Friday, February 25, 2011

മാറേണ്ട കാലത്തിലേക്കൊരു ഗ്രീന്‍ സിഗ്നല്‍

2009 ഏപ്രില്‍ മാസത്തിലാണ്. ഉത്തരകേരളത്തിലെ ഒരു പട്ടണത്തില്‍ അപകടത്തില്‍പെട്ട യുവാവിന് മസ്തിഷ്‌കമരണം സംഭവിച്ചു. ആ ചെറുപ്പക്കാരന്റെ മഹാമനസ്‌കരായ മാതാപിതാക്കള്‍ അയാളുടെ വൃക്കകളും കരളും ഹൃദയവും കണ്ണുകളും ദാനം ചെയ്യാന്‍ തയ്യാറായിരുന്നു. യുവാവിനെ ചികില്‍സിച്ചിരുന്ന ആശുപത്രി അധികൃതര്‍ ഇക്കാര്യം അവയവദാനരംഗത്തു പ്രവര്‍ത്തിക്കുന്ന കൊച്ചിയിലെ സന്നദ്ധ സംഘടനയെ അറിയിച്ചു. അവയവങ്ങളെല്ലാം പ്രവര്‍ത്തനക്ഷമമായ രീതിയില്‍ എടുക്കാനുള്ള സൗകര്യം കൊച്ചിയില്‍ മാത്രമേയുള്ളു.

മസ്തിഷ്‌കമരണം സംഭവിച്ച ചെറുപ്പക്കാരനെ ഉത്തരകേരളത്തില്‍ നിന്ന് കൊച്ചിയിലെത്തിച്ച് അവയവങ്ങള്‍ എടുത്തശേഷം തിരികെ നാട്ടിലെത്തിക്കണമെങ്കില്‍ കുറഞ്ഞത് 20 മണിക്കൂറെങ്കിലും എടുക്കും. സംഘടനയുടെ ഭാരവാഹികള്‍ ഒരു ഹെലികോപ്ടറിനായി ശ്രമമാരംഭിച്ചു. കൊച്ചി നേവല്‍ ബേസില്‍ നിന്ന് ഒരു ഹെലികോപ്ടര്‍ ലഭ്യമാക്കുന്നതിനുവേണ്ടി ജില്ലാ കളക്ടര്‍, എം.പി, എം.എല്‍.എ തുടങ്ങി പലരുമായും സംഘടനാഭാരവാഹികള്‍ ബന്ധപ്പെട്ടു. പക്ഷെ, ആരും അനുകൂലമായി പ്രതികരിച്ചില്ല. ചിലരുടെ സമീപനമാകട്ടെ തികച്ചും നിഷേധാത്മകവുമായിരുന്നു. ഒടുവില്‍ ആ യുവാവിന്റെ കണ്ണുകള്‍ മാത്രം ദാനം ചെയ്ത് പ്രസ്തുത രക്ഷിതാക്കള്‍ക്ക് തൃപ്തിപ്പെടേണ്ടിവന്നു.

കേരളത്തില്‍ പലരും മുഖം തിരിച്ചുനില്‍ക്കുന്ന മഹത്തായ ഒരു കര്‍ത്തവ്യത്തിലൂടെ, ചരിത്രത്തിന്റെ ഭാഗമായി മാറേണ്ടിയിരുന്ന ആ ദിനം പതിവു ദിവസങ്ങള്‍ പോലെ കടന്നുപോയി, ചിലരുടെ 'നോ' മനോഭാവം മൂലം. അന്ന് അവരിലാരെങ്കിലും ഒരു 'യെസ്' പറഞ്ഞിരുന്നെങ്കില്‍ കേരളത്തിന്റെ ആരോഗ്യമേഖലയുടെയും മാനുഷികപ്രവര്‍ത്തനങ്ങളുടെയും ചരിത്രത്തില്‍ കുറിച്ചുവയ്ക്കപ്പെടുന്ന ദിവസമായി അതു മാറുമായിരുന്നു. മരണമുറപ്പായ ഒരു ജീവനില്‍ നിന്ന് നാലുപേര്‍ക്കുകൂടി ജീവന്‍ പകര്‍ന്നുകിട്ടുമായിരുന്നു. സര്‍വ്വോപരി അതൊരു മാതൃകയാകുമായിരുന്നു.

ജനുവരിയില്‍ പുറത്തിറങ്ങിയ ബോബി - സഞ്ജയ് തിരക്കഥയെഴുതി രാജേഷ് പിള്ള സംവിധാനം ചെയ്ത 'ട്രാഫിക്' എന്ന സിനിമ കണ്ടിരിക്കുമ്പോള്‍ മനസ്സില്‍ തികട്ടി വന്നത് മുകളില്‍ വിവരിച്ച സംഭവമായിരുന്നു. അന്ന് അധികൃതര്‍ കാണിച്ച അലംഭാവത്തോടുള്ള രോഷമായിരുന്നു. അതുകൊണ്ടുതന്നെ, 'ട്രാഫിക്' എന്ന സിനിമ കേരളീയസമൂഹത്തിന്റെ സ്വഭാവഗതികള്‍ക്കുനേരേ തെളിച്ചുവയ്ക്കുനന്ന ഒരു ഗ്രീന്‍സിഗ്നലായി അനുഭവപ്പെട്ടു. രേഖീയമല്ലാത്ത കഥാഗതിയും ചിതറിക്കിടക്കുന്ന കഥയും കഥാപാത്രങ്ങളുമെല്ലാം ഓരോരോ തരത്തില്‍ മലയാളിയുടെ സാമൂഹികബോധത്തെ അടയാളപ്പെടുത്തുകയാണ്. ഫെയ്ബുക്ക്, ഗൂഗിള്‍ ബസ് തുടങ്ങി ഇന്റര്‍നെറ്റിലെ വിവിധ ഇടങ്ങളില്‍ ഉള്‍പ്പെടെ ഈ സിനിമയെപ്പറ്റി നടക്കുന്ന സജീവചര്‍ച്ചകള്‍ കാണിച്ചുതരുന്നത് ട്രാഫിക് നമ്മുടെ ബോധതലങ്ങളിലെവിടെയെല്ലാമോ ചില കൊടുങ്കാറ്റുകള്‍ അഴിച്ചുവിട്ടിരിക്കുന്നുവെന്നുതന്നെയാണ്.

നേത്രദാനത്തോടും രക്തദാനത്തോടുപോലും പൂര്‍ണമായും യോജിച്ചിട്ടില്ലാത്ത കേരളീയാന്തരീക്ഷത്തില്‍ മസ്തിഷ്‌കമരണം സംഭവിച്ച യുവാവിന്റെ അവയവങ്ങള്‍ ദാനം ചെയ്യുകയെന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. ലേഖനത്തിന്റെ ആദ്യം വിവരിച്ച സംഭവത്തിലെ മാതാപിതാക്കള്‍ അത്യപൂര്‍വ്വമായി കാണപ്പെടുന്നവരാണ്. 'ട്രാഫിക്കി'ല്‍ റെയ്ഹാന്റെ ബാപ്പ ഡോക്ടറായിട്ടുപോലും ആദ്യം ഇതിനെ എതിര്‍ക്കുകയാണ്. പക്ഷെ, മകന്റെ സ്വപ്നങ്ങള്‍ മറ്റൊരാളുടെ ജീവിതത്തിലൂടെ പൂവണിയണമെന്ന കൂട്ടുകാരുടെ ആവശ്യമാണ് അദ്ദേഹത്തെ ഹൃദയം ദാനം ചെയ്യുന്നതിലെത്തിക്കുന്നത്.

