Tuesday, January 8, 2008

ഇര: ഒരു കൊടും ചതിയുടെ കഥ- മൂന്ന്‌

ഇര

അധ്യായം മൂന്ന്‌ - നടുക്കടലിലേക്ക്‌

പിറ്റേന്ന്‌ മാനസ്സികസമ്മര്‍ദ്ദത്തില്‍ നിന്നു രക്ഷപ്പെടാന്‍ ഞാന്‍ മുറിയില്‍ കിടന്നുറങ്ങുമ്പോഴാണ്‌ അനില്‍ ബാനര്‍ജി സ്റ്റുഡിയോയിലെത്തിയത്‌. മുന്‍ഷിയുടെ എഡിറ്റിങ്ങും മറ്റും തീര്‍ത്തു പോകാനിറങ്ങിയ അദ്ദേഹത്തെ ഉണര്‍ന്നെണീറ്റ ഞാന്‍ പിന്നില്‍ നിന്നു വിളിച്ചു. "രാജേഷിവിടുണ്ടായിരുന്നോ!"
"സിജോ ഇന്നലെ ചില കാര്യങ്ങള്‍ പറഞ്ഞിരുന്നു..."
"അതൊന്നും കാര്യമാക്കേണ്ട. അല്‍പം ചില സാങ്കേതിക തടസ്സങ്ങള്‍ ഉണ്ടായെന്നേയുള്ളൂ. അതു നമ്മള്‍ വൈകാതെ പരിഹരിക്കും. ഒരുതരത്തിലും ആശങ്കപ്പെടേണ്ട കാര്യമില്ല"
"പക്ഷേ സിജോ പറഞ്ഞത്‌ അങ്ങിനെയല്ല..."
"അതു സിജോ പറഞ്ഞ രീതി മാറിപ്പോയതാണ്‌. രാജേഷ്‌ ഒന്നുകൊണ്ടും ആശങ്കപ്പെടേണ്ട. പ്രശ്‌നം പരിഹരിക്കുന്നതുവരെ രാജേഷിന്‌ അവിടെ പണിയൊന്നുമില്ലന്നേയുള്ളൂ! സൈറ്റ്‌ തുടങ്ങിക്കഴിഞ്ഞ്‌ രാജേഷിന്റെ പെര്‍ഫോമന്‍സ്‌ മോശമായാല്‍ അപ്പോള്‍ ഞാന്‍ പറയും. മാത്രമല്ല, വേറേ ജോലി നോക്കാന്‍ സമയവും തരും." വളരെ സന്തോഷവും സൗഹൃദവും പ്രത്യാശയും നിറഞ്ഞ സ്വരത്തിലും ഭാവത്തിലും അനില്‍ ബാനര്‍ജി അതു പറഞ്ഞിറങ്ങിയപ്പോള്‍ എനിക്കു പകുതി ആശ്വാസമായി.
തുടര്‍ന്ന്‌ ഞാന്‍ വീണ്ടും സിജോയെ വിളിച്ചു. അനില്‍ ബാനര്‍ജിയുമായി സംസാരിച്ച കാര്യം പറഞ്ഞു. സിജോ വീണ്ടും തന്റെ നിലപാടില്‍ ഉറച്ചുനില്‍ക്കുകയായിരുന്നു.
"ചേട്ടന്‍ അങ്ങിനെ പറഞ്ഞത്‌ രാജേഷിനെ ആശ്വസിപ്പിക്കാനായിരിക്കും. സൈറ്റ്‌ തുടങ്ങാന്‍ പറ്റുമെന്ന്‌ എനിക്കു തോന്നുന്നില്ല. രാജേഷ്‌ വേറെന്തിങ്കിലും ജോലി നോക്കുന്നതു തന്നെയാണു നല്ലത്‌.."
