Monday, January 7, 2008

ഇര: ഒരു കൊടും ചതിയുടെ കഥ - രണ്ട്‌

ഇര


അധ്യായം രണ്ട്‌.

പ്രശ്‌നങ്ങള്‍ തുടങ്ങുന്നു



മാര്‍ച്ച്‌ എട്ട്‌.
പുലര്‍ച്ചെ ആറരയ്‌ക്ക്‌ ഞാന്‍ വീട്ടില്‍ നിന്നിറങ്ങി. ചെല്ലുമ്പോള്‍ ബൈക്കുകൂടി കൊണ്ടു ചെല്ലണമെന്ന അനില്‍ ബാനര്‍ജിയുടെ നിര്‍ദ്ദേശവും ഞാന്‍ അനുസരിച്ചു. അഞ്ചാറു ജോഡി വസ്‌ത്രങ്ങളും അത്യാവശ്യം പുസ്‌തകങ്ങളും മറ്റും ബാഗുകളിലാക്കി ബൈക്കിനു പിന്നില്‍ കെട്ടിവച്ച്‌ 235 കിലോമീറ്റര്‍ ദൂരം താണ്ടി ഞാന്‍ ഉച്ചയോടെ തിരുവനന്തപുരത്തെത്തി. പിറ്റേന്നു രാവിലെ പത്തുമണിക്ക്‌ അനില്‍ ബാനര്‍ജിയുടെ വീട്ടില്‍ ഞാനെത്തി.
മുന്‍ഷിയുടെ ഓഫിസും സ്റ്റുഡിയോയും എല്ലാം അദ്ദേഹത്തിന്റെ വാടകവീടു തന്നെയായിരുന്നു. അവിടെ എന്നെ സ്വീകരിക്കാന്‍ അനില്‍ബാനര്‍ജിയും സിജോയും തയ്യാര്‍. ഞാന്‍ ചെന്നതേ എന്നെ സ്വീകരിച്ച്‌ മുന്‍ഷിയുടെ സ്റ്റുഡിയോയായി ഉപയോഗിച്ചിരുന്ന മുറിയില്‍ ഒരു കസേരയില്‍ ഉപവിഷ്‌ടനാക്കി. അങ്ങിനെ ഞാന്‍ മുന്‍ഷി ഡോട്ട്‌ കോമിന്റെ ചുമതലക്കാരനായി.
വൈകിട്ട്‌ എന്നെ ഒരു സഹായിയേയും കൂട്ടി താമസസ്ഥലത്തേക്കു വിട്ടു. ഓഫിസില്‍ നിന്നു പത്തു കിലോമീറ്റര്‍ അകലെ പേയാട്‌ പള്ളിമുക്കിലെ ഒരു ഇരുനില വീടിന്റെ മുകളില്‍ ഒരു മുറിയായിരുന്നു എന്റെ ഇടം. അതിനോടു ചേര്‍ന്നുള്ള മറ്റൊരു മുറിയില്‍ മുന്‍ഷിയുടെ പുതിയ സ്റ്റുഡിയോയും സജ്ജീകരിച്ചിട്ടുണ്ട്‌. താഴെ നിലയിലെ താമസക്കാരനെ ഞാന്‍ പരിചയപ്പെട്ടു. തല മൊട്ടയടിച്ച്‌, മീശവടിച്ച്‌, ഡ്രസ്‌ ചെയ്‌ത താടിയുമായി ഒരു തനി ഹാജിയാര്‍. ഞാന്‍ പേരു ചോദിച്ചു
"റായേന്ദ്‌റന്‍..."
എനിക്കു മനസ്സിലായില്ല.
എന്നോടൊപ്പം വന്ന സഹായി പറഞ്ഞു.
"ഇതു രാജേന്ദ്രന്‍. മുന്‍ഷിയിലെ ഹാജിയാരാണ്‌."
ഞാന്‍ അന്തം വിട്ടുപോയി. ഇത്തരമൊരു കലാകാരനെ ആദ്യം കാണുകയാണ്‌. എല്ലാ ദിവസവും സ്‌ക്രീനില്‍ വരാനായി ഒരു മുസല്‍മാന്റെ എല്ലാ രൂപഭാവങ്ങളോടെയും ജീവിക്കേണ്ടി വരുന്ന വ്യക്തി. സ്വന്തം അസ്‌തിത്വം പണയപ്പെടുത്തിയാണ്‌ അദ്ദേഹം കഴിയുന്നതെന്നു മനസ്സിലാക്കാന്‍ എനിക്കധികദിവസം വേണ്ടി വന്നില്ല.
