Monday, December 31, 2007

ഇര - ഒരു കൊടും ചതിയുടെ കഥ

ഇത്‌ ഒരു ഇരയുടെ കഥയാണ്‌. ഒരു പക്ഷേ ആയിരക്കണക്കിന്‌ ഇരകളുടെ കഥയുമാകാം. അറ്റു പലര്‍ക്കും സംഭവിച്ചതറിയുമ്പോള്‍ ഇതു നിസാരമാകാം. അവര്‍ക്കെല്ലാം വേണ്ടി ഞാനൊരു ചതിയുടെ കഥ പറയുന്നു. ആത്മഹത്യയുടെ വക്കത്തു നിന്നു രക്ഷപ്പെട്ടപ്പോള്‍ ഇതാരോടെങ്കിലുമൊക്കെ പറയണമെന്നു തോന്നി....

ഇര

അധ്യായം ഒന്ന്‌

2007 ഫെബ്രുവരി 24
എന്റെ ജീവിതത്തിലെ നിര്‍ണായകമായ ദിവസമായിരുന്നു അത്‌. സുഖസൗകര്യങ്ങളുള്ള ഒരു കപ്പലില്‍ ഉല്ലസിച്ചു ജീവിച്ചിരുന്ന എന്നെ കടലിലെ തോണിയിലിക്കു വലിച്ചുചാടിച്ച ദിനം. ചാടുന്നോ എന്നു ചോദിച്ചപ്പോള്‍ ചോദിച്ച അമരക്കാരനില്‍ വിശ്വസിച്ച്‌ ചാടാന്‍ തുനിഞ്ഞ ഞാനാണു തെറ്റുകാരനെന്നും ചിലപ്പോള്‍ തോന്നിയേക്കാം!
രാവിലെ ഓഫിസിലേക്കു പോകാന്‍ തയ്യാറെടുക്കുമ്പോഴാണ്‌ അപ്രതീക്ഷിതമായി ഒരു ഫോണ്‍കോള്‍ വരുന്നത്‌.
"രാജേഷ്‌ അല്ലേ?"
"അതെ."
"ഞാന്‍ അനില്‍ ബാനര്‍ജി..."
എനിക്ക്‌ ആളെ പിടികിട്ടിയില്ല. ഞാന്‍ ചോദിച്ചു
"ആര്‌?"
"ഏഷ്യാനെറ്റില്‍ മുന്‍ഷി ചെയ്യുന്ന..."
ഒരു ഞെട്ടലോടെയാണു ഞാന്‍ പ്രതികരിച്ചത്‌. കാരണം എനിക്കു വിശ്വസിക്കാനാകുന്നതിനപ്പുറമായിരുന്നു ആ കോള്‍!
"രാജേഷിന്റെ ലേഖനം വായിച്ചു, നന്നായിട്ടുണ്ട്‌."
ഏന്റെ ഓര്‍മക്കെവിടെയോ ഒരു വിള്ളല്‍, ഏതു ലേഖനം?"
"പുഴ ഡോട്‌ കോമില്‍ വന്നത്‌- ഫ്‌ളാഷ്‌."
"ഓ.... താങ്ക്‌ യു സര്‍. ഒത്തിരി സന്തോഷമുണ്ട്‌! ആ ലേഖനമൊക്കെ വായിച്ച്‌ താങ്കളെപ്പോലൊരാള്‍ നല്ലതു പറയുമ്പോള്‍..."
"രാജേഷ്‌ എന്തു ചെയ്യുകയാണിപ്പോള്‍?"
"പത്രപ്രവര്‍ത്തകനാണു സര്‍, പ്രാദേശിക പത്രപ്രവര്‍ത്തനം..."
"എവിടെ?"
"മനോരമയില്‍..."