പിന്നീട്‌ എന്റെ സുഹൃത്തുക്കളുമായി ഇക്കാര്യങ്ങള്‍ സംസാരിച്ചപ്പോള്‍ അവര്‍ പറഞ്ഞത്‌ സിജോയുടെ വാക്കുകള്‍ കാര്യമായിട്ടെടുക്കേണ്ടതില്ലെന്നാണ്‌. എന്നെ വിളിച്ചുവരുത്തിയത്‌ അനില്‍ ബാനര്‍ജിയായതിനാല്‍ ഞാനും ആ ലൈനില്‍ തന്നെയായിരുന്നു.ഇതിനിടയില്‍ സിജോയുടെ കല്യാണം നടന്നു. എന്നെ മാത്രം വിളിച്ചില്ല. മുന്‍ഷി സംഘാംഗങ്ങള്‍ എനിക്കു മുന്നിലിരുന്നു യാത്ര പ്‌ളാന്‍ ചെയ്‌തു. പിന്നീട്‌ അനില്‍ ബാനര്‍ജിയുടേയും സിജോയുടേയും പെരുമാറ്റത്തില്‍ നിന്ന്‌ എനിക്കു മനസ്സിലായി മനപ്പൂര്‍വ്വം എന്നെ കല്യാണം വിളിക്കാതിരുന്നതാണെന്ന്‌. ഞാന്‍ താമസം മാറ്റിയിരുന്നുമില്ല.മുന്‍ഷിയില്‍ ജോലിയൊന്നുമില്ലായിരുന്നെങ്കിലും ഞാന്‍ ഇടക്കൊക്കെ ചെല്ലും. അനില്‍ ബാനര്‍ജിയുമായി കാര്യങ്ങള്‍ സംസാരിക്കും. പൊതുകാര്യങ്ങള്‍ ചര്‍ച്ച ചെയ്യും. അപ്പോഴൊക്കെ തികച്ചും സൗഹൃദപൂര്‍വ്വം, വൈകാതെ സൈറ്റ്‌ തുടങ്ങാന്‍ സാധിക്കുമെന്നും സാങ്കേതികവശങ്ങള്‍ വേറേ ചില വിദഗ്‌ദ്ധരെ ഏല്‍പിച്ചുവെന്നും അദ്ദേഹം പറഞ്ഞിരുന്നു. സിജോയാകട്ടെ കാണുമ്പോഴൊക്കെ ജോലിക്കാര്യമെന്തായെന്നാണു തിരക്കിയിരുന്നത്‌. ഒരു ദിവസം രാത്രി അനില്‍ ബാനര്‍ജി എന്നെ വിളിച്ചു. സൈറ്റിന്റെ സാങ്കേതികജോലികള്‍ എളുപ്പമാക്കുന്നതിനായി ഒരു കംപ്യൂട്ടര്‍ പ്രോഗ്രാമറെക്കൂടി നിയമിക്കാനുദ്ദേശിക്കുന്നു. ഒരു പയ്യന്‍ വന്നു വീണിട്ടുണ്ട്‌. കെല്‍ട്രോണില്‍ ജോലി തേടി വന്നതാണ്‌. ഒരു സുഹൃത്ത്‌ വഴി അനില്‍ ബനര്‍ജിയുടെ അടുക്കലെത്തിയതാണ്‌. എന്റെ അഭിപ്രായം അറിയാനാണ്‌ വിളി. ഞാന്‍ പൂര്‍ണമായും പിന്തുണച്ചു. ഒരു സാങ്കേതിക വിദഗ്‌ദ്ധന്‍ ഉള്ളതു നല്ലതാണെന്നു ഞാന്‍ പറഞ്ഞു. അതിലുപരി പുതിയൊരു സ്റ്റാഫിനെ നിയമിക്കാന്‍ എന്നോടു കൂടി അഭിപ്രായം ചോദിച്ചപ്പോള്‍ എന്റെ ഭയം അപ്പാടെ മാറുകയും ചെയ്‌തു.
ഇതിനിടയില്‍ തിരുമലയില്‍ ഒരു വീട്‌ ശരിയായി കിട്ടി. വീട്‌ പറഞ്ഞുറപ്പിക്കുന്നതിനു മുമ്പ്‌ ഞാന്‍ വീണ്ടും അനില്‍ ബാനര്‍ജിയെ കണ്ടു. വീട്ടു വാടക, ഡിപ്പോസിറ്റ്‌ തുടങ്ങിയ കാര്യങ്ങള്‍ സംസാരിച്ചു. വീടിന്‌ ആവശ്യത്തിനു സൗകര്യമുണ്ടോയെന്നും മറ്റും ചോദിച്ച അദ്ദേഹം ഞാന്‍ വീട്‌ എടുക്കുന്നതില്‍ എതിര്‍പ്പൊന്നും പറഞ്ഞതുമില്ല. വീട്‌ എടുത്തശേഷം ഞാന്‍ അക്കാര്യവും അനില്‍ ബാനര്‍ജിയെ ധരിപ്പിച്ചു. നാട്ടില്‍ പോയി കുടുംബത്തെ കൊണ്ടുവരാന്‍ ഉദ്ദേശിക്കുന്ന കാര്യവും അനില്‍ ബാനര്‍ജിയോടു പറഞ്ഞു. എത്രയും വേഗം കൊണ്ടു വരുന്നതു നല്ലതാണെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. എന്നെ തന്റെ സ്റ്റുഡിയോയോടു ചേര്‍ന്നുള്ള മുറിയില്‍ നിന്ന്‌ ഒഴിപ്പിക്കുന്നതിനുള്ള ഒരു വിദ്യയായിരുന്നു അതെന്ന്‌ ഞാനപ്പോള്‍ സ്വപ്‌നത്തില്‍ പോലും കരുതിയിരുന്നില്ല. മെയ്‌ പകുതിയോടെ ഞാന്‍ സകുടുംബം വാടകവീട്ടില്‍ താമസമാക്കി. പിറ്റേന്ന്‌ അനില്‍ ബാനര്‍ജിയുടെ അടുത്തെത്തിയപ്പോള്‍ എങ്ങിനെയാണ്‌ സാധന സാമഗ്രികള്‍ കൊണ്ടു വന്നത്‌ എത്ര തുകയായി തുടങ്ങിയ കാര്യങ്ങളാണ്‌ അന്വേഷിച്ചത്‌. ഞാന്‍ ജോയിന്‍ ചെയ്‌തിട്ട്‌ രണ്ടു മാസം കഴിഞ്ഞിരുന്നതിനാല്‍ ചെറിയൊരു തുകയെങ്കിലും തരുമെന്ന്‌ ഞാന്‍ സ്വാഭാവികമായും വിശ്വസിച്ചു. കാര്യമായ വരുമാനമാര്‍ഗ്ഗമൊന്നുമില്ലാതെ ഞാന്‍ അലയുകയായിരുന്നെന്ന കാര്യം ആരേക്കാളും നന്നായി അറിയാമായിരുന്നത്‌ അദ്ദേഹത്തിനായിരുന്നു. ആര്‍. ശ്രീകണ്‌ഠന്‍ നായരുമായുള്ള പരിചയത്തിന്റെ പുറത്ത്‌ ഏഷ്യാനെറ്റ്‌ റേഡിയോയില്‍ ലഭിച്ച ചെറിയ ജോലിയില്‍ നിന്നുള്ള തുച്ഛമായ തുക മാത്രമായിരുന്നു എന്റെ വരുമാനം. പോക്കറ്റില്‍ ഒരു രൂപ പോലുമില്ലാതെ പട്ടിണിയിലേക്കു നീങ്ങുന്ന സാഹചര്യം ഉണ്ടായപ്പോള്‍ ഞാന്‍ അനില്‍ ബാനര്‍ജിയെ വിളിച്ചു.