പിറ്റേന്നു മുതല്‍ രാവിലെ ഞാന്‍ മുന്‍ഷിയിലേക്ക്‌. ഉച്ചക്ക്‌ ഊണു തരും, വൈകിട്ടു ചായയും. പുറത്തുപോകേണ്ട ആവശ്യമേയില്ല. മുന്നില്‍ വിലകൂടിയ കംപ്യൂട്ടര്‍. എന്റെ ജോലി തുടങ്ങുകയായി. പത്രത്തില്‍ നിന്ന്‌ വാര്‍ത്തകള്‍ മുഴുവനും സൈറ്റിന്‌ ആവശ്യമായ വിധത്തില്‍ ഞാന്‍ മാറ്റിയെഴുതി. ഒരാളെക്കൊണ്ടു തന്നെ ചെയ്‌തു തീര്‍ക്കാവുന്ന ജോലിയല്ല ഇതെന്നു ഞാന്‍ മനസ്സിലാക്കിത്തുടങ്ങിയത്‌ അപ്പോഴാണ്‌.
"രാജേഷ്‌ കുറഞ്ഞ പണിയൊന്നുമായിരിക്കില്ല. മുടിഞ്ഞഭാരമായിരിക്കും വരാന്‍പോകുന്നത്‌."
അനില്‍ ബാനര്‍ജി മുന്നറിയിപ്പു നല്‍കി.
ഡി.ടി.പി. ചെയ്യാനായി അനൂപ്‌ എന്നൊരു പയ്യന്‍ എനിക്കു മുമ്പേ അവിടെ ചാര്‍ജ്ജെടുത്തിരുന്നു.
പിന്നെ അനിശ്ചിതത്വത്തിന്റെ നാളുകളായിരുന്നു. രാവിലെ പത്തുമണിയോടെ പ്രഭാതകൃത്യങ്ങളും നിര്‍വ്വഹിച്ചെത്തുന്ന അനില്‍ബാനര്‍ജി പത്രം വായിക്കാനിരിക്കും. പന്ത്രണ്ടു മണിയോടെ അഞ്ചെട്ടു പത്രങ്ങള്‍ പരിശോധിക്കും. പിന്നെ മുന്‍ഷിയുടെ സ്‌ക്രിപ്‌റ്റ്‌ എഴുത്ത്‌. ഇതിനിടിയില്‍ ചിലപ്പോള്‍ ഞങ്ങളുടെ അടുത്തെത്തും. ഒരു മണി കഴിയുമ്പോള്‍ ഷൂട്ടിനു പോകും. അഞ്ചരയോടെ തിരിച്ചെത്തും.
"രാജേഷ്‌ പൊയ്‌ക്കോളൂ"
"ഞാന്‍ വാര്‍ത്തകള്‍ ചെയ്‌തിട്ടിട്ടുണ്ട്‌."
"ഞാന്‍ നോക്കാം"
പിറ്റേന്ന്‌ എന്റെ ജോലിയെപ്പറ്റിയുള്ള അഭിപ്രായം അറിയാന്‍ ആകാംക്ഷയോടെയാണു ഞാന്‍ ചെല്ലുന്നതെങ്കിലും ഒന്നും പറയാറില്ല. ഇതിനിടിയില്‍ വാടകക്കൊരു വീടു നോക്കാനും കുടുംബത്തെ തിരുവനന്തപുരത്തിനു കൊണ്ടു വരാനും അദ്ദേഹം ആവശ്യപ്പെട്ടു. ഞാന്‍ വിനോദിന്റെ സഹായത്തോടെ തിരുമലയില്‍ വീടു തേടി. താങ്ങാവുന്ന വാടകയ്‌ക്ക്‌ ഒരു വീട്‌, അതായിരുന്നു ലക്ഷ്യം.
എല്ലാദിവസവും ഞാന്‍ രാവിലെ ഓഫിസില്‍ ചെല്ലും. പത്രത്തില്‍ നിന്നു വാര്‍ത്തകള്‍ പകര്‍ത്തും. വൈകിട്ട്‌ തിരിച്ചുപോരും. എന്തെങ്കിലും കാര്യമുണ്ടെങ്കില്‍ പറയുന്നത്‌ സിജോയായിരിക്കും. അനില്‍ബാനര്‍ജി അധികം സംസാരിക്കാറേയില്ല. ഒരു കമ്യൂണിക്കേഷന്‍ ഗ്യാപ്പ്‌ ജോലിയെ ബാധിക്കുമെന്നുള്ളതിനാല്‍ ഞാന്‍ കടന്നുകയറി അനില്‍ ബാനര്‍ജിയോടു സംസാരിക്കുകയായിരുന്നു പതിവ്‌. ഇടയ്‌ക്ക്‌ അനില്‍ബാനര്‍ജിയും സിജോയും മുറിയില്‍ വരികയും കംപ്യൂട്ടറില്‍ എന്തൊക്കെയോ പരിശോധിക്കുകയും ചെയ്യുന്നതു കാണാം. ഡി.ടി.പി. ചെയ്യുന്ന അനൂപിനും കൃത്യമായ ജോലി നല്‍കി. ഇന്റര്‍നെറ്റിലെ ഷട്ടര്‍‌സ്റ്റോക്കില്‍ നിന്നു കഴിയുത്ര പടങ്ങള്‍ ഒരു ഫോള്‍ഡറിലേക്കു വലിച്ചിടുക. പിന്നീട്‌ ലൈസന്‍സെടുത്ത്‌ ഉപയോഗിക്കാനുതകുന്നത്‌. ഞങ്ങള്‍ രണ്ടുപേരും യാന്ത്രികമായി ഈ ജോലികള്‍ ചെയ്‌തു കൊണ്ടിരുന്നു.