പത്രസ്ഥാപനത്തിന്റെ പേരു പറഞ്ഞപ്പോള്‍ അദ്ദേഹത്തിന്റെ വാക്കുകളില്‍ അത്ഭുതം. പിന്നീടു നടന്നത്‌ സൗഹൃദസംഭാഷണമായിരുന്നു. അദ്ദേഹം കാര്യങ്ങളൊക്കെ വിശദമായി ചോദിച്ചു. പത്തു വര്‍ഷമായി പ്രാദേശികലേഖകനാണെന്നും മുഖ്യധാരാമാധ്യമങ്ങളിലൊക്കെ ലേഖനങ്ങളും മറ്റും എഴുതിയിട്ടുണ്ടെന്നും കേട്ടപ്പോള്‍ അത്ഭുതത്തിന്റെ കാഠിന്യം വര്‍ധിച്ചപോലെ തോന്നി. എല്ലാം ചോദിച്ചറിഞ്ഞശേഷം അനില്‍ ബാനര്‍ജി പറഞ്ഞു.
"ഞാനൊരു വെബ്‌ മാഗസിന്‍ തുടങ്ങാനുള്ള ശ്രമത്തിലാണ്‌. അതിന്റെ വാര്‍ത്താവിഭാഗം നോക്കാന്‍ രണ്ടു വര്‍ഷത്തോളമായി ഞാനൊരാളെ തേടുന്നു, രാജേഷിനു ചെയ്യാമോ?"
അപ്രതീക്ഷിതമായ ചോദ്യത്തിന്‌ ആദ്യം ഉത്തരം നല്‍കാന്‍ എനിക്കു കഴിഞ്ഞില്ല.
"എനിക്കതിനു കഴിയുമോ സര്‍...?"
"പറ്റും. രാജേഷിന്റെ ലേഖനം വായിച്ചപ്പോള്‍ എനിക്കതു മനസ്സിലായി. ഞാന്‍ അതു കൊണ്ടാണു നേരിട്ടു വിളിച്ചത്‌."
"അക്കാദമിക്‌ ക്വാളിഫിക്കേഷന്റെ കാര്യത്തില്‍ ഞാനല്‍പം പിന്നിലാണ്‌!"
"അതൊന്നും സാരമില്ല, ഈ എക്‌സ്‌പീരിയന്‍സ്‌ തന്നെ ധാരാളം!"
"ഞാനെന്താണു സര്‍ ചെയ്യേണ്ടത്‌?"
"തിരുവനന്തപുരത്തു താമസിച്ചു ചെയ്യേണ്ടിവരും!"
തിരുവനന്തപുരം ന്നൂ കേട്ടപ്പോള്‍ എനിക്കനുഭവപ്പെട്ടത്‌ വല്ലാത്ത ശ്വാസംമുട്ടലാണ്‌. വര്‍ഷങ്ങളായുള്ള എന്റെ ആഗ്രഹമാണ്‌ തിരുവനന്തപുരത്ത്‌ മാധ്യമപ്രവര്‍ത്തകനാകുക എന്നത്‌. സാഹിത്യ, സാംസ്‌കാരിക രംഗത്ത്‌ എന്റെ സുഹൃത്തുക്കള്‍ ഏറെയുമുള്ളത്‌ അവിടെയാണ്‌. ഒപ്പം പല സാംസ്‌കാരികപരിപാടികളും ആസ്വദിക്കാനും പഠിക്കാനും തിരുവനന്തപുരം സഹായമാകുമെന്നു ഞാന്‍ വിശ്വസിച്ചിരുന്നു. കാണുമ്പോഴും വിളിക്കുമ്പോഴും കുരീപ്പുഴ ശ്രീകുമാറിനോടും ശാന്തനോടുമെല്ലാം ഞാന്‍ ഈ ആഗ്രഹം പറയാറുണ്ടായിരുന്നു. അപ്പോഴൊക്കെ അവരും പ്രോല്‍സാഹിപ്പിച്ചു. വിലങ്ങുതടിയായത്‌ ശമ്പളമാണ്‌. ഇടുക്കിയില്‍ ശമ്പളമായും പരസ്യത്തിന്റെ കമ്മീഷനായുമെല്ലാം ഏകദേശം 17,000 രൂപ വരുമാനമുണ്ട്‌. ഒപ്പം സ്വദേശമെന്ന സൗകര്യവും. തിരുവനന്തപുരത്ത്‌ അതൊന്നുമുണ്ടാകില്ലെന്നറിയാം. ഇതിനു മുമ്പു വന്ന ഓഫറുകളെല്ലാം ശമ്പളത്തില്‍ തട്ടി തെറിക്കുകയായിരുന്നു. അപ്പോഴൊക്കെ സന്തോഷിച്ചു. തിരുവനന്തപുരം മോഹം ഉപേക്ഷിക്കാന്‍ ഒരു കാരണമായല്ലോ.