"സര്‍, സാമ്പത്തികമായി ഞാന്‍ വല്ലാത്ത പരുങ്ങലിലാണ്‌..."
"രാജേഷ്‌ നാളെ വൈകിട്ടു വരൂ..."ഞാന്‍ പ്രതീക്ഷാപൂര്‍വ്വം പിറ്റേന്ന്‌ അദ്ദേഹത്തിന്റെ അടുത്തെത്തി.
എന്നെ ഏതാണ്ടൊക്കെ ഒഴിവാക്കിയ മട്ടിലായിരുന്നു സംസാരം. "വാര്‍ത്താലോകം എന്തായാലും രാജേഷിനു ചെയ്യാനാകില്ല. ഒരു കാര്യം ചെയ്യൂ. സൈറ്റ്‌ തുടങ്ങിക്കഴിയുമ്പോള്‍ എനിക്കാവശ്യമായ ചില ലേഖനങ്ങളും മറ്റും ചെയ്‌തു തരൂ. ഒപ്പം ചില അഭിമുഖങ്ങളും. അതിനുള്ള പണം ഞാന്‍ നല്‍കാം."
ഇത്രയും പറഞ്ഞിട്ട്‌ അകത്തുപോയ അനില്‍ ബാനര്‍ജി അടച്ചു ഭദ്രമാക്കിയ ഒരു വെള്ളക്കവര്‍ എനിക്കു തന്നൂ.
"തല്‍ക്കാലം ഇതിരിക്കട്ടെ!"
ഞാന്‍ സന്തോഷപൂര്‍വ്വം ആ കവര്‍ വാങ്ങി. ആരുമായും ഒരു വഴക്കിനു താല്‍പര്യമില്ലാത്ത ഞാന്‍ അതുകൊണ്ടു തൃപ്‌തിപ്പെട്ടുകൊള്ളുമെന്ന്‌ അദ്ദേഹം കരുതിയിട്ടുണ്ടാവണം. കവര്‍ തുറന്നപ്പോള്‍ അതില്‍ പതിനായിരം രൂപയുണ്ടായിരുന്നു. വേനലില്‍ എനിക്കുമേലേ പെയ്‌ത ഒരു പെരുമഴയായിരുന്നു അത്‌. വരാനിരിക്കുന്ന കൊടുംവേനലിന്റെ വിളംബരവും. വീണ്ടും ഒരു മാസം കൂടി പിന്നിട്ടു. ഇതിനിടയില്‍ ഞാന്‍ പലയിടത്തും ഒരു ജോലിക്കായി ശ്രമിച്ചു. എനിക്കു വഴങ്ങുന്നത്‌ മാധ്യമ പ്രവര്‍ത്തനം മാത്രമായിരുന്നു. കൈമുതലായുള്ളത്‌ പ്രാദേശികപത്രപ്രവര്‍ത്തനത്തില്‍ പത്തു വര്‍ഷത്തെ പരിചയവും എഴുതാനുള്ള കഴിവും ചില പ്രസിദ്ധീകരണങ്ങളില്‍ എന്റേതായി വന്ന ലേഖനങ്ങളും സുഹൃദ്‌ ബന്ധങ്ങളും. വീട്ടുവാടകയും കുട്ടിയുടെ ഫീസും മറ്റും നല്‍കാനുള്ള പണം റേഡിയോയില്‍ നിന്നു കിട്ടും ഇതിനിടയില്‍ ഭാര്യക്കും തുച്ഛമായ ശമ്പളത്തില്‍ ഒരു ജോലി തരപ്പെടുത്തി. പക്ഷേ മാസബഡ്‌ജറ്റ്‌ ഓരോ ദിവസവും എന്നെ ഭയപ്പെടുത്തുകയായിരുന്നു.