സിനിമയില്‍ ഹൃദയം ആവശ്യമുള്ളത് സൂപ്പര്‍സ്റ്റാര്‍ സിദ്ധാര്‍ഥ് ശങ്കറിന്റെ പതിമൂന്നുവയസ്സുള്ള മകള്‍ക്കാണ്. തന്റെ പണവും പദവിയും അതിനുവേണ്ടി വിനിയോഗിക്കാന്‍ സിദ്ധാര്‍ഥ് തയ്യാറാണെങ്കിലും ആരേയും വിലയ്‌ക്കെടുക്കാന്‍ അയാള്‍ക്കു സാധിക്കുന്നില്ല. അവരാരും സാമ്പത്തികമായിട്ടെന്തെങ്കിലും മോഹിച്ചിട്ടല്ല ദൗത്യത്തില്‍ പങ്കാളികളാകുന്നത്. മറ്റുചില അജണ്ടകള്‍ അവര്‍ക്കുണ്ടെന്നത് കഥയുടെ പൊലിമയ്ക്കുവേണ്ടി കൂട്ടിച്ചേര്‍ത്ത അപകടകരമല്ലാത്ത വസ്തുതകളാണ്. ഈ ദൗത്യത്തില്‍ ഉള്‍പ്പെടുന്നവരില്‍ ഒരു കൂട്ടര്‍ ഒഴിച്ച് മറ്റാരും സിദ്ധാര്‍ഥുമായി നേരിട്ടു ബന്ധപ്പെടുന്നില്ല. മനസ്സാക്ഷിയെ പണം കൊണ്ടോ പ്രതാപം കൊണ്ടോ വിലയ്‌ക്കെടുക്കാനാകില്ലെന്നാണ് നിസ്സഹായനായി മാറുന്ന സിദ്ധാര്‍ഥ് ശങ്കര്‍ എന്ന കഥാപാത്രം കാട്ടിത്തരുന്നത്. പണത്തിനും പ്രശസ്തിക്കും പിന്നാലെ പാഞ്ഞ് കുട്ടികളുടെ ബാല്യം മറക്കുന്ന ഓരോ രക്ഷിതാവിനോടുമുള്ള അമ്മയുടെ രോഷം സിദ്ധാര്‍ഥിന്റെ ഭാര്യയിലൂടെ പ്രകടിപ്പിക്കപ്പെടുന്നുമുണ്ട്.

കൊച്ചിയിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ നിന്ന് പാലക്കാട്ടുള്ള മറ്റൊരു സ്വകാര്യ ആശുപത്രിയിലേക്കാണ് ഹൃദയം കൊണ്ടുപോകുന്നത്. സ്വകാര്യആശുപത്രികളുടെ സാന്നിധ്യം വളരെയധികം വിമര്‍ശനത്തിന് ഇരയായിക്കഴിഞ്ഞു. പക്ഷെ, കേരളത്തിലെ ഒരു മെഡിക്കല്‍ കോളജില്‍പോലും ഇത്തരത്തിലൊരു ഹൃദയംമാറ്റിവയ്ക്കല്‍ ശസ്ത്രക്രിയക്കു സൗകര്യമില്ല. അവയവദാനത്തിനാരെങ്കിലും തയ്യാറായാല്‍ അതിനു സൗകര്യമില്ലാത്ത ആരോഗ്യരംഗമാണു നമ്മുടേത്. അത്തരത്തിലൊരു ജാഗ്രതയ്ക്കുവേണ്ടിയുള്ള ആഹ്വാനം ഈ സിനിമയില്‍ നമുക്കു കേള്‍ക്കാന്‍ കഴിയും.

ചെന്നൈയില്‍ ഇതിനു സമാനമായ ഒരുസംഭവം ഏതാനും വര്‍ഷം മുമ്പ് ഉണ്ടായതാണ്. അതേപ്പറ്റി കമ്മീഷണറോട് ജനപ്രതിനിധി പറയുമ്പോള്‍ 'ചെന്നൈയിലെ റോഡുകളല്ല സര്‍, കേരളത്തിലേത്' എന്ന മറുപടി തിയേറ്ററില്‍ കാണികള്‍ ഹര്‍ഷാരവത്തോടെയാണ് സ്വീകരിക്കുന്നത്. ഇപ്പോഴത്തെ ദേശീയപാതയുടെ അവസ്ഥ നോക്കുമ്പോള്‍ സിനിമയില്‍ പറയുന്ന സമയത്തിനുള്ളില്‍ കൊച്ചിയില്‍ നിന്നു പാലക്കാട്ടെത്തുക അസാധ്യമാണ്. പക്ഷെ, നിര്‍ദ്ദേശിക്കപ്പെട്ട ദേശീയപാത യാഥാര്‍ഥ്യമായാല്‍ ഇത് അസാധ്യമല്ലെന്ന കാര്യം തിയേറ്ററിലിരുന്നു കയ്യടിച്ചവര്‍പോലും ഒരു പക്ഷേ, ഓര്‍ത്തെന്നുവരില്ല.

സിദ്ധാര്‍ഥ് ശങ്കറെന്ന പണക്കാരന്റെ മകള്‍ക്കുവേണ്ടി ആയിരക്കണക്കിനു സാധാരണക്കാരന്റെ സഞ്ചാരസ്വാതന്ത്ര്യം ഹനിച്ച് ഒരു ആഡംബരകാര്‍ ചീറിപ്പായുന്നത് പാവപ്പെട്ടവന്റെ ജീവനു വിലകല്‍പിക്കാതെയാണെന്ന് ഒറ്റനോട്ടത്തില്‍ തോന്നിയേക്കാം. സിനിമയുടെ പിന്നണിപ്രവര്‍ത്തകര്‍ ഇത് വളരെ സൂക്ഷ്മമായിട്ടാണ് കൈകാര്യം ചെയ്തിരിക്കുന്നത്. മന്ത്രിയുടെ കാറിന് എസ്‌കോര്‍ട്ട് പോകുന്നയാളാണ് ദൗത്യവാഹനത്തിന്റെ സാരഥിയെന്നത് ഇതില്‍പ്രധാനം. (120 കിലോമീറ്ററിലധികം വേഗതയില്‍ ചീറിപ്പായുന്ന കാറിന്റെ ഡ്രൈവറും മുന്‍സീറ്റ് യാത്രക്കാരനും സീറ്റ് ബെല്‍റ്റ് ധരിക്കാതിരുന്നത് കല്ലുകടിയാണെങ്കിലും.) കേരളത്തിലെ ഏതു റോഡിലൂടെയും മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയും മറ്റും ചീറിപ്പായുമ്പോള്‍ സംഭവിക്കുന്നതിലപ്പുറമൊന്നും ഇതിലില്ല. ട്രാഫിക് ലൈറ്റുകള്‍ ഓഫാക്കിയും ഒരു പോയിന്റില്‍ നിന്ന് മറ്റൊരു പോയിന്റിലേക്കു നിര്‍ദ്ദേശം കൊടുത്തുമെല്ലാം ഗതാഗതം ക്രമീകരിക്കാവുന്നതേയുള്ളു. രാഷ്ട്രപതിയും പ്രധാനമന്ത്രിയും മറ്റും വരുമ്പോള്‍ മണിക്കൂറുകളോളമാണ് വഴികള്‍ അടയ്ക്കപ്പെടുന്നത്. ഇവിടെ ഒരു മനുഷ്യജീവനുവേണ്ടി അഞ്ചോ പത്തോ മിനിട്ടുമാത്രമാണ് വഴിയില്‍ നിയന്ത്രണം ഏര്‍പ്പെടുത്തുന്നത്. ഇത്തരമൊരവസരത്തില്‍ സഹകരിക്കാന്‍ മലയാളിക്കു മടിയുണ്ടാകില്ലെന്നു 'ട്രാഫിക്' ചൂണ്ടിക്കാട്ടുന്നു.

