Sunday, August 15, 2010

കവിതയുടെ സാമ്പത്തികശാസ്‌ത്രം




`എനിക്കു വേണ്ടി
വായിച്ച അച്ഛന്‌,
വിശന്ന അമ്മയ്‌ക്ക്‌,
വിയര്‍ത്ത ചേട്ടന്‌.....'
മുരുകന്‍ കാട്ടാക്കടയുടെ ഏക കവിതാപുസ്‌തകത്തിന്റെ പതിമൂന്നാമത്തെ പേജില്‍, കവിതകള്‍ തുടങ്ങുന്നതിനു മുമ്പായി, നാം വായിക്കുന്ന വരികളാണിത്‌. കവിക്കു വേണ്ടി വായിച്ചത്‌ അച്ഛന്‍, വിശന്നത്‌ അമ്മ, വിയര്‍ത്തത്‌ ചേട്ടന്‍. അപ്പോള്‍ കവിയോ? ഇവരുടെ മൂന്നുപേരുടേയും സഹനത്തിന്റെ ശിഷ്‌ടമാണെന്ന്‌ മുരുകന്‍ പറയുന്നു.
തിരുവനന്തപുരത്തിന്റെ ഹൃദയഭാഗത്ത്‌ ഏറെ പഴക്കവും പാരമ്പര്യവുമുള്ള എസ്‌.എന്‍.വി സ്‌കൂളില്‍ ഹയര്‍സെക്കണ്ടറി വിദ്യാര്‍ഥികളെ സാമ്പത്തിക ശാസ്‌ത്രം പഠിപ്പിക്കാന്‍ നിയുക്തനാണ്‌ മലയാളത്തിന്റെ ഈ നവയുഗചൊല്‍പ്പാട്ടുകാരന്‍. കവിയുമായി സംസാരിച്ചിരിക്കുമ്പോള്‍ പുറത്തുപെയ്യുന്ന കര്‍ക്കിടകമഴയുടെ തിമിര്‍പ്പുപോലെ ഇടയ്‌ക്കിടയ്‌ക്ക്‌ കവിതകളിലെ വരികള്‍ ശക്തിപ്രാപിക്കും.
വീടണഞ്ഞ വിദ്യാര്‍ഥികള്‍ അനാഥമാക്കിയ ചാരുബഞ്ചിലിരുന്ന്‌ കവി മനസ്സു തുറന്നു:
``കാട്ടാലിന്റെ കടയ്‌ക്കല്‍
പണ്ടൊരു അമ്മത്താരാട്ടുണ്ടായി -
ഞാനെഴുതിക്കൊണ്ടിരിക്കുന്ന കാട്ടാക്കടയെന്ന കവിതയുടെ തുടക്കമാണിത്‌. തിരുവനന്തപുരത്തു നിന്ന്‌ പത്തു മുപ്പതു കിലോമീറ്റര്‍ തെക്കുകിഴക്കാണ്‌ കാട്ടാക്കട. ഒരു കാട്ടാലിന്റെ കടയ്‌ക്കല്‍ ഉണ്ടായ കൊച്ചു ഗ്രാമം. അവിടെ നിന്നും നാലഞ്ചു കിലോമീറ്റര്‍ മാറി നെയ്യാറിന്റെ തീരത്തുള്ള ആമച്ചല്‍ എന്ന കുഗ്രാമമാണ്‌ എന്റെ നാട്‌. നെയ്യാറിന്റെ വാല്‍സല്യമാണ്‌ ഒരു പക്ഷേ, ഒരു കവിയെന്ന നിലയില്‍ എന്തെങ്കിലുമാകാന്‍ എന്നെ സഹായിച്ചതെന്നു തോന്നുന്നു.''

അച്ഛന്റെ വായന, അമ്മയുടെ വിശപ്പ്‌, ചേട്ടന്റെ വിയര്‍പ്പ്‌- `കണ്ണട' തുറക്കുമ്പോള്‍ വായനക്കാരന്‍ കാണുന്നതിതാണ്‌. എന്താണ്‌ ഈ വാക്കുകള്‍ക്കു പിന്നിലെ വികാരം?
അച്ഛന്‍ രാമന്‍പിള്ള തൊഴിലാളിയായിരുന്നു. നന്നായി വായിക്കുമായിരുന്നു. ഞാന്‍ ഏഴില്‍ പഠിക്കുമ്പോഴാണ്‌ അച്ഛന്‍ മരിച്ചത്‌. അമ്മ കാര്‍ത്യായിനിയമ്മ പത്തു വര്‍ഷം മുമ്പു മരിച്ചു. വീട്ടിലെ ആറു മക്കളില്‍ ഇളയവനായിരുന്നു ഞാന്‍.
അഞ്ചാം ക്ലാസുമുതല്‍ എനിക്കുള്ള ഓര്‍മയാണ്‌ അച്ഛന്റെ വായന. വറുതിയുള്ള ദിവസങ്ങളില്‍ അച്ഛന്‍ കുത്തിയിരുന്നു വായിക്കും. മാര്‍ത്താണ്‌ഡവര്‍മയും ധര്‍മരാജയുമെല്ലാമായിരുന്നു വായിച്ചിരുന്നത്‌. അതിന്റെ ഒരു സന്തോഷമാണ്‌ എന്നെ എഴുത്തിലേക്കും വായനയിലേക്കും അടുപ്പിച്ചത്‌. പുസ്‌തകം വായിക്കുന്നതിലുള്ള സംതൃപ്‌തിയെന്താണെന്ന്‌ ഞാന്‍ പലപ്പോഴും ആലോചിക്കുമായിരുന്നു. അച്ഛന്‍ വല്ലപ്പോഴുമൊക്കെ മദ്യപിക്കുമായിരുന്നു. പക്ഷെ, അതിലും വലിയ ലഹരി അദ്ദേഹം വായനയില്‍ നിന്നനുഭവിക്കുന്നതായി ഞാന്‍ മനസ്സിലാക്കി. എന്നെയും കുട്ടിക്കാലം തൊട്ടേ വായിക്കാന്‍ പ്രേരിപ്പിച്ചത്‌ അതായിരിക്കണം. വറുതിയുടെ അനുഭവമുള്ള ബാല്യവും ഈ വായനയുമായിരിക്കണം എന്നിലെ കവിയെ സൃഷ്‌ടിച്ചത്‌.

അച്ഛന്‍ മരിച്ചതിനു ശേഷം?
അച്ഛന്‍ ഉണ്ടായിരുന്നപ്പോഴും എന്റെ സാമ്പത്തികവും ഭൗതികവുമായ കാര്യങ്ങളില്‍ വലിയ നോട്ടമൊന്നുമുണ്ടായിരുന്നില്ല. മൂത്ത ജ്യേഷ്‌ഠന്‍ പ്രഭാകരന്‍ നായരാണ്‌ അച്ഛനെപ്പോലെ എന്റെ ജീവിതം മുന്നോട്ടു കൊണ്ടുപോയത്‌. ഇപ്പോഴും അദ്ദേഹം അങ്ങിനെയാണ്‌. കെട്ടിടനിര്‍മാണത്തൊഴിലാളിയായ അദ്ദേഹത്തിന്റെ നന്മ കൊണ്ടാണ്‌ എനിക്ക്‌ പഠിക്കുവാനും ഇവിടം വരെ എത്തുവാനും കഴിഞ്ഞത്‌. പഠിച്ചില്ലെങ്കിലും ഞാന്‍ കവിതയെഴുതുമായിരുന്നു, ഉറക്കെ ചൊല്ലുകയും ചെയ്യുമായിരുന്നു. അതുറപ്പാണ്‌. അതെന്റെ വാശിയായിരുന്നു.

വിദ്യാഭ്യാസം?
ഇപ്പോഴും ഞാന്‍ നടന്നുപോകുമ്പോള്‍ കാണുന്ന ഒരു കൊച്ച്‌ എല്‍.പി. സ്‌കൂളുണ്ട്‌. കുരുതംകോട്‌. അവിടെയായിരുന്നു ആദ്യം. പിന്നെ പ്ലാവൂര്‍ ഗവ. ഹൈസ്‌കൂള്‍, അതുകഴിഞ്ഞു ഒറ്റശേഖരമംഗലം- ഇപ്പോഴത്തെ ജനാര്‍ദ്ദനപുരം- വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍, പിന്നെ കാട്ടാക്കട ക്രിസ്‌റ്റിയന്‍ കോളജ്‌, പി.ജി. ചെയ്‌തത്‌ തിരുവനന്തപപുരം ആര്‍ട്‌സ്‌ കോളജില്‍. ബി.എഡിന്‌ എസ്‌.എന്‍ കോളജ്‌ നെടുങ്കണ്ട. ആര്‍ട്‌സ്‌ കോളജില്‍ എം.ഫില്‍ ചെയ്യാന്‍ വീണ്ടുമെത്തിയെങ്കിലും പൂര്‍ത്തിയാക്കിയില്ല. ലോ കോളജിലും രണ്ടു വര്‍ഷം പഠിച്ചിരുന്നു. അങ്ങിനെ ചിതറിയ ഒരു വിദ്യാഭ്യാസ കാലഘട്ടമായിരുന്നു എന്റേത്‌. സാമ്പത്തിക ശാസ്‌ത്രത്തില്‍ ബിരുദവും ബിരുദാനന്തര ബിരുദവും നേടി. പഠിച്ചതു തന്നെയാണ്‌ കുട്ടികളെ പഠിപ്പിക്കുന്നതും.