ഇതിനിടയില്‍ നാട്ടില്‍ നിന്നു ഫോണ്‍ വന്നു. അച്ഛന്‌ എന്തോ ദേഹാസ്വാസ്ഥ്യം. വിദഗ്‌ദ്ധ പരിശോധന വേണമെന്നാണു ഡോക്‌ടര്‍ പറയുന്നത്‌. പരിചയമുള്ള ഡോക്‌ടറായതിനാല്‍ ഞാന്‍ ഉടന്‍ വിളിച്ചു. ശ്വാസകോശത്തില്‍ ചെറിയൊരു മുഴ കാണുന്നുണ്ടെന്നും ബയോപ്‌സി നടത്തേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞപ്പോള്‍ എന്റെ സകലനാഡികളും തളരുന്നതുപോലെ തോന്നി. ആ ആഴ്‌ച തന്നെ വീട്ടില്‍ പോകാനും തീരുമാനിച്ചു. പോകുന്നതിനു മൂന്നു നാലു ദിവസം മുമ്പ്‌ ഞാന്‍ അനില്‍ ബാനര്‍ജിയെ വിളിച്ചു. പല ദിവസവും വിളിച്ചാല്‍ അദ്ദേഹം ഫോണ്‍ എടുക്കാറില്ല. ചിലപ്പോള്‍ ഭാര്യ എടുക്കും. തിരിച്ചു വിളിക്കാമെന്നു പറഞ്ഞാലും വിളിക്കാറില്ല. ഒരു ദിവസം കിട്ടി. അപ്പോള്‍ കാര്യം പറഞ്ഞു. ആകെ പ്രശ്‌നത്തിലാണ്‌, ഒറ്റപ്പൈസ കയ്യിലില്ല. അല്‍പം സാമ്പത്തികം വേണം.
"എത്രവേണം?"
"ഒരു അയ്യായിരം രൂപ..."
"അത്രയുമുണ്ടാകില്ല! എങ്കിലും ഉള്ളത്‌ തരാം."
"ഞാനെപ്പോള്‍ വരണം?"
"ഞാന്‍ സിജോയുടെ കയ്യില്‍ കൊടുത്തുവിടാം."
ഞാന്‍ സമ്മതിച്ചു.
ആരോടും ഇരന്ന്‌ കടം വാങ്ങി എനിക്കു പരിചയമുണ്ടായിരുന്നില്ല. എന്റെ ഈ അവസ്ഥക്ക്‌ ഉത്തരവാദി അദ്ദേഹമായതിനാലാണ്‌ മറ്റാരോടും ചോദിക്കാതിരുന്നതും. നാട്ടിലും വീട്ടിലും എനിക്കിവിടെ സുഖമെന്നാണല്ലോ ധാരണ!മൂന്നു ദിവസം കഴിഞ്ഞിട്ടും അദ്ദേഹം പണം എത്തിച്ചില്ല. ഞാന്‍ ആവര്‍ത്തിച്ചു ചോദിച്ചുമില്ല. തരാത്തതായിരിക്കുമെന്നുതന്നെ കരുതി. മറ്റു ചിലരില്‍ നിന്ന്‌ വാങ്ങിയ 1500 രൂപയുമായാണ്‌ ഞാന്‍ നാട്ടില്‍ പോയത്‌! അച്ഛനെ തിരുവനന്തപുരത്ത്‌ മെഡിക്കല്‍ കോളജില്‍ എത്തിച്ചു പരിശോധിപ്പിക്കാനുള്ള തീരുമാനവുമായാണ്‌ ഞാന്‍ നാട്ടില്‍ നിന്ന്‌ തിരുവനന്തപുരത്തു തിരിച്ചെത്തിയത്‌. ഏക മകനായതിനാല്‍ ഇക്കാര്യത്തില്‍ എന്നെ സഹായിക്കാന്‍ മറ്റാരുമില്ലതാനും.
തിരിച്ചെത്തിയ അന്നു രാത്രി മുന്‍ഷിയുടെ ഓര്‍ക്കുട്ടില്‍ കയറി ഞാന്‍ ഒരു സ്‌ക്രാപ്പിട്ടു. അതിങ്ങനെയായിരുന്നു:
'ഒരാള്‍ മറ്റൊരാളോടു പണം കടം ചോദിച്ചാല്‍ നല്‍കാതിരിക്കാന്‍ രണ്ടു കാരണങ്ങളുണ്ട്‌. ഒന്ന്‌ ചോദിക്കുന്നയാള്‍ കടം വാങ്ങിയാല്‍ തിരിച്ചു കൊടുക്കാത്ത ആളാകണം. രണ്ട്‌ ചോദിക്കുന്ന ആള്‍ക്ക്‌ തിരിച്ചു നല്‍കാനുള്ള സാമ്പത്തികസ്ഥിതി ഇല്ലെന്ന്‌ അറിയാമായിരിക്കണം. ഇതില്‍ ആദ്യത്തേതിനു നമ്മുടെ കാര്യത്തില്‍ സാധ്യതയില്ല. കാരണം ഞാന്‍ ഇതുവരെ താങ്കളോടു പണം കടം വാങ്ങിയിട്ടില്ല. രണ്ടാമത്തേതാണു കാരണമെങ്കില്‍ അതിനുത്തരവാദി താങ്കള്‍ തന്നെയാണ്‌. ഞാന്‍ പ്രതികരിക്കാത്തതിനെ തെറ്റിദ്ധരിക്കരുത്‌. ഏതു ക്ഷമയ്‌ക്കും ഒരു പരിധിയുണ്ട്‌...'