സിനിമയുടെ കഥാഗാത്രം മുഖ്യമായും കൈകാര്യം ചെയ്യുന്നത് ഇതുമായി ബന്ധപ്പെട്ട സംഭവങ്ങളാണെങ്കിലും അവയോടനുബന്ധിച്ചുള്ള ചില കൊച്ചുകൊച്ചുസംഭവങ്ങളും മലയാളിയുടെ മാറുന്ന മനോഭാവത്തെപ്പറ്റി നമ്മെ ഓര്‍മിപ്പിക്കുന്നുണ്ട്.

റെയ്ഹാന്റെ കാമുകി അദിതി ആദ്യ സീനില്‍തന്നെ പറയുന്നത് അവള്‍ക്ക് വിവാഹമോചനം അനുവദിച്ചുകിട്ടിയെന്നാണ്. സിനിമയില്‍ നായകനും നായികയുമെന്നു പറയാവുന്ന കഥാപാത്രങ്ങളാണിവര്‍. താരപ്രധാനമാണ് സിനിമയെങ്കില്‍ അതിന്റെ നട്ടെല്ല്. പക്ഷെ, ഡിവോഴ്‌സ് ലഭിച്ചുവെന്നു പറഞ്ഞ് രംഗപ്രവേശം ചെയ്യുന്ന ഒരു നായികയെ മലയാള സിനിമ ഇതുവരെ കണ്ടെടുത്തിട്ടുണ്ടെന്നു തോന്നുന്നില്ല. വിവാഹമോചനം വ്യാപകമായിക്കൊണ്ടിരിക്കുന്ന കേരള സമൂഹത്തില്‍ ഈ കാഴ്ചപ്പാടിനുള്ള പ്രസക്തി വളരെ വലുതാണ്.

അദിതിയുടെ ഭര്‍ത്താവായിരുന്ന ആളെപ്പറ്റി സിനിമ യാതൊന്നും പറയുന്നില്ല. പക്ഷെ, എന്നായാലും നടക്കേണ്ട ഒന്നായിരുന്നു അവരുടെ വിവാഹമോചനമെന്ന് അദിതി റെയ്ഹാനോട് പറയുന്നുണ്ട്. ഒന്നിച്ചു ജീവിക്കാനാകില്ലെന്ന സ്ഥിതി വന്നാല്‍ മാന്യമായി ബന്ധം വിച്ഛേദിച്ചിറങ്ങുകയെന്ന സന്ദേശം നമ്മുടെ കുടുംബമാമൂലുകളുടെ നിഷേധമാണ്. അങ്ങിനെയുള്ള പെണ്ണിനെ സ്വീകരിക്കാന്‍ ഒരു രണ്ടാംകെട്ടുകാരനല്ലാത്ത, സമൂഹത്തില്‍ നിലയും വിലയുമുള്ള, മാന്യമായ തൊഴിലുള്ള ഒരു ചെറുപ്പക്കാരന്‍ തയ്യാറാകുന്നുവെന്നത്, ഇന്ന് കേരളത്തില്‍ സംഭവിക്കുന്നുണ്ടെങ്കിലും ഒരു ജനകീയമാധ്യമത്തിലൂടെ അക്കാര്യം വിളിച്ചുപറയാന്‍ ഇതുവരെ ആരും ധൈര്യം കാണിച്ചിരുന്നില്ലെന്നിടത്താണ് 'ട്രാഫിക്കി'ന്റെ പ്രസക്തി.

ഡോ. ഏബിളിന്റെ ജീവിതം നോക്കുക. കേരളത്തിലെ ഹൈക്ലാസ് യുവത്വത്തിന്റെ മറ്റൊരു ചിത്രമാണത്. ഉറ്റസുഹൃത്തും ഭാര്യയും തമ്മിലുള്ള ബന്ധത്തിന് സാക്ഷിയാകേണ്ടിവരികയാണ് ഏബിളിന്. ഇത്തരം ബന്ധത്തിന്റെ പശ്ചാത്തലത്തില്‍കൂടിയാണ് അദിതിയുടെ വിവാഹമോചനത്തേയും റയ്ഹാനുമായുള്ള സ്‌നേഹബന്ധത്തേയും നാം കാണേണ്ടത്. ഭര്‍ത്താവിനെ വഞ്ചിച്ച് കാമുകനോടൊപ്പം സല്ലപിക്കുകയല്ല അദിതി ചെയ്യുന്നത്. ജീവിതം അഡ്ജസ്റ്റ്‌മെന്റുകള്‍നടത്തി വഞ്ചിക്കാനുള്ളതല്ലെന്നും യോജിക്കാനായില്ലെങ്കില്‍ ഇട്ടിട്ടുപോകുയെന്നതാണ് അഭികാമ്യമെന്നും ഈ രണ്ടു കഥാതന്തുക്കള്‍ കാട്ടിത്തരുന്നു.

സൂഹൃത്തും ഭാര്യയും ചേര്‍ന്നു ഡോ.ഏബിളിനെ വഞ്ചിക്കുമ്പോഴും ഏബിള്‍ ഭാര്യയെമാത്രമാണ് ശിക്ഷിക്കുന്നതെന്നത് സ്ത്രീകള്‍ മാത്രമാണ് തെറ്റുകാരിയെന്നു വിധിക്കുന്ന സമൂഹത്തിന്റെ പൊതുമനശ്ശാസ്ത്രമായി തോന്നിയേക്കാം. സ്വാതിയെ ഏബിളിന്റെ കാര്‍ ഇടിച്ചുതെറിപ്പിക്കുമ്പോള്‍ ചിലപ്പോഴെങ്കിലും തിയേറ്ററില്‍ കയ്യടി ഉയര്‍ന്നത് മലയാളിയുടെ ഈ പൊതുമനോഗതിയുടെ പ്രതിഫലനമായി ചിലര്‍ ചൂണ്ടിക്കാട്ടുന്നു. എന്നാല്‍ സ്വാതിക്കു പകരം തന്റെ കൂട്ടുകാരനെയാണ് ഏബിള്‍ ഇടിച്ചുതെറിപ്പിക്കുന്നതെങ്കിലും ഇതേ കയ്യടി തിയേറ്ററില്‍ ഉയരുമായിരുന്നുവെന്നതാണ് വാസ്തവം.

വിവാഹമോചിതയായ തന്നെ സ്വീകരിക്കാന്‍ തയ്യാറായ റെയ്ഹാന്‍ മരണമടഞ്ഞുവെന്ന വാര്‍ത്തകേള്‍ക്കുമ്പോള്‍ നിസ്സഹായയാകുന്ന അദിതിയെ നോക്കി സഹതാപത്തോടെയും ദുഃഖത്തോടെയും പ്രേക്ഷകര്‍ ഉതിര്‍ക്കുന്ന നിശ്വാസത്തിന് പക്ഷെ, കയ്യടിയോളം ശബ്ദമുണ്ടാക്കാനാകില്ല. അതുകൊണ്ടുതന്നെ ആ മനശ്ശാസ്ത്രം നാം വായിക്കാതെ വിടുന്നു.

