Thursday, February 26, 2009

നായര്‍ മാടമ്പിക്ക്‌ കൊമ്പു മുളയ്‌ക്കുമ്പോള്‍


   കേരളത്തിലെ അമ്പത്തിയെട്ട്‌ താലൂക്ക്‌ യൂണിയനുകളിലും നായര്‍ സര്‍വ്വീസ്‌ സൊസൈറ്റി ശക്തിപ്രകടനവും നായര്‍ മഹാസമ്മേളനവും നടത്തിക്കഴിഞ്ഞു. ഇനി 28ന്‌ തിരുവനന്തപുരത്ത്‌ സംസ്ഥാന നായര്‍ മഹാ സമ്മേളനം നടത്തുകയാണ്‌. തിരുവനന്തപുരത്തു നടക്കുന്ന ലോകമഹാനായര്‍സമ്മേളനത്തിലും പ്രകടനത്തിലും ലക്ഷക്കണക്കിനു നായന്‍മാര്‍ കച്ചകെട്ടി അങ്കത്തിനിറങ്ങുമെന്നാണ്‌ നായര്‍നേതാക്കള്‍ പറയുന്നത്‌. മാത്രമല്ല, ഇതിന്‌ മറ്റൊരു പ്രത്യേകതകൂടിയുണ്ട്‌.

     ചങ്ങനാശ്ശേരിയില്‍ നിന്ന്‌ അഴിച്ചുവിട്ട യാഗാശ്വമാണത്രെ താലൂക്ക്‌ യൂണിയനുകള്‍ ചുറ്റിക്കറങ്ങിക്കൊണ്ടിരിക്കുന്നത്‌. തിരുവനന്തപുരത്തെ ലക്ഷംപേരുടെ പ്രകടനം കഴിഞ്ഞ്‌ അശ്വം ചങ്ങനാശ്ശേരിക്കു മടങ്ങുമ്പോള്‍ തങ്ങള്‍ പറയുന്നതനുസരിക്കുന്ന ഒരു സര്‍ക്കാരിനെ സെക്രട്ടേറിയറ്റില്‍ കിരീടധാരണം നടത്തിയിരിക്കുമെന്നും അവര്‍ പറയുന്നു. പിണറായി വിജയന്റെ ഭാഷയില്‍ ഒരു ജാതിസംഘടനയുടെ ഔദ്ധത്യം നിറഞ്ഞ വാക്കുകള്‍.

   കേരളത്തിലെ നായന്‍മാര്‍ക്ക്‌ ഈ ശക്തി കിട്ടിയതെവിടെ നിന്നാണ്‌? ഇതുവരെ വീടിനുള്ളില്‍ നിന്നു പുറത്തിറങ്ങാന്‍ മടിച്ചിരുന്ന നായന്‍മാരെ സംഘടിപ്പിച്ചു തെരുവിലിറക്കിയതിന്റെ ക്രെഡിറ്റ്‌ നാരായണപ്പണിക്കര്‍ക്കോ സുകുമാരന്‍നായര്‍ക്കോ അല്ല, സാക്ഷാല്‍ വെള്ളാപ്പള്ളി നടേശഗുരുക്കള്‍ക്കുള്ളതാണ്‌!

   പി.എസ്‌.സിയുടെ സംവരണ നയമാണ്‌ ഇപ്പോഴത്തെ ഈ കൂട്ടംകൂടലുകള്‍ക്കു പിന്നില്‍. തങ്ങള്‍ സമദൂരസിദ്ധാന്തം ഉപേക്ഷിക്കുകയാണെന്ന്‌ നായര്‍ നേതൃത്വം സൂചിപ്പിച്ചുകഴിഞ്ഞു. വ്യക്തമായ രാഷ്‌ട്രീയ നിര്‍ദ്ദേശങ്ങള്‍ നല്‍കിയപ്പോഴൊക്കെ തന്റെ പിന്നിലുള്ളവര്‍ അനുസരണയില്ലാത്തവരാണെന്ന്‌ വെള്ളാപ്പള്ളിക്കു മനസ്സിലായിരുന്നു. കാരണം വെള്ളാപ്പള്ളി തോല്‍പിക്കാന്‍ പറഞ്ഞവരൊക്കെ ജയിച്ചുപോയി. പക്ഷേ, പണിക്കരുടെ വാക്കതല്ല. സമദൂരസിദ്ധാന്തവുമായിട്ടിരുന്നപ്പോഴും പണിക്കര്‍ മനസ്സില്‍ ആഗ്രഹിച്ചവരൊക്കെ വിജയിച്ചു. അതാണ്‌ നായരുടെ മനപ്പൊരുത്തം. ആ സിദ്ധാന്തം തല്‍ക്കാലം മാറ്റിവച്ച്‌ അടുത്തതവണ ഇടതുമുന്നണിക്കെതിരെ വോട്ടു ചെയ്യുമെന്നുതന്നെയാണ്‌ നായര്‍ സമ്മേളനങ്ങള്‍ പറഞ്ഞു വയ്‌ക്കുന്നത്‌.

   പി.എസ്‌.സി നിയമനങ്ങളിലെ 50:50 അനുപാതമാണ്‌ ഇപ്പോഴത്തെ പ്രശ്‌നങ്ങള്‍ക്കു കാരണം. വളരെ ലളിതമായി ഇതിനെ നിര്‍വ്വചിക്കാം. പകുതി സീറ്റുകളില്‍ സംവരണം, പകുതിയില്‍ മെറിറ്റ്‌. ജാതീയമായി ഈഴവര്‍ മുതല്‍ താഴോട്ടുള്ളവരെന്നു കരുതപ്പെടുന്ന ഹിന്ദുക്കളും ലത്തീന്‍ കത്തോലിക്ക, മുസ്ലിം തുടങ്ങിവരുമാണ്‌ പകുതിവരുന്ന സംവരണം അനുഭവിക്കുക. ബാക്കിയില്‍ നായര്‍ മുതല്‍ മേല്‍പ്പോട്ടുള്ളവരും കത്തോലിക്ക, മാര്‍ത്തോമ, ഓര്‍ത്തഡോക്‌സ്‌ തുടങ്ങിയവരും പെടും.

   ഒറ്റനോട്ടത്തില്‍ ഇതിലത്ര പ്രശ്‌നം തോന്നില്ല. ജാതീയമായ ശതമാനക്കണക്കൊക്കെ നോക്കിയാല്‍ ഇത്‌ ഇവിടെയെങ്ങും നില്‍ക്കില്ല. അതുകൊണ്ട്‌ കാര്യമാത്രപ്രസക്തമായ വിവരം മാത്രം സൂചിപ്പിക്കാം. വെള്ളാപ്പള്ളി മുതല്‍പേരുടെ ആവശ്യം ജനറല്‍ ലിസ്റ്റ്‌ പരിഗണിക്കാതുള്ള സംവരണമാണ്‌. അതായത്‌ മെറിറ്റില്‍ വരുന്ന പിന്നോക്കക്കാരന്‍ അങ്ങിനെതന്നെ ജോലിക്കു കയറട്ടെ. നിലവില്‍ അവരെ സംവരണലിസ്റ്റില്‍ പെടുത്തുന്ന സമ്പ്രദായം അവസാനിപ്പിക്കണം.