മലയാളം ഐച്ഛികമായി പഠിക്കാനാകാത്തതില്‍ വിഷമമുണ്ടോ?
ഉണ്ട്‌. മലയാളം പഠിക്കണമെന്ന്‌ എനിക്ക്‌ അമിതമായ ആഗ്രഹമുണ്ടായിരുന്നു. അതു നടക്കാതെ പോയതിനാലാണ്‌ ഞാന്‍ കവിതയെഴുതുന്നത്‌. കാട്ടാക്കട ക്രിസ്റ്റ്യന്‍ കോളജില്‍ അന്നും ഇന്നും മലയാളം ഐച്ഛികമായില്ല. പഠിക്കണമെങ്കില്‍ തിരുവനന്തപുരത്തു വരണം. അതിനുള്ള സാമ്പത്തികവും ഭൗതികവുമായ സാഹചര്യം എനിക്കില്ലായിരുന്നു. മലയാളം പഠിക്കാന്‍ കഴിയാത്തതില്‍ എനിക്കു നല്ല വേദനയുണ്ടായിരുന്നു. എന്റെ ഭാഷയാണ്‌ മലയാളം. എന്റെ എല്ലാ തന്മാത്രകളും അലിഞ്ഞുകിടക്കുന്ന ലായനിയാണ്‌ മലയാളം. അതെന്താണെന്നു തിരിച്ചറിയാനുള്ള ആഗ്രഹം പണ്ടുണ്ടായിരുന്നെങ്കിലും നടന്നില്ല. ആ ഒരു വൈരാഗ്യത്തിലാണ്‌ ഞാന്‍ കവിതയെഴുതുന്നത്‌.
അതുപോലെ തന്നെ പാട്ടു പഠിക്കണമെന്നുണ്ടായിരുന്നു, അതും നടന്നില്ല. ഞാന്‍ ഗവ. ആര്‍ട്‌സ്‌ കോളജില്‍ പഠിക്കുമ്പോള്‍ തൊട്ടപ്പുറത്തായിരുന്നു സ്വാതിതിരുനാള്‍ സംഗീതകോളജ്‌. ഞാന്‍ സമയം കിട്ടുമ്പോഴൊക്കെ അവിടുത്തെ ഹോസ്റ്റലിനു താഴെ ചെന്നു നില്‍ക്കും. പരീക്ഷ സമയങ്ങളിലും മറ്റും ഹോസ്റ്റലില്‍ നിന്നു പഠിക്കുന്ന ആളുകള്‍ `സരിഗമപധനിസാ...' എന്നു പറഞ്ഞ്‌ സാധകം ചെയ്യും. ഞാനതു താഴെ നിന്നു കേള്‍ക്കും. എനിക്കതു വലിയ ഇഷ്‌ടമായിരുന്നു. എന്നെ ആ രീതിയില്‍ പഠിപ്പിക്കുവാനോ അങ്ങിനെ ചിന്തിക്കുവാനോ പറഞ്ഞുതരാനോ ഒന്നുമുള്ള സാഹചര്യമുണ്ടായിരുന്നില്ല വീട്ടില്‍.
മലയാളം പഠിക്കാനാകാത്തതിന്റെ ചൊരുക്കാണ്‌ ഞാന്‍ കവിതയെഴുതി തീര്‍ക്കുന്നത്‌. സംഗീതം പഠിക്കാന്‍ കഴിയാത്തതിന്റെ വാശി തീര്‍ക്കാനാണ്‌ ഞാന്‍ കവിത ഉറക്കെ ചൊല്ലുന്നത്‌.

കവിതയെഴുത്തിലേക്കു വരാനുണ്ടായ സാഹചര്യമെന്താണ്‌?
കവിതയെഴുത്തിലേക്കു വന്നതല്ല, അത്‌ സംഭവിച്ചതാണ്‌. ബാല്യത്തില്‍ നിന്നു കൗമാരത്തിലേക്കു വന്നതെങ്ങനെയെന്നു ചോദിച്ചാല്‍ നമുക്കുത്തരം പറയാനാകില്ലല്ലോ, അതുപോലെ ഇതും എവിടെയോ വച്ചു സംഭവിച്ചതാണ്‌. കവിതയെഴുതണമെന്ന്‌ ബോധപൂര്‍വ്വം ചിന്തിച്ചിട്ടേയില്ല. എപ്പോഴോ എനിക്കു തോന്നി, കവിതയാണെന്റെ ആയുധമെന്ന്‌. എനിക്കൊരുപാടു കാര്യം പറയാനുണ്ട്‌. അതിനൊരു മാധ്യമമെനിക്കു വേണം. അതു കവിതയാണെന്ന തിരിച്ചറിവ്‌ എപ്പോഴോ ഉണ്ടായി. അങ്ങിനെയാണു കവിതയിലേക്കു വന്നത്‌.

കവിതയില്‍ ആരേയെങ്കിലും മാതൃകയാക്കിയിട്ടുണ്ടോ?
ഇല്ല. മലയാളത്തില്‍ എനിക്കു മാതൃകയാക്കാന്‍ പറ്റിയവരാരുമില്ല. ആരും ആരേയും മാതൃകയാക്കാന്‍ പാടില്ലെന്നതാണ്‌ എന്റെ അഭിപ്രായം. ഞാനും മാതൃകയല്ല. ഓരോരുത്തരും അവരവരുടെ വൃത്തികേടുകള്‍ തിരിച്ചറിയപ്പെടുന്നതുവരെ മാത്രമാണ്‌ നമുക്കു മാതൃകയായിരിക്കുന്നത്‌. അതുകൊണ്ട്‌ ഒരാളിനേയും ഞാന്‍ മാതൃകയാക്കിയിട്ടില്ല.
പക്ഷെ, ഈ പാതയിലൂടെ മുന്നോട്ടു പോയ പലരുമുണ്ട്‌. കുഞ്ചന്‍ നമ്പ്യാരാണ്‌ അതില്‍ പ്രധാനി. അദ്ദേഹമാണ്‌ കവിത ചൊല്ലിയാടി മലയാളത്തില്‍ ഇങ്ങനെയൊരു സാധനമുണ്ടെന്നറിയിച്ചത്‌. മനോഹരമായി എഴുതിവച്ചതിനെ വേദിയില്‍ കൃത്യമായി ചൊല്ലിയാടുകയും അദ്ദേഹം ചെയ്‌തു. പിന്നെ വര്‍ത്തമാനകാലം നോക്കിയാല്‍ കടമ്മനിട്ടയും ചുള്ളിക്കാടും മധുസൂദനന്‍നായരും ആ ദൗത്യം നിര്‍വ്വഹിച്ചവരാണ്‌. നാളെ അത്‌ മുരുകന്‍ കാട്ടാക്കടയും കഴിഞ്ഞും പോകും. ആരു പ്രതിരോധിച്ചാലും അതു നില്‍ക്കില്ല. അതിലെ ദുര്‍ബലമായൊരു കണ്ണിയാണ്‌ ഞാന്‍.
ലവനും കുശനും രാമായണം പാടുകയാണുണ്ടായത്‌. പാടാന്‍ കഴിയാത്തവരാണ്‌ വൃത്തികേടുകള്‍ പറഞ്ഞുണ്ടാക്കുന്നത്‌. കേരളത്തിലെ ഏതെങ്കിലും കവിയോട്‌ ഇന്ന്‌ നല്ല കവിതയേതെന്നു ചോദിച്ചാല്‍ സ്വന്തം കവിതയായിരിക്കും ചൂണ്ടിക്കാട്ടുക. കവിതയുടെ നിര്‍വ്വചനം ചോദിച്ചാല്‍ അവനവന്റെ കവിത ചൂണ്ടിക്കാട്ടും. ഇങ്ങിനെ വേണം കവിതയെഴുതാനെന്നു പറയും. എത്രത്തോളം ചൊല്ലാം. താന്‍ ചൊല്ലുന്നതു വരെയെന്നാണ്‌. അവനവന്റെ കപ്പാസിറ്റിക്കനുസരിച്ച്‌ കവിതയെ ചുരുക്കുന്നവരാണ്‌ ഇന്നുള്ളത്‌. വേദിയില്‍ കവിത ചൊല്ലുന്നതിനെ നിശിതമായി വിമര്‍ശിച്ചിട്ട്‌ വേദിയില്‍ കയറി നീട്ടി കവിത ചൊല്ലാന്‍ ശ്രമിക്കുന്ന കവികളെ ഞാന്‍ കണ്ടിട്ടുണ്ട്‌. അവരെക്കൊണ്ടു കഴിയിന്നിടത്തു നില്‍ക്കണം കവിതയെന്നതാണ്‌ അവരുടെ ശാഠ്യം.

പിന്നെ ഏതാണ്‌ ഇന്നത്തെ നല്ല കവിത?
കവിത എന്ന പേര്‌ നാം ആണ്‍കുട്ടികള്‍ക്കിടാറില്ല. അത്‌ പെണ്‍കുട്ടികള്‍ക്കിടുന്ന പേരാണ്‌. കവിത എവിടെയെങ്കിലും വച്ച്‌ നമ്മുടെ തോളില്‍ കയ്യിടണം. അല്ലെങ്കില്‍ ഹൃദയത്തില്‍ തൊടണം. അതൊരു വാക്കായിരിക്കാം. കുത്തോ കോമയോ ആയിരിക്കാം. പദ്യത്തിലോ ഗദ്യത്തിലോ ഉള്ളതായിരിക്കാം. സിനിമാപ്പാട്ടിലും കവിതയുണ്ട്‌. എം.ടിയുടെ `മഞ്ഞ്‌' വലിയൊരു കവിതയാണെന്നാണ്‌ ഞാന്‍ കരുതുന്നത്‌. അതുകൊണ്ട്‌ കവിതയെന്നാല്‍ ഇങ്ങിനെയായിരിക്കണം എന്നൊന്നും ആരും ശഠിക്കാന്‍ പാടില്ല. അതൊരു വൃത്തികേടാണ്‌. കവിതയ്‌ക്കു മാത്രമല്ല എല്ലാറ്റിനും സൗന്ദര്യമുണ്ടാകുന്നത്‌ വൈവിധ്യമുണ്ടാകുമ്പോഴാണ്‌. ഞാന്‍ ചൊല്ലിക്കോട്ടെ, വേറൊരാള്‍ ചൊല്ലാതിരിക്കട്ടെ. അങ്ങനെ മലയാള കവിത സന്തോഷത്തോടെ മുന്നോട്ടു പോകട്ടെ.