മാര്‍ച്ച്‌ 31 ശനി.
പകല്‍ ഓഫിസിലെത്തിയ സിജോ വൈകിട്ട്‌ എന്നോട്‌ കാണണമെന്നാവശ്യപ്പെട്ടു. അതനുസരിച്ച്‌ വൈകിട്ട്‌ ഞാന്‍ സിജോ താമസിക്കുന്ന ഫ്‌ളാറ്റിലെത്തി. അല്‍പം ലോഹ്യം പറഞ്ഞിരുന്ന ശേഷം പുറത്തേക്കിറങ്ങിയ സിജോ ഗൗരവക്കാരനായി.
"രാജേഷ്‌, നമ്മള്‍ തുടങ്ങിയിടത്തു തന്നെ നില്‍ക്കുകയാണ്‌. മെയ്‌ 18ന്‌ നമുക്ക്‌ ലോഞ്ചു ചെയ്യണം. അതിന്‌ ഊറ്റമായി ശ്രമിച്ചാലേ നടക്കൂ."
"എന്തിനും തയ്യാറായാണു ഞാന്‍ വന്നിരിക്കുന്നത്‌. എന്റെ ഭാഗത്തു നിന്ന്‌ എന്താണ്‌ ഇനി വേണ്ടത്‌?"
"മാക്‌സിമം വാര്‍ത്തകള്‍ അടിച്ചിടണം. ഒരു ദിവസം കുറഞ്ഞത്‌ അറുപതെണ്ണമെങ്കിലും വേണം."
"അതു ഞാന്‍ ചെയ്യുന്നുണ്ട്‌. പക്ഷേ, സൈറ്റ്‌ തുടങ്ങിക്കഴിഞ്ഞാല്‍ പത്രത്തെയല്ല, ടി.വിയെയാണു നാം ആശ്രയിക്കുന്നത്‌. അതിനൊരു ട്രയല്‍ നോക്കാന്‍ സംവിധാനമൊന്നുമില്ല!"
"അത്‌ ഉടന്‍ ശരിയാക്കിത്തരാം."
"മാഗസിന്‍ തുടങ്ങണമെങ്കില്‍ അതു മാത്രം പോരല്ലോ. മറ്റു വിഭാഗങ്ങള്‍...?"
"അവ ചെയ്യാന്‍ മുപ്പതോളം പേരെ നമ്മള്‍ തയ്യാറാക്കി നിര്‍ത്തിയിട്ടുണ്ട്‌."
"ആരൊക്കെ?"
"അതു പറയില്ല. രഹസ്യമാണ്‌. ചിലരൊക്കെ ചില പത്രസ്ഥാപനങ്ങളില്‍ ജോലിചെയ്യുന്നവരാണ്‌. എല്ലാം പുലികളാണെന്നറിഞ്ഞാല്‍ മതി!"
"സിജോ, ഒരു കമ്യൂണിക്കേഷന്‍ ഗ്യാപ്‌ വന്നാല്‍ പ്രശ്‌നമാകും. അനില്‍സാര്‍ ഒന്നും പറയാറില്ല!"
"അതു സാരമാക്കേണ്ട. ചേട്ടന്റെ പ്രകൃതമതാണ്‌. എപ്പോഴും ടെന്‍ഷനാണ്‌. എന്തെങ്കിലുമുണ്ടെങ്കില്‍ രാജേഷ്‌ എന്നോടു പറഞ്ഞാല്‍ മതി!"
ഞാന്‍ സമ്മതിച്ചു.
"പിന്നെ, മുന്‍ഷിയുടെ സെറ്റപ്പ്‌ പൊതുവെ രഹസ്യമാണ്‌. നാം പുറത്താരുമായും അധികം ബന്ധപ്പെടാറില്ല. നമുക്ക്‌ ശത്രുക്കള്‍ നിരവധിയുണ്ട്‌. ചേട്ടനെ പല ചാനലുകാരും ഡിസ്‌കഷനും മറ്റും വിളിക്കാറുണ്ടെങ്കിലും ചേട്ടന്‍ പോകാത്തതതിനാലാണ്‌. അനില്‍ ബാനര്‍ജിയെ എല്ലാവര്‍ക്കുമറിയാം. പക്ഷേ ചേട്ടനെ കണ്ടാല്‍ ആര്‍ക്കും തിരിച്ചറിയാന്‍ പറ്റില്ല."