അരമണിക്കൂറിനുള്ളില്‍ അനില്‍ ബാനര്‍ജി എന്നെ വിളിച്ചു.
"രാജേഷെന്താ ഗുണ്ടായിസം കാണിക്കുകയാണോ?"
തമാശയായിരിക്കുമെന്നാണ്‌ ഞാന്‍ ആദ്യം ധരിച്ചത്‌. പക്ഷേ അദ്ദേഹത്തിന്റെ സ്വരത്തില്‍ രോഷമാണുള്ളതെന്ന്‌ ഞാന്‍ പിന്നാലെ തിരിച്ചറിഞ്ഞു ഓര്‍ക്കുട്ടില്‍ നല്‍കിയ സ്‌ക്രാപ്പാണ്‌ അദ്ദേഹത്തെ പ്രകോപിതനാക്കിയിരിക്കുന്നത്‌.
"ഇതൊരുതരം വൃത്തികേടായിപ്പോയി. രാജേഷിത്ര ചീപ്പാണെന്നു ഞാന്‍ കരുതിയില്ല!"
"എന്റെ നിസ്സഹായത നിങ്ങള്‍ മനസ്സിലാക്കണം."
"അതിന്‌ ഓര്‍ക്കുട്ടില്‍ സ്‌ക്രാപ്പ്‌ ഇടുകയാണോ വേണ്ടത്‌. രാജേഷ്‌ ഇവിടെ വന്ന്‌ എനിക്കിട്ടു രണ്ടടി തന്നാലും ഞാന്‍ കൊണ്ടേനെ. ഇത്‌ നോട്ടീസ്‌ അടിച്ചു വിതരണം ചെയ്യുന്നപോലെ ആയിപ്പോയി!"
"ഇതേ ഫീലിങ്‌ ഞാന്‍ കുറച്ചു പണം കടം ചോദിച്ചിട്ടു തരാതിരുന്നപ്പോള്‍ എനിക്കുമുണ്ടായെന്നു സാര്‍ മനസ്സിലാക്കണം!"
"എനിക്കിവിടെ ആയിരം കൂട്ടം പണികളുണ്ട്‌. കുടുംബകാര്യം പോലും നോക്കാന്‍ ഇതിനിടയില്‍ സമയം കിട്ടാറില്ല. പൈസയുടെ കാര്യം ഞാന്‍ മറന്നതാണ്‌. ഇടക്ക്‌ ഒന്നു വിളിച്ച്‌ ഓര്‍മിപ്പിക്കാതിരുന്നത്‌ എന്റെ കുറ്റമല്ല."
"സര്‍, ഭേദപ്പെട്ട പണിയുണ്ടായിരുന്ന എന്നെ വിളിച്ചു വരുത്തിയിട്ട്‌ നിര്‍ദ്ദാക്ഷിണ്യം ഇറക്കിവിട്ട താങ്കള്‍ ഇത്ര നിസ്സാരമായി മറന്നുവെന്നു പറയരുത്‌!"
"കൂടുതല്‍ ശമ്പളം കിട്ടുമെന്നു കണ്ടപ്പോള്‍ രാജേഷ്‌ പണി കളഞ്ഞു പോന്നതിനു ഞാനെന്തു പിഴച്ചു. എനിക്കു നിങ്ങള്‍ സ്യൂട്ടബിളല്ലെന്നു തോന്നിയതിനാലാണ്‌ ഞാന്‍ ഒഴിവാക്കിയത്‌."
"പരീക്ഷിക്കാനായിരുന്നെങ്കില്‍ എന്റെ ജോലി കളഞ്ഞിട്ടു വരാന്‍ നിര്‍ബന്ധിക്കണമായിരുന്നോ? ഞാന്‍ അവിടെയിരുന്ന്‌ കുറേ സാധനങ്ങള്‍ ചെയ്‌തു തരുമായിരുന്നല്ലോ. മാത്രമല്ല താങ്കള്‍ പറഞ്ഞതനുസരിച്ച്‌ ഡമ്മിയായി കുറേ സാധനം അയച്ചു തന്നതും നിങ്ങളതു കണ്ടതുമാണ്‌"
"എന്തോന്നു ഡമ്മി.? മൂന്നോ നാലോ കഷണം മെയില്‍ ചെയ്‌തെന്നു കരുതി അത്‌ കഴിവിന്റെ വിലയിരുത്തലാകുമോ?"
"ഇതു വരെ പുറത്തിറങ്ങാത്ത ഒരു മാഗസിനില്‍ എന്റെ പെര്‍ഫോമന്‍സ്‌ എങ്ങിനെ വിലയിരുത്താനാണ്‌? ഇത്‌ പുറത്തിറങ്ങിക്കഴിഞ്ഞ്‌ വായനക്കാര്‍ സ്വീകരിച്ചില്ലെങ്കിലാണു നിങ്ങളിതു പറയുന്നതെങ്കില്‍ ന്യായമുണ്ട്‌. നിങ്ങള്‍ക്കു പോലും കൃത്യമായ ധാരണയുമില്ലാത്ത സാധനം വച്ച്‌ ഞാനെങ്ങനെ പണി ചെയ്യും? സാങ്കേതിക പ്രശ്‌നങ്ങളില്‍ സൈറ്റ്‌ കുടുങ്ങിയെന്നതല്ലേ സത്യം?"