കവിത ഉറക്കെ ചൊല്ലാന്‍ തുടങ്ങിയതെന്നാണ്‌?
പണ്ടേ കവിത ചൊല്ലുമെങ്കിലും എന്റെ ജീവിതത്തെ സംബന്ധിച്ചു നല്ല ഉറപ്പുണ്ടായ ശേഷമാണ്‌ ഒരു മാധ്യമമായി കവിതയെ സ്വീകരിച്ച്‌ ഉറക്കെ ചൊല്ലാന്‍ തുടങ്ങിയത്‌. കാരണം ആത്യന്തികമായി ജീവിതമാണ്‌ ഏറ്റവും വലിയ കവിത. ബാക്കിയെല്ലാം വെറും കെട്ടുകാഴ്‌ചകളാണ്‌. ഞാനുറക്കെ ചൊല്ലുന്നതുകൊണ്ടാണ്‌ ഇത്തരം വര്‍ത്തമാനങ്ങള്‍ പോലും സംഭവിക്കുന്നത്‌. ഉറക്കെ ചൊല്ലാതിരിക്കുന്ന കാലവും നമ്മുടെ ജീവിതത്തിലുണ്ടാകും. എന്നെ സംബന്ധിച്ച്‌ ജീവിതമാണ്‌ ആത്യന്തികമായ കവിതയും ചൊല്ലലും താളവും എല്ലാം. ജീവിതത്തില്‍ നല്ല കെട്ടുറപ്പുണ്ടാക്കിയെടുത്തശേഷം മാത്രം എനിക്കു തോന്നുമ്പോലെ കവിത ചൊല്ലുകയായിരുന്നു ഞാന്‍ ചെയ്‌തത്‌. അല്ലാതെ അതില്‍ വേറെ ഫിലോസഫിയൊന്നുമില്ല.

കെട്ടുറപ്പെന്നുദ്ദേശിക്കുന്നത്‌ സര്‍ക്കാര്‍ ജോലിയാണോ?
സര്‍ക്കാര്‍ ജോലിയല്ല. ഞാന്‍ ട്യൂഷന്‍ മേഖലയില്‍ നന്നായി എസ്റ്റാബ്ലിഷ്‌ ചെയ്യപ്പെട്ടിരുന്നു അക്കാലത്ത്‌. ഞാന്‍ പഠിച്ചത്‌ എനിക്കിഷ്‌ടപ്പെട്ട വിഷയമാണ്‌. കാരണം പറയാം. മാഘന്‍ എന്ന കവിയെപ്പറ്റി ഏഴാം ക്ലാസില്‍ പഠിച്ചിട്ടുണ്ട്‌. `മാഘപുരാണ'മെഴുതി വീട്ടില്‍ കുത്തിയിരിക്കുന്ന കവിയുമായി ദിവസവും ശണ്‌ഠകൂടാനേ ഭാര്യക്കു നേരമുണ്ടായിരുന്നുള്ളു. അവര്‍ വീടുവീടാന്തരം കയറിയിറങ്ങി വിടുപണി - അടുക്കളപ്പണി - ചെയ്‌തു കിട്ടുന്നതു കൊണ്ടുവന്ന്‌ ഇദ്ദേഹത്തിനു കൊടുക്കും. ഇദ്ദേഹം മിണ്ടാതെ കുത്തിയിരുന്ന്‌ എഴുത്തോടെഴുത്താണ്‌. അവസാനം മാഘപുരാണം പൂര്‍ത്തിയാക്കിയശേഷം ഭാര്യയേയും കൂട്ടി പഴയ സഹപാഠിയായിരുന്ന രാജാവിന്റെ സന്നിധിയിലേക്ക്‌ യാത്രയായി. യാത്രാമധ്യേ തളര്‍ന്ന മാഘന്‌ അവസാന ചുംബനം നല്‍കി ആല്‍ച്ചുവട്ടിലിരുത്തിയശേഷം അദ്ദേഹം നല്‍കിയ താളിയോലക്കെട്ടുമായി ആ ഭാര്യ കൊട്ടാരത്തിലേക്കു ചെന്നു. ഭടന്‍മാര്‍ ഗോപുരവാതില്‍ക്കല്‍ അവരെ തടഞ്ഞു. മാഘന്‍ എന്ന പേരു കേട്ട രാജാവ്‌ അവരെ അകത്തേക്കു കൂട്ടിക്കൊണ്ടുവരാന്‍ പറഞ്ഞേല്‍പിച്ചു. അവിടെച്ചെന്നപ്പോള്‍ അവിടെയിരുന്ന പണ്‌ഡിതന്‍മാര്‍ മാഘപുരാണം വായിച്ചു, ആദ്യമായി. എന്റെ മാഘനെവിടെ എന്നു ചോദിച്ച രാജാവ്‌ ആ അമ്മയെ മുന്തിയ തേരില്‍ കയറ്റി മാഘനെത്തേടി യാത്രതുടങ്ങി. അപ്പോള്‍ ആല്‍ച്ചുവട്ടില്‍ പട്ടിണി കിടന്നു മരിച്ചുകിടക്കുകയായിരുന്നു മാഘന്‍. അദ്ദേഹം തന്റെ താളിയോലക്കെട്ടില്‍ എഴുതിവച്ച നാലു വരിയുണ്ട്‌,
ന വിദ്യതേ കേന ഛുദ്രതം കുലം
ഹിരണ്യമേ വാര്‍ജ്ജയ, നിഷ്‌ഫല കല - വ്യാകരണം തിന്നാന്‍ പറ്റില്ല, കാവ്യരസം കുടിക്കാനും കഴിയില്ല, ഒരു വിദ്യയും കുലത്തെ സംരക്ഷിക്കുന്നില്ല. അതുകൊണ്ട്‌ കാശുണ്ടാക്കിക്കൊള്ളുക, അല്ലാത്ത കലയൊക്കെ നിഷ്‌ഫലമാണ്‌....!
സര്‍ഗശേഷി സമൂഹത്തിനു ഗുണകരമായി ഉപയോഗിക്കുന്നതിനൊപ്പം അതില്‍ നിന്ന്‌ അവനവന്റെ ജൈവസന്ധാരണം കണ്ടെത്താന്‍ ഒരാളിന്‌ അവകാശമുണ്ട്‌. സമൂഹത്തിന്‌ അവനോട്‌ അങ്ങിനെ ഒരു കടപ്പാടുമുണ്ട്‌. ആ സമ്പത്തിന്റെ ശാസ്‌ത്രമാണ്‌ ഞാന്‍ പഠിപ്പിക്കുന്നത്‌. ഇതെനിക്കിഷ്‌ടപ്പെട്ട വിഷയമാണ്‌. കാശിനെക്കുറിച്ചുള്ള ചിന്ത നമ്മുടെ കുഞ്ഞുങ്ങള്‍ക്കുണ്ടാകണം. കഴുത്തറുക്കാതെ അവനവന്റെ പ്രതിഭ ഉപയോഗിച്ച്‌ എങ്ങിനെ പണമുണ്ടാക്കാമെന്ന്‌ നമ്മുടെ കുഞ്ഞുങ്ങളറിയണം.

കല പണമുണ്ടാക്കാനുള്ള ഉപാധിയാണെന്നാണോ?
അങ്ങിനെയല്ല ഞാന്‍ പറഞ്ഞത്‌. പണമുണ്ടാക്കുന്നവന്റെ ലോകത്ത്‌ കലയ്‌ക്കുവേണ്ടി മാത്രം ജീവിക്കുകയെന്നു പറയുന്നത്‌ വിഡ്‌ഢിത്തമാണ്‌. കല കാശിനുവേണ്ടി മാത്രമുള്ളതാണെന്നല്ല ഞാന്‍ പറയുന്നത്‌. കലയ്‌ക്കു വേണ്ടി മാത്രം ജീവിക്കുകയും സമൂഹത്തിന്‌ തിരിച്ച്‌ അയാളോട്‌ യാതൊരു പ്രതിബദ്ധതയുമില്ലാതാകുകയും ചെയ്യുന്ന ധാരാളം സംഭവങ്ങള്‍ കണ്ടിട്ടുണ്ട്‌. അയാളുടെ കുടുംബത്തെപ്പറ്റിയും വേദനകളെപ്പറ്റിയും യാതൊരു കരുതലും സമൂഹത്തിനില്ലാതെ പോകുന്ന ഒട്ടേറെ കലാകാരന്‍മാര്‍ നമ്മുടെ നാട്ടിലുണ്ട്‌. ഫിലോസഫികൊണ്ട്‌ ഈ യാഥാര്‍ഥ്യത്തെ അടയ്‌ക്കുകയാണ്‌ എല്ലാ മാധ്യമങ്ങളും ചെയ്യുന്നത്‌. ഗിരീഷ്‌ പുത്തഞ്ചേരി ഉദാഹരണം. അദ്ദേഹമെഴുതിയ ഒരു വരിയെങ്കിലും കേട്ട്‌ സ്വജീവിതം തിരിച്ചുപിടിച്ച എത്രയോ പേരുണ്ടാകും. ആത്മഹത്യ ചെയ്യാന്‍ മനസ്സുകൊണ്ടു തയ്യാറെടുക്കുന്ന ഒരാളില്‍ ഗിരീഷ്‌ പുത്തഞ്ചേരിയുടെ ഒരു വരി മനംമാറ്റം വരുത്തിയിട്ടുണ്ടാകാം. അതാണ്‌ സമൂഹത്തിനു വേണ്ടിയുള്ള സംഭാവന. മനസ്സും ആരോഗ്യവും ശരീരവും നഷ്‌ടപ്പെടുത്തിയാകണം അദ്ദേഹം ആ ഒരു വരി പിഴിഞ്ഞ്‌ സമൂഹത്തിനു നല്‍കിയത്‌. പക്ഷെ, സമൂഹം അത്‌ കണക്കാക്കുന്നില്ല. സമൂഹത്തിന്‌ തിരിച്ച കലാകാരനോട്‌ ഒരു പ്രതിബദ്ധത ഉണ്ടാകണമെന്നാണു ഞാന്‍ പറഞ്ഞത്‌.
ഓപ്പര്‍ച്യൂണിറ്റി കോസ്റ്റ്‌ അഥവാ അവസരച്ചെലവ്‌ എന്നൊരാശയം ഇക്കണോമിക്‌സില്‍ ഉണ്ട്‌. ഒരാള്‍ ഒരുകാര്യം ചെയ്യുമ്പോള്‍ മറ്റൊരു കാര്യം വേണ്ടെന്നു വച്ചിട്ടാണ്‌ അതു ചെയ്യുന്നത്‌. ഇതു ചെയ്‌തില്ലായിരുന്നെങ്കില്‍ അയാള്‍ അതു ചെയ്യുമായിരുന്നു. കവിത ചൊല്ലി നടന്നില്ലെങ്കില്‍ അയാള്‍ തന്റെ കുഞ്ഞിനോടും ഭാര്യയോടും സ്‌നേഹത്തോടെയിരിക്കുമായിരുന്നിരിക്കാം. അതു ചെയ്യാത്തതിനാല്‍ അയാളുടെ കുടുംബബന്ധം തകര്‍ന്നിട്ടുണ്ടാകാം. അയാളുടെ മകന്‍ അയാള്‍ക്ക്‌്‌ റിബലായിട്ടുണ്ടാകാം. ആ അവസ്ഥ തിരിച്ചറിഞ്ഞാണ്‌ അയാളിവിടെ നില്‍ക്കുന്നതെന്ന ചിന്ത സമൂഹത്തിനുണ്ടാകണമെന്നാണ്‌ ഞാന്‍ പറഞ്ഞത്‌. അല്ലാതെ കല കാശിനുവേണ്ടിയെന്നല്ല.