അതു സത്യമാണെന്നു ഞാനുമോര്‍ത്തു. മുന്‍ഷിയില്‍ ഞാന്‍ ചേര്‍ന്നശേഷമാണ്‌ ലിംക ബുക്ക്‌ ഓഫ്‌ റെക്കോഡില്‍ സ്ഥാനം നേടുന്നത്‌. അന്ന്‌ ഇന്‍ഡ്യന്‍ എക്‌സ്‌പ്രസില്‍ റിപ്പോര്‍ട്ടറായ, എന്റെ സുഹൃത്ത്‌ അനില്‍ ബാനര്‍ജിയുടെ ഫോണ്‍ നമ്പര്‍ വാങ്ങി. ഒരു ഫീച്ചര്‍ ചെയ്യാന്‍. പക്ഷേ അദ്ദേഹം വിദഗ്‌ദ്ധമായി ഒഴിഞ്ഞു മാറിയതിനു പിന്നിലെ ചേതോവികാരം ഇതാണെന്നു ഞാന്‍ മനസ്സിലാക്കിയത്‌ അപ്പോഴാണ്‌. എന്റെ വിപുലമായ ബന്ധങ്ങള്‍ അവരെ അലോസരപ്പെടുത്തുന്നുണ്ടെന്നും സ്വാഭാവികമായും ഞാന്‍ സംശയിച്ചു.
സിജോ തുടര്‍ന്നു
"നാളെ പുതിയൊരു പുലി വരും. ഫ്‌ളാഷും ഫോട്ടോഷോപ്പും മറ്റും ഗംഭീരമായി ചെയ്യുന്നയാളാണ്‌. ഫ്യൂജിയില്‍ നിന്നു നമ്മള്‍ വലിച്ചതാണ്‌. പേജ്‌ ഡിസൈനിങ്ങ്‌ ആ പുലി ചെയ്യും."
"നല്ലത്‌... അപ്പോള്‍ നമുക്ക്‌ ഊര്‍ജ്ജിതമായി കാര്യങ്ങളിലേക്കു കടക്കാം."
സിജോയോടു ഗുഡ്‌ബൈ പറഞ്ഞിറങ്ങി വീട്ടിലെത്തിയപ്പോഴാണ്‌ ഓര്‍മിച്ചത്‌ പിറ്റേന്ന്‌ ഏപ്രില്‍ ഒന്ന്‌ ഞായറാഴ്‌ചയാണ്‌. ഞാന്‍ മുമ്പുള്ള ഞായറാഴ്‌ചകളില്‍ ഓഫിസില്‍ ചെന്നിരുന്നില്ല. വരണോ എന്ന ചോദിച്ചപ്പോഴൊക്കെ വേണ്ടെന്നാണ്‌ അനില്‍ ബാനര്‍ജി പറഞ്ഞത്‌.
ഞാന്‍ സിജോയെ വിളിച്ചു.
"നാളെ ഞായറാണ്‌..."
"അതു ഞാന്‍ പറയാന്‍ വിട്ടു. ഞായറാഴ്‌ചയും കൂടി ചെയ്‌താലേ ഇനി പണി തീരൂ!"
ഞാന്‍ പൂര്‍ണ മനസ്സോടെ സമ്മതിച്ചു. അന്ന്‌ ഒരു വീടു നോക്കാന്‍ പോയതിനാല്‍ അല്‍പം വൈകിയാണു ചെന്നതെന്നു മാത്രം. തുടര്‍ന്നുള്ള ദിവസങ്ങളിലും കാര്യമായിട്ടൊന്നും സംഭവിച്ചില്ല. അനില്‍ ബാനര്‍ജിയില്‍ എന്തോ അതൃപ്‌തി എനിക്കു മണക്കാന്‍ തുടങ്ങി. അത്‌ ഏതൊരു തൊഴിലിടത്തിലുമുള്ളതായതിനാല്‍ ഞാന്‍ അത്ര കാര്യമാക്കിയില്ല. ഒമ്പതാം തിയതി എനിക്കു കൃത്യമായി പറഞ്ഞ ശമ്പളവും തന്നു. അനില്‍ ബാനര്‍ജിയുടെ ഭാര്യയാണ്‌ പതിനായിരം രൂപ ചെക്കായി നല്‍കിയത്‌.
വിഷുവിനു രണ്ടു ദിവസം മുമ്പ്‌ സിജോ വീണ്ടും ചര്‍ച്ചക്കെത്തി.
"രാജേഷിന്‌ എത്രദിവസം അവധി വേണം?"
"രണ്ടു ദിവസം. നമുക്കു വേഗം പണി തുടങ്ങേണ്ടേ...?"
"26ന്‌ എന്റെ കല്യാണമാണ്‌. എനിക്ക്‌ അതിനോടനുബന്ധിച്ചു കുറച്ചു ദിവസം അവധി വേണ്ടി വരും. എല്ലാംകൂടി കലങ്ങിമറിയുമെന്നാണു തോന്നുന്നത്‌!"
ഞാന്‍ പറഞ്ഞു.
"സാരമില്ല നമുക്കു ശരിയാക്കിയെടുക്കാം!"