'ട്രാഫിക്' സ്ത്രീവിരുദ്ധമാണെന്നു തോന്നാവുന്ന മറ്റൊരു മുഹൂര്‍ത്തം സിനിമയുടെ പ്രധാനഭാഗങ്ങളിലൊന്നായ അപകടദൃശ്യമാണ്. റെയ്ഹാനും രാജീവും സഞ്ചരിക്കുന്ന ബൈക്കില്‍ ട്രാഫിക് സിഗ്നല്‍ തെറ്റിവന്ന കാര്‍ ഇടിക്കുകയാണ്. ഈ കാര്‍ ഓടിച്ചിരുന്നതാകട്ടെ ഒരു പെണ്‍കുട്ടിയും. സ്ത്രീകള്‍ പൊതുവെ അപകടകരമായി വാഹനമോടിക്കുന്നവരാണെന്ന ധ്വനി ഇതിലുണ്ടെന്ന് പ്രാഥമികകാഴ്ചയില്‍ നമുക്കു തോന്നിയേക്കാം. പക്ഷെ, അത്തരത്തിലൊരു അപകടകരമായ ഡ്രൈവിംഗിലേക്ക് സ്ത്രീയെ നയിക്കുന്നവരെ ഒരു നിമിഷത്തേക്കു മറന്നുമാത്രമേ നമുക്ക് ആ ആരോപണമുന്നയിക്കാനാകൂ.

ഒറ്റയ്ക്കു വാഹനോടിച്ചുപോകുന്ന പെണ്‍കുട്ടിയെ പിന്തുടര്‍ന്ന് കമന്റടിക്കുന്ന പൂവാലന്‍മാരാണ് ഇവിടെ യഥാര്‍ഥ അപകടകാരികള്‍. അവരില്‍ നിന്നു രക്ഷപ്പെടാനാണ് ചുവപ്പുസിഗ്നലിലേക്ക് ആ പെണ്‍കുട്ടി കാറോടിച്ചുകയറുന്നത്. അപകടത്തിനിടയാക്കിയ വാഹനമേതെന്നു പറയാതെ സിനിമയുടെ കഥ പരുവപ്പെടുത്താമായിരുന്നെങ്കിലും വാഹനമോടിച്ചത് ഒരു പെണ്‍കുട്ടിയാണെന്നു പറയുകയും അവളെ അപകടത്തിലേക്കു നയിച്ചത് പൂവാലന്‍മാരാണെന്ന് വ്യക്തമാക്കപ്പെടുകയും ചെയ്തതിനുപിന്നില്‍ സിനിമയുടെ പിന്നണിപ്രവര്‍ത്തകര്‍ക്ക് കൃത്യമായ ലക്ഷ്യമുണ്ട്. അപകടസ്ഥലത്ത് കാര്‍ നിര്‍ത്തി ആ പെണ്‍കുട്ടി ഇറങ്ങിയിരുന്നെങ്കില്‍ കേള്‍ക്കുമായിരുന്ന പഴികളില്‍ നിന്നും, ആക്രമണത്തില്‍ നിന്നുപോലും, രക്ഷപ്പെടാനാണ് അവള്‍ നേരേ ട്രാഫിക് പൊലീസിനു മുന്നിലേക്ക് കാറോടിച്ചുചെല്ലുന്നത്. ഇത്തരത്തില്‍ നിത്യേനയെന്നോണം നമ്മുടെ മുന്നില്‍ സംഭവിക്കുന്ന യാഥാര്‍ഥ്യങ്ങള്‍തന്നെയാണ് 'ട്രാഫിക്കി'ലെ ഓരോ ദൃശ്യവും വിളിച്ചുപറയുന്നത്.

സിനിമയിലെ മറ്റൊരു പ്രധാന ദൃശ്യമാണ് ബിലാല്‍കോളനിയുമായി ബന്ധപ്പെട്ടുള്ളത്. നിശ്ചിതസമയത്തുനിന്നും വൈകിയോടുന്ന വാഹനം സമയം പാലിക്കണമെങ്കില്‍ ബിലാല്‍ കോളനി കടന്നുപോകണം. മൈനോറിട്ടി തിങ്ങിപ്പാര്‍ക്കുന്ന, പള്ളിക്കടുത്തുള്ള ഈ കോളനി പൊലീസുകാര്‍പോലും കയറാന്‍ ഭയപ്പെടുന്നതാണെന്ന് കമ്മീഷണര്‍ പറയുന്നു. കള്ളക്കടത്തു സാധനങ്ങള്‍ കണ്ടെത്താന്‍ റെയ്ഡിനെത്തിയ പൊലീസിനെ തടഞ്ഞതിന്റെ പേരില്‍ വെടിവയ്പുണ്ടായ സ്ഥലമെന്നുകൂടി പറയുമ്പോള്‍ കോളനിയെ ഒരു ഭീകരകേന്ദ്രമായിട്ടാണ് പൊലീസ് അധികൃതര്‍പോലും കരുതുന്നതെന്ന് വ്യക്തമാണ്. തിരുവനന്തപുരത്തിനടുത്തുള്ള ബീമാപ്പള്ളിയേയാണ് ഇത് കേള്‍ക്കുമ്പോള്‍ പെട്ടെന്നോര്‍മവരിക.

അധികാരികളും ഭൂരിപക്ഷ സമൂഹവും ക്രിമിനലുകളെന്ന് മുദ്രകുത്താന്‍ ശ്രമിക്കുമ്പോള്‍ അവര്‍ക്കിടയിലുള്ള നാം കാണാത്ത, കാണാന്‍ മിനക്കെടാത്ത നന്മയെപ്പറ്റിയാണ് ട്രാഫിക് പറയുന്നത്. ഇസ്ലാം മത വിശ്വാസികളായ കഥാപാത്രങ്ങളെ സ്ഥിരമായി വില്ലന്‍സ്ഥാനത്തു പ്രതിഷ്ഠിക്കാന്‍ മടികാണിക്കാത്ത മലയാളസിനിമയില്‍ വില്ലനല്ലാതിരുന്നിട്ടും ഒരു ഘട്ടത്തില്‍ പ്രതിനായകസ്ഥാനത്ത് അവരോധിക്കപ്പെടുകയാണ് ബിലാല്‍ കോളനി. പക്ഷെ, പൊലീസിനു കയറിച്ചെല്ലാനാകാത്തിടത്ത് സാധാരണക്കാരന് നിഷ്പ്രയാസം കയറിച്ചെല്ലാമെന്നും ഇത്തരത്തിലൊരു ദൗത്യത്തോട് അവിടുള്ളവര്‍ മുഖം തിരിക്കില്ലെന്നും സിനിമ പറയുന്നു.

ഹൃദയവുമായി പാലക്കാട്ടേക്കു പോകുന്ന ദൗത്യത്തില്‍ പങ്കാളികളാകുന്ന ഓരോരുത്തര്‍ക്കും ഒരോ അജണ്ടയുണ്ട്. അതില്ലാത്തത് ബിലാല്‍ കോളനിയിലെ ഫാന്‍സ് അസോസിയേഷന്റെ പ്രസിഡന്റിനു മാത്രമാണ്. തസ്രീന്‍ എന്ന ഈ കഥാപാത്രമാണ് ബിലാല്‍ കോളനി വഴി വാഹനത്തിനു കടന്നുപോകാന്‍ തടസ്സങ്ങള്‍ നീക്കുന്നത്. സിദ്ധാര്‍ഥ് ശങ്കറെന്ന താരത്തോടുള്ള ആരാധനയായി ഇതിനെ വ്യാഖ്യാനിക്കാമെങ്കിലും ഇത്തരം താരങ്ങള്‍ക്ക് സമൂഹത്തില്‍ ഗുണകരമായ സ്വാധീനം ചെലുത്താനാവുമെന്ന ഓര്‍മപ്പെടുത്തല്‍കൂടിയാണ് ഈ സന്ദര്‍ഭം.