കല ഈശ്വരാനുഗ്രഹമാണെന്നു പറയാനാകുമോ?
തീര്‍ച്ചയായും. `പൂര്‍ണതേ നിന്റെ പേരാണ്‌ ദൈവം' എന്നാണു ഞാന്‍ വിശ്വസിക്കുന്നത്‌. ഞാനൊരു അപൂര്‍ണനാണ്‌. പൂര്‍ണതയെപ്പറ്റി എനിക്കൊരു സങ്കല്‍പമുണ്ട്‌. `രക്തസാക്ഷി'യെന്ന പേരില്‍ ഒരു കവിത ഞാനെഴുതിയിട്ടുണ്ട്‌. രക്തസാക്ഷിയെപ്പറ്റി എനിക്കൊരന്ധാളിപ്പുണ്ട്‌. എനിക്കൊരിക്കലും ഒരു രക്തസാക്ഷിയാകാനാകില്ല. കാരണം ഞാന്‍ മഹാഭീരുവാണ്‌. അതുകൊണ്ട്‌ രക്തസാക്ഷിയെ ഒരു മഹാപര്‍വ്വതമായി ഞാന്‍ കാണുന്നു. അപൂര്‍ണനായ ഒരുവന്റെ പൂര്‍ണതയെക്കുറിച്ചുള്ള സങ്കല്‍പമാണ്‌ എന്നെ സംബന്ധിച്ചിടത്തോളം പ്രകൃതി അഥവാ ഈശ്വരന്‍. പെട്ടെന്നൊരു കവിതയെഴുതണമെന്നു കരുതി കുത്തിയിരുന്നാല്‍ എഴുതാന്‍ പറ്റില്ല. പാട്ടും അങ്ങിനെയാണ്‌. കഥയും സന്ദര്‍ഭവും തന്നാല്‍പോലും കലാകാരന്റെ ഉള്ളില്‍ അത്‌ കൃത്യമായി സന്നിവേശിക്കുന്ന ഒരു നിമിഷം ഉണ്ടാകണം. അപ്പോള്‍ മാത്രമേ അതു സംഭവിക്കൂ.

`രക്തസാക്ഷി'യും `കര്‍ഷകന്റെ ആത്മഹത്യക്കുറി'പ്പുമെല്ലാം കവിയുടെ സാമൂഹിക പ്രതിബദ്ധതയെ വെളിച്ചപ്പെടുത്തുന്നതിനായി എഴുതിയ കവിതകളാണോ?
അങ്ങിനെയല്ല. സാമുഹിക പ്രതിബദ്ധത ഉണ്ടാകണമെന്നു വിചാരിച്ച്‌ കവിതയെഴുതാനൊന്നും പറ്റില്ല. എനിക്കു പറയാനൊരു കാര്യമുണ്ടാകണം. അപ്പോള്‍ ഞാന്‍ കവിതയെഴുതും. എന്നോട്‌ പലരും ചോദിച്ചിട്ടുണ്ട്‌, ബാഗ്‌ദാദില്‍ കുട്ടികള്‍ ചത്തതിനെപ്പറ്റി എഴുതിയ നിങ്ങള്‍ ഫലസ്‌തീനില്‍ കുഞ്ഞ്‌ തറയില്‍ ചത്തുകിടക്കുന്ന പടം കണ്ടിട്ടു കവിതയെഴുതാതിരുന്നതെന്തുകൊണ്ടാണെന്ന്‌. എനിക്കു തോന്നുമ്പോള്‍ ഞാന്‍ കവിതയെഴുതും, തോന്നുന്ന രീതിയില്‍ ചൊല്ലും. കവിതയുടെ ചട്ടക്കൂടുകളിലൊന്നും ഞാന്‍ വിശ്വസിക്കുന്നില്ല. ഞാനെഴുതുന്നതിനെ കവിതയായി എല്ലാവരും അംഗീകരിച്ചുകൊള്ളണമെന്നും നാളെയും മറ്റന്നാളും കവിയായിത്തന്നെ നിലനില്‍ക്കണമെന്നും എനിക്കാഗ്രഹമില്ല. എനിക്കു പറയാനുള്ള കാര്യം പറയാനുള്ള മാധ്യമമാണ്‌ കവിത. ചിലപ്പോഴത്‌ എന്റെ വ്യക്തിപരമായ കാര്യമായിരിക്കും. അത്‌ താല്‍പര്യമുള്ളവര്‍ വായിക്കണം, താല്‍പര്യമുള്ളവര്‍ കേള്‍ക്കണം. അത്രയേയുള്ളു.
ഇപ്പോള്‍ ഞാനൊരു കവിതയെഴുതുന്നുണ്ട്‌. എന്റെ ബാല്യത്തെക്കുറിച്ചാണത്‌. അഞ്ചാം ക്ലാസിലെ ഒന്നാം ബഞ്ചിന്റെ അറ്റത്തിരിക്കുന്ന പൊതിച്ചോറിനെ നോക്കി ഞാന്‍ പിന്‍ബഞ്ചിലിരുന്നിട്ടുണ്ട്‌. അതേപ്പറ്റിയാണെന്റെ പുതിയ കവിത.
``അഞ്ചാം ക്ലാസിലെ ഒന്നാം ബഞ്ചിന്റെ
അറ്റത്തിരിക്കും പൊതിച്ചോറിനെ
ആ പൊതിച്ചോറിനെ ആര്‍ത്തിയാല്‍ നോക്കുന്ന
ഒരോട്ട ഉടുപ്പുള്ള കാക്കകറുമ്പനെ,
കവിതേ പ്രിയപ്പെട്ട ശൈലപുത്രീ,
ഒപ്പിയെടുക്കുനീ പിന്നെയും പിന്നെയും....''
എനിക്കു പറയാനുള്ളത്‌ ഞാന്‍ ഉറക്കെ വിളിച്ചു പറയുകതന്നെ ചെയ്യും.

താങ്കള്‍ ഉറക്കെ ചൊല്ലുന്നത്‌ ആളുകള്‍ കേള്‍ക്കാന്‍ തുടങ്ങിയത്‌ എന്നുതൊട്ടാണ്‌?
നമ്മള്‍ ചൊല്ലിയാലല്ലേ ആളുകള്‍ക്കു കേള്‍ക്കാന്‍ പറ്റൂ. ആദ്യമായി എനിക്കു ജോലി കിട്ടിപ്പോകുന്നത്‌ കാസര്‍കോട്ടേക്കാണ്‌. 1994 - 95ല്‍ കാസര്‍കോട്‌ താലൂക്ക്‌ ഓഫീസില്‍ എല്‍.ഡി ക്ലര്‍ക്കായിരുന്നു. അക്കാലത്ത്‌ എനിക്കൊരു പ്രണയമുണ്ടായിരുന്നു. അതിലൊരു പ്രതിസന്ധിയുമുണ്ടായിരുന്നു. അന്ന്‌ കാസര്‍കോട്ട്‌ ഒറ്റയ്‌ക്കു താമസിക്കുമ്പോള്‍ എഴുതിയ കവിതയാണ്‌ ആദ്യമായി ഉറക്കെച്ചൊല്ലിയത്‌. കാത്തിരിപ്പ്‌.
``ആസുരതാളം തിമിര്‍ക്കുന്നു ഹൃദയത്തില്‍
ആരോ നിശ്ശബ്‌ദമൊരു നോവായി നിറയുന്നു
നെഞ്ചിലാഴ്‌ന്നമരുന്നു മുനയുള്ള മൗനങ്ങള്‍
ആര്‍ദ്രമൊരു വാക്കിന്റെ വേര്‍പാടു നുരയുന്നു
പ്രിയതരം വാക്കിന്റെ വേനല്‍ മഴത്തുള്ളി
ഒടുവിലെത്തുന്നതും നോറ്റു പാഴ്‌സ്‌മൃതികളില്‍.....''

