Monday, July 26, 2010

ദൈവനാമത്തില്‍

ഒരു വ്യക്തിയെ തിരിച്ചറിയുന്നതിനുള്ള മുഖ്യ ഉപാധികളിലൊന്നാണ്‌ പേര്‌. ഒരു പേരില്‍ പലതുമിരിക്കുന്ന കാലമാണിത്‌. പേരിന്റെ പേരില്‍ ഒരാളുടെ വ്യക്തിത്വമല്ല, മിറച്ച്‌ ഒരു സമൂഹത്തിന്റെയോ സമുദായത്തിന്റെയോ സ്വഭാവം തന്നെ വ്യവച്ഛേദിച്ചറിയുകയാണ്‌. വിദേശത്തെ വിമാനത്താവളങ്ങളില്‍, കൃത്യമായ ഐഡന്റിഫിക്കേഷന്‍ മാര്‍ക്കുകളുള്ള ഇന്ത്യയുടെ എ.പി.ജെ അബ്‌ദുള്‍ കലാമിനും കേരളത്തിലെ മുഹമ്മദു കുട്ടിയെന്ന മമ്മൂട്ടിക്കും പരിശോധനയുടെ കാഠിന്യത്തിനു വിധേയനാകേണ്ടി വരുന്നതും ഏതോ ഒരു തോമസിനും ശങ്കരന്‍കുട്ടിക്കും പരിശോധനകളുടെ ലാളിത്യമനുഭവിച്ച്‌ ആകാശയാത്രക്കുള്ള അനുവാദം ലഭിക്കുന്നതും പേരിന്റെ വര്‍ഗീകരണം മൂലമാണ്‌.

ഒരു വ്യക്തിയുടെ പേരിനൊപ്പം വീട്ടുപേരോ സ്ഥലപ്പേരോ ചേര്‍ക്കും പോലല്ല സാമുദായിക നാമം ചേര്‍ക്കപ്പെടുന്നത്‌. അര്‍ഥരഹിതമായ പേരുകള്‍ ആധിപത്യമുറപ്പിക്കുന്നതിനു മുമ്പ്‌ ഈശ്വരനാമത്തിനൊപ്പം സാമുദായികമായ വിളിപ്പേരുകള്‍ ചേര്‍ത്ത്‌ മറ്റുള്ളവര്‍ക്ക്‌ അയിത്തം കല്‍പിച്ചിരുന്ന സമൂഹമാണ്‌ ന്മുടേത്‌. യഥാര്‍ഥ ഈശ്വരന്‍ വെറും കൃഷ്‌ണനായും ശിവനായും ആരാധിക്കപ്പെടുമ്പോള്‍ ഇവിടെ ശിവശങ്കരന്‍ നായരും കൃഷ്‌ണന്‍ നമ്പൂതിരിയുമെല്ലാം പ്രത്യക്ഷരായി. യഥാര്‍ഥ ദൈവങ്ങള്‍ക്ക്‌ വാലില്ലെന്ന കാര്യം മറന്ന്‌ അഹന്തയുടെ രൂപത്തിലേക്ക്‌ മാറുകയായിരുന്നു ഈ സാമുദായിക വാലുകള്‍.
ജനിച്ചു വിഴുന്ന കുട്ടിക്ക്‌ അപ്പോള്‍തന്നെ പേരിടുന്ന സമ്പ്രദായം പണ്ടിവിടെ ഉണ്ടായിരുന്നില്ല. പക്ഷേ, ഏതോ ഈശ്വരനില്‍ നിന്ന്‌ ആര്‍ജിച്ചതെന്നവണ്ണം പിതാക്കളുടെ പിതാമഹന്‍മാരുടെയും ദൈവപ്പേരുകള്‍ തലമുറകളിലേക്കു പകര്‍ന്നു മിക്ക സമുദായങ്ങളും. കേരളത്തില്‍ ഹിന്ദുക്കളില്‍ ബ്രാഹ്മണരൊഴിച്ച്‌ മറ്റു സമുദായങ്ങളൊക്കെ ഈ ആചാരം മറന്നു കഴിഞ്ഞു. ക്രിസ്‌ത്യാനികളാകട്ടെ പള്ളിയില്‍ മാമ്മോദീസ മുങ്ങുമ്പോള്‍ അച്ഛന്റെ ദൈവപ്പേരും സമൂഹത്തിനു മുന്നില്‍ ദൈവേതരമായ വിളിപ്പേരും രേഖപ്പെടുത്തി. ഇസ്ലാം സമൂഹമാകട്ടെ, ദൈവേതരമായ പേരുകള്‍ക്കു മുന്നില്‍ മുഹമ്മദെന്നോ ഖാദറെന്നോ ചേര്‍ക്കാന്‍ മറന്നില്ല.