അദ്ദേഹം അഭിപ്രായം മാറ്റി.
"എനിക്കു നിങ്ങളുടെ സ്റ്റൈല്‍ ഓഫ്‌ വര്‍ക്ക്‌ ആണ്‌ ഇഷ്‌ടപ്പെടാത്തത്‌!"
"അങ്ങിനെ പറയുന്നതില്‍ കാര്യമില്ല സര്‍. എന്താണു കുഴപ്പമെന്നു പറയണം."
"എനിക്കിഷ്‌ടപ്പെട്ടില്ല, അത്രതന്നെ!"
"എന്നെ നിങ്ങള്‍ ആത്മഹത്യയിലേക്കു തള്ളിവിടുകയാണു ചെയ്യുന്നത്‌. ഭാര്യയേയും കുട്ടിയേയും ഓര്‍ത്തു മാത്രമാണ്‌ ഞാന്‍ അതു ചെയ്യാത്തത്‌!"
"എനിക്കിനി ഇക്കാര്യത്തില്‍ ഒന്നും പറയാനില്ല. നാം തമ്മില്‍ ഇനി ഒരു ബന്ധവുമില്ലതാനും!" കൃത്യം 18 മിനിട്ട്‌. ഫോണ്‍ കട്ടു ചെയ്‌തു. ഓര്‍ക്കുട്ടില്‍ നിന്ന്‌ ആ സ്‌ക്രാപ്പ്‌ ഉടന്‍ തന്നെ അദ്ദേഹം ഡിലീറ്റ്‌ ചെയ്യുകയും ചെയ്‌തു. സുഹൃത്തുക്കള്‍ പലരും നിര്‍ബന്ധിക്കുന്നുണ്ടായിരുന്നു, അനില്‍ ബാനര്‍ജിയെ വെറുതേ വിടരുതെന്ന്‌. എന്റെ കൂടെ ആദ്യദിവസം അദ്ദേഹത്തെ കാണാന്‍ ഒപ്പം വന്ന വിനോദും അതുതന്നെ പറഞ്ഞു. കാരണം, അയാള്‍ എന്നോടു പറഞ്ഞതിന്റെയെല്ലാം സാക്ഷി അവനായിരുന്നല്ലോ.
പിന്നെ പ്രശ്‌നങ്ങളുടെ ദിവസങ്ങളായിരുന്നു. അച്ഛന്‌ മെഡിക്കല്‍ കോളജില്‍ മേജര്‍ ഓപ്പറേഷന്‍. ബയോപ്‌സി റിസല്‍ട്ട്‌ പ്രതികൂലമാകാതിരുന്നതുമാത്രമായിരുന്നു ആശ്വാസം. നേരത്തേ ജോലി നോക്കിയിരുന്ന പത്രസ്ഥാപനത്തില്‍ നിന്ന്‌ പരസ്യത്തിന്റെ ഇനത്തില്‍ കിട്ടാന്‍ ബാക്കിയുണ്ടായിരുന്ന തുക ലഭിച്ചതുകൊണ്ട്‌ ആശുപത്രി ചെലവുകള്‍ കുഴപ്പമില്ലാതെ നടന്നു. ഇതിനിടയില്‍ എന്റെ ഓര്‍ക്കുട്ട്‌ സ്‌ക്രാപ്പ്‌ ബുക്കില്‍ മുന്‍ഷിയിലെ ഒരു ജീവനക്കാരന്റെ സ്‌ക്രാപ്പ്‌ എത്തി, ഇപ്രകാരം:
'ആരോഗ്യകരമായ മുന്നറിയിപ്പ്‌!!!! സൗഹൃദങ്ങളുടെ കൂട്ടായ്‌മയായ ഓര്‍ക്കുട്ടിനെ അപവാദപ്രചരണത്തിനും സ്വഭാവഹത്യക്കുമായി ഉപയോഗിക്കുന്ന സുഹൃത്തുക്കള്‍ ജാഗ്രതൈ!! കേരള പോലീസ്‌ ഓര്‍ക്കുട്ട്‌ ക്രൈമിനെതിരെ ആദ്യ കേസ്‌ റജിസ്റ്റര്‍ ചെയ്‌തു കഴിഞ്ഞു. മാന്യന്‍മാരെ അപമാനിക്കുന്ന ഇത്തരം ഓര്‍ക്കുട്ടന്‍മാരെക്കൊണ്ടു നിങ്ങള്‍ പൊറുതിമുട്ടുകയാണെങ്കില്‍ ഹൈടെക്ക്‌ സെല്‍, പൊലീസ്‌ ഹെഡ്‌ക്വാര്‍ട്ടേഴ്‌സ്‌, തിരുവനന്തപുരം എന്ന വിലാസത്തിലോ ഫോണ്‍ നമ്പറിലോ ബന്ധപ്പെടാം. നിമിഷങ്ങള്‍ക്കകം ഹാര്‍ഡ്‌ ഡിസ്‌ക്‌ അടക്കം ആ ഓര്‍ക്കുട്ടന്‍ അകത്താകും. വാല്‍ക്കഷണം!!! ഈ മുന്നറിയിപ്പ്‌ വകവയ്‌ക്കാതെ നിങ്ങളെ ആരെങ്കിലും ശല്യപ്പെടുത്തിയാല്‍ ആദ്യം ഈ വിളംബരം ആ ഓര്‍ക്കുട്ടന്റെ സ്‌ക്രാപ്പ്‌ ബുക്കില്‍ ഇടുക. അതു കഴിഞ്ഞേ പോലീസ്‌ ഏമാനെ വിളിക്കാവൂ. പിണറായി വിജയന്‍ സഖാവിനോട്‌ മാതൃഭൂമി പത്രാധിപര്‍ പറഞ്ഞപോലെ പ്രതികാരമല്ല സഹിഷ്‌ണുതയാണ്‌ എല്ലാവര്‍ക്കും നല്ലത്‌...'