ഈ ദിവസങ്ങളിലെല്ലാം വൈകുന്നേരങ്ങളില്‍ ചിലര്‍ സൈറ്റിന്റെ സാങ്കേതികവശങ്ങള്‍ ശരിയാക്കാന്‍ അവിടെ എത്തിയിരുന്നു. അവരെ എനിക്കു പരിചയപ്പെടുത്താനോ ചര്‍ച്ചകളില്‍ എന്നെ പങ്കെടുപ്പിക്കാനോ അനില്‍ബാനര്‍ജി തയ്യാറായിരുന്നില്ല. അദ്ദേഹവും സിജോയും വേറേ ചില അസ്‌മാദികളും മാത്രമായിരുന്നു ചര്‍ച്ചകളില്‍ പങ്കെടുത്തിരുന്നത്‌.
ഇതിനിടിയല്‍ ചില ദിവസങ്ങളില്‍ അനില്‍ ബാനര്‍ജിയുമായി സംസാരിക്കാന്‍ എനിക്ക്‌ സാഹചര്യം ലഭിച്ചു. അതില്‍ നിന്ന്‌ ഒരു കാര്യം എനിക്കു മനസ്സിലായി. അനില്‍ ബാനര്‍ജി ഉദ്ദേശിക്കും വിധത്തില്‍ ഒരു വാര്‍ത്താലോകം സാധ്യമാകില്ല. കാരണം വാര്‍ത്തകള്‍ പെട്ടെന്നറിയിക്കാന്‍ മുന്‍ഷിക്കു മാര്‍ഗമില്ല. ടെലിവിഷനും ഇന്റര്‍നെറ്റും നോക്കിയാണു വാര്‍ത്തകള്‍ തയ്യാറാക്കേണ്ടത്‌. അതു ചെയ്‌തുനോക്കാന്‍ എനിക്ക്‌ ആവശ്യമായ സൗകര്യങ്ങള്‍ നല്‍കിയിരുന്നില്ല. സ്വാഭാവികമായും വാര്‍ത്തകള്‍ പെട്ടെന്നറിയാന്‍ ആരും മുന്‍ഷിയില്‍ കയറില്ലെന്നുറപ്പ്‌. അടുത്തത്‌ വിശദാംശങ്ങളാണ്‌. അതു നല്‍കാനും സൗകര്യമില്ല. കാരണം., ഒരു കംപ്യൂട്ടര്‍ സ്‌ക്രീനിന്റെ പത്തിലൊന്നു സ്ഥലത്തുമാത്രമാണ്‌ വിശദാംശങ്ങള്‍ വിന്യസിക്കാന്‍ ആവശ്യപ്പെടുന്നത്‌. ബാക്കി വൈറ്റ്‌ സ്‌പേസ്‌, പിന്നെ അനില്‍ബാനര്‍ജിയുടെ ചില ഭ്രാന്തന്‍ ആശയങ്ങളും.
ആ ആശയങ്ങള്‍ പലതും നല്ലതും പുതുമയുള്ളതുമാണെങ്കിലും കംപ്യൂട്ടര്‍ സ്‌ക്രീനില്‍ അതിനു പരിമിതികളേറെയായിരുന്നു. എന്നാല്‍ അതംഗീകരിക്കാന്‍ അദ്ദേഹം തയ്യാറുമല്ല. അനുവദിക്കപ്പെട്ട സ്‌പേസിലേക്ക്‌ അനില്‍ ബാനര്‍ജി പറഞ്ഞവിധം ഞാന്‍ വാര്‍ത്തകള്‍ പരുവപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും ഒന്നും അദ്ദേഹത്തിനു തൃപ്‌തിയായില്ല. വര്‍ക്കു ചെയ്യാനുള്ള സ്‌പേസ്‌ ഇക്കാണുന്നതാണെന്ന്‌ അനില്‍ ബാനര്‍ജി വരച്ചു കാണിക്കുന്നല്ലാതെ യഥാര്‍ഥമായ ഒന്നില്ലാത്തതായിരുന്നു എന്റെ പ്രധാന പ്രതിബന്ധം. കരയില്‍ വള്ളത്തിന്റെ മാതൃകയുണ്ടാക്കി വച്ച്‌ തുഴച്ചില്‍ പരീക്ഷിക്കുന്നതിനു തുല്യം.