ക്രാഫ്റ്റിലും അവതരണരീതിയിലും കഥാസ്വീകരണത്തിലും പുതുമ കൊണ്ടുവന്ന 'ട്രാഫിക്' തികച്ചും ശാന്തമായ ഒരു ക്ലൈമാക്‌സിലാണ് അവസാനിക്കുന്നത്. എല്ലാവരും ആഗ്രഹിച്ചിരുന്ന ക്ലൈമാക്‌സ് എന്നു വേണമെങ്കില്‍ പറയാം. സിനിമയിലെ കഥാപാത്രങ്ങളെല്ലാം നിരന്നുനിന്ന് വളിപ്പു പറഞ്ഞ് പ്രേക്ഷകനെ കൈവീശിക്കാണിച്ചവസാനിക്കുന്ന ക്ലൈമാക്‌സുകളേക്കാള്‍ വളരെ ഭേദമാണിത്.

ദുരന്തങ്ങള്‍ മാത്രം സംഭവിക്കുന്ന ജീവിതത്തില്‍ ശുഭപര്യവസായിയാകുന്ന കഥ. ആ ജീവിതത്തില്‍ ഇതുവരെയുള്ള സിനിമകള്‍ കാട്ടിത്തന്നതിനപ്പുറവും പലതുമുണ്ടെന്നും അത്തരത്തില്‍ മാറിച്ചിന്തിക്കുന്ന സമൂഹമായി നാം വളരേണ്ട സന്ദര്‍ഭമാണിതെന്നും 'ട്രാഫിക്' പ്രേക്ഷകരെ ഓര്‍മിപ്പിക്കുന്നു. തീരുമാനങ്ങള്‍ എടുക്കേണ്ടിവരുന്നത് വളരെപ്പെട്ടെന്നാണ്. വഴിയറിയാതെ നില്‍ക്കുന്ന ജംക്ഷനില്‍ നിന്ന് ഇടത്തേക്കോ വലത്തേക്കോ എന്നാശങ്കപ്പെടുമ്പോള്‍ പെട്ടെന്ന്, വളരെപ്പെട്ടെന്നെടുക്കുന്ന തീരുമാനം നമ്മെ കാതങ്ങള്‍തന്നെ മുന്നോട്ടുനയിച്ചേക്കാമെന്നും ട്രാഫിക് കാണിച്ചുതരുന്നു.

13 comments:

  1. 'ട്രാഫിക്' എന്ന സിനിമ കേരളീയസമൂഹത്തിന്റെ സ്വഭാവഗതികള്‍ക്കുനേരേ തെളിച്ചുവയ്ക്കുനന്ന ഒരു ഗ്രീന്‍സിഗ്നലായി അനുഭവപ്പെട്ടു. രേഖീയമല്ലാത്ത കഥാഗതിയും ചിതറിക്കിടക്കുന്ന കഥയും കഥാപാത്രങ്ങളുമെല്ലാം ഓരോരോ തരത്തില്‍ മലയാളിയുടെ സാമൂഹികബോധത്തെ അടയാളപ്പെടുത്തുകയാണ്. ഫെയ്ബുക്ക്, ഗൂഗിള്‍ ബസ് തുടങ്ങി ഇന്റര്‍നെറ്റിലെ വിവിധ ഇടങ്ങളില്‍ ഉള്‍പ്പെടെ ഈ സിനിമയെപ്പറ്റി നടക്കുന്ന സജീവചര്‍ച്ചകള്‍ കാണിച്ചുതരുന്നത് ട്രാഫിക് നമ്മുടെ ബോധതലങ്ങളിലെവിടെയെല്ലാമോ ചില കൊടുങ്കാറ്റുകള്‍ അഴിച്ചുവിട്ടിരിക്കുന്നുവെന്നുതന്നെയാണ്.

    ReplyDelete
  2. 'ട്രാഫിക്കി'നെക്കുറിച്ച് വായിച്ചവയില്‍ ഏറ്റവും പോസിറ്റീവായി സമീപിച്ചിരിക്കുന്ന ഒരു വിശകലനം. ഭംഗിയായി എഴുതിയിരിക്കുന്നു. :)

    ReplyDelete
  3. മഞ്ഞക്കണ്ണടകള്‍ വെച്ചെഴുതാത്ത ശുദ്ധമായ വിശകലനം. വെരി ഗുഡ്. ഹരി പറഞ്ഞപോലെ തികച്ചും പോസറ്റീവായി സമീപിച്ചിരിക്കുന്നു. ട്രാഫിക്കിന്റെ വിജയം സിനിമയുടെ അണിയറയില്‍ ഒരുപാട് നല്ല ചിത്രങ്ങള്‍ ഒരുക്കൂട്ടുന്നുണ്ടെന്ന പിന്നണിവര്‍ത്തമാനവും ശുഭോര്‍ദാഹം.
    (വീണ്ടും വരാം)

    ReplyDelete
  4. ട്രാഫിക്കിനെ കുറിച്ചൊരു നല്ല വായന..!

    ReplyDelete
  5. വളരെ പോസിറ്റീവായ ഒരു റിവ്യൂ.. ആശംസകൾ..

    ReplyDelete
  6. നല്ല പോസ്റ്റ്‌ !

    ReplyDelete
  7. ഒരു ഓണ്‍ലൈന്‍ ഫോറത്തില്‍ ഈ റിവ്യൂ ചര്‍ച്ചയായതിനെ തുടര്‍ന്നു് ഞാനിതു് മലയാളത്തില്‍ റിവ്യൂ എഴുതുന്ന ബോറിസ് അബൂബക്കറിനു് അയച്ചുകൊടുത്തിരുന്നു. അബൂബക്കറിന്റെ മറുവാദം ഇങ്ങനെ:

    ട്രാഫിക്ക്‌ എന്ന സിനിമയിലെ റെയ്‌ഹാന്റെയും അദിതിയുടെയും പ്രേമം പശ്ചാത്തലമാക്കി, മലയാളസിനിമയില്‍ ഇന്നോളം കാണാത്ത വിവാഹമോചനനാന്തരബന്ധമാണിതെന്നും ഇത്‌ ഇന്നത്തെ കേരളീയസമൂഹത്തെ മുന്നോട്ടുനയിക്കുകയാണെന്നുമുള്ള നിരീക്ഷണം കാണുമ്പോള്‍, കേവലമന്ധരെ അന്ധര്‍ നയിപ്പൂ എന്ന ചൊല്ല്‌ ഓര്‍മവരുന്നു. എഫ്‌.ഇ.സി. അടക്കമുള്ള വെബ്‌ കമ്യൂണിറ്റികളില്‍ പേനയ്‌ക്കുപകരം ഭാവനയുന്തുന്നവര്‍ വേണ്ടത്ര ഓര്‍മശക്തിയോ ധാരണാശേഷിയോ ഇല്ലാത്തവരാണെന്നുകരുതി, അവരെന്തിനു മറ്റുള്ളവരെക്കൂടി മുന്നോട്ടു നയിച്ച്‌ കൊടുംപാതാളത്തില്‍ക്കൊണ്ടുപോയി തള്ളുന്നു.