തനി മുന്‍ഷി സ്റ്റൈല്‍!
അച്ഛന്‍ ആശുപത്രിയില്‍ നിന്നു ഡിസ്‌ചാര്‍ജാകുകയും ഞാന്‍ അതിന്റെ തിരക്കില്‍ നിന്ന്‌ അല്‍പം മോചിതനാകുകയും ചെയ്‌ത ശേഷം വീണ്ടും മുന്‍ഷിയുടെ ഓര്‍ക്കുട്ടില്‍ കയറി മറ്റൊരു സ്‌ക്രാപ്പിട്ടു. അതിന്റെ ചുരുക്കം ഇതാണ്‌:
'മാളികമുകളേറിയ മന്നന്റെ തോളില്‍ മാറാപ്പു കേറ്റാന്‍ എന്തിനാണു ഭഗവാന്‍, ഒരു അനില്‍ ബാനര്‍ജി മതിയല്ലോ. ഇപ്പോള്‍ തൊഴില്‍ തെണ്ടലാണ്‌ എന്റെ ജോലി. എന്റെ ഈ അവസ്ഥക്ക്‌ ഉത്തരവാദി താങ്കള്‍ മാത്രമാണ്‌. എനിക്കെന്തെങ്കിലും സംഭവിച്ചാല്‍ അതിന്റെ ഉത്തരവാദിത്വവും താങ്കള്‍ക്കു മാത്രമായിരിക്കും. കവി അയ്യപ്പന്റെ വാക്കുകള്‍ കടമെടുത്തു പറഞ്ഞാല്‍ കൂട്ടുകാരന്റെ ചങ്കു കീറി കുരുത്തോല കെട്ടിത്തൂക്കരുത്‌, എന്നെ കുരുതി കൊടുത്തിട്ടെന്റെ പെണ്ണിന്റെ താലി പറിക്കരുത്‌...'
അത്ഭുതമെന്നു പറയട്ടെ മൂന്നാംപക്കം മുന്‍ഷി ഓര്‍ക്കുട്ടില്‍ നിന്ന്‌ അപ്രത്യക്ഷമായി! എന്റെ ഫ്രണ്ട്‌സ്‌ ലിസ്റ്റില്‍ നിന്നു മാറിയതായിരിക്കുമെന്നു കരുതി, ചില സുഹൃത്തുക്കള്‍ വഴി കയറിനോക്കിയപ്പോഴും മുന്‍ഷി ഓര്‍ക്കുട്ടില്‍ ഉണ്ടായിരുന്നില്ല. സേര്‍ച്ച്‌ റിസല്‍ട്ടും അണ്‍നോണ്‍ എന്നായിരുന്നു!
ഇതിനിടയില്‍ എനിക്കു പകരക്കാരനായി മറ്റൊരു പത്രപ്രവര്‍ത്തകനെ അനില്‍ ബാനര്‍ജി ക്ഷണിച്ചു, എന്റെ സുഹൃത്താണ്‌ അദ്ദേഹമെന്നറിയാതെ. ബ്ലോഗ്‌ സ്‌പോട്ട്‌ വഴിയാണ്‌ അദ്ദേഹത്തെ കണ്ടെത്തിയത്‌. അദ്ദേഹത്തേയും തിരുവനന്തപുരത്തേക്കു വിളിച്ചു വരുത്തി മുറിയെടുത്തു താമസിപ്പിച്ചു. ജോലി ഉപേക്ഷിക്കാന്‍ ആവശ്യപ്പെട്ടില്ല. ജോലിയിലിരുന്നുകൊണ്ടു തന്നെ സിനിമാലോകത്തിലേക്കും മറ്റും ലേഖനങ്ങള്‍ എഴുതിക്കൊടുക്കണമെന്ന്‌ ആവശ്യപ്പെട്ടു. ഇതിലൂടെ ഒരു കാര്യം എനിക്കു വ്യക്തമായി. എന്നെ വച്ചു നടത്തിയ പരീക്ഷണത്തിലൂടെ വാര്‍ത്താലോകത്തിന്റെ അപ്രായോഗികത മനസ്സിലാക്കിയ അനില്‍ ബാനര്‍ജി അത്‌ ഉപേക്ഷിച്ചു! ആഴ്‌ചതോറും നവീകരിക്കുന്ന ഒരു വെബ്‌ മാഗസിന്‍ മാത്രമാക്കി തന്റെ ഭ്രാന്തന്‍ സങ്കല്‍പത്തെ ചുരുക്കിയിരിക്കാം. നല്ലത്‌, എന്നെപ്പോലെ വേറൊരാള്‍കൂടി ആ ചതിക്കുഴിയില്‍ വീഴാതെ രക്ഷപ്പെട്ടല്ലോ. മുന്‍ഷി ഡോട്ട്‌ കോം മാസങ്ങള്‍ കഴിഞ്ഞിട്ടും പണിപ്പുരയില്‍ നിന്നിറങ്ങിയില്ല.