ഇതിനിടയില്‍ എന്റെ ജോലികളും അദ്ദേഹം മാറ്റിക്കൊണ്ടിരുന്നു. ബ്ലോഗ്‌ സ്‌പോട്ട്‌, ബ്ലോഗര്‍മാരുമായുള്ള ഇന്റര്‍വ്യൂ... ഏതു ചെയ്യണമെന്നു മനസ്സിലാകാതെ എനിക്കും വട്ടു പിടിച്ചു തുടങ്ങി. അതിനിടയില്‍ പറഞ്ഞു. സമൂഹത്തിന്റെ മുഖ്യധാരയിലേക്കു വരാത്തവരെ കണ്ടെത്തി ഇന്റര്‍വ്യൂ ചെയ്യണം. ചില പത്രങ്ങളില്‍ വന്ന ഫീച്ചറുകളില്‍ പരാമര്‍ശിക്കുന്നവരെ ഉദാഹരണമായി പറയുകയും ചെയ്‌തു. ഞാനങ്ങിനെ കുറച്ചുപേരുടെ ലിസ്റ്റുണ്ടാക്കി. അപ്പോള്‍ പറയുന്നു, ഇതുവരെ പത്രങ്ങളില്‍ വന്നവരാകരുത്‌! അങ്ങനെയുള്ളവരെ ഞാന്‍ എങ്ങിനെയെങ്കിലും കണ്ടു പിടിക്കണമത്രെ. എന്നേപ്പോലൊരു വ്യക്തിക്ക്‌ ഇതെല്ലാംകൂടി ചെയ്യാനാകില്ലെന്ന്‌ എനിക്കുറപ്പായിരുന്നു. എങ്കിലും ഞാന്‍ പരാമാവധി ശ്രമിച്ചു കൊണ്ടിരുന്നു. ഒരു സഹായികൂടി വേണ്ടിവരുമെന്ന എന്റെ ആവശ്യം അനില്‍ ബാനര്‍ജി അംഗീകരിച്ചതുമില്ല.
വിഷുവിനു ഞാന്‍ വീട്ടില്‍ പോകുന്നതിന്റെ തലേന്ന്‌ അനില്‍ ബാനര്‍ജി എന്നെ തന്റെ മുറിയിലേക്കു വിളിച്ചു.
"രാജേഷ്‌, എന്തായാലും ഉദ്ദേശിച്ച സമയത്ത്‌ കാര്യങ്ങള്‍ നടക്കുമെന്നു തോന്നുന്നില്ല!"
"എന്തുപറ്റി?"
"പേജുകള്‍ ഫ്‌ളാഷില്‍ തയ്യാറാക്കി ലോഡു ചെയ്യാമെന്നാണു കരുതിയത്‌. എനിക്കിതിന്റെ സാങ്കേതിക വശങ്ങള്‍ അത്ര പിടിയുമില്ലായിരുന്നു. നമുക്ക്‌ ഏതാണ്ടു തൊണ്ണൂറോളം പേജുകള്‍ വരും. അവ ലോഡായി വരാന്‍ വളരെ താമസിക്കുന്നു. ഇനി അടുത്ത മാര്‍ഗ്ഗം നോക്കണം!"
ഞാന്‍ ഒന്നു മിണ്ടിയില്ല. അല്‍പനിശ്ശബ്‌ദതക്കു ശേഷം ബാനര്‍ജി തുടര്‍ന്നു
"വാര്‍ത്താലോകമാണ്‌ എന്റെ ഏറ്റവും വലിയ പ്രതീക്ഷ. അത്‌ എങ്ങിനെ ചെയ്യണമെന്നതിന്‌ രാജേഷ്‌ ഒരു കണ്‍സപ്‌റ്റ്‌ ഉണ്ടാക്കണം."
"സര്‍, പരിമിതികള്‍ നിരവധിയാണ്‌. സാര്‍ ആദ്യം പറഞ്ഞിരുന്നത്‌ വാര്‍ത്തക്കു കമന്റുണ്ടാക്കണമെന്നു മാത്രമാണ്‌. ഞാനതു ചെയ്യുകയും ചെയ്‌തു."
"അതു പോര. എനിക്കിതിനെപ്പറ്റി യാതൊരു ഐഡിയയുമില്ല. രാജേഷ്‌തന്നെ അതുണ്ടാക്കണം!"
എനിക്ക്‌ എന്തു പറയണമെന്നറിയില്ലായിരുന്നു. ഫോണില്‍ സംസാരിച്ചപ്പോഴും നേരില്‍ കണ്ടപ്പോഴും പറഞ്ഞതില്‍ നിന്നൊക്കെ വ്യത്യസ്‌തമാണ്‌ ഇപ്പോഴത്തെ ആവശ്യം. ഒരു പക്ഷേ ഇതാദ്യം പറഞ്ഞിരുന്നെങ്കില്‍ ഞാന്‍ രണ്ടാമതൊന്നുകൂടി ആലോചിക്കുമായിരുന്നു.
തുടര്‍ന്നു വന്ന വാക്കുകളാണ്‌ എന്ന ശരിക്കും അങ്കലാപ്പിലാക്കിയത്‌.
"വിഷുവിന്‌ പോയിട്ട്‌ എന്നു വരും?"
"തിങ്കളാഴ്‌ച."