ആ പ്രണയത്തിലെ നായിക തന്നെയാണ്‌ പിന്നെ എന്റെ ജീവിതത്തിലേക്കു കടന്നുവന്നത്‌.
അതിനുശേഷം ഉറക്കെച്ചൊല്ലിയ കവിതയാണ്‌ `ഉണരാത്ത പദ്‌മതീര്‍ഥങ്ങള്‍'. കാസര്‍കോട്ടെ ജോലിക്കുശേഷം ഞാന്‍ ആര്യനാട്‌ ഗവ. ഹൈസ്‌കൂളിലാണ്‌ ആദ്യമായി അധ്യാപകവൃത്തിയിലേര്‍പ്പെടുന്നത്‌. പിന്നെ എന്റെ നാട്ടിലെ പ്ലാവൂര്‍ ഗവ. സ്‌കൂളില്‍. അവിടെ നിന്ന്‌ ഹയര്‍സെക്കണ്ടറി അധ്യാപകനായി തിരുവനന്തപുരത്ത്‌ എസ്‌.എം.വി സ്‌കൂളില്‍ എത്തുന്നത്‌ 1998ലാണ്‌. ഇവിടെ ജോയിന്‍ ചെയ്‌ത്‌ മാസങ്ങള്‍ക്കകമാണ്‌ പദ്‌മതീര്‍ഥക്കുളത്തില്‍ മാനസിക രോഗി കുളം കാവല്‍ക്കാരനെ മുക്കിക്കൊല്ലുന്നത്‌.
കാട്ടാക്കടയിലെ വീട്ടില്‍ നിന്ന്‌ സ്‌കൂളിലേക്കു പോരാനായി ബൈക്കില്‍ കയറുമ്പോഴാണ്‌ ടി.വിയിലെ ഫ്‌ളാഷ്‌ ശ്രദ്ധിച്ചത്‌. ഇന്നത്തെപ്പോലെ സാങ്കേതിക മേന്മയോടെയൊന്നുമല്ല അത്‌ ടി.വിയില്‍ കാണിക്കുന്നത്‌. തിരുവനന്തപുരം പദ്‌മതീര്‍ഥക്കുളത്തില്‍ കുളം കാവല്‍ക്കാരനും ഒരാളും തമ്മില്‍ കലഹിക്കുന്നുവെന്നാണ്‌ ആദ്യം കണ്ടത്‌. കുറേ ആളുകള്‍ കമ്പിവേലിയില്‍ വന്നെത്തി നോക്കി നില്‍ക്കുന്നത്‌ പാന്‍ ചെയ്‌തു കാണിക്കുന്നുണ്ട്‌. ആകാംക്ഷകൊണ്ട്‌ ഞാനതിലേക്കു കൂടുതല്‍ ശ്രദ്ധിച്ചു. അത്‌ പിന്നെ, കുളം കാവല്‍ക്കാരനും മാനസിക വിഭ്രാന്തി പിടിപെട്ട ആളും തമ്മില്‍ കലഹിക്കുന്നുവെന്നായി. പിന്നെ കുളം കാവല്‍ക്കാരനെ പിടിച്ചു തള്ളുന്നു, അതുകഴിഞ്ഞപ്പോള്‍ കുളം കാവല്‍ക്കാരനെ മുക്കുന്നു. ഇത്‌ ചെയ്യുന്ന ക്യാമറ യൂണിറ്റിലുള്ള ഒരാള്‍ ഒരു കല്ലെടുത്തെറിഞ്ഞെങ്കില്‍ ആ ഭ്രാന്തന്‍ കൈവിടുമായിരുന്നു, കാവല്‍ക്കാരന്‍ നീന്തിക്കയറി രക്ഷപ്പെടുമായിരുന്നു. പക്ഷെ, ആളുകള്‍ക്ക്‌ അതിലല്ല കാര്യം. അങ്ങിനെ സംഭവിച്ചാല്‍ അതോടെ പോയി. അതാണ്‌ ചിത്രീകരിക്കുന്നവന്റെ മനസ്സ്‌. ഇതു മുഴുവന്‍ കാണിച്ച്‌ അതിനാവശ്യമായ പരസ്യം കണ്ടെത്തി മാര്‍ക്കറ്റു ചെയ്യുക. അതാണ്‌ മാധ്യമ സംസ്‌കാരം.
ഞാനത്‌ കണ്ട്‌ വല്ലാതായി. അന്ന്‌ സ്‌കൂളില്‍ വന്നില്ല. വീട്ടിലരുന്ന്‌ ഞാനത്‌ അവസാനം വരെ കണ്ടു. മുക്കുന്നു, കൊല്ലുന്നു.... ഇതിങ്ങനെ മാറിക്കൊണ്ടിരിക്കുകയാണ്‌. ശവം പുറത്തെടുക്കുന്നു, ഭ്രാന്തനെ കരയ്‌ക്കു കയറ്റുന്നു... ഇങ്ങനെ സ്‌ക്രോളിംഗ്‌ വരികയാണ്‌. തിരുവനന്തപുരം നഗരമധ്യത്തില്‍ ആയിരക്കണക്കിനാളുകള്‍ നോക്കി നില്‍ക്കേയാണിത്‌ സംഭവിക്കുന്നത്‌. ലോകത്തെ എല്ലാ നഗരവല്‍ക്കരണങ്ങളുടെയും നിസ്സംഗതയുടെ വൃത്തികേടായിരുന്നു അന്നു കണ്ടത്‌. ആ സംഭവമാണ്‌ ഉണരാത്ത പദ്‌മതീര്‍ഥങ്ങള്‍
``നില്‍ക്കുന്നു ഞാന്‍ പദ്‌മതീര്‍ഥക്കുളത്തിന്റെ
ഭിത്തിയില്‍ കയ്യൂന്നി താടിതാങ്ങി... '' നിസ്സംഗതയാണവിടെ കാണിക്കുന്നത്‌. താഴെ നിന്ന്‌ ഒരു കല്ലെടുത്തെറിഞ്ഞ്‌ ഒരു പ്രതികരണം നടത്താന്‍ ആരും തയ്യാറല്ല.

ഇടയ്‌ക്കു കയറി ചോദിക്കട്ടെ, സ്‌കൂളില്‍ വരാതെയിരുന്ന്‌ വീട്ടിലെ ടിവിയില്‍ അവസാനനിമിഷം വരെ ആ സംഭവം കണ്ടുകൊണ്ടിരുന്ന താങ്കളുള്‍പ്പെടുന്ന ജനങ്ങളുടെ മനസ്സല്ലേ, മാധ്യമങ്ങളെ ഇത്തരം കാഴ്‌ചകളിലേക്കടുപ്പിക്കുന്നത്‌?
അതുകൊണ്ടാണ്‌ ``ചുറ്റുമൊരായിരം കാണികള്‍, ഞാനും'' എന്നെഴുതിയത്‌. അല്ലെങ്കില്‍ ചുറ്റുമൊരായിരം കാണികളെന്നു പറഞ്ഞു ഞാനങ്ങു പോകും. സമൂഹത്തിലെ എല്ലാ വൃത്തികേടുകളുടേയും ഭാഗമാണ്‌ ഞാനും.
``എല്ലാവര്‍ക്കും തിമിരം,
നമ്മങ്ങള്‍ക്കെല്ലാവര്‍ക്കും തിമിരം...'' എന്നാണ്‌ ഞാനെഴുതിയത്‌, അല്ലാതെ `നിങ്ങള്‍ക്കെല്ലാവര്‍ക്കും തിമിരം' എന്നല്ല. ഇതൊരു സമൂഹത്തിന്റെ മൊത്തത്തിലുള്ള പോരായ്‌മയാണ്‌. അതു ചൂണ്ടിക്കാണിക്കേണ്ടതും ഒരു കവിയുടെ കടമയാണ്‌.

ഇങ്ങിനെ ചൂണ്ടിക്കാണിക്കുന്നതുകൊണ്ടോ, ഉറക്കെപ്പാടിയതുകൊണ്ടോ ഒരു തരിമ്പെങ്കിലും മാറ്റം സമൂഹത്തിലുണ്ടാക്കാന്‍ കഴിയുമെന്നു തോന്നുന്നുണ്ടോ?
കഴിയും. വിളിച്ചു പറയുന്നതും വിപ്ലവമാണ്‌. മിണ്ടാതിരിക്കുന്നവനെ വിളിച്ചുണര്‍ത്തുന്നതും ഉറക്കം നടിക്കുന്നവനെ ഉണര്‍ത്തിയെടുക്കുന്നതും വിപ്ലവമാണ്‌. അവന്റെ കയ്യില്‍ ആയുധമെടുത്തുകൊടുക്കുന്നത്‌ അടുത്ത പടിയാണ്‌. അതിനൊന്നും ഒരു കവിയെക്കൊണ്ടു സാധിച്ചെന്നു വരില്ല. ഉറക്കെ വിളിച്ചു പറയുക, വിളിച്ചുണര്‍ത്തുക, ഇന്നലെയെപ്പറ്റി ഓര്‍മപ്പെടുത്തിക്കൊണ്ടേയിരിക്കുക, ഇന്നു നമ്മള്‍ എവിടെ നില്‍ക്കുന്നുവെന്നതിനെപ്പറ്റി തെര്യപ്പെടുത്തിക്കൊണ്ടിരിക്കുക. എനിക്കു ചെയ്യാവുന്നത്‌, `നമ്മള്‍ക്കെല്ലാവര്‍ക്കും തിമിരമാണ്‌, മങ്ങിയ കാഴ്‌ചകള്‍ കണ്ടു മടുത്തു കണ്ണടകള്‍ വേണ'മെന്ന്‌ ബോധ്യപ്പെടുത്തിക്കൊണ്ടേയിരിക്കുകയെന്നതാണ്‌. ബോധമുള്ളവന്‍ അതു തിരിച്ചറിയും.
എനിക്കൊരുപാടു കത്തുകള്‍ വന്നിട്ടുണ്ട്‌. `കണ്ണട' ദൂരദര്‍ശനില്‍ 2001ല്‍ വന്ന്‌ കുറേക്കഴിഞ്ഞ്‌ എനിക്കൊരു കത്തു വന്നു. കണ്ണൂരിലെ ഒരൊളിസങ്കേതത്തില്‍ നിന്നാണെഴുതുന്നതെന്ന്‌ അതില്‍ പറഞ്ഞിരുന്നു. ദൂരദര്‍ശനില്‍ ബന്ധപ്പെട്ടാണ്‌ എന്റെ വിലാസം സംഘടിപ്പിച്ചതെന്നും അതിലെഴുതിയിരുന്നു. ഒരു രാഷ്‌ട്രീയ കൊലപാതകത്തിലെ ഒന്നാം പ്രതിയായിരുന്നു ആ കത്തെഴുതിയിരുന്നത്‌. എഴുതിയ ആളിന്റെ പേര്‌ എനിക്കിപ്പോഴുമറിയില്ല. കണ്ണൂരില്‍ നിന്നാണെന്ന്‌ കത്തിനു പുറത്തെ സീലില്‍ നിന്നു മനസ്സിലായി. ഒളിവില്‍ വെറുതേ കിടക്കുമ്പോള്‍ ദൂരദര്‍ശനില്‍ ഈ കവിത കേട്ടു. അപ്പോഴാണ്‌ താന്‍ ചെയ്‌തതെന്താണെന്നതിനെപ്പറ്റി അയാള്‍ ചിന്തിച്ചുപോയത്‌. ഇനിയൊരു കാലത്തും ഒരമ്മയ്‌ക്കും ഒരു വേദനയും ഉണ്ടാക്കുന്ന ഒരു പ്രവൃത്തിയും തന്റെ ഭാഗത്തു നിന്നുണ്ടാകില്ല എന്ന്‌ ആ കത്തില്‍ പറഞ്ഞിരുന്നു.
``എല്ലാ വെടിയുണ്ടയും വാള്‍മുനത്തുമ്പും
അന്ത്യമായ്‌ച്ചെന്നു കൊള്ളുന്നതെപ്പൊഴും
അമ്മമാരുടെ ഗര്‍ഭപാത്രത്തിലാണെന്ന
സത്യത്തില്‍ ദൈവം പിറക്കുന്നു.''
എന്നെ സംബന്ധിച്ച്‌ ഇത്തരം പല അനുഭവങ്ങളുമുണ്ട്‌. വലിയൊരു മാറ്റമുണ്ടാക്കാനുള്ള അധികാരവും ചെങ്കോലുമൊന്നും എന്റെ കയ്യിലില്ല. പക്ഷെ, വാക്കുകള്‍ നമ്മുടെ കയ്യിലുണ്ട്‌. അതിനെ കൃത്യമായ രീതിയില്‍ പ്രയോഗിക്കുവാനുള്ള ശ്രമമാണ്‌ എല്ലാ കവികളേയും പോലെ ഞാനും നടത്തുന്നത്‌.