    ഉദാഹരണത്തിന്‌ നൂറുപേരുടെ ലിസ്റ്റില്‍ മെറിറ്റില്‍ പത്തുപേര്‍ പിന്നോക്കക്കാരാണെങ്കില്‍ അവര്‍ക്ക്‌്‌ അങ്ങിനെ തന്നെ നിയമനം നല്‍കണം. ഒപ്പം, അമ്പതുപേര്‍ക്ക്‌ സംവരണവും നല്‍കണം. ഇങ്ങിനെ വരുമ്പോള്‍ 100ല്‍ 60 പേര്‍ പിന്നോക്കക്കാരും 40 പേര്‍ മുന്നോക്കക്കാരുമാണെന്നു വരും.
സംവരണത്തിന്‌ സാമ്പത്തികപരിധി നല്‍കുമ്പോള്‍ വാര്‍ഷികവരുമാനം 4.5 ലക്ഷം രൂപ വരെയുള്ളവര്‍ക്ക്‌ സംവരണത്തിന്‌ അര്‍ഹതയുണ്ടെന്നാണ്‌ പുതിയ മാനദണ്‌ഡം. അതായത്‌ ഒരു മാസം കുടുംബത്തിന്‌ 38,000 രൂപയോളം വരുമാനമുണ്ടെങ്കില്‍പോലും സംവരണാനുകൂല്യം ലഭിക്കും. ഇത്‌ ഒമ്പതു ലക്ഷം, അതായത്‌ മാസം 75,000 രൂപയാക്കി ഉയര്‍ത്തണമെന്നാണ്‌ വെള്ളാപ്പള്ളി ആവശ്യപ്പെടുന്നത്‌. ദരിദ്രമുന്നോക്കക്കാരന്‍ പഠനത്തിലും മറ്റും പിന്നാക്കം പോകുകയും സര്‍ക്കാര്‍ ജോലിയില്‍ പിന്തള്ളപ്പെടുകയും ചെയ്യുമ്പോള്‍ സകല സൗകര്യവുമുപയോഗിച്ച്‌ പഠിച്ചും പഠിക്കാതെയും വരുന്ന സമ്പന്നപിന്നോക്കക്കാരന്‍ ജോലിയില്‍ കയറിക്കൂടുന്നു.
ഈ ആവശ്യം നേടിയെടുക്കാനായി വെള്ളാപ്പള്ളിയുടെ നേതൃത്വത്തില്‍ തിരുവനന്തപുരത്ത്‌ പി.എസ്‌.സി ഓഫിസിലേക്കു നടന്ന മാര്‍ച്ചില്‍ 49 പിന്നോക്കസംഘടനകളില്‍ നിന്നായി പതിനായിരക്കണക്കിനാളുകളാണ്‌ പങ്കെടുത്തത്‌. ഇതില്‍ അന്യായമുണ്ടെന്ന്‌ നായര്‍ക്കു തോന്നിയാല്‍ തെറ്റുണ്ടോ? അതാണ്‌ നായരുടെ സംഘടിക്കലിന്റെ ഉത്തരവാദി വെള്ളാപ്പള്ളിയാണെന്ന്‌ ആദ്യം പറഞ്ഞത്‌.

    കഴിവുള്ള തൊഴിലാളികളെ ആവശ്യമുള്ള സ്വകാര്യമേഖലയിലൊന്നും നിലവില്‍ സംവരണമില്ല. പിന്നോക്കക്കാരുടെ ഉടമസ്ഥതയിലുള്ള ഐ.ടി, പത്ര സ്ഥാപനങ്ങളിലൊക്കെ പ്രധാനകസേരകളില്‍ പലതിലും മുന്നോക്കക്കാരാണ്‌ പ്രിതിഷ്‌ഠിക്കപ്പെട്ടിരിക്കുന്നത്‌. ഇവിടങ്ങളിലൊന്നും സംവരണതത്വം ബാധകമാകില്ല. പെര്‍ഫോമന്‍സിന്റെ പേരില്‍ പിരിച്ചുവിടല്‍ വ്യാപകമായ സാഹചര്യത്തില്‍ പ്രത്യേകിച്ചും. പെര്‍ഫോമന്‍സ്‌ മോശമായാല്‍ നായരായാലും നമ്പൂതിരിയായാലും ഈഴവനായാലും മുസ്ലീമായാലും സ്ഥിതി അത്ര നന്നല്ലെന്നു ചുരുക്കം. 

    ഇനി പ്രധാന വിഷയത്തിലേക്കു തിരിച്ചുവരാം. മുന്നോക്കക്കാരുടെ മുന്‍തലമുറ ചെയ്‌തുകൂട്ടിയ പാപങ്ങളുടെ ഫലമാണ്‌ ഇപ്പോഴത്തെ ഈ തിരിച്ചടിക്കു പിന്നില്‍. ജന്മിത്ത, മാടമ്പി വ്യവസ്ഥകളിലൂടെ പകര്‍ന്നുകിട്ടിയ സുഖസൗകര്യങ്ങളില്‍ സുഖിച്ചിരുന്ന അവരാരും കാല്‍ച്ചുവട്ടിലെ മണ്ണ്‌ ഒലിച്ചുപോകുന്നതറിഞ്ഞില്ല. പിന്നോക്കാര്‍ക്കുവേണ്ടി ഒച്ചയുണ്ടാക്കാന്‍ വെള്ളാപ്പള്ളി നടേശന്‍ അവതരിച്ചതും അദ്ദേഹം മുന്നേറിയതും വളരെപ്പെട്ടെന്നായിരുന്നു. നായന്‍മാര്‍ മുത്തശ്ശിക്കഥയിലെ മുയലിനെപ്പോലെ അഹങ്കരിച്ച്‌ ഉറക്കം തൂങ്ങിയപ്പോള്‍ ആമയെപ്പോലെ മറ്റുള്ളവര്‍ ഓടിക്കയറി. അപ്പോഴാണ്‌ നായന്‍മാര്‍ക്കു ബോധോദയമുണ്ടായത്‌. അവര്‍ സംഘടിക്കാന്‍ തീരുമാനിച്ചു. അതാണ്‌ കേരളത്തിലിപ്പോള്‍ കാണുന്ന നായര്‍മഹാസമ്മേളനങ്ങളുടെ പശ്ചാത്തലം.
പക്ഷേ, ഒലിച്ചുപോകുന്ന മണ്ണില്‍ എവിടെയെങ്കിലും ചവിട്ടി നില്‍ക്കാനല്ല നായര്‍ ശ്രമിക്കുന്നത്‌. പഴയ മാടമ്പിത്തരത്തിന്റെ പൂതലിച്ചുപോയ കൊമ്പെടുത്ത്‌ ശിരസ്സില്‍കെട്ടി ആരെയൊക്കെയോ പേടിപ്പിച്ച്‌ കാര്യം നേടാനാണ്‌.

     നായര്‍ മഹാസമ്മേളനങ്ങളില്‍ ഗര്‍ജ്ജിക്കുന്ന സിംഹമായി മാറിയിരിക്കുന്നത്‌ സാക്ഷാല്‍ ആര്‍. ബാലകൃഷ്‌ണപിള്ളയാണ്‌. കൊട്ടാരക്കരയിലെ ജന്മി. സുകുമാരന്‍നായരേയും നാരായണപ്പണിക്കരേയും നിഷ്‌പ്രഭനാക്കിയാണ്‌ പിള്ളയുടെ മുന്നേറ്റം. പറയുന്നതെന്തെന്ന്‌ യാതൊരു ബോധവുമില്ലാത്ത വിടുവായത്തം.
അച്യുതാനന്ദന്‍ സര്‍ക്കാരിനെതിരെ ധാര്‍ഷ്‌ട്യത്തോടെ സംസാരിച്ച പിള്ളക്ക്‌ വ്യക്തമായ രാഷ്‌ട്രീയമുണ്ട്‌. അത്‌ മനസ്സിലാക്കിയിട്ടും പിള്ളക്കു മുന്നിലേക്ക്‌ മൈക്ക്‌ വച്ചു നീട്ടുന്ന നായര്‍നേതൃത്വം പഴയ ഫ്യൂഡല്‍ മനസ്ഥിതി പൊടിതട്ടിയെടുക്കുന്നതിന്‌ പച്ചക്കൊടി കാട്ടുകയാണ്‌. ഇപ്പോഴത്തെ ഇടതു നേതൃത്വത്തില്‍ മുന്നോക്കസമുദായക്കാരെന്നു പറയാന്‍ അധികമാരുമില്ലാത്ത സാഹചര്യത്തില്‍ പ്രത്യേകിച്ചും. കേരളത്തിന്റെ മുഖ്യമന്ത്രി ഈഴവനാണെന്ന സാമുദായിക ബോധം നായരുടെ മനസ്സില്‍ കരിപിടിച്ചു കിടപ്പുണ്ട്‌.