"രാജേഷ്‌ കുറച്ചു കൂടുതല്‍ ദിവസം അവധിയെടുത്തോളൂ. അടുത്തയാഴ്‌ച സിജോയും ലീവാണ്‌. സിജോ കൂടി വന്നിട്ട്‌ ഇനി പണി തുടങ്ങാം. എന്നിട്ട്‌ ഞാന്‍ വിളിക്കാം. അതുവരെ രാജേഷ്‌ ആലോചിക്കുക. അനൂപിനോടും രണ്ടു മൂന്നാഴ്‌ച കഴിഞ്ഞു വിളിക്കാമെന്നു പറഞ്ഞാണു വിട്ടത്‌".
വിഷുവിനു വീട്ടില്‍പോയ ഞാന്‍ രണ്ടു മൂന്നു ദിവസത്തിനകം തിരിച്ചെത്തി. കാരണം കൂടുതല്‍ ദിവസം നാട്ടില്‍ തങ്ങിയാല്‍ വീട്ടുകാര്‍ക്കും നാട്ടുകാര്‍ക്കും ഞാന്‍ മറുപടി നല്‍കി മടുക്കുമെന്നറിയാമായിരുന്നു. ലീവില്‍ പോയ സിജോ ഇടയ്‌ക്കൊരു ദിവസം വന്നു. ഞാന്‍ അന്നു പിന്നാലെ നടന്ന്‌ വൈകിട്ടു സിജോയെ കണ്ടു. കാര്യങ്ങള്‍ സംസാരിക്കണമല്ലോ.
"രാജേഷ്‌, മറ്റൊന്നും തോന്നരുത്‌..."
"എന്താണെങ്കിലും പറഞ്ഞോളൂ."
"ഞങ്ങള്‍ പ്രതീക്ഷിച്ചത്ര പെര്‍ഫോം ചെയ്യാന്‍ രാജേഷിനു കഴിഞ്ഞിട്ടില്ല."
സിജോയുടെ വാദഗതികള്‍ക്കെല്ലാം ഞാന്‍ കൃത്യമായ മറുപടി നല്‍കി. ഇല്ലാത്ത ഒരു സാധനം സങ്കല്‍പിച്ചു പരീക്ഷണം നടത്തുന്നതെന്നതിന്റെ പരിമിതിയും ഞാന്‍ ഓര്‍മിപ്പിച്ചു. അല്‍പനേരത്തെ നിശ്ശബ്‌ദതക്കു ശേഷം സിജോ പറഞ്ഞു
"എന്നാല്‍ ഞാനൊരു സത്യം പറയാം. ചേട്ടന്റെ പ്ലാനിങ്‌ ഒന്നും നടക്കാന്‍ പോകുന്നില്ല!"
"എന്തു പറ്റി?"
"നാം ഇതിനായി ലക്ഷങ്ങള്‍ മുടക്കിയിരുന്നു. പക്ഷേ സാങ്കേതികകാര്യങ്ങള്‍ ചെയ്‌തു തരാമെന്നേറ്റവര്‍ പറ്റിച്ചു. ഇപ്പോഴത്തെ രീതിയില്‍ സൈറ്റിന്റെ ലോഡിങ്ങിനുള്‍പ്പെടെ പ്രശ്‌നങ്ങളാണ്‌."
"സിജോ പറയുന്നത്‌...?"
"മാഗസിന്‍ തുടങ്ങാനാകുമെന്ന്‌ എനിക്കു പ്രതീക്ഷയില്ല!"
"അപ്പോള്‍ ഞാന്‍ പിരിഞ്ഞു പോകണമെന്നാണോ?"
"അതെ!"
"സിജോ..... ഈ ഫ്‌ളാറ്റില്‍ നിന്നു താഴേക്കു ചാടാന്‍ പറയുന്നതിനു തുല്യമാണിത്‌. എന്റെ പണി കളയിച്ചു കൊണ്ടു വന്ന നിങ്ങള്‍ ഒരു ദാക്ഷിണ്യവുമില്ലാതെ അങ്ങിനെ പറയുന്നതു ശരിയല്ല. സൈറ്റ്‌ സാങ്കേതിക പ്രശ്‌നങ്ങളില്‍പെട്ടു നടക്കാതെ പോകുന്നത്‌ എന്റെ കുറ്റം കൊണ്ടല്ല!"
പിന്നെയും എന്തൊക്കെയോ ഞാന്‍ പറഞ്ഞു. സിജോ മുഴുവന്‍ കേട്ടു നിന്നു. ഒടുവില്‍ പറഞ്ഞു.
"രാജേഷ്‌ പറയുന്നതൊക്കെ ശരിയാണ്‌. എനിക്കു വേറൊന്നും പറയാനില്ല!"
എന്റെ ക്ഷോഭത്തിനു മുന്നില്‍ ഒന്നും മിണ്ടാതെ നിന്ന സിജോയുടെ അടുക്കല്‍നിന്ന്‌ പോകുമ്പോള്‍ എന്റെ മനസ്സില്‍ കടലായിരുന്നു. മുന്നിലെ ശൂന്യത എന്നെ ഭയപ്പെടുത്തുകയുമായിരുന്നു.