ദൈവനാമത്തില്‍ മനുഷ്യന്‍ പ്രതിഷ്‌ഠിക്കപ്പെട്ടപ്പോള്‍ ദൈവമേതാണ്‌ മനുഷ്യനേതാണ്‌ എന്ന തിരിച്ചറിവു ലഭിക്കാത്ത ഒരവസ്ഥയിലേക്ക്‌ സമുദായങ്ങള്‍ എത്തിപ്പെടുന്ന കാഴ്‌ചയാണ്‌ സമകാലീന കേരളത്തില്‍ കാണുന്നത്‌. മുഹമ്മദെന്ന പേരുപയോഗിച്ച്‌ പ്രവാചകനായ മുഹമ്മദു നബിയെ ആക്ഷേപിച്ചെന്ന പേരില്‍ ജോസഫിന്റെ കൈവെട്ടുമ്പോള്‍ സംഭവിക്കുന്നതും ഇതാണ്‌. ഒരു ദൈവത്തിനു വേണ്ടി മറ്റുചില ദൈവങ്ങള്‍ ചേര്‍ന്ന്‌ വേറൊരു ദൈവത്തിന്റെ കരം ഛേദിക്കുന്നു.

ഭ്രാന്തനെ മുഹമ്മദാക്കിയപ്പോള്‍
ന്യൂമാന്‍ കോളജിലെ ജോസഫ്‌ എന്ന അധ്യാപകന്‍ കൃത്യമായ വര്‍ഗീയ അജണ്ടകളെന്തെങ്കിലും വച്ചു പുലര്‍ത്തിയിരുന്നതായി ആരും പറഞ്ഞു കേട്ടില്ല. എന്നിട്ടും പി.ടിയുടെ പുസ്‌തകത്തില്‍ നിന്ന്‌ അടര്‍ത്തിയെടുത്ത ഭാഗത്തിലെ ഭ്രാന്തന്‌ മുഹമ്മദ്‌ എന്നു നാമകരണം ചെയ്യുമ്പോള്‍ അതില്‍ വലിയൊരു അപകടം പതിയിരിക്കുന്നുണ്ടെന്ന്‌ അദ്ദേഹത്തിനു തിരിച്ചറിയാന്‍ കഴിയാതെ പോയി. ഒരു പക്ഷേ, പടച്ചോനേ എന്നു ദൈവത്തെ സംബോധന ചെയ്യുന്ന വ്യക്തി ഒരു മുസ്ലീമായിരിക്കുമെന്ന ചിന്ത ഉപബോധമനസ്സില്‍ ഉള്‍ച്ചേര്‍ന്നതാകാം ഇത്തരമൊരു നാമകരണത്തിലേക്ക്‌ പ്രസ്‌തുത അധ്യാപകനെ നയിച്ചത്‌. പക്ഷേ, മുഹമ്മദ്‌ വെറുമൊരു പേരല്ലെന്നും ഇസ്ലാം സമൂഹം ആദരിക്കുന്ന പ്രവാചകനായ നബിതിരുമേനിയാണെന്നും അദ്ദേഹത്തിന്റെ ഉപബോധ മനസ്സ്‌ പറഞ്ഞുകൊടുക്കാതിരുന്നത്‌ കേവലം പേരുകളിലേക്ക്‌ നമ്മുടെ ദൈവങ്ങള്‍ ചിതറിപ്പോയതിന്റെ പരിണതഫലമാണ്‌. ജോസഫ്‌ എന്ന കോളജ്‌ അധ്യാപകന്‌ മുഹമ്മദും കൃഷ്‌ണനും ദൈവമല്ലാത്തതിനാലാണ്‌ ഇങ്ങിനെ സംഭവിച്ചത്‌.
പേരുകളില്‍ നിന്ന്‌ ദൈവം ഇറങ്ങിവരുന്നതും വളരെ പെട്ടെന്നാണ്‌. ചോദ്യപ്പേപ്പര്‍ തയ്യാറാക്കുമ്പോള്‍ 'മുഹമ്മദ്‌ എന്ന ഭ്രാന്തന്‍' എന്നായിരുന്നു അധ്യാപകന്‍ എഴുതിച്ചേര്‍ത്തിരുന്നതെങ്കില്‍ ഉണ്ടാകുമായിരുന്ന ചെറിയൊരു ആശയക്കുഴപ്പം പോലും അവശേഷിപ്പിക്കാതെ ഇവിടെ ചോദ്യപ്പേപ്പറിലെ മുഹമ്മദ്‌ തന്റെ അയല്‍ക്കാരനായ, ഭ്രാന്തനോ നിരീശ്വരവാദിയോ ആയ മുഹമ്മദല്ല മറിച്ച്‌ താന്‍ ആരാധിക്കുന്ന പ്രവാചകനായ മുഹമ്മദ്‌ മാത്രമാണെന്ന്‌ തല്‍പരകക്ഷികള്‍ വ്യവച്ഛേദിച്ചറിഞ്ഞു. കാരണം തങ്ങള്‍ക്കു പ്രതികരിക്കാനായി ആരെങ്കിലും ദൈവത്തിന്റെ പേര്‌ ഉപയോഗിക്കുന്നതു കാത്തിരിക്കുകയായിരുന്നു അവര്‍.