മുന്‍ഷിയില്‍ നിന്നുള്ള ഓഫറും അങ്ങിനെയാകുമെന്ന പ്രതീക്ഷയില്‍ ഞാന്‍ അനില്‍ ബാനര്‍ജിയോടു പറഞ്ഞു. "സ്യൂട്ടബിളായ ശമ്പളം കിട്ടിയാല്‍ വരാം."
"ഇപ്പോള്‍ എത്രയുണ്ട്‌?"
"ശമ്പളം കുറവാണ്‌. പക്ഷേ നല്ലതോതില്‍ പരസ്യം കിട്ടുന്നുണ്ട്‌. എല്ലാംകൂടി 15,000 രൂപക്കു മുകളില്‍ കിട്ടും."
"എത്ര കിട്ടിയാല്‍ വരും?"
ഒരു മിനിട്ടു ഞാനൊന്നാലോചിച്ചു. തിരുവനന്തപുരത്തെ ജീവിതച്ചെലവിനെപ്പറ്റി വലിയ പിടിപാടില്ല. എങ്കിലും ഒരു ഏകദേശകണക്കു വച്ചു പറഞ്ഞു
"പതിനായിരം."
ഒട്ടും ഇടവേളയില്ലാതെ അനില്‍ ബാനര്‍ജി പറഞ്ഞു.
"തരാം, പോരൂ!"
ഞെട്ടല്‍ സര്‍വ്വാംഗം വിറയായി കേറി. ആരോടും ആലോചിച്ചിട്ടില്ല. ശമ്പളം സമ്മതിക്കില്ലെന്ന പ്രതീക്ഷയിലാണ്‌ അത്രയും ചോദിച്ചത്‌. പക്ഷേ ഇത്‌ അനുകൂലമാകുന്നു.ഓഫിസില്‍ എത്തിയ ശേഷം തിരിച്ചുവിളിക്കാമെന്നു മറുപടി നല്‍കി ഞാന്‍ ഫോണ്‍ വച്ചു. ബൈക്കില്‍ ഓഫിസിലേക്കു പോകുമ്പോഴൊക്കെ മനസ്സില്‍ കടലിളകുകയായിരുന്നു. വിശ്വസിക്കാനാകായ്‌മ, സന്തോഷം... സ്വപ്‌നങ്ങളിലൊന്ന്‌ സാധ്യമാകാന്‍ പോകുന്നുവെന്ന്‌ തോന്നല്‍. പത്രസ്ഥാപനത്തിലെ പരസ്യവരുമാനത്തിന്റെ മടുപ്പില്‍ നിന്ന്‌ സര്‍ഗ്ഗാത്മകമായി എന്തെങ്കിലും ചെയ്‌ത്‌ ജീവിക്കണമെന്ന ആഗ്രഹത്തിന്റെ സാഫല്യത്തിലേക്ക്‌ ഒരു പാലം.... ഒപ്പം കണ്ടകശ്ശനി മൂര്‍ധന്യത്തിലേക്കു പോകുകയാണെന്ന തിരിച്ചറിവു നല്‍കുന്ന ഭയവും!
ഓഫിസിലെത്തിയ ശേഷം അനില്‍ ബാനര്‍ജിയെ ഞാന്‍ വിളിച്ചു.
"രാജേഷ്‌ തിരുവനന്തപുരം വരെ വരാമോ, നേരിട്ടു സംസാരിക്കാം."
ഞാന്‍ പിറ്റേന്നു തന്നെ എത്താമെന്നു മറുപടിയും നല്‍കി.
ഫെബ്രുവരി 25.
അത്യാവശ്യം ഒന്നു രണ്ടു സുഹൃത്തുക്കളോടു മാത്രം വിവരം പറഞ്ഞ്‌ ഞാന്‍ അന്നു പുലര്‍ച്ചെ തിരുവനന്തപുരത്തിനു തിരിച്ചു.
