‍ ഗവണ്മെന്‍റെ പ്രഖ്യാപിക്കുന്നതെങ്കിലും കഴിഞ്ഞ ഒരു വര്‍ഷമായി അപ്രഖ്യാപിത പവര്‍ കട്ട് സംസ്ഥാനത്ത് നടന്നു വരികയാണ്। കഴിഞ്ഞ വര്‍ഷം മഴ വളരെയേറെ ലഭിച്ച ഒരു സംസ്ഥാനമാണ്‍ കേരളം, തന്നെയുമല്ല കഴിഞ്ഞ വര്‍ഷം വേനല്‍ മഴയും വളരെയധികം ലഭിക്കുകയുണ്ടായി, ഇടുക്കി ഡാം അടക്കമുള്ള എല്ലാ ഡാമുകളും നിറച്ചാണ്‍ മഴയൊഴിഞ്ഞത്. കിട്ടിയ വെള്ളം മുഴുവന്‍ ഉപയോഗിച്ച് വൈദ്യുദി ഉത്പാദിപ്പിച്ച് പ്രശസ്തിയുണ്ടാക്കുവാന്‍ വേണ്ടി കേന്ദ്ര സ്ഥാപനം വഴി ആറു രൂപക്കും അതില്‍ താഴെയും പൈസക്ക് വിറ്റ് കാശാക്കി, വരും വരായ്കകള്‍ ചിന്തിക്കാതെ... ദീര്‍ഘ വീക്ഷ്ണമില്ലാത്ത സര്‍ക്കാരിന്‍റെ ഈ നയമാണ്‍ കേരളത്തെ ഇന്നത്തെ ഈ പ്രതിസന്ധിയിലേക്കെത്തിച്ചത്।

    കാലവര്‍ഷം ആര്‍ക്കും എവിടേയും കരാര്‍ കൊടുത്തിട്ടില്ല ഇത്ര മഴ ഓരോ വര്‍ഷവും പെയ്ത് തരാമെന്ന്, എന്ന് മാത്രമല്ല കാലവസ്ഥ വ്യതിയാനത്തെക്കുറിച്ച് ഏറെ ചര്‍ച്ചകള്‍ നടക്കുന്ന സംസ്ഥനം കൂടിയാണ്‍ കേരളം। കാല വര്‍ഷത്തിന്‍റെ ഏറ്റക്കുറച്ചിലുകളും സമയ വ്യത്യാസവും കൂടി കണക്കിലെടുത്ത് കേരളത്തിന്‍റെ കാര്‍ഷിക കലണ്ടര്‍ രൂപപ്പെടുത്തുന്ന കാര്യം പോലും കൃഷി വകുപ്പ് തുടങ്ങിയിരിക്കുന്നു, എന്നാല്‍ ഇക്കാര്യം മന്ത്രി ബാലനോ എംവി ജയരാജനോ അറിഞ്ഞിരിക്കില്ല, അതിനും കാരണമുണ്ട് ഇവിടെ ഓരോ മന്ത്രിമാര്‍ക്കും അവരുടെ വകുപ്പ് അവരുടെ സാമ്രാജ്യം തന്നെയാണ്। ഡാമുകളോക്കെ വറ്റി വരണ്ടപ്പോഴാണ്‍ സര്‍ക്കാരിന്‍റെ കണ്ണു തുറന്നത്, മഴ അല്‍പം വൈകുക കൂടി ചെയ്തതോടെ സംഗതി പിണറായി വിചാരിച്ചിടത്തെത്തി കാര്യങ്ങള്‍।

    വൈദ്യുദി വിറ്റതോടെ കേരളം വൈദ്യുദി മിച്ച സംസ്ഥാനമായി, അതുകൊണ്ട് തന്നെ വൈദ്യുദി കിട്ടേണ്ട സമയത്ത് പോലും കേന്ദ വിഹിതം കിട്ടാന്‍ അത് തടസ്സമാകും। വൈദ്യുദി ഇല്ലാതായതോടെ വ്യവസായ വികസന സ്വപ്നം അട്ടത്താകുവാനും സാധ്യതയേറി। ഇതിനിടയില്‍ മന്ത്രി ബാലന്‍ സാധാരണ ഇടതുപക്ഷ ഗവണ്മെന്‍റുകള്‍ പറയാറുള്ളതുപോലെ കേന്ദ്ര വിഹിതം കിട്ടാത്തതു കൊണ്ട് കേരളത്തില്‍ വൈദ്യുദി പ്രതിസന്ധിയുണ്ടാകാന്‍ പോകുന്നു എന്ന വാദഗതിയുമായി വന്നിട്ടുണ്ട്। സ്വന്തം ഭരണ പരാജയം മറച്ചു വെക്കുവാനുള്ള മന്ത്രിയുടെ ഈ പെടാപാട് കാണുമ്പോള്‍ സഹതപിക്കുകയല്ലാതെ മറ്റെന്താന്‍ മാര്‍ഗ്ഗം? കുട്ടനട്ടിലെ കൃഷി ദുരിതനാളുകളില്‍ പാര്‍ട്ടി പകിട കളിക്കുന്ന സമയത്തായിരുന്നു വൈദ്യുദ വകുപ്പിന്‍റെ മുന്‍പിന്‍ നോക്കതെയുള്ള പ്രവര്‍ത്തനങ്ങള്‍ക്കു തീരുമാനമായ സമയം. പാര്‍ട്ടി സമ്മേളനങ്ങള്‍ക്കു വേണ്ടി സംസ്ഥാന ബഡ്ജറ്റ് പോലും നീട്ടി വെച്ചവര്‍ക്കെന്ത് വൈദ്യുദി എന്ത് പ്രതിസന്ധി?