അടുത്തത്‌- നടുക്കടലിലേക്ക്‌

9 comments:

  1. കുറുനരി, മീനാക്ഷി, വാല്‍മീകി, കടവന്‍, ഏ.ആര്‍.നജീം....... വായിച്ചവര്‍ക്കും അഭിപ്രായം രേഖപ്പെടുത്തിയവര്‍ക്കും നന്ദി. രണ്ടാം അധ്യായം പോസ്‌റ്റു ചെയ്‌തിരിക്കുന്നു. വായിക്കുക.....

    ReplyDelete
  2. പിന്നെ എന്തു സംഭവിച്ചു?.....ഇപ്പോള് എന്തു ചെയ്യുന്നു ?.....ആകാംഷയോടെ കാത്തിരിക്കുന്നു അടുത്തു ഭാഗത്തിനായി..

    ReplyDelete
  3. രാജേഷ് വായിക്കുന്നുണ്ടായിരുന്നു, എന്താ എഴുതേണ്ടത് എന്നറിയില്ല, പൂര്‍ത്തിയാക്കിയിട്ട് കമന്റ് ഇടാം എന്നു കരുതുന്നു.. പ്രതിസന്ധികളെയെല്ലാം തരണം ചെയ്തുകാണുമെന്ന് വിശ്വസിക്കുന്നു.:)

    ReplyDelete
  4. ഹ..ഹ..ഹ രാജേഷ്, ഇതിലൊന്നും മൂഡോഫാകാനില്ല. താങ്കള്‍ സൌദിയിലേയ്ക്കു വരൂ.... ഈ ഏഴുതിയതൊന്നും ഒന്നുമല്ലെന്നു തോന്നും ഇവിടുത്തെ അനുഭവങ്ങള്‍.!!. ഓരൊ നിമിഷവും മാറ്റി മാറ്റിപ്പറയുന്നവരാണധികവും. അതൊക്കെ കേട്ടു തഴമ്പിച്ചതു കൊണ്ടാവാം അധികം മനസ്സില്‍ തട്ടിയില്ല. . എന്തായാലും താങ്കളുടെ ഭാഗത്ത് നിന്നും നോക്കുമ്പോള്‍ ആ ഭാഗം ന്യായീകരിക്കാന്‍ തോന്നും പക്ഷെ അനിലിലെ സംബന്ധിച്ചിടത്തോളം അദ്ദേഹത്തിന്‍റെ തായ ടെന്‍ഷനും പരിമിതികളും ഉണ്ടായിരുന്നിരിക്കാം.... എന്തായാലും സത്യ സന്ധമായ തുറന്ന എഴുത്തിനു ആശംസകള്‍..! തുടരൂ.

    ReplyDelete
  5. വായിക്കുന്നു. ആ കോഴിയുടെ കൂവലും കേള്‍ക്കുന്നു.തുടരൂ ബാക്കി കൂടി പറയൂ.:)

    ReplyDelete
  6. നന്ദുവിന്റെ കമന്റിനു താഴെ ഒരു ഒപ്പു വയ്ക്കുന്നു.
    പക്ഷേ, നാട്ടില്‍ നല്ല ജോലിയിലിരുന്ന ഒരാളെ ഇങ്ങനെ ഒരു പരീക്ഷണത്തിലേക്ക് വലിച്ചിഴച്ചു എന്നു കേട്ടപ്പോള്‍ എനിക്കെന്തോ അത്ര ദഹിച്ചില്ല. ബാക്കി കൂടി വായിക്കാനായി കാത്തിരിക്കുന്നു.

    ReplyDelete
  7. ഏതൊരാളും നമ്മെ ജോലിക്ക് വിളിക്കുമ്പൊ അത് നമ്മോടുള്ള സ്നേഹത്തിലുപരി അവര്ക്കും നമ്മെക്കൊണ്ട് ആവശ്യമുള്ളതിനാലാണ്‍ എന്നും ആ ആവശ്യം നടന്നില്ലെങ്കില്‍ പിന്നെ മുമ്പതെ സ്വഭാവമായിരിക്കില്ല കാണുക എന്നും അറിഞ്ഞിരിക്കുക, കരുതിയിരിക്കുക. പ്രത്യേകിച്ച് ഒരു സ്ഥാപനത്തില്‍ തരക്കെടില്ലതെ കഴിഞ്ഞ് പോവുമ്പോള്. പറ്റുമെങ്കില്‍ പാരലല്‍ ആയി വര്‍ക്ക് ചെയ്യുന്നതായിരിക്കും നല്ലത്......ആകാംഷയോടെ കാത്തിരിക്കുന്നു അടുത്തു ഭാഗത്തിനായി..

    നന്ദു പറഞ്ഞതിലും കാര്യമുണ്ട്, (ഞാനും സൌദിയിലാണെ) അറബ് വംശജരുടെ കൂടേ ജോലി ചെയ്ത് നോക്കണം അപ്പൊഴറിയാം എന്താണ്‍ ജീവിതമെന്ന്. ഒരരികിലൂടെ പോകാമെന്ന് വെച്ചാലും സമ്മതിക്കില്ല. ഇട്ട് തോണ്ടും, അനില്ബാനറ്ജിയെപ്പൊലെ തലതിരിഞ്ഞ ആശയങ്ങള്‍ പറയും, കക്ഷത്തിലേത് വീഴാതെ ഉത്തരത്തിലേത് എടുക്കാന്‍ പറയുമ്...നന്ദു, പ്രതികരിക്കാത്തവരോടാണ്‍ ഈ സ്വഭാവം കൂടുതലെടുക്കുക എന്നതിനാല്‍ പ്രതികരിക്കുന്നതാണ്‍ നല്ലത്, മറ്റുള്ളവരോട് മോശം പറഞ്ഞാലും ഉളില്‍ നമ്മോടൊരു പേടിയുണ്ടാവുമ്.(സ്വാനുഭവം)പിന്നെ കരുതിയിരുന്നോളണം സകഡ് വരുമ്പോള്‍ പാട്രിയറ്റ് വിടൊളുക.ഇന്ത്യക്കാരോട് പൊതുവെ കാണിക്കുന്ന മുരട്ട് സ്വഭാവത്തിന്റെ കാരണവും സധാരണ ഹിന്ദികള്‍ പ്രതികരിക്കില്ല, അന മിസ്കീന്, മാലിഷ് എന്ന് പറയുന്ന സ്വഭാവമാണ്‍ എന്നതിനാലാണ്.

    ReplyDelete
  8. and ...നന്ദുവിന്റെ കമന്റിനു താഴെ ഒരു ഒപ്പു വയ്ക്കുന്നു

    ReplyDelete

Powered By Blogger

FEEDJIT Live Traffic Feed