മുന്‍ഷിയിലെ കഥാപാത്രങ്ങളെല്ലാം നിരക്കുന്ന ഒരു കാര്‍ട്ടൂണ്‍ പേജ്‌. അവരുടെ സ്ഥാനങ്ങളും ഭാവഹാവാദികളും മാത്രം മാറ്റിയുള്ള മുഖപ്പേജുകള്‍. അതില്‍ വാര്‍ത്താലോകവും രാഷ്‌ട്രീയലോകവുമാണ്‌ ഞാന്‍ പ്രധാനമായും ചെയ്യേണ്ടത്‌. ഒപ്പം സിനിമ, ആരോഗ്യം, യൂത്ത്‌, സ്‌പോര്‍ട്‌സ്‌ തുടങ്ങി എല്ലാ പേജുകള്‍ക്കുമേലും ഒരു കണ്ണു വേണം. ഇതില്‍ വാര്‍ത്താലോകം എപ്പോഴും അപ്‌ഡേറ്റ്‌ ചെയ്യണം. ഓരോ വാര്‍ത്ത വരുമ്പോഴും.അനില്‍ബാനര്‍ജി ഓരോന്നായി വിശദീകരിച്ചു. ഏതെങ്കിലും സംഭവം ഉണ്ടാകുമ്പോള്‍ ആദ്യം ചെറിയൊരു ഫ്‌ളാഷ്‌. പിന്നെ അതേപ്പറ്റി രണ്ടോ മൂന്നോ വരിയില്‍ ഒതുങ്ങുന്ന വിവരണം. അതിനടിയില്‍ 'ഡുക്കുടു, ഡുക്കുടു, ഡുക്കുടു' എന്നൊരു സ്‌ട്രിപ്പ്‌. ഏതാനം മിനിട്ടുകള്‍ക്കുശേഷം 'ഡുക്കുടു'വിന്റെ സ്ഥാനത്തു വാര്‍ത്തക്കൊരു കമന്റ്‌ പ്രത്യക്ഷപ്പെടും. മുന്‍ഷിയുടെ വായനക്കാര്‍ക്കു നല്‍കുന്ന മൗലികമായ സംഭാവന അതാണ്‌. ഈ വാര്‍ത്താരൂപവും കമന്റും തയ്യാറാക്കലാണ്‌ എന്റെ പണി.
ഞാന്‍ പറഞ്ഞു, "ചെയ്യാനാകുമെന്നാണു വിശ്വാസം. ഞാനൊന്നു ശ്രമിച്ചു നോക്കാം സര്‍!"
"അങ്ങിനെയെങ്കില്‍ രാജേഷ്‌ ഉടന്‍ വരണം. മനോരമയില്‍ നിന്നു പിരിയാന്‍ മറ്റു താമസങ്ങളൊന്നുമില്ലല്ലോ. രാജേഷ്‌ വന്നാലുടന്‍ പണി തുടങ്ങണം. ഒന്നൊന്നര മാസത്തിനകം ഇതു ലൈനില്‍ വിടുകയും വേണം."
ഞാന്‍ സമ്മതിച്ചു. എന്നോടൊപ്പം അനില്‍ ബാനര്‍ജിയുടെ അടുക്കല്‍ വന്ന എല്‍.ഐ.സി ജീവനക്കാരനും എന്റെ ആത്മസുഹൃത്തുമായ വിനോദും എന്നെ പ്രോത്സാഹിപ്പിച്ചു. അങ്ങിനെ സമ്മതം അറിയിച്ച്‌ ഞാന്‍ ഇടുക്കിയിലേക്ക്‌ തിരിച്ചു, അന്നു രാത്രിതന്നെ. പോരും മുമ്പ്‌ ബന്ധപ്പെടുന്നതിനായി അനില്‍ ബാനര്‍ജി ഒരു മൊബൈല്‍ നമ്പര്‍ തന്നു. അദ്ദേഹത്തിനു മൊബൈല്‍ ഫോണ്‍ ഇല്ലാത്തതിനാല്‍ സഹായിയും മുന്‍ഷിയുടെ വിഷ്വല്‍ എഡിറ്ററുമായ സിജോയുടെ നമ്പറാണു തന്നത്‌. പിറ്റേന്നു വീണ്ടും അനില്‍ ബാനര്‍ജി വിളിച്ചു.