    പിന്നോക്കക്കാരന്‌ ക്ഷേത്രങ്ങളില്‍ പ്രവേശിക്കാന്‍ അവസരംകിട്ടിയ ക്ഷേത്രപ്രവേശനവിളംബരത്തിനും വൈക്കം സത്യഗ്രഹത്തിനും നേതൃത്വം നല്‍കിയത്‌ മുന്നോക്കസമുദായക്കാരായിരുന്നുവെന്നും ഇപ്പോള്‍ തങ്ങളെ പുറത്തുചാടിച്ച്‌ പിന്നോക്കക്കാര്‍ ക്ഷേത്രഭരണം പിടിച്ചെടുക്കുകയാണെന്നും നായര്‍മഹാസമ്മേളനങ്ങളില്‍ വിലപിക്കുന്നതുകേള്‍ക്കാം. ഒട്ടകത്തിന്‌ ഇടംകൊടുത്ത അറബിയുടെ അവസ്ഥയിലാണത്രെ നായന്‍മാരിപ്പോള്‍!
ബാലകൃഷ്‌ണപിള്ളയുടെ മറ്റുചില വാക്കുകളാണ്‌ ധാര്‍ഷ്‌ട്യത്തിന്റെ ഉത്തമോദാഹരണം. അത്‌ വാക്കുകളായിത്തന്നെ ശ്രദ്ധിക്കുക:

   "കേരളത്തില്‍ എത്രയോ പീഡനക്കേസുകള്‍ നടക്കുന്നു. ഒന്നിലെങ്കിലും ഒരു നായരുണ്ടോ. കവര്‍ച്ചക്കേസിലോ കൊലപാതക്കേസിലോ ഒരു നായരുണ്ടോ? അമ്പലപ്പുഴയില്‍ മൂന്നു പെമ്പിള്ളേര്‍ വിഷം കഴിച്ചു മരിച്ചു. ഒന്നുപോലും നായരല്ല. സന്തോഷ്‌ മാധവനാരാ? തലയ്‌ക്കു വെടിവയ്‌ക്കാന്‍ തുനിഞ്ഞ സ്വാമി ആരാ? നായന്‍മാര്‍ നല്ല അമ്മയുടെ വയറ്റില്‍ പിറന്നവരാ. അന്തസുള്ള തറവാടികള്‍!

    നായന്‍മാരുടെ നേതൃത്വത്തില്‍ ഒറ്റ അബ്‌കാരിപോലുമില്ല. കരിഞ്ചന്തക്കാരനോ പൂഴ്‌ത്തിവയ്‌പുകാരനോ ഇല്ല. ജി. മാധവന്‍നായര്‍ റോക്കറ്റു വിട്ടതുകൊണ്ടാ പതിനൊന്നെണ്ണവും ചന്ദ്രനിലെത്തിയത്‌. ഒരു പിന്നോക്കക്കാരനായിരുന്നു അത്‌ ചെയ്‌തതെങ്കില്‍ പതിനൊന്നും പതിനൊന്നിടത്തും അതിലൊന്ന്‌ സെക്രട്ടേറിയറ്റിനു മുകളിലും വീഴുമായിരുന്നു. മാധവന്‍നായര്‍ക്കൊപ്പമുള്ള രാധാകൃഷ്‌ണനു വാലില്ലെന്നേയുള്ളൂ, അയാളും നല്ല നായരാ.

    തിരുവനന്തപുരംകാര്‍ ശ്രീപദ്‌മനാഭന്റെ നാലുകാശ്‌ ശമ്പളം വാങ്ങി ജീവിക്കാന്‍ കൊതിക്കുന്നവരാ. ഇപ്പോഴിവിടെ എത്ര നായന്‍മാരുണ്ട്‌ സര്‍ക്കാര്‍ ജോലിക്കാരായിട്ട്‌? അനവധി നല്ല നായന്‍മാരെ ലോക്‌സഭയിലേക്കു ജയിപ്പിച്ചുവിട്ട തിരുവനന്തപുരത്ത്‌ ഇപ്പോഴാരാ പ്രതിനിധി. മുഖ്യമന്ത്രിയുടെ ഭാഷയില്‍ പറഞ്ഞാല്‍ മുന്നും പിന്നും ഒരുപോലിരിക്കുന്ന ഒരുത്തന്‍. നമ്മുടെ കാര്‍ന്നോര്‍ക്കുമുണ്ട്‌ അയാളെ ജയിപ്പിച്ചതിന്റെ ഉത്തരവാദിത്വം. അന്ന്‌ അയാള്‌ കാര്‍ന്നോരുടെ വായിലോട്ട്‌ ലഡു തിരുകുന്നതുകണ്ടു. കാര്‍ന്നോര്‍ക്ക്‌ അന്ന്‌ ബാധിച്ച മുഞ്ഞബാധ ഇപ്പോഴും മാറിയിട്ടില്ല."

     ജന്മിപ്രഭാവത്തോടെ അടക്കിഭരിച്ച നാട്ടില്‍ പരാജയം രുചിച്ച രാഷ്‌ട്രീയ നേതാവിന്റേതാണ്‌ ഈ മാടമ്പത്തരം. അന്യമതസ്ഥരുടെ നേര്‍ക്കായിരുന്നു ഈ ആക്ഷേപം ചൊരിയലെങ്കില്‍ എന്താകുമായിരുന്നു സ്ഥിതി? പിണറായി വിജയന്‍പോലും ഈ വാക്കുകള്‍ കേട്ടില്ല. തങ്ങളെ അനുസരിക്കുന്നവരെ അധികാരത്തിലേറ്റുമെന്ന വാക്കുകള്‍ മാത്രമാണ്‌ പിണറായി കേട്ടതും പ്രതികരിച്ചതും.

    കൈവിട്ടുപോയ അവകാശങ്ങള്‍ തിരിച്ചുപിടിക്കാനായി പോരാട്ടത്തിനിറങ്ങുന്ന ഒരു സമുദായസംഘടന വിളിച്ചുകൂവേണ്ട വാക്കുകളല്ല ഇത്‌. ഇതേ ഫ്യൂഡല്‍ മനസ്ഥിതിയുടെ പേരിലാണ്‌ നായരും നമ്പൂതിരിയും ചവിട്ടിത്താഴ്‌ത്തപ്പെട്ടത്‌. തനിക്കു കീഴിലുള്ളവനെ മര്‍ദ്ദിച്ചും പണിയെടുപ്പിച്ചും ഭോഗിച്ചും കാളക്കൂറ്റനെപ്പോലെ മദിച്ചു നടന്നതിന്റെ ദുരന്തഫലം. അതിനുള്ള ശിക്ഷ ആവോളം കിട്ടുമ്പോഴും പഴമ്പുരാണങ്ങള്‍ നിരത്തി മേനി നടിക്കുന്നത്‌ മന്നത്തപ്പന്റെ പിന്‍മുറക്കാര്‍ക്കു ചേര്‍ന്നതല്ല. നമ്പൂരിമാരുടെ സംബന്ധകഥകള്‍ മക്കള്‍ക്കു പറഞ്ഞുകൊടുക്കാന്‍ മറക്കുകയുമരുത്‌!

   പഴമ്പുരാണങ്ങളല്ലാതെ മറ്റൊന്നും പുതിയ തലമുറയ്‌ക്കു നല്‍കാനില്ലാത്ത നായര്‍ നേതൃത്വം വെള്ളാപ്പള്ളിയെ കണ്ടു പഠിക്കണം. ഗുരു നിഷേധിച്ച മദ്യം വിറ്റുണ്ടാക്കിയ കാശുകൊണ്ടാണെങ്കിലും തന്റെയൊപ്പം നില്‍ക്കുന്നവര്‍ക്ക്‌ നേട്ടങ്ങളുണ്ടാക്കിക്കൊടുക്കാന്‍ വെള്ളാപ്പള്ളിക്കറിയാം. നായര്‍ നേതൃത്വത്തിനോ? ചങ്ങനാശ്ശേരിയിലിരുന്ന്‌ ശൃംഗരിക്കാനല്ലാതെ ഇതുവരെ എന്തു കഴിഞ്ഞു. നിവൃത്തികേടുകൊണ്ട്‌ തെങ്ങു കയറാനും കള്ളുചെത്താനുമെല്ലാം നായര്‍ സന്താനങ്ങള്‍ പോയിത്തുടങ്ങുമ്പോള്‍ പഴമ്പുരാണം പറഞ്ഞ്‌ മുറുക്കിത്തുപ്പുന്ന ഇവര്‍ സ്വന്തം കോലായയാണ്‌ വൃത്തികേടാക്കുന്നത്‌.