    ഒന്നാമത്‌, റെയ്‌ഹാനും അദിതിയും തമ്മിലുള്ള ബന്ധം നോക്കാം. വിവാഹമോചിതയായ ഒരു പെണ്‍കുട്ടി, സ്‌ത്രീ രണ്ടാം വിവാഹക്കാരനല്ലാത്ത ഒരു യുവാവുമായി വിവാഹബന്ധത്തിലേക്കു നീളുന്ന ഒരു പുതിയ ബന്ധത്തിലാണെന്നതാണ്‌ ഇവിടെ പ്രധാനം. എന്നാല്‍ സിനിമയില്‍ അവര്‍ വിവാഹിതരാകുന്നുണ്ടോ ഇല്ലയോ എന്നകാര്യം എന്തുകൊണ്ടോ ചര്‍ച്ചക്കാര്‍ മിണ്ടുന്നില്ല. അവര്‍ വിവാഹിതരാകുന്നില്ലെന്നതാണു സത്യം. അതായത്‌, പത്മരാജന്റെ കള്ളന്‍പവിത്രന്‍ ലെവലില്‍ പറഞ്ഞാല്‍, വിവാഹമോചനം നടത്തി, മറ്റൊരുത്തനെ വിവാഹം കഴിക്കാന്‍ നടക്കുന്ന സകല അവളുമാര്‍ക്കും ഇതൊക്കെത്തന്നെയാണു ഗതിയെന്നാണ്‌ സിനിമ പറഞ്ഞുവയ്‌ക്കുന്നത്‌. ഇനി മറ്റൊരു വീക്ഷണം നോക്കാം. അദിതിയും റെയ്‌ഹാനും വിവാഹം എന്ന കുടുംബസ്ഥാപനത്തിലേര്‍പ്പെടണമെന്ന് എന്താണു നിര്‍ബന്ധം. അവര്‍ പ്രേമിച്ചു, അതുപോരേ എന്ന ചോദ്യമാണത്‌. ശരി, സമ്മതിച്ചു, പക്ഷേ സിനിമയെന്താണു ചെയ്യുന്നത്‌. റെയ്‌ഹാന്റെ മരണശേഷം അദിതിയെ വെറുതെവിടുന്നില്ല. പകരം, റെയ്‌ഹാന്റെ മാതാപിതാക്കള്‍, ഒറ്റപ്പെട്ടുപോയ അവളെ വിളിച്ചിട്ടു പറയുന്നു, മോള്‍ ഇങ്ങോട്ടുവരൂ... നിന്നെ ഞങ്ങള്‍ക്കു കാണണം. അതൊരു സൂചന മാത്രമായിരിക്കാം. പക്ഷേ ആ സൂചന വേറൊന്നുമല്ല, അവളുടെ ജീവിതം റെയ്‌ഹാന്റെ മരണത്തോടെ ഒരു വിധവയുടേതിനു തുല്യമായിക്കഴിഞ്ഞിരിക്കുന്നു എന്നാണ്‌. ഇത്തരം സത്യങ്ങള്‍ പറഞ്ഞാലുടനെ അതെല്ലാം അതിവായനയാണെന്നു മറുകണ്ടംകാര്‍ പറഞ്ഞുകളയും. അതിവായന എന്നൊന്നില്ല. എല്ലാം ബഹുവിധവായനകള്‍ മാത്രം. ഈ പറഞ്ഞ വിധത്തില്‍ വായിക്കുവാന്‍ പറ്റുന്ന പാഠമാണ്‌ വ്യക്തമായും ട്രാഫിക്ക്‌ എന്ന സിനിമ മുന്നോട്ടുവയ്‌ക്കുന്നത്‌.

    (തുടരും)

    ReplyDelete
  8. അബൂബക്കര്‍ തുടരുന്നു:

    ഇനി ട്രാഫിക്‌ ഒരു പുരോഗമനസിനിമയാണെന്നുള്ള വാദവുമായി വരുന്നവരുടെ അടുത്ത നമ്പര്‍ ഇന്നുവരെ ഒരു മലയാളസിനിമയിലും ഒരുത്തി വിവാഹമോചനം നടത്തിയിട്ട്‌ വേറൊരുത്തനെ പ്രേമിച്ചിട്ടില്ലെന്നാണ്‌. ഈ ഡയലോഗുമായി വരുന്നവനോട്‌ പറയാനുള്ളത്‌, ഒരുമാസം ലീവെടുത്തിട്ട്‌ പഴയ മലയാളസിനിമകള്‍ ഒന്നു കാണാനാണ്‌. പോട്ടെ, മുഴുവനും കാണേണ്ട, നമ്മുടെ മമ്മൂട്ടീം മോഹന്‍ലാലും വന്നതിനുശേഷമുള്ളതെങ്കിലും കണ്ടാല്‍മതി. മുപ്പത്തൊന്നുകൊല്ലംമുന്‍പുണ്ടായ, മലയാളത്തില്‍ ഗതിമാറ്റം സൃഷ്‌ടിച്ച, മോഹന്‍ലാലിന്റെ ആദ്യസിനിമയായ മഞ്ഞില്‍വിരിഞ്ഞ പൂക്കളിലെ നായിക വിവാഹിതയാണ്‌. ആ ചിത്രത്തില്‍ വില്ലന്‍ എന്ന കഥാപാത്രംതന്നെ നായികയുടെ ഭര്‍ത്താവാണ്‌. അവിടെയും വിവാഹിതയായ നായികയുടെ പ്രേമം പൂവണിയുന്നില്ല. എങ്കിലും വിവാഹിതയായ നായിക പ്രേമിക്കുന്നത്‌ മലയാളസിനിമയില്‍ ആദ്യമെന്നൊക്കെ വെച്ചുവീക്കുന്നവര്‍ ഇതൊക്കെ ആരോടെങ്കിലും ചോദിച്ചെങ്കിലും മനസ്സിലാക്കുന്നത്‌ നന്ന്‌. അറിവില്ലാത്തവര്‍ മുന്‍പേ നടക്കരുത്‌ എന്നാണ്‌ ചൊല്ല്‌. ഇന്നതു മാറ്റേണ്ടിയിരിക്കുന്നു. അറിവില്ലാത്തവര്‍ ഇന്റര്‍നെറ്റില്‍ മുന്‍പേ കേറി നടക്കരുത്‌ എന്നാക്കണം.
    പത്മരാജന്റെ നമുക്കു പാര്‍ക്കാന്‍ മുന്തിരിത്തോപ്പുകളില്‍ ബലാല്‍സംഗം ചെയ്യപ്പെട്ട കുട്ടിയെയാണ്‌ നായകന്‍ സ്വന്തം വീട്ടുകാരെ ധിക്കരിച്ച്‌ സ്വന്തമാക്കുന്നത്‌. അതുകണ്ട്‌ നായകന്റെ അമ്മ നടത്തുന്ന മന്ദഹാസം മലയാളസിനിമയിലെ മനോഹരമുഹൂര്‍ത്തങ്ങളിലൊന്നാണ്‌. തൂവാനത്തുമ്പികളില്‍ വേശ്യയെ വിവാഹം കഴിക്കാന്‍ നായകന്‍ തയ്യാറാണ്‌. ന്യൂഡല്‍ഹിയില്‍ കൂട്ടബലാല്‍സംഗത്തിനിരയായ തന്റെ കാമുകിയെ നായകന്‍ സ്വീകരിക്കുന്നു.