    മഴവെള്ളത്തിന്‍റെ കാര്യം മാത്രമല്ല ഈ സ്ഥിതിയിലുള്ളത്, ഇനി മഴ കിട്ടിയാല്‍ തന്നെ കേരളത്തിന്‍റെ കാര്യം അവതാളത്തില്‍ തന്നെയാണ്। പന്നിയാര്‍ പെന്‍സ്റ്റോക്ക് പൊട്ടിയതിനെതുടര്‍ന്ന് പ്രവര്‍ത്തനം നിന്നുപോയ ജനറേറ്ററുകള്‍ പത്തുമാസമായിട്ടും പ്രവര്‍ത്തനക്ഷമമായിട്ടില്ല, നേര്യമംഗലം പദ്ധതി ഉത്ഘാടനം നടന്നിട്ടും ഒരു യൂണിറ്റ് വൈദ്യുദി പോലും ഇതുവരെ ഉത്പാദിപ്പിക്കുവാന്‍ നമുക്കായിട്ടില്ല, പള്ളിവാസല്‍ എക്സ്റ്റന്‍ഷന്‍ പദ്ധതിക്ക് ചൈനീസ് കമ്പനി കരാര്‍ നല്‍കിയ ശേഷം ഇപ്പോള്‍ ഡിസൈന്‍ മാറ്റിയിരിക്കുകയാണ്, മൂഴിയാര്‍ ജനറേറ്റര്‍ പൊട്ടിത്തെറിച്ചിട്ട് അതും ഇതുവരെ ഒന്നുമായിട്ടില്ല। വൈദ്യുദി പ്രസരണ നഷ്ടം കുറക്കും എന്ന പ്രഖ്യാപനങ്ങളല്ലാതെ ഒന്നും ചെയ്തതായും ഈ വിഷയത്തില്‍ കണ്ടില്ല, അങ്ങിനെ പൊതുവെ കുറ്റകരമായ അനാസ്ഥയാണ്‍ വൈദ്യുദി വകുപ്പില്‍ നിന്ന് ഉണ്ടായിട്ടുള്ളത്।

    അന്ചു രൂപക്കും ആറു രൂപക്കും നമ്മള്‍('വിത്ത് പുഴുങ്ങി തിന്ന') വിറ്റ വൈദ്യുദി ഇപ്പോള്‍ ഒമ്പത് രൂപക്കും പന്ത്രണ്ട് രൂപക്കും വാങ്ങി അത്രയും പൈസ ജനങ്ങളുടെ കയ്യില്‍ നിന്നും വാങ്ങാനുള്ള തീരുമാനം സര്‍ക്കാരിന്‍റെ ഇത്രയധികം പിടിപ്പ് കേടിന്‍റെ ഫലം ജനങ്ങള്‍ അനുഭവിക്കണമെന്ന ധാര്‍ഷ്ട്യത്തിന്‍റെ തെളിവാണ്, എതിര്‍ക്കപ്പെടേണ്ടത് തന്നെയാണ്. ആണവക്കരാറിനെ എതിര്‍ക്കുന്ന കേര്ളത്തിലെ ഇടതു പക്ഷം ഇരുട്ടിലിരിക്കുന്ന കേര്ള ജനതയോട് ഏതു വിധത്തിലാണ്‍ വിശധീകരിക്കുവാന്‍ പോകുന്നത്, തങ്ങള്‍ ആണവക്കരാറിനെ എതിര്‍ക്കുന്ന വിധവും കാരണങ്ങളും..

    ReplyDelete
  3. കുറ്റവാളികൾ നമ്മൾ തന്നെ..ശീതീകരണ മുറികളിലിരുന്നേ ഭരിക്കാനാവൂ എന്നു ശഠിക്കുന്നവരെ വിമർശിക്കാത്ത നമ്മൾ...വിമർശിക്കുന്നവരെ വികസനവിരോധികളെന്നു മുദ്ര കുത്തുന്ന നമ്മൾ..ലളിത ജീവിതം ഗന്ധിക്ക് മാത്രം മതിയെന്നു വിശ്വസിക്കുന്ന നമ്മൾ.....

    ReplyDelete
  4. “സ്വിച്ചോഫ് ടു സ്വിച്ചോണ്‍ ഇന്ത്യ..” ഇത് നമ്മള്‍ എല്ലാവരും ഓര്‍ക്കേണ്ടതാണ്‌.. അനാവശ്യമായ ഉപയോഗം ഒഴിവാക്കേണ്ടതാണ്..

    ലേഖനം വിജ്ഞാനപ്രദം...

    ReplyDelete

Powered By Blogger

FEEDJIT Live Traffic Feed