വെടിവട്ടം: നായന്മാര്‍ക്കിടയില്‍ പെണ്‍വാണിഭക്കാരനോ കള്ളനോ കൊലപാതകിയോ അബ്‌കാരിയോ കരിഞ്ചന്തക്കാരനോ പൂഴ്‌ത്തിവയ്‌പുകാരനോ ഒന്നുമില്ലെന്ന്‌ ആര്‍. ബാലകൃഷ്‌ണപിള്ള.
എന്തിനാ അധികം? എല്ലാത്തിനും കൂടി ഈയൊരു പിള്ളേച്ചന്‍ മതിയല്ലോ!


(ഫെബ്രുവരി ലക്കം കറന്റ്‌ അഫയേഴ്‌സ്‌ മാസികയില്‍ പ്രസിദ്ധീകരിച്ചത്‌ )

28 comments:

  1. പുതിയ പോസ്‌റ്റ്‌ - നായര്‍ മാടമ്പിക്ക്‌ കൊമ്പു മുളയ്‌ക്കുമ്പോള്‍

    ReplyDelete
  2. എന്‍ എസ് എസ്സിന്‍റെ മറവില്‍ ബാലകൃഷ്ണപിള്ള രാഷ്ട്രീയം കളിക്കുകയാണെന്ന് മനസ്സിലാക്കാന്‍ ഏത് കൊച്ച് കുഞ്ഞിനും സാധിക്കും. പക്ഷെ അത് ഞങ്ങള് നായന്മാരുടെ നേതാക്കന്മാര്‍ക്ക് മാത്രം മനസ്സിലാകില്ല. അല്ലെങ്കില്‍ മനസ്സിലായില്ലെന്ന് നടിക്കുന്നു. നേതാക്കന്മാര്‍ക്ക്‌ കാശ് മാത്രം മതി .

    നായന്മാരുടെ നേതാക്കള്‍ ചമഞ്ഞു നടക്കുന്ന ഈ ആണും പെണ്ണും കേട്ടവന്മാരെ പിടിച്ചിറക്കി ചാണകവെള്ളം തളിചാലെ ഈ സമുദായം ഗതി പിടിക്കൂ .....

    ReplyDelete
  3. വളരെ നല്ല ലേഖനം. കാര്യമാത്രപ്രസക്തം.

    “അതായത്‌ മെറിറ്റില്‍ വരുന്ന പിന്നോക്കക്കാരന്‍ അങ്ങിനെതന്നെ ജോലിക്കു കയറട്ടെ.” - ഇതു ന്യായമായ ആവശ്യമല്ലേ?

    സാമ്പത്തികപരിധി കൂട്ടുന്നതിനോട് യോജിക്കുന്നില്ല, കുറയ്ക്കുകയാണ് വേണ്ടത്. പ്രവര്‍ത്തനമികവ് ആവശ്യമുള്ളയിടങ്ങളില്‍ സംവരണം പ്രായോഗികമല്ല. മികവ് മാത്രം അടിസ്ഥാനമാക്കുകയേ കഴിയുകയുള്ളൂ. സംവരണത്തിന്റേയും സാമ്പത്തിക ഇളവുകളുടേയും സഹായത്തോടെ ഈ മികവ് നേടിയെടുക്കുക എന്നതേ പിന്നോക്കക്കാര്‍ക്ക് ചെയ്യുവാനുള്ളൂ.

    “ഒരു പിന്നോക്കക്കാരനായിരുന്നു അത്‌ ചെയ്‌തതെങ്കില്‍ പതിനൊന്നും പതിനൊന്നിടത്തും അതിലൊന്ന്‌ സെക്രട്ടേറിയറ്റിനു മുകളിലും വീഴുമായിരുന്നു.” - കഷ്ടം! ഈ മനസ്ഥിതിയാണ് മാറേണ്ടത്. എന്നിട്ടുവേണം സംവരണത്തിനെതിരെ വാളോങ്ങുവാന്‍. മനുഷ്യരെ സമഭാവനയോടെ കാണാത്തതാണ് ഈ അവസ്ഥയിലെത്തിച്ചതെന്ന തിരിച്ചറിവെങ്കിലും ഉണ്ടാവേണ്ടേ? ജി. മാധവന്‍ നായരെപ്പോലെ, പതിനൊന്നണ്ണവും ചന്ദ്രനിലെത്തിക്കുവാന്‍ പ്രാപ്തിയുള്ള പിന്നോക്കക്കാരും ഉയര്‍ന്നുവരട്ടെ... അത് നമ്മുടെ നാടിനെ എത്രത്തോളം മുന്നോട്ടു നയിക്കും... ഈ രീതിയില്‍ ചിന്തിക്കുവാന്‍ എന്തുകൊണ്ടു കഴിയുന്നില്ല! സംവരണം മൂലം ഏതെങ്കിലും മുന്നോക്കക്കാര്‍ക്ക് അര്‍ഹമായതു ലഭിക്കുന്നില്ലെങ്കില്‍, അത് ഈ മനോവികാരത്തിനുള്ള ശിക്ഷയാണ്. അവരത് അര്‍ഹിക്കുന്നു.

    "ശൃംഖരിക്കാനല്ലാതെ..." - ശൃംഗരിക്കുക എന്നു തന്നെയല്ലേ ഉദ്ദേശിച്ചത്?

    ഹ ഹ ഹ! അവസാനത്തെ വെടിവട്ടമാണ് കിടു.
    --

    ReplyDelete
  4. Hariom
    Nairs constitute only 13% of the Kerala population and is not having a majority either in an assembly constituency or parliament constituency and the idiotic utterances of that granite stoller would be befitted with apt reply at the time of election by the enlightened electorate of Kerala.

    ReplyDelete
  5. In Kiliroor,Kaviyoor and Sooryanelli case most of the culprits were nairs and the free run of Brahmins in Nair households were a history.

    ReplyDelete
  6. അവസരോചിതമായ ലേഖനം, ഇന്നാണല്ലോ സമ്മേളനം.

    ബാലകൃഷ്ണന്‍ അങ്ങനെ പറഞ്ഞത് ശുദ്ധ ചെറ്റത്തരം, നിസ്തര്‍ക്കം. നാരായണനും സുകുമാരനും ചങ്ങനാശ്ശേരിയില്‍ ഇരുന്നു അവരുടെ ബിസിനസ് ചെയ്യുന്നു, മന്നം സ്ഥാപിച്ച NSS ഈ സ്ഥാപനത്തിന്‍റെ ലക്‌ഷ്യം പോലും അവര്‍ മറന്നുപോയിരിക്കുന്നു.

    ഇനി സംവരണത്തിന്‍റെ കാര്യം:
    പഴയ നായര്‍ തലമുറകള്‍ അര്‍മാദിച്ചു എന്നതില്‍ അതിന്‍റെ ദുരന്തഫലം ഇനിയും അനുഭവിക്കാന്‍ ഞങ്ങള്‍ക്ക് മനസ്സില്ല! :-)

    ഇവിടെ മുന്നാക്കം-പിന്നാക്കം എന്നീ സ്ഥിതി ഇപ്പോള്‍ ഉള്ളത് ജാതി അടിസ്ഥാനത്തില്‍ മാത്രമല്ലല്ലോ? ദരിദ്രനാരായണന്‍മാരായ നായര്‍, നമ്പൂതിരിമാര്‍ക്ക് എന്തുകൊണ്ട് സംവരണം കൊടുത്തുകൂടാ? ഇനി സാമ്പത്തികാടിസ്ഥാനത്തിലുള്ള സംവരണം കൂടി ഏര്‍പ്പെടുത്താതെ കേരളത്തില്‍ ഒരു മാറ്റവും പാടില്ല. ഇതേ രീതിയില്‍ തുടര്‍ന്നാല്‍, രണ്ടുമൂന്നു ദശാബ്ദം കഴിയുമ്പോള്‍ നായര്‍ ജാതിക്ക് മാത്രം സംവരണം ഏര്‍പ്പെടുത്തേണ്ടിവരും, കാരണം അവരായിരിക്കും അന്നത്തെ സാമ്പത്തിക പിന്നോക്കക്കാര്‍. അതിനവസരം കൊടുക്കാതെ സംഘടിക്കേണ്ടപ്പോള്‍ സംഘടിക്കണം. അതിന് വെള്ളപ്പള്ളിയെയും SNDP-യെയും പ്രവര്‍ത്തകരെയും കണ്ടുപഠിക്കണം. NSS-ന്‍റെ ഒന്നോ രണ്ടോ നേതാക്കന്മാര്‍ പുലഭ്യം പറയും എന്നതിനാല്‍ സങ്കോചിച്ചു വീട്ടില്‍ മുറുക്കിത്തുപ്പിയിരുന്നാല്‍ അടുത്ത തലമുറ യുടെയും ശാപം ആയിരിക്കും ഫലം. കരയുന്ന കുഞ്ഞിനെ പാലുള്ളൂ എന്നാണല്ലോ പഴഞ്ചൊല്ല്. ഉത്തിഷ്ടതാ ജാഗ്രത! :-D