    മഞ്ഞില്‍ വിരിഞ്ഞ പൂക്കളിനും മുന്‍പ്‌, അവളുടെ രാവുകളില്‍ വേശ്യയെ സ്വീകരിക്കാന്‍ നായകന്‍ തയ്യാറാകുന്നു. അതിന്റെ ആഴം മനസ്സിലാക്കുന്ന അമ്മയാണ്‌ ചിത്രത്തിലുള്ളത്‌. വീട്ടുകാരൊന്നടങ്കം അവളെ സ്വീകരിക്കുന്നു. അഭിമന്യുവിലും നായകന്‍ വേശ്യയെ വിവാഹം കഴിക്കുന്നു. അനുബന്ധത്തില്‍ വിവാഹിതയും അമ്മയുമായ സ്‌ത്രീയെയാണ്‌ നായകന്‍ പ്രേമിക്കുന്നത്‌. കാതോടുകാതോരത്തിലും അങ്ങനെതന്നെ. ഗാന്ധിനഗര്‍ സെക്കന്റ്‌ സ്‌ട്രീറ്റിലും വിവാഹിയെ നായകന്‍ വിവാഹം കഴിക്കാന്‍ തീരുമാനിക്കുന്നു.

    അരപ്പട്ട കെട്ടിയ ഗ്രാമത്തില്‍ വേശ്യയെ നായകന്‍ സ്വന്തമാക്കുന്നു.

    പെട്ടെന്ന്‌ ഓര്‍വന്നവ എഴുതിയെന്നേ ഉള്ളൂ. ബാക്കിയുള്ള എല്ലാവരും തന്നെപ്പോലെതന്നെ ബുദ്ധിയും ഓര്‍മയുമില്ലാത്തവരാണെന്ന മട്ടില്‍ എഴുതുന്നവരോട്‌ അങ്ങനെ ചെയ്യരുതെന്ന്‌ സ്‌നേഹബുദ്ധ്യാ ഉപദേശിക്കുകമാത്രം ചെയ്യുന്നു.

    ReplyDelete
  9. റിവ്യൂ കൊള്ളാം...
    2010 ല്‍ 4 പോസ്റ്റുകള്‍... 2011 ലെ ആദ്യപോസ്റ്റ്... രാജേഷിന്റെ വക്രബുദ്ധിയില്‍ നിന്നും കൂടുതല്‍ കൂടതല്‍ പോസ്റ്റുകള്‍ ബൂലോഗത്തിലേക്കുണ്ടാകട്ടെയെന്ന് ആശംസിക്കുന്നു.

    ReplyDelete
  10. ഒന്നാമത്‌, റെയ്‌ഹാനും അദിതിയും തമ്മിലുള്ള ബന്ധം നോക്കാം. വിവാഹമോചിതയായ ഒരു പെണ്‍കുട്ടി, സ്‌ത്രീ രണ്ടാം വിവാഹക്കാരനല്ലാത്ത ഒരു യുവാവുമായി വിവാഹബന്ധത്തിലേക്കു നീളുന്ന ഒരു പുതിയ ബന്ധത്തിലാണെന്നതാണ്‌ ഇവിടെ പ്രധാനം. എന്നാല്‍ സിനിമയില്‍ അവര്‍ വിവാഹിതരാകുന്നുണ്ടോ ഇല്ലയോ എന്നകാര്യം എന്തുകൊണ്ടോ ചര്‍ച്ചക്കാര്‍ മിണ്ടുന്നില്ല. അവര്‍ വിവാഹിതരാകുന്നില്ലെന്നതാണു സത്യം. അതായത്‌, പത്മരാജന്റെ കള്ളന്‍പവിത്രന്‍ ലെവലില്‍ പറഞ്ഞാല്‍, വിവാഹമോചനം നടത്തി, മറ്റൊരുത്തനെ വിവാഹം കഴിക്കാന്‍ നടക്കുന്ന സകല അവളുമാര്‍ക്കും ഇതൊക്കെത്തന്നെയാണു ഗതിയെന്നാണ്‌ സിനിമ പറഞ്ഞുവയ്‌ക്കുന്നത്‌.

    1. അപ്പോള്‍ ഇത്തരത്തില്‍ ഇറങ്ങിപ്പുറപ്പെടുന്നവരുടെയെല്ലാം ആണ്‍പാതി തട്ടിപ്പോകുമെന്നാണ് സിനിമാക്കാര്‍ പറഞ്ഞുവയ്ക്കുന്നതെന്ന്. അബൂബക്കറെന്താ ആറ്റുകാല്‍ രാധാകൃഷ്ണനു പഠിക്കുകയാണോ?

    ഇനി മറ്റൊരു വീക്ഷണം നോക്കാം. അദിതിയും റെയ്‌ഹാനും വിവാഹം എന്ന കുടുംബസ്ഥാപനത്തിലേര്‍പ്പെടണമെന്ന് എന്താണു നിര്‍ബന്ധം. അവര്‍ പ്രേമിച്ചു, അതുപോരേ എന്ന ചോദ്യമാണത്‌. ശരി, സമ്മതിച്ചു, പക്ഷേ സിനിമയെന്താണു ചെയ്യുന്നത്‌. റെയ്‌ഹാന്റെ മരണശേഷം അദിതിയെ വെറുതെവിടുന്നില്ല. പകരം, റെയ്‌ഹാന്റെ മാതാപിതാക്കള്‍, ഒറ്റപ്പെട്ടുപോയ അവളെ വിളിച്ചിട്ടു പറയുന്നു, മോള്‍ ഇങ്ങോട്ടുവരൂ... നിന്നെ ഞങ്ങള്‍ക്കു കാണണം. അതൊരു സൂചന മാത്രമായിരിക്കാം. പക്ഷേ ആ സൂചന വേറൊന്നുമല്ല, അവളുടെ ജീവിതം റെയ്‌ഹാന്റെ മരണത്തോടെ ഒരു വിധവയുടേതിനു തുല്യമായിക്കഴിഞ്ഞിരിക്കുന്നു എന്നാണ്‌. ഇത്തരം സത്യങ്ങള്‍ പറഞ്ഞാലുടനെ അതെല്ലാം അതിവായനയാണെന്നു മറുകണ്ടംകാര്‍ പറഞ്ഞുകളയും. അതിവായന എന്നൊന്നില്ല.

    2. ഇതൊരിക്കലും അതിവായനയാകുന്നില്ല. റെയ്ഹാന്‍റെ കുട്ടിയെ അദിതി വയറ്റില്‍ ചുമക്കുന്നുണ്ടെന്നും അതു മനസ്സിലാക്കി പിറക്കാന്‍ പോകുന്ന ആ കുട്ടിയെ മുസ്ലീമാക്കുക എന്ന ലക്ഷ്യത്തോടെയാണ് റെയ്ഹാന്‍റെ ബാപ്പ ആ പെണ്‍കുട്ടിയെ വീട്ടിലേക്കു വിളിച്ചുവരുത്തുന്നതെന്നും ഞാനിത് തുടര്‍ന്നു വായിക്കുന്നതു ബഹുവിധവായനയുടെ ഭാഗമായി മാത്രം കരുതണേ...


    "ഇനി ട്രാഫിക്‌ ഒരു പുരോഗമനസിനിമയാണെന്നുള്ള വാദവുമായി വരുന്നവരുടെ അടുത്ത നമ്പര്‍ ഇന്നുവരെ ഒരു മലയാളസിനിമയിലും ഒരുത്തി വിവാഹമോചനം നടത്തിയിട്ട്‌ വേറൊരുത്തനെ പ്രേമിച്ചിട്ടില്ലെന്നാണ്‌."

    3. ഈ ഒരുത്തന്‍ ഒരുത്തി പ്രയോഗത്തിനിട്ട് ഒരാട്ട് -
    ത്ഫൂ.....

    (തുടരും...)