എഴുത്തുകാര്‍ അവസരവാദികളാണ്‌. ചിലതിനോടു പ്രതികരിക്കും, ചിലതിനോടു മനപ്പൂര്‍വ്വം പ്രതികരിക്കാതിരിക്കും. ഈ ആരോപണത്തെപ്പറ്റി?
അതു സ്വാഭാവികമാണ്‌. ഒരു പാട്‌ പ്രശ്‌നങ്ങള്‍ കേരളത്തിലുണ്ടാകുമ്പോള്‍ പലരും മിണ്ടാതിരിക്കുന്നു. അതിനു കാരണമുണ്ട്‌. ബഹുമുഖമായ സമൂഹമാണ്‌ നമ്മുടേത്‌. എനിക്കു ശരിയെന്നു തോന്നുന്നതായിരിക്കില്ല യഥാര്‍ഥത്തില്‍ ശരി. ഞാന്‍ എന്നെയും താങ്കളേയും കൂട്ടി നമ്മളാണ്‌ ശരിയെന്നു പറഞ്ഞിരിക്കുമ്പോള്‍, താങ്കളില്‍ നിന്ന്‌ ഞാന്‍ പ്രതീക്ഷിക്കാത്തൊരു കാര്യം വരുമ്പോള്‍ ഞാന്‍ മിണ്ടാതിരുന്നുകളയും. താങ്കളോട്‌ എനിക്കത്രയ്‌ക്കു സ്‌നേഹവും കടപ്പാടുമുണ്ട്‌. സമൂഹം ഇത്രമാത്രം ഫ്‌ളെക്‌സിബിളായിരിക്കെ നമുക്ക്‌ മരക്കുറ്റികളാകാന്‍ കഴിയില്ല. അങ്ങിനെ വരുമ്പോഴാണ്‌ അവസരവാദമെന്നു വരെ തോന്നാവുന്ന തരത്തിലുള്ള മൗനങ്ങളോ മൗനഭേദങ്ങളോ ഉണ്ടാകുന്നത്‌. നാമിതൊക്കെ സഹിക്കണം. കാരണം സമൂഹത്തില്‍ ഏറ്റവും ദുര്‍ബലമായ മനസ്സുള്ളവരാണ്‌ എഴുത്തുകാര്‍. ഇറച്ചിവെട്ടുകാരന്‍ മുതല്‍ എഴുത്തുകാരന്‍ വരെ വേണം നാം മനസ്സുകളെ വിശകലനം ചെയ്യാന്‍. അതില്‍ ഏറ്റവും ദുര്‍ബല മാനസ്സികഘടനയുള്ളവരാണ്‌ എഴുത്തുകാര്‍.

താങ്കള്‍ ആരുടെ പക്ഷത്താണ്‌ നില്‍ക്കുന്നത്‌?
എനിക്കു കൃത്യമായ പക്ഷമുണ്ട്‌. അതു മനുഷ്യപക്ഷമാണ്‌, അതു പുരോഗമനപക്ഷമാണ്‌. അതിലെന്റെ ജീവിതമുണ്ട്‌. ഞാന്‍ വളര്‍ന്നു വന്ന ജീവിതസാഹചര്യമാണ്‌ എന്റെ പക്ഷമുണ്ടാക്കിയത്‌. ഞാനനുഭവിച്ച വേദന, ദാരിദ്ര്യം, കഷ്‌ടപ്പാട്‌, അതില്‍ നിന്നുള്ള പക്ഷം. അതിലെ ഏറ്റക്കുറച്ചിലുകളെപ്പറ്റി ഞാന്‍ ചിന്തിക്കുന്നില്ല. അത്‌ വ്യക്തിപരമാണ്‌. എന്റെ കവിതയിലെല്ലാം അറിഞ്ഞോ അറിയാതെയോ എന്റെ പക്ഷം വരുന്നുണ്ട്‌. ``ദുഃഖിക്കുവാന്‍ വേണ്ടി മാത്രമാണ്‌ എങ്കില്‍ ഈ നിര്‍ബന്ധ ജീവിതം ആര്‍ക്കുവേണ്ടി'' എന്നൊക്കെ ഞാനെഴുതിയിട്ടുണ്ട്‌. അത്രമാത്രം വേദനകള്‍, ഇപ്പോഴല്ല, ഞാനനുഭവിച്ചിട്ടുണ്ട്‌. ശോകത്തില്‍ നിന്നാണ്‌ ശ്ലോകമുണ്ടായത്‌. എന്നെ സംബന്ധിച്ചിടത്തോളം അങ്ങിനെയൊരു പക്ഷം, വേദനിക്കുന്നവന്റെ പക്ഷമാണ്‌.
എന്റെ കാഴ്‌ചപ്പാടില്‍ എഴുതുന്നവരെല്ലാം ഇടതു പക്ഷത്ത്‌ - മനുഷ്യപക്ഷത്ത്‌ - നില്‍ക്കുന്നവരാണ്‌. ഇടതുപക്ഷമെന്നാല്‍ കഷ്‌ടപ്പെടുന്നവന്റെ, വേദനിക്കുന്നവന്റെ, ബുദ്ധിമുട്ടുന്നവന്റെ, വിഷമിക്കുന്നവന്റെ, ദുഃഖിക്കുന്നവന്റെ പക്ഷമെന്നാണ്‌ ഞാനര്‍ഥമാക്കുന്നത്‌. കോണ്‍ഗ്രസ്‌ ചായ്‌വിലായാലും മാര്‍ക്‌സിസ്റ്റ്‌ ചായ്‌വിലായാലും എഴുത്തുകാരെല്ലാം ഇടതുപക്ഷത്താണ്‌.

സമീപകാലത്തായി കേരളത്തിലുണ്ടാകുന്ന നിര്‍ഭാഗ്യകരമായ സംഭവങ്ങളെപ്പറ്റി താങ്കള്‍ക്കെന്താണു പറയാനുള്ളത്‌?
ഇവിടെ ഇരകളാകുകയാണു പലരും. വേറേയാര്‍ക്കോവേണ്ടിയാണിത്‌ ഇവര്‍ ചെയ്‌തുകൂട്ടുന്നത്‌. കൃത്യമായി ഇതിനെ പ്രതിരോധിക്കേണ്ടതുണ്ട്‌. വിവേകാനന്ദന്‍ പറഞ്ഞതുപോലെ കേരളം ഭ്രാന്താലയമാണ്‌. അത്‌ നാം ഇത്തരം കാര്യങ്ങളിലൂടെ ഇടയ്‌ക്കിടയ്‌ക്ക്‌ തെളിയിച്ചുകൊണ്ടേയിരിക്കുകയാണ്‌. കേരളം ഇപ്പോഴും ആത്യന്തികമായി അടിച്ചമര്‍ത്തപ്പെട്ട ഭ്രാന്താലയം തന്നെയാണ്‌. സെഡേഷന്റെ അളവ്‌ എപ്പോഴെങ്കിലും കുറയുമ്പോള്‍ അത്‌ കൃത്യമായി നമുക്കു തിരിച്ചറിയാന്‍ കഴിയും. ഇഞ്ചക്ഷന്‍ കൊടുത്തു മയക്കുന്ന ഭ്രാന്തനെപ്പോലെയാണു നമ്മുടെ മനസ്സെന്ന്‌ വീണ്ടും വീണ്ടും അടയാളപ്പെടുത്തുകയാണ്‌ ഇത്തരം സംഭവങ്ങള്‍. നടപടികള്‍ ശക്തമാണ്‌. പക്ഷെ എത്രമാത്രം മുന്നോട്ടു പോകുമെന്നതിനെപ്പറ്റി കരുതലില്ല. കാരണം ഇടപെടലുകള്‍ ധാരാളമായി വരും. അത്‌ രാഷ്‌ട്രീയമാണ്‌. ഒരുതരത്തിലുമുള്ള നിരോധനവും ഇതിനു പരിഹാരമല്ല. ഗുജറാത്തിലായിരുന്നു ഇതു സംഭവിച്ചതെങ്കില്‍ നമുക്കു ന്യായീകരിക്കാം. അവിടെ ഇത്തരം കാര്യങ്ങള്‍ സംഭവിക്കുന്ന പല കുഴപ്പങ്ങളും നിലനില്‍ക്കുന്നുണ്ട്‌. കേരളം പോലെ ഒരു തരത്തിലുമുള്ള ന്യൂനപക്ഷ -ഭൂരിപക്ഷ വ്യത്യാസങ്ങളുമില്ലാതെ മുന്നോട്ടു പോകുന്ന സമൂഹത്തില്‍ ബോധപൂര്‍വ്വം നടപ്പാക്കുന്നതാണിത്‌. കാരണം ഇവിടെ വിജയിച്ചാല്‍ ഇന്ത്യയിലെവിടെയും കൊണ്ടുപോകാം. അത്രക്കു പ്രബുദ്ധമാണ്‌ കേരളം. ഇവിടെയിതു വിജയിപ്പിച്ചുകൊണ്ടുപോകാനുള്ള പരീക്ഷണമാണു നടക്കുന്നതെന്നു നാം തിരിച്ചറിയണം. അതിന്‌ വിവാദവും രാഷ്‌ട്രീയകോലാഹലവും ഉപയുക്തമാകില്ല.