പേരിലെ സംഘര്‍ഷം
ഇനി ചിന്തിക്കുക, പ്രസ്‌തുത ചോദ്യഭാഗത്തില്‍ മറ്റേതെങ്കിലും പേരാണു വന്നതെങ്കില്‍? മുഹമ്മദിന്റെ സ്ഥാനത്തു തോമസായിരുന്നെങ്കില്‍ ചോദ്യത്തിലെ പടച്ചോനെ എന്ന വിളി മാറി കര്‍ത്താവേ എന്നാകുമായിരുന്നു. ഒരു ശങ്കരനായിരുന്നു ചോദ്യകര്‍ത്താവെങ്കില്‍ ഈശ്വരാ എന്നായിരിക്കും ഒരുപക്ഷേ, സംബോധന ചെയ്യുക. പക്ഷെ, ചോദ്യത്തിനാധാരമായ പാഠഭാഗത്തില്‍ ഭ്രാന്തന്‍ സംബോധന ചെയ്‌തത്‌ പടച്ചോനെ എന്നായിപ്പോയി. അതുകൊണ്ടാകാം ചോദ്യകര്‍ത്താവിന്റൈ മതം മാറ്റാന്‍ ജോസഫ്‌ എന്ന അധ്യാപകന്‌ സാധിക്കാതെ പോയത്‌.
മുഹമ്മദിന്റെ സ്ഥാനത്ത്‌ തോമസ്‌ കുടിയേറിയിരുന്നെങ്കില്‍ ഒരു പക്ഷേ, ആരോരുമറിയാതെ ജോസഫിന്‌ തൊഴില്‍ നഷ്‌ടപ്പെടുമായിരുന്നു. മതമില്ലാത്ത ജീവനെ ഏഴാം ക്ലാസിലെ പാഠപുസ്‌തകത്തില്‍ അവതരിപ്പിച്ചതിന്റെ പേരില്‍ വിദ്യാഭ്യാസ വകുപ്പിനെതിരെ ഇടയലേഖനം പുറപ്പെടുവിച്ചവര്‍ തങ്ങളുടെ കുഞ്ഞാടുകളിലൊരാള്‍ ദൈവനിന്ദ പറയുന്നത്‌ സഹിക്കുമെന്നു കരുതുക വയ്യ. വിശുദ്ധ തോമാശ്ലീഹായെ കര്‍ത്താവായ യേശുക്രിസ്‌തു നായിന്റെ മോനേ എന്നു വിളിക്കുക വിശ്വാസിയെ സംബന്ധിച്ചിടത്തോളം അചിന്തനീയമാണ്‌.
അവിടെ ശങ്കരനാണു വരുന്നതെങ്കിലോ? ഇപ്പോഴത്തേതില്‍ നിന്നു മറിച്ചാവില്ല ഫലം. സര്‍വ്വജ്ഞപീഠം കയറിയ ശങ്കരനെ ഏതു ദൈവമാണ്‌ നായിന്റെ മോനേ എന്നു വിളിക്കുക? ഇവിടെ കലാപം സൃഷ്‌ടിക്കുക സ്വാഭാവികമായും കാവിധാരികളായ വിശ്വാസികളായിരിക്കും.