പിന്നീടിതുവരെ അനില്‍ബാനര്‍ജിയുമായി യാതൊരു ബന്ധവുമുണ്ടായിട്ടില്ല. അവിടെ ജോലി ചെയ്യുന്ന രണ്ടുപേരും എന്റെ ഓര്‍ക്കുട്ട്‌ ഫ്രണ്ട്‌സ്‌ ലിസ്റ്റില്‍ നിന്ന്‌ പിന്‍മാറുകയും ചെയ്‌തു. തുടര്‍ന്ന്‌ ഞാന്‍ ഓര്‍ക്കുട്ട്‌ പ്രൊഫൈല്‍ ഇപ്രകാരം മാറ്റിയെഴുതി.
"ഞാന്‍ മുന്‍ഷിയുടെ ഇര. മുന്‍ഷി എന്നാല്‍ അനില്‍ ബാനര്‍ജി. ഏഷ്യാനെറ്റിലെ പ്രശസ്‌തമായ കാര്‍ട്ടൂണ്‍ സ്‌ട്രിപ്പ്‌. ഇരയായതെങ്ങിനെയെന്നല്ലേ.... പറയാം. ഇടുക്കിയില്‍ തരക്കേടില്ലാത്ത വരുമാനത്തില്‍ പത്രപ്രവര്‍ത്തനം നടത്തിവന്നിരുന്ന എന്നെ മോഹനവാഗ്‌ദാനം നല്‍കി ജോലി രാജി വയ്‌പിച്ച്‌ കഴിഞ്ഞ മാര്‍ച്ചില്‍ തിരുവനന്തപുരത്തു കൊണ്ടു വന്നത്‌ അനില്‍ ബാനര്‍ജിയാണ്‌. അദ്ദേഹം ആരംഭിക്കുന്ന വെബ്‌ മാഗസിന്റെ എഡിറ്റര്‍ തസ്‌തിക, മാസം പതിനായിരം രൂപ ശമ്പളം. ജോലി രാജി വയ്‌പിച്ചതിനൊപ്പം കൂടും കുടുക്കയുമായി തിരുവനന്തപുരത്തിനു താമസം മാറ്റാന്‍ പ്രേരിപ്പിച്ചതും അദ്ദേഹം തന്നെ. ഒടുവില്‍ രണ്ടു മാസത്തെ ശമ്പളവും തന്ന്‌ എന്നെ ഒഴിവാക്കി. സാങ്കേതിക പ്രശ്‌നങ്ങളെ തുടര്‍ന്ന്‌ മുന്‍ഷി ഡോട്ട്‌ കോം തുടങ്ങാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല. ഞാന്‍ അദ്ദേഹത്തിന്‌ അനുയോജ്യനല്ലെന്നായിരുന്നു എനിക്കെതിരേയുള്ള ആരോപണം. അനുയോജ്യനാണോ എന്ന പരീക്ഷണത്തിനു മാത്രമായി എന്റെ ഉണ്ടായിരുന്ന പണി കളയിച്ച്‌ തിരുവനന്തപുരത്തേക്കു കൊണ്ടുവരണമായിരുന്നോ...." കേരളകൗമുദിയില്‍ ജോലി ലഭിക്കും വരെ ഞാന്‍ ഈ പ്രൊഫൈല്‍ മാറ്റിയില്ല. അക്കാലത്തിനിടയില്‍ ഓര്‍ക്കുട്ട്‌ വഴി എനിക്കു ലഭിച്ച സൗഹൃദങ്ങള്‍ ഏറെയായിരുന്നു.

3 comments:

  1. മാഷെ , ഇപ്പോഴാണ്‌ ഇര ഞാന്‍ കണ്ടത് .....
    അഭിപ്രായം ..... ഒന്നും പറയാന്‍ പറ്റുന്നില്ല ....
    ഞാന്‍ ആയിരുന്നു മാഷിന്റെ സ്ഥാനത്ത് എങ്കില്‍ മിക്കവാറും ഒരു അടി നടന്നേനെ ...

    ReplyDelete
  2. മാഷേ, മാഷുടെ ക്ഷമ അപാരം തന്നെ.

    ReplyDelete

Powered By Blogger

FEEDJIT Live Traffic Feed