കവിതയില്‍ വായനയും കേള്‍ക്കലും തമ്മിലുള്ള വ്യത്യാസമെന്താണ്‌?
കേരളത്തില്‍ മുഖ്യധാരയില്‍ തന്നെ അമ്പതോളം പ്രസിദ്ധീകരണങ്ങളിലായി ആഴ്‌ചയില്‍ 150 കവിതയെങ്കിലും പ്രസിദ്ധീകരിക്കപ്പെടുന്നുണ്ട്‌. ഇതിലെ ഒരു വാക്കോ, ഒരു വരിയോ ഏതെങ്കിലും ഒരാളുടെ വേദനയില്‍ അവനു കൂട്ടായിരിക്കുന്നുണ്ടോ എന്നതാണ്‌ നാം ചര്‍ച്ച ചെയ്യേണ്ടത്‌. മാധ്യമമേതെന്നതല്ല പ്രശ്‌നം. കവിതയെന്നാല്‍ ആര്‍ക്കും പിടികിട്ടാത്ത പൊതിയാത്തേങ്ങയാണെന്നും നിയതമായ ചില പ്രസാധകരിലൂടെ മാത്രം പുറത്തുവന്നാലേ അത്‌ കവിതയാകൂ എന്നുമൊരു ധാരണ നിലവില്‍ കേരളത്തിലുണ്ട്‌. എന്റെ മാധ്യമം ചൊല്ലലാണ്‌. അത്‌ കൃത്യമായി പറയേണ്ട രീതിയില്‍ പറയും. പറയാനുള്ളത്‌ പറയുന്നതാണ്‌ കവിത. അത്‌ പറയേണ്ട മാതിരി പറയുന്നതാണ്‌ എന്റെ ചൊല്ലല്‍. പണ്ടും പലരും ചെയ്‌തിട്ടുള്ള വഴിതന്നെയാണ്‌ ഞാന്‍ കൃത്യമായി തിരഞ്ഞെടുത്തത്‌. എഴുത്തുമാധ്യമങ്ങളിലൂടെയും കവിത വരട്ടെ. ബ്ലോഗിലൂടെയെല്ലാം നല്ലതും മോശവുമായ കവിതകള്‍ വരുന്നുണ്ട്‌. കുഞ്ഞുണ്ണി മാഷ്‌ പറഞ്ഞതുപോലെ വിതയുള്ളത്‌ നിലനില്‍ക്കും. എന്റെ എല്ലാ കവിതയും നിലനില്‍ക്കണമെന്നു ഞാന്‍ ആഗ്രഹിക്കുന്നില്ല. അതിലെന്തെങ്കിലും ഉള്ളതു നിലനില്‍ക്കട്ടെ. അല്ലാത്തതു പോട്ടെ. എന്നേക്കാള്‍ നല്ല ആളുകള്‍ കടന്നു വരട്ടെ.

അധ്യാപനത്തില്‍ നിന്നു കിട്ടുന്നതിലും മീതേ ഒരു വരുമാനം കവിതയില്‍ നിന്നു കിട്ടുന്നുണ്ടോ?
ഒരിക്കലും കവിതയില്‍ നിന്നു വരുമാനം കിട്ടുന്നില്ല. ഉദാഹരണത്തിന്‌, എഴുത്തു മാധ്യമത്തിലൂടെ എഴുതുന്നവര്‍ക്ക്‌ പത്രാധിപര്‍ റോയല്‍റ്റി കൊടുക്കാറുണ്ട്‌. പക്ഷെ, ചൊല്ലുന്നവന്‌ റോയല്‍റ്റി ആരു തരാനാണ്‌. പണത്തെക്കുറിച്ചൊരു ചിന്ത ഇപ്പോഴെന്തായാലും എനിക്കില്ല. ഇപ്പോള്‍ ഞാന്‍ സിനിമ മേഖലയിലും പ്രവേശിച്ചിട്ടുണ്ട്‌. എനിക്കുവേണമെങ്കില്‍ മറ്റെല്ലാം ഉപേക്ഷിച്ച്‌ ആ മേഖലയില്‍ നില്‍ക്കാം. ഞാന്‍ നേരത്തേ പറഞ്ഞതുമായി ഇതിനെ ബന്ധപ്പെടുത്തേണ്ട. അവനവന്റെ പ്രതിഭ സമൂഹത്തിനു ഗുണകരമായി ഉപയോഗിക്കുമ്പോള്‍ സമൂഹത്തിന്‌ തിരിച്ചും ഒരു ബാധ്യതയുണ്ടെന്നാണ്‌ ഞാന്‍ പറഞ്ഞത്‌.

കവിതയില്‍ നിന്നു വരുമാനമില്ലെന്നു പറയുമ്പോള്‍ സി.ഡികളില്‍ നിന്നും മറ്റും ഒന്നും ലഭിക്കുന്നില്ലെന്നാണോ?
ഇപ്പോള്‍ വേണമെങ്കില്‍ എനിക്കു ധാരാളം കാസറ്റും സി.ഡിയുമെല്ലാം ഇറക്കാം. കാശുതരാന്‍ ആളുണ്ട്‌. എനിക്കിപ്പോള്‍ കമ്പോളമുള്ള സമയമാണ്‌. കമ്പോളമെന്ന വാക്ക്‌ അത്ര മോശമൊന്നുമല്ല. അതില്‍ നന്മയും തിന്മയുമുണ്ട്‌. ചന്ത മോശമാണെന്നു പറയുമ്പോള്‍ പുസ്‌തകച്ചന്ത മോശമല്ല. അതുകൊണ്ട്‌ കൃത്യമായി പറയട്ടെ, എനിക്ക്‌ ഇപ്പോഴൊരു ചന്തയുണ്ട്‌. വേണമെങ്കില്‍ ഇഷ്‌ടംപോലെ കവിതയെഴുതി കാശുണ്ടാക്കാം. എനിക്ക്‌ വിതയ്‌ക്കാന്‍ അനുകൂലമായ കാറ്റുള്ള സമയമാണിപ്പോള്‍. പക്ഷെ, ഞാനങ്ങിനെ ചെയ്യുന്നില്ല. ആകെ ഞാനെഴുതി പ്രസിദ്ധീകരിച്ചിരിക്കുന്നത്‌ മുപ്പത്തിനാല്‌ കവിത മാത്രമാണ്‌.

ഇപ്പോള്‍ സിനിമഗാനരചനയിലേക്കും പ്രവേശിച്ചിരിക്കുകയാണല്ലോ. അതേപ്പറ്റി?
`ഒരു നാള്‍ വരും' എന്ന സിനിമക്കു വേണ്ടിയാണ്‌ ഞാനെഴുതിയിരിക്കുന്നത്‌. ``മാവിന്‍ ചോട്ടിലെ മണമുള്ള മധുരമായി മനതാരില്‍ കുളിരുന്നെന്‍ ബാല്യം'' എന്നൊരെണ്ണം. ``പകലിനെ സ്‌നേഹിച്ച്‌ കൊതിതീരാതൊരു പൂവ്‌ പടിഞ്ഞാറു നോക്കി കരഞ്ഞു'' എന്ന്‌ അതിലൊരു വരിയുണ്ട്‌. സൂര്യകാന്തിപ്പൂവിനെപ്പറ്റിയുള്ളതാണ്‌. ബാല്യത്തെപ്പറ്റിയുള്ള വരികളാണത്‌. എനിക്കിപ്പോഴും ബാല്യത്തോടുള്ള കൊതി തീര്‍ന്നിട്ടില്ല. അവസരമുണ്ടായാല്‍ ഇനിയും സിനിമയിലെഴുതും.

എങ്ങിനെയായിരുന്നു സിനിമയിലേക്കുള്ള വരവ്‌?
മണിയന്‍പിള്ള രാജുവാണ്‌ അതിനു കാരണം. അദ്ദേഹം എന്റെ കവിത കേട്ടിട്ടുണ്ട്‌. അദ്ദേഹമാണ്‌ സിനിമയിലേക്കു വിളിച്ചത്‌. ഏഴു വര്‍ഷത്തിനു ശേഷം മോഹന്‍ലാലും ശ്രീനിവാസനും ഒത്തുചേരുന്ന സിനിമയാണെന്നു പറഞ്ഞാണു വിളിച്ചത്‌. `ഒരു നാള്‍ വരും' എന്ന സിനിമയിറങ്ങുന്നുണ്ടെങ്കില്‍ അത്‌ മുരുകന്‍ കാട്ടാക്കടയുടെ പാട്ടുകളുമായിട്ടായിരിക്കണം എന്നു കൂടി രാജുച്ചേട്ടന്‍ പറഞ്ഞതോടെ എനിക്ക്‌ ആത്മവിശ്വാസം വര്‍ധിച്ചു. അതുകൊണ്ട്‌ അവരുടെ കൂട്ടായ്‌മയില്‍ പങ്കെടുക്കാനായി. മലയാള സിനിമയുടെ ചരിത്രത്തില്‍ രേഖപ്പെടുത്തപ്പെടുന്നവരാണ്‌ ഈ സിനിമയുടെ ഭാഗമായിട്ടുള്ളത്‌. അവര്‍ക്കൊപ്പം ചേരാനായത്‌ അഭിമാനകരം തന്നെയാണ്‌.

എഴുതിയിട്ടാണോ സംഗീതം കൊടുത്തത്‌?
`മാവിന്‍ ചുവട്ടിലെ' എന്ന പാട്ടിന്‌ ആദ്യം സംഗീതം തരികയായിരുന്നു. `പാടാന്‍ നിനക്കൊരു പാട്ടു തന്നെങ്കിലും' എന്നത്‌ എഴുതിയിട്ട്‌ ഈണം കൊടുത്തതാണ്‌. എം.ജി.ശ്രീകുമാറിന്റെ മലയാളത്തിലെ ആദ്യത്തെ സംഗീതസംവിധാനസംരംഭമാണിത്‌. ഞങ്ങള്‍ തമ്മിലൊരു പാരസ്‌പര്യം അതിലുണ്ടായിരുന്നു. ഇടയ്‌ക്ക്‌, ഇതിലൊരു വാക്ക്‌ ഇങ്ങിനെയായാല്‍ കൊള്ളാമെന്നു ഞാന്‍ പറഞ്ഞാല്‍ സംഗീതത്തില്‍ വിട്ടുവീഴ്‌ച വരുത്തി അദ്ദേഹം അതിലൂടെ കടന്നുപോകാന്‍ തയ്യാറാണ്‌. അതുപോലെ തിരിച്ചും.