ടെലിവിഷന്‍ സ്‌ക്രീനില്‍ അവിവാഹിതയായ യുവതി ദൈവവേഷം ധരിച്ചെത്തി പ്രേക്ഷക ശ്രദ്ധ പിടിച്ചുവാങ്ങിയാല്‍ അവള്‍ക്കു പിന്നെ ഒരു വിവാഹജീവിതം പോലും അനുവദിക്കപ്പെടില്ലാത്ത കാലത്തിലേക്കാണ്‌ വിശ്വാസം സംക്രമിക്കുന്നത്‌. ദൈവത്തെ നടിയുടെ രൂപത്തില്‍ കാണാന്‍ അവര്‍ ഇഷ്‌ടപ്പെടില്ല. നടി അവര്‍ക്കു മുന്നില്‍ ദൈവമാണ്‌. ആ നടിയെപ്പറ്റി നാളെ ഏതെങ്കിലും മാധ്യമത്തില്‍ ഒരു ഗോസിപ്പു വന്നാല്‍ അതും അവര്‍ സഹിക്കില്ല.

ഈ പോക്കിന്റെ അപകടം മറ്റൊന്നാണ്‌. നാളെ ഏതെങ്കിലുമൊരു സ്‌ത്രീപീഢനക്കേസിലോ കവര്‍ച്ചക്കേസിലോ ഒരു ദൈവനാമധാരി പ്രതിയാക്കപ്പെട്ടാല്‍ അവിടെയും പേരു മാറി ദൈവം വന്നേക്കാം. കവര്‍ച്ചക്കേസില്‍ മുഹമ്മദിനെ സംശയിക്കുന്നുവെന്നോ, മുഹമ്മദ്‌ പിടിയിലായെന്നോ മാധ്യമങ്ങള്‍ക്ക്‌ പറയാനാകില്ല. അങ്ങിനെ വന്നാല്‍ ആ വാര്‍ത്ത എഴുതുന്നവരുടെ കരങ്ങള്‍ ഛേദിക്കപ്പെട്ടേക്കാം.
ഇവിടെ രൂപപ്പെടുന്നത്‌ പേരിന്റെ പേരിലുള്ള സംഘര്‍ഷങ്ങളാണ്‌.