    പ്രവര്‍ത്തനമികവ് ആവശ്യമില്ലാത്ത എന്തെങ്കിലും ജോലിയുണ്ടോ? രാഷ്ട്രീയംപോലും അങ്ങനെയല്ല! അങ്ങനെ നോക്കുമ്പോള്‍ എങ്ങും സംവരണം പ്രായോഗികമല്ല. എന്നിരുന്നാലും സംവരണം തുടര്‍ന്നോള്ളൂ, അത് പിന്നാക്കം ആയവരെ മുന്നാക്കം ആക്കാന്‍ വേണ്ടി മാത്രം ആയിരിക്കണം, മുന്നാക്കം എന്ന് പറയപ്പെടുന്നവരെ പിന്നാക്കം ആക്കാന്‍ ആകരുത്! അത്രമാത്രം.

    ReplyDelete
  7. This comment has been removed by the author.

    ReplyDelete
  8. വക്രബുദ്ധിച്ചേട്ടാ...
    ഡിസംബര്‍ അവസാന വാരവും തിരോന്തരത്ത് ഒരു നായര്‍ ശക്തിപ്രകടനം നടന്നു. വെള്ളയമ്പലം മുതല്‍ ഫോര്‍ട്ട് സ്കൂള്‍ മൈതാനം വരെ. കേരളത്തില്‍ ഏറ്റവും കൂടുതല്‍ ശക്തിയുള്ള നായന്‍മാരായ തിരോന്തരം നായന്‍മാരുടെ 'ശക്തി' തെളിയിക്കാന്‍ ഫോര്‍ട്ട് സ്കൂള്‍ മൈതാനം മതിയെന്ന് തീരുമാനിച്ച മാടമ്പിമാര്‍ക്കാണ് തല്ലുകൊടുക്കേണ്ടത്. ശിവഗിരിയിലെ തീര്‍ത്ഥാടനയാത്രയുടെ ശക്തി കുറച്ച് കാണിക്കാനാണ് ഈ പ്രകടനം എന്ന് ചില മൂരാച്ചികള്‍ അന്ന് പറഞ്ഞു നടന്നിരുന്നു. സ്കൂള്‍ യുവജനോത്സവക്കാര് പുത്തിരിക്കണ്ടവും, എന്‍.ജി.ഒ.യൂണിയന്റെ കേന്ദ്ര സംഘടനക്കാര് ചന്ദ്രശേഖരന്‍നായര്‍ സ്റേഡിയവും കയ്യേറിയ ആ ദിനത്തില്‍ തന്നെ ഫോര്‍ട്ട് സ്കൂള്‍ മൈതാനത്ത് ശക്തിപ്രകടനം നടത്താനുള്ള കാരണം അന്നേ പലരും അന്വേഷിച്ചതാണ്. പിന്നെ പേരു തിരിച്ചുകിട്ടിയ പഴയ കഥ ഡിലീറ്റ് ചെയ്യാനുണ്ടായ കുരുട്ടുബുദ്ധി എന്താണ് വക്രബുദ്ധിക്കാരാ....

    ReplyDelete
  9. "ഇങ്ങിനെ വരുമ്പോള്‍ 100ല്‍ 60 പേര്‍ പിന്നോക്കക്കാരും 50 പേര്‍ മുന്നോക്കക്കാരുമാണെന്നു വരും."
    വക്രബുദ്ധി അറുപതും നാല്പതും അല്ലെ ആവേണ്ടത്?
    സംവരണം സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവരുടെ മക്കള്‍ക്ക് സര്‍ക്കാര്‍ സ്കൂളുകളില്‍ ശമ്പളം കൊടുത്ത് പഠിപ്പിക്കണം. എന്നിട്ട് നൂറ് ശതമാനവും മെരിറ്റില്‍ ജോലി നേടട്ടെ. അയോഗ്യനായ മേലുദ്യോഗസ്ഥന്‍ മിടുക്കനായ അസിസ്റ്റന്റിന്റെ സഹായം തേടുന്നത് ഒഴിവാക്കുകയും മികച്ച സര്‍ക്കാര്‍ സേവനം ഉറപ്പാക്കുകയും ചെയ്യാം.
    രാഷ്ട്രീയക്കാരുടെ വോട്ടുകൊണ്ട് ഒരാളും ജയിക്കില്ല. അതിന് എന്തിന്റെ പേരിലായാലും കുറെ നിക്ഷ്പക്ഷ വോട്ടുകള്‍ വേണം. അത് ജാതിയെ കൂട്ടുപിടിച്ചായാലും, വ്യാപാരി വ്യവസായികളെ കൂട്ടുപിടിച്ചിട്ടായാലും, ദരിദ്രവാസികളെ കൂട്ടുപിടിച്ചിട്ടായാലും കഴിവുള്ളവര്‍ നേടും. അതെല്ലെ കേരളത്തിലെ ഭരണം മാറി മറിയുന്നത്.
    നാലരലക്ഷമാക്കി ഉയര്‍ത്തിയ സാമ്പത്തിക പരിധിയുടെ ചതിക്കുഴി വെള്ളാപ്പള്ളിയുടെ സമുദായാംഗങ്ങള്‍ മനസിലാക്കാത്തതിലെ അത്ഭുതമുള്ളു. അവനെവിടെയാ കംപ്യൂട്ടര്‍ വാങ്ങാനും നെറ്റിലൂടെ പ്രതികരിക്കാനുമുള്ള കഴിവ്?
    ബാലകൃഷ്ണപിള്ള നായരായതുകൊണ്ടല്ലെ കൂടെ നില്‍ക്കുന്നത്. കുഞ്ഞാലിക്കുട്ടിക്ക് കഴിയില്ലല്ലോ കൂടെ നില്‍ക്കാന്‍. കക്ഷിരാഷ്ട്രീയത്തിലെ വര്‍ഗീയതയുടെ ശക്തിക്ക് കേരളത്തെക്കാള്‍ വലിയ തെളിവെവിടെക്കിട്ടും.
    പട്ടംതാണുപിള്ള ഭരിച്ചാലും അച്ചുതാനന്ദന്‍ ഭരിച്ചാലും കേരളത്തിലെ ബഹുഭൂരിപക്ഷം ആഗ്രഹിക്കുന്നത് കറപ്ഷനില്ലാത്ത ഭരണം മാത്രം. അവിടെ ജാതി ഒരു പ്രശ്നമേ അല്ല.

    ReplyDelete
  10. നായന്മാരില്‍ പീഡനക്കാരില്ലെന്നോ? പന്തളം എന്‍ എസ് എസ്സില്‍ വിദ്യാര്‍ഥ്ഥിനിക്ക് എക്സ്‌ട്രാ ക്ലാസ്സെടുത്ത വിരുതന്മാര്‍ പിന്നെ ഏതുജാതിക്കാരായിരുന്നു? പറയുമ്പോള്‍ എല്ലാം പറയണ്ടേ എന്‍റെ പിള്ള സാറേ... വേണ്ടേ?

    ReplyDelete
  11. നൂറില്‍ പത്ത് സീറ്റുകള്‍ X ജാതിക്കാര്‍ക്ക് മാറ്റി വച്ചിരിക്കയാണെന്ന് കരുതുക. മെറിറ്റില്‍ നിന്ന് തന്നെ പത്ത് x ജാതിക്കാര്‍ സീറ്റിനര്‍ഹരാവുന്നുണ്ടെങ്കില്‍ അതിനര്‍ത്ഥം അവര്‍ക്ക് സംവരണമില്ലാതെ തന്നെ അവസരങ്ങള്‍ ലഭ്യമാണെന്നല്ലേ? എന്നിട്ടും വേറെ പത്ത് പേരെക്കൂടി സംവരണം വഴി എടുക്കുന്നത് ജനറല്‍ ലിസ്റ്റിലുള്ളവരോട് ചെയ്യുന്ന അനീതിയല്ലേ? തുടര്‍ച്ചയായി മൂന്നാല് വര്‍ഷം x ജാതിക്കാര്‍ സംവരണമില്ലാതെ തന്നെ നിശ്ചിതസീറ്റുകള്‍ക്കര്‍ഹരായാല്‍ ആ ജാതിക്കാരുടെ സംവരണം തന്നെ പുനഃപരിശോധിക്കേണ്ടതല്ലേ?