താങ്കള്‍ ചൊല്ലി ഏറെ പ്രശസ്‌തമായ `നാത്തൂന്‍പാട്ട്‌' എന്ന കവിതയും ഈ സിനിമയില്‍ ഉപയോഗിച്ചിട്ടുണ്ടല്ലോ?
നാത്തൂന്‍ പാട്ടെന്ന കവിത എം.ജി.ശ്രീകുമാറും മണിയന്‍പിള്ള രാജുവുമെല്ലാം നേരത്തേ കേട്ടിട്ടുള്ളതാണ്‌. മോഹന്‍ലാലും റിമി ടോമിയും ചേര്‍ന്ന്‌ ഇത്‌ ചൊല്ലുന്നത്‌ ഗുണകരമാണെന്നു തോന്നി. കമ്പോളത്തിലൂടെ പോകുന്ന ഒരു നാത്തൂന്റെ സംശയം മറ്റേ നാത്തൂന്‍ പരിഹരിച്ചു കൊടുക്കുന്നതു പോലെയാണ്‌ അത്‌ എഴുതിയിരിക്കുന്നത്‌. മോഹന്‍ലാലെന്ന ഭാരതത്തിലെ മഹാനായൊരു നടന്‍ ആ കവിത ചൊല്ലുമ്പോള്‍ കൂടുതല്‍ ആളുകള്‍ ആ കവിതയിലേക്കെത്തും. ആവര്‍ത്തിച്ചാവര്‍ത്തിച്ച്‌ ആളുകള്‍ ഇതുകേള്‍ക്കുമ്പോള്‍ അതിലെന്താണു പറഞ്ഞിരിക്കുന്നതെന്ന്‌ അവര്‍ക്കു മനസ്സിലാകും.
`എന്തു കളഞ്ഞു' എന്നു ചോദിക്കുമ്പോള്‍ `ചുണ്ടിലെ പുഞ്ചിരി, ചോട്ടിലെ മണ്‍തരി, നാട്ടുമാവിന്റെ ചുനയും നാട്ടുമണവുമാണ്‌' എന്നാണു മറുപടി. എന്റെ ഈ ചിന്ത കവിത കൊണ്ട്‌ എനിക്കെത്തിക്കാനാകാത്തൊരു സമൂഹത്തിന്റെ കൂടി ഹൃദയത്തിലെത്തുമെന്ന ഗുണം സിനിമാപ്പാട്ടിലൂടെ ലഭിച്ചു. അതിന്റെ താളബോധവും സാധ്യതയും കണ്ടെത്തിയതിനാലാണ്‌ എം.ജി.ശ്രീകുമാറേട്ടന്‍ മനോഹരമായി അത്‌ സംഗീതം ചെയ്‌തെടുത്തത്‌. അത്‌ സിനിമയില്‍ ഉപയോഗിച്ചിട്ടില്ല. സിനിമയുടെ പ്രമോഷനുവേണ്ടിയാണ്‌ ആ പാട്ട്‌ ചേര്‍ത്തത്‌.

സിനിമയില്‍ തുടരാനുള്ള താല്‍പര്യം?

സിനിമ സമഗ്രമായൊരു കലയാണ്‌. കലകളുടെ കൂട്ടായ്‌മയാണത്‌. അതില്‍ തുടര്‍ന്നും പാട്ടെഴുതാന്‍ ആഗ്രഹമുണ്ട്‌. എന്റെ കവിതയും ജീവിതവുമായി പൊരുത്തപ്പെടുത്തി എങ്ങനെ മുന്നോട്ടു പോകാനാകുമെന്നാണ്‌ ഞാന്‍ ചിന്തിക്കുന്നത്‌.

കുടുംബം?

ഞാനാദ്യം പറഞ്ഞിരുന്നല്ലോ, പ്രണയവിവാഹമായിരുന്നു. ഭാര്യ ലേഖ സ്വകാര്യ സ്‌കൂളില്‍ അധ്യാപികയാണ്‌. മകന്‍ അദൈ്വത്‌ അവിടെത്തന്നെ ഏഴില്‍ പഠിക്കുന്നു. തിരുവനന്തപുരം നഗരത്തിലാണ്‌ ഇപ്പോള്‍ താമസം.

സര്‍ക്കാര്‍ സ്‌കൂളില്‍ അധ്യാപകനായ താങ്കളുടെ മകന്‍ ഇംഗ്‌ളീഷ്‌ മീഡിയത്തില്‍ പഠിക്കുന്നത്‌.....?
അതു സംബന്ധിച്ച വേദന എനിക്കുണ്ട്‌. എന്റെ കുടുംബത്തെ സംബന്ധിച്ച്‌ ഒരു കരുതലെടുക്കാന്‍ എനിക്കു കഴിയുന്നില്ല. കേരളത്തിലെ സര്‍ക്കാര്‍ സ്‌കൂളുകളില്‍ നിന്നുള്ള പഠനാനുഭവമാണ്‌ ഒരു കുട്ടിയുടെ സമഗ്രവികസനത്തിന്‌ ഇടയാക്കുന്നതെന്ന്‌ അറിയാത്ത ആളല്ല ഞാന്‍. പക്ഷെ, എന്തെങ്കിലുമൊന്നു നഷ്‌ടപ്പെടുത്താതെ മറ്റൊന്ന്‌ നമുക്കു കൊണ്ടുനടക്കാനാകില്ല.

മലയാളം മീഡിയം സ്‌കൂളുകള്‍ അടച്ചുപൂട്ടിയാല്‍ മലയാള ഭാഷയുടെ സ്ഥിതിയെന്താകും?
മീഡിയമല്ല പ്രശ്‌നം. നമുക്ക്‌ അച്ഛനോടുമമ്മയോടുമുള്ളതുപോലെ മാതൃഭാഷയോടും എത്രമാത്രം കടപ്പാടുണ്ടെന്നതാണ്‌. ഇംഗ്‌ളീഷ്‌ മീഡിയത്തില്‍ പഠിക്കുന്ന എത്രയോ കുട്ടികള്‍ മനോഹരമായി കവിതയെഴുതുന്നു, കഥയെഴുതുന്നു. അതവര്‍ക്കു കിട്ടുന്ന കള്‍ച്ചറാണ്‌. നമുക്ക്‌ ഇംഗ്‌ളീഷ്‌ പഠിക്കാതിരിക്കാനാകില്ല.
ഞാന്‍ മലയാള ഭാഷയെ വല്ലാതെ സ്‌നേഹിക്കുന്നുണ്ട്‌. അതിന്റെ ഊര്‍ജ്ജമാണ്‌ എന്റേത്‌. വല്ലാതെ വിശന്നിരിക്കുമ്പോള്‍ എന്നെ സംതൃപ്‌തനാക്കി നിറുത്തുന്നത്‌ എന്റെ ഭാഷയും കവിതയുമാണ്‌. ആ അര്‍ഥത്തിലാണ്‌ ഞാന്‍ ഭാഷയെ കാണുന്നത്‌. അതുകൊണ്ടുതന്നെ എന്റെ മകനെ ഞാനൊരിക്കലും മലയാള ഭാഷയില്‍ നിന്നകറ്റി നിറുത്തില്ല.

ക്ലാസില്‍ കുട്ടികള്‍ മുരുകന്‍ സാറെന്ന അധ്യാപകനെയാണോ മുരുകന്‍ കാട്ടാക്കടയെന്ന കവിയേയാണോ കാണുന്നത്‌?
കുട്ടികളെ സംബന്ധിച്ചിടത്തോളം അധ്യാപകനെന്ന നിലയിലുള്ള സ്‌നേഹവും വാല്‍സല്യവുമാണവര്‍ ആഗ്രഹിക്കുന്നത്‌, കവിയെന്ന നിലയിലുള്ളതല്ല. കവി സമൂഹത്തിന്റെ ഭാഗമാണ്‌. ഒരു തൊഴിലെന്ന രീതിയില്‍ ജൈവസന്ധാരണത്തിനുവേണ്ടിക്കൂടിയാണ്‌ അധ്യാപന വൃത്തിയുമായി ഞാന്‍ മുന്നോട്ടുപോകുന്നത്‌. നമ്മുടെ ക്രിയേറ്റിവിറ്റി പൂര്‍ണമായും കുട്ടികള്‍ക്കു കൊടുക്കാന്‍ സാധിക്കുന്നില്ലെന്നതാണ്‌ എന്റെ വ്യക്തിപരമായ ദുഃഖം. എന്നാല്‍ അധ്യാപകനെന്ന നിലയില്‍ എനിക്ക്‌ വളരെയധികം അഭിമാനവും ആത്മവിശ്വാസവുമുണ്ട്‌.

``ആദിത്യനധ്യാപകന്‍,
അനാദിയാം ജ്ഞാനം വെളിച്ചം
അകം നിറയ്‌ക്കും പൊരുള്‍
ആരാണ്‌ നീയെന്ന ചോദ്യം
നീയാണു നീയെന്നൊരുത്തരം
രണ്ടിന്നുമിടയില്‍ മുഴങ്ങുന്ന ശുഭ്രമാം
ഗംഭീരമൗനമാണധ്യാപകന്‍.'' -

മുരുകന്‍ കാട്ടാക്കട സംഭാഷണം ചൊല്ലി നിര്‍ത്തി.

(കലാകൗമുദി ഓഗസ്‌റ്റ്‌ 8, 2010)


7 comments:

  1. കവി മുരുകന്‍ കാട്ടാക്കടയുമായി നടത്തിയ അഭിമുഖ സംഭാഷണം കലാകൗമുദി പ്രസിദ്ധീകരിച്ചത്‌ ബ്ലോഗില്‍.... കവിതയുടെ സാമ്പത്തികശാസ്‌ത്രം

    ReplyDelete
  2. മനോഹരമായിരിക്കുന്നു. ആശം സകൾ

    ReplyDelete
  3. :) അഭിമുഖം നന്നായി! സമൂഹത്തിന്‌ കലാകാരനോടുള്ള പ്രതിബന്ധതയെക്കുറിച്ച് പറഞ്ഞത് ശരിക്കും ഇഷ്ടമായി!
    --

    ReplyDelete
  4. അഭിമുഖം വായിക്കാന്‍ കഴിഞ്ഞു. ആശംസകള്‍.

    ReplyDelete

Powered By Blogger

FEEDJIT Live Traffic Feed