    ReplyDelete
  11. "മുപ്പത്തൊന്നുകൊല്ലംമുന്‍പുണ്ടായ, മലയാളത്തില്‍ ഗതിമാറ്റം സൃഷ്‌ടിച്ച, മോഹന്‍ലാലിന്റെ ആദ്യസിനിമയായ മഞ്ഞില്‍വിരിഞ്ഞ പൂക്കളിലെ നായിക വിവാഹിതയാണ്‌. ആ ചിത്രത്തില്‍ വില്ലന്‍ എന്ന കഥാപാത്രംതന്നെ നായികയുടെ ഭര്‍ത്താവാണ്‌. അവിടെയും വിവാഹിതയായ നായികയുടെ പ്രേമം പൂവണിയുന്നില്ല. എങ്കിലും വിവാഹിതയായ നായിക പ്രേമിക്കുന്നത്‌ മലയാളസിനിമയില്‍ ആദ്യമെന്നൊക്കെ വെച്ചുവീക്കുന്നവര്‍ ഇതൊക്കെ ആരോടെങ്കിലും ചോദിച്ചെങ്കിലും മനസ്സിലാക്കുന്നത്‌ നന്ന്‌. അറിവില്ലാത്തവര്‍ മുന്‍പേ നടക്കരുത്‌ എന്നാണ്‌ ചൊല്ല്‌. ഇന്നതു മാറ്റേണ്ടിയിരിക്കുന്നു. അറിവില്ലാത്തവര്‍ ഇന്റര്‍നെറ്റില്‍ മുന്‍പേ കേറി നടക്കരുത്‌ എന്നാക്കണം.
    പത്മരാജന്റെ നമുക്കു പാര്‍ക്കാന്‍ മുന്തിരിത്തോപ്പുകളില്‍ ബലാല്‍സംഗം ചെയ്യപ്പെട്ട കുട്ടിയെയാണ്‌ നായകന്‍ സ്വന്തം വീട്ടുകാരെ ധിക്കരിച്ച്‌ സ്വന്തമാക്കുന്നത്‌. അതുകണ്ട്‌ നായകന്റെ അമ്മ നടത്തുന്ന മന്ദഹാസം മലയാളസിനിമയിലെ മനോഹരമുഹൂര്‍ത്തങ്ങളിലൊന്നാണ്‌. തൂവാനത്തുമ്പികളില്‍ വേശ്യയെ വിവാഹം കഴിക്കാന്‍ നായകന്‍ തയ്യാറാണ്‌. ന്യൂഡല്‍ഹിയില്‍ കൂട്ടബലാല്‍സംഗത്തിനിരയായ തന്റെ കാമുകിയെ നായകന്‍ സ്വീകരിക്കുന്നു.

    മഞ്ഞില്‍ വിരിഞ്ഞ പൂക്കളിനും മുന്‍പ്‌, അവളുടെ രാവുകളില്‍ വേശ്യയെ സ്വീകരിക്കാന്‍ നായകന്‍ തയ്യാറാകുന്നു. അതിന്റെ ആഴം മനസ്സിലാക്കുന്ന അമ്മയാണ്‌ ചിത്രത്തിലുള്ളത്‌. വീട്ടുകാരൊന്നടങ്കം അവളെ സ്വീകരിക്കുന്നു. അഭിമന്യുവിലും നായകന്‍ വേശ്യയെ വിവാഹം കഴിക്കുന്നു. അനുബന്ധത്തില്‍ വിവാഹിതയും അമ്മയുമായ സ്‌ത്രീയെയാണ്‌ നായകന്‍ പ്രേമിക്കുന്നത്‌. കാതോടുകാതോരത്തിലും അങ്ങനെതന്നെ. ഗാന്ധിനഗര്‍ സെക്കന്റ്‌ സ്‌ട്രീറ്റിലും വിവാഹിയെ നായകന്‍ വിവാഹം കഴിക്കാന്‍ തീരുമാനിക്കുന്നു.

    അരപ്പട്ട കെട്ടിയ ഗ്രാമത്തില്‍ വേശ്യയെ നായകന്‍ സ്വന്തമാക്കുന്നു.

    പെട്ടെന്ന്‌ ഓര്‍വന്നവ എഴുതിയെന്നേ ഉള്ളൂ."

    4. അബൂക്കാന്‍റെ ഓര്‍മശക്തിക്ക് ഈയുള്ളവന്‍റെ നല്ല നമസ്കാരം. താങ്കളെപ്പോലെ ബുദ്ധിയും ഓര്‍മയും കടലുപോലുള്ളവര്‍ ഈ പൈതങ്ങളുടെ തെറ്റുകുറ്റങ്ങള്‍ പൊറുക്കുക (ഏത്തമിടുന്നു)
    ഇതിലൊരിടത്തും താങ്കള്‍, വിവാഹമോചനം നേടിയ സ്ത്രീയുടെ പുനര്‍വിവാഹത്തെപ്പറ്റി പറയുന്നില്ലലോ ബുദ്ധിമാനേ. പോരത്താതിന് വേശ്യയേയും (ക്ഷമിക്കണം, ആ വാക്ക് എനിക്കിഷ്ടമില്ലാതെയാണ് പ്രയോഗിക്കുന്നത്.) ബലാല്‍സംഗത്തിനിരയായവളേയും നായകന്‍ വിവാഹം കഴിക്കുന്നതിനെപ്പറ്റിയാണ് താങ്കള്‍ പറയുന്നത്. മറ്റുചിലതാകട്ടെ, ഭര്‍ത്താവുള്ള പെണ്ണ് മറ്റൊരാളെ പ്രേമിക്കുന്നതിനെപ്പറ്റിയും (ഇത് ഈ സിനിമയിലുമുണ്ട്, അതു തമ്മിലാണ് ‍ഞാന്‍‍ താരതമ്യം ചെയ്തിരിക്കുന്നത്). ഈ മൂന്നു വിഭാഗക്കാരേയും വിവാഹമോചനം നേടിയ സ്ത്രീയോടുപമിച്ച താങ്കളുടെ പുരോഗമന ചിന്താഗതി അപാരം തന്നെ!

    "ബാക്കിയുള്ള എല്ലാവരും തന്നെപ്പോലെതന്നെ ബുദ്ധിയും ഓര്‍മയുമില്ലാത്തവരാണെന്ന മട്ടില്‍ എഴുതുന്നവരോട്‌ അങ്ങനെ ചെയ്യരുതെന്ന്‌ സ്‌നേഹബുദ്ധ്യാ ഉപദേശിക്കുകമാത്രം ചെയ്യുന്നു."

    5.ഇനി മുതല്‍ സിനിമയെപ്പറ്റി അഭിപ്രായം പറയുന്നതിനുമുന്പായി അബൂബക്കര്‍ അങ്ങുന്നിനെ വിളിച്ച് കാര്യങ്ങള്‍ ചോദിച്ചു മനസ്സിലാക്കിക്കൊള്ളാമെന്ന്

    ReplyDelete
  12. നല്ല റിവ്യൂ.. അബുബക്കര്‍ സാറിന് വെറുതെ മറുപടി കൊടുക്കണ്ടായിരുന്നു.. പുള്ളി ട്രാഫിക്കിന് കൊടുത്ത റിവ്യൂ വെച്ച് നോക്കിയാല്‍ ഈ പറഞ്ഞതൊക്കെ വെറും നിസാരം..

    ReplyDelete
  13. ട്രാഫിക്കിനെക്കുറിച്ചു വായിച്ചിട്ടുള്ളതില്‍ വച്ചു നല്ല റിവ്യൂ .

    ReplyDelete

Powered By Blogger

FEEDJIT Live Traffic Feed