    ആത്യന്തികമായി സംവരണം സാമ്പത്തികാടിസ്ഥാനത്തില്‍ മാത്രമാക്കണം എന്നാണ് എന്റെ പക്ഷം. ജാതിയുടെ പേരില്‍ സമൂഹം ഇനിയും വിഭജിക്കപ്പെടുന്നത് ഒഴിവാക്കാന്‍ അത് മാത്രമാണ് പരിഹാരം.

    ReplyDelete
  12. സമദൂരത്തില്‍ നിന്നു പിന്‍മാറുമെന്നു പറയുന്നതല്ലാതെ ഇന്ന മുന്നണിക്ക്‌ വോട്ടു കുത്തണമെന്നു പറയാനുള്ള ധൈര്യം നായന്‍മാര്‍ക്ക്‌ ഇല്ലെന്ന്‌ ഇന്നത്തെ മഹാസമ്മേളനത്തോടെ വ്യക്തമായി.

    സംവരണകാര്യത്തില്‍ സഖാക്കന്‍മാര്‍ പ്രകടിപ്പിച്ച അഭിപ്രായങ്ങളൊക്കെ കാര്യമാത്രപ്രസക്തംതന്നെ...

    ഹരി, അക്ഷരത്തെറ്റു പൊറുക്കുക, ചന്ദ്രേട്ടന്‍ ചൂണ്ടിക്കാട്ടിയ ഫാക്‌ച്വല്‍ എററും തിരുത്തിയിട്ടുണ്ട്‌.

    പിന്നെ, പുപ്പുലീ, ചില സുഹൃത്തുക്കളുടെ സ്‌നേഹപൂര്‍വ്വമായ ആവശ്യപ്രകാരമാണ്‌ ആ പോസ്‌റ്റ്‌ നീക്കിയത്‌. അത്‌ ഞാന്‍പോലും പ്രതീക്ഷിക്കാത്ത തരത്തില്‍ ചില പ്രതികരണങ്ങളാണുണ്ടാക്കിയത്‌. കൊള്ളേണ്ടിടത്തുതന്നെ അതു കൊണ്ടിരുന്നു. പത്രംപോലെ അച്ചടിച്ചത്‌ പിന്‍വലിക്കാനാകാത്ത മാധ്യമമല്ല ബ്‌ളോഗെന്ന്‌ ബോധ്യപ്പെടുത്തിക്കൊടുക്കാനും അതുപകരിച്ചു.

    ReplyDelete
  13. NSS മഹാസമ്മേളനം ഇന്ന് നടക്കുന്നുണ്ട്‌. അവസരോചിതമായ പോസ്റ്റ്‌. പിള്ളയുടെ പ്രസംഗം റിക്കോര്‍ഡ്‌ ചെയ്ത്‌ കേരളം മുഴുവന്‍ കേള്‍പ്പിച്ചാല്‍ നായര്‍മാരെ കേരളാം കാര്‍ക്കിച്ച്‌ തുപ്പും

    ഇനി ഇവിടെ സൂചിപ്പിച്ച സംവരണ പ്രശ്നം വളരെ പ്രസക്തമാണ്‌. ക്രീമിലെയര്‍ പരിധി സാമൂഹിക യഥാര്‍ത്ഥ്യങ്ങള്‍ മനസിലാക്കതെ ഉയര്‍ത്തുന്നത്‌ അസന്തുലിതാവസ്ഥ ഉണ്ടാക്കും എന്ന കാര്യത്തില്‍ തര്‍ക്കമില്ല. എന്നാല്‍ നമ്മള്‍ പ്രതീക്ഷിക്കുന്ന പോലെ സാമ്പത്തിക സംവരണം കൊണ്ടുവരണം എന്ന ആശയം സുപ്രിം കോടതി തന്നെ തള്ളിയതാണ്‌ . സാമ്പത്തിക സംവരണം നല്‍കണം എന്ന നരസിഹ റാവൂ സര്‍ക്കാരിന്റെ ശിപാര്‍ശ സുപ്രീം കോടതി അനുവദിച്ചിട്ടില്ല

    ReplyDelete
  14. വക്രബുദ്ധി മാഷേ,

    "...മുന്നോക്കക്കാരുടെ മുന്‍തലമുറ ചെയ്‌തുകൂട്ടിയ പാപങ്ങളുടെ ഫലമാണ്‌ ഇപ്പോഴത്തെ ഈ തിരിച്ചടിക്കു പിന്നില്‍..."

    സംവരണത്തിന്റെ അടിസ്ഥാനതത്വം തന്നെ ജാതിയുടെ പേരില്‍ നിഷേധിക്കപ്പെട്ടത് ജാതിയുടെ പേരില്‍ തിരികെ കൊടുക്കുക,ജനസംഖ്യയുടെ മഹാഭൂരിപക്ഷം വരുന്ന പിന്നോക്കജനതയ്ക്ക് ജനാധിപത്യപരമായ അവകാശങ്ങളിലൂടെ പൊളിറ്റിക്കല്‍ പ്രോസസില്‍ ഇടം ലഭ്യമാക്കുക എന്നിവയാണ്. അല്ലാതെ ഒരു പ്രതിവിവേചനം അല്ല ഉദ്ദേശിച്ചിട്ടുള്ളത്. പക്ഷേ മുന്നോക്കക്കാരന്റെ അവസരം സംവരണപ്രക്രിയ തട്ടിയെടുക്കുന്നേ എന്ന മുറവിളികളിലൂടെ നമ്മുടെ സാമൂഹിക ബോധത്തിലേയ്ക്ക് കടത്തിവിടാന്‍ ശ്രമിക്കുന്നത് "പ്രതിവിവേചനം" എന്ന ഈ ഒന്നാംക്ലാസ് "സംവരണ-വിരുദ്ധ" ആശയമാണ്. ജനറല്‍ മെറിറ്റില്‍ റാങ്ക് നേടുന്ന സം വരണ ജാതിക്കാരനെ പിടിച്ച് സംവരണ ലിസ്റ്റിലാക്കി ഇത്രകാലം തട്ടുന്ന കളിയിലൂടെ ഈഴവരൊഴിച്ചുള്ള പിന്നോക്ക വിഭാഗങ്ങള്‍ക്കത്രയും ഭീമമായ നിയമന നഷ്ടം ഉണ്ടാക്കിയിട്ടുണ്ട്. നരേന്ദ്രന്‍ കമ്മീഷന്‍ ഇത് കൃത്യം കൃത്യമായി കണക്കു നിരത്തി കാണിച്ചു. 2003-ലോ മറ്റോ കോടതി ഇടപെട്ട് പി.എസ്.സീടെ ആ പോക്രിത്തരം അങ്ങ് നിര്‍ത്തിച്ചു. അന്ന് തുടങ്ങിയ മുക്കലും മൂളലുമാണ് സര്‍വീസ് സൊസൈറ്റീടെ.

    " നായന്‍മാരുടെ നേതൃത്വത്തില്‍ ഒറ്റ അബ്‌കാരിപോലുമില്ല. കരിഞ്ചന്തക്കാരനോ പൂഴ്‌ത്തിവയ്‌പുകാരനോ ഇല്ല. ജി. മാധവന്‍നായര്‍ റോക്കറ്റു വിട്ടതുകൊണ്ടാ പതിനൊന്നെണ്ണവും ചന്ദ്രനിലെത്തിയത്‌. ഒരു പിന്നോക്കക്കാരനായിരുന്നു അത്‌ ചെയ്‌തതെങ്കില്‍ പതിനൊന്നും പതിനൊന്നിടത്തും അതിലൊന്ന്‌ സെക്രട്ടേറിയറ്റിനു മുകളിലും വീഴുമായിരുന്നു. മാധവന്‍നായര്‍ക്കൊപ്പമുള്ള രാധാകൃഷ്‌ണനു വാലില്ലെന്നേയുള്ളൂ, അയാളും നല്ല നായരാ."