"എന്നാണു റിസൈന്‍ ചെയ്യുന്നത്‌?"
"കോട്ടയം വരെയൊന്നു പോകണം. മറ്റു പ്രശ്‌നങ്ങളൊന്നുമില്ല.?"
എത്രയും പെട്ടെന്നു വേണം. നമുക്കു സമയം തീരെയില്ല!"
ഞാന്‍ വീണ്ടും ആവേശത്തിലായി. അനില്‍ ബാനര്‍ജി പറഞ്ഞിരുന്നതനുസരിച്ച്‌ ആ ദിവസങ്ങളില്‍ വന്ന ചില വാര്‍ത്തകള്‍ ഞാന്‍ രണ്ടു മൂന്നു വരികളിലാക്കി ചുരുക്കി എഴുതി അവയ്‌ക്ക്‌ കമന്റും ചമച്ച്‌ അന്നു രാത്രി പ്രഹ്‌ളാവിഷന്റെ ഇ- മെയില്‍ ഐഡിയിലേക്ക്‌ അയച്ചു. പിറ്റേന്നു രാവിലെ അനില്‍ ബാനര്‍ജി വീണ്ടും വിളിച്ചു.
"രാജേഷ്‌, അയച്ചിരുന്നവ നോക്കി. നമുക്ക്‌ അത്രക്കങ്ങു ഹാസ്യം കലര്‍ത്തേണ്ട, നേരേ വാര്‍ത്തയിലേക്കു കടക്കുകയാകും നന്ന്‌!"
പിറ്റേന്ന്‌ അങ്ങിനെ തയ്യാറാക്കി അയച്ചു.
"ഞാന്‍ നോക്കി രാജേഷ്‌. എത്രയും പെട്ടെന്നു വരിക, സമയമില്ലെന്ന കാര്യം ഓര്‍മയിലുണ്ടല്ലോ."
പിന്നെ ഞാന്‍ വൈകിയില്ല. കോട്ടയത്തെത്തി ന്യൂസ്‌ എഡിറ്ററെക്കണ്ട്‌ സന്തോഷത്തോടെ കാര്യം പറഞ്ഞു. "ആലോചിച്ചിട്ടാണല്ലോ അല്ലേ?"
"അതേ സര്‍... എനിക്കിനി ഇവിടെ കാര്യമായിട്ടൊന്നും ചെയ്യാനില്ലെന്നൊരു തോന്നല്‍. മാത്രമല്ല മാര്‍ക്കറ്റിങ്‌ വല്ലാതെ മടുപ്പിക്കുന്നുമുണ്ട്‌.!"
അദ്ദേഹം എതിര്‍ത്തൊന്നും പറഞ്ഞില്ല. ഓഫിസിലെ ഒന്നുരണ്ടു സുഹൃത്തുക്കളെക്കൂടി കണ്ട്‌ യാത്ര പറഞ്ഞു. മാര്‍ച്ച്‌ മൂന്നിന്‌ പത്രസ്ഥാപനത്തിന്റെ പടിയിറങ്ങി.
ഇതിനിടയില്‍ തിരുവനന്തപുരത്തെ എന്റെ താമസസൗകര്യത്തെപ്പറ്റി ഞാന്‍ തിരക്കുന്നുണ്ടായിരുന്നു. ഓഫിസിനായി ഒരു വീടു നോക്കുന്നുണ്ടെന്നും പറ്റുമെങ്കില്‍ ഒരു രണ്ടു നില എടുക്കാമെന്നും എനിക്ക്‌ കുടുംബസമേതം മുകളില്‍ താമസിക്കാമെന്നും നിര്‍ദ്ദേശം വച്ചത്‌ അനില്‍ബാനര്‍ജിയാണ്‌. എനിക്കും അതായിരുന്നു താല്‍പര്യം. എന്നാല്‍ സൗകര്യപ്രദമായ വീടു കിട്ടിയില്ലെന്നും അതു സാരമാക്കാതെ ചെല്ലാനുമായിരുന്നു പിന്നീടുള്ള നിര്‍ദ്ദേശം.