വിമാനത്തില്‍ കണ്ട പൊതിയില്‍ പൊട്ടാത്ത സ്‌ഫോടക വ്‌സതുവാണെങ്കില്‍, അതു വച്ചത്‌ ഒരു മുഹമ്മദാണെങ്കില്‍ സാധനം ഉഗ്രശേഷിയുള്ള ബോംബായിരുന്നുവെന്ന്‌ മാധ്യമങ്ങള്‍ സ്ഥാപിക്കും. അയാളുടെ രാജ്യാന്തര തീവ്രവാദ ബന്ധങ്ങള്‍ തേടിയലയും. ഒീട്ടുകാരെ പരിശോധനയുടെ പേരില്‍ നിരന്തരം പീഢിപ്പിക്കും. മറിച്ച്‌ അതു വച്ചത്‌ ഒരു രാധാകൃഷ്‌ണനാണെന്നു തെളിഞ്ഞാല്‍ സാധനം വെറും ഏറുപടക്കമായി മാറും. കേവലം
മാനസ്സിക വിഭ്രാന്തിയോ അല്ലെങ്കില്‍ വ്യക്തിവൈരാഗ്യമോ മാത്രമായി അതിന്റെ കാരണം കണ്ടുപിടിച്ച്‌ പുസ്‌തകം അടച്ചു വയ്‌ക്കും. മാധ്യമങ്ങളുടെയും യാഥാസ്ഥികവിശ്വാസങ്ങല്‍ മാത്രം പുലര്‍ത്തുന്ന കുറ്റാന്വേഷണ ഏജന്‍സികളുടേയും ഈ ഇരട്ടത്താപ്പിനിടയിലാണ്‌ മുഹമ്മദ്‌ വെറും പേരല്ല, മറിച്ച്‌ ഞങ്ങളുടെ പ്രവാചകനാണെന്ന വാദവുമായി എതിര്‍പക്ഷം രംഗത്തിറങ്ങുന്നത്‌.

നാളെ ഒരു കഥാകാരനും മുഹമ്മദ്‌ എന്ന മദ്യപാനിയെപ്പറ്റി എഴുതാനാകില്ല. നിരുപ്‌ദ്രവകരാമയ അത്തരം എഴുത്തുകളിലെ പേരുകള്‍ ചര്‍ച്ചചെയ്യപ്പെടുന്നതിനു മുമ്പുതന്നെ മുഹമ്മദ്‌ എന്ന പേരുകാരന്‍ കഥയിലെ വില്ലനും ക്രൂരനുമായി ചിത്രീകരിക്കുന്ന പ്രവണത മലയാളസിനിമയിലെയും നാടകങ്ങളിലേയും സവര്‍ണഎഴുത്തുകാര്‍ തുടങ്ങി വച്ചിരുന്നു. എഴുതും മുമ്പ്‌ കഥാപാത്രത്തിന്റെ ജാതിയും മതവും നോക്കേണ്ട അവസ്ഥ മലയാളത്തിലെ എഴുത്തുകരില്‍ സമ്മര്‍ദ്ദം ചെലുത്താന്‍ തുടങ്ങിയതും പേര്‌ വെറുമൊരു വ്യക്തിയുടെ ഐഡന്റിറ്റിക്കപ്പുറം പലതുമായപ്പോഴാണ്‌. ആക്കിത്തീര്‍ത്തപ്പോഴാണ്‌.

(കലാകൗമുദി ലക്കം 1819ല്‍ പ്രസിദ്ധീകരിച്ചത്‌.)

1 comment:

  1. ദൈവനാമത്തില്‍ മനുഷ്യന്‍ പ്രതിഷ്‌ഠിക്കപ്പെട്ടപ്പോള്‍ ദൈവമേതാണ്‌ മനുഷ്യനേതാണ്‌ എന്ന തിരിച്ചറിവു ലഭിക്കാത്ത ഒരവസ്ഥയിലേക്ക്‌ സമുദായങ്ങള്‍ എത്തിപ്പെടുന്ന കാഴ്‌ചയാണ്‌ സമകാലീന കേരളത്തില്‍ കാണുന്നത്‌. മുഹമ്മദെന്ന പേരുപയോഗിച്ച്‌ പ്രവാചകനായ മുഹമ്മദു നബിയെ ആക്ഷേപിച്ചെന്ന പേരില്‍ ജോസഫിന്റെ കൈവെട്ടുമ്പോള്‍ സംഭവിക്കുന്നതും ഇതാണ്‌. ഒരു ദൈവത്തിനു വേണ്ടി മറ്റുചില ദൈവങ്ങള്‍ ചേര്‍ന്ന്‌ വേറൊരു ദൈവത്തിന്റെ കരം ഛേദിക്കുന്നു.

    ReplyDelete

Powered By Blogger

FEEDJIT Live Traffic Feed