    ആഹ ! ഇങ്ങനെ തന്നെ വേണം നായര്‍ സര്‍ വീസ് സൊസൈറ്റിക്കാരന്റെ സാമൂഹിക വിപ്ലവം. ഡയലോഗ് കേട്ടിട്ട് ഇയാള് ഈ പറയുന്ന വായ കൊണ്ടു തന്നെയാവും മലവിസര്‍ജ്ജനം നടത്തുന്നതും.

    ReplyDelete
  15. ഒരു ചെറിയ ഓഫ്:

    പത്രംപോലെ അച്ചടിച്ചത്‌ പിന്‍വലിക്കാനാകാത്ത മാധ്യമമല്ല ബ്‌ളോഗെന്ന്‌ ബോധ്യപ്പെടുത്തിക്കൊടുക്കാനും അതുപകരിച്ചു.

    ഫീഡ് റീഡറുകളില്‍ ഇപ്പോള്‍ സബ്സ്കരൈബ്ബ് ചെയ്താല്‍ പോലും ആ പോസ്റ്റ് തിരികെ കിട്ടും!

    ReplyDelete
  16. നായര്‍ ജാതി ഭ്രാന്ത് നായന്മാരെ പേപ്പട്ടികളാകാന്‍ പ്രേരിപ്പിക്കുന്നതിന്റെ ഉത്തമ ദൃഷ്ടാന്തമാണ് ബാലകൃഷ്ണപ്പിള്ളയുടെ നായര്‍ ജാതി പ്രസംഗം.ഇവരെയൊക്കെ മന്ത്രിയാക്കിയാല്‍ വെറും കരയോഗംനായര്‍ മന്ത്രിയിലധികം ഹൃദയവിശാലത ഉണ്ടാകില്ലെന്ന
    തുറന്ന പ്രഖ്യാപനം കൂടിയാണ് ഇത്തരം ജാതിക്കോമരങ്ങളുടെ പ്രസംഗം മുന്നറിയിപ്പു നല്‍കുന്നത്.

    വേശ്യാവൃത്തിയും,ബ്രാഹ്മണദാസ്യവും കുലത്തൊഴിലാക്കിയിരുന്ന... ആ പഴയകാല ശൂദ്രജാതി പാരംബര്യത്തെയാണ് ഇവര്‍മഹത്വവല്‍ക്കരിക്കാന്‍ ശ്രമിക്കുന്നതെന്നുതന്നെ ഭീകരമായ വിവരക്കേടാണ്.പാഠപുസ്തകങ്ങളിലെ ചരിത്രം മാത്രം പഠിച്ചതിന്റെ കുഴപ്പം!

    മലയാളികള്‍ക്കിടയില്‍ ഹിന്ദുമതത്തിന് വര്‍ഗ്ഗീയഭാവമുണ്ടെങ്കില്‍ അത് നായര്‍ എന്ന നികൃഷ്ട ജാതി പാരംബര്യത്തില്‍ അഭിമാനിക്കുന്ന ജാതീയതയുടെ രാഷ്ട്രീയതാല്‍പ്പര്യത്തില്‍ നിന്നും
    ഉളവാകുന്ന സംകുചിതത്വം മാത്രമാണ്.

    വേശ്യകളുടെ ചാരിത്ര്യപ്രസംഗം സുവിശേഷമാകുന്നതും,സന്ദേശകാവ്യങ്ങള്‍ എഴുതപ്പെടുന്നതും പ്രതിഫലം വാങ്ങുന്നകാര്യത്തില്‍ വേശ്യകള്‍ മിടുക്കു കാണിക്കുന്നതോടെയാണ്.
    കൂടെക്കിടക്കുന്ന ബ്രാഹ്മണന്റേയും,കച്ചവടക്കാരന്റേയും പണസഞ്ചി മാത്രമല്ല,പാരംബര്യം കൂടി അടിച്ചുമാറ്റാന്‍ വേശ്യ പ്രഫഷണല്‍ സാമര്‍ത്ഥ്യം പ്രയോഗിക്കുംബോള്‍ ശൂദ്രത്വം സവര്‍ണ്ണതയിലേക്കുള്ള
    കുലീന രാജപാതയാകുന്നു. ഇതൊരു മഹത്തായ പൈതൃകമാണെങ്കില്‍ നായര്‍ ജാതിയോളം അഭിമാനകരമായ മറ്റൊരു ജാതിയും മലയാളത്തിലില്ല. ലോകത്തിലും ഉണ്ടാകാനിടയില്ല.
    കുറച്ച് സ്വന്തം ജാതി ചരിത്രമൊക്കെ പഠിച്ച് , ജാതിഭ്രാന്ത് നിര്‍ത്തി, മനുഷ്യരാകന്‍ നോക്കുക ചൂലുകളെ എന്നെ ഇവരോട് ഉപദേശിക്കാനാകു!

    ReplyDelete
  17. കിരണ്‍
    ഒന്നുകില്‍ സംവരണങ്ങളെല്ലാം വേണ്ടെന്നു വയ്‌ക്കുക, അല്ലെങ്കില്‍ സാമ്പത്തികമായി പിന്നോക്കാവസ്ഥയിലുള്ളഴര്‍ക്കും അവസരം നല്‍കുക എന്നതാമ്‌ എന്റെ ലൈന്‍. കോടതി തള്ളിയെന്നു കരുതി സാമ്പത്തിക സംവരണം എന്ന ആശയത്തെ തള്ളിക്കളയാനാകില്ല.

    സൂരജ്‌,
    ഈഴവരൊഴികെയുള്ള പിന്നോക്കക്കാരെ വെള്ളാപ്പള്ളി ഇപ്പോഴും ചൂഷണം ചെയ്യുകയല്ലേ.... സംവരണംകൊണ്ട്‌ നേട്ടം കൂടുതലുണ്ടാക്കിയത്‌ ഈഴവരാണ്‌, മറ്റു പിന്നോക്കക്കാരുടെ സ്ഥിതി ഇപ്പോഴും ദയനീയം. കേരളത്തിലെ എത്ര പത്രസ്ഥാപനങ്ങളില്‍ ഈഴവര്‍ക്കു താഴെയുള്ള പിന്നോക്കക്കാരുണ്ടെന്നു തിരഞ്ഞാല്‍ പേരിനുപോലുമുണ്ടാകില്ല. മാധ്യമവും ചന്ദ്രികയുമുള്ളതിനാല്‍ മുസ്‌ളീം വിഭാഗത്തില്‍ നിന്നും കുറേ പത്രപ്രവര്‍ത്തകരുണ്ടായി. കേരളത്തില്‍ എത്ര ദളിത്‌ പത്രപ്രവര്‍ത്തകരുണ്ടെന്ന ഒരു കണക്കെടുപ്പ്‌ നല്ലതാണ്‌.

    ഞാന്‍
    ചൂണ്ടിക്കാട്ടിയ കാര്യം എനിക്കറിയാവുന്നതുതന്നെ. പക്ഷെ, ഇതേപ്പറ്റി കാര്യമായ ബോധ്യമില്ലാത്തവര്‍ക്ക്‌ അതറിയില്ലല്ലോ. വെറും ബ്‌ളോഗ്‌ പോസ്‌റ്റ്‌ മാത്രമായിട്ടാണ്‌ ഞാന്‍ അങ്ങനെ പറഞ്ഞത്‌. പത്രത്തിലെ അച്ചടിയുമായി തട്ടിച്ചുനോക്കുമ്പോള്‍ അത്‌ പിന്‍വലിക്കപ്പെട്ടതുതന്നെ...

    ReplyDelete
  18. “ജി. മാധവന്‍നായര്‍ റോക്കറ്റു വിട്ടതുകൊണ്ടാ പതിനൊന്നെണ്ണവും ചന്ദ്രനിലെത്തിയത്‌. ഒരു പിന്നോക്കക്കാരനായിരുന്നു അത്‌ ചെയ്‌തതെങ്കില്‍ പതിനൊന്നും പതിനൊന്നിടത്തും അതിലൊന്ന്‌ സെക്രട്ടേറിയറ്റിനു മുകളിലും വീഴുമായിരുന്നു.“ എന്ന് കണ്ടപ്പോള്‍
    ‘പെണ്ണുങ്ങള്‍ വിമാനം പറത്തിയിട്ടില്ല,പറത്തിയിട്ടുണ്ടെങ്കില്‍ എവിടെയെങ്കിലും തകര്‍ന്നു വീണിട്ടുണ്ടാകും’ എന്ന് കാന്തപുരം അബൂബക്കര്‍ പറഞ്ഞതാണ് ഓര്‍മ്മ വന്നത്.