അടുത്തത്‌ - മുന്‍ഷിയില്‍ പ്രശ്‌നങ്ങളിലേക്ക്‌.

8 comments:

  1. ഇപ്പോഴും തോണിയില്‍ത്തന്നെ ആണോ, അതോ തിരിച്ചു കപ്പലില്‍ കയറിയോ?
    കാത്തിരിക്കുന്നു...

    ReplyDelete
  2. ഇതെന്തേ പകുതിക്കു വച്ച്‌ നിര്‍ത്തിക്കളഞ്ഞത്‌. തലക്കെട്ടിണ്റ്റെ ആകര്‍ഷണത്താല്‍ വായിച്ചിട്ട്‌ നിരാശപ്പെട്ടല്ലോ പുതുവത്സരാശംസകള്‍ നേരുന്നു

    ReplyDelete
  3. അടുത്ത ഭാഗം വായിക്കാന്‍ ആകാംഷയോടെ കാത്തിരിക്കുന്നു.

    ReplyDelete
  4. മനോരമ പ്രക്റ്റികലാണ്, അനില്‍ ബാനര്ജി സ്വപ്നലോകത്തിലും. സാധാരണ മലയാളിക്ക് പറ്റുന്നതെ നിങ്ങ്നള്ക്കും പറ്റിയുള്ളു, സ്വപ്നവും യാഥാര്‍ഥ്യവും തിരിച്ച്റികായ്ക.

    ReplyDelete
  5. എന്നിട്ടെന്തായി..?

    എന്തായാലും കടവന്റെ അഭിപ്രായം മാത്രമാണ് എനിക്കും

    ReplyDelete
  6. all friends,
    veettil net complaint, office il varamozhi illa. so second part vaikunnu.... sorry...

    ReplyDelete
  7. കുറുനരി, മീനാക്ഷി, വാല്‍മീകി, കടവന്‍, ഏ.ആര്‍.നജീം....... വായിച്ചവര്‍ക്കും അഭിപ്രായം രേഖപ്പെടുത്തിയവര്‍ക്കും നന്ദി. രണ്ടാം അധ്യായം പോസ്‌റ്റു ചെയ്‌തിരിക്കുന്നു. വായിക്കുക.....

    ReplyDelete
  8. വക്രബുദ്ധി,

    നന്നായ്‌ എഴുതുന്നു. വായിക്കുന്നുണ്ട്. അടുത്ത ലക്കം ഉടനെ പോരട്ടെ. എല്ലാം ഇപ്പോള്‍ ഭംഗിയായ്‌ കാണുമെന്നു വിശ്വസിക്കുന്നു.

    ReplyDelete

Powered By Blogger

FEEDJIT Live Traffic Feed