    ReplyDelete
  19. നായന്മാരുടെ ഈ മനം‌പുരട്ടിക്കുന്ന വീമ്പുപറച്ചിൽ നായന്മാർ തമ്മിൽ കൂടുമ്പോഴേ ഇതുവരെ കേട്ടിരുന്നുള്ളൂ. പരസ്യമായി പറഞ്ഞുതുടങ്ങിയോ ഈ പിള്ള?

    പിള്ള പറഞ്ഞ ഒരു കാര്യം എനിക്കിഷ്ടപ്പെട്ടു

    “നായന്‍മാര്‍ നല്ല അമ്മയുടെ വയറ്റില്‍ പിറന്നവരാ. അന്തസുള്ള തറവാടികള്‍!...”

    ശരിയാണു്. നൂറു കൊല്ലം മുമ്പു് നായന്മാർക്കു് അതു മാത്രമേ ഉറപ്പായി പറയാൻ പറ്റുകയുള്ളായിരുന്നു. നല്ല തന്തയ്ക്കു പിറന്നതാണെന്നു പറയാൻ അതാരാണെന്നു് അറിയണ്ടേ?

    (ഇപ്പോൾ ഇതിനു വ്യത്യാസം വന്നതു് നായരുടെ ഗുണമല്ല, സമൂഹം മൊത്തത്തിൽ മാറിയതാണു്.)

    ReplyDelete
  20. ഉമേഷിന്റെ വാക്കുകളില്‍ ഓരോ അക്ഷരത്തിലും ദൈവം കുടിയിരിക്കുന്നല്ലോ !!!
    ചിത്രകാരന്റെ പ്രണാമം.

    ജാതിയും മതവും അഭിമാനിക്കാനുള്ളതല്ല,മറിച്ച് നമ്മുടെ ഭൂതകാലത്തിന്റെ ഇരുട്ടറകളാണെന്ന്
    തിരിച്ചറിയപ്പെടട്ടെ.എല്ലാവരും മനുഷ്യസഹോദരങ്ങളാണെന്നും
    തിരിച്ചറിവു നേടട്ടെ.

    ReplyDelete
  21. സംവരണത്തിന്‍റെ കാര്യത്തില്‍ നമുക്ക് മൗനം ഭജിക്കാം, അതിനുപകരം പഴയ തലമുറയിലെ ഈഴവനും പുലയനും കുറവനും നായര്‍ക്കും നമ്പൂതിരിക്കും മറ്റും സ്വന്തം തന്തയെ അറിയാമായിരുന്നോ എന്ന് ചര്‍ച്ച ചെയ്യാം! ബുദ്ധിജീവി ചര്‍ച്ച പോകുന്ന പോക്കേ!

    ReplyDelete
  22. 15 കൊല്ലത്തിന് ശേഷം സംവരണം പുനഃപരിശോധിക്കണമെന്നും അപ്പോഴത്തെ സാമൂഹികാവസ്ഥ പരിഗണിച്ച് (ഉദ്ദേശിച്ച ലക്ഷ്യങ്ങള്‍ നേടിയിട്ടുണ്ടെങ്കില്‍ ) അത് അവസാനിപ്പിക്കണമെന്നും ഭരണഘടനയില്‍ നിര്‍ദ്ദേശമുള്ളതായി കേട്ടിട്ടുണ്ട്. വോട്ടുബാങ്കിനെ പിണക്കാന്‍ ഭയന്ന് ആരും അങ്ങിനെ ഒരു വകുപ്പ് കണ്ടതായിപ്പോലും നടിച്ചിട്ടില്ല എന്ന് തോന്നുന്നു.

    ReplyDelete
  23. വളരെ നല്ല ലേഖനങള്‍. വളരെ ഇഷ്ടപ്പെട്ടു. എന്‍.എസ്.എസ്സിനെ ശക്തിയാക്കിയതു നടേശന്‍ ഗുരുക്കള്‍ ആണെന്ന പ്രയോഗം ഇഷ്ടപ്പെട്ടു. അദ്ദേഹത്തിന്റെ എതിര്‍പ്പു കൊണ്ട് ചിലരൊക്കെ കഴിഞ്ഞ ഇലക്ഷനില്‍ വിജയിച്ചതും ചരിത്രം.

    ചിലര്‍ പിന്നോക്കമാണെന്നും, അവരെ മുഖ്യധാരയിലേക്കെത്താന്‍ സംവരണം വേണം എന്ന കാര്യങളില്‍ രണ്ട് പക്ഷമില്ലെന്നു തോന്നുന്നു. സംവരണസംവിധാനം അട്ടിമറിക്കപ്പെട്ടിരിക്കുന്നു എന്നും, നരേന്ദ്രന്‍ കമ്മീഷനു സമ്പാദിക്കാന്‍ പറ്റിയ കേവലം പത്തു വര്‍ഷത്തെ നിയമനകണക്കുകളില്‍ തന്നെ പതിനായിരക്കണക്കിനു ജോലികള്‍ പിന്നോക്കക്കാര്‍ക്കു നഷ്ടപ്പെട്ടു എന്നും നാം അറിയുന്നു. അതുകൊണ്ട് തന്നെ ഒരു നിശ്ചിത ശതമാനം പിന്നോക്കക്കാര്‍ മെറിറ്റില്‍ നിയമനം നേടുമ്പോഴേ ആ സമുദായം പിന്നോക്ക അവസ്ഥയില്‍ നിന്നും മോചനം നേടീയെന്നു വിലയിരുത്താന്‍ പറ്റു. അന്നു ആ സമുദായത്തിന്റെ സംവരണാ‍നുകൂല്യം നിര്‍ത്തേണ്ടതുമുണ്ട്. 50% സംവരണ വിഭാഗത്തില്‍ മാത്രം പിന്നോക്കക്കാരെ പ്രവേശിപ്പിച്ചു കൊണ്ടിരുന്നാല്‍ എന്നാണ് അവര്‍ മുന്നോക്കമായി എന്നറിയുക. മെറിറ്റില്‍ പ്രാധിനിധ്യം കൂടുന്നതനുസരിച്ചു സംവരണത്തില്‍ കുറവു വരുത്താവുന്നതുമാണ്. എന്നെങ്കിലും ഈ സംവരണങള്‍ ഒന്നു നിര്‍ത്തണമല്ലോ?

    ReplyDelete
  24. സജീവമായി പ്രതികരിച്ച എല്ലാവര്‍ക്കും നന്ദി. ഈ ചര്‍ച്ചയിലെ വിഷയത്തെ നല്ലൊരു പര്യവസാനത്തിലേക്കാണ്‌ പഥികന്‍ നയിച്ചതെന്നു തോന്നുന്നു. എന്നുകരുതി ഇനിയും പ്രതികരിക്കണമെന്നുള്ളവര്‍ക്ക്‌ തടസ്സമില്ല....

    ReplyDelete
  25. nayarkku thanthe ariyyilla ennu paranja chitrakaranu swantham thanthe aranunu urappundo?

    chitrakarante appanappopanmar manusharayittu polum oru nnootandu munpu arum koottiyirunilla

    ReplyDelete
  26. മലയാളം ബ്ലോഗൊന്നു ഓടിച്ച് വായിച്ചാല്‍, അങ്ങ് പ്രീഡിഗ്രീ ലെവൽ മുതൽ പി.എച്.ഡി ലെവൽ വരെ ഉണ്ട്.
    ഇവിടെ\ ഉമേഷ് ദൈവം ആയി വാഴ്തപ്പെട്ടിരിക്കപ്പെട്ടു പോയിരിക്കുന്നു.

    ReplyDelete
  27. പ്രിയ ടി.സി.രാജേഷ് ഈ ലേഖനം പ്രസിദ്ധീകരിച്ച ഫെബ്രുവരി ലക്കം കറന്റ് അഫയേഴ്സ് മാസിക കിട്ടാന്‍ വഴിയുണ്ടോ ?

    ReplyDelete

Powered By Blogger

FEEDJIT Live